Friends,,,,യാത്രയിലുണ്ടായ ഒരു അനുഭവ കുറിപ്പാണ്. വായിച്ച് അഭിപ്രായം പറയണേ....
നീണ്ട ഏഴു വർഷങ്ങൾ... ഏഴു വർഷങ്ങൾ ഇത്ര നീണ്ടതാണോ...?! എന്ന് നിങ്ങൾക്ക് തോന്നാമെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം 7 വർഷം 7 യുഗം പ്പോലെ തോന്നുന്നു.. "ന്താ ഇപ്പോ അങ്ങനെ തോന്നാൻ...?"നിങ്ങളുടെ മനസ്സിൽ അങ്ങിനെയൊരു ചോദ്യം ഉയർന്നു വന്നിട്ടുണ്ടാകും.. ജനിച്ചു വളർന്ന കോഴിക്കോടു നഗരത്തെ ഉപേക്ഷിച്ച് ഈ തൃശൂരിൽ വന്ന് താമസമാക്കിയിട്ട് ഏഴു വർഷങ്ങൾ കഴിഞ്ഞിരിയ്ക്കുന്നു .. ഇപ്പോൾ നിങ്ങളുടെ മനസ്സിൽ എന്താണെന്നു പറയട്ടെ... "ഈ തൃശൂരിൽ നിന്നും ഇത്ര ദൂരെയാണോ കോഴിക്കോട്.. ഈ പല്ലന്റെ അടുക്കൽ നിന്നും മൂക്കന്റെ അടുത്തേയ്ക്കുള്ളദൂരമല്ലേ യുള്ളൂ തൃശൂരിൽ നിന്നും കോഴിക്കോട്ടേയ്ക്ക് .. ഇയ്യാളുടെ പറച്ചിൽ കേട്ടാ തോന്നും ഇയാളങ്ങ് ഉഗാണ്ടയിലാണോയെന്ന്... " ഇതല്ലേ മനസ്സിൽ ശരിയ്ക്കും എത്രയോ ദൂരെയായപ്പോലെയാണെനിയ്ക്കു തോന്നുന്നത്.
കോഴിക്കോട്ടിപ്പോൾ എന്റെ ജ്യേഷ്ഠൻ താമസിയ്ക്കുന്നുണ്ട് ,മലാപറമ്പിൽ .അദ്ദേഹം ഇവിടെ വരാറുണ്ടെങ്കിലും എനിയ്ക്കിതുവരെ അങ്ങോട്ടൊന്നു പോകുവാൻ കഴിഞ്ഞിട്ടില്ല.. ഇപ്പോൾ അതിനുള്ള അവസരം ഒത്തുവന്നിരിക്കയാണ്...
രാവിലെ ബ്രേക്ക്ഫാസ്റ്റും കഴിച്ച് ഒന്നുരണ്ടു ദിവസം ചേട്ടന്റെ വീട്ടിൽ തങ്ങു വാനുള്ള ഡ്രസ്സും മറ്റും ബാഗിലാക്കി ഞാൻ തൃശൂർ ശക്തൻ തമ്പുരാൻസ്റ്റാൻഡിൽ എത്തി.. കോഴിക്കോടിനു പോകുന്ന ബസ്സുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് സ്റ്റാൻഡിൽ.. ഞാൻ നെയിംബോർഡു നോക്കി ഏതിൽ കയറണം എന്ന ശങ്കയോടെ നിന്നു.. "സാറെ വരൂ .. ഇതാണ് ആദ്യം പോകുന്ന വണ്ടി".. എന്നു പറഞ്ഞു കൊണ്ട് ഒരു വിധം കാലിയായ ബസ്സിലേക്ക് ഒരു കണ്ടക്ടർ ആനയിച്ചു.. "സാറെ,, ആദ്യം പോകുന്ന വണ്ടി ദാ അതാണ്.. സ്റ്റാർട്ടു ചെയ്തു വെച്ചിരിയ്ക്കുന്നതു കണ്ടില്ലേ ".. എവിടെ നിന്നോ ഒരു കിളി എന്റെ മുന്നിലേക്ക് പറന്നു വീണു കൊണ്ടു പറഞ്ഞു.
ഞാൻ നോക്കിയപ്പോൾ ബസ്സിൽ നല്ല തിരക്കുണ്ട്." അതിൽ സീറ്റൊന്നും ഇല്ലല്ലോ..?" " സീറ്റൊക്കെത്തരാം സാറേ സാറു വാ ".. അവൻ എന്റെ കൈപ്പിടിച്ചു വലിച്ചു.. എന്നെ ഫ്രണ്ട് ഡോറിലൂടെ ബസ്സിൽ കയറ്റി ഗിയർബോക്സിനടുത്തുള്ള ഒരു സിംഗിൾ ലേഡീസ് സീറ്റിൽ കൊണ്ടിരുത്തി.അതിനു സമീപത്തുള്ള സൈഡ് സീറ്റിൽ നിറച്ചും സ്ത്രീകൾ ..
"ടോ, ഇതിൽ ഞാൻ എങ്ങിന്യാ ഇരിക്ക്യാ.. സത്രീകൾ ആരെങ്കിലും വന്നാൽ എഴുന്നേറ്റു കൊടുക്കണ്ടേ...?" ഞാൻ ചൂടായി .
"സാറതിലിരിയ്ക്ക് സാറെ എഴുന്നേൽക്കാനൊന്നും പോണ്ട "അവന്റെ മറുപടി കേട്ട് മനസ്സിലാ മനസ്സോടെ ഞാനിരുന്നു.
കണ്ടക്ടർ ടിക്കറ്റെടുക്കാൻ വന്നപ്പോൾ കോഴിക്കോട് മീഞ്ചന്ത ബൈപ്പാസിലേയ്ക്കുള്ള ടിക്കറ്റെടുത്തു. മീഞ്ചന്ത എന്നുള്ളത് സ്ഥല പേരാണ് കേട്ടോ... ലോംഗ് റൂട്ടു ബസ്സുകളെല്ലാം ടൗൺ ടച്ച് ചെയ്യാതെ ബൈപ്പാസിലൂടെ നേരെ കോഴിക്കോട് മാവൂർ ബസ്സ് സ്റ്റാൻഡിലേയ്ക്കു പോകുന്നതു കൊണ്ടാണ് ഞാൻ മീഞ്ചന്ത ബൈപ്പാസ് സ്റ്റോപ്പ് ടിക്കറ്റ് എടുത്തത്. അവിടെ ഇറങ്ങിയാൽ ടൗണിലേയ്ക്കുള്ള സിറ്റി ബസ്സു കിട്ടും. ടിക്കറ്റുമെടുത്ത് ഞാൻ ചൂളിപ്പിടിച്ചിരുന്നു. ബാഗ് സീറ്റിനടിയിലേക്ക് തിരുകി വെച്ചു.
ബസ്സ് കുന്നംകുളം സ്റ്റാൻഡിലെത്തിയപ്പോൾ കുറച്ചു സ്ത്രീകൾ കൂടി കയറി ബോക്സിന്റെ അടുത്തായി അവർ കൂട്ടം കൂടി നിന്നു.ബസ്സു നീങ്ങി തുടങ്ങി കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു യുവതി എന്നെ വല്ലാത്ത രീതിയിൽ നോക്കുന്നതു കണ്ടു. ഒന്നും അറിയാത്തവനെപ്പോലെ ഞാൻ സീറ്റിൽ ഉറക്കം നടിച്ചു കിടന്നു.
കുറച്ചു കഴിഞ്ഞ് കണ്ടക്ടർ ടിക്കറ്റു ചോദിച്ചു കൊണ്ട് മുന്നോട്ടുവന്നു.. "ഇങ്ങോരെന്താ പെണ്ണങ്ങൾടെ സീറ്റിൽ ഇരിക്ക്ണേ.. ഇങ്ങോരോട് ണീയ്ക്കാൻ പറഞ്ഞേ.." അവർ കണ്ടക്ടറോട് തട്ടിക്കയറി... കണ്ടക്ടറും കിളിയും ഒരു വളിച്ച ച്ചിരിയോടെ എന്നെ നോക്കി.. എനിയ്ക്കാകെ കലി വന്നു.. "ഇവരാണ് എന്നെ ഇവിടെ പിടിച്ചിരുത്തിയത്.. പെങ്ങളെ.. ഞാൻ പറഞ്ഞതാ സീറ്റില്ലെങ്കിൽ ഞാൻ കയറുന്നില്ലാന്ന് '' ഞാൻ ആ യുവതിയോടു പറഞ്ഞു..
ഞാൻ ബാഗുമെടുത്ത് കുറച്ചു പുറകിലേയ്ക്കു മാറി ഒരു കമ്പിയിൽ ചാരി നിന്നു.. ബാഗ് ഞാൻ നിൽക്കുന്നതിന്റെ അടുത്തുള്ള സീറ്റിന്റെ അരികിൽ വെച്ചു.. " മറ്റേബസ്സിലായിരുന്നെങ്കിൽ ഇരുന്നു പോകാമായിരുന്നു.. ഒന്നു മയങ്ങുകയും ചെയ്യാം.. " ഞാൻ നഷ്ടബോധത്തോടെ ചിന്തിച്ചു.
ബസ്സ് ചങ്കരകുളത്തെത്തിച്ചേർന്നു.നേരത്തെ എന്നെ എഴുന്നേൽപ്പിച്ച യുവതി അവിടെ ഇറങ്ങുന്നതു കണ്ടു. അവൾ സീറ്റിൽ നിന്നും എഴുന്നേറ്റ ഉടനെ ഒരു ഉമ്മ കയറി അവിടെ ഇരുന്നു.. " അതു ശരി ഇത്ര ദൂരം മാത്രം വരുന്നതിനു വേണ്ടിയായിരുന്നോ അവൾ എന്നെ എഴുന്നേൽപ്പിച്ചത്... സാമർത്ഥ്യക്കാരി തന്നെയാണ് അവൾ " ..എനിക്കവളോടാരാധന തോന്നി.
എടപ്പാൾ എത്തി. ഞാൻ നിന്നിരുന്നതിന്റെ അടുത്തുള്ള സീറ്റിൽ ഉണ്ടായിരുന്നവർ അവിടെ ഇറങ്ങി. കൂടുതൽ നേരം എന്നെ നിർത്താതെ സീറ്റു തന്ന ദൈവത്തോട് ഞാൻ നന്ദിപ്പറഞ്ഞു.
എടപ്പാളിൽ നിന്നും കുറച്ചാളുകൾ കയറി.. ബസ്സ് ഓടി തുടങ്ങി.ഞാൻ കണ്ണുകളടച്ച് സീറ്റിൽ ചാരിയിരുന്നു .മനസ്സ് അപ്പോഴേയ്ക്കും ഗൃഹാതുരമായ ഓർമ്മകളെ കൊണ്ട് നിറഞ്ഞിരുന്നു.
"കോഴിക്കോട് കല്ലായിൽ ആണ് ഞങ്ങൾ താമസിച്ചിരുന്നത്. ടൗൺ ഏരിയയാണെങ്കിലും പ്രശാന്ത സുന്ദരമായ ഒരു സ്ഥലമായിരുന്നു,, കല്ലായി.. കല്ലായിപ്പുഴ, പുഴയുടെ തീരങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള സോമില്ലുകൾ. ഒരു കാലത്ത് മര വ്യവസായ രംഗത്ത് ലോക ശ്രദ്ധയാകർഷിച്ച വ്യാപാര കേന്ദ്രമായിരുന്നു കല്ലായി .. "
"എന്റെ വീടിനടുത്ത് പുഴയോടു ചേർന്ന് ഒരു സോമില്ലുണ്ടായിരുന്നു.. അതിനടുത്തായിരുന്നു ഞാൻ പഠിച്ച സ്ക്കൂൾ,, കല്ലായ് ഗവ: ഗണപത് സ്ക്കൂൾ,, നാലേക്കറിലായി പരന്നു കിടക്കുന്ന ഹൈസ്ക്കൂൾ അങ്കണം. കോഴിക്കോട് ഒരു സ്ക്കൂളിനുമില്ല ഇത്രയേറെ സ്ഥലം. പകുതിയിലേറെ സ്ഥലം മുൾച്ചെടികൾ നിറഞ്ഞ ചതുപ്പുനിലമായിരുന്നു. സ്ക്കൂൾ അധികൃതരുടെ അനുവാദത്തോടെ നാട്ടുക്കാർ ഈ കാട് വെട്ടി തെളിച്ച് വലിയൊരു ഗ്രൗണ്ട് ഉണ്ടാക്കിയെടുത്തു.. ഇവിടെയായിരുന്നു ഞങ്ങളുടെ കളി. ക്രിക്കറ്റ് ടൂർണമെന്റ്, ഫുട്ബോൾ ടൂർണമെന്റ് എല്ലാം സംഘടിപ്പിച്ചിരുന്നു. എന്തൊരു രസമായിരുന്നു ആ കുട്ടി കാലം "..
ബസ്സ് വല്ലാത്തൊരു ശബ്ദത്തോടെ ബ്രേക്ക് ചെയ്തപ്പോൾ ഞാനൊന്നു മുന്നോട്ടാഞ്ഞു. നെറ്റി ചെറുതായി മുന്നിലെ സീറ്റിൽ ഇടിച്ചു. വേദനയൊന്നും തോന്നിയില്ല..ഞാൻ കുറച്ചു കൂടുതൽ നേരം ഉറങ്ങിയെന്നു തോന്നുന്നു.. നേരത്തെ എന്റെയടുത്തിരുന്ന പ്രായം ചെന്നയാൾ ഇറങ്ങി എന്നു മനസ്സിലായി.. ഇപ്പോൾ ഏകദേശം 18 വയസ്സു തോന്നിയ്ക്കുന്ന പയ്യനാണ് എന്റെ അടുത്തിരിയ്ക്കുന്നത്.." യൂണിവേഴ്സിറ്റി കഴിഞ്ഞോ.?" ഞാൻ അവനോട് ചോദിച്ചു. "ആ... കഴിഞ്ഞു.. " അവൻ മറുപടി പ്പറഞ്ഞു. ഏകദേശം 1 മണിക്കൂറോളം ഞാൻ ഉറങ്ങിപ്പോയിരുന്നു.
ബസ്സ് പൊയ്കൊണ്ടിരുന്നു... ഇടയ്ക്ക് രണ്ടു സ്റ്റോപ്പുകളിൽ കൂടി നിർത്തി ഫറോക്കിലെത്തിച്ചേർന്നു.. ബസ്സ് ഫറോക്ക് പാലത്തിലേക്ക് കടന്നു.. പലപ്പോഴും എനിയ്ക്കു തോന്നിയിട്ടുണ്ട് ഫറോക്ക് തെക്കുഭാഗത്തു നിന്നും വരുന്നവർക്ക് കോഴിക്കോട് നഗരത്തിലേയ്ക്കുള്ള ഗേറ്റ് വേ ആണെന്ന്.. ഈ പാലം കഴിഞ്ഞാൽ പിന്നെ നഗരകാഴ്ചകളാണ്.. ഒരു ഉന്മാദാവസ്ഥയിലായിരുന്നു ഞാൻ.. ഏഴു വർഷത്തിനു ശേഷം കാണുന്ന കാഴ്ചകൾ ഒരു കുട്ടിയുടെ കൗതുകത്തോടെ ഞാൻ നോക്കി കണ്ടു.. മീഞ്ചന്ത അടുത്തു കൊണ്ടിരിയ്ക്കുന്നു.
സമയം 2 മണിയായി, ഓടികൊണ്ടിരിയ്ക്കുന്ന റോഡിൽ നിന്നും ബസ് വലതു വശത്തേക്ക് വളച്ച് ബൈപ്പാസ് റോഡിലേയ്ക്കു കയറി. സ്റ്റോപ്പിൽ നിർത്തി. "മീഞ്ചന്ത ബൈപ്പാസ് ഇറങ്ങിക്കോളൂ. ട്ടോ " കണ്ടക്ടർ വിളിച്ചു പറഞ്ഞു.
ഞാനടക്കം കുറച്ചു പേർ അവിടെ ഇറങ്ങി.. സ്റ്റോപ്പിന്റെ പുറകുവശത്തായുള്ള ഹോട്ടലിൽ നിന്നും മസാല ദോശയും ചായയും കഴിച്ചതിനു ശേഷം റോഡ് ക്രോസ് ചെയ്ത് സിറ്റി ബസ്സുകളുടെ സ്റ്റോപ്പിൽ എത്തിയപ്പോഴേയ്ക്കും ഒരു മൂന്നു ടൗൺ ബസ്സുകൾ സ്റ്റോപ്പിലേക്ക് ചീറി പാഞ്ഞെത്തി.മിക്കതിലും ആളുകളുണ്ടെങ്കിലും തിരക്കുണ്ടായിരുന്നില്ല. ഞാൻ ഒരു ബസ്സിൽ കയറി മാനാഞ്ചിറയ്ക്ക് ടിക്കറ്റെടുത്തു.
ബസ്സ് കുതിച്ചു പാഞ്ഞുകൊണ്ടിരുന്നു.പുറകെ വരുന്ന ബസ്സുകൾ ഓവർ ടേക്ക് ചെയ്യാതിരിക്കാനാണ് ഈ മത്സരയോട്ടം.. ബസ്സ് കല്ലായി സ്റ്റോപ്പിൽ എത്തിച്ചേർന്നു. സ്റ്റോപ്പിന്റെ ഓപ്പോസിറ്റായിക്കാണുന്ന VK കൃഷ്ണമേനോൻ റോഡിൽ കൂടി അരകിലോമീറ്റർ പ്പോയാൽ മതി ഞാൻ താമസിച്ചിരുന്ന വീട്ടിലെത്താൻ. എന്റെ മനസ്സ് വല്ലാതെ തുടിച്ചു.. അതാ ഗംഗാരേട്ടന്റെ നാഷണൽ ഫാർമസി .. കോയാക്കയുടെ പച്ചക്കറിക്കട, ചാത്തുക്കുട്ടി അച്ഛന്റെ സ്റ്റേഷനറി ക്കട എല്ലാത്തിനും പറയത്തക്ക മാറ്റങ്ങളൊന്നുമില്ലെങ്കിലും, VK കൃഷ്ണമേനോൻ റോഡ് ആകെ പരിഷ്കൃതമായിട്ടുണ്ട് .. പണ്ടത്തെ വൃത്തിഹീനത മാറി .. എത്രയെത്ര പ്രാവശ്യം ഈറോഡിലൂടെയും മറ്റും ബൈക്കിലും സൈക്കിളിലുമൊക്കെയായി കറങ്ങിയിരിയ്ക്കുന്നു.
മാനാഞ്ചിറ അടുക്കാറായി ,സിറ്റിയിലേക്ക് പ്രവേശിച്ചതോടെ ബസ്സ് പതുക്കെയാണ് പൊയ്ക്കൊണ്ടിരിയ്ക്കുന്നത്.. സിറ്റി സ്റ്റാൻഡ് സ്റ്റോപ്പ് കഴിഞ്ഞ് ക്രൗൺ തിയ്യറ്റർ.. തിയ്യറ്ററിൽ ബാഹുബലി 2 കളിയ്ക്കുന്നു.. പഠിയ്ക്കുന്ന കാലത്ത് ഇംഗ്ലീഷ് ചിത്രങ്ങൾ മാത്രം കളിച്ചിരുന്ന തിയ്യറ്ററാണ്. ഇവിടെ നിന്നും എത്രയെത്ര ക്ലാസിക് ചിത്രങ്ങൾ കണ്ടിരിയ്ക്കുന്നു..
മാനാഞ്ചിറയിൽ ബസ്സുനിർത്തി എല്ലാവരും ഇറങ്ങി.. മാനാഞ്ചിറ വരെയുള്ള ബസ്സായിരുന്നു അത്. ഇനി ഇവിടെ നിന്നും ചേട്ടന്റെ വീട്ടിൽ പോകണമെങ്കിൽ വെള്ളിമാടുകുന്ന് അല്ലെങ്കിൽ മലാപറമ്പ് വഴി പോകുന്ന ബസ്സിൽ കയറണം. മൂന്ന് ബസ്സ് സ്റ്റോപ്പുകളാണ് മാനാഞ്ചിറയിൽ അടുത്തടുത്തായി ഉള്ളത്.. ആദ്യത്തെതിൽ മലാപ്പറമ്പ് ഭാഗത്തേയ്ക്ക് പോകുന്ന ബസ്സുകളും രണ്ടാമത്തെതിൽ വെസ്റ്റ്ഹിൽ ഭാഗത്തേയ്ക്കും മൂന്നാമത്തതിൽ ബാലുശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകളുമാണ് നിർത്തുക.
ഞാൻ ആദ്യത്തെ ബസ് സ്റ്റോപ്പിൽ നിലയുറപ്പിച്ചു. വീതിയേറിയതും ടൈൽസ് പാകിയതുമായ ഫുട്പാത്തിൽ ഞാൻ നിന്നു. അല്പം കഴിഞ്ഞപ്പോൾ ഒരു സുന്ദരിയായ സ്ത്രീ മൊബൈലിൽ സംസാരിച്ചുകൊണ്ട് എന്റെ ഇടതുവശത്ത് കുറച്ചു മുൻപിലായി വന്നു നിന്നു.. നീലസാരിയാണ് വേഷം, അല്പം മോഡേണാണ്.. അവർ ഫോണിൽ ഇടതടവില്ലാതെ സംസാരിച്ചുകൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഫ്രീക്കൻ എന്റെ വലതു വശത്ത് മുൻപിലായി സ്ത്രീയക്ക് പാരലലായി നിലകൊണ്ടു. അവൻ ഇടതു വശത്തേയ്ക്കു തല തിരിച്ച് അവളെ തന്നെ അംഗ പ്രത്യംഗം നോക്കുകയാണ്.. കുറച്ചു സമയം കഴിഞ്ഞ് ഒരു ബസ്സു വരുന്നതു കണ്ടു, എനിയ്ക്കു പോകേണ്ട ബസ്സായിരുന്നില്ല. വെസ്റ്റ്ഹിൽ ബസ്സാണ് അത്. ഞങ്ങൾ നിൽക്കുന്ന സ്റ്റോപ്പിനെയും കടന്ന് അത് അടുത്ത സ്റ്റോപ്പിൽ നിന്നു.. ഈ സമയത്ത് ആ ഫ്രീക്കൻ എന്നെ മറികടന്ന് ആ സത്രീയുടെ പൃഷ്ഠഭാഗത്ത് അമർത്തി കൊണ്ട് ബസ്സിനെ ലക്ഷ്യമാക്കി ഓടി..
പെട്ടെന്നു തിരിഞ്ഞു നോക്കിയ അവർ കണ്ടത് എന്നെയാണ്. എന്നെ രൂക്ഷമായി നോക്കി കൊണ്ട് എന്റെ നേരെ ചീറിയടുത്തു.
" How dare you to touch my back".. അവർ ആക്രോശിച്ചു. എന്നെ ഒന്നും അങ്ങോട്ടു പറയാൻ സമ്മതിയ്ക്കാതെ അവർ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു. ആളുകൾ ചുറ്റും കൂടി.. ഞാനെന്തോ അപരാധം ചെയ്തപ്പോലെ എല്ലാവരും എന്നെ രൂക്ഷമായി നോക്കി .എനിക്ക് തല കറങ്ങുന്നതുപ്പോലെ തോന്നി... ഈ സ്ത്രീ ഞാനാണ് അവരുടെ പൃഷ്ഠം പിടിച്ചത് എന്നാണ് ധരിച്ചു വെച്ചിരിയ്ക്കുന്നത്
" How dare you to touch my back".. അവർ ആക്രോശിച്ചു. എന്നെ ഒന്നും അങ്ങോട്ടു പറയാൻ സമ്മതിയ്ക്കാതെ അവർ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു. ആളുകൾ ചുറ്റും കൂടി.. ഞാനെന്തോ അപരാധം ചെയ്തപ്പോലെ എല്ലാവരും എന്നെ രൂക്ഷമായി നോക്കി .എനിക്ക് തല കറങ്ങുന്നതുപ്പോലെ തോന്നി... ഈ സ്ത്രീ ഞാനാണ് അവരുടെ പൃഷ്ഠം പിടിച്ചത് എന്നാണ് ധരിച്ചു വെച്ചിരിയ്ക്കുന്നത്
ആ സമയത്ത് ദൈവദൂതനെപ്പോലെ ഒരു ലോട്ടറി കച്ചവടക്കാരൻ ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. ഒരു 55 വയസ്സ് പ്രായം തോന്നിയ്ക്കും അയാൾക്ക്.
" അല്ല മേഡം.. ങ്ങ് ളെ കുണ്ടീമ്മല് പിടിച്ച ആള് ബസ്സില് കേറിപ്പോയി.. ങ്ങള് ബെറ്തേ ഇബരോട് തട്ടിക്കേറണ്ട .. ഒരു ഊശാൻ താടിക്കെ വെച്ച് ഒരു ചെക്കൻ ബ്ടെ നിന്ന്റ്ന്നിലേ.. ഓനാണ് പിടിച്ചത്.. ഓൻ പിടിക്കലും കയ്ഞ്ഞ്, പോക്കും കയ്ഞ്ഞ് "
" അല്ല മേഡം.. ങ്ങ് ളെ കുണ്ടീമ്മല് പിടിച്ച ആള് ബസ്സില് കേറിപ്പോയി.. ങ്ങള് ബെറ്തേ ഇബരോട് തട്ടിക്കേറണ്ട .. ഒരു ഊശാൻ താടിക്കെ വെച്ച് ഒരു ചെക്കൻ ബ്ടെ നിന്ന്റ്ന്നിലേ.. ഓനാണ് പിടിച്ചത്.. ഓൻ പിടിക്കലും കയ്ഞ്ഞ്, പോക്കും കയ്ഞ്ഞ് "
ആളുകൾ ചിരിച്ചു കൊണ്ട് പിരിഞ്ഞു. സ്റ്റോപ്പിലുണ്ടായിരുന്നവർ ബസ്സും കാത്തു നിന്നു.ഞാൻ ആ ചേട്ടനോട് നന്ദിയും പറഞ്ഞ് ഒരു കാരുണ്യയും എടുത്തു. അല്പം കഴിഞ്ഞപ്പോൾ എനിക്ക് പോകേണ്ട ബസ്സ് വന്നു.. "ആ ചേട്ടനില്ലായിരുന്നെങ്കിൽ ഇന്ന് ഇവരെല്ലാവരും കൂടി എന്നെ പഞ്ഞിക്കിട്ടേനെ .. Thank God " .. എന്നു മനസ്സിൽ ദൈവത്തിനു നന്ദിയും പറഞ്ഞ് ഞാൻ ആ ബസ്സിൽ കയറി... നേരെ മലാപറമ്പിലേക്ക്.....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക