വിവാഹം സ്വർഗത്തിൽ.......................
രാത്രി മക്കൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കിയതിനു ശേഷം കഴിക്കാനിരുന്നപ്പോൾ ഉമ ഓർത്തു.ഈ വീട്ടിലെ അവസാനത്തെ ദിവസം. നാലുവർഷമായി ഇവിടെ വാടകക്ക് താമസിക്കുന്നു. നാളെ അപ്പാ വരും .അപ്പായോടൊപ്പം പുതിയ വീട്ടിലേക്ക്. അമ്മ....അമ്മയെ കുറിച്ചോർത്തപ്പോൾ ഭക്ഷണം താഴോട്ടിറങ്ങാതായി. താനല്ലേ അമ്മയെ ഈ നിലയിലാക്കിയത്.? അമ്മ മാത്രമോ? ഉഗ്രപ്രതാപിയായിരുന്ന അപ്പായുടെ ഇപ്പോഴത്തെ രൂപം കാണുമ്പോൾ ആത്മ നിന്ദ തോന്നുന്നു. ഹരിയേട്ടൻ? ഹരിയേട്ടന്റെ മരണത്തിനും ഒരു വിധത്തിൽ പറഞ്ഞാൽ താൻ തന്നെയല്ലേ കാരണക്കാരി? ഹരിയേട്ടന്റെ മരണത്തോടെ അമ്മ തളർന്നു വീണതാണ്.ഹരിയേട്ടന്റെ ബോഡി കാണാൻ പോലും തന്നെ സമ്മതിച്ചില്ല. ഇരിക്ക പിണ്ഡം വച്ച് പുറന്തള്ളിയതല്ലേ തന്നെ? തന്റെ നിഴൽ പോലും വീട്ടിലോ അഗ്രഹാരത്തിലോ കണ്ടു കൂടാ......... തന്നെ വീണ്ടും കുടുംബത്തിലേക്ക് ഏറ്റെടുത്തതിന്റെ പേരിൽ അപ്പായെയും അമ്മായെയും സമുദായത്തിൽ നിന്നും ഭ്രഷ്ട് കൽപിച്ചിരിക്കുകയാണ്.
ഓർമ്മയുടെ താളുകൾ പുറകോട്ടു മറിയുമ്പോൾ ഫൈസലിക്കയുടെ കൂടെ ഇറങ്ങിപ്പോന്ന ദിനം മിഴിവോടെ നിൽക്കുന്നു. ഫൈസലിക്കയുമായിട്ടുള്ള അടുപ്പത്തിന്റെ സൂചന കിട്ടിയപ്പോഴേ അപ്പായും ഹരിയേട്ടനും തിരക്കിട്ട് കല്യാണാലോചനകൾ കൊണ്ടുവന്നു. ഡിഗ്രി രണ്ടാം വർഷം പഠിച്ചു കൊണ്ടിരുന്ന തന്റെ പഠിത്തം അവസാനിപ്പിച്ചു. പി.ജി.ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ഫൈസലിക്ക അന്ന്. തന്നോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ് ആ കോളേജിൽ തന്നെ എം.എസ്സിക്ക് ഫൈസലിക്ക അഡ്മിഷൻ വാങ്ങിയത്.തന്റെ സമ്മതമില്ലാതെ തന്നെ അപ്പായും ഹരിയേട്ടനും അമ്മാവന്മാരും കല്യാണമുറപ്പിച്ചു. തന്നെ വീട്ടുതടങ്കലിലുമാക്കി. കല്യാണത്തലേന്ന് കോളേജിൽ നിന്നും വന്ന ഫൈസലിക്കയുടെ സുഹൃത്തുക്കളുടെ സഹായത്തോടെ രാത്രി ഫൈസലിക്കയുടെ കൂടെ പോരുകയായിരുന്നു. പിറ്റേന്നു തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ രജിസ്റ്റർ വിവാഹം നടന്നു. അതിനുള്ള കരുക്കളൊക്കെ ഫൈസലിക്ക മുമ്പേ തന്നെ നീക്കിയിരുന്നു. താമസിക്കാനുളള വാടക വീടും സുഹൃത്തുക്കൾ റെഡിയാക്കി തന്നു.
പോലീസിന്റെ സഹായത്തോടെ തന്നെ കൊണ്ടു പോകാൻ വന്ന അപ്പായുടെയും ഹരിയേട്ടന്റെയും മുഖത്തെ യാചനാ ഭാവം. കല്യാണത്തിനു കൂടിയ നാട്ടുകാരുടെയും വീട്ടുകാരുടെയും മുമ്പിൽ അപഹാസ്യരായി തല കുനിച്ചു നിൽക്കുമ്പോഴുള്ള അപമാനഭാരം.അതിന്റെ ശാപമല്ലേ ആറു വർഷം പോലും തികച്ചിട്ടില്ലാത്ത തന്റെ ദാമ്പത്യ ജീവിതത്തിനു സംഭവിച്ചത്?
ബ്രാഹ്മണ സമുദായത്തിൽ പെട്ട പെൺകുട്ടിയെ മരുമകളായി സ്വീകരിക്കാൻ സുലൈമാൻ ഹാജിയാരും ഹാജിറാ ബീവിയും മറ്റു കുടുംബാംഗങ്ങളും ഒരുക്കമായിരുന്നില്ല. "ഉമയെ ഉപേക്ഷിച്ചാൽ മാത്രം വീട്ടിലേക്കു കയറിയാൽ മതി"യെന്നു സുലൈമാൻ ഹാജിയാരുടെ അന്ത്യശാസനം. "ഉമയ്ക്കു പ്രവേശനമില്ലെങ്കിൽ എനിക്കും ഈ വീട്ടിൽ താമസിക്കണ്ട" വാശിക്കു ഫൈസലും ഒട്ടും പുറകിലല്ല. അന്യമതസ്ഥന്റെ കൂടെ ഇറങ്ങിപ്പോയ ഉമാ പാർവതിയെ വീട്ടുകാർ പടിയടച്ച് പിണ്ഡം വച്ചു ക്രിയകളെല്ലാം ചെയ്തു.ഇരു വീട്ടുകാരുടെയും സഹകരണമില്ലാതെ ഉമയും ഫൈസലും ആ വാടക വീട്ടിൽ താമസം തുടങ്ങി. പി.ജി. പൂർത്തിയാക്കാതെ ഫൈസൽ മെഡിക്കൽ റെപ്രസന്റേറ്റീവ് ആയി ജോലിക്കു പോയി തുടങ്ങി.സുഖ സൗകര്യങ്ങളുടെ നടുവിൽ ജീവിച്ചു വന്ന രണ്ടു പേരും സാഹചര്യങ്ങൾക്കനുസരിച്ച് പരിമിതമായ സൗകര്യങ്ങളിൽ അന്യോന്യം സ്റ്റേഹിച്ച് ഇണപ്രാവുകളെ പോലെ കഴിഞ്ഞു. മകൾക്കു പിന്നാലെ ഒരു മകൻ കൂടി പി റന്നു. മകനു മൂന്നു വയസായതിനു ശേഷം ഒരു ദിവസം രാത്രി ജോലി കഴിഞ്ഞു തിരികെ വരുമ്പോൾ ഉണ്ടായ ബൈക്ക് ആക്സിഡന്റിൽ പെട്ടു ഫൈസലിന് മാരകമായി പരിക്കേറ്റു. പിറ്റേ ദിവസം പറക്കമുറ്റാത്ത രണ്ടു കുട്ടികളെയും ഉമയെ ഏൽപിച്ച് ഫൈസൽ മരണത്തിനു കീഴടങ്ങി.
ഫൈസലിന്റെ മരണശേഷം ഉമയുടെയും കുട്ടികളുടെയും ജീവിതം ദുരിതപൂർണമായി. ഫൈസലിന്റെ വീട്ടുകാർ മരിച്ചു പോയ മകന്റെ മക്കളെ തിരിഞ്ഞു നോക്കിയില്ല. ആദ്യമാദ്യം ഫൈസലിന്റെ സുഹൃത്തുക്കളുടെ സഹായമുണ്ടായിരുന്നു. പിന്നീടതും നിലച്ചു. ഡിഗ്രി പോലും പൂർത്തിയാക്കാത്തതിനാൽ ജോലി സാധ്യതയും ഇല്ല. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാനും കുട്ടികളെ സ്കൂളിൽ വിടാനും ഒന്നും നിവൃത്തിയില്ലാതായപ്പോൾ ഉമ ഫൈസലിന്റെ സുഹൃത്തിന്റെ ശുപാർശയിൽ ടൗണിലെ നിളാ ടെക്സ്റ്റയിൽസിൽ സെയിൽസ് ഗേളായി ജോലിക്കു പോയി തുടങ്ങി.
ഹരിഹരനു വന്ന കല്യാണ ആലോചനകളെല്ലാം തന്നെ സഹോദരി അന്യമതസ്ഥന്റെ കൂടെ ഒളിച്ചോടിപ്പോയി എന്ന ഒറ്റക്കാരണത്താൽ തന്നെ തടസ്സപ്പെട്ടു. ഒടുവിൽ നിരാശനായി അയാൾ കല്യാണമേ വേണ്ടെന്നു വച്ചു . അമിതമായ മദ്യപാനം അയാളെ സിറോസിസ് രോഗിയാക്കി മാറ്റി. ഏറെ നാൾ ചികിത്സ ചെയ്തിട്ടും ഫലമുണ്ടായില്ല. ആറു മാസം മുമ്പ് അയാൾ മരിച്ചു. മകൻ നഷ്ടപ്പെട്ടതും മകൾക്കുണ്ടാ യ ദുരന്തവും ഭാര്യയുടെ അസുഖവും ശിവശങ്കര അയ്യരെ മാനസികമായി ആകെ തളർത്തി.
അങ്ങനെ ഇരിക്കെയാണ് നിളാ ടെക്സ്റ്റയിൽസിൽ വച്ച് ശിവശങ്കര അയ്യർ ഉമയെ കാണുന്നത്.ടെക്സ്റ്റൈൽ ഷോപ്പുകൾ തന്നെ സ്വന്തമായിട്ടുള്ള തന്റെ മകളുടെ ദയനീയാവസ്ഥ മുമ്പേ മനസ്സിലാക്കിയ അയാൾ അവളെ കൂടെ കൂട്ടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ അയാളുടെ ആഗ്രഹങ്ങൾക്ക് സമുദായം വിലക്കു കൽപിച്ചു. മകൻ നഷ്ടപ്പെട്ട വേദനയോടൊപ്പം മകൾ കൺമുന്നിൽ നരകിക്കുന്ന കാഴ്ച കൂടി സഹിക്കാനാവാതെ അയാൾ തളർന്നു കിടക്കുന്ന ഭാര്യയുടെ സമ്മതം മാത്രം നോക്കി ഉമയെയും മക്കളെയും ഏറ്റെടുക്കാൻ തയ്യാറായി.അഗ്രഹാരത്തിൽ താമസിക്കാൻ സമുദായം സമ്മതിക്കില്ല എന്നതിനാൽ പുറത്ത് ഒരു വീടു വാങ്ങിച്ച് താമസം അങ്ങോട്ടു മാറ്റി.ഉമയെയും കുഞ്ഞുങ്ങളെയും ആ വീട്ടിലേക്കു മാറ്റി പാർപ്പിച്ചു.........
NB : വിവാഹം രണ്ടു വ്യക്തികൾ മാത്രം തമ്മിലുള്ള ഉടമ്പടിയല്ല. ഇരുകൂട്ടരുടെയും ബന്ധുക്കളുടെയും ആശീർവാദവും അനുഗ്രഹാശിസ്സും ആ ചടങ്ങിന് അത്യന്താപേക്ഷിതമാണ്. ആയിരമോ ആയിരത്തി അഞ്ഞൂറോ ക്ഷണിക്കപ്പെട്ട അതിഥികൾക്കു ഭക്ഷണം കൊടുക്കുക എന്നതല്ല വിവാഹം കൊണ്ടുദ്ദേശിക്കുന്ന ത്,അവരുടെയെല്ലാം പ്രാർത്ഥനയും ആശീർവാദവും നവദമ്പതികൾക്കുണ്ടാകട്ടെ എന്നതാണ്. മറ്റുള്ളവരുടെ ശാപം വാങ്ങിച്ചു കൊണ്ടാവരുത് ഒരു പുതു ജീവിതത്തിലേക്കു പ്രവേശിക്കുന്നത്.പ്രത്യേകിച്ചും നമുക്ക് ഉയിർ തന്ന അച്ഛനുമമ്മയുടെയും .നമ്മുടെ മക്കൾ അതേ രീതിയിൽ പ്രവർത്തിക്കുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് എത്രത്തോളമാണെന്നറിയുക. പ്രണയത്തിനോ പ്രണയ വിവാഹത്തിനോ ഞാനെതിരല്ല. പക്ഷേ നമ്മുടെ വീട്ടുകാരെ അപമാനത്തിലും തീരാ ദു:ഖത്തിലുമാഴ്ത്തിക്കൊണ്ടുള്ള പ്രണയസാഫല്യത്തിലൂടെ നാമെന്താണു നേടുന്നത്? മാതാപിതാക്കളോട് രണ്ടു വാക്ക്: നിങ്ങൾക്ക് മക്കളോടുള്ള സ്നേഹവും കരുതലും അവരെ വളർത്താൻ നിങ്ങൾ എടുക്കുന്ന ബുദ്ധിമുട്ടുകളും ത്യാഗവും കുട്ടികളെ മനസിലാക്കിച്ചു തന്നെ വളർത്തുന്നവരുടെ മക്കൾ തന്റെ ജീവിതം തിരഞ്ഞെടുക്കുന്നതിൽ ആദ്യത്തെ ചോയ്സ് അച്ഛനുമമ്മയ്ക്കുമേ നൽകൂ......അത്തരം മക്കൾ നിങ്ങൾക്കിഷ്ടമില്ലാത്ത രീതിയിൽ പ്രവർത്തിക്കില്ല......
രജിത കൃഷ്ണൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക