നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇസബെല്ല

ഇസബെല്ല
********************************************************************
കര്‍ണാടകയിലെ മെര്‍ക്കാറയില്‍ നിന്നും മുപ്പത്തഞ്ചു കിലോമീറ്റര്‍ ഉള്ളിലായി തലക്കവരി എന്ന പ്രദേശത്തായിരുന്നു ബേസില്‍ എന്ന ആ മനുഷ്യന്‍റെ മുന്തിരിത്തോട്ടം.ആ പ്രദേശം അയാളെ പോലെത്തന്നെ മറ്റുള്ളവര്‍ക്ക് അപ്രാപ്യമായ ഒന്നായിരുന്നു.അത് കൊണ്ട് കൂടിയായിരിക്കണം ബേസില്‍ ഏറെ വര്‍ഷങ്ങളായി അവിടെ താമസം തുടര്‍ന്നത്.മറ്റു സംസ്ഥാനങ്ങളില്‍നിന്നും കുറ്റവാളികള്‍ ഒളിച്ചു താമസിക്കാന്‍ മടിക്കേരിയിലെ കൃഷിത്തോട്ടങ്ങളില്‍ എത്താറുണ്ട്.കടല് പോലെ പരന്നു കിടക്കുന്ന കരിമ്പും മുന്തിരിയും ചെങ്കുത്തായ മലനിരകളിലെ നിബിഡവനങ്ങളും ,ഏകാന്തവാസത്തിനു ഏറ്റവും സുരക്ഷിതമാണ്.
അയാള്‍ക്ക് നാല്‍പ്പത്തിയഞ്ചു വയസ്സ് പ്രായം വരും.ഉറച്ച ശരീരം.ശാന്തമായ കണ്ണുകള്‍.അയാളുടെ തിങ്ങിവളര്‍ന്ന താടിയും ,ആശങ്കകള്‍ ഒഴിഞ്ഞ മുഖഭാവവും അയാള്‍ക്ക് ഒരു സന്യാസിയുടെ പരിവേഷം നല്‍കുന്നു.ഇരുപത്തഞ്ചു ഏക്കര്‍ മുന്തിരിത്തോട്ടത്തിന്റെ നടുവിലെ ഫാം ഹൗസില്‍ അയാള്‍ ഒറ്റയ്ക്ക് താമസിക്കുന്നു.അയാളുടെ ഫാം ഹൗസിന് സമീപമുള്ള മറ്റു ചില ഫാമുകളുടെയും ഉത്തരവാദിത്വം അയാള്‍ക്ക് ഉണ്ട്.പല തോട്ടങ്ങളുടെയും മുതലാളിമാര്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും വന്‍നഗരങ്ങളില്‍ താമസിക്കുന്ന സമൂഹത്തിലെ ഉന്നതരാണ്.തങ്ങളുടെ അധികസമ്പത്ത് നിക്ഷേപിക്കാന്‍ ഉള്ള ഇടങ്ങള്‍ മാത്രമാണ് ആരും കടന്നുവരാത്ത ഭൂമിയിലെ ഇത്തരം മൂലകളിലെ കൃഷിയിടങ്ങള്‍.
കുഞ്ഞുങ്ങളെ നോക്കുന്നതുപോലെ അയാള്‍ തന്‍റെ മുന്തിരിച്ചെടികളെ പരിപാലിക്കും.ഒഴിവു സമയങ്ങളില്‍ അയാള്‍ ഒന്നുകില്‍ പുസ്തകം വായിക്കുകയോ പഴയ ഹിന്ദി സിനിമാഗാനങ്ങള്‍ കേള്‍ക്കുകയോ ചെയ്യും.ഇത് കൂടാതെ അയാള്‍ പെയിന്റ് ചെയ്യുമായിരുന്നു.
അയാളുടെ മുന്തിരിത്തോട്ടത്തിന്റെ അതിരില്‍ ഒരു ചെറുകുന്നും അവിടെ ഒരു കുളവുമുണ്ട്.കുളത്തിന്റെ കരയില്‍ അയാള്‍ വലിയ ഇലകള്‍ ഉള്ള ചുവന്ന ആന്തൂറിയം ചെടികള്‍ നട്ടു പിടിപ്പിച്ചു.ശീതളമായ വായു തങ്ങിനിന്നിരുന്ന കുന്നിന്‍മുകളിലെ ആ കുളക്കരയില്‍ കിഷോര്‍കുമാറിന്റെ പഴയ ഹിന്ദി സിനിമാഗാനങ്ങള്‍ കേട്ട് കൊണ്ട് അയാള്‍ ,ഡ്രോയിംഗ് ബോര്‍ഡില്‍ ചിത്രങ്ങള്‍ വരയ്ക്കും.അപ്പോള്‍ സമയം കടന്നു പോകുന്നത് ബേസില്‍ അറിയുകയേ ഇല്ല.
അയാള്‍ ഞായറാഴ്ചകളില്‍ കുറച്ച് അകലെയുള്ള പട്ടണത്തിലേക്ക് ജീപ്പുമായി പോകും.അയാള്‍ക്ക് ആ പ്രദേശത്ത് കൂട്ടുകാര്‍ ആരുമുണ്ടായിരുന്നില്ല.തൊട്ട് അടുത്തുള്ള ഫാംഹൗസിന്റെ ഉടമയായ നിക്കോളാസ് മുതലാളിയുമായി മാത്രമേ അയാള്‍ക്ക് ബന്ധം ഉണ്ടായിരുന്നുള്ളൂ.അത് വളരെക്കാലത്തെ ബന്ധമാണ്.നിക്കോളാസില്‍ നിന്നാണ് അയാള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ തരിശുനിലം വാങ്ങി പച്ചപ്പ്‌ നിറഞ്ഞ തോട്ടമാക്കിയത്.
രാത്രി അയാള്‍ തനിക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ ടി.വി ഓണ്‍ ചെയ്തു. മലയാളം ചാനല്‍ വെച്ചു.അതില്‍ പ്രമാദമായ ഒരു വാര്‍ത്ത ബ്രേക്ക്ഡൌന്‍ ന്യൂസായി കാണിക്കുന്നുണ്ടായിരുന്നു.മലയാള സിനിമയിലെ സൂപ്പര്‍താരം നരേന്ദ്രനെ ആരോ ഓടുന്ന കാറിലിട്ടു അപായപ്പെടുത്താന്‍ ശ്രമിച്ചത്രേ.തലയ്ക്ക് സാരമായി പരിക്ക് പറ്റിയ താരത്തിനെ ഒടുവില്‍ വണ്ടിയില്‍ നിന്നു വലിച്ചെറിഞ്ഞു.അയാള്‍ ഇപ്പോള്‍ അപകടനിലയില്‍ ആശുപത്രിയില്‍ ഐ.സി.യു.വിലാണ്.
വാര്‍ത്തയ്ക്കിടയില്‍ നരേന്ദ്രന്റെ മുന്‍ഭാര്യ മായാവര്‍മ്മയുടെയും ഇപ്പോഴത്തെ ഭാര്യ കല്യാണിയുടെയും ചിത്രങ്ങള്‍ കാണിക്കുന്നുണ്ട്.നരേന്ദ്രനും മായയും വിവാഹമോചിതരായിട്ട് ഇപ്പോള്‍ അഞ്ചു വര്‍ഷമായി.ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന ആ നടി ഇപ്പോള്‍ എവിടെയാണ് എന്ന് ആര്‍ക്കുമറിയില്ല.നരേന്ദ്രന്‍റെയും മായയുടെയും മകള്‍ ഇപ്പോള്‍ നരേന്ദ്രന്‍റെ ഒപ്പമാണ്.
ബേസില്‍ ആ ന്യൂസ് കൗതുകത്തോടെ കണ്ടു.അയാള്‍ മായാവര്‍മ്മയെക്കുറിച്ച് ആലോചിച്ചു.അയാള്‍ക്ക് അവരുടെ ചിത്രങ്ങള്‍ വളരെ ഇഷ്ടമായിരുന്നു.ദേശീയ അവാര്‍ഡ് അടക്കം ധാരാളം നല്ല പുരസ്ക്കാരങ്ങള്‍ നേടിയ അവര്‍ നല്ലൊരു നര്‍ത്തകിയുമായിരുന്നു. ഭാവങ്ങള്‍ മിന്നിമറയുന്ന മുഖം.നരേന്ദ്രനുമൊ ത്തുള്ള ജീവിതത്തില്‍ അവര്‍ക്ക് എല്ലാം നഷ്ടമായി.സിനിമ,മകള്‍,ജീവിതം...
പിറ്റേന്നു ഞായര്‍ ആയിരുന്നു.അയാള്‍ നഗരത്തില്‍ പോയി ഒന്ന് രണ്ടു സിനിമാവാരികകളും മറ്റും വാങ്ങിച്ചുകൊണ്ട് വന്നു.അതില്‍ മായാ വര്‍മ്മയുടെ ചിത്രങ്ങള്‍ ഉണ്ടായിരുന്നു.അവയുമായി അയാള്‍ ആ കുളത്തിന്റെ കരയില്‍ എത്തി.അവിടെയിരുന്നു അയാള്‍ മായാവര്‍മ്മയുടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി.
“ചേഹരാ ഹേ യാ ചാന്ത് കിലാ ഹേ ..
സുള്‍ഫ് കനേരീ ശ്യാം....”
ടേപ്പ് റിക്കോര്‍ഡറില്‍ കിഷോര്‍കുമാര്‍ പ്രണയാദ്രമായ സ്വരത്തില്‍ പാടുന്നു.വിജനമായ ആ കുളക്കരയില്‍ അയാള്‍ ചിത്രം വരയ്ക്കുന്നത് കാണാന്‍ ചുവന്ന ഇലകള്‍ ഉള്ള ആന്തൂറിയം പൂക്കളും ,പച്ച നിറത്തില്‍ മുങ്ങിക്കിടന്ന ആ മുന്തിരിത്തോട്ടവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആരോ തന്നെ നോക്കുന്നത് പോലെ അപ്പോള്‍ അയാള്‍ക്ക് തോന്നി.അയാള്‍ വരയ്ക്കുന്നത് നിര്‍ത്തി ചുറ്റുംനോക്കി.മുന്‍പ് അയാള്‍ക്ക് അങ്ങനെ തോന്നിയിട്ടുണ്ടായിരുന്നില്ല.
അയാള്‍ കുറച്ചു അകലെയുള്ള നിക്കോളാസിന്‍റെ ഫാംഹൌസിലേക്ക് നോക്കി.കരിമ്പ്‌ ചെടികളുടെ പച്ച ഇലകള്‍ക്കിടയില്‍ ക്രീം നിറമുള്ള കെട്ടിടം അവ്യക്തമായ്‌ കാണാമായിരുന്നു.അയാള്‍ അങ്ങോട്ട്‌ സൂക്ഷിച്ചു നോക്കി.അതിന്റെ ഗേറ്റ് പൂട്ടിയനിലയിലാണ്.വാതിലുകളും വലിയ ചില്ല് ജനാലകളും അടഞ്ഞുകിടക്കുന്നു.പെട്ടെന്ന് അതിന്റെ രണ്ടാംനിലയിലെ ജനാലവിരികള്‍ക്കിടയില്‍ ആരോ ചലിക്കുന്നത് പോലെ അയാള്‍ കണ്ടു.
അത് ഒരു സ്ത്രീയുടെ നിഴല്‍ പോലെ ബേസിലിന് തോന്നി.
അയാള്‍ ചിത്രം വരയ്ക്കുന്നത് നിര്‍ത്തി തന്‍റെ വീട്ടിലേക്ക് മടങ്ങി.നിക്കോളാസിന്‍റെ ഫാം ഹൌസിലേക്ക് പോകുവാന്‍ അയാള്‍ തുനിഞ്ഞില്ല.നിക്കോളാസിന് കേരളത്തില്‍ പ്രമുഖരായ പല സുഹൃത്തുക്കളും ഉണ്ട്.അവരില്‍ ചിലരൊക്കെ അവിടെ വന്നു താമസിക്കാറുണ്ട്‌.ഒരിക്കല്‍ ഒരു എഴുത്തുകാരന്‍ ആ ബംഗ്ലാവില്‍ വന്നു താമസിച്ചത് ബേസില്‍ ഓര്‍മ്മിച്ചു.ഒരു മാസക്കാലം പുറംലോകവുമായി ബന്ധമില്ലാതെ അയാള്‍ അവിടെ അടച്ചുപൂട്ടി ഇരുന്നു നോവല്‍ എഴുതി.നിക്കോളാസിന്റെ പണിക്കാരില്‍ ഒരാള്‍ ദിവസത്തില്‍ ഒരിക്കല്‍ അയാള്‍ക്ക് ഭക്ഷണം വച്ചുണ്ടാക്കി ചെന്നതല്ലാതെ അയാള്‍ ആരുമായും ബന്ധപെട്ടില്ല.ആ എഴുത്തുകാരന്‍ നാട്ടില്‍ ചെന്നതിനു ശേഷം ആ നോവല്‍ പ്രസിദ്ധീകരിക്കുകയും അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തു.ആകാംക്ഷയുടെ പുറത്തു ബേസില്‍ ആ നോവല്‍ വായിച്ചു.മുന്തിരിത്തോട്ടത്തിന്റെ നടുവിലെ ബംഗ്ലാവില്‍ ഒരുമാസക്കാലം അടച്ചിരുന്നു എഴുതിയ ആ നോവലില്‍ ഒരു മുന്തിരിയിലയുടെ പോലും പരാമര്‍ശം ഉണ്ടായിരുന്നില്ല.
“അങ്ങിനെ ആരെങ്കിലും ആയിരിക്കും.” ബേസില്‍ സ്വയം പറഞ്ഞു.
വീട്ടില്‍ വന്നതിനു ശേഷം അയാള്‍ സ്കോച്ച് വിസ്കി ഒരു പെഗ് കഴിച്ചു കൊണ്ട് ടി.വി വച്ചു.നരേന്ദ്രന്‍ എന്ന സൂപ്പര്‍താരം ആശുപത്രിയിലാണ്.അയാളെ വണ്ടിയില്‍ വച്ചു ഉപദ്രവിച്ച കൊട്ടേഷന്‍ സംഘത്തിനെ പിടികൂടി ചോദ്യം ചെയ്യുന്നു.മുന്‍ഭാര്യ മായാ നാട്ടില്‍ ഇല്ല.അവര്‍ എവിടെയാണ് എന്ന് ആര്‍ക്കുമറിയില്ല.
ബേസില്‍ താന്‍ വരച്ചു പകുതിയാക്കിയ മായാവര്‍മ്മയുടെ ചിത്രത്തിലേക്ക് നോക്കി.അവര്‍ ഇപ്പോള്‍ എവിടെയായിരിക്കും?എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട അവരുടെ കണ്ണുകള്‍ ഇപ്പോള്‍ തിളങ്ങുന്നുണ്ടാവുമോ ?
അയാളുടെ ഫോണ്‍ ശബ്ദിച്ചു.അത് നിക്കോളാസ് ആയിരുന്നു.
“തന്നെ ഒന്ന് ശല്യപ്പെടുത്താന്‍ ആണ് ഞാന്‍ വിളിച്ചത്.എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു ഗസ്റ്റ് ഫാംഹൗസില്‍ വന്നിട്ടുണ്ട്.വി.ഐ.പിയാണ്.”
വി.ഐ.പിയുടെ പേര് കേട്ട് ബേസില്‍ ഞെട്ടി.അത് അവരായിരുന്നു.മായാവര്‍മ്മ.
“നാട്ടില്‍ അവരുടെ മുന്‍ഭര്‍ത്താവുമായി ബന്ധപ്പെട്ടു കുറച്ചു പ്രശ്നങ്ങള്‍.മീഡിയ അറിയാതെ കുറച്ചു ദിവസം മുങ്ങാനാണ് അവര്‍ ഇവിടെ വന്നത്.താന്‍ അവരെ ഒന്ന് ഹെല്‍പ്പ് ചെയ്യണം.നമ്മുടെ പണിക്കാര്‍ തമിഴരായത് കൊണ്ട് അവരെ തിരിച്ചറിയില്ല.മാത്രമല്ല അവര്‍ പുറത്തു പോവുകയുമില്ല.ഏറിയാല്‍ ഒരാഴ്ച്ച .അതിനുള്ളില്‍ അവര്‍ തിരിച്ചു പോകും.അത് വരെ തന്‍റെ ഒരു ശ്രദ്ധ വേണം.”
“പക്ഷെ ഇത്ര പ്രശസ്തയായ ഒരു നടി ഇത് പോലൊരു സ്ഥലത്ത് ..അതും ഒറ്റയ്ക്ക്...”
“അതെ.അത് തന്നെയാണ് അവര്‍ക്ക് വേണ്ടത്.ഒരിക്കലും ആരും പ്രതിക്ഷിക്കില്ല അവര്‍ ഇവിടെയുണ്ടെന്ന്.ഒളിച്ചു താമസിക്കാന്‍ ആ സ്ഥലത്തെക്കാള്‍ മറ്റൊരു സ്ഥലം ഉണ്ടോടോ..?”
ബേസില്‍ ഒന്നും പറഞ്ഞില്ല.ഇന്നലെ താന്‍ അവരുടെ തന്നെ ചിത്രം വരയ്ക്കുന്നത് അവര്‍ കണ്ടു കാണുമോ..?”
പിറ്റേന്ന് ബേസില്‍ നിക്കോളാസിന്റെ ഫാംഹൗസില്‍ എത്തി.അയാള്‍ പുറത്തു നിന്ന് അവരുടെ പേര് വിളിച്ചു.അവര്‍ സ്വീകരണമുറിയുടെ വാതില്‍ തുറന്നു.
“ഞാനാണ് ബേസില്‍.ഇന്നലെ നിക്കോളാസ് എന്നെ വിളിച്ചിരുന്നു.”
അവര്‍ വാതില്‍ തുറന്നു പുറത്തു വന്നു.
സിനിമയില്‍ കാണുന്നതിനേക്കാള്‍ സുന്ദരമായിരുന്നു അവരുടെ മുഖം.പക്ഷെ കണ്ണുകള്‍ക്ക് കീഴെ കറുത്ത വലയങ്ങള്‍.ഒരു പക്ഷെ ഉറക്കകുറവിന്റെയാവാം.ഒളിച്ചു താമസിക്കുന്നതിന്റെ ടെന്‍ഷന്‍ ഒന്നും അവരുടെ മുഖത്ത് കണ്ടില്ല.എങ്കിലും ഒരു തരം അനായാസത അവരുടെ ചലനങ്ങളില്‍ പ്രകടമായിരുന്നു.
“ബേസിലിനെ കുറിച്ച് നിക്കോളാസ് പറഞ്ഞിരുന്നു.എനിക്ക് ഇവിടെ ധൈര്യമായി താമസിക്കാമല്ലോ അല്ലെ ബേസിലെ..” മായ പുഞ്ചിരിച്ചു കൊണ്ട് അയാളോട് ചോദിച്ചു.
“ഇവിടെ മായയെ തിരഞ്ഞു ആരും വരില്ല.പേടിക്കണ്ട..”
“ഞാന്‍ കുറച്ചു ദിവസമേ ഇവിടെ ഉണ്ടാകൂ. മൂന്നോ നാലോ ദിവസം.ചിലപ്പോ അതില്‍ കൂടുതല്‍ .പറയാന്‍ കഴിയില്ല.നാട്ടിലെ അവസ്ഥ ടി.വിയില്‍ കാണുമ്പോ അറിയാമല്ലോ..”
അയാളെ നോക്കിക്കൊണ്ട് മായാ പറഞ്ഞു.പറയുന്നതിനിടയില്‍ നീണ്ട മുടിക്കെട്ട് അവര്‍ കഴുത്തിന്‌ പിറകില്‍നിന്ന് മുന്‍പിലേക്ക് വലിച്ചിട്ടു വിരലുകള്‍ കൊണ്ട് മെടഞ്ഞു കൊണ്ടിരുന്നു.ഒരു നിമിഷം പോലും അവര്‍ ചലിക്കാതിരിക്കുന്നില്ല എന്ന് ബേസില്‍ ശ്രദ്ധിച്ചു.പക്ഷെ അവരുടെ ചലനങ്ങള്‍ സ്വാതന്ത്രം അനുഭവിക്കുന്ന ജയില്‍പുള്ളിയുടെ പോലെ അല്ലെങ്കില്‍ അത് പോലെ എന്തോ ഒന്നായി ബേസിലിന് തോന്നി.അവരുടെ കണ്ണുകളില്‍ സദാസമയം വശ്യമായ ചിരി തങ്ങിനില്‍ക്കുന്നു.
“ടി.വിയിലെ വാര്‍ത്തകള്‍ ഞാന്‍ കണ്ടിരുന്നു.വളരെ ഷോക്കിംഗ് ആയി തോന്നി.എങ്കിലും മായയെ പോലെ ഒരു നടിയെ ഇത്ര അടുത്തു കാണാന്‍ പറ്റിയല്ലോ എന്നുള്ള സന്തോഷവും ഉണ്ട്.”
“ഇപ്പൊ നടി എന്ന് പറയാന്‍ കഴിയില്ല ബേസില്‍.മുന്‍നടി.ഈ മുന്‍മുഖ്യമന്ത്രി എന്ന് പറഞ്ഞത് പോലെ...”അത് പറഞ്ഞു അവര്‍ പൊട്ടിച്ചിരിച്ചു.
അയാളും അവരുടെ ചിരിയില്‍ ചേര്‍ന്നു.ചിരിക്കുമ്പോള്‍ അവരുടെ മുഖത്ത് നുണക്കുഴികള്‍ വിടര്‍ന്നത് അയാള്‍ കൗതുകത്തോടെ ശ്രദ്ധിച്ചു.ഏതോ ഒരു സിനിമയുടെ സീനില്‍ താന്‍ അറിയാതെ എത്തിപ്പെട്ടതുപോലെ.
“ശരി ,എങ്കില്‍ മായ വിശ്രമിക്കൂ.ഞാന്‍ ശല്യം ചെയ്യുന്നില്ല.ഇവിടെ നിന്നു ,ഈ മുന്തിരിത്തോട്ടത്തിലെ ഇടവഴിയിലൂടെ നടക്കാവുന്ന ദൂരമേ എന്റെ ഫാം ഹൗസിലേക്ക് ഉള്ളു.എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കാന്‍ മടിക്കണ്ട.”
അയാള്‍ യാത്ര പറഞ്ഞ് ഇറങ്ങാന്‍ തുടങി.മായ സ്വീകരണമുറിയുടെ വാതില്‍ വരെ ഇറങ്ങി വന്നു.
“കഴിഞ്ഞ ദിവസം ബേസില്‍ ഇവിടെ നിന്ന് ചിത്രം വരക്കുന്നത് ഞാന്‍ കണ്ടു.”അവര്‍ പറഞ്ഞു.
അയാളുടെ മുഖത്ത് ഒരു ചമ്മല്‍ തെളിഞ്ഞു.
“ആ പാട്ട് കേട്ടതു കൊണ്ടാ ഞാന്‍ നോക്കിയത്. ചേഹരാ ഹേ യാ ചാന്ത് കിലാ ഹേ....ഇറ്റ്‌സ് മൈ ഫേവറിറ്റ്...”അവര്‍ ആ പാട്ടിന്റെ വരികള്‍ മെല്ലെ മൂളി.
മായാവര്‍മ ഏതോ സിനിമക്ക് വേണ്ടി പാടിയിട്ടുണ്ടെന്നു അയാള്‍ കേട്ടിരുന്നു.
“നല്ല സ്വരമാണ് കേട്ടോ..”ബേസില്‍ പറഞ്ഞു.
“താങ്ക്യൂ .. താങ്ക്യൂ..മൂളിപ്പാട്ട് ഒക്കെ പാടി ഒളിച്ചുകഴിയുന്ന നായികാ പ്ലസ് ഗായിക അല്ലെ..സോറി മുന്‍നായിക..”വീണ്ടും അവര്‍ പൊട്ടിച്ചിരിച്ചു.
“അപ്പൊ എന്‍റെ ഫസ്റ്റ് ആവശ്യം പറയാം..കിഷോര്‍കുമാറിന്റെ സോങ്ങ്സ് ഉള്ള ആ സി.ഡി എനിക്ക് ഒന്ന് വേണം..”
ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു.
“അതിനെന്താ തരമാല്ലോ...”ബേസില്‍ പറഞ്ഞു.
മുന്തിരിപ്പന്തലുകള്‍ക്കിടയിലൂടെ ബേസില്‍ തന്‍റെ ഫാംഹൌസിലേക്ക് തിരിച്ചു നടന്നു.നടക്കുമ്പോള്‍ അയാളുടെ മനസ്സില്‍ മായാവര്‍മ്മ ആയിരുന്നു.സ്വന്തം ഏകാന്തതവാസത്തിനു തടസ്സം വന്നതില്‍ ആദ്യം അയാള്‍ക്ക് നിക്കോളാസിനോട് ചെറിയ ദേഷ്യം ഉണ്ടായിരുന്നു..സിനിമാനടി ഒക്കെ ആയതിനാല്‍ അവര്‍ സംസാരിക്കുമോ എന്നും ജാഡ കാണിക്കുമോ എന്നും അയാള്‍ക്ക് സംശയമുണ്ടായിരുന്നു.പക്ഷെ മായാവര്‍മ്മയുടെ ഹൃദ്യമായ പെരുമാറ്റം അയാളുടെ സംശയങ്ങളെ അകറ്റി.
അന്ന് രാത്രിയിലെ ടി.വി ന്യൂസില്‍ സിനിമാനടന്‍ നരേന്ദ്രനെ ആക്രമിച്ച ഗുണ്ടകളെ പിടികൂടിയെന്ന വാര്‍ത്ത ഉണ്ടായിരുന്നു.ആ സംഭവം കത്തിക്കാളുകയാണ്.അയാളുടെ സിനിമയിലെ ശത്രുക്കളോ റിയല്‍ എസ്റ്റെയിറ്റ് രംഗത്തെ ശത്രുക്കളോ ആവാം അയാളുടെ വധശ്രമത്തിനു പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്.
പിറ്റേന്ന് പകല്‍ ബേസില്‍ തോട്ടത്തില്‍ നില്‍ക്കുകയായിരുന്നു..നിക്കോളാസ് പറഞ്ഞത് കൊണ്ട് പണിക്കാരോട് ഒരാഴ്ച കഴിഞ്ഞു വന്നാല്‍ മതിയെന്ന് പറഞ്ഞിരുന്നു.തോട്ടത്തില്‍ നിന്ന് മഞ്ഞു മാറിയിട്ടില്ല.
“എന്താ ബേസില്‍ പരിപാടി..”ശബ്ദം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി.
മായാവര്‍മ്മ.തലക്ക് മുകള്‍ വഴി അവര്‍ മഫ്ലര്‍ ചുറ്റിയിട്ടുണ്ട്.ഇപ്പോള്‍ കണ്ടാല്‍ ആരും തിരിച്ചറിയില്ല.കറുത്ത മുടിച്ചുരുളുകള്‍ മഫ്ലറിന്റെ ഇടയില്‍ നിന്ന് മുഖത്തേക്ക് വീണുകിടക്കുന്നു.മുന്തിരിവള്ളികള്‍ക്കിടയിലെ സ്പ്രിംഗ് പോലുള്ള ചുരുളുകള്‍ പോലെ അവ മായയുടെ മുഖത്തിന്റെ ഭംഗി കൂട്ടി.
“തലപ്പ്‌ വള്ളികള്‍ പറിച്ചു കളയുകയാണ്. 10 മാസം കൊണ്ട് ഒരു ചെടിയുടെ വള്ളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും.അത് കൊണ്ട് ഇടയ്ക്കിടെ ഈ തലപ്പ്‌ വള്ളി പറിച്ചു കളയണം.അല്ലെങ്കില്‍ പൂവിടില്ല.” ബേസില്‍ പറഞ്ഞു.
മായാവര്‍മ്മ അയാള്‍ ചെയ്തു കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചു കൊണ്ടിരുന്നു.ഇടക്ക് അവര്‍ കുലച്ചുനിന്ന ഒരു മുന്തിരിയില്‍ നിന്ന് ഒരെണ്ണം അടര്‍ത്തി വായിലിട്ടു.
“ആഹാ..നല്ല ടേയ്സ്റ്റ് ആണല്ലോ..” മായ പറഞ്ഞു.
“അത് ഇസബെല്ലയാണ്.ഏറ്റവും രുചിയുള്ള മുന്തിരി.” അയാള്‍ പറഞ്ഞു.
“ഇസബെല്ലയോ ?എന്താ ഇതിന്‍റെ പ്രത്യേകത ?” മായ ചോദിച്ചു.
“പലതരം മുന്തിരിച്ചെടികളുടെ വര്‍ഗ്ഗങ്ങളുണ്ട്.അതില്‍ ഒന്നാണ് ഇസബെല്ല.ശരിക്കുള്ള പേര് ബാംഗ്ലൂര്‍ പര്‍പ്പിള്‍ പക്ഷെ അറിയപെടുന്നത് ഈ പേരിലാണ്.എന്‍റെ എല്ലാ മുന്തിരിച്ചെടികളും ചെടികളും ഇസബെല്ലമാരാണ്.” അയാള്‍ പറഞ്ഞു.
മായ ഒരു മുന്തിരി വള്ളിയിലൂടെ വിരലോടിച്ചു.അവളുടെ നീണ്ട മൃദുലമായ വിരലുകള്‍ പച്ചനിറമുള്ള ഇസബെല്ലയുടെ ഇലകള്‍ക്കിടയിലൂടെ ,ഒരു പിയാനോ വായിക്കുന്ന ഗായികയുടെ വിരലുകള്‍ പോലെ പടരുന്നത്‌ അയാള്‍ നോക്കി നിന്നു.
“ഐ ലൈക്ക് ഹേര്‍ നെയിം.ഇസബെല്ല.” മായ മെല്ലെ പറഞ്ഞു.
“ഒരു പ്രത്യേക തരം സ്വഭാവമാണ് ഇസബെല്ലക്ക്.അതാണ്‌ എനിക്ക് അതിനെ ഏറെ ഇഷ്ടം.”അയാള്‍ നടക്കുന്നതിനിടയില്‍ പറഞ്ഞു.
“സ്വഭാവമോ ?” മുന്തിരി കടിച്ചുതിന്നുകൊണ്ട്‌ അയാളുടെ ഫാം ഹൌസിലേക്ക് നടക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
“അതെ.ഇസബെല്ല ഒരു തരം ചിന്താശക്തി ഉള്ള ചെടിയാണ്.പലപ്പോഴും അവ നമ്മുടെ ഉള്ളിലെ ചിന്തകള്‍ തിരിച്ചറിയുന്നു എനിക്ക് തോന്നിയിട്ടുണ്ട്.ഒരുപക്ഷെ ഒറ്റയ്ക്ക് ജീവിക്കുന്നതിനിടയില്‍ ഉള്ള എന്‍റെ ഭ്രാന്തമായ തോന്നലുകളാവാം.പക്ഷെ അവയുടെ ഉള്ളില്‍ എന്താണ് എന്ന് ഒരിക്കലും നമ്മുക്ക് പറയാന്‍ കഴിയില്ല.നല്ല വെയിലില്‍ അവ വാടിനില്‍ക്കും.അത് നശിച്ചു എന്ന സങ്കടത്തില്‍ നാം രാത്രിയില്‍ ഉറക്കമറ്റിരിക്കും.രാവിലെ ചെല്ലുമ്പോള്‍ അവ പൂവിട്ടു നില്‍ക്കും.ആ മെലിഞ്ഞ വല്ലിയില്‍ കുലകള്‍ പിടിക്കുമോ എന്ന് നാം ആധി പിടിക്കും.പക്ഷെ വിളവ്‌ എടുക്കുമ്പോ ,നമ്മെ അമ്പരിപ്പിച്ചു കൊണ്ട് ഭാരമേറിയ കുലകള്‍ ചുമന്നു കൊണ്ട് അതിന്‍റെ തളിര്‍വള്ളികള്‍ നമ്മളെ നോക്കി ചിരിക്കും.”
“വെറുതെ അല്ല.. ബേസില്‍ അല്ലെ ?” മായാവര്‍മ്മ പൊട്ടിച്ചിരിച്ചു കൊണ്ട് അയാളെ നോക്കി.
അയാള്‍ അവളുടെ ചിരിയുടെ അര്‍ത്ഥം മനസിലാകാതെ അവളെ നോക്കി.
“അനാഗ്രാം എന്ന് കേട്ടിട്ടുണ്ടോ..ഒരു വാക്കിലെ അക്ഷരങ്ങള്‍ റീ അറെഞ്ചു ചെയ്തു പുതിയ വാക്ക് ഉണ്ടാക്കുന്നതിനാ അനാഗ്രാം എന്ന് പറയുന്നത് ..ISABELLAയുടെ അനാഗ്രാം ആണ് BASIL ALE “
“ഓ !!യൂവാര്‍ എ ജീനിയസ് !!”അയാള്‍ അത്ഭുതത്തോടെ പറഞ്ഞു.
“ജീനിയസ് ഒന്നുമല്ല ബേസിലെ..എല്ലാത്തില്‍ നിന്നും ഒറ്റപ്പെട്ട് തനിച്ചു താമസിക്കുമ്പോള്‍ ഭ്രാന്തു വരാതിരിക്കാന്‍ ഇത് പോലെയുള്ള പരിപാടികള്‍ ഒക്കെ തന്നെ ചെയ്തു പോകും.അത്രേയുള്ളൂ...”
അവര്‍ അയാളുടെ ഫാം ഹൗസിന് മുന്‍പില്‍ എത്തിയിരുന്നു.അയാള്‍ അകത്തു ചെന്ന് പ്ലേയറും സി.ഡികളുംഎടുത്തു കൊണ്ട് വന്നു.അയാള്‍ വന്നപ്പോള്‍ അവള്‍ ഫാം ഹൗസിന് മുന്‍പില്‍ വച്ചിരുന്ന അയാളുടെ ഡ്രോവിംഗ് ബോര്‍ഡിനു മുന്‍പിലായിരുന്നു.
“അത് ശരി.എന്‍റെ പടമായിരുന്നോ വരക്കാന്‍ നോക്കിയത് ?”മായ ചിരിച്ചു കൊണ്ട് ചോദിച്ചു.
“മായക്ക് അനാഗ്രാം ആണെങ്കില്‍ എനിക്ക് ഇതാണ് വട്ട്.ദിവസങ്ങള്‍ എങ്ങനെയെങ്കിലും തള്ളി നീക്കണ്ടേ ...?”അയാള്‍ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.
“താങ്ക്സ് എ ലോട്ട് ബേസില്‍..”മായ സിഡി പ്ലെയര്‍ വാങ്ങിക്കൊണ്ടു പറഞ്ഞു.
പിന്നെ ഒരു നിമിഷം നിര്‍ത്തിയിട്ട് പറഞ്ഞു.
“പ്ലെയറിന് മാത്രമല്ല..നിങ്ങളുടെ സുന്ദരമായ മുന്തിരിത്തോപ്പിലെ ഈ തനിച്ചുള്ള ദിവസങ്ങള്‍ക്ക്..നിങ്ങള്‍ മാത്രമേ ഇത്രയും സമയത്തിനിടക്ക് എന്‍റെ പാസ്റ്റിനെക്കുറിച്ചും സ്വകാര്യതകളെക്കുറിച്ചും ചോദിക്കാതെയുള്ളൂ..താരങ്ങള്‍ക്ക് സ്വകാര്യത ഇല്ലല്ലോ...”
അപ്പോള്‍ മായക്ക് ഒരു മുന്തിരിവള്ളിയുടെ ച്ഛായ പോലെ ബേസിലിന് തോന്നി.അയാള്‍ ആദ്രമായി അവളെ നോക്കി.
“ഒരുപാട് സങ്കടം ഉള്ളില്‍ ഒളിക്കുന്ന ഒരു മുന്തിരിച്ചെടി പോലെയാണ് നിങ്ങളെ ആദ്യം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്.ഒരുപക്ഷെ എന്നും ഈ മുന്തിരിച്ചെടികളുടെകൂടെയുള്ള എന്‍റെ ജീവിതം കൊണ്ടാവും.”ബേസില്‍ പറഞ്ഞു.
“ശരിക്കും സങ്കടമുണ്ട് ബേസില്‍.എനിക്ക് ഇനി ഒന്നുമില്ല ജീവിതത്തില്‍.എന്‍റെ ആത്മാവിനു സങ്കടം തൊട്ടുനോക്കാം.ഞാന്‍ കാണുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും എല്ലാം സങ്കടം മാത്രാ ബേസില്‍...” അത് പറഞ്ഞിട്ട് അവള്‍ വേഗം തിരിച്ചു നടന്നു.പിന്നെ ഒരു നിമിഷം നിന്നിട്ട് തിരിഞ്ഞുനോക്കി പറഞ്ഞു.
“ഇതൊക്കെ വിട്ടോ കേട്ടോ..നാളെ എന്‍റെ പടം വരച്ചു തരണം ബേസില്‍...”അത് പറയുമ്പോ അവളുടെ മുഖത്ത് നിറയെ ചിരിയുണ്ടായിരുന്നു.
അന്ന് രാത്രിയിലെ ന്യൂസില്‍ നടനെതിരെ കൊട്ടേഷന്‍ കൊടുത്തത് ഒരു സ്ത്രീയാണ് എന്ന് വാര്‍ത്തയുണ്ടായിരുന്നു.സംശയത്തിന്റെ മുനകള്‍ മുന്‍ഭാര്യ മായാവര്‍മ്മയുടെ നേര്‍ക്കും നീളുന്നു.പക്ഷെ കൊട്ടേഷന്‍ കൊടുത്ത സ്ത്രീ ക്രിമിനലുകളെ ഓണ്‍ലൈന്‍ മുഖേനയല്ലാതെ നേരിട്ട് ബന്ധപെട്ടിട്ടില്ല പോലീസ് അവരെയും തിരയുന്നു.
പിറ്റേന്ന് അവര്‍ മുന്തിരിത്തോട്ടത്തിലെ മുന്തിരി ശേഖരിക്കുന്ന കെട്ടിടത്തിന്റെ മുന്‍പില്‍ മായയുടെ പടം വരയ്ക്കാന്‍ ഒത്തുകൂടി.അത് ഒരു പഴയ കെട്ടിടമായിരുന്നു.അവള്‍ ഒരു അരഭിത്തിയില്‍ കയറിയിരുന്നു മുന്തിരി വള്ളികള്‍ പടര്‍ന്നു കയറിയ തൂണിനോട് ചേര്‍ന്നിരിക്കുന്ന പോസ് ആയിരുന്നു അയാള്‍ വരച്ചു കൊണ്ടിരുന്നത്.
“പോലീസ് മായയെ തിരയുന്നുണ്ട്..”വരക്കുന്നതിനിടയില്‍ പറഞ്ഞു.
“തിരഞ്ഞോട്ടെ..” അവള്‍ ഉദാസീനമായി നോട്ടം അല്പം പോലും മാറ്റാതെ പറഞ്ഞു.
“ശരിക്കും ആ കൊട്ടേഷന്‍ കൊടുത്തത് നിങ്ങളാണോ...?”അയാള്‍ പെട്ടെന്ന് ചോദിച്ചു.
“അതെ.ഞാന്‍ തന്നെയാണ് കൊടുത്തത്.എന്‍റെ മകളുടെ ജീവിതം അയാളുടെ കൂടെ നശിച്ചു പോകാതിരിക്കാന്‍.” അത് പറഞ്ഞപ്പോള്‍ അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.കണ്ണുകളില്‍ ഒരു രക്തച്ഛവി പടര്‍ന്നു.പക്ഷെ ആ നോട്ടം അണുവിട മാറിയില്ല.
അയാള്‍ ഞെട്ടി പടം വരക്കുന്നത് നിര്‍ത്തി അവളെ നോക്കി.
അവള്‍ പെട്ടെന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് തിരിഞ്ഞിരുന്നു അയാളെ നോക്കി.
“എന്‍റെ പൊന്നു ബേസിലെ..ഞാന്‍ ഒന്ന് അഭിനയിച്ചതാടോ..രണ്ടു തവണ ദേശീയ അവാര്‍ഡ് കിട്ടിയ നടിയാ ഞാന്‍..അത് മറന്നു പോയോ..വേഗം എന്‍റെ പടം വരച്ചുതീര്‍ക്ക്..
അയാള്‍ ആശ്വാസത്തോടെ പടം വരയ്ക്കുന്നത് തുടര്‍ന്നു.
അന്ന് രാത്രി ടി.വിയില്‍ വീണ്ടും ഓടുന്ന വണ്ടിയിലിട്ടു നടനെ ആക്രമിച്ച വാര്‍ത്തകള്‍ ഉണ്ടായിരുന്നു..പ്രതികളെ ചോദ്യം ചെയ്യുന്നതിനിടയില്‍ ആമി എന്ന പേരിലാണ്‌ കൊട്ടേഷന്‍ കൊടുത്ത സ്ത്രീ ക്രിമിനലുകളെ ബന്ധപ്പെട്ടത് എന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
താന്‍ ചോദിച്ചപ്പോള്‍ ശരിക്കും മായ അഭിനയിക്കുകയായിരുന്നോ ?അവര്‍ എപ്പോഴാണ് അഭിനയിക്കുന്നത് ,എപ്പോഴാണ് ജീവിക്കുന്നത് എന്ന് അറിയാന്‍ കഴിയാത്ത പ്രഹേളികയായി അയാള്‍ക്ക് തോന്നി.
അയാള്‍ അവര്‍ തമ്മില്‍ ഉള്ള സംഭാഷണങ്ങള്‍ അനലൈസ് ചെയ്യാന്‍ ശ്രമിച്ചു.അന്ന് സി.ഡി പ്ലെയര്‍ വാങ്ങാന്‍ വന്ന ദിവസം അവര്‍ ഏറെ സങ്കടം അനുഭവിക്കുന്നു എന്ന് പറഞ്ഞു.അപ്പോള്‍ അവരുടെ കണ്ണുകളില്‍ ഒരു രക്തച്ഛവിയുള്ള തിളക്കം പ്രത്യക്ഷപ്പെട്ടിരുന്നു.മുഖം വലിഞ്ഞു മുറുകിയിരുന്നു.കൈവിരലുകള്‍ ആരോടോ ഉള്ള ദേഷ്യം കൊണ്ടെന്ന പോലെ ചുരുണ്ടിരുന്നു.
അതിനു ശേഷം കൊട്ടേഷന്‍ കൊടുത്ത കാര്യം ചോദിച്ചപ്പോള്‍ ഉണ്ടായ റിയാക്ഷനും അത് പോലെയായിരുന്നു.പക്ഷെ വിരലുകളുടെ സ്ഥാനം മാത്രം അയാള്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല.
പിറ്റേന്ന് രാത്രിയില്‍ മായാവര്‍മ്മ തിരിച്ചു പോയി.കാറില്‍ നിക്കോളാസിനൊപ്പം കേരളത്തിലേക്ക് തിരിച്ചു പോകുമ്പോ നിക്കോളാസ് പറഞ്ഞു.
“ബേസില്‍ എന്നെ വിളിച്ചു.മായ കീഴടങ്ങുന്നതാണ് നല്ലത് എന്ന് അയാള്‍ പറഞ്ഞു.”
“അയാള്‍ക്ക്..അയാള്‍ക്ക് എങ്ങനെ മനസ്സിലായി.?.”
“മായയുടെ അനാഗ്രാം അയാള്‍ക്ക് പിടികിട്ടിയെന്നു പറഞ്ഞു.എന്താ അത്...”
“MAYAയുടെ അനാഗ്രാം AAMY ...അയാള്‍ ശരിക്കും നല്ല ക്ലെവര്‍ ആയ ഒരു ക്രിമിനല്‍ ആണ് അല്ലെ നിക്കോളാസ്..?”
“ക്രിമിനലോ !അതെന്താ അങ്ങനെ ചോദിച്ചത് ?”
“ഹേയ്,നിക്കോളാസ് മുന്‍പ് പറഞ്ഞിട്ടില്ലേ ഇവിടെ ഒളിച്ചോടി വരുന്ന ക്രിമിനല്‍സ് താമസിക്കുന്ന സ്ഥലമാണെന്ന് .അത് കൊണ്ടാണ് ചോദിച്ചത് “
“മായയെ പോലെ എന്‍റെ അടുത്ത സുഹൃത്ത് കൂടിയാണ് ബേസില്‍.ഒരു ക്രിമിനലിന്റെ അടുത്ത് ഞാന്‍ മായയെ താമസിപ്പിക്കുമോ ?ആണ്ട് ഹീ ഈസ് ജസ്റ്റ് ഓപ്പോസിറ്റ്.”
“മീന്‍സ് ?”
“അയാള്‍ വരുന്നതിനു മുന്‍പ് ഒരു പോലീസ് ഓഫീസര്‍ ആയിരുന്നു.പെഴ്സണല്‍ ലൈഫിലെ ഒരു ട്രാജഡി കാരണമാണ് അയാള്‍ ജോലി രാജിവച്ച് ഇവിടെ ഒതുങ്ങിക്കൂടിയത്.”
ആ ട്രാജഡി എന്തായിരുന്നു എന്ന് അവള്‍ ചോദിച്ചില്ല.
“അയാള്‍ക്ക് ഒരു മകള്‍ ഉണ്ടായിരുന്നു അല്ലെ..” അവള്‍ ചോദിച്ചു
.
“അതെ.ഇസബെല്ല.” നിക്കോളാസ് പറഞ്ഞു.
“മായ പേടിക്കണ്ട.തെളിവുകള്‍ ഒന്നുമില്ല.കുറച്ചു ദിവസം അവര്‍ നാട്ടുകാര്‍ക്ക് വാര്‍ത്തയുണ്ടാക്കാന്‍ റിമാണ്ട് ചെയ്യും.ജാമ്യം കിട്ടും.ഏറ്റവും നല്ല വക്കീലിനെ തന്നെ ഞാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.”
“ജാമ്യം കിട്ടും..എനിക്കുറപ്പാ നിക്കോളാസ്. ബേസില്‍...”
“ബേസില്‍?”
“S BAIL ...ജാമ്യം ഉറപ്പ്..”അത് പറഞ്ഞു അവള്‍ പൊട്ടിച്ചിരിച്ചു.
മായ പറഞ്ഞത് പോലെ അവള്‍ക്ക് ജാമ്യം കിട്ടി.എങ്കിലും കുറച്ചു ദിവസം റിമാന്‍ഡില്‍ ജയിലില്‍ കഴിയേണ്ടി വന്നു.ആ ദിവസങ്ങളിലൊന്നില്‍ മായാവര്‍മ്മയുടെ മകള്‍ ജയിലില്‍ അവളെ കാണാന്‍ വന്നു.അവര്‍ ഏറെ നേരം പരസ്പരം നിശബ്ദരായി നോക്കി നിന്നു.വിവാഹമോചനത്തിന് ശേഷം ഏറെ നാള്‍ കൂടിയാണ് അമ്മയും മകളും പരസ്പരം കാണുന്നത്.
“എന്ത് പറ്റി നിനക്കിപ്പോ എന്നെ കാണാന്‍ വരാന്‍ തോന്നാന്‍.?”സ്വതസിദ്ധമായ അനായാസ ശൈലിയില്‍ മായ മകളോട് ചോദിച്ചു.
അവള്‍ ഒന്നും പറഞ്ഞില്ല.പകരം അവള്‍ കൊണ്ടുവന്ന കടലാസ്സ്‌ ചുരുള്‍ അമ്മയുടെ കയ്യില്‍ കൊടുത്തു.അത് മായയുടെ ചിത്രമായിരുന്നു.മുന്തിരിവള്ളികള്‍ പടര്‍ന്നുകയറിയ തൂണില്‍ ചാരി ദൂരേക്ക് നോക്കിയിരിക്കുന്ന അവളുടെ ചിത്രം.
“ഇതാരാ മോള്‍ക്ക്‌ തന്നത് ?” മായ ചോദിച്ചു.
“അമ്മയുടെ ഫാന്‍ ആണെന്ന് മാത്രം പറഞ്ഞു.ഇത് അമ്മയുടെ കയ്യില്‍ കൊടുക്കണം എന്നും പറഞ്ഞു.പക്ഷെ ആ ചിത്രം കണ്ടപ്പോള്‍ എന്‍റെ മനസ്സില്‍....എന്‍റെ മനസ്സില്‍ അമ്മയാണ് ശരിയെന്നു തോന്നി.അത്രക്ക് സങ്കടം ഉണ്ട് അമ്മയുടെ മുഖത്ത്.ആ പടത്തില്‍ കരച്ചില്‍ വരുന്നത് അടക്കിപിടിക്കുന്നത് പോലെ അമ്മയുടെ വിരല്‍ ഒക്കെ ചുരുട്ടിപിടിച്ചിരിക്കുന്നു.ആ തൂണിലെ മുന്തിരിവള്ളികളുടെ ചുരുളുകള്‍ പോലെ.എനിക്കൊരിക്കലും ആ സങ്കടം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.” നിറഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞു.
മായ പൊട്ടിക്കരഞ്ഞുകൊണ്ട് മകളെ ചേര്‍ത്ത്പിടിച്ചു ഉമ്മ വച്ചു.
“നീ...നീയാണ് എന്‍റെ ഇസബെല്ല...”
“ഇസബെല്ലയോ..”
“അതെ..അതൊരു സുന്ദരിച്ചെടിയാ..എന്‍റെ മോളെ പോലെ..ഇവിടുന്നു മോചനം കിട്ടിയിട്ട് ഒരു ദിവസം ഞാന്‍ മോളെ ഒരു സ്ഥലത്ത് കൊണ്ട് പോവാം..അത് കാണിക്കാന്‍...”
മായ മകളുടെ ചെവിയില്‍ മന്ത്രിച്ചു.
(അവസാനിച്ചു)
Diclaimer:All the characters and incidents in this story are imaginary,resemblance to any person dead or alive is purely coincidental.

Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot