Slider

ഈശ്വരൻ സാക്ഷി.

0
Image may contain: 1 person, smiling, sitting and closeup

ഞെട്ടിയ്ക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ് അന്നു സെന്റ് മേരീസ് കോളേജിന്റെ ഹോസ്റ്റൽ ഉണർന്നത്.
ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനി അഹല്യ ആത്മഹത്യ ചെയ്തു. !!
ഹോസ്റ്റൽ ഭിത്തികളിൽ നടുക്കത്തിന്റെ വിള്ളലുകൾ...
ആർക്കും ഒരുപദ്രവവും ഉണ്ടാക്കാതെ, സ്വന്തം കാര്യം നോക്കി ജീവിച്ചിരുന്ന ആ സാധു പെൺകുട്ടിയുടെ ആത്മഹത്യാ വാർത്ത‍ ഉൾക്കൊള്ളാൻ എന്തുകൊണ്ടോ ആ ഹോസ്റ്റൽ കെട്ടിടം വിസമ്മതിയ്ക്കുന്ന പോലെ......
കുശിനിക്കാരി മേരിച്ചേടത്തിയാണ് മൃതദേഹം ആദ്യം കണ്ടത്. അവർ വലിയ വായിലെ നിലവിളി തുടങ്ങി.
ഡോർമിറ്ററിയുടെ അറ്റത്ത്, ഊണുമുറിയിലേക്കുള്ള ഇറക്കത്തിലാണ് മൃതദേഹം കിടന്നിരുന്നത്. 
വായിൽ നിന്നും രക്തമൊലിയ്ക്കുന്നുണ്ടായിരുന്നു. 
നീണ്ടു സമൃദ്ധമായ മുടിയിൽ ചുറ്റിയിരുന്ന മുല്ലപ്പൂമാല ഒരു വിഷസർപ്പത്തെ ഓർമ്മിപ്പിച്ചു.
ഒരലർച്ചയോടെ ഹോസ്റ്റൽ ഉണർന്നു. 
കുട്ടികളെല്ലാം ഞെട്ടിത്തരിച്ചും ഭയന്നും കരഞ്ഞും അവിടവിടെ കൂടിനിന്നിരുന്നു. 
എന്തു പറ്റി അഹല്യയ്ക്കെന്നും അവൾ എന്തിനിതു ചെയ്തുവെന്നും പരസ്പരം ചോദിയ്ക്കുകയല്ലാതെ വ്യക്തമായൊരു ഉത്തരം കണ്ടെത്താൻ ആർക്കുമായില്ല.
വാർഡൻ പൊലീസിനു ഫോൺ ചെയ്തു.
അഹല്യയുടെ സുഹൃത്തും റൂംമേറ്റുമായ വീണയെ വിളിച്ചും സിസ്റ്റർ കാര്യങ്ങൾ തിരക്കി. 
വീണയ്ക്ക് ഒന്നുമറിയില്ലായിരുന്നു.
"ഞാനിന്നലെ പത്തു മണിയ്ക്കേ ലൈറ്റ് ഓഫ് ചെയ്തു കിടന്നു സിസ്റ്റർ, അവളന്നേരം കട്ടിലിൽ കിടപ്പുണ്ടായിരുന്നു. തലവേദനയാണെന്നു പറഞ്ഞ്.... പിന്നെ ഞാനും ഉറങ്ങിപ്പോയി "
വീണയുടെ മറുപടിയിൽ അസാധാരണമായി ഒന്നുമുള്ളതായി സിസ്റ്ററിനു തോന്നിയില്ല.
പക്ഷേ അവരുടെ മുഖത്തു നിന്നും രക്തപ്രസാദം തീരെ മാഞ്ഞു പോയിരുന്നു. വെളുത്ത ഒരു കടലാസ് കണക്കെ വിളർത്തിരുന്നു അവർ.
"ആത്മഹത്യയെക്കുറിച്ച് ആ കുട്ടി എന്തെങ്കിലും സൂചന തരികയുണ്ടായോ വീണയ്ക്ക്.. ?"
സിസ്റ്റർ നിർമ്മല വീണ്ടും വീണയെ ചോദ്യം ചെയ്തു. 
"ഇല്ല സിസ്റ്റർ, അങ്ങനെ ഒരു സൂചനയും അവൾ തന്നിരുന്നില്ല, അതിന്റെ ഒരാവശ്യവും അവൾക്കിപ്പോ ഉള്ളതായി എനിയ്ക്കു തോന്നിയിട്ടുമില്ല. വിവാഹം ഉറപ്പിച്ചതിന്റെ സന്തോഷത്തിലിരിയ്ക്കുകയായിരുന്നു അവൾ. 
"ദൈവമേ എന്നിട്ടും ഈ കുട്ടി...... എന്തിനീ കടുംകൈ ചെയ്തു. ?"
സിസ്റ്റർ നെഞ്ചിൽ കൈ ചേർത്തു.
"ആ കുട്ടിയുടെ പാരന്റ്സിനെ വിവരമറിയിയ്ക്കണ്ടേ ??"
മദർ സുപ്പീരിയർ, ഗൗരവക്കാരിയുടെ കുപ്പായം എടുത്തണിഞ്ഞു.
"എനിയ്ക്കു ഒന്നിനും വയ്യ മദർ, ഞാനെന്തു പറയും അവരോട്.... ?"
വാർഡൻ സിസ്റ്റർ നിർമ്മല കരഞ്ഞു കൊണ്ടു പറഞ്ഞു.
ഭയവും വേദനയും വീണയെ വരിഞ്ഞു മുറുക്കി. 
എന്തായിരിയ്ക്കും അഹല്യയ്ക്ക് സംഭവിച്ചത് ?
താനറിയാത്ത എന്തു വേദനയാണവൾ ഉള്ളിൽ ചുമന്നു നടന്നിരുന്നത് ?
അവൾക്ക് ആകെയുണ്ടായിരുന്ന ഒരു പ്രശ്നത്തിനു ഇന്നു വാർഡനോടു പറഞ്ഞു പരിഹാരമുണ്ടാക്കാമെന്നു ഇന്നലെ കിടക്കും മുമ്പും താനവൾക്ക് വാക്കു കൊടുത്തിരുന്നതാണ്.
എന്നിട്ടും.......
അമ്മയെ ഓർക്കാമായിരുന്നില്ലേ അവൾക്ക് ?
അച്ഛനെക്കുറിച്ചു ചിന്തിയ്ക്കാമായിരുന്നില്ലേ ?
അനിരുദ്ധനെയും.... ??
വീണയുടെ ചിന്തകൾ കാടുകയറാൻ തുടങ്ങി. 
അപ്പോഴാണവൾ ഒരു കാര്യം ശ്രദ്ധിച്ചത്. 
സിസ്റ്റർ സ്റ്റെല്ലയെ അവിടെയെങ്ങും കാണുന്നില്ല.... 
വീണയിൽ സംശയങ്ങൾ ഉടലെടുത്തു.
ഇന്നലെ താൻ ലൈറ്റണച്ചു കിടന്ന് ഒരു പത്തു മിനിറ്റെങ്കിലും കഴിഞ്ഞപ്പോഴാണ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്. അഹല്യ ഉടൻ തന്നെ വാതിൽ തുറന്നു പുറത്തേയ്ക്കു പോയി. 
സിസ്റ്റർ സ്റ്റെല്ലയാണു കതകിൽ മുട്ടിയതെന്നു ഇടനാഴിയിലെ പാതി വെളിച്ചത്തിൽ താൻ വ്യക്തമായി കണ്ടതാണ്. 
അറിയാത്ത മട്ടിൽ കണ്ണടച്ചു കിടന്നു. 
ഈയിടെയായി അതാണു പതിവ്.
പലപ്പോഴും അഹല്യയുമായി വാക്കുതർക്കമുണ്ടായതും ഒടുവിലിപ്പോൾ, ഒരകൽച്ചയുടെയോ പിണക്കത്തിന്റെയോ വക്കിലെത്തി തങ്ങളുടെ സൗഹൃദം പൊട്ടിച്ചിതറാനൊരുങ്ങിയതും ഈയൊരു അവിശുദ്ധബന്ധത്തിന്റെ പേരിലായിരുന്നു.
ഡിഗ്രിയ്ക്കു ചേർന്ന ആദ്യവർഷങ്ങളിലൊന്നും ഒരു പ്രശ്നങ്ങളുമില്ലായിരുന്നു. 
വലിയ സാമ്പത്തിക ശേഷിയൊന്നുമില്ലാത്ത ഒരു നായർ തറവാട്ടിലെ ഒറ്റപ്പുത്രിയാണ് അഹല്യ. ഒരു പൂച്ചകുഞ്ഞിനെപ്പോലെ പതുങ്ങിയ സ്വഭാവക്കാരി..... സുന്ദരി.... 
കോളേജിലും ഹോസ്റ്റലിലും അഹല്യയെ കൂട്ടു കിട്ടിയത് ഒരനുഗ്രഹമായി കരുതിയിരുന്നു. 
വാരാന്ത്യങ്ങളിൽ പോലും വീട്ടിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കി ഹോസ്റ്റലിൽ തന്നെ കഴിഞ്ഞു കൂടുന്ന, അത്രയും കാന്തിക ശക്തിയുള്ള എന്തോ ഒന്നുണ്ടായിരുന്നു തങ്ങളുടെ സൗഹൃദത്തിൽ..... 
പിന്നീട് പരാതികളുമായി അച്ഛനമ്മമാർ രംഗത്തെത്തിയപ്പോഴാണ് രണ്ടാഴ്ച്ചയിൽ ഒരിയ്ക്കലെങ്കിലും വീടുകളിൽ പോകാൻ തങ്ങൾ തീരുമാനിച്ചത്...... 
സൗഹൃദത്തിന്റെ കണിക്കൊന്നപ്പൂക്കാലമായിരുന്നു ഡിഗ്രി ആദ്യ രണ്ടു വർഷങ്ങൾ...
രണ്ടാം വർഷം പകുതിയിൽ വച്ചാണ് സിസ്റ്റർ സ്റ്റെല്ല മലയാളം അദ്ധ്യാപികയായി ചാർജ്ജെടുക്കുന്നത്.......
അഹല്യയെ വലിയ ഇഷ്ടമായിരുന്നു സിസ്റ്ററിനു. മിടുക്കിയും സുന്ദരിയുമായ ഒരു വിദ്യാർത്ഥിനിയോടുള്ള വാത്സല്യമായേ ആദ്യമൊക്കെ അതെല്ലാവരും കരുതിയുള്ളൂ. 
പക്ഷെ പിന്നീട് ആ ബന്ധത്തിന്റെ അർത്ഥ തലങ്ങൾ മാറുന്നതറിഞ്ഞു........
കോൺവെന്റിൽ പഠിയ്ക്കുമ്പോൾ കണ്ടിട്ടുണ്ട്, ചില കന്യാസ്ത്രീകളും വിദ്യാർത്ഥിനികളും തമ്മിൽ അമിതമായ ഒരടുപ്പം വച്ചു പുലർത്തുന്നത്. കുട്ടികൾ ആ അദ്ധ്യാപകർ പഠിപ്പിയ്ക്കുന്ന വിഷയം നന്നായി പഠിയ്ക്കുന്നതും കൂടുതൽ മാർക്ക് വാങ്ങുന്നതും അങ്ങനെ പലതും. അതിനെയൊന്നും തലനാരിഴ കീറി പരിശോധിയ്ക്കാൻ മെനക്കെട്ടിട്ടില്ല ഒരിയ്ക്കലും...... 
അതിന്റെ ആവശ്യവും അതിനുള്ള പക്വതയും അന്നില്ലായിരുന്നു.
പക്ഷേ ഇപ്പോൾ.... 
സിസ്റ്റർ സ്റ്റെല്ല അഹല്യയോട്, ശരിയ്ക്കും വഴിവിട്ട രീതിയിലുള്ള പെരുമാറ്റം........ 
ആദ്യമൊക്കെ അവളതു നിരസിയ്ക്കുകയെങ്കിലും ചെയ്തിരുന്നു..
"ഇല്ല വീണാ, സിസ്റ്ററിനു എന്നെ ഇഷ്ടമാ അത്രേയുള്ളൂ, അത്ര മാത്രമേയുള്ളൂ" എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.
പിന്നീട്..... 
ആർക്കോ വേണ്ടി കരുതിവച്ചിരുന്ന, എന്നാൽ ആരാലും ഏറ്റുവാങ്ങപ്പെടാതെ പോയ തന്റെ പ്രണയാർദ്ര ഹൃദയം അഹല്യയിലേക്ക് കുടഞ്ഞിടുകയായിരുന്നു അവർ. 
ആദ്യമാദ്യം അവളിലത് അലോസരമുണ്ടാക്കിയിരുന്നു. പിന്നീട് എപ്പോഴാണ് അവളാ സ്നേഹത്തിനു അടിമയായിത്തീർന്നത് ?
ലെസ്ബിയനിസം എന്നൊക്കെ എവിടെയോ വായിച്ചുള്ള അറിവു മാത്രമേയുണ്ടായിരുന്നുള്ളൂ വീണയ്ക്ക്. 
'ചന്ദനമരങ്ങൾ' കൊരുത്തുവിട്ട അത്യത്ഭുതങ്ങൾക്കറുതി വരുത്താനൊരു ഗവേഷണശ്രമം, അത്രമാത്രം. 
പക്ഷേ..... 
പലതും നേരിൽ കാണാൻ തുടങ്ങിയപ്പോൾ......
തെറ്റ് ആരു ചെയ്താലും അതു തെറ്റാണെന്നു മുഖത്തു നോക്കിപ്പറയാനുള്ള ആർജ്ജവം ഒരിയ്ക്കലും വീണയ്ക്ക് ഉണ്ടായിരുന്നില്ല.
എല്ലാം മുൻകൂട്ടി നിശ്ചയിച്ചു വച്ച കാലം, ഇങ്ങനെയും ചിലതു നിശ്ചയിച്ചു വച്ചു കാണണം.... 
രണ്ടു സ്ത്രീ പ്രണയങ്ങളുടെ അവിശുദ്ധ കാഴ്ച്ചകൾ കണ്ടു പൊള്ളി വീർത്ത എന്റെ ഹൃദയം തണുപ്പിയ്ക്കാൻ, ഒരു മഞ്ഞുവഴി തേടിയിറങ്ങിയ ഞാൻ വീണ്ടും ചെന്നെത്തിയത് രണ്ടു സ്ത്രീ ശരീരങ്ങളുടെ രതിലീലകളുടെ കരിമ്പടം പുതച്ച ഇരുളിന്റെ മറവിൽ......... തൽപ്പങ്ങൾക്കു സംസാരിക്കാൻ കഴിവുണ്ടായിരുന്നുവെങ്കിൽ എന്ന വട്ടു പിടിച്ച ചിന്തകളോടെ.... പൊള്ളിത്തിമിർത്ത ഹൃദയവുമായി വീണ്ടും മടക്കം.
ചങ്ങലയ്ക്കും ഭ്രാന്തു പിടിയ്ക്കുന്ന അവസ്ഥ. 
ആത്മാവോളം എത്തി നിന്ന ഒരു സൗഹൃദത്തിന്റെ വേരുകളറുക്കാൻ പിച്ചാത്തി തിരയേണ്ട അവസ്ഥ.
വീണയുടെ ഹൃദയതന്ത്രികൾ പലപ്പോഴും വലിഞ്ഞു മുറുകുന്നതും പൊട്ടിച്ചിതറുന്നതും അറിയുന്നുണ്ടായിരുന്നു. 
കനലിൽ ചവിട്ടി, ഏകയായി നടക്കാൻ വിധിയ്ക്കപ്പെട്ടവളുടെ നിസ്സഹായതയോടെ അവൾ നിന്നു.
എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അഹല്യയിൽ ചില മാറ്റങ്ങൾ ശ്രദ്ധിച്ചിരുന്നു. 
എപ്പോഴും ഒരു വിഷാദം. 
ഏതോ നീണ്ട ചിന്തയിലമർന്നുള്ള ഇരിപ്പ്.
ഇന്നലത്തെ സായംസന്ധ്യയിൽ ഒന്നും ചെയ്യാനില്ലാതെ പൂന്തോട്ടത്തിലൂടെ അലസമായി നടക്കുമ്പോഴാണ് പതിവില്ലാതെ അഹല്യ അടുത്തു വന്നതും ആ വിശേഷവാർത്ത പറഞ്ഞതും.
"എന്റെ വിവാഹമുറപ്പിച്ചു വീണാ "
"ആഹാ, അതൊരു നല്ല വാർത്തയാണല്ലോ, ആരാ പയ്യൻ, എവിടെന്നാ.... ?"
ചിരിയോടെ ഞാൻ ചോദിച്ചു തീരുമ്പോഴേയ്ക്കും അവളെന്റെ മുന്നിൽ ഒരു കണ്ണീരലയായി. 
"നല്ല പയ്യനൊക്കെയാ, അനിരുദ്ധൻ.ദുബായിൽ നല്ല ജോലിയാ, പക്ഷേ ഒരു പ്രശ്നമുണ്ട് "
"എന്തു പ്രശ്നം?" 
 സ്ത്രീധനമെന്ന മഹാവിപത്താണെന്ന ധാരണയിൽ ഞാൻ നെറ്റി ചുളിച്ചു.
"സിസ്റ്റർ സ്റ്റെല്ല സമ്മതിയ്ക്കുന്നില്ല."
എന്നെയൊന്നു നടുക്കിയോ ആ ഉത്തരം ?
"അതെന്താ സമ്മതിയ്ക്കാത്തെ?"
"അറിയില്ല, എന്നെ വേണമെന്നു വാശി പിടിയ്ക്കുന്നു, ഞാൻ വിവാഹം കഴിച്ചാൽ അവർ ആത്മഹത്യ ചെയ്യുമെന്നു..... "
" ചെയ്യട്ടെ " എന്നു പറയാനാണ് തോന്നിയത്. 
പക്ഷേ, 
"ശരിയ്ക്കും അവരങ്ങനെ ചെയ്‌താൽ, എന്റെ വിവാഹജീവിതം വ്യർഥമാവില്ലേ" എന്നവൾ ഉരുകാൻ തുടങ്ങിയപ്പോൾ ഞാനും ചിന്തിച്ചു, 
 ശരിയാണല്ലോ........
ഇനിയെന്താണൊരു പോംവഴിയെന്ന് തലകുത്തി നിന്നു ചിന്തിച്ചിട്ടും പിടികിട്ടിയില്ല രണ്ടു പേർക്കും.
ഒരുപാട് കൂട്ടിക്കിഴിയ്ക്കലുകൾ നടത്തി അവസാനം ഇത്രയും വീണ പറഞ്ഞു. 
"ഞാൻ വാർഡനോടു പറയാം, അവർ സംസാരിയ്ക്കട്ടെ"
"അയ്യോ, അത് അതിലും വല്യ പ്രശ്നാവോ"
എന്ന അവളുടെ ആന്തൽച്ചോദ്യങ്ങൾ അവളെത്തന്നെ ദഹിപ്പിയ്ക്കുമെന്നു വീണ വെറുതെ ഭയന്നു.
"ഇതേക്കുറിച്ചോക്കെ നേരത്തെ ഓർക്കണമായിരുന്നു" എന്ന നാവിൻ തുമ്പോളമെത്തിയ തർക്കവാചകം സ്വയമേ അവളങ്ങു വിഴുങ്ങിക്കളഞ്ഞു.
നല്ലതോ ചീത്തയോ ആയ മറുവാക്കുകളൊന്നും കൊണ്ട് അഹല്യയെ എറിഞ്ഞു വീഴ്ത്തേണ്ട സന്ദർഭമല്ല ഇതെന്ന്, എന്നും എവിടെയും അക്ഷോഭ്യയായി നില കൊണ്ടിട്ടുള്ള വീണയ്ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലായിരുന്നു.
"ഞാൻ നാളെത്തന്നെ വാർഡനോടു സംസാരിയ്ക്കാം" എന്നൊരു ഉറപ്പു മാത്രം അവൾ കൈമാറി.
ആ ഒരാശ്വാസത്തിലായിരിക്കും ഇന്നലെ അഹല്യ ഉറങ്ങാൻ കിടന്നത്. 
പക്ഷേ ഇന്ന്..... 
വാർഡൻ സിസ്റ്റർ നിർമ്മല വീണ്ടും വീണയെ വിളിച്ചു. 
"വീണ എന്താണ് ഇന്നലെ എന്നോടു സംസാരിയ്ക്കാനുണ്ടെന്നു പറഞ്ഞത് ?"
വീണ ഒന്നു പതറി. 
"ഇവിടെ കുട്ടികളുടേയും മറ്റു സിസ്റ്റേഴ്സി ന്റെയും ഇടയിൽ ചില മുറുമുറുപ്പുകൾ തുടങ്ങിയിട്ട് കുറച്ചു നാളായി, പലതും എന്റെ കാതിലും എത്തിയിരുന്നു, അതേക്കുറിച്ച് എന്തെങ്കിലും....... ?"
ഒന്നുമില്ലെന്ന് ചുമൽ ചലിപ്പിയ്ക്കുമ്പോഴും വീണയുടെ കണ്ണുകൾ സിസ്റ്റർ സ്റ്റെല്ലയെ തിരയുകയായിരുന്നു. ആ തിരച്ചിൽ അവസാനിച്ചതാവട്ടെ, ഹോസ്റ്റൽ ചാപ്പലിലെ അൾത്താരയുടെ മുന്നിലും....
നിർവ്വികാരമായ മുഖത്തോടെ, എന്നാൽ തുറിച്ചുന്തിയ കണ്ണുകളോടെ അൾത്താരയിലെ ക്രൂശിതരൂപത്തിനു മുന്നിൽ തളർന്നു കിടന്ന സിസ്റ്റർ സ്റ്റെല്ലയെ അറപ്പോടെയാണ് വീണ നോക്കിയത്.
എന്നിട്ടും പതിയെ കുനിഞ്ഞവൾ അവരുടെ കൈകളിൽ പിടിച്ചു. 
ചോര മണമുണ്ടോ ഈ കൈകൾക്ക് ?
എത്ര കഴുകിക്കളഞ്ഞാലും പോകാത്ത പാപക്കറയുണ്ടോ ഈ കൈകളിൽ..... ??
"സിസ്റ്റർ "..... 
വീണ പതിയെ വിളിച്ചു. 
രൂക്ഷമായൊരു നോട്ടമായിരുന്നു മറുപടി.
പിന്നെ, രക്തം ഛർദ്ധിയ്ക്കും പോലെ, അവർ പല വാക്കുകൾ വീണയുടെ മുമ്പിൽ ഛർദിച്ചു. 
"നീ ഉദ്ദേശിച്ചത് അത്രയും ശരിയാണ്. ഇന്നലെ രാത്രിയും ഞാനവളെ വിളിച്ചിറക്കി കൊണ്ടുപോയത് എന്റെ ശരീരത്തിന്റെ ദാഹം തീർക്കാൻ മാത്രമായിരുന്നില്ല, അതിനു ശേഷം, വിഷം ചേർത്ത പാൽ കുടിപ്പിച്ചു അവളെ കൊന്നു കളയാൻ തന്നെയായിരുന്നു. അവൾ വിവാഹം കഴിയ്ക്കുമത്രേ...... അതും ഞാൻ ജീവിച്ചിരിയ്ക്കുമ്പോൾ...........
ഉന്മാദം പിടിപെട്ടവളെപ്പോലെയായിരുന്നു അപ്പോൾ സിസ്റ്റർ സ്റ്റെല്ലയുടെ ഭാവങ്ങൾ.
"ഇന്നലെ എന്റെ മുറിയിൽ ഒരുക്കിയിരുന്നു ഞാനവളുടെ ആദ്യരാത്രി. നീ സംശയിയ്ക്കുന്നുണ്ടാവും, കന്യാസ്ത്രീയുടെ തിരുവസ്ത്രത്തിനുള്ളിലിരുന്നു കൊണ്ട് എങ്ങനെ എനിക്കിതൊക്കെ ചെയ്യാൻ കഴിയുന്നു എന്ന്. ഞാൻ ആഗ്രഹിച്ചു നേടിയതല്ല ഇതൊന്നും. ഈ തിരുസഭയ്ക്കുള്ളിലേയ്ക്ക് എടുത്തെറിയപ്പെട്ടവളാണ് ഞാൻ. എന്റെ നിവൃത്തികേടു കൊണ്ട്...... 
"അടക്കിപ്പിടിയ്ക്കലുകൾ നമ്മെ വേരോടെ ചീയ്ക്കു"മെന്നു ഞാൻ എവിടയോ വായിച്ചു കേട്ടിട്ടുണ്ട്.... പലതും അടക്കിപ്പിടിച്ചു, അതു ദുഃഖമായാലും മറ്റെന്തായാലും ഞാൻ ചീഞ്ഞഴുകാൻ തുടങ്ങിയിരുന്നു. എനിയ്ക്ക് ഒരു പുനർജ്ജന്മം വേണമായിരുന്നു. ആർക്കുവേണ്ടിയോ ഞാൻ ജീവിയ്ക്കുന്നുണ്ട് എന്നെന്നെത്തന്നെ ബോധ്യപ്പെടുത്താൻ...... അതിനു ഞാൻ കണ്ടെത്തിയ ഇര മാത്രമായിരുന്നു അവൾ.... അഹല്യ. !!
പക്ഷേ, എപ്പോഴൊക്കെയോ ഞാനവളെ പ്രണയിച്ചു തുടങ്ങി..... സ്നേഹിച്ചു തുടങ്ങി...... സമൂഹമതിനെ എന്തു പേരിട്ടു വിളിച്ചാലും........... 
തിന്മ ചെയ്യരുത് എന്നു ദിവസവും നൂറാവർത്തി ജപിയ്ക്കുന്നവരാണ് ഞങ്ങൾ. എന്നിട്ടും എനിയ്ക്കു ജീവിയ്ക്കാൻ ഈ തിന്മയുടെ പിൻബലം വേണമായിരുന്നു....... "
കുറ്റബോധത്തിന്റേതായ ഒരവശേഷിപ്പും സിസ്റ്റർ സ്റ്റെല്ലയുടെ മുഖത്തു നിന്നും കണ്ടെടുക്കാനായില്ല വീണയ്ക്ക്.
കിതപ്പോടെ അവർ പറഞ്ഞു നിർത്തുമ്പോൾ പിന്നിലൊരു കാലനക്കം കേട്ടു വീണ തിരിഞ്ഞു നോക്കി.
സിസ്റ്റർ നിർമ്മല. 
അമ്പരപ്പിൽ കുതിർന്ന അവരുടെ ശരീരത്തിൽ നിന്നു ജീവന്റെ അവസാനകണികയും അപ്പോൾ വിട്ടു പോകുമെന്നു തോന്നി. 
ആർദ്രതയോടെ വീണയവരെ ചേർത്തു പിടിച്ചു.
ഒരുപാടു വർഷങ്ങളായി പട്ടണമദ്ധ്യേ തലയുയർത്തി നിന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സൽപ്പേരിനു നേരിടാൻ 
പോകുന്ന കളങ്കത്തെക്കുറിച്ചുള്ള വേവലാതിയാണോ നിരപരാധിയായ ഒരു പാവം വിദ്യാർത്ഥിനിയുടെ മരണത്തേക്കാൾ അവരുടെ ഉള്ളുലയ്ക്കുന്നത്..........
പുറത്ത് പൊലീസ് വാഹനങ്ങളുടെ ഇരമ്പൽ.... 
വീണ ഭയന്നു. 
പക്ഷേ, സിസ്റ്റർ സ്റ്റെല്ല നിർവ്വികാരതയോടെ എഴുന്നേറ്റു പതറാത്ത ചുവടുകൾ വച്ചു.
"ഇനിയൊരു തിരിച്ചുവരവിനും ഇടം കൊടുക്കാതെ ഞാനിറങ്ങുകയാണ്. അഹല്യയുടെ മരണം ആത്മഹത്യയാണെന്ന് സ്ഥാപിയ്ക്കാനുള്ള എല്ലാ തെളിവുകളും ഇവിടെയുണ്ട്. ഞാനാണിതു ചെയ്തതെന്ന് ഈശ്വരനു മാത്രമേ അറിയാവൂ. എങ്കിലും എന്റെയീ ഗതികിട്ടാജന്മത്തിന്റെ സാന്നിധ്യം കൊണ്ട് ഇനിയും ഈ മഠത്തിന്റെ അകത്തളങ്ങൾ അശുദ്ധമാവരുത്. എന്റെ കണ്ണിൽ ഞാൻ ചെയ്തതു മാത്രമാണു ശരി.
സിസ്റ്റർ മുന്നോട്ടു നടന്നു, 
നാലു കണ്ണുകൾ ഭീതിയോടെ അവരെ പിന്തുടർന്നു. 
പുറത്തു പോലീസ് ജീപ്പിൽ കാത്തിരുന്ന കൈവിലങ്ങുകൾ സൂര്യവെളിച്ചത്തിൽ വെട്ടിത്തിളങ്ങി.
By: Sajna Shahjahan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo