നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗിരിജ..

ഗിരിജ..
(കഥ)
സുനു
'' ആരൊക്കെ ചത്താലും കെട്ടാലും തനിക്ക് കള്ളൂ(.....) ണം അത് ഞാനായാലും പിള്ളേരായാലും തന്‍റെ തള്ളേം തന്തേം ആയാലും ''
സാബുന് ജവാന്‍റൊരു ഫുള്ള് മേടിക്കാനുള്ള കാശ് കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് കൊടുത്തുകൊണ്ട് ഗിരിജ പറഞ്ഞു. ' ഇന്നാ കൊണ്ടൂ(....)' എന്നിട്ടവള്‍ കതക് വലിച്ചടച്ച് മഴപെയ്യുന്ന മുറ്റത്തേയ്ക്ക് ചവിട്ടിത്തുള്ളി ഇറങ്ങി പോയി.
കഴിഞ്ഞ ഒരാഴ്ചയായി മുറ്റത്തൊരു കിണറ് കുഴിക്കുകയാണ് സാബൂം കൂട്ടുകാരും തന്നെയാണ് പണിക്കാര്‍. ജവാന്‍റൊരു മൂന്ന് ഫുള്ള് പൊട്ടിക്കാതെ പണി നടക്കാന്‍ വല്യ പാടാണ്. മൂന്ന് പേര്‍ ചെയ്യുന്ന പണി സാബു ഒറ്റയ്ക്ക് ചെയ്തോളും പക്ഷെ ഒറ്റക്കൊരു ഫുള്ള് കേറ്റണമെന്ന് മാത്രം.
ഏഴരമണിക്കേ ഏലക്കാട്ടില്‍ പണി തുടങ്ങൂ. സമയമിപ്പം ഏഴാകുന്നതേയുള്ളൂ. പത്ത് മിനിറ്റ് കൊണ്ട് നടന്നെത്താവുന്ന ദൂരമേ എസ്റ്റേറ്റിലേക്കുള്ളൂ താനും. ഗിരിജ വഴിവക്കില്‍ നിന്ന് ഒച്ചയടക്കിക്കരഞ്ഞു. വീട്ടിലേയ്ക്ക് തിരിച്ച് ചെന്നാല്‍ വായില്‍ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് പോകും. ഒടുവിലത് കയ്യാങ്കളിയിലേ ചെന്നവസാനിക്കൂ. 'പന്ന പൊ(.........)ടി മോളേ... എന്ന് വിളിച്ചുകൊണ്ട് സാബു അവളെ ചാടി അടിക്കും. അവളും തിരിച്ചടിക്കും.
കുറച്ച് വര്‍ഷങ്ങളായി അയാള്‍മദ്യമൂറ്റിക്കൊടുത്ത് ഉള്ളിലൊരു പിശാശിനെ വളര്‍ത്തുന്നുണ്ട്. പൂച്ചക്കണ്ണുകളുള്ള ഒരെണ്ണം. കലികയറിയാല്‍ പിന്നെ കണ്ണ് തുറിച്ച് അലറി വിളിച്ചുകൊണ്ട് അതാണ് പുറത്ത് ചാടുക, അതിന്‍റെ കരണത്താണവള്‍ ആഞ്ഞടിക്കുകയും കാറിത്തുപ്പുകയും ചെയ്യുന്നതും.
രാവിലെയാണെങ്കില്‍ മക്കളെപ്പോള്‍ സ്കൂളില്‍ പോകാനുള്ള തിരക്കിട്ട ഒരുക്കത്തിലായിരിക്കും. പ്ലസ്ടുന് പഠിക്കുന്ന അനന്ദുവും, ഒന്‍പതില്‍ പഠിക്കുന്ന അഭിരാമിയും. മുന്‍പത്തെപോലെ അവരിപ്പോള്‍ കരഞ്ഞു വിളിക്കാറോ, പേടിച്ചൊളിക്കാറോ ഇല്ല. അഭിരാമി പോയി ടി.വി ഫുള്‍ വോള്യത്തില്‍ വെക്കും അതോടെ അച്ഛന്റേം അമ്മേടേം തെറിവിളിയും കൊലവിളിയും അതില്‍ മുങ്ങിപ്പോകും പെട്ടന്നൊരു ബോധോദയമുണ്ടായ ജാള്യതയോടെ രണ്ട് പേരും തോറ്റ് പിന്‍മാറുന്നതും കാണാം.
കിടക്കയിലേക്കവള്‍ വലിച്ചെറിഞ്ഞ ചുരുണ്ട നോട്ട് ആര്‍ത്തിയോടെ അള്ളിപ്പിടിച്ചെടുക്കുന്ന സാബുവിന്‍റെ മുഖമവള്‍ മനസ്സിലോര്‍ത്തു. താനിതുവരെ വിളിച്ച് പറഞ്ഞ തെറീം ചീത്തേമൊന്നുമയാള്‍ കേട്ട മട്ടില്ല. അടക്കാനാകാത്ത ദേഷ്യത്തോടെ പല്ലുഞെരിച്ചുകൊണ്ടവള്‍ ഏലക്കാട്ടിലേക്ക് ആഞ്ഞൊരു നടത്തം വെച്ചുകൊടുത്തു.
മൂന്ന് മണിക്ക് ഗിരിജ പണികയറിവരുമ്പോള്‍ സാബു വീട്ടിലുണ്ടായിരുന്നു. കിണറ് പണിക്കാരെല്ലാം ഉച്ചക്കേ പണി കഴിഞ്ഞ് പോയിരുന്നു. ഗിരിജ ഒരു സംശയ ഭാവത്തോടെ വീടിനുള്ളിലേക്ക് ചെന്ന് കയറുമ്പോള്‍ സാബു വീടിനകം ചൂലുകൊണ്ട് അടിച്ച് വാരുകയാണ്. അവളൊന്നും മിണ്ടാതെ പോയി അടുക്കളയിലേക്കെത്തിനോക്കുമ്പോള്‍ പാത്രമെല്ലാം വൃത്തിയായി കഴുകി അടുക്കി വെച്ചിരിക്കുന്നു.അടുക്കളയില്‍ ചെറുനാരങ്ങയുടെ നേര്‍ത്ത മണം. കൂടാതെ അവള്‍ക്കേറ്റവും ഇഷ്ടമുള്ള ഏട്ടക്കൂരി മേടിച്ചയാള്‍ കുടം പുളിയിട്ട് കറിവെച്ച് വെച്ചിട്ടുണ്ടായിരുന്നു.
കൂടുതല്‍ കള്ളടിക്കുകയും അലമ്പുണ്ടാക്കുകയും ചെയ്യുന്ന ദിവസങ്ങളില്‍ അയാളങ്ങനെയായിരുന്നു. അയാളുടെ കുറ്റബോധം ഒരു മാടിനെ പോലെ പണിയെടുക്കും. അതിലെല്ലാം ഒരു മനുഷ്യന്‍റെ വൃത്തിയും വെടിപ്പും ഉണ്ടായിരിക്കുകയും ചയ്യും.
കള്ളടിക്കാത്തപ്പോഴുമയാള്‍ അങ്ങനെതന്നെ.
ഒരു തികഞ്ഞ അദ്ധ്വാനി. വീട്ടിലെ പണിയും സ്വന്തമായുള്ള അറുപത്തഞ്ച് സെന്‍റ് ഏലത്തോട്ടത്തിലെ പണിയുമെല്ലാം അയാളൊറ്റക്ക് തന്നെ ചെയ്യും. ഒരു തടിപ്പണിക്കാരനായ അയാള്‍ പണിക്ക് ശേഷം മിച്ചമുള്ള സമയം കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. ഇടക്കിടെ അല്‍പാല്‍പമായി ജവാന്‍റൊരു ഫുള്ളും അകത്താക്കും.
അയാളങ്ങനെ കഠിനാദ്ധ്വാനം ചെയ്ത് മകന് സ്കൂളില്‍ പോകാനും മറ്റുമായി ഒരു യമഹ എഫ്.സി. ബൈക്ക് വാങ്ങി, ഗിരിജക്കും അഭിരാമിക്കും സീരിയല്‍ കാണാന്‍ ഒരു എല്‍.ഇ.ഡി. ടിവിയും. ഗിരിജയാകട്ടെ സ്വന്തം സമ്പാദ്യം കൊണ്ട് തനിക്കും മകള്‍ക്കും ഒന്നര പവന്‍റെ വീതം ഓരോ ജോടി സ്വര്‍ണ്ണ കൊലുസും വാങ്ങി.
ഏട്ടക്കറിയും പയറ് മെഴുക്ക് പുരട്ടിയും കൂട്ടി ഗിരിജ ചോറുണ്ടുകൊണ്ടിരിക്കെ സാബു അടുക്കളയിലേക്കൊന്നെത്തിനോക്കിയിട്ട് പറഞ്ഞു.
'എടീ ഞാന്‍ സിറ്റിവരെ പോവ്വാ..'
പറഞ്ഞു തീരും മുമ്പയാള്‍ കുടയുമെടുത്ത് കക്ഷത്തില്‍ വെച്ച് ജവാന്‍റെ അടുത്ത ഫുള്ളിലേക്കിറങ്ങി നടന്നു.
അന്നൊരു ശനിയാഴ്ച ദിവസമായിരുന്നു കൈയ്യില്‍ കിട്ടിയ ശമ്പളതിളക്കവുമായി ഗിരിജ വീട്ടിലേയ്ക്ക് വരുമ്പോഴുണ്ട് മുറ്റത്തൊരു ചെറുപ്പക്കാന്‍ നിന്ന് പരുങ്ങുന്നു. മുറ്റത്തേക്ക് ചെന്ന് കേറിയപ്പോഴാണ് ഗിരിജ അവന്‍റെ മുഖം ശരിക്കും കണ്ടത്. കിണറ് കുത്താന്‍ വന്ന വാകത്താഴത്തെ സിബിച്ചനാണ്.
''എന്നാരുന്നു സിബിച്ചാ ?''
'' ഓ ഞാനിതിലേ പോയപ്പം ചുമ്മാതൊന്ന് കേറിയെന്നേയൊള്ളുചേച്ചീ...''
ഗിരിജയെക്കണ്ട ഞെട്ടലോടെയാണ് സിബിച്ചന്‍ മറുപടി പറഞ്ഞത്. അവന്‍ പറഞ്ഞതത്ര വിശ്വാസമാകാത്തപോലെ ഗിരിജ കുറച്ച് നേരം അവനെ സൂക്ഷിച്ച് നോക്കി. താന്‍ പണി കഴിഞ്ഞ് വരുന്ന കൃത്യം സമയത്ത് തന്നെ ഇവനെന്തിന് വന്നുവെന്നോര്‍ത്തപ്പോള്‍ അവളുടെ ഉള്ളില്‍ കുഞ്ഞൊരു കൊള്ളിയാന്‍ മിന്നി. ഗിരിജ കതകു തുറക്കുമ്പോഴേക്കും സിബിച്ചന്‍ പോയി താന്‍ കുഴിച്ച കിണറ്റിലേക്കൊന്നെത്തിനോക്കിയിട്ട് വന്നു.
മുറ്റത്ത് നിന്ന് പരുങ്ങുന്ന അവനോടായി ഗിരിജ ചോതിച്ചു;
''സിബിച്ചന്‍ കേറിയിരിക്കൂന്നോ ? കാപ്പിയിടാം..''
അവളുടെ ചോദ്യം കേട്ട് ചുറ്റുവാരമൊക്കെയൊന്ന് കണ്ണോടിച്ച് വഴിയിലേക്കുമൊന്ന് തലതിരിച്ച് നോക്കി സിബിച്ചന്‍, ഗിരിജയുടെ ഉള്ളില്‍ ചെറിയൊരിടികൂടി വെട്ടി. അവനോടങ്ങനെ ചോദിച്ചതബദ്ധമായോ എന്നൊരു തോന്നലവള്‍ക്കുണ്ടായി.
''വേണ്ട ചേച്ചീ ഞാന്‍ കേറുന്നില്ല കെണറ് കുത്തി വെള്ളം കിട്ടിയേന്‍റെ ചെലവൊണ്ട് കേട്ടോ...''
''സിബിച്ചന് എന്നാ ചെലവാ വേണ്ടത് ?''
വാലില്‍ക്കലേക്ക് നിറഞ്ഞു നിന്നുകൊണ്ട് ഗിരിജ അവനോട് ചോദിച്ചു.
' ചേച്ചി എന്നാ തന്നാലും സ്വീകരിക്കും '
അവളെയൊന്ന് ചുഴിഞ്ഞ് നോക്കി അളിഞ്ഞൊരു ചിരിയോടെ സിബിച്ചന്‍ പറഞ്ഞു. ഗിരിജയുടെ മുഖം മങ്ങി. മുഖമടച്ചൊരാട്ട് കൊടുക്കാനാണവള്‍ക്ക് തോന്നിയത്.
"അങ്ങനെ എന്നാ കിട്ടിയാലും സ്വീകരിക്കണ്ട ഇപ്പം വേണേലൊരു കട്ടം കാപ്പിയിട്ട് തരാം, എല്ലാര്‍ക്കൂടൊരു ദിവസം പായസോം വെച്ച് തരാം.'
മുടിമാടിക്കെട്ടിക്കൊണ്ട് തിരിഞ്ഞു നടക്കുന്നതിനിടയില്‍ ഗിരിജ പറഞ്ഞു. കേറണോ വേണ്ടയോ എന്നൊരു നിമിഷം ശങ്കിച്ച് നിന്നശേഷം അവള്‍ക്ക് പിന്നാലെയവന്‍ വീടിനുള്ളിലേക്ക് ചാടിക്കയറി, ഒരു കസേരയില്‍ ഇരുന്നു.
ഗിരിജ അടുക്കളയിലേക്ക് പോയി അവനൊരു ഗ്ലാസ് കടുംകാപ്പി ഇട്ട് കൊണ്ടെ കൊടുത്തു. അത് ചൂടൂതി കുടിക്കുന്നതിനിടെ സിബിച്ചന്‍ ഗൗരവത്തില്‍ പറഞ്ഞു : ചേച്ചി ഒള്ള സത്യം പറയാവല്ലോ, ഞാന്‍ വന്നത് വേറൊന്നിനുമല്ല സാബുച്ചേട്ടന്‍ എനിക്കൊരു രണ്ടായിരത്തഞ്ഞൂറ് രൂപ തരാനൊണ്ട് പണിക്കൂലിയല്ല എന്‍റെ കയ്യീന്ന് കാശായിട്ടെണ്ണി മേടിച്ചതാ... രണ്ട് ദിവസത്തെ പണിക്കൂലീം തരാനൊണ്ട്.''
അവന്‍ പറഞ്ഞത് കേട്ട് ഗിരിജ മുഖത്തൊരു അടി കിട്ടിയതുപോലെ തരിച്ചു നിന്നു.
''സിബിച്ചനെന്നേത്തിനാ കൊടുക്കാന്‍ പോയേ , അതിയാന്‍റെ സ്വഭാവം നിങ്ങക്കൊക്കെ അറിയാവുന്നതല്ലേ ?''
''നിങ്ങളെയൊക്കെ ഓര്‍ത്ത് കൊടുത്തു പോയതാ ചേച്ചീ...''
''അയ്യെടാ അത് കൊള്ളാവല്ലോ... അതിയാന്‍ കള്ളടിക്കാന്‍ മേടിച്ചേന് എന്നെ എന്നേത്തിനാ ഓര്‍ക്കുന്നേ ?''
''എന്നാലും അതല്ലല്ലോ ചേച്ചീ...''
''എന്നാലും പിന്നെന്നതാ, സിബിച്ചന് എന്നോടെന്നതേലും ദുരുദ്ദേശം തോന്നുന്നുണ്ടോ ?''
''അതെനിക്കുമാത്രം തോന്നിയോണ്ട് കാര്യമില്ലല്ലോ ചേച്ചീ...''
പെട്ടന്നു തോന്നിയൊരു ധൈര്യത്തില്‍ അവളുടെ മുഖത്ത് നോക്കാതെ സിബിച്ചന്‍ പറഞ്ഞു. ഗിരിജയുടെ കണ്ണുകളില്‍ തീപ്പൊരി മിന്നി അവളുടെ കൂട്ടിഞെരിച്ച പല്ലുകള്‍ക്കിടയിലൂടെ
'മൈ(....)ന്‍''..
എന്നൊരു നിശ്വാസം പുറത്ത് ചാടി സിബിച്ചന്‍ കുനിഞ്ഞിരുന്ന ഞെട്ടി വിറച്ചു. കലികയറിയ ഗിരിജ പോയി വാതില്‍ കൊട്ടിയടച്ചു.
അഞ്ച് മിനിറ്റോളമായി മുന്‍വാതിലിലും അടുക്കള വാതിലിലും തുടര്‍ച്ചയായി മുട്ട് കേട്ടപ്പോള്‍ ഗിരിജ തുണിയെല്ലാം നേരേയാക്കിയിട്ട് അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടിക്കൊണ്ട് പോയി വാതില്‍ തുറന്നു. വാതില്‍ക്കല്‍ ജവാന്‍റൊരു ഫുള്ളകത്താക്കിയ പിശാശ് കഴുത്ത് നീട്ടി നില്‍ക്കുന്നു.
''നിന്‍റെ കടം ഞാന്‍ വീട്ടീട്ടൊണ്ട് മറ്റേ(.....)നെ കൈ നീട്ടി മേടിച്ചൂ(.....) യപ്പം ഓര്‍ക്കണാരുന്നു.''
സാബുവിന്‍റെ മുഖത്തേക്ക് ആട്ടിത്തുപ്പിക്കൊണ്ട് ഗിരിജ വിളിച്ച് കൂവി. തന്‍റെ പിന്നില്‍ പേടിച്ചരണ്ടമുഖവുമായി സിബിച്ചന്‍ നില്‍പ്പുണ്ടെന്ന ബോധത്തോടെയാണവളത് പറഞ്ഞതെങ്കിലും സിബിച്ചനപ്പോള്‍ അടുക്കള വാതില്‍ തുറന്ന് പരക്കം പാഞ്ഞു. ഓടുന്ന വഴി വെള്ളം നിറച്ച് വെച്ചിരുന്നൊരു ബാരലും തട്ടിമറിച്ചാണവന്‍ പാഞ്ഞത്.
സാബു നിലത്തുറക്കാത്ത കാലുകളോടെ കുറച്ച് ദൂരം അവന്‍റെ പിന്നാലെ ഓടി. പിന്നെ ആരാന്നോ, ഏത് മാര്‍ഗം പോയെന്നോ അറിയാതെ ആകാശം നോക്കി കണ്ണ് മിഴിച്ചു നിന്നാടി.
''പൊന്നുമോന്‍ നോക്കി വെഷമിക്കണ്ട വാകത്താഴത്തെ സിബിച്ചനാ.''
ഗിരിജ കലിയടങ്ങാതെ പിന്നില്‍ നിന്നും വിളിച്ച് കൂവി.
ടി.വി മുതല്‍ സ്റ്റീല്‍ പാത്രങ്ങളും, ഗ്യാസുകുറ്റിവരെ സാബുവിന്‍റെ ഉള്ളില്‍ നിന്നും പുറത്ത് ചാടിയ പിശാശ് തല്ലി ചളുക്കി.
പാതി കത്തിയ തലമുടി വാരിപ്പിടിച്ച് ഗിരിജ നാട്ട് വഴിയേ ഇറങ്ങിയോടി, അവള്‍ തന്‍റെ മക്കളെയോര്‍ത്ത് നിലവിളിച്ചു. ഇനിയൊരിക്കലും ഈ വീട്ടിലേക്കോ ഇതിയാനോടൊത്തൊരു ജീവിതത്തിലേക്കോ ഒരു തിരിച്ച് വരവില്ലെന്നോര്‍ത്തപ്പോഴവളുടെ ചങ്ക് പൊടിഞ്ഞു.
ഓടിയോടിയവള്‍ ഇടതൂര്‍ന്ന ഏലക്കാടുകള്‍ക്ക് നടുവിലേക്ക് പോയി അവിടെ കുത്തിയിരുന്ന് തേങ്ങിക്കരഞ്ഞുകൊണ്ടവള്‍ രാത്രിക്കുമീതേ പറന്നുപോയി..

Sunu

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot