Slider

വിധി

0
Image may contain: 1 person, closeup

അന്നൊരു ശനിയാഴ്ച യായിരുന്നൂ ഉച്ചമയക്കത്തിന്ശേഷം കോഴിക്കോട് അങ്ങാടിയിലെ ആ കെട്ടിടം ലക്ഷ്യമാക്കി പ്രവീൺ പതിവ് പോലെ നടന്നൂ. ആളുകൾ പതിവ് ഉച്ചയുറക്കത്തിലായതിനാൽ തന്നെ അങ്ങാടിയിലെ ജനത്തിരക്ക് ആരംഭിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. റോഡ്‌ മുറിച്ചുകടന്ന് അടുത്തുകണ്ട കെട്ടിടത്തിലെ ചായക്കടയിൽ കയറി ഒരു കസേരയിൽ ഇരുന്ന് ഒരു ചായ ആവശ്യപ്പെട്ടു . അധികം താമസിയാതെ തന്നെ അയാൾക്കുള്ള ചായ ഒരു കപ്പ് സാസറിലായി ഹോട്ടൽ ജോലിക്കാരൻ കൊണ്ട് വച്ചു . ചൂടേറും ചായ ഊതിക്കുടിച്ചുകൊണ്ട് ഉയരത്തിൽ സ്ഥാപിച്ച ടി വി യിൽ പ്രദർശിപ്പിച്ചുവരുന്ന വാർത്തയും ശ്രദ്ധിച്ചുകൊണ്ട് അയാൾ ഇരുന്നൂ. ചായകുടിച്ചു സീറ്റിൽനിന്നും എഴുന്നേറ്റ് പണവും കൊടുത്തു് അവിടെനിന്നും ഇറങ്ങി നടന്ന് അടുത്ത കെട്ടിടത്തിൽ സ്ഥിതിചെയ്യുന്ന സലൂൺ ലക്ഷ്യമാക്കി നീങ്ങി . അവിടെയെത്തി സലൂണിന്റെ ചില്ലുവാതിൽ വലിച്ചു തുറന്ന് അകത്തേക്ക് കയറി, പരിചയക്കാരനായ ആ കടയുടെ ഉടമയായ രാജൻ തന്റെ ജോലിക്കിടയിലും അയാളോട് കുശലാന്വേഷണം നടത്താൻ മറന്നില്ല .
സാധാരണ അദ്ദേഹം കടയിൽ വന്നാൽ ബാർബർ കസേരയിൽ കയറി ഇരുന്ന് ഒന്ന് മയങ്ങും. മുടി മുറിച്ചുകഴിഞ്ഞു രാജൻ തട്ടിവിളിച്ചു മയക്കത്തിൽനിന്നും ഉണർത്തിവിടും
അതുപോലെ അന്നും അയാൾ ആ സലൂണിലെ ഒഴിഞ്ഞ ഒരു ബാർബർ കസേരയിൽ രാജൻ നിർദേശിച്ച പ്രകാരം കയറി ഇരുന്ന് തന്റെ പതിവ്മയക്കത്തിലേക്ക് കടന്നു .
രാജൻ നല്ല തിരക്കിലായതിനാൽ രണ്ടു ദിവസം മുമ്പ് ഉത്തർ പ്രദേശിൽനിന്നും വന്ന പയ്യനോട് പ്രവീണിന്റെ മുടിമുറിക്കാൻ അയാൾ നിർദേശം നൽകി.
കുറേനേരത്തെ മുടിവെട്ടലിനു ശേഷം പയ്യൻ രാജൻ നിർദേശിച്ച പ്രകാരം തട്ടിവിളിച്ചു .
പ്രവീൺ ഉറക്കമുണർന്ന് മുന്നിലെ കണ്ണാടിയിൽ നോക്കി ഞെട്ടിത്തരിച്ചു. താൻ തന്നെയാണോ അത് എന്ന് വിശ്വസിക്കാൻ കഴിയാതെ അയാൾ കുറച്ചുസമയം വിഷമിച്ചു.
മറ്റുള്ളവരുടെ മുന്നിൽ ഈ രൂപത്തിൽ ഒരു കോമാളിയായിമാറുമെന്നറിയുന്ന അയാൾ ദയനീയഭാവത്തിൽ രാജനെ നോക്കി .
രാജൻ എന്തുപറയണമെന്നറിയാതെ അയാളെ നോക്കി താഴ്മയോടെ പറഞ്ഞു "പുതിയ പയ്യനെ ഞാൻ തിരക്കായതിനാൽ ഇവനെ ഏൽപ്പിച്ചതാ ഇത്ര പ്രശ്നമാവുമെന്ന് കരുതിയില്ല സാറെ, ഇതുപറയണമെന്ന് എനിക്കറിയില്ല ക്ഷമിക്കണമെന്ന് പറയാനും കഴിയില്ല "
പ്രവീൺ ജയില്പുള്ളികളെപ്പോലുള്ള തന്റെ തലമുടിയിലൂടെ നാണവും ചിരിയും കലർന്ന ഭാവത്തോടെ കൈവിരലോടിച്ചു എന്നിട്ട് പണവും കൊടുത്തു് സലൂണിലെ വാതിൽ തുറന്ന് ഇറങ്ങി നടന്നു . വഴിയിൽ കണ്ട പരിചയക്കാരൊക്കെ അയാളോട് കാര്യമാരാഞ്ഞു , പുതിയ സ്റ്റൈലാണ് എന്ന് ചിരിച്ചുകൊണ്ട്മറുപടിയും പറഞ്ഞു മുന്നോട്ടു നടന്നു . അങ്ങനെ വഴിയോരത്തായി നിറുത്തിയിട്ട ബൈക്കിൽ കയറി ഹെൽമെറ്റ്‌ തലയിലുറപ്പിച്ചശേഷം കണ്ണാടിയിലൊന്ന് നോക്കി ബൈക്കെ സ്റ്റാർട്ട് ചെയ്ത് അവിടെനിന്നും വീട്‍ലക്ഷ്യമാക്കി യാത്ര തിരിച്ചു . കുറച്ചു സമയത്തിനകം വീട്ടിന്റെ മുറ്റത്തേക്കുള്ള വഴിയിലൂടെ കടന്ന് ബൈക്ക് കാർപോർച്ചിലായി നിന്നു .
അപ്പോഴേക്കും പോർച്ചിനോട് ചേർന്ന വരാന്തയിലെ കമ്പിവേലിയും പിടിച്ചു് പ്രവീണിന്റെ കുഞ്ഞുമോൻ നിന്നിരുന്നൂ. അച്ഛന്റെ ബൈക്ക് കണ്ടപ്പോൾ തുടങ്ങിയ അവന്റെ മുഖത്തെ ചിരി അയാളെക്കണ്ടപ്പോൾ തുള്ളിച്ചാട്ടത്തിലേക്ക് മാറി . അതും ശ്രദ്ധിച്ചുകൊണ്ട് പ്രവീണിന്റെ ഭാര്യയും അമ്മയും ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നൂ . പ്രവീൺ ഭാര്യയോട് മോനെ എടുത്തു് അയാളുടെ കയ്യിലേക്ക്കൊടുക്കാൻ ആവശ്യപ്പെട്ടു, അവർ അതുപ്രകാരം ചെയ്യുകയും ചെയ്തു . അയാൾ അവനെയും ഇരുത്തി ബൈക്ക് ഒന്ന് രണ്ടു പ്രാവശ്യം പതിയെ ഓടിച്ചു അവനെ പിടിച്ചുകൊണ്ട് അവന്റെ അമ്മയും ബൈക്കിനൊപ്പം നീങ്ങി. പിന്നെ ആ ബൈക്ക് സ്റ്റാൻഡിൽ ഇട്ടു അയാൾ അതിൽനിന്നും ഇറങ്ങി , തലയിലെ ഹെൽമറ്റ് ചിരിച്ചുകൊണ്ട് അഴിച്ചുബൈക്കിന്റെ ഹാൻഡിലിൽ തൂക്കിയിട്ടു . അയാളുടെ രൂപം കണ്ടു അമ്മയും ഭാര്യയും താടിക്ക് കൈവച്ചു് നിന്നു . അയാൾ നടന്ന് മുറ്റത്ത് നിൽക്കുകയായിരുന്ന ഭാര്യയുടെ കയ്യിൽനിന്നും മോനെ കയ്യിലേക്ക് വാങ്ങാൻ നോക്കി . മോൻ അയാളെ ചെരിഞ്ഞും മറിഞ്ഞും ഒന്ന് നോക്കിയശേഷം അമ്മയുടെ തോളിലേക്ക് ചാഞ്ഞു. അയാൾ അവനെ വലിച്ചെടുക്കാൻ ശ്ര മിച്ചെങ്കിലും അത് ആ കുഞ്ഞിന്റെ കരച്ചിലിൽ അവസാനിച്ചു . അയാൾ നിരാശനായി അകത്തേക്ക് നടന്നു . അമ്മയും ഭാര്യയും കാര്യമാരാഞ്ഞു അയാൾ നടന്ന സംഭവങ്ങൾ അവരോട് വിവരിച്ചു . അത് ഒരു കൂട്ടചിരിയിലവസാനിച്ചു , ആ ചിരികേട്ട് അമ്മയുടെ തോളിൽ പറ്റിച്ചെർന്ന് കിടന്ന മോൻ തലപൊക്കി അയാളെ ഒന്ന് നോക്കി . ആ സമയത്തു് അയാൾ അവനെ കടന്നെടുത്തു , അവൻ വാശിപിടിച്ചു് കുറച്ചു സമയം കരഞ്ഞെങ്കിലും രക്ഷയില്ലെന്നു ബോധ്യംവന്നതിനാലെന്ന് തോന്നുന്നൂ ശാന്തനായി അച്ഛന്റെ തോളിൽ പറ്റിച്ചേർന്ന് ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ട് കിടന്നൂ . ഇതിനിടയിൽ 'അമ്മ ഭാര്യയോട് പറയുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടു , "ഇവന്റെ ഈ ഉറക്കമാ ണ് ഇതിനെല്ലാം കാരണം ." അയാൾ മറുപടിയൊന്നും പറയാതെ മോനെയും കൊണ്ട് വീട്ടിനകത്തേക്ക് നടന്നു . അപ്പോഴാണ് വഴിയിൽ നിന്നും ആരോ വിളിക്കുന്നത് അയാളുടെ ശ്രദ്ധയിൽ പെട്ടത് . അയാൾ മോനെ അമ്മയെ ഏൽപ്പിച്ചു വഴിയിലേക്ക് നടന്നു . അവരുടെ അയൽക്കാരനായ ചന്ദ്രേട്ടനായിരുന്നൂ അദ്ദേഹം . പ്രവീൺ നീട്ടി " എന്തൊക്കെയാ ചന്ദ്രേട്ടാ വിശേഷങ്ങള്" ഉച്ചത്തിൽ ചോദിച്ചുകൊണ്ട് അങ്ങോട്ടേക്ക് നടന്നൂ . ചന്ദ്രേട്ടൻ അയാളുടെ തലയുടെ കോലം കണ്ട് അത്ഭുതത്തോടെ ചോദിച്ചു " പ്രവീ ഇതെന്താക്കിയതാ " . പ്രവീൺ ചിരിച്ചുകൊണ്ട് "എല്ലാവരും പറയുന്നു എനിക്ക് തലക്കനമാണെന്ന് എന്നാൽ അതങ്ങു് കുറക്കാം എന്ന് കരുതി അത്രേയുള്ളൂ " എന്ന് മറുപടിയും പറഞ്ഞു. ചന്ദ്രേട്ടൻ അത്ഭുതത്തോടെ അയാളെ ആപാദചൂടമൊന്നു നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി അവിടെ നിന്നും നടന്നു നീങ്ങി. പെട്ടെന്നതാ ദൂരെനിന്നും ഒരു ചെറുപ്പക്കാരൻ മോട്ടോർസൈക്കിളിൽ അതിവേഗത്തിൽ കുതിച്ചുവരുന്നൂ. അടുത്തുവന്നപ്പോൾ പ്രവീണിന് ആൾമനസ്സിലായി അടുത്തവീട്ടിലെ സുധിയായിരുന്നൂ അത്, അവൻ ഹെൽമെറ്റിനുള്ളിലായി തിരിക്കിവച്ച മൊബൈൽ ഫോണിലൂടെ ആരോടോ സംസാരിച്ചുകൊണ്ടാണ് പോവുന്നത് . പ്രവീൺ അവന്റെ മുന്നിൽ കൈകാട്ടി മോട്ടോർ സൈക്കിൾ വീടിന്റെ മുന്നിലായി നിറുത്തിച്ചു . അവൻ ഫോൺസംഭാഷണം അവസാനിപ്പിച്ച് ചിരിച്ചുകൊണ്ട് ഹെൽമെറ്റിനുള്ളിൽനിന്നും മൊബൈൽ ഫോൺ പുറത്തെടുത്തു ഹെൽമറ്റ് ഊരിമാറ്റി ചിരിച്ചു കൊണ്ട് പ്രവീണിനെനോക്കി ചോദിച്ചു "എന്താ പ്രവിയേട്ടാ , തലയിതെന്താക്കിയതാ " പ്രവീൺ അവന്റെ ചുമലിൽ കൈവച്ചു ചിരിച്ചു കൊണ്ട് തിരിച്ചു ചോദിച്ചു " അതവിടെനിക്കട്ടെ , മോന് എന്തിനാ ഞാൻ ഇവിടെ നിര്ത്തിച്ചത് എന്ന് മനസ്സിലായോ ". സുധി തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു "അല്ല ...അത് പ്രവിയേട്ടാ ഇനി ആവർത്തിക്കില്ല പ്ലീസ് അച്ഛനോട് പറയല്ലേ " പ്രവി ചിരിച്ചുകൊണ്ട് തലകുലുക്കിക്കാണിച്ചു . സുധി അതിനിടയിൽ ഹെൽമറ്റും എടുത്തു് തലയിൽ ഘടിപ്പിച്ചു മോട്ടോർ സൈക്കിൾ കുടു കുടു ...ശബ്ദത്തോടെ സ്റ്റാർട്ട് ചെയ്ത് അവിടെനിന്നും അകന്നകന്ന് പോയി . പ്രവീൺ അവൻ ദൂരേക്ക് അകന്നു പോവുന്നതും നോക്കി കുറെ അവിടെത്തന്നെ നിന്നു , പിന്നെ ചിരിച്ചുകൊണ്ട് വീട്ടിലേക്കു നടന്നു .
അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ അടുത്തവീട്ടിൽനിന്നുമുള്ള നിലവിളികേട്ടാണ് പ്രവീൺ ഉണർന്നത് . കിടക്കയിൽനിന്നും എഴുന്നേ റ്റു ലുങ്കി ശരിയായി ഉടുത്തശേഷം അ ലമാരയിൽനിന്നും ഒരു ഷിർട്ടുമെടുത്തിട്ട് മൊബൈലും കയ്യിലെടുത്തു് ആ വീട് ലക്ഷ്യമാക്കി നടന്നൂ . ഗേറ്റിന്റെ മുന്നിലൂടെ ആളുകൾ ആ വീട് ലക്ഷ്യമാക്കി പോയിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നൂ , പ്രവീണും ആ ആളുകളിലൊരുവനായി അങ്ങോട്ട് നടന്നു . ആ വീട്ടിലെ ചെന്ന് കയറി അവിടെ കൂടിയ ആളുകളിൽ നിന്നും ആ ഞെട്ടിക്കുന്ന വാർത്ത അയാളറിഞ്ഞു . ആദ്യം ആ വാർത്ത കേട്ട് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അപ്പോഴാണ് നാട്ടുകാരിലൊരാൾ വന്നു അയാളോട് ചോദിച്ചത് "കുറച്ചുദിവസം മുമ്പ് നിങ്ങൾ അവനെ തടഞ്ഞുനിർത്തി ഉപദേശിച്ചു വിട്ടതാണ് ഇല്ലേ . എന്ത് ചെയ്യാൻ അതാ ചെറുക്കന്റെ വിധി" അയാൾ തുടർന്നു "തലേദിവസം സുധി രാത്രി ഫ്രണ്ടിന്റെ വീട്ടിൽ പാർട്ടിയുണ്ട് താമസിക്കും എന്നും പറഞ്ഞു പോയതായിരുന്നൂ . പാര്ടികഴിഞ്ഞപ്പോൾ ഒത്തിരി ഇരുട്ടി സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ ചെറുതായൊന്ന് മദ്യപിച്ചു . അങ്ങനെ ഒറ്റയ്ക്ക് ബൈക്കിൽ സുഹൃത്തിന്റെ വീട്ടിൽനിന്നും അവന്റെ വീട്ടിലേക്കു ആ രാത്രിതന്നെ യാത്ര തിരിച്ചു . വഴിക്ക് ദൂരെയായി പോലീസ് വാഹനം കണ്ടപ്പോൾ അവൻ ഒന്ന് നിന്നു . അതിനിടയിൽ അവന്റെ ഫോണിലേക്കു ഒരു ഫോൺ വന്നു . അവൻ ആ ഫോൺ ഹെൽമെറ്റിനുള്ളിലായി തിരുകി അതിനടുത്തുള്ള ഊടുവഴിയിലൂടെ കുറേദൂരം വാഹനമോടിച്ചു. മെയിൻ റോഡിലേക്ക് കടക്കുന്ന കയറ്റത്തിലൂടെ ബൈക്കുമായി അതിവേഗത്തിൽ കടക്കുന്ന സമയത്തു മെയിൻ റോഡിലൂടെ വന്നുകൊണ്ടിരുന്ന പാണ്ടിലോറി ഇടിച്ചു തെറിച്ചു റോഡിൽ വീണ് മറ്റൊരു വണ്ടിയുടെ ടയര് കയറിയാണ് അവന്റെ അന്ത്യം . അവന്റെ സുഹൃത്തുക്കളും അമ്മാവന്മാരും ആശുപത്രിയിൽ പോസ്ററ്മോർട്ടവും എൻക്വിറി യും കഴിഞ്ഞു ബോഡി സ്വീകരിക്കാനായി കാത്തിരിക്കുന്നൂ , അവന്റെ 'അമ്മ തളർന്ന് അവശയായി അകത്തു കിടക്കുന്നൂ അച്ഛനോ ജീവച്ഛവം കണക്കെ അതാ മൂലക്കിരിക്കുന്നൂ " ഇതുപറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് പ്രവീൺ ശ്രദ്ധിക്കാതിരുന്നില്ല . അയാൾ നിശബ്ദനായി അവിടെനിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നൂ , സുധിയുടെ ചെറുപ്പം മുതലുള്ള ഓരോ സംഭവങ്ങളും അയാളുടെ മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നൂ . അതിനിടയിൽ അയാൾ തല ഉയർത്തിയൊന്നു നോക്കി ആ കണ്ണുകൾ നിറഞ്ഞിരുന്നൂ .
എത്രയോ ജീവൻ ഈ വിധത്തിൽ അസ്തമിക്കുന്നൂ ഇന്ന് നമ്മുടെ നാട്ടിൽ . അശ്രദ്ധമായ ഡ്രൈവിങ്ങും യാത്രയിലെ അമിതമായ മൊബൈലിന്റെ ഉപയോഗവും ഒരു വിധത്തിലല്ലെങ്കിൽ അവന്റെയോ മറ്റുള്ളവരുടെയോ ജീവനപഹരിക്കുന്നൂ . ഇതൊക്കെ എത്രയോ ആവർത്തിച്ചിട്ടും നമ്മളുടെ കുഞ്ഞുങ്ങൾ ഇന്നും അവരുടെ പ്രായത്തിന്റെ പക്വതയില്ലായ്മ്മയിൽ ആ തെറ്റ് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നൂ .

By: sathyadas mukundan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo