നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#ഇടവഴിയിലെ പ്രണയം


#ഇടവഴിയിലെ പ്രണയം
'ജാസ്മിൻ, നിൽക്കെടീ ഞാനും വരുന്നു. '
കുർബാന കഴിഞ്ഞു പള്ളിയുടെ താഴേയ്ക്കുള്ള നടയിറങ്ങുകയായിരുന്ന ജാസ്മിൻ ആൽവിന്റെ വിളി കേട്ട് തിരിഞ്ഞു.
'എന്താടാ പതിവില്ലാതെ രാവിലെ പള്ളിയിൽ ? '
വീട് വരെ തനിക്കൊരു കൂട്ടായല്ലോ എന്ന് സന്തോഷിച്ചു മുന്നോട്ടു നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
'ഏയ്‌... സോഫി ഇന്നു കുർബാന കൂടാൻ വരുമെന്ന് രഹസ്യമായി ഒരു ഇൻഫർമേഷൻ കിട്ടിയെടീ.. '
'അവൾ വന്നില്ലല്ലോ... '
ജാസ്മിന് ചിരി വന്നു .
'കൊല്ലം കൊറേ ആയില്ലേടാ നീ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.. വല്ല ഗുണമുണ്ടോ അതുമില്ല. നിർത്തികൂടേ ഇത്... '
'അല്ല നിന്റെ കല്യാണകാര്യമെന്തായി ? '
അവളുടെ ചോദ്യത്തിന് മറുപടി പറയാതെ അവൻ മറുചോദ്യമിട്ടു.
'എന്നാ ആവാനാടാ... ആർക്കും കാശ് പോരാ. വരുന്നോന്മാർക്കൊക്കെ ചായ കൊടുത്തു പഞ്ചാരേം ചായപൊടീം തീർന്നത് മെച്ച൦. '
വരുന്ന വിവാഹാലോചനകളൊക്കെയും സ്ത്രീധനത്തിൽ തട്ടി തെറിച്ചു പോവുകയാണെന്ന് എത്ര നിസാരമായിട്ടാണ് അവൾ പറഞ്ഞു നിർത്തിയതെന്ന് അവനതിശയിച്ചു.
റബ്ബർ തോട്ടത്തിലൂടെ ഉള്ള ചെറിയ നടവഴിയിലാരുന്നു ഇരുവരുമപ്പോൾ.
'ജാസ്മിൻ.. '
ആൽവിൻ പതിയെയാണ് വിളിച്ചത്.
അവന്റെ വിളി കേട്ട് എന്താണെന്നുള്ള ഭാവത്തിൽ അവൾ മുഖമുയർത്തി നോക്കി.
'ഞാനിന്ന് ഉറക്കം കളഞ്ഞു പള്ളിയിൽ വന്നത് സോഫിയെ കാണാനല്ല. '
'പിന്നെ ? '
ചോദ്യഭാവത്തിൽ പുരികമുയർത്തി നോക്കുമ്പോൾ മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു ഭാവം അവന്റെ മുഖത്ത് കണ്ടു.
'നിന്നെ കാണാനാ.. '
അവൻ ഉദ്ദേശിച്ചത് എന്താണെന്നുള്ള വ്യക്തതയില്ലാതെ അവൾ കുറച്ചു നേരം കൂടി അവന്റെ മുഖത്തേയ്ക്ക് തന്നെ മിഴിയർപ്പിച്ചു നിന്നു. തന്നെ നോക്കി നിൽക്കുന്ന ആൽവിന്റെ കണ്ണുകളിലെ ദീപ്തമായ ഭാവം അവളെ വിസ്മയിപ്പിക്കുന്നുണ്ടായിരുന്നു.
'നീ... നീയെന്താ ഉദ്ദേശിച്ചത് ?'
'നിനക്ക് മനസിലായതെന്താണോ അത് തന്നെ. '
'ആൽവിൻ നീ തമാശ പറയരുത്. '
'തമാശയല്ലെടീ, കാര്യമായിട്ടും. ഒരുപാട് നാളായി പറയണമെന്ന് കരുതിയിരുന്നു, കഴിഞ്ഞില്ല. ഒന്നിച്ചു കളിച്ചു വളർന്ന എന്നോട് നിനക്ക് അങ്ങനെയൊരു വികാരം ഉണ്ടായേക്കുമോ എന്ന് പേടിച്ചിട്ട് തന്നെയാ പറയാതെയിരുന്നത്. പക്ഷേ ഇനിയും പറയാതെയിരുന്നാൽ ചിലപ്പോ എനിക്ക് നിന്നെ നഷ്ടമായേക്കുമെന്നു തോന്നി. '
പറഞ്ഞു നിർത്തിയിട്ടെന്നോണം അവൻ ജാസ്മിന്റെ മുഖത്തേക്ക് നോക്കി.
എല്ലാം കേട്ട് നിശബ്ദയായി നിൽക്കുന്നെങ്കിലും അവളുടെ ഹൃദയം ഇപ്പോൾ പിടിയ്ക്കുകയായിരിക്കുമെന്ന് അവനൂഹിക്കാമായിരുന്നു.
'സത്യത്തിൽ സോഫിയെ കാണാനെന്നു പറഞ്ഞു നിന്റെ ഒപ്പം ഓരോ തവണ പള്ളിയിൽ വന്നതും നീയൊരിക്കലും എന്നെ സംശയിക്കാതിരിക്കാനായിരുന്നു. '
കുറ്റസമ്മതത്തിന്റെ സ്വരത്തിൽ പറഞ്ഞു നിർത്തുമ്പോഴും ജാസ്മിന്റെ മൗനം തുടർന്നതേയുള്ളു. താൻ പറഞ്ഞതൊക്കെയും അവൾക്ക് മനസ്സിലായോ എന്ന് നേരിയ ഒരാശങ്ക അവനു തോന്നി.
'അല്ലെങ്കിലും എനിക്ക് എന്താടീ ഒരു കുറവ് ? നല്ലൊരു ജോലി, നിറം, പൊക്കം... പോരാത്തതിന് നല്ലൊന്നാന്തര൦ ക്രിസ്ത്യാനിയു൦'
'മതി '
ജാസ്‌മിൻ കൈയെടുത്ത് വിലക്കി.
'നിനക്ക് സ്ത്രീധനം എത്ര വേണം ?'
'എന്താ?'
'ഞങ്ങളെ കൊണ്ട് പറ്റാത്തതാണെങ്കിൽ വെറുതെ ചായപ്പൊടിയും പഞ്ചസാരയും കളയണ്ടല്ലോന്ന് കരുതി. '
അവൾ ഉദ്ദേശിച്ചത് എന്താണെന്നു വ്യക്തമായി മനസിലാവാൻ രണ്ടു നിമിഷമെടുത്തു.
റബ്ബർ തോട്ടത്തിലെ രണ്ടു ചെറുവഴികൾ ഒന്നു ചേർന്ന് ഒരൊറ്റവഴിയായി മാറുന്നിടത്തായിരുന്നു അവരപ്പോൾ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot