"കുട്ടി എന്താ അന്ന് ഒറ്റക്ക് സംസാരിച്ചിരുന്നത്..?"
എന്നെ ഭ്രാന്തിയാക്കാൻ മാത്രമുള്ള വലിയൊരു ചോദ്യം എൻറെ നേർക്കയച്ച് അയാൾ മറുപടിക്ക് കാത്തു നിന്നു..
വിറച്ചുതുടങ്ങിയ കാലുകൾ തളരുന്നുവെന്നു തോന്നിയപ്പോൾ ഞാൻ ചുമരിൽ ചാരി....
"കള്ളം പച്ചക്കള്ളം,നിങ്ങൾ അയാളെ കണ്ടതാ,നിങ്ങളുടെ അടുത്താണ് അയാളിരുന്നത്.."
തളർച്ചക്കിടയിലും ഞാൻ അലറി വിളിച്ചു..
"ഇവൾക്ക് ശെരിക്കും ഭ്രാന്താണ് അമ്മേ.."ചേച്ചി ദേഷ്യത്തോടെ പറഞ്ഞത് കേട്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല
"എല്ലാരും കള്ളം പറയാ..."
കരഞ്ഞു കൊണ്ട് ഞാനോടി റൂമിൽ കയറി വാതിലടച്ചു.എത്ര നേരം കരഞ്ഞെന്ന് ഓർമയില്ല,ഇടക്കെപോഴോ മയങ്ങി പോയി..
സ്വപ്നത്തിൽ ചുവന്ന കണ്ണുകളാൽ തുറിച്ചു കൊണ്ട് എനിക്ക് നേരെ അയാൾ പാഞടുത്തു..
ഞെട്ടിയുണരുന്നത് ഈയിടെയായി ശീലമായി കഴിഞ്ഞു.നിലവിളിച്ചില്ല,കാരണം എന്റെ തോന്നലുകളാണല്ലോ എല്ലാം.എനിക്ക് ഭ്രാന്താണല്ലോ..
എന്തിനാണ് എല്ലാവരും കൂടി എന്നെ ഒരു ഭ്രാന്തിയാക്കി മാറ്റുന്നത്!
കണ്ട് മറന്ന ചില സിനിമ കഥകൾ പോലെ ഞാൻ മാത്രമാണോ അയാളെ കാണുന്നത്?അല്ല,അങ്ങനെ സംഭവിക്കാൻ യാതൊരു സാധ്യതയും ഇല്ല..
കുറച്ച് മാസങ്ങൾക്ക് മുൻപ് കോളേജ് വിട്ട് വരുന്നവഴിക്കാണ് ആദ്യമായി ചുവന്ന കണ്ണുകളും കറപിടിച്ച പല്ലുകളും ഉള്ള അയാളെ ഞാൻ കാണുന്നത്..
അലക്ഷ്യമായി പറക്കുന്ന എന്റെ മുടിയിൽ എന്തോ ഒന്ന് ഇഴയുന്ന
പോലെ തോന്നി തിരിഞ്ഞുനോക്കിയപ്പോൾ അയാൾ എന്റെ നേരെ നോക്കി ചിരിച്ചു..
പോലെ തോന്നി തിരിഞ്ഞുനോക്കിയപ്പോൾ അയാൾ എന്റെ നേരെ നോക്കി ചിരിച്ചു..
കറുത്ത നിറം കലർന്ന പല്ലുകൾ പുറത്തു കാട്ടി ചുവന്ന കണ്ണുകൾ കൊണ്ട് എന്റെ ദേഹമാകെ ഉഴിയുമ്പോൾ നിർവചിക്കാനാവാത്ത എന്തോ ഒരു ഭയം എന്നെ പിടികൂടിയിരിന്നു..
ചോദ്യങ്ങൾ ചങ്കിൽ കിടന്നു ശ്വാസം മുട്ടുമ്പോൾ ഉത്തരവുമായി അയാൾ തന്നെ നിശബ്ദതക്ക് വിരാമമിട്ടു..
"എന്താ നീ ഇങ്ങനെ നോക്കുന്നത്?കാണാത്ത പോലെ.."
"ആരാ.."ഏറെ പ്രയാസപ്പെട്ട് പുറത്ത് വന്ന ചോദ്യം കേട്ട് അയാൾ മുഴുവൻ പല്ലുകളും പുറത്ത് കാൺകെ ചിരിച്ചു..
സന്തോഷത്തിന്റെ സിമ്പൽ ആയി കണക്കാക്കുന്ന ചിരി ചിലപ്പോഴൊക്കെ ഭയാനകമാണ്.കൂട്ടുകാരികൾ പോകാനായി ഇറങ്ങിയതും ഞാൻ അവരുടെ അരികുപറ്റി വേഗത്തിൽ നടക്കാൻ തുടങ്ങി.തിരിഞ്ഞു നോക്കാതെ..
പിന്നീട് പലയിടത്തു നിന്നായി അയാളെ കണ്ടു..
"എനിക്ക് നിന്നെ നന്നായറിയാം."
തനിച്ച് കാണുമ്പോഴൊക്കെ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു..
"എങ്ങനെ അറിയാം"എന്ന് ചോദിക്കാനുള്ള ധൈര്യം അതിനോടകം നേടിയെടുത്തിരുന്നു.പക്ഷെ ഉത്തരം അയാൾ ക്രൂരമായ ഒരു തരം ചിരിയിലൊതുക്കി..
ചേച്ചിയോടൊത്ത് ഹോസ്പിറ്റലിൽ പോയി വരുമ്പോഴാണ് പിന്നീട് അയാളെ കണ്ടത്.ചേച്ചി മെഡിസിൻ മേടിക്കാൻ കയറിയപ്പോൾ ഓട്ടോയിൽ ഞാൻ തനിച്ചായിരുന്നു..
"പ്രിയാ..."പതിഞ്ഞ ശബ്ദത്തിലുള്ള ആ വിളി കേട്ട് ഞെട്ടലോടെ നോക്കുമ്പോൾ അയാൾ ഡ്രൈവറിനടുത്തായി ഒരു വശം ചെരിഞ്ഞിരിക്കുന്നു.സിഗരറ്റിന്റെ പുക എന്റെ നേർക്ക് ഒരു താളത്തിൽ ഊതിക്കൊണ്ട് അയാൾ ചിരിച്ചു..
"ചേച്ചീ.."എന്ന് വിളിക്കാൻ ശ്രമിച്ചിട്ടും തൊണ്ടയിൽ എന്തോ കുരുങ്ങിയ അവസ്ഥയിൽ ഞാൻ തരിച്ചിരുന്നു..
"പ്രസീത മരുന്ന് വാങ്ങാൻ പോയോ,പ്രിയ മോളെ തനിച്ചാക്കിയിട്ട്..?"
അപ്പോൾ അയാൾക്ക് ചേച്ചിയുടെ പേരും അറിയാം.ചോദ്യങ്ങൾ ഒരുപാട് തിക്കിത്തിരക്കി ഉള്ളിൽ നിന്നും വന്നെങ്കിലും പുറത്തേക്കു വരാൻ ധൈര്യം കാണിച്ചത് ഒരൊറ്റ ചോദ്യമായിരുന്നു.അതും വിറയലോടെ..
"എങ്ങനെ അറിയാം,..ഞങ്ങളുടെ പേര്..?"
"ഹ ഹ....എല്ലാം അറിയാം..എല്ലാം..."
പൊട്ടിച്ചിരിക്കുമ്പോഴും ഡ്രൈവർ ഒരു കുലുക്കവുമില്ലാതെ ഇരുന്നത് കുറച്ചൊന്നുമല്ല എന്നെ ദേഷ്യം പിടിപ്പിച്ചത്.പുറത്തേക്കിറങ്ങിയപ്പോൾ ചേച്ചി തിരികെ വരുന്നത് കണ്ടു..
ഓട്ടോയുടെ മുന്നിലേക്ക് നോക്കിയപ്പോൾ അയാളില്ല,ഞാൻ ചുറ്റുപാടും നോക്കി,ഇല്ല.. ഇത്ര പെട്ടെന്ന് എങ്ങോട്ട് മറഞ്ഞു?
ആ യാത്രയിലുടനീളം ചേച്ചി ഫോണിൽ സംസാരിക്കുന്നത് കാരണം എനിക്കയാളെ കുറിച്ച് പറയാനെ കഴിഞ്ഞില്ല.പിന്നീട് പറഞ്ഞപ്പോഴൊന്നും ആരും വിശ്വസിച്ചതും ഇല്ല.ഒരു തരത്തിൽ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല..
ചെറുപ്പം തൊട്ടേ അമ്മയെയും ചേച്ചിയെയും ഒരുപാട് പറ്റിച്ചിട്ടുണ്ട്.മരത്തിൽ കേറി വീണതാണെന്ന മട്ടിൽ മരച്ചുവട്ടിൽ ബോധം പോയ പോലെ കിടക്കുന്നത്...
ചെത്തിയിലയിൽ മുരിക്കിൻമുള്ള് കൂട്ടി മുറുക്കി വായിൽ നിന്ന് ചോരവന്നെന്നു പറയുന്നത്.ഇങ്ങനെ ഒരുപാടുണ്ട് അഭിനയ കഥകൾ.അപ്പോൾ പിന്നെ ഞാൻ പറയുന്നത് അവർ എങ്ങനെ വിശ്വസിക്കും?
പക്ഷെ അങ്ങനെയൊക്കെ ആണെങ്കിലും അന്ന് ഞാൻ ചെറിയ കുട്ടിയല്ലേ.ഇപ്പോൾ അങ്ങനെയാണോ?എന്നിട്ടും ഇവരെന്താ ഞാൻ പറയുന്നത് ശ്രദ്ധിക്കാത്തത്!ചേച്ചിയുടെ കാര്യം പോട്ടെ,അമ്മ പോലും..
ഭയപ്പെട്ടത് അയാളെ കണ്ടത് എന്റെ റൂമിന്റെ ജനലിനപ്പുറത്താണ്.നിലവിളി കേട്ട് ഓടിവന്ന ചേച്ചിയും അമ്മയും അയൽവാസികളും ഉൾപ്പെടെ തിരഞ്ഞിട്ടും ആളെ കണ്ടില്ല എന്നത് എനിക്ക് എന്തോ അസുഖമുണ്ടെന്ന ചിന്തയിലേക്ക് എല്ലാവരെയും കൊണ്ടെത്തിച്ചു..
വാദിക്കുന്നതിനിടെ ജയിക്കാനായി പൊരുതികൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഓട്ടോ ഡ്രൈവർ അയാളെ കണ്ടെന്നു പറഞ്ഞത്.എന്റെ നിർബന്ധത്തിന് വഴങ്ങി ആ ഡ്രൈവറെ വിളിച്ച് വരുത്തുമ്പോൾ വിജയം ഉറപ്പിച്ച മത്സരാർഥിയുടെ ഭാവമായിരുന്നു എനിക്ക്..
പക്ഷെ അവസാനറൗണ്ടിൽ അട്ടിമറി സംഭവിക്കുന്നത് പോലെ അയാൾ എന്നെ ദയനീയമായി പരാജയപ്പെടുത്തി...
"ഞാനും അന്ന് ചോദിക്കണം കരുതിയതാണ്.കുട്ടി എന്താണന്ന് ഒറ്റക്ക് സംസാരിച്ചിരുന്നത്.."
ഈ ചോദ്യമാണ് ഇന്നെന്നെ ശെരിക്കും ഭ്രാന്തിയാക്കിയത്.വാതിൽ തുറക്കാൻ അമ്മ പറയുന്നുണ്ട്,പക്ഷെ ഞാൻ തുറന്നില്ല,എനിക്കാരെയും കാണുകയേ വേണ്ട..
ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടേയിരുന്നു.ക്ലാസിനു പോകുമ്പോഴും ട്യൂഷന് പോകുമ്പോഴും പലപ്പോഴും ഞാൻ അയാളെ കണ്ടു.പക്ഷെ ആർക്ക് മുന്നിലും തെളിയിക്കാൻ എനിക്ക് കഴിഞ്ഞില്ല..
ഇപ്പോൾ ചേച്ചി ഭർത്താവിന്റെ വീട്ടിലേക്ക് പോയി.പോകുന്ന വരെ എൻറെ കൂടെ അധികം സമയവും ഉണ്ടാവാറുണ്ട്.എന്നെ കെട്ടിപിടിച്ചു കരഞ്ഞാണ് പോയത്.അസുഖമുള്ള അനിയത്തിയാണല്ലോ ഞാൻ..
സത്യത്തിനു മുന്നിൽ പകച്ചു നിൽക്കാനല്ലാതെ ഒന്നിനും കഴിയാത്ത നിരാശയിൽ ഞാൻ ആകെ തകർന്നു.ഏകാന്തതയെ വല്ലാതെ പ്രണയിച്ചു തുടങ്ങി..
ഇപ്പോൾ ഞാൻ വയ്യാത്ത കുട്ടിയാണ്.എല്ലാർക്കും എന്നോട് നല്ല സ്നേഹവുമാണ്.സഹതാപത്തിന്റെ കണ്ണുകൾ വഴിയിലൊക്കെ എൻറെ നേർക്ക് നീണ്ടു.ക്ലാസ്സിൽ പോയാൽ കൂട്ടുകാരികളൊക്കെ സൂക്ഷിച്ചേ സംസാരിക്കുന്നുള്ളൂ.ടീച്ചർമാർ എന്നെ നോക്കി രഹസ്യം പറയാൻ തുടങ്ങി..
എന്തോ കണ്ട് പേടിച്ചതാണ്,എന്തോ ബാധ മേല് കേറിയിരിക്കുകയാണ്,തുടങ്ങി ഒരുപാട് കാരണങ്ങൾ ഉണ്ട് നാട്ടുകാർക്ക് പറയാൻ..
എത്ര കാശ് ചിലവാക്കിയിട്ടാണെങ്കിലും ഏറ്റവും നല്ല ഡോക്ടറെ തന്നെ കാണിക്കാൻ അമ്മക്ക് വിളിച്ചു പറഞ്ഞിട്ട് കടമ നിറവേറ്റിയിട്ടുണ്ട് അച്ഛൻ..
അത് തന്നെ ധാരാളം.അച്ഛൻ പോയിട്ട് രണ്ട് വർഷമേ ആയിട്ടുള്ളൂലോ,ഇനിയും ഒരുപാട് സമ്പാദിക്കണം.വെട്ടിപ്പിടിക്കാൻ ഭൂമി വിശാലമായി ഇനിയും കിടക്കുന്നുണ്ട്..!
അത്കൊണ്ട് വിലപ്പെട്ട സമയങ്ങൾ മകളുടെ "ഭ്രാന്ത് "കേട്ട് നഷ്ടപ്പെടുത്താനൊന്നും പറ്റില്ല..
അച്ഛന്റെ ഉപദേശപ്രകാരം അടുത്തുള്ളൊരു ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു അമ്മ എന്നെ.മൂന്ന് നാല് തരം ഗുളികകൾ ഉണ്ട്.ഭക്ഷണം കഴിക്കുന്നു,ഗുളിക കഴിക്കുന്നു ഉറങ്ങുന്നു,രാവിലെ എണീക്കുന്നു..
എത്രയൊക്കെ കരഞ്ഞു പറഞ്ഞിട്ടും വിശ്വസിക്കാനോ,അതിനെ കുറിച്ചൊന്ന് അന്വേഷിക്കാനോ അമ്മ ശ്രമിച്ചില്ലല്ലോ..!
കുറേ വലുതായിട്ടുംഎന്നെ എടുത്ത് നടന്നിരുന്ന..ചോറുരുളയുമായി വീടിനു ചുറ്റും ഓടിയിരുന്ന അമ്മ..
സൈക്കിളിൽ പിറകിലിരുത്തി കടയിൽ കൊണ്ട് പോയിരുന്ന എന്നും സ്കൂൾ വിട്ട് വരുമ്പോൾ പഞ്ഞിമിട്ടായി കൊടുന്നു തന്നിരുന്ന ചേച്ചി..
എൻറെ കൈ പിടിച്ചു കടയിൽ കൊണ്ടുപോയി ഇഷ്ടമുള്ളതൊക്കെ വാങ്ങിത്തന്നിരുന്ന,നെഞ്ചിൽ കിടത്തിയുറക്കിയിട്ട് ഉണരുന്നത് ഭയന്ന് ശ്വാസം പോലും അടക്കിപിടിച്ചിരുന്ന അച്ഛൻ...
ആ നാളുകൾ എല്ലാം എന്നെ നോക്കി പരിഹസിച്ചു ചിരിച്ചു.ബന്ധങ്ങൾ എല്ലാം എനിക്ക് മുന്നിൽ ചോദ്യചിഹ്നങ്ങളായി..
ഇല്ല,ഇനിയെനിക്കൊന്നും പറയാനില്ല.പറയുംതോറും എനിക്ക് ഭ്രാന്ത് കൂടിവരികയാണ്..
ശെരിക്കും എനിക്ക് ഭ്രാന്ത് തന്നെയാണ്.കാരണം ഇപ്പോൾ ഞാൻ മിക്ക ദിവസങ്ങളിലും കാണുന്നുണ്ട്,ചുവന്ന കണ്ണുകളും കറപിടിച്ച പല്ലുകളുമുള്ള അയാളെ.എൻറെ വീട്ടിൽ വെച്ച് തന്നെ.അതും എന്റെ അമ്മയുടെ കൂടെ..
അന്ന് ഞാനും ചേച്ചിയും പോയ അതെ ഓട്ടോയിലാണ് മിക്കപ്പോഴും അയാൾ വരുന്നത്.പക്ഷെ അമ്മക്കും ഓട്ടോക്കാരനും അയാളെ കാണാൻ പറ്റുന്നില്ലായിരിക്കും അല്ലെ..?
എന്ത് കൊണ്ടോ ചേച്ചിയുള്ളപ്പോൾ എനിക്കും കാണാൻ പറ്റാറില്ല...!!
ജിയ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക