നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പെയ്യാതെ പോയ മഴ !

പെയ്യാതെ പോയ മഴ !
“മാളു, വെള്ള നൈറ്റി വാങ്ങിയിട്ട് മാസം രണ്ടായി കേട്ടോ”-
കിടക്കാൻ സമയം പൊന്നുവിനെ പുതപ്പിച്ചു കൊണ്ട്
ബാലേട്ടൻ പരിഭവം പറഞ്ഞു
“ഉം... ഒരു മൂഡില്ല ബാലേട്ടാ .. മുടി പിന്നി കെട്ടുന്നതിനിടയിൽ ഞാൻ പുറം തിരിഞ്ഞു നിന്ന് പറഞു
“മതി .മൂഡ് വരുമ്പോൾ മതിയെ”
ബാലേട്ടൻ ചിരിച്ചു കൊണ്ട് പൊന്നുവിന്റെ അരികിൽ അവളെ ചേർത്തു പിടിച്ചു കിടന്നു
***
“ഒരു സ്ത്രീക്ക് രണ്ടു പുരുഷന്മാരെ ഒരേ സമയം സ്നേഹിക്കാൻ പറ്റുമോ ഷാഹി”? ... ഷാഹിനയുടെ എതിരെ കോഫി ടേബിളിനു മറുവശം കസേരയിലേക്ക് അമർന്നിരുന്നു അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഞാൻ വളരെ പതിയെ ചോദിച്ചു .
“ഇതു ചോദിക്കാനോ ലൈബ്രറിയിൽ നിന്ന എന്നെ അത്യാവശ്യമായി വിളിപ്പിച്ചത്?”
കറുത്ത തട്ടം തലയിൽ വലിച്ചിട്ടു ഷാഹിന ദേഷ്യത്തിൽ ചോദിച്ചു. “അതും നാൽപതു വയസായിട്ടും പ്രേമമവും ഒരു കുണ്ടാമണ്ടിയും തലയിൽ കയറാത്ത എന്നോട് ?അതിരിക്കട്ടെ ആരോടാണാവോ ഭവതിക്കു പ്രണയം.. ?”
ഞാൻ മൊബൈൽ കൈയിലെടുത്തു എഫ് ബിയുടെ പാസ്സ്വേർഡ് അടിച്ചു....
“ഉം.. നീ നോക്ക്” ..മൊബൈൽ അവളുടെ കൈയിൽ കൊടുത്തു ഞാൻ അവളുടെ മറുപടിക്കായി കാത്തിരുന്നു
“ഓ എഫ് ബി പ്രണയമാണ് അല്ലെ ?നിനക്കെന്താ വയസു പതിനേഴു ആണോ?” കറുത്ത ഹെയർ ഡൈയിൽ ഒതുക്കി വെച്ചിരിക്കുന്ന എന്റെ മുടിയിഴകളെ നോക്കി അവൾ കളിയാക്കി
“പ്രണയത്തിനു പ്രായമില്ല. പക്ഷെ അതിനു അതിരുകളുണ്ട് മാളു “.. മൊബൈലിലെ ചിത്രത്തിൽ നോക്കി അവൾ പറഞ്ഞു
“ഹും ആള് കൊള്ളാം ആരും വീണു പോവുന്ന കണ്ണുകളുണ്ട്” മൊബൈൽ അവൾ തിരിച്ചേല്പിച്ചു
“പക്ഷെ അയാൾക്ക് എന്നോട് പ്രണയമില്ല.. നോക്കിയേ അയാളുടെ മെസ്സേജുകൾ”- ഞാൻ മെസ്സേജ് എടുത്തു അവളെ കാണിച്ചു
“ഓ ..അയാൾ മഴയാണല്ലേ ?എന്റെ മാളു നിനക്ക് അറിയില്ലേ.. മഴ ഒരാൾക്കായി ഒരിക്കലും പെയ്യില്ല അത് കുറെ പേർക്കായി കുറെ സ്ഥലങ്ങളിൽ പെയ്തു കൊണ്ടിരിക്കും... കണ്ടോ എത്ര നല്ല മാന്യനായ മനുഷ്യൻ. അയാളെ കുറ്റം പറയാൻ പറ്റില്ല. കുറ്റം നിന്റെ മാത്രം. നീ അയാളെ ബ്ലോക്ക് ചെയ്. അതെ വഴിയുള്ളു. “മൊബൈലിലെ മെസ്സേജുകളിലേക്കു ഉറ്റുനോക്കികൊണ്ടു ഷാഹിന പറഞ്ഞു
ഞാൻ ഗ്ലാസിലെ നാരങ്ങാ വെള്ളത്തിലേക്ക് സൂക്ഷിച്ചു നോക്കി
ഇളം മഞ്ഞ നിറത്തിൽ ഐസിട്ടു പതഞ്ഞു പൊങ്ങുന്ന ജ്യൂസ്. അരികിൽ മിന്റ് കൊണ്ട് അലങ്കരിച്ചു ഭംഗിയാക്കിയിരിക്കുന്നു...
വെളുത്ത സ്ട്രൗയിലൂടെ വലിച്ചു കുടിച്ചപ്പോൾ നല്ല തണുപ്പ്.. തണുപ്പിൽ മധുരവും പുളിപ്പും ഒന്നുമറിയാത്ത അവസ്ഥ.. ഏതാണ്ട് എന്റെ അവസ്ഥ തന്നെ.
“അല്ലെങ്കിൽ തന്നെ ഒരിക്കൽ പോലും അയാൾ നിന്നെ പേരെടുത്തു വിളിച്ചിട്ടില്ലലോ മാളു .അത് നീ ശ്രദ്ധിച്ചോ?”. ഷാഹിന മൊബൈലിലെ മെസ്സേജിൽ തന്നെയാണ്. “നോക്ക് ഇതു പോലെ അയാൾ പലർക്കും അയക്കുന്നുണ്ടാവും .മഴയായി പെയ്യുന്നുണ്ടാവും. തല്ക്കാലം നീ ബാലേട്ടന്റെ മഴ നനഞ്ഞാൽ മതി കേട്ടോ...”
സ്ട്രൗ കൊണ്ട് ജ്യൂസ് മെല്ലെ ഇളക്കി കുറ്റബോധത്തോടെ ഞാൻ പറഞ്ഞു. “കഴിഞ്ഞ രണ്ടു മാസമായി ഞാൻ ബാലേട്ടനോട്.. എനിക്ക് പറ്റുന്നില്ല ഷാഹി. മനസ് പാറി നടക്കുന്നു . ഒരു ചായ പോലുംബാലേട്ടന്റെ ഇഷ്ടത്തിനിടാൻ കഴിയുന്നില്ല “
“ആരാണിയാൾ?” ഷാഹിന ഗൗരവക്കാരിയായി
“എനിക്കറിയില്ല.. കുറെ കഥകളെഴുതും..അയാളെ ബ്ലോക്ക് ചെയ്താൽ അയാളുടെ കഥകൾ എനിക്ക് നഷ്ടപ്പെടും.അയാൾ കഥകളിലൂടെ എന്നെ കൈ പിടിച്ചു നടത്തുന്നു...കാട്ടിലൂടെ , കടലിലൂടെ, കണ്ണെത്താത്ത താഴ്വരകളിലൂടെ, ..” ഞാനറിയാതെ വാചാലയായി
‘കഴിഞ്ഞ രണ്ടു മാസങ്ങളായി ഞാൻ അയാളോടൊപ്പമാണ് ..അയാളുടെ കഥകളുടെ കൂടെ... ബാലേട്ടനെയും പൊന്നുവിനെയും മറന്നു.. പത്തുവയസുകാരിയുടെ അമ്മയാണെന്ന് മറന്നു ഞാൻ അയാളെ പ്രണയിച്ചു.. തെറ്റ് എന്റേത് തന്നെ.. ഒരു ദിവസം ആരാധന മൂത്തു ഞാൻ തന്നെ അയാൾക്ക് ആദ്യം മെസ്സേജ് അയച്ചത്..”
“മതി .അയാൾ ഒരു ദിവസം കഥകൾ നിർത്തും. അന്ന്
നിന്റെ കഥ കഴിയും. അപ്പോൾ ബാലേട്ടനും പൊന്നുവുമേ കൂടെ ഉണ്ടാവു എന്റെ പൊന്നെ...”ഷാഹി ചിരിച്ചു കൊണ്ട് പറഞ്ഞു
“ഇതൊരു ഭ്രമമാണ്. ഒന്ന് മനസ് വെച്ചാൽ നിനക്ക് മാറ്റാവുന്ന ഭ്രമം.. നോക്ക് മാളു മനസ് ഒരു പട്ടമാണ്. അതിന്റെ ചരട് നിന്റെ കൈയിൽ ഭദ്രമായി ഉണ്ട്” .. അവൾ എന്റെ കൈകൾ കൂട്ടി പിടിച്ചു.”You can do it”
“ഉം..” അതിനാണ് ഞാൻ നിന്നെ വിളിച്ചത്.. നിനക്കെ എന്നെ മനസ്സിലാവൂ...
“ഇതുവരെ ചരട് പൊട്ടിയില്ലലോ .. ഭാഗ്യം!നീ വിഷമിക്കേണ്ട മാളു..ഇതൊക്കെ എല്ലാ ദാമ്പത്യത്തിലുമുണ്ടാവും. പ്രത്യേകിച്ച് നിന്റെ ബാലേട്ടനെ പോലെ തിരക്കുള്ള ഭർത്താക്കന്മാരുള്ളവർക്കു. ഭാര്യ സ്വന്തമായി കഴിയുമ്പോൾ പിന്നെ ഭർത്താവ് അവളെ ശ്രദ്ധിക്കുന്നില്ല. ഒന്നിലും അവൾക്കു അപ്പ്രീസിയേഷൻ കൊടുക്കുന്നില്ല. പുറമെ നിന്ന് അത് കിട്ടുമ്പോഴുള്ള മനസിന്റെ ചാഞ്ചാട്ടം..”
ഇതൊക്കെ നമ്മുക്ക് മാറ്റിയെടുക്കാനെ ഉള്ളു.അല്ലെങ്കിൽ പിന്നെ നമ്മളും മൃഗങ്ങളും തമ്മിൽ എന്ത് വ്യത്യാസം?”
ബാഗിൽ നിന്ന് രൂപയെടുത്തു ബില്ലിനോടൊപ്പം വെച്ച് ഷാഹിന എഴുനേറ്റു.
“വാ നീ എന്റെ കൂടെ ലൈബ്രറിയിൽ വാ .. അയാളെ ക്കാൾ നന്നായി കഥയെഴുതുന്നവർ ധാരാളമുണ്ട്. നമുക്ക് തത്കാലം അവരെ പ്രണയിക്കാം..”
തിരിയെ വീട്ടിലേക്കുള്ള ഓട്ടോയിൽ ഇരിക്കുമ്പോൾ അങ്ങകലെ മാനത്തു കാർമേഘ കൂട്ടങ്ങൾ ! മഴ ഇപ്പോൾ പെയ്യും .... പെയ്യാതെ പോയ മഴയെ ഞാൻ മറന്നു ...ഇപ്പോൾ മനസ്സിൽ ബാലേട്ടൻ മാത്രം.... എല്ലാമറന്നു ആ മഴയിൽ കുളിരാൻ ഞാൻ തയ്യാറായി.
**
രാത്രിയിൽ മേൽ കഴുകി വന്നു ഞാൻ വെള്ള നെറ്റിക്ക് കൈ നീട്ടി.. പിന്നിലൂടെ വന്നു ബാലേട്ടൻ എന്നെ ഇറുകെ പുണർന്നു..
വെള്ള നെറ്റിക്കിടയിലൂടെ ഞങ്ങളിരുവരും ഒന്നിച്ചൂർന്നിറങ്ങി.. * Sanee John


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot