Slider

*** ഗാര്‍ഹസ്ഥ്യം ***

0
*** ഗാര്‍ഹസ്ഥ്യം ***
മാനാഞ്ചിറ മൈതാനം പതിവ് ദിവസങ്ങളെക്കാള്‍ സജീവമായിരുന്നു. മീനച്ചൂടേറ്റ് വെന്തുപോയ ശരീരങ്ങള്‍ മോക്ഷം ലഭിക്കുവാന്‍ ആഗ്രഹിക്കുന്ന ആത്മാക്കളെപ്പോലെ മൈതാനത്തിന് ചുറ്റുമുള്ള മരത്തണലുകള്‍ തേടി കൂട്ടം കൂട്ടമായി അലഞ്ഞു കൊണ്ടിരുന്നു.
മൈതാനത്തിന് കിഴക്കുവശത്തെ മൂലയില്‍ തെരുവ് നാടകം അരങ്ങേറുകയാണ്. കാണികളായി കുറച്ചുപേര്‍ അവിടെയും തടിച്ചുകൂടിയിരിക്കുന്നുണ്ട്.
പുറത്ത് കുലുക്കിസര്‍ബത്തിന്‍റെയും, ഉപ്പിലിട്ട മാങ്ങയുടെയും, പൈനാപ്പിളിന്‍റെയും, ചൂട് കടലയുടെയും വില്‍പ്പന തകൃതിയായി നടക്കുന്നു.
മാനാഞ്ചിറയ്ക്ക് ചുറ്റും എല്ലാകാലത്തും ഇത്തരം ഉന്തുവണ്ടികള്‍ ഉണ്ടായിരുന്നു. അവരാണ് ഈ സ്ഥലം ഇത്രയും സജീവമാക്കുന്നത്.
കോഴിക്കോടിന്‍റെ ഹൃദയമാണ് മാനാഞ്ചിറ...! ഒരിക്കലെങ്കിലും അവിടുത്തെ തണലില്‍ വന്നിരിക്കാത്തവരായി ഈ ദേശത്ത് ആരും തന്നെ ഉണ്ടാവില്ല....!
എല്ലാ നഗര ഹൃദയങ്ങളിലും ഇത്തരമൊരു ഒഴിഞ്ഞ ഇടമുണ്ടാകും. സ്വഛവും, ശാന്തവുമായ ഒരിടം... അവിടെ പ്രണയവും സൗഹൃദങ്ങളും പൂക്കും. അവിടെ െവച്ച് ആശ്വസിപ്പിക്കലുകളും, കുറ്റപ്പെടുത്തലുകളും, ഏറ്റുപ്പറച്ചിലുകളും നടക്കും. അവിടെവെച്ച് ഹൃദയങ്ങള്‍ തുറക്കപ്പെടും, രഹസ്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെടും. അതിനെല്ലാം മൂകസാക്ഷിയായി അനേകം വന്‍മരങ്ങളും മഹാന്മാരുടെ ശില്പ്പങ്ങളും അവിടങ്ങളിലുണ്ടാവും.
* * * * *
ഭൂമിയെ ചുംബിച്ച ആലസ്യത്തിലുറങ്ങിക്കിടക്കുന്ന പൂവരശ്ശിന്‍ ചില്ലകളെ വകഞ്ഞുമാറ്റികൊണ്ട് മഹേഷും, അയള്‍ക്ക് തോട്ടുപുറകിലായി അശോകും ആളൊഴിഞ്ഞ ഒരു മൂല ലക്ഷ്യം വെച്ചുകൊണ്ട് നടന്നു.
കൈയിലുണ്ടായിരുന്ന സായാഹ്നപത്രം നിലത്ത് വിരിച്ച് അശോകും അയാള്‍ക്ക് അഭിമുഖമായി ദ്രവിച്ചു തുടങ്ങിയ ഒരു മരക്കുറ്റിയില്‍ മഹേഷും ഇരിപ്പിടമുറപ്പിച്ചു.
''എന്താടോ പതിവില്ലാത്തൊരു മൗനം...?''
ചോദ്യഭാവത്തില്‍ മഹേഷ് അശോകിനെ നോക്കി.
''സംസാരിക്കാന്‍ ഒരുപാടുണ്ടാകുമ്പോഴാണ് ആളുകള്‍ മൗനിയാവാറുള്ളത്. ദീര്‍ഘമായ വാചാലതയ്ക്ക് തൊട്ടുമുമ്പുള്ള ഏതാനും നിമിഷങ്ങള്‍ സത്യത്തില്‍ അതല്ലേ താനീപ്പറഞ്ഞ മൗനം...?''
'' ഒാ..... തുടങ്ങി സാഹിത്യം പറച്ചില്‍.! തനിക്കറിയാല്ലോ എനിക്കീ സാഹിത്യം ഒട്ടും വശമില്ലാത്തകാര്യമാണെന്ന്.''
അശോക് ചിരിച്ചു. കറുകപ്പുല്ലുകള്‍ തിങ്ങിവളര്‍ന്ന മൈതാനത്തില്‍ കിടന്നുകൊണ്ട് ചക്രവാളത്തിലേക്ക് പറന്നകലുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി അയാള്‍ കണ്ണുകളടച്ചു.
'' അല്ല ചിരിക്കാന്‍ വരട്ടെ....! തനിക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ.... ? ''
മഹേഷിന്‍റെ ചോദ്യം അയാളെ ഉണര്‍ത്തി.
'' എന്തോ.... രണ്ടുമൂന്ന് ദിവസ്സായി മനസ്സിന് വല്ലാത്ത അസ്വസ്ഥത. ഉറക്കവും കുറഞ്ഞു. ആവശ്യമില്ലാത്ത ഒരു ടെന്‍ഷന്‍. അവളും കുട്ടികളും അടുത്തുണ്ടെങ്കില്‍ പോലും ഒരു ഏകാന്തത...!
'' ഇടയ്ക്കെപ്പഴോ അച്ഛനും അമ്മയും സ്വപ്നത്തില്‍ വന്നു. എന്തൊക്കെയോ ഒരുപാട് കാര്യങ്ങള്‍ എന്നോട് ചോദിച്ചു. എനിക്കൊന്നിനും ഉത്തരമുണ്ടായില്ല.,
'' മുപ്പത് വര്‍ഷായില്ലേ രണ്ടാളും പോയിട്ട്. ആരെങ്കിലും ഒരാള് കൂടെയുണ്ടായിരുന്നെങ്കിലെന്ന് ചുമ്മാ ആശിച്ചുപോകുന്നു... !
നടന്ന് തളരുമ്പോ മടിയില്‍ തലവെച്ച് കിടക്കാനും, തോളില്‍ തട്ടി ഊര്‍ജ്ജം തരാനും. അവരിവിടെത്തന്നെ ഉണ്ടായിരുന്നെങ്കില്‍....!
അശോക് വീണ്ടും മൗനത്തിന്‍റെ നിലയില്ലാ കയത്തിലേക്ക് ആഴ്ന്നുപോയി.
''താനിതെന്തൊക്കെയാണെടോ ചിന്തിച്ചുകൂട്ടുന്നത്.''
മഹേഷ് അശോകിന്‍റെ വലതുകൈപ്പത്തിക്കുള്ളില്‍ തടവികൊണ്ട് ചോദിച്ചു.
'' എനിക്കെന്തോ നല്ല അച്ഛനാവാന്‍... നല്ല ഗൃഹനാഥനാവാന്‍ കഴിഞ്ഞില്യാന്നൊരു തോന്നല്‍....''
'' അതെന്തേ ഇപ്പോ ഇങ്ങനൊരു ചിന്ത....?''
''എന്തോ... അങ്ങനെ തോന്നി...! ''
''എടോ അച്ഛനാവാനും ഗൃഹനാഥനാവാനും ആര്‍ക്കും പറ്റും. അതിന് ഒരു സ്ത്രീയുടെ ശരീരവും, അത്യാവശ്യം വരുമാനമുള്ളൊരു ജോലിയും മാത്രം മതി. പക്ഷേ ഒരു 'നല്ല അച്ഛനാവുക', 'നല്ല ഗൃഹനാഥനാവുക' അത് അത്ര എളുപ്പമുള്ള കാര്യമല്ല. തനിക്ക് അതിന് കഴിഞ്ഞിട്ടുണ്ട്. കാരണം നീ മാധവന്‍ മാഷിന്‍റെ മകനാണ്. നിങ്ങടെ സ്നേഹവും സംസാരവും എത്ര തവണ അസൂയ്യയോടെ ഞാന്‍ നോക്കിനിന്നിട്ടുണ്ടെന്നറിയോ..? ''
'' എന്‍റെ ലോകം വളരെ ചെറുതായിരുന്നു മഹേഷ് തന്നെപ്പോലെ ചിലരെങ്കിലും അതിലേക്ക് കടന്നുവന്നതിന് ശേഷമാണ് അത് അല്‍പ്പമെങ്കിലും വികസിക്കാന്‍ തുടങ്ങിയത്.''
''അച്ഛന് എന്നും ഭയമായിരുന്നു. ജീവിതത്തില്‍ ഞാന്‍ ഒറ്റപ്പെട്ടുപോകുമോ..? എന്ന ഭയം. അന്നൊന്നും എന്തും തുറന്നു സംസാരിക്കാന്‍ എനിക്കൊരു സുഹൃത്തുണ്ടായിരുന്നില്ല. അന്തര്‍മുഖനായിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്.''
''മഹേഷ്.... താനിങ്ങനെ എന്‍റെ കൂടെ ഇപ്പോഴും ഒരു നിഴലുപോലെ സഞ്ചരിക്കുന്നത് അച്ഛനറിയുന്നുണ്ടാകു
മോ.....? ''
''പിന്നില്ലാതെ, മരണം ശരീരങ്ങള്‍ക്കുമാത്രമാണ്. ചിന്തകള്‍ക്കും, ഒാര്‍മ്മകള്‍ക്കും മരണമില്ല അശോക്. ഒാരോ മനുഷ്യ ജീവിതങ്ങളും അവസാനിക്കാത്ത തുടര്‍ക്കഥകളാണ്.... അരങ്ങൊഴിയുന്നവര്‍ എഴുതി നിര്‍ത്തിയ ഇടത്തുനിന്നും പുതിയവര്‍ എഴുതിത്തുടങ്ങുന്ന തുടര്‍ക്കഥ....!''
''താനാളുകൊള്ളാല്ലോ ടോ.....! സാഹിത്യം വശമില്ലെന്ന് പറഞ്ഞിട്ട്...?''
''ഹ....ഹ... അത് തന്‍റെ കൂടെ കൂടീട്ടാ...''
''ഫെയ്സ് ബുക്കിലും ഇന്‍സ്റ്റര്‍ ഗ്രാമിലുമൊന്നുമല്ലടോ യഥാര്‍ത്ഥ സൗഹൃദങ്ങളുള്ളത്. അത് ദേ... ഇങ്ങനെ കൈ അകലങ്ങളിലാണ്...''
അശോക് മഹേഷിന്‍റെ തോളില്‍ കൈ വച്ചുകൊണ്ട് പറഞ്ഞു.
പിന്നെയും ഒരുപാട് സമയം അവരെന്തൊക്കെയോ സംസാരിച്ചു. അതില്‍ രാഷ്ട്രീയവും, സിനിമയും, സാഹിത്യവും വിഷയങ്ങളായി.
മാനാഞ്ചിറയില്‍ അപ്പോഴും ഇരിപ്പിടങ്ങള്‍ ഒഴിയാതെ തന്നെ കിടന്നു. അന്നം തേടിപ്പോയ അനേകം പക്ഷികള്‍ മാനാഞ്ചിറയിലെ മരചില്ലകള്‍ ലക്ഷ്യം വെച്ച് പറന്ന് തുടങ്ങിയിരുന്നു. അവയുടെ കലപില ശബ്ദത്തില്‍ മനുഷ്യ ശബ്ദങ്ങള്‍ മുങ്ങിത്താണുപോയി .
'' എന്നാ താന്‍ വിട്ടോ.... എനിക്ക് ഇന്ത്യന്‍ ഒപ്റ്റിക്കല്‍ സിലൊന്ന് കയറണം.....''
''അവിടെന്താ പരിപാടി...?''
'' ഇപ്പോ അടുത്തായി അക്ഷരങ്ങളൊന്നും തെളിഞ്ഞു കാണുന്നില്ല. ഒരു മങ്ങല്‍.!
''ഷോര്‍ട്ട് സൈറ്റ് ..!''
'' ഡോക്ടറെ കാണിച്ചു. കണ്ണടയ്ക്ക് എഴുതിട്ടുണ്ട്. അതു വാങ്ങണം...''
മഹേഷ് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
''അപ്പോ ശരി. next sunday, സെയിം പ്ലേസ് സെയിം ടൈം....''
''വിച്ചുനോടും ലച്ചൂനോടും എന്‍റെ അന്വേഷണം അറിയിക്കൂ...''
''ഒാക്കെ...''
മഹേഷ് അശോകിന് നേരെ കൈവീശിക്കാണിച്ചു.
ആ വെളുത്ത സ്വിഫ്റ്റ് കാര്‍ മസ്ജിദിന് മുന്നിലൂടെ ബേങ്ക് റോഡിലേക്ക് പ്രവേശിച്ചു. നഗരത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ട് ഏറെ സമയമെടുത്തു അതൊന്ന് നീങ്ങിത്തുടങ്ങാന്‍. അതുവരെ അക്ഷമനായി അശോക് പാതയോരത്ത് കാത്തുനിന്നു.
മാനാഞ്ചിറ അപ്പോഴും സജീവമായിത്തന്നെ തുടര്‍ന്നു. ചുടുക്കട്ടകള്‍ കൊണ്ട് കെട്ടിയുണ്ടാക്കിയ പ്രധാന കവാടം വഴി കമിതാക്കളും, കോളെജ് കുട്ടികളും, കുടുംബങ്ങളും ആരോ വിരട്ടിവിട്ട ഉറുമ്പിന്‍ കൂട്ടങ്ങളെപ്പോലെ ഇരച്ചു കയറിക്കൊണ്ടിരുന്നു.
* * * * * * *
'' അത്താഴം കഴിക്കാന്‍ സമയായി.... കുട്ടികള് കാത്തിരിക്കുന്നു....''
അയാള്‍ ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. കൈയിലുണ്ടായിരുന്ന എം.ടിയുടെ രണ്ടാമൂഴം മേശപ്പുറത്ത് വച്ച് മുറിയിലെ ലൈറ്റ് ഒാഫ് ചെയ്ത് പുറത്തിറങ്ങി.
കുട്ടികള്‍ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു.
'' എന്തേ....? ''
'' ഇതെപ്പഴാ അച്ഛന്‍ കണ്ണട വെയ്ക്കാന്‍ തുടങ്ങിയെ...? ''
വിച്ചുവിന്‍റെ ചോദ്യം.
'' ഇപ്പോ കാണാന്‍ അച്ചച്ചനെ പോലുണ്ട്...''
ലച്ചുവും വിച്ചുവും വീണ്ടും ചിരിച്ചു.
'' സത്യാ... എനിക്കും തോന്നി. ഞാനും പറയാനിരുന്നതാ...''
അവളും മക്കളോടൊപ്പം ചിരിച്ചു.
അത്താഴം കഴിച്ചെന്ന് വരുത്തി. മുറിയിലെ കണ്ണാടിക്കുമുന്നില്‍ ചെന്ന് അയാള്‍ മുഖത്തെ കണ്ണട എടുത്തുമാറ്റി. ഏറെ നേരം എന്തോ ആലോചിച്ച് ഭിത്തിയില്‍ തൂക്കിയ മങ്ങിത്തുടങ്ങിയ ബ്ലാക്ക് ആന്‍റ് വൈറ്റ് ഫോട്ടോ നോക്കികൊണ്ട് വീണ്ടും മുഖത്തേക്കുതന്നെ കണ്ണട വച്ചു. ആ നിമിഷം അയാള്‍ കൂടുതല്‍ ഉന്മേഷവാനായും, ഊര്‍ജ്ജസ്വലനായും കാണപ്പെട്ടു.
ധര്‍മ്മശാസ്ത്രത്തിലെ നാല് ആശ്രമങ്ങളെക്കുറിച്ച് വായിച്ചിട്ടുണ്ട്. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം.... അവസാനത്തെ ആശ്രമമം സന്യാസമാണെങ്കിലും ഒരു പുരുഷജന്മം പൂര്‍ണ്ണമാകുന്നതും അതിന് അര്‍ത്ഥമുണ്ടാകുന്നതും ഗൃഹസ്ഥാശ്രമത്തിലാണ്. എണ്ണമില്ലാത്ത ഉത്തരവാദിത്വങ്ങളെ ഭയന്ന് ചിലര്‍ പാതിവഴിയില്‍ യാത്ര അവസാനിപ്പിക്കുന്നു. മറ്റു ചിലരാകട്ടെ ജീവിതം തന്നെ
കുടുംബത്തിനുവേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ടവരും. അവരുടെ കരങ്ങള്‍ക്ക് കൊടുക്കാന്‍ മാത്രമേ അറിയൂ... വാങ്ങാന്‍ അറിയില്ല.
സമയം പത്ത് കഴിഞ്ഞിരുന്നു. കുഞ്ഞുങ്ങള്‍ ഉറങ്ങിക്കാണും. അവള്‍ അടുക്കള അടച്ചുവരാന്‍ പത്തരയാവും.
* * * * * * *
വിച്ചൂന്‍റെ ദേഹത്ത് പുതപ്പ് നീക്കിയിട്ട് ശബ്ദമുണ്ടാക്കാതെ വാതിലടച്ച് അയള്‍ കുട്ടികളുടെ മുറിക്കുള്ളില്‍ നിന്നും പുറത്ത് കടന്നു.
പിന്നിത്തുടങ്ങിയ പുതപ്പിലൂടെ പതിവായി ഉറക്കം നടിച്ച് അച്ഛനെ നോക്കാറുള്ള ഒരു മകനെ ഒാര്‍ത്തയാള്‍ അവളുടെ മാറിലേക്ക് പറ്റിച്ചേര്‍ന്ന് കിടന്നു.
(ദിനേനന്‍)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo