Slider

നൊമ്പര വീണ

0

അകത്തളങ്ങളിൽ ഇന്നും ചെവിയോർത്താൽ കേൾക്കാം
അടക്കിപ്പിടിച്ച ആ നെടുവീർപ്പുകൾ. കരിപുരണ്ട പരിവേദനങ്ങൾ..
മൗനത്തിന്നിടയിലെ തേങ്ങലുകൾ.
സ്റ്റീൽ പാത്രങ്ങൾ കൂട്ടിമുട്ടുമ്പോൾ ഉയരുന്ന ശബ്ദങ്ങൾ.
നഗ്നമായ കൈകൾക്ക് അലക്കു സോപ്പിന്റെ മണമായിരുന്നു.
നിറം മങ്ങി പിഞ്ചി പഴകിയ സാരിയുടെ തുമ്പുകളിൽ എണ്ണമയത്തിന്റെ ക്ലാവ് പിടിച്ചിരുന്നു.
ഇതായിരുന്നു അമ്മ എന്ന രണ്ടക്ഷരത്തിന്റെ ഓർമ്മകൾ പകർന്നേകിയ ചിത്രം.
എപ്പോൾ നോക്കിയാലും എന്തെങ്കിലും പണിയിലായിരിക്കും .. തൊടിയിൽ കുതിർത്ത ധാന്യങ്ങൾക്കൊപ്പം വെയിൽ കൊള്ളുന്ന അമ്മയേയും കാണാം.
ആഴമുള്ള കിണറിൽ നിന്നും ആയാസപ്പെട്ട് വെള്ളം വലിച്ച് കയറ്റുമ്പോൾ, കയറും ,കരണ്ടിയുമായി ഇഴചേരുമ്പോൾ കേൾക്കുന്ന ശബ്ദത്തോടൊപ്പം അമ്മയുടെ ഞരക്കങ്ങളും അലിഞ്ഞിരുന്നു.
ചുമരുകളിൽ പറ്റിപ്പിടിച്ച മാറാലയുമായി പടപൊരുതുന്ന അമ്മയുടെ രൂപം മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു..
"അമ്മ ... വരണ്ട എന്റെ കൂടെ..
കൂട്ടുകാർ കളിയാക്കും... "
അനുജത്തിയുടെ ആ വാക്കുകൾ കേൾക്കുമ്പോൾ
അറിയാതെ അമ്മയുടെ മിഴികൾ നിറഞ്ഞിരുന്നു.
യൗവ്വനകാലത്ത് ഏറെ സുന്ദരിയായ പാർവ്വതി തമ്പുരാട്ടിയുടെ മനസ്സ് ഏതോ പ്രണയത്തിന്റെ തീരങ്ങളിൽ മേഞ്ഞിരുന്നു.. ദുരന്തമായി മാറിയ ആ പ്രണയം
വിവാഹശേഷമാണ് ഭർത്താവായ തന്റെ അച്ഛൻ മനസ്സിലാക്കിയത്.അതിന് ശേഷം ഒരിക്കലും അമ്മ ചിരിച്ചിട്ടില്ല...
ചിരിക്കാൻ അച്ഛൻ അനുവദിച്ചിട്ടില്ല.
മുത്തശ്ശി ഒരിക്കൽ നൊമ്പരത്തിന്റെ കഥയുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോൾ വീണ് കിട്ടിയതാണ് അമ്മയുടെ ഈ ചരിത്രം.
ഈ നാലുകെട്ടിൽ അകത്തളങ്ങളിലും ,വിറകുപുരയിലുമായി ജീവിതം ഹോമിച്ചു തീർക്കുകയായിരുന്നു അമ്മ. തംബുരു പൊട്ടിയിട്ടും ,ശ്രുതിയിടറിയിട്ടും നൊമ്പര ഗാനം തുടരുന്ന വീണയായിരുന്നു അമ്മ.
ഓണവും ,വിഷുവും ... ഒന്നും അമ്മയെ ബാധിച്ചില്ല.
പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് അമ്മയെ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല..
വേലക്കാരിയോട് കാണിക്കുന്ന കാരുണ്യം പോലും പിടിച്ച് വാങ്ങാനറിയാതെ ഇരുളിൽ ഉരുകി വീണു പോയൊരു ജന്മം.
" ഞാൻ അമ്മയുടെ കൂടെയാ എന്നും..."
എനിക്ക് ആ അമ്മയെ ഇഷ്ട്ടമായിരുന്നു.
അടുക്കളത്തറയിൽ വിരിച്ച കീറിയ പുൽപ്പായയിൽ അമ്മയോട് ചേർന്ന് കിടക്കുമ്പോൾ അലക്കുസോപ്പിന്റെ മണമുള്ള കൈകൾ എന്നെ തഴുകിയിരുന്നു.
ശിരസ്സിൽ ഇടമുറിയാത്ത കണ്ണീരിന്റെ ചൂടറിയുമ്പോൾ ചാടി പിടഞ്ഞു എഴുന്നേറ്റ് ആ കണ്ണീർ തുടച്ചു കൊണ്ട് പറയുമായിരുന്നു.
" ഞാൻ വലിയ ആളായിക്കഴിയുമ്പോൾ പുതിയ വീട് വച്ച് നമുക്ക് അവിടെ താമസിക്കാട്ടോ.
പുതിയ ഉടുപ്പ് വാങ്ങിത്തരാട്ടോ..."
അതിനുള്ള മറുപടിയും ഒരു തേങ്ങലായിരുന്നു.
കാലചക്രം കറങ്ങിത്തിരിഞ്ഞപ്പോഴും..
അമ്മ പഴയ അമ്മ തന്നെയായി കഴിഞ്ഞു.
ഞാൻ വളർന്നു വലിയ ആളായിട്ടും, വീട് മോടിപിടിപ്പിച്ചിട്ടും ,അമ്മ അടുക്കളത്തറയിൽ തന്നെ ഉറങ്ങി.
മുഷിഞ്ഞ സാരിയുമായി..
എന്റെ വാക്കുകൾ ഞാൻ മറന്നുവോ..?അതോ മറന്നുവെന്ന് നടിച്ചുവോ..?
പേരക്കുട്ടിയായ ചിന്നുമോളെ തൊടുവാനോ ,എടുക്കുവാനോ അമ്മയെ നൽപാതി അനുവദിച്ചിരുന്നില്ല.
എന്തെങ്കിലും അസുഖം പിടിക്കുമത്രെ..
ഭക്ഷണത്തിന് എന്തെങ്കിലും കുറവുകൾ വന്നാൽ നൽപാതി അമ്മയെ ശാസിച്ചിരുന്നു..
എന്റെ മൗനാനുവാദത്തോടെ..
അന്ന് തൊടിയിൽ കളിച്ചിരുന്ന ചിന്നുമോൾ നടന്ന് റോഡിലേയ്ക്ക് ഇറങ്ങിയത് ആരും കണ്ടില്ല.
പക്ഷെ അമ്മ കണ്ടു. പിന്നിൽ നിന്ന് പാഞ്ഞു വരുന്ന ലോറിയും കണ്ടു.
ഓടി ചെന്നു ചിന്നു മോളെ വലിച്ച് മാറ്റി പക്ഷെ
അമ്മയ്ക്ക് മാറുവാനുള്ള സമയം കിട്ടിയില്ല.
ലോറി അമ്മയെ ഇടിച്ച് തെറിപ്പിച്ചു...
ചോരയിൽ കുളിച്ച് എന്റെ കൈകളിൽക്കിടന്ന് പിടഞ്ഞ് തീരുമ്പോഴും എന്നെ ചേർത്ത് പിടിച്ച ആ കൈകളിൽ അലക്ക് സോപ്പിന്റെ മണം ഞാൻ വീണ്ടും അറിഞ്ഞു.
ഇന്ന് എന്നെക്കാൾ ഭാഗ്യം എന്റെ അമ്മയ്ക്കായിരുന്നു എന്ന് ഞാൻ അറിയുന്നു.കാരണം അമ്മയെ ഞങ്ങൾ വൃദ്ധസദനത്തിലേയ്ക്ക് തള്ളിയില്ല.
അവധി ദിവസങ്ങളിൽ കൊച്ചു മക്കൾ വിദേശത്ത് നിന്നും വരുമ്പോൾ അവരെ നോക്കുന്നതിനായി മുത്തച്ഛനും മുത്തശ്ശിയുമായ ഞങ്ങളെ വൃദ്ധസദനത്തിൽ നിന്നും കൂട്ടിക്കൊണ്ട് വരും..
ഇന്നും ഈ അടുക്കളത്തറയിൽ കിടക്കുമ്പോൾ ആ അലക്ക് സോപ്പിന്റെ ഗന്ധം ഞാൻ വീണ്ടും അറിയുന്നു, ഒരു ഓർമ്മപ്പെടുത്തൽ പോലെ...
ശുഭം..
By
Nizar Vh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo