നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രയാണം

പ്രയാണം
********
വളരെയേറെ ദൂരത്തേക്കല്ലങ്കിലും കുറഞ്ഞ ദൂരമുള്ള യാത്രകൾ മീര ആസ്വദിച്ചിരുന്നു . മറക്കാൻ പറ്റാത്ത ഓർമകളെ തിരികെ കൊണ്ടുവരാൻ ഒരു പക്ഷെ ആ യാത്രക്ക് ആയിട്ടുണ്ടന്നു മീരക്കറിയാം. ഒരു പ്രൈവറ്റ്‌കമ്പനിയിൽ ജോലി ചെയ്തുവരികയാണ് മീര. ഓഫീസിലെ ജോലി തിരക്കിനിടയിലും മനസ്സിനുള്ളിൽ വിങ്ങി നിൽക്കുന്ന ആ പെണ്കുട്ടിയുടെ കണ്ണീരിനുള്ള ഉത്തരം.. മനസു വിങ്ങിപ്പൊട്ടി
പോകുമോ എന്നുപോലും അവൾ ഭയന്നു. ഓഫിസിലെ കസേരയിലേക്ക് ചാരിക്കിടന്നവൾ പിറുപിറുത്തു
ഇന്ന് എന്റെ ജീവിതത്തിൽ കുറെ തീരുമാനങ്ങൾ എടുക്കേണ്ട ദിവസമാണ്.ഉചിതമാണോ അല്ലയോ എന്ന് കാലം തീരുമാനിക്കട്ടെ.
ഇന്ന് ഇവിടെ എത്തി നിൽക്കാൻ ഇടയാക്കിയത് ആ യാത്ര ആയിരുന്നു. ആ മഴ ആയിരുന്നു.
എന്നും ഓഫീസ് വിട്ടുള്ള യാത്രയിൽ ആയുരുന്നു ഞാൻ അവളെയും കുഞ്ഞിനെയും കാണാറുള്ളത്. മെലിഞ്ഞു വെളുത്തു തിളങ്ങുന്ന കണ്ണുകളോട് കൂടിയവൾ. കുഞ്ഞും അവളെ പോലെ.ആ ബസ്സിൽ ഉള്ളവർക്ക് ആ കുഞ്ഞിനോട് വാത്സല്യം ആയിരുന്നു. ആരെന്നോ എന്തെന്നോ അറിയില്ല. അവളെ കാണുംതോറും മുൻപരിചയം പോലെ.
അന്നൊരു ശനിയാഴ്ച ആയിരുന്നു.സ്‌കൂൾ അവധി ആയതു കൊണ്ട് ബസ്സിൽ തിരക്ക് കുറവായിരുന്നു. ഓഫീസും നേരത്തെ കഴിഞ്ഞിരുന്നു.
മഴ പെയ്യാൻ തുടങ്ങി.ഒരു രാഗം പോലെ പതിയെ പതിയെ.ബസിന്റെ വേഗമേറുന്തോറും മഴചീളുകൾ മുഖത്തെ ഓടിത്തൊടും പോലെ. കണ്ടക്ടർ വന്നു ഷട്ടർ താഴ്ത്താൻ നോക്കിയപ്പോൾ തടഞ്ഞു. യാത്രയിൽ മഴയെ ഇങ്ങനെ അല്ലാതെ എങ്ങനെ ആസ്വദിക്കും.
സ്റ്റോപ്പുകൾ കടന്ന് ബസ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അവളും കുഞ്ഞും കയറേണ്ട സ്റ്റോപ് എത്തി. കാണുന്നില്ലലോ ബസ്സ് മുന്നോട്ടു നീങ്ങി കുറച്ചു ദൂരം പോയി പിന്നെ നിന്നു. എന്താണ് കാര്യമെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ അവളും കുഞ്ഞും നനഞ്ഞു കൊണ്ട് ഓടി വരുന്നു. കുഞ്ഞിനെയും കൊണ്ടു അവൾ വന്നിരുന്നത് എന്റെ അടുത്തായിരുന്നു. എന്തോ അതു എനിക്ക് ഏറെ സന്തോഷം ഉണ്ടാക്കി. കാരണം അവളോട് എന്തെങ്കിലും മിണ്ടണം എന്ന്‌ ഏറെ നാളായി ആഗ്രഹിക്കുന്നു.
അവളുടെ മടിയിൽ ഇരുന്നു കുഞ്ഞുമോൾ എന്തൊക്കെയോ സ്കൂൾ വിശേഷങ്ങൾ പറയുന്നു. ഞാൻ ശ്രദ്ധിക്കുന്നു എന്നു തോന്നിയിട്ടാവാം അവൾ മുഖം തിരിച്ചെന്നെ നോക്കിയത്. പരസ്പരം ചിരികൾ കൈമാറി ഞങ്ങൾ അവിടെ ഒരു സൗഹൃദത്തിന് തിരി തെളിയിക്കുകയായിരുന്നു.
ഞാൻ മോളെ വാങ്ങി മടിയിലിരുത്തി.
"മോളുടെ പേരെന്താ?"
"നീലു" ഒരു കൊഞ്ചലോടെ അതും പറഞ്ഞു കൊണ്ട് മോളു എന്നെ ഇറുകെ ചേർത്തു പിടിച്ചു.
"ചേച്ചി എവിടെയാ ജോലി ചെയ്യുന്നത്" ബാഗിൽ നിന്നും മോൾക്ക് ബിസ്ക്കറ്റ് എടുത്തു കൊണ്ട് അവൾ ചോദിച്ചു
"ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു"
"ഞാൻ ദീപ, ഇവിടെ ഒരു സ്കൂളിൽ ആയയാണ്"
പിന്നീടുള്ള ദിവസങ്ങളിൽ ദീപയും നീലുവും എന്റെ ആരൊക്കെയോ ആയി മാറുകയായിരുന്നു. ആ യാത്രകൾ ഞങ്ങളെ ഏറ്റവും അടുത്ത കൂട്ടുകാരികൾ ആക്കി മാറ്റി കുറച്ചു നാൾ കൊണ്ട് തന്നെ.
ഒരു ഞായറാഴ്ച അവൾ എന്നെയും കൂട്ടി പാർക്കിൽ പോയി. പിന്നെ നീലുവിന്റെ ആ കടൽത്തീരത്തേക്കും. അവളുടെ പ്രിയപ്പെട്ട ഇടമാണത്രേ.
മോള് കളിക്കുന്നത് നോക്കി നിന്നു ഞങ്ങൾ.
ദീപയുടെ മൗനം ഒരേ സമയം എന്നെ വല്ലാതെ അസ്വസ്ഥമാക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു.
"നീ ഇവിടെയെങ്ങും അല്ലേ ദീപാ,"എന്റെ ചോദ്യം അവളുടെ ചിന്തകൾക്ക് ഇടവേളയുണ്ടാക്കി.
"ഓരോന്നോർത്തുപോയി ചേച്ചി.മോളുടെ സന്തോഷം കണ്ടോ ചേച്ചി, അവൾ അവളുടെ അച്ഛന്റെ ഓർമ്മകളിൽ ആണ്" അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
"ഇവിടെ ആയിരുന്നു മിക്ക ഞായറാഴ്ചകളും ഞങ്ങൾ വരാറു.നീലുവും അച്ചുവേട്ടനും ഇവിടെ കളിച്ചു തിമിർക്കുമ്പോൾ അത് കൺനിറയെ കണ്ടു ഞാനും.ഇന്ന് അവളും ഞാനും ഏകരായി"
നിറഞ്ഞു തുളുമ്പിയ കണ്ണുനീർ ഞാൻ കാണാതിരിക്കാൻ എന്നവണ്ണം തന്റെ നോട്ടം അസ്തമനത്തിനായി ഒരുങ്ങുന്ന സൂര്യനിലേക്കാക്കി അവൾ.
"എന്നെ ചേച്ചിയായി കാണുന്നെങ്കിൽ എന്നോട് പറഞ്ഞൂടെ നിനക്ക്"
ഞാൻ പറയാം ചേച്ചി അവൾ പതിയെ എന്റെ കൈ ചേർത്തു പിടിച്ചു.
എന്‍റെ അച്ഛന്‍ ഒരു പ്യൂണ്‍ ആയിരുന്നു. ഇപ്പൊ ഞാന്‍ ഉള്ള സ്കൂളിലെ. ഞങ്ങള്‍ രണ്ടു മക്കള്‍. ഞാനും അനുജന്‍ ദീപുവും. കൊച്ചു പ്രാരാബ്ധത്തിനിടയിലും കൃഷ്ണേട്ടന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന എന്‍റെ അച്ഛന്‍ സന്തോഷവാനായിരുന്നു. ഒരു സ്വര്‍ഗം പോലെ ആയിരുന്നു ഞങ്ങളുടെ വീട്.
കല്യാണപ്രായം ആയപ്പോള്‍ അച്ഛനും അമ്മയും വിവാഹക്കാര്യം പറയാന്‍ തുടങ്ങി. എന്‍റെ ഉള്ളില്‍ മുറചെറുക്കന്‍ ആയ അച്ചുവേട്ടന്‍ ആണോ എന്ന് അവര്‍ക്ക് സംശയം ഉണ്ടായിരുന്നു.പിന്നെ പിന്നെ ഞങ്ങളുടെ പ്രണയം എല്ലാരുടയും സമ്മതത്തോടെ ആയി.
അന്ന് ആ കാവിലെ ഉത്സവത്തിനായിരുന്നു എല്ലാം മാറിമറിഞ്ഞത്.
കാവിലെ ഉത്സവത്തിനേക്കാള്‍ എന്‍റെ സന്തോഷം ആരും കാണാതെ കുറച്ചു സമയം അച്ചുവേട്ടനെ അടുത്ത് കിട്ടും എന്നതായിരുന്നു.
അച്ചുവേട്ടന്റെ കയ്യില്‍ പിടിച്ചു ചുമലില്‍ തലചായ്ച്ചു ആ വരമ്പില്‍ കുറെ നേരം ഇരിക്കാം. അന്നും അങ്ങനെ തന്നെ ആയിരുന്നു. ആ വരമ്പില്‍ ഇരുന്നാല്‍ കാവിലെ വെളിച്ചവും ചെണ്ടമേളവും കേള്‍ക്കാം. ആളുകള്‍ വന്നും പോയും ഇരിക്കുന്നു. ചെണ്ടമേളം ഉയരുന്നുണ്ട്. ഏതോ തിറ ഇറങ്ങിയിട്ടുണ്ടാകും. കതിന പൊട്ടുന്നു.
"എടി പെണ്ണെ നിനക്ക് ഈ തിറയും വെള്ളാട്ടവും ഒന്നും കാണണ്ടേ" അച്ചുവേട്ടന്‍ കള്ള ചിരിയോടെ ചോദിച്ചു.
"വേണ്ട എനിക്കീ മുഖം ഇങ്ങനെ കണ്ണു നിറയെ കണ്ടാല്‍ മതി"
"ഒന്ന് കെട്ടി ഒരു കുട്ടിയാവാനായി, എന്നിട്ടും പെണ്ണിന്‍റെ കൊഞ്ചല്‍ മാറിയില്ല"
"എങ്കില്‍ വീട്ടില്‍ വന്നു എന്നെ ചോദിക്ക്, ഞാന്‍ നാളെ തന്നെ കൊഞ്ചല്‍ മാറ്റാം" അചൂട്ടന്റെ കയ്യില്‍ അമര്‍ത്തി കടിച്ചു ഞാന്‍.
"നിന്റെ കുറുമ്പ് എന്നാ പെണ്ണെ മാറുക, കൈ വേദനിച്ചു കേട്ടോ"
"കിട്ടണം"
"നീ ചെല്ല് ഞാന്‍ കാവിലേക്ക് ചെല്ലട്ടെ. അവിടെ എല്ലാരും കാത്തു നില്‍ക്കും " ആ ധൃതി കണ്ടപ്പോള്‍ ദേഷ്യം വന്നു
"പോവുന്നത് കൊള്ളാം വീടെത്തുമ്പോള്‍ നാല് കാലില്‍ ആവരുത്. ഞാന്‍ അമ്മായിയോട് ചോദിക്കും. കേട്ടല്ലോ.
"ഇല്ല നീ ചെല്ല്. എന്‍റെ പെണ്ണാണ്ണെ ഈ കൈ കൊണ്ട് കള്ളു കുടിക്കില്ല. ഇടത് കൈ പൊക്കി കണ്ണിറുക്കി അച്ചുവേട്ടന്‍ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചുപോയി ഞാന്‍.
അച്ചുവേട്ടന്‍ കൊണ്ടുചെന്നാക്കാം എന്നു പറഞ്ഞപ്പോള്‍ വേണ്ട പറഞ്ഞു തനിച്ചു വീട്ടിലേക്ക്‌ നടന്നു. വരമ്പ് കടന്നു ചെറിയ ഇടവഴി കയറിയാല്‍ വീടെത്തി. പക്ഷെ ആ ഇടവഴിയില്‍ അയാള്‍ ഉണ്ടായിരുന്നു. അച്ചുവേട്ടന്‍റെ ഓഫീസിലെ മാനേജര്‍. തിറ കാണാന്‍ വന്നതാത്രേ. ഹോട്ടൽ റൂം ഒക്കെ അച്ചുവേട്ടനെ കൊണ്ടു അയാൾ മുന്നേ ബുക്ക് ചെയ്യിപ്പിച്ചിരുന്നു
അയാളുടെ നോട്ടവും വഷളന്‍ ചിരിയും ആദ്യമേ എനിക്കിഷ്ടമല്ലായിരുന്നു.
ആ ഇടവഴിയില്‍ ആ ഇരുട്ടില്‍ അയാളെ ഞാനും പ്രതീക്ഷിച്ചില്ല. അയാള്‍ എന്നെ ഉപദ്രവിച്ചു ക്രൂരമായി. ഓടി രക്ഷപെടാന്‍ പോലും ആവാതെ അയാള്‍ എന്നെ ആ വഴിയില്‍ തന്നെ കീഴ്പെടുത്തി.
അര്‍ദ്ധപ്രാണനായി കിടന്ന എന്നെ അച്ചുവേട്ടന്‍ ആയിരുന്നു ആദ്യം കണ്ടത്. കോരിയെടുത്തെന്നെ വീട്ടില്‍ എത്തിക്കുമ്പോഴേക്കും എന്‍റെ മനസ്സ് കൈവിട്ടിരുന്നു എനിക്ക്.
പിറ്റേന്ന് അച്ഛനും അചൂട്ടനും പോലീസ് സ്റ്റേഷനില്‍ എത്തി. പിന്നീട് നടന്ന കാര്യങ്ങള്‍, അവ നടത്തിച്ചത് അയാളുടെ പണമായിരുന്നു. എസ്. ഐ.കേസെടുക്കാന്‍ പോലും കൂട്ടാക്കിയില്ല. കേസായപ്പോള്‍ അത് തേയ്ച്ചുമായ്ച്ചു കളഞ്ഞു.
ഭാരം പേറിയ മനസ്സും വെറുത്തു പോയ ശരീരവുമായി ഞാനും മുറിക്കുള്ളില്‍ ഒതുങ്ങി.
കല്യാണത്തിനായി അച്ചുവേട്ടന്‍ പറഞ്ഞപ്പോള്‍ നശിച്ചു പോയ എന്നെ അച്ചുവേട്ടന്‍ സ്വീകരിക്കണ്ട എന്ന വാശിയായിരുന്നു എനിക്ക്. പക്ഷെ എന്നെ മതിയെന്ന് അച്ചുവേട്ടനും.
"പെണ്ണെ നിന്റെ ശരീരമല്ല എനിക്ക് വേണ്ടത്, എന്നെ ചത്ത് കിടന്നും സ്നേഹിക്കുന്ന നിന്‍റെ ഈ മനസ്സുണ്ടല്ലോ അത് മതി എനിക്ക്. നീ എന്‍റെ പെണ്ണാണ് എന്‍റെ മാത്രം.
പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോഴാ ഞാന്‍ അറിഞ്ഞത് ആ നശിച്ചവന്റെ അംശം എന്നില്‍ നാമ്പടുതെന്നു. അബോര്‍ഷന്‍ എന്‍റെ ജീവന്‍ അപകടതിലാക്കുമെന്നു ഡോക്ടര്‍മാരും.
ആത്മഹത്യക്ക് ശ്രമിച്ചിടത് അവിടെയും രക്ഷകന്‍ എന്‍റെ അച്ചുവേട്ടന്‍ തന്നെ ആയിരുന്നു.
"നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല. നിന്‍റെ വയറ്റില്‍ ഉള്ള കുഞ്ഞു അതിനെ എന്റേതെന്നുകരുതി ഞാന്‍ സ്വീകരിക്കുകയാ. ജനിക്കുമ്പോള്‍ ആ കുഞ്ഞിനു അച്ഛന്‍ ഞാനാവും. നമ്മള്‍ ജീവിക്കും പെണ്ണേ. തോറ്റുകൊടുക്കാന്‍ ഈ പെണ്ണിനെ ഈ അച്ചു ആര്‍ക്കും വിട്ടു കൊടുക്കില്ല."
ആ ഒരു വാക്കായിരുന്നു പിന്നീട് അങ്ങോട്ടുള്ള ജീവിതത്തിന്‍റെ ധൈര്യവും പ്രതീക്ഷയും ആയത്.
മോളുണ്ടായപ്പോള്‍ എനിക്ക് ആദ്യമൊന്നും അവളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അയാളുടേത് എന്ന ചിന്ത ആയിരുന്നു അതിന്‌ കാരണം. പക്ഷെ അച്ചുവേട്ടന്‍ അവളെ താഴത്തും തലയിലും വെക്കാതെ നെഞ്ചടക്കം പിടിച്ചു സ്നേഹിക്കാന്‍ മത്സരിക്കുമ്പോള്‍ എന്‍റെ അകലത്തിന് ആയുസ്സ് കുറയുകയായിരുന്നു.
മോള്‍ക്ക് നാലു വയസ്സുള്ളപ്പോൾ അന്നത്തെ കാവിലെ തിറയ്ക്ക് അയാള്‍ വീണ്ടും എത്തി. എന്നെ തേടിയല്ല. അച്ചുവേട്ടനെ തേടി. പകയായിരുന്നു അയാള്‍ക്ക്. കേസില്‍ പെടുത്തിയതിനു.
അന്നവിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ അയാള്‍ എന്‍റെ ഭര്‍ത്താവിനെ ഇല്ലാതാക്കി. ഞാന്‍ നശിച്ചുപോയ ആ ഇടവഴിയില്‍ എന്‍റെ അച്ചുവേട്ടനെ അയാള്‍ എന്നെന്നേക്കുമായി.
അവള്‍ വിങ്ങിപ്പൊട്ടി എന്‍റെ ചുമലിലേക്ക് വീഴുകയായിരുന്നു അതും പറഞ്ഞു.
എല്ലാം കേട്ടു സത്യമോ മിഥ്യയോ എന്നറിയാതെ ശ്വാസം പോലും മറന്നു ഇരിക്കുകയായിരുന്നു ഞാന്‍.
ഈ ചെറുപ്രായത്തില്‍ ഇവള്‍ ഇത്രമാത്രം സഹിച്ചല്ലോ എന്നോര്‍ത്ത് സഹിക്കാന്‍ ആയില്ല.
"എന്നിട്ട് നിങ്ങള്‍ ആരും കേസ് കൊടുത്തില്ലേ."
"കൊടുത്തു ചേച്ചി, പക്ഷെ അയാള്‍ ഒളിവില്‍ പോയി, അല്ല പോലീസ്‌ അങ്ങനെ ആക്കി"
ഇപ്പൊ മൂന്ന് വര്‍ഷം ആയി. അച്ചുവേട്ടന്‍ പോയിട്ട്. ദൈവം കൊടുത്ത ശിക്ഷ ആവാം ഇവിടെ ഉണ്ടായ ഒരു അപകടത്തില്‍ അയാള്‍ മരണപ്പെട്ടു.
"എപ്പോ?"
"കഴിഞ്ഞ വർഷം "
"അയാളുടെ പേര് എന്താ?"
"ജയശങ്കര്‍ ." അത് പറയുമ്പോള്‍ അവളുടെ മുഖത്ത് വെറുപ്പ്‌ പടര്‍ന്നു.
"ദീപാ, നമ്മുക്ക് മടങ്ങിയാലോ? നേരം ഒരുപാടായി "
"ശരി ചേച്ചി" അവള്‍ നീലുവിനെയും കൂട്ടി ഓടി വന്നു.
വീടെത്തുമ്പോള്‍ വൈകിയിരുന്നു വല്ലാതെ..
ഓടി വന്നു ബെഡിലേക്ക് വീഴുകയായിരുന്നു. കേട്ടതൊന്നും വിശ്വസിക്കാന്‍ ആവുന്നില്ല.
ഇത്ര നാളും ദൈവമായി കണ്ടൊരാളുടെ പൊയ്മുഖം ഇന്ന്‍ ദൈവം വലിച്ചുകീറി മുന്നില്‍ ഇട്ടു തന്നു, ദീപയിലൂടെ.
നിറഞ്ഞൊഴുകിയ കണ്ണു തുടച്ചു കൊണ്ട് ഹാളിലേക്ക് നടന്നു. അവിടെ അയാളുടെ വലിയ ഛായാചിത്രം. അതിനു മുന്നില്‍ എരിയുന്ന ഒറ്റതിരിയിട്ടു കത്തിച്ച കെടാവിളക്ക്. അതിന്‍റെ വെളിച്ചം ആ ഫോട്ടോയിലും ഹാളിലുമായി ചിതറിവീഴുന്നു. ജയശങ്കര്‍ എന്ന അയാളുടെ മുഖം കണ്ടു നില്‍ക്കുന്തോറും മാനത്തിനായി കേഴുന്ന ദീപയുടെയും, ഇടവഴിയില്‍ പിടഞ്ഞു തീര്‍ന്ന അച്ചുവിന്റെയും മുഖം തെളിഞ്ഞു വരുന്നു.
ഇത്രയും നികൃഷ്ടനായ ഒരാളായിരുന്നോ തന്റെ കൂടെ കഴിഞ്ഞ പതിനഞ്ചു വര്‍ഷവും നടന്നത്. ഇതൊക്കെ ചെയ്തിട്ടാണോ മരിക്കുന്നതിന്റെ തലേന്നാൾ വരെ യാതൊരു മന:സാക്ഷിക്കുത്ത് പോലും ഇല്ലാതെ അയാള്‍ തന്നെയും ചേര്‍ത്ത് പിടിച്ചുറങ്ങിയത് .
അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടമായപ്പോള്‍ ആകെ തളര്‍ന്നു പോയിരുന്നു. മക്കളില്ലാത്ത ഞങ്ങള്‍ക്ക് പരസ്‌പരം താങ്ങും തണലും ഞങ്ങള്‍ തന്നെയായിരുന്നു. ആ വലിയ വീട്ടില്‍ ഒറ്റയ്ക്കായി പോയതിന്റെ എല്ലാ ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്നു. അവരുടെ കമ്പനിയില്‍ ജോലിക്ക് കയറിയത് തന്നെ ഓര്‍മ്മകളില്‍ നിന്ന് കുറച്ചു മാറി നില്‍ക്കാന്‍ വേണ്ടിയായിരുന്നു.
ഇല്ല ഇനിയില്ല.ആരുടേയും വിധവയല്ല താനിനി. ഇത് പോലൊരാളുടെ വിധവയാകേണ്ട തനിക്ക്.
ചുമരിലെ ഫോട്ടോ എറിഞ്ഞുടയ്ക്കുമ്പോള്‍ വിളക്കിലെ തിരിനാളം ഊതികെടുതുമ്പോള്‍ വെറുപ്പായിരുന്നു അയാളോട്. ഉള്ളില്‍ കുറെ തീരുമാനങ്ങള്‍ ഉറയ്ക്കുക്കയായിരുന്നു ആ രാത്രിയിൽ.
ദീപ എന്നെങ്കിലും ഇതറിയുമ്പോള്‍ തന്നെ വെറുക്കും.അത് തനിക്ക് താങ്ങാന്‍ ആവില്ല.
നാളെ അവളെ കാണണം. അവളോട് ലീവ് ആക്കാന്‍ പറയാം.
അലാറവും സെറ്റ് ചെയ്തു കിടന്നു.. എന്നിട്ടും അതിനു മുന്നേ എഴുന്നേറ്റു.ഉറങ്ങിയില്ല എന്നതാവും ശരി. ചിന്തകള്‍ ഉറക്കിനെ വേലിക്കപ്പുറം നിര്‍ത്തിയിട്ടുണ്ടാകും. എട്ട് മണിക്ക് തന്നെ ഇറങ്ങി.ചെയ്തു തീര്‍ക്കാന്‍ കുറെ കാര്യങ്ങള്‍ ഉണ്ട്.
ദീപയുടെ വീടെത്തുമ്പോള്‍ വൈകുന്നേരം ആയി..അവള്‍ അക്ഷമയായി നില്‍ക്കുന്നു.
" എന്താ ചേച്ചി? അത്യാവശ്യമാണ് എന്നൊക്കെ പറഞ്ഞത്? അവള്‍ ചോദ്യങ്ങളുടെ കെട്ടഴിക്കാന്‍ തുടങ്ങി.
അവളെ ചേര്‍ത്ത് പിടിച്ചു അകത്തേക്ക് നടന്നു. കൃഷ്ണേട്ടന്‍ പിന്നാലെ എത്തി.
"എന്താ മീരേ, എന്തോ വലിയ കാര്യമാണല്ലോ? കൃഷ്ണേട്ടന്‍ അതും പറഞ്ഞു മേശക്കരികിലേക്ക് ഒരു കസേര വലിച്ചിട്ടിരുന്നു.
"ഞാന്‍ ഇത് പറയുമ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. എങ്കിലും പറയാം.
ബാഗില്‍ നിന്നും ആ ഫയല്‍ എടുത്ത് ദീപയുടെ കൈയ്യില്‍ കൊടുത്തു.
"ഇത് നാട്ടിലെ എന്‍റെ തറവാട് വീടിന്‍റെയും പറമ്പിന്‍റെയും ഡോക്യുമെന്റ്സ് ആണ്.ഞാന്‍ അത് നീലുവിന്‍റെയും നിന്‍റെയും പേരിലാക്കി. നിനക്കറിയാലോ ഈ ലോകത്ത് സ്വന്തമെന്ന്‍ പറയാന്‍ എനിക്കാരുമില്ലെന്നു. ഇപ്പോള്‍ നീയും മോളും ഈ കുടുംബവും ആണ് എന്‍റെ ലോകം."
എല്ലാം കേട്ട് അന്ധാളിച്ചു നില്‍ക്കുന്ന കൃഷ്ണേട്ടന്‍റെ കൈ ചേര്‍ത്ത് പിടിച്ചു.
"ഇവിടെ ഇപ്പൊ ദീപുവും അച്ഛനും അമ്മയും ഇല്ലേ .വിരോധമില്ലെങ്കില്‍ അവിടെ ദീപയും മോളും നില്‍ക്കട്ടെ. പേടിക്കേണ്ട ഞാനും ഉണ്ടാവും അവരുടെ കൂടെ. അവള്‍ക്കും അതൊരു മാറ്റം ഉണ്ടാക്കും. ഇടയ്ക്ക് ഇങ്ങു വന്നു പോവുകയും ചെയ്യാലോ. എതിര് പറയരുത്.
"നാളെ ഇതൊക്കെ ഒരു പ്രശ്നമാവില്ലേ മീരേ? എന്‍റെ മോള് ഒരുപാട് സഹിച്ചതാ.ഇനിയും ഓരോ പ്രശ്നങ്ങള്‍ " കൃഷ്ണേട്ടന്‍ വിങ്ങിപൊട്ടുകയായിരുന്നു.
"ആരും വരില്ല, ചോദിക്കാന്‍.ഇത് അച്ഛന്‍ എനിക്ക് തന്നതാണ്.തര്‍ക്കം പറയാന്‍ കൂടപിറപ്പുകള്‍ ഇല്ല.അച്ഛനും അമ്മയും നേരത്തെ പോയി.ഭര്‍ത്താവും മരണപെട്ടു.ഒറ്റയ്ക്കായ ജന്മമാണ് എന്റേത്."
ഇതൊക്കെ പറയുമ്പോഴും ജയശങ്കറിന്‍റെ ഭാര്യ എന്ന് പറയണോ എന്നാ സംശയം ഉണ്ടായിരുന്നു.
വേണ്ട പറയണ്ട. ഈ നാട് ഞങ്ങള്‍ ഉപേക്ഷിക്കുക്കയാണ്. എന്നെന്നേക്കുമായി. ദീപയും സമ്മതം തന്നു.
നാളെ മുതല്‍ പുതിയ ലോകത്തേക്ക്. ദീപയും നീലുവും ഞാനും ആ തറവാട്ടിലേക്ക്. നീലുവിന്റെ അമ്മമാരായിട്ട്. കാവും കുളവും നടുമുറ്റവും ഒക്കെ ഉള്ള ആ തറവാട്ടിലേക്ക്. അവിടെ ഞങ്ങളെ കാത്ത് തറവാട് നിലനിര്‍ത്താന്‍ തലമുറകള്‍ ഇല്ലെന്നു പതം പറഞ്ഞു പിതൃക്കള്‍ ഉണ്ടാകും. ആ പരാതി ഇനി ഉണ്ടാവില്ല. ഇനി നീലുവുണ്ടാകും മീരയുടെ മകളായി.
തറവാട് മുറ്റത്ത് കാര്‍ നിര്‍ത്തി ഇറങ്ങുമ്പോള്‍ മുറ്റത്തെ മൂലയിലെ രണ്ടു കല്ലറകളില്‍ ഒരു പിടി ചെമ്പക പൂക്കള്‍ ചിതറി വീണിരുന്നു.
മകളുടെ തീരുമാനത്തില്‍ സന്തോഷിക്കുന്ന രണ്ടു ആത്മാക്കളുടെ വലതു കൈ ഇളം കാറ്റായി നെറുകില്‍ തൊടും പോലെ.
ദീപയും മീരയും ജീവിച്ചു തുടങ്ങുന്നു നീലുവിനു വേണ്ടി. നീലുവിന്‍റെ അമ്മമാരായി.
സിനി ശ്രീജിത്ത്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot