Slider

രാമായണക്കാറ്റേ...

0
രാമായണക്കാറ്റേ...
-------------------------------
ഉഷ്ണവാതങ്ങളേറ്റുടലുരുകീടവേ,
ഉറക്കമുണരാനുള്ളം വിസമ്മതിച്ചീടവേ,
ഉണര്‍വ്വിന്‍ ചെറുകുളിരലയായണഞ്ഞീടുമോ?
ഉണ്മയോടെ നീ രാമായണക്കാറ്റേ!
സംക്രാന്തിസന്ധ്യയെത്തുന്നുവെന്നോര്‍മ്മിപ്പിപ്പൂ,
സമയരഥമേറിയെത്തി മുത്തശ്ശിയിന്നും,
അകവും പുറവുമിനി വൃത്തിയാക്കണം,
'ചേട്ട'യെയകലേയ്ക്കായ് കളഞ്ഞീടണം,
'ശീപോതി'യെയാനയിയ്ക്കണമിനി വീടിനുള്ളില്‍,
വിളക്കുതെളിയ്ക്കണം ഇരുട്ടുമാറ്റീടണം.
വിളങ്ങണമൈശ്വര്യവിടെയെന്നും!
കര്‍ക്കിടകദുര്‍ഘടങ്ങളെത്തുമ്പോള്‍,
കാക്കേണമെന്നും ശ്രീരാമജയമന്ത്രം!
അന്തിച്ചോപ്പുതെളിയണം,
ഉള്ളംകയ്യിലെ മൈലാഞ്ചിവൃത്തത്തില്‍
നെടുമംഗല്യത്തിനായ് ചൂടേണമത്രെ,
ദശപുഷ്പങ്ങളീറന്‍മുടിയില്‍
മുക്കുറ്റിച്ചാന്തണിയണം,
കണ്ണിലഞ്ജനമെഴുതണം,
ദേഹരക്ഷയ്ക്കായ് മരുന്നുകഞ്ഞികുറുക്കണം
തോരാതലമുറയിടും പേമാരിയെവെല്ലാന്‍
രാമായണശീലുകളുറക്കെപ്പാടണം!
മണല്‍ക്കാറ്റാണുവീശുന്നതിവിടെ,
നീരാവിഘനീഭവിയ്ക്കുന്നുവായുവില്‍,
കാക്കക്കാലിന്‍തണലുപോലുമേകാതെയോ,
കര്‍ക്കിടകമണയുന്നതെന്നോ!
"അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമിതദ്ധ്യാത്മരാമായണ"മെന്നുഞാന്‍,
പതിയെ വായിച്ചുതുടങ്ങീടവേ,
അടുത്തിരുന്നൊന്നു കേള്‍ക്കുവാന്‍,
മുത്തശ്ശിതന്‍ വിശറിക്കുളിരോര്‍മ്മയായെങ്കിലും,
അടുത്തണഞ്ഞീടുമോ മോദാല്‍,
രമ്യയായ് നീ രാമായണക്കാറ്റേ!
(*ചേട്ട.. ജ്യേഷ്ഠ.. അഴുക്കിലും വിഴുപ്പിലും അധിവാസമെന്നു കരുതുന്ന ദേവതാസങ്കല്‍പം
'ശീപോതി': ശ്രീഭഗവതി, ഐശ്വര്യദേവത
രാമായണക്കാറ്റ്: വളരെ പണ്ട് ഒരു കര്‍ക്കിടക സംക്രാന്തിസന്ധ്യയില്‍ നടുമുറ്റത്തെ തകരപ്പാത്തിയിലൂടെ ഒഴുകിനിറയുന്ന മഴയും ആഞ്ഞടിയ്ക്കുന്ന കാറ്റിന്റെ മൂളലും കേട്ട് ചൂളിയിരിയ്ക്കമ്പോള്‍ മുത്തശ്ശി പറഞ്ഞു.. പേടിയ്ക്കണ്ട.. മഴ രാമനാമം ചൊല്ലുകയാണ്.. കാറ്റ് ഈണമിടുകയാണ്.. ഇത് രാമായണക്കാറ്റാണ്..)
രാധാ സുകുമാരന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo