Slider

പ്രതീക്ഷ

0
Image may contain: one or more people, people sleeping, beard and eyeglasses

"പത്തൊക്കെ ഏത് കാലത്തെ ചാർജ്ജാ സാറേ... ഇങ്ങളേത് ലോകത്താ..."
തിങ്ങി നിൽക്കുന്ന സ്ത്രീകൾക്കിടയിൽ കമ്പിയും ചാരി ഇളിച്ചു കൊണ്ട് നിൽക്കുന്ന കണ്ടക്ടറിന് നേരെ പത്ത് രൂപ കൂടി നീട്ടുമ്പോൾ അയാളോർത്തു. ശരിയാണ്. എത്ര കാലമായി കാണണം വീട്ടിലേക്ക് ബസിൽ യാത്ര ചെയ്തിട്ട്. വീട്ടിൽ തന്നെ കാറുകൾ രണ്ടാണ്. കൂടാതെ ഓഫീസ് ക്യാബും. പിന്നെന്തിന് ബസ്സിൽ പോകണം. അതിനാൽ ബസ് ചാർജ്ജ് കൂടിയതൊന്നും അറിഞ്ഞിട്ടില്ല. അല്ലെങ്കിലും ഓഹരി സൂചികയിലെ ഏറ്റക്കുറച്ചിലുകളല്ലാതെ മറ്റൊന്നിന്റെയും വില വ്യതിയാനങ്ങൾ അയാളെ ശ്രദ്ധിക്കാറില്ല.
ആറ് മണിക്കു മുമ്പെ സർവ്വീസ് ചെയ്ത് വണ്ടി ഓഫീസിലെത്തിക്കണമെന്ന് രാവിലെ എടുത്ത് കൊണ്ട് പോവാൻ വന്നയാളോട് പറഞ്ഞതാണ്. വൈകിട്ട് വണ്ടി കാണാതായതിനാൽ വിളിച്ചു നോക്കിയപ്പോഴാണ് പണി കഴിഞ്ഞിട്ടില്ലെന്ന് അറിഞ്ഞത്. നാളെയെ കിട്ടുവത്രെ. ചൂടായപ്പോൾ അവരുടെ വക കുറെ 'ടെക്നിക്കൽ' ന്യായീകരണങ്ങളും. സർവ്വീസ് സെന്ററിന്റെ കസ്റ്റമർ കെയറിലേക്കയച്ച കംപ്ലയിന്റ് മെയിൽ പോയിട്ടില്ലേയെന്ന് അയാൾ ഉറപ്പ് വരുത്തി. ടാക്ലി ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക് കാരണം ഓഫീസിലെ സ്ത്രീ ജനങ്ങളെ വീട്ടിലെത്തിക്കാനായി ഓഫീസ് ക്യാബ് വിട്ടു കൊടുക്കുകയും ചെയ്തു. ഏതായാലും റോയിയുടെ കൂടെ സ്റ്റാൻഡ് വരെ പോകാൻ തോന്നിയത് നന്നായി. സീറ്റ് കിട്ടി. ബസിൽ കാല് കുത്താനിടയില്ലാത്ത തിരക്കാണ്.
അയാളുടെ സീറ്റിനരികിൽ ഒരു സ്ത്രീയാണ് നിൽക്കുന്നത്. മുകളിൽ കൈയെത്തിച്ച് പിടിക്കാൻ മാത്രം ഉയരമില്ലാത്തതിനാൽ അയാൾക്ക് മുന്നിലെ കമ്പിയിൽ പിടിച്ചാണ് നിൽപ്പ്. ഇടത് കൈയ്യിലെ വലിയ സഞ്ചിയിൽ ഭാരമുള്ളതെന്തോ ആവണം. ബാലൻസ് തെറ്റി ഇടക്കിടെ അയാളുടെ മേലേക്ക് ചായുന്നുണ്ട്. യുണിഫോം കണ്ടിട്ട് ഏതോ പെട്രോൾ പമ്പിലെ ജോലിക്കാരിയാണ്. പാതിയിലേറെ നരച്ചു കഴിഞ്ഞ മുടിയിൽ വാടിക്കരിഞ്ഞ മുല്ലപ്പൂമാല ഞാന്നു കിടക്കുന്നു. വിയർപ്പിന്റെയും പെട്രോളിന്റെയും മുല്ലപ്പൂവിന്റേതും ചേർന്ന് രൂക്ഷമായ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറുന്നുണ്ട്.
അയാളുടെ മുഖത്തോട് ചേർന്ന് കിടക്കുന്ന ഹാന്റ് ബാഗിൽ കിടന്ന് മൊബൈൽ കരഞ്ഞു വിളിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. ഏതോ ക്രിസ്തീയ ഭക്തി ഗാനമാണ്. ബാഗിലേക്ക് നിസ്സഹായയായി നോക്കുന്നതല്ലാതെ ഫോൺ എടുക്കാൻ അവർക്ക് സാധിക്കുന്നില്ല. ബസ് അടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ കമ്പിയിലെ പിടി വിട്ട് ഒരുവിധം ബാഗ് തുറന്ന് അപ്പോഴും നിലവിളിച്ചു കൊണ്ടിരുന്ന മൊബൈൽ അവർ പുറത്തെടുത്തു. അതോടെ ഉച്ഛസ്ഥായിയിലായ നിലവിളി കേട്ടിടത്തേക്ക് തിരക്കിനിടയിലൂടെ പല കണ്ണുകളും നീണ്ടു.
"മോനേ അമ്മച്ചി ബസിലാടാ...ഇപ്പോ വരാടാ. ഓ... വാങ്ങിച്ചിട്ടുണ്ട്. നീയൊന്ന് സമാധാനപ്പെട്'.... "
ബസ് പെട്ടെന്ന് എടുത്തതോടെ അവർ ബാലൻസ് തെറ്റി മറിഞ്ഞു വീണു.
"അയ്യോ... സോറി... സോറി..."
കമ്പിയിൽ പിടിച്ച് എങ്ങനെയൊക്കെയോ എണീക്കുന്നതിനിടയിൽ അവർ ആരോടെന്നില്ലാതെ ഉരുവിട്ട് കൊണ്ടിരുന്നു. തെറിച്ചു പോയ ഫോൺ രണ്ടു മൂന്നു ഭാഗങ്ങളായി ആരോ എടുത്ത് കൊടുത്തു.
'' ആ സാറായിരുന്നോ..."
എന്റെ മുഖത്തേക്ക് നോക്കി നിറ ചിരിയോടെയാണവർ ചോദിച്ചത്. വീണ്ടും കമ്പിയിൽ പിടിച്ച് നിലയുറപ്പിക്കുന്നതിനിടയിലാണ് അവരെന്നെ കണ്ടതെന്ന് തോന്നുന്നു.
"സാറിനെന്നെ മനസ്സിലായില്ലേ? ഞാനാ കോളേജ് പടിക്കലെ ഇൻഡ്യൻ ഓയിൽ പമ്പിലെയാ.. സാറ് സ്ഥിരം അവിടുന്നല്ലേ പെട്രോളടിക്കുന്നേ... അല്ല ഇന്ന് കാറെടുത്തില്ലേ?"
"ഓ... ഇല്ല സർവ്വീസിന് കൊടുത്തതാ."
അവർ പറഞ്ഞത് ശരിയാണ്. ആഴ്ചയിൽ കുറഞ്ഞത് രണ്ട് തവണയെങ്കിലും ആ പമ്പിൽ കേറാറുണ്ട്. എന്നാലെന്തോ അവരുടെ മുഖം തീരെ ഓർക്കാനാവുന്നില്ല. അല്ലെങ്കിലും ഇപ്പോൾ ഇടക്കിടെ മാറുന്ന ഡി പി യും പ്രൊഫൈൽ പിക്കുമൊന്നുമല്ലാതെ മുഖങ്ങളൊന്നും മനസ്സിൽ തങ്ങാറില്ല.
"മോനുള്ള ക്രിക്കറ്റ് കിറ്റാ സഞ്ചീല്. ഓനാ ഈ വിളിച്ചോണ്ടിരിക്കുന്നെ. ഇന്നേം നോക്കി ഇപ്പം പടിക്കല് നിക്കുന്നുണ്ടാകും ചെക്കൻ "
ബസ് നിന്നപ്പോൾ അവർ കൈയ്യൊന്ന് നിവർത്തി കൊണ്ട് പറഞ്ഞു. അന്നേരം ലോകം കീഴടക്കിയ ഒരു പോരാളിയുടെ ഭാവം ആ മുഖത്ത് തെളിഞ്ഞതായി അയാൾക്ക് തോന്നി.
"നല്ല കനൊണ്ട് സാധനത്തിന്. വെലേണ്ട്. ആവതുണ്ടായിട്ടൊന്ന്വല്ല. ഇതന്നെ അടുത്ത മാസത്തെ ശമ്പളത്തിന് കൊറച്ച് അഡ്വാൻസായി വാങ്ങീട്ടാ തെകഞ്ഞേ. അച്ഛൻ ഇല്ലാണ്ട വളർന്ന കുട്ടിയാ. എന്നാ ഓനും അയിന്റെ തരം വിട്ട് പെരുമാറീട്ടില്ല. ഇന്റെ ബുദ്ധിമുട്ട് കണ്ടാവണം ചെറുപ്പത്തിലെ വലുതായ പോലെയാ ചെക്കൻ. സാറിനറിയോ, ഇതാ ഓനിന്നോട് ആദ്യായിട്ട് ആവശ്യപ്പെട്ട ഒര് കാര്യം. അതന്നെ കഴിഞ്ഞാഴ്ച്ച ഓന്റെ പിറന്നാളായിട്ട് ഞാനത്രേം നിർബന്ധിച്ചിട്ടാ. പിന്നെ മാഷന്മാരും കൂട്ടാരന്മാരൊക്കെ പറേണത് ഓൻ നല്ലോണം കളിക്കുന്നാ. ജില്ലാ ടീമിലേക്ക് കിട്ടീണ്ടത്രേ. എന്തോ അറീല്ല. എന്നെ കൊണ്ട് ചെയ്യാനാവുന്നത് ചെയ്ത് കൊട്ക്കന്നെ."
അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ. കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന അവരുടെ മുടിയിഴകൾക്ക് അപ്പോൾ മാത്രം വിടർന്ന മുല്ലപ്പൂവിന്റെ സുഗന്ധം.
അയാളോൾക്കുന്നു. മൂന്ന് നാല് ദിവസങ്ങളായി ഒന്നാം ക്ലാസുകാരൻ മകൻ ആവശ്യപെടുന്നു. ഒരു കളർ പെൻസിൽ ബോക്സ്. വരുന്ന ഞായറാഴ്ച്ചയിലെ ഏതോ ഡ്രോയിങ്ങ് കോമ്പറ്റീഷന് വേണ്ടിയാണത്രേ. ദിവസവും കാറിൽ കയറി പുറപ്പെടും വരെ പുറകിൽ വന്ന് ഓർമ്മപ്പെടുത്തും. എന്നാലും ഗെയ്റ്റിൽ തന്നെയും കാത്ത് നിൽക്കുന്ന അവന്റെ പ്രതീക്ഷ മുറ്റുന്ന കണ്ണുകൾ കാണുമ്പോഴേ ഓർമ്മ വരാറുള്ളു. മേലധികാരികളാലും സഹപ്രവർത്തകരാലും പുകഴ്ത്തപ്പെടുന്ന തന്റെ ഓർമ്മശക്തിയെ ഓർത്ത് അയാൾക്ക് ചിരി വന്നു. ഇല്ലെന്ന് പറഞ്ഞാലും കാറിന്റെ ഡേഷ് ബോർഡ് മുഴുവൻ തപ്പിയാലെ അവന് വിശ്വാസമാവുകയുള്ളു. നിറകണ്ണുകളോടെ കിടപ്പ് മുറിയിലേക്ക് പോകുന്ന അവന്റെ മുഖം, കാണാതിരിക്കാനായി അയാൾ മുറിയിൽ കയറി വാതിലടക്കും. സ്ക്രോള് ചെയ്ത് തള്ളിയ വാട്സപ്പ് സന്ദേശങ്ങൾക്കിടയിൽ നിന്നും ഭാര്യയുടെ ഫോണിൽ നിന്നും മകനയച്ച റിമൈന്ററുകൾ അയാൾ പരതിയെടുത്തു.
സ്റ്റോപ്പിൽ നിർത്താനായി ബസ് സ്ലോ ചെയ്തപ്പോൾ അയാൾ പതുക്കെ എണീറ്റു.
"സാറിന്റെ സ്ഥലം ഇവിടാണോ?"
സീറ്റിലേക്ക് ഊർന്നിറങ്ങുന്നതിനിടയിൽ ആ സ്ത്രീ ചോദിച്ചു.
"അല്ല. ഇവിടൊരാളെ കാണണം"
ടൗണിലേക്കുള്ള ബസും കാത്ത് സ്റ്റോപ്പിൽ നിൽക്കുന്ന അയാളുടെ മനസ്സ് നിറയെ ഗേറ്റിൽ അയാളെയും കാത്ത് നിൽക്കുന്ന മകന്റെ പ്രതീക്ഷാനിർഭരമായ മുഖമായിരുന്നു. അയാളുടെ മുഖത്തേക്കപ്പോൾ വീശുന്ന തണുത്ത കാറ്റിന് മുല്ലപ്പൂവിന്റെ ഗന്ധമായിരുന്നു.
By: naveen S
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo