നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആളൊഴിഞ്ഞ വിസ്താരക്കൂടും കാത്തു കിട്ടിയ വിധിപ്പകർപ്പും (ചെറുകഥ)


ആളൊഴിഞ്ഞ വിസ്താരക്കൂടും കാത്തു കിട്ടിയ വിധിപ്പകർപ്പും (ചെറുകഥ)
===============================
ഒരു കോടതി മുറി.
----------------------------
വിസ്താരമുള്ള ഒരു ഒറ്റമുറിയായിരുന്നു അത്. വെള്ളപൂശിയ ചുമരിൽ വലിയ ഒരു ഘടികാരം ഒരേ താളത്തിൽ പ്രവർത്തിക്കുന്നുണ്ട്.. അതിൽ സെക്കന്റ് സൂചികൾക്ക് താഴെയും ഒട്ടനവധി ചെറു സൂചികൾ ഓടുന്നതു കാണാം.
"യെസ് യുവറോണർ "
അവിടെ രണ്ടു വിസ്താരക്കൂടുകൾക്കിടക്ക് കറുത്ത ഗൗണണിഞ്ഞ ഒരു ഗൗരവക്കാരൻ ന്യായാധിപന്റ മുൻപാകെ ഒരു വിടുതൽ ഹർജിയുടെ വാദം നടത്തുകയാണ്.
"ഒരു മനുഷ്യായുസ്സു മുഴുവൻ ജൻമം നൽകിയവർക്കായി ഉഴിഞ്ഞുവച്ച എന്റെ കക്ഷി ഇന്ന് ഒറ്റപ്പെടലിന്റെയും വേദനകളുടേയും തുരുത്തിൽ ജീവിതം തള്ളിനീക്കുകയാണെന്ന് ഈ കോടതിക്ക് അറിവുള്ളതാണല്ലോ..പാട്ടക്കരാർ പുതുക്കാനാകാതെ, ചാർത്തു പണം കിട്ടാതെ കിടക്കുന്ന തന്റെ തരിശ് നിലത്തോട് ഒരു ജൻമിക്ക് തോന്നുന്ന വികാരം പോലെ,രോഗം അലട്ടുന്ന ശാരീരികാവശതകൾ നേരിടുന്ന അവരെ മക്കളും മരുമക്കളും നോക്കാൻ തുടങ്ങിയപ്പോൾ എന്റെ കക്ഷി മാനസികമായും കൂടി തകർന്നു പോകുകയായിരുന്നു.ആയതിനാൽ ഈ കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് എന്റെ കക്ഷിക്ക് ഈ വേദന നിറഞ്ഞ തടവിൽ നിന്നും മോചനം നൽകണം എന്ന് ഈ കോടതി മുൻപാകെ താഴ്മയായി അപേക്ഷിക്കുന്നു .....
ദാറ്റ്സ് ഓൾ യുവറോണർ. "
വക്കീൽ ഹർജി കോടതി മുൻപാകെ വാദിച്ചു.ഏറ്റവും അത്ഭുതകരമായ കാര്യം, ഈ കേസിൽ വാദി - പ്രതികൾക്കായുള്ള വിസ്താരക്കൂടുകളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ്. തുറന്നു കിടക്കുന്ന ജനലുകളിലൂടെയും വാതിലുകളിലൂടെയും കൊഴിഞ്ഞ യുഗങ്ങളിലെ പ്രകാശം ആ മുറിക്ക് ശോഭനൽകുന്നുണ്ടായിരുന്നു.
സ്വർണ്ണ നിറമുള്ള തലമുടിയും പാറാവുകാരുടെ സുരക്ഷിതത്വവുമുള്ള, ന്യായാധിപക്കൂടിന്റെ വലിയ കസേരയിൽ ഇരിക്കുന്ന ന്യായാധിപൻ ഒരു മരച്ചുറ്റിക കൊണ്ട് ഉയർത്തിക്കെട്ടിയ മേശയിൽ അടിച്ചു കൊണ്ട് പറഞ്ഞു.
"ഓർഡർ.. ഓർഡർ...
നിശ്ചയിക്കപ്പെട്ട തടവു ദിവസങ്ങളിൽ ഒരു ദിവസം പോലും മുൻപിലേക്കോ പുറകിലേക്കോ നീക്കുവാൻ സാധിക്കില്ല എന്നത് ഈ കോടതി പല ആവർത്തി പറഞ്ഞിട്ടുള്ളതാണ്.എന്നിരുന്നാലും ഈ കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ച് ഉച്ചയ്ക്ക് ശേഷം വീണ്ടും ഇതിന്റെ വാദം കേൾക്കുകയും വിധി പറയുകയും ചെയ്യുന്നതാണ്.. ഇപ്പോൾ തൽക്കാലത്തേക്ക് ഈ കോടതി പിരിയുന്നു."..
ഇതു പറഞ്ഞ് ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞു.
____________-____________-____________-____
ഇതേ സമയം മറ്റൊരിടത്ത്...
---------------------------------------------
ഒരു വെളുത്ത മാരുതിക്കാർ ദേശീയ പാതയിലൂടെ പായുകയാണ്..ഇളം നിറത്തിലുള്ള കോട്ടൻസാരി ധരിച്ച ഒരു സ്ത്രീ പിൻസീറ്റിൽ ഇരിക്കുന്നുണ്ട്.പ്രായം അറുപതിനോടടുത്ത് കാണും.. ഗ്ലാസ് പകുതി താഴ്ത്തിയിട്ട ഡോറിന്റെ ചില്ലുകൾക്കിടയിലൂടെ ഒളിച്ച് കടക്കുന്ന തണുത്ത കാറ്റ്, അവരുടെ ഉള്ളുകുറഞ്ഞ വെള്ളി നിറമുള്ള തലമുടിയിഴകളെ പറത്തുന്നുണ്ട്. ശരീരത്തിന്റെ അവശതകൾ ആ മുഖത്ത് നല്ലവണ്ണം നിഴലിച്ചിരുന്നു.മുൻ സീറ്റിൽ ഇരിക്കുന്നത് അവരെ പരിചരിക്കുന്ന സ്ത്രീയാണ്.മാലു എന്നവർ വിളിക്കുന്ന മാലതി..
ഇപ്പോൾ അവരോട് ആ സ്ത്രീ എന്തോ ചോദിക്കുന്നുണ്ട്.
" സുധീഷ് എന്താ പറഞ്ഞത് മാലൂ.?"
"സാറിന് ഇന്നൊരു അത്യാവശ്യ മീറ്റിംഗ് ഉണ്ടെന്ന്. നിങ്ങള് പൊക്കോളൂ. എന്തേലും അത്യാവശ്യമുണ്ടേൽ വിളിച്ചോളാനും,എത്താൻ ശ്രമിക്കാമെന്നും പറഞ്ഞിട്ടുണ്ട്. പിന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കാശ് അലമാരയിൽ വച്ചിട്ടുണ്ട്, പോകുമ്പോൾ മറക്കാതെ അത് എടുത്തോളാനും പറഞ്ഞു. "
"എന്നിട്ട് നീ പണം കരുതീല്ലേ?"
"ഉവ്വ് അമ്മേ.."
"ഇന്നലെ സുധ വിളിച്ചാർന്നൂട്ടോ. അവള് ഈ അവധിക്ക് ലീവിന് വരാൻ ഉദ്ദേശം ഉണ്ടെന്നാ പറഞ്ഞത് .പിന്നെ ഈ വയസ്സീടെ ഒപ്പം കുട്ട്യോൾടെ ലീവ് കഴിയണവരെ ഒരു മാസത്തോളം നാട്ടില് കാണൂത്രേ.. ആഹ്.."
ആ സ്ത്രീ തളർന്ന ശബ്ദത്തിൽ പറഞ്ഞു.
" ഇന്ന് അനുകൂലമായ വിധി ഉണ്ടാകും എന്ന് മനസിലൊരു തോന്നൽ.എത്രയെന്ന് വിചാരിച്ചാ ഈ ഓടണത് !!"
അവർ വീണ്ടും ഒരു നെടുവീർപ്പോടെ പറഞ്ഞു.
മങ്ങുന്ന കണ്ണുകളിലൂടെ അവർ നിറമുള്ള പുറം കാഴ്ചകൾക്കൊപ്പം മനസ്സിനേയും കൂടെ നടത്താൻ ശ്രമിച്ചുകൊണ്ട് ഒന്നുകൂടി പുറകോട്ട് ചാരിയിരുന്നു. നാലുവരി പാതയുടെ നടുഭാഗത്തെ മീഡിയനിൽ നിൽക്കുന്ന അരളിയും വാകയും, തങ്ങളുടെ പൂക്കളെ നിലത്ത് വിതറി പൂമെത്ത വിരിച്ചിരിക്കുന്നു. ഒരു രണ്ടുനിലബസ്സ് അവർക്കരികിലൂടെ മുന്നോട്ട് പാഞ്ഞപ്പോൾ ഇത്രയും വലിയ വാഹനത്തെ ഒരൊറ്റ ചക്രം കൊണ്ടാണല്ലോ നിയന്ത്രിക്കുന്നത് എന്നോർത്ത് അവർ അത്ഭുതം കൊണ്ടു. രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ ഒരേ ഉയരത്തിൽ ഒരു പാലത്തിൽ നിരത്തിക്കെട്ടിയിരിക്കുന്നത് കാണാം. ചീറിപ്പായുന്ന വാഹനങ്ങൾ നിർല്ലോഭമായി ആ കൊടികളെ പാറിപ്പറത്തുന്നുണ്ട്.
ഇടറോഡിലേക്ക് തിരിഞ്ഞ കാർ ഒരു വലിയ കെട്ടിടത്തിന്റെ 'കാർ പോർച്ചിൽ' ചെന്നുനിന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന നിർമ്മാണ ഭംഗിയുള്ള ആ കെട്ടിടത്തിന്റെ പ്രധാന ചില്ലു കവാടം തനിയെ തുറന്നു. കാറിൽ നിന്നും ഇറങ്ങിയ ആ സ്ത്രീയെ, ഒരു കൈയ്യാൽ മെല്ലെ താങ്ങിക്കൊണ്ട് മാലതിയും അകത്തേക്ക് നടന്നു.
സ്വീകരണ- അന്വേഷണ വിഭാഗത്തിലിരുന്ന സുന്ദരിപ്പെണ്ണുങ്ങൾ അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തു. ഒരു സഹായമെന്നോണം അവർക്ക് പോകേണ്ട ഹാളിന്റെ ഇരിപ്പിടം വരെ ഒരു സെക്കൂരിറ്റിക്കാരൻ അവരോടൊപ്പം അനുഗമിച്ചു. ഹാളിലെ ചുമരിൽ ഘടിപ്പിച്ചിരുന്ന ഒരു വലുപ്പം കൂടിയ ടി.വി.യിൽ പഴയ ഒരു മലയാള ചലച്ചിത്രം ഇട്ടിരിക്കുന്നു.
നിശബ്ദരായി അവിടെ ഇരിക്കുന്ന ഭൂരിഭാഗം ആളുകളും തല മറച്ചിരുന്നു. നിഭൃതരായി
ഇരിക്കുന്ന ആ ആളുകൾ അയാളെ പ്രതീക്ഷിച്ചിരിക്കുകയാണ്.അതേ വരാന്തയിൽ പ്രാർത്ഥനാ സൗകര്യത്തിനായി ഒരു പൂജാമുറിയും പള്ളിയും നമസ്ക്കാരപ്പള്ളിയും ഒരുക്കിയിരിക്കുന്നത് കണ്ടപ്പോൾ ഒരത്ഭുതം. അതിൽ കത്തിക്കുന്ന എണ്ണ വിളക്കുകൾക്കോ മെഴുകുതിരികൾക്കോ ചന്ദനത്തിരികൾക്കോ ആരുടേയും അനുവാദത്തിനായി കാക്കേണ്ടി വരുന്നില്ല. അവിടെ തർക്കങ്ങളോ വാഗ്വാദങ്ങളോ നടത്താതെ ആവശ്യക്കാർ അവയെ ഉപയോഗപ്പെടുത്തുന്നത് കാണാമായിരുന്നു.
ദൈവതുല്യനായിക്കരുതുന്ന അയാളെ പ്രതീക്ഷിച്ച് എങ്ങനെയൊക്കെയോ നേരം കൊല്ലുന്നവർക്കിടയിൽ ആ സ്ത്രീയും ഇരുന്നു.
പെട്ടെന്ന് അവർക്കിടയിലൂടെ അയാൾ നടന്ന് പോയപ്പോൾ നിശബ്ദരായ ജനക്കൂട്ടം എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ ആ സ്ത്രീ അയാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തേക്ക് വന്നു.മാലതി അവരുമായി തൊട്ട് താഴെത്തെ നിലയിലെ ശീതീകരിച്ച മുറിയിലേക്ക് പതുക്കെ നടന്നു പോവുകയാണ്.
ചെരുപ്പുകൾ പുറത്തിട്ട് കൊണ്ട് അവർ ആ ശീതീകരിച്ച മുറിയ്ക്കകത്ത് കയറി.
"വിധിയുടെ പകർപ്പുമായി അയാളിന്ന് എത്തുമെന്ന് മനസു പറയണു.. പിന്നെ ഇവിടെയിങ്ങനെ തങ്ങുന്നതിൽ അർത്ഥോണ്ടോന്നാ ന്റെ സംശയം?" .
ആ സ്ത്രീ പറഞ്ഞു..
പൊരുൾ മനസിലാക്കിയിട്ടോ എന്തോ മാലതി ഇപ്രകാരം മറുപടിയും നൽകി.
"സാരോല്ലാ അമ്മേ.രണ്ട് - മൂന്ന് മണിക്കൂറിന്റെ കാര്യമല്ലേ ഉള്ളൂ.. അത് കഴിഞ്ഞ് പോകാല്ലോ.ചിലപ്പോ കൂട്ടിക്കൊണ്ട് പോകാൻ നേരം സാറും വരും.ഞാൻ വേണേൽ വിളിക്കാം".
അൽപം വിശാലമായ മുറിയുടെ മിനുസമുള്ള ടൈൽ വിരിച്ച തറയിൽ, നിവർന്നു കിടക്കാനുള്ള മൃദുവായ മെത്തകൾ ഒരുക്കിയിരിക്കുന്നു.ശീതീകരിച്ച മുറിയിലെ ഓരോ കിടക്കകളേയും ഭംഗിയുള്ള കർട്ടനുകൾ കൊണ്ട് മറച്ചിരിക്കുന്നു. വാങ്ങുന്ന പണത്തിനോട് നീതി ചെയ്യും വിധമുള്ള സൗകര്യങ്ങൾ അവിടെ ഒരുക്കിയിരിക്കുന്നു.
മുറിയിലെ തണുപ്പ് സഹിക്കാൻ പറ്റാത്തത് കൊണ്ട് മാലതി സാരി കൊണ്ട് ശരീരത്തെ ഒന്നുകൂടി ചുറ്റിപ്പുതച്ചു.. പക്ഷേ രോമങ്ങളെ വരെ തളർത്തുന്ന രാസപദാർത്ഥങ്ങൾ നാഡീഞരമ്പുകളെ വലിച്ചു മുറുക്കുകയും രക്തത്തിന് കൂടുതൽ ചൂട് നൽകുകയും ചെയ്യുന്നത് കൊണ്ടാകാം ആ സ്ത്രീക്ക് തണുപ്പ് അനുഭവപ്പെടുന്നില്ല എന്ന് തോന്നിച്ചു.. അവർ കാലുകളെ മെല്ലെ തടവാനും മാലതിയുടെ കൈയ്യിലുള്ള മാസിക കൊണ്ട് ദേഹത്ത് വീശുവാനും അവളോട് ആവശ്യപ്പെട്ടു.
അൽപസമയം കഴിഞ്ഞപ്പോൾ നിശബ്ദമായ ആ മുറിയുടെ വാതിൽ തുറന്നു കൊണ്ട് അവരുടെ വക്കീൽ കടന്നു വന്നു.
"ഓഹ്!! നിങ്ങൾ വന്നോ? ഇന്ന് സന്തോഷ വർത്താനമായി നിങ്ങൾ വരുമെന്ന് രാവിലെ മുതൽ മനസ്സ് അടക്കം പറയണുണ്ടായിരുന്നു.എന്നിട്ട് പറയൂ വക്കീലേ. കേസ് ജയിച്ചുവോ?"
"ഉവ്വ്.ഇന്ന് ഉച്ചക്ക് ശേഷം വിധിയായി. അനുകൂലമാണ്.. "
വക്കീൽ പറഞ്ഞു
" ഉവ്വോ.. സന്തോഷായി."
ഇതൊന്നുമറിയാതെ മാസികയിലെ നോവലിൽ മുഴുകിയിരുന്ന മാലതിയോട് അവർ പറഞ്ഞു.
"മാലൂ..സുധീഷ്നെ ഒന്ന് വിളിച്ച് പറാട്ടോ.വിധി നമുക്ക് അനുകൂലായീന്നും പകർപ്പ് ഞാൻ കൈപ്പറ്റീന്നും."
വളരെ പതിഞ്ഞ സ്വരത്തിൽ അവർ അത് പറയുമ്പോൾ അവരുടെ നാവുകൾ കുഴഞ്ഞു പോയിരുന്നു.അതു കൊണ്ട് അവർ പറഞ്ഞത് മാലതി കേട്ടിരുന്നില്ല.
അത് കൊണ്ടാകണം, മറുപടിയായി മാലതി തിരിച്ചൊന്നും പറഞ്ഞുമില്ല.
വക്കീൽ വിധിപ്പകർപ്പ് അവർക്ക് നൽകി.ആ സ്ത്രീ എഴുന്നേറ്റു കൊണ്ട് വക്കീലിനു പുറകിലായി വാതിൽ തുറന്ന് പുറത്തേക്ക് നടന്നു.
"അല്ല വക്കീലേ..ഒത്തിരി പോണോ ഇനി ?ഒറ്റക്കാണോ ഇന്ന് നമ്മുടെ യാത്ര?"
" ഇല്ല..ഒരാൾക്കൂടിയുണ്ട്."
വക്കീൽ മറുപടി നൽകി..
അപ്പോൾ അവർക്കരികിലൂടെ ഒരാൾ, ഒരു വൃദ്ധനെ വീൽചെയറിൽ തള്ളിനീക്കിക്കൊണ്ട് പോകുന്നത് കണ്ടു.വൃദ്ധനോട് പുഞ്ചിരി തൂകിക്കൊണ്ട് ആ സ്ത്രീ ഒന്നു തിരിഞ്ഞു നോക്കി.വൃദ്ധനെ കൊണ്ടു പോകുന്നതും അവർ നടന്നു വന്ന അതേ വരാന്തയിലേക്കു തന്നെയായിരുന്നു.അവിടെ ചുമരിൽ ഒട്ടിച്ചിരിക്കുന്ന നിർദേശ സൂചികയിൽ 'കീമോ-വാർഡ് ' എന്നെഴുതിയിരുന്നു.
അവർ റോഡിലേക്ക് കടന്നപ്പോൾ അവിടെ ഒരാൾക്കൂട്ടം കണ്ടു. വക്കീൽ അവരെ അങ്ങോട്ട് കൂട്ടിക്കൊണ്ട് പോയി.അവിടെ ഒരു യുവാവ് അപകടത്തിൽ പെട്ട് ചോരയൊലിപ്പിച്ച് കിടക്കുന്നു. അയാൾ സഞ്ചരിച്ച ഇരുചക്രവാഹനം, അപകടത്തിന്റെ സാക്ഷി പറയും പോലെ അൽപം ദൂരെയായി മറിഞ്ഞു കിടക്കുന്നുണ്ട്.പക്ഷേ ഹെൽമറ്റ് അടുത്തെങ്ങും ഉണ്ടായിരുന്നില്ല.
"ഇതാണ് നമുക്ക് കൂട്ടിനുള്ള ,ഞാൻ നേരത്തെ സൂചിപ്പിച്ച ആൾ."
വക്കീൽ സ്ത്രീയോടായി പറഞ്ഞു കൊണ്ട് അയാൾക്കും ഒരു കുറിപ്പ് നൽകി.കുറിപ്പ് കൈപ്പറ്റിക്കൊണ്ട് അയാളും അവർക്കൊപ്പം നടക്കാൻ തുടങ്ങി.
പടിഞ്ഞാറ് സൂര്യൻ ചക്രവാള യാത്രക്ക് തയ്യാറെടുത്തു കഴിഞ്ഞിരുന്നു. റോഡരികിൽ സിമന്റ് തറക്കുള്ളിൽ നിന്നിരുന്ന വലിയ ഒരാൽമരത്തിൽ കാറ്റ് പതിഞ്ഞ് വീശി.അതിൽ ഒരായിരം ഇലകൾ സന്തോഷം കൊണ്ട് താളം ചവിട്ടുന്നു.അസ്തമയം കാത്ത് നിന്ന കുറച്ച് കാക്കകൾ കൂടണയാനായി കിഴക്കോട്ടേക്ക് പറക്കുന്നുണ്ടായിരുന്നു.
കുറച്ചു ദൂരം പിന്നിട്ട് കൊണ്ട് അവർ തിരിഞ്ഞു നോക്കുമ്പോൾ ഒരു ആംബുലൻസിൽ വന്നെത്തിയ കുറച്ചാളുകൾ ചോരയിൽ മുങ്ങിക്കിടന്ന ആ ശവശരീരത്തെ ഒരു സ്ട്രെച്ചറിൽ കയറ്റുന്നുണ്ടായിരുന്നു.അവർ അയാളുടെ മുഖം ഒരു ഇളം നീല പുതപ്പുകൊണ്ട് മൂടിയിരുന്നു.അവിടെ കൂടിനിന്ന ആൾക്കൂട്ടം അപ്പോഴേക്കും പിരിഞ്ഞു പോകാൻ തുടങ്ങിയിരുന്നു.
### ഷെഫീർ ###

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot