Slider

പൂമറ്റം സേവ്യര്‍ മുതലാളിയും പൂച്ചയും

0


രാത്രി കൃത്യം പന്ത്രണ്ട് മണി ആയപ്പോള്‍ കറന്റ് വന്നു.യേശുവിന്റെ തിരു ഹൃദയ രൂപത്തിന് മുന്നിലെ നീല സീറോ വാട്ട് ബള്‍ബ് തെളിഞ്ഞു പ്രകാശം സ്വീകരണമുറിയില്‍ നിറഞ്ഞൊഴുകി, പൂച്ചയുടെ കണ്ണില്‍ പതിച്ചു.പൂമറ്റം വീടിന്റെ സ്വീകരണമുറിയിലെ ടി.വി.സ്റാണ്ടില്‍ കിടന്ന പൂച്ച ഉണര്‍ന്നു..വെളുത്ത പഞ്ഞിക്കെട്ട് പോലെ ഉള്ള ദേഹം അനങ്ങി. ടി.വി പൊതിഞ്ഞ കമ്പിളി ടര്‍ക്കിയില്‍ ആയിരുന്നു പൂച്ച കിടന്നിരുന്നത്.ഉറക്കം ഉണര്ന്നെ പൂച്ചയുടെ കണ്ണുകള്‍ മരിച്ചു പോയ സലോമിയുടെ ചിത്രത്തില്‍ ചെന്ന് തൊട്ടു.
പൂച്ച സലോമിയെ കുറിച്ച് ആലോചിച്ചു തുടങ്ങി.കാടിന്റെ ഗര്ഭവാതിലുകള്‍ തുറന്നു ,മലകളും,വീടുകളും,കാട്ടുപൊന്തകളും താണ്ടി , ഒരു ഉച്ച നേരത്ത്,പൂമറ്റം വീട്ടില്‍ വന്നു കയറിയത് വരെ പൂച്ച ഓര്‍മ്മിച്ചു..പൊടുന്നനെ പൂച്ച മുകളിലത്തെ മുറിയില്‍ കിടന്നുറങ്ങി കൊണ്ടിരിക്കുന്ന സേവ്യര്‍ മുതലാളിയെ കുറിച്ച് ഓര്‍ത്തു.
.ഇന്ന് പൂര്‍ണ്ണ ചന്ദ്രന്‍ ഉദിക്കുന്ന രാത്രിയാണ്.പ്രപഞ്ചത്തിന്റെ മസ്തിഷ്കത്തിലെ രഹസ്യ മതില്‍ ഭേദിച്ച് മൃഗഭാഷ മനസ്സിലാക്കാന്‍ മനുഷ്യര്ക്ക് സാധ്യമാവുന്ന അപൂര്‍വ്വ സംക്രമം ഈ രാത്രിയില്‍ നടക്കും.പണ്ട് സലോമിയുടെ മനസ്സ് തുറന്നത് പോലെ..സലോമിക്ക് താനുമായി സംസാരിക്കാന്‍ കഴിഞ്ഞത് പോലെ...സലോമിയുടെ മരണത്തിനു ശേഷം ഏകാകിയായ ഭര്ത്താവു സേവ്യര്‍ മുതലാളിക്ക് പൂച്ചയുമായി സംസാരിക്കാന്‍ കഴിയുമോ.??.
ആലോചിക്കുന്നതിനിടയില്‍ ഭിത്തിയില്‍ ഒരു പല്ലി ചാടുന്നത് പൂച്ചയുടെ ശ്രദ്ധയില്‍പെട്ടു.അത് വരെ ആലോചിച്ഛതെല്ലാം മറന്നു പൂച്ച പല്ലിയുടെ ചലനങ്ങളില്‍ ശ്രദ്ധിച്ചു കിടന്നു.പൂച്ചകള്‍ അങ്ങനെയാണ്.അധിക നേരം എന്തെങ്കിലും ചിന്തിക്കാന്‍ അവക്ക് സാധിക്കില്ല.പല്ലിയെ പിടിക്കാന്‍ മടി തോന്നിയതിനാല്‍ പതിയെ പൂച്ചയുടെ ചിന്ത സേവ്യര്‍ മുതലാളിയിലെക്ക് തിരിച്ചു വന്നു.
താന്‍ തന്‍റെ ദൗത്യത്തില്‍ നിന്നും പിന്‍വലിഞ്ഞതില്‍ പൂച്ചക്ക് ദുഃഖം തോന്നി.സേവ്യര്‍ മുതലാളി ഉറക്കത്തില്‍ നിന്നും ഉണരുന്നതും മുറി തുറന്നു സ്റെയര്കെെസ് വഴി താഴെ സ്വീകരണ മുറിയിലേക്ക് ഇറങ്ങി വരുന്നതും പൂച്ച സങ്കല്പ്പിച്ചു.ആ സങ്കല്പ ചിത്രത്തില്‍ ശക്തിയായി മാര്‍ജാര മനസ്സ് കേന്ദ്രീകരിച്ചു...
അപ്പോള്‍ മുകളിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന സേവ്യര്‍ മുതലാളി ഒരു സ്വപ്നം കാണുകയായിരുന്നു.അപ്പന്‍ ദേവസിയോടൊപ്പം ഇരട്ട കുഴല്‍ തോക്കുമായി ഏറുമാടത്തില്‍ കാവല്‍ ഇരിക്കുകയാണ് കൊച്ചു സേവ്യര്‍....വേലി പൊളിച്ചു കാട്ടുപോത്തിന്‍ കൂട്ടം തോട്ടതിനുള്ളിലെക്ക് എപ്പോ വേണമെങ്കിലും കയറാം..
“മോനെ വെടിയേറ്റ് പോത്ത് വീഴുന്നത് ഉള്ളില്‍ ഓര്‍ത്തോണ്ട് വേണം കാഞ്ചിയില്‍ വിരല് വയ്ക്കാന്‍...കണ്ണ് കാഞ്ചിക്ക് കാവല്‍ ഇരിക്കണം..മനസ്സ് ആണ് ഉന്നം പിടിക്കേണ്ടത്‌...”
ദേവസി എന്ന ദേവസ്യാച്ചന്‍ മുതലാളി മകന് പറഞ്ഞു കൊടുക്കുകയാണ്.
പൊടുന്നനെ വേലിയുടെ അറ്റത്ത്‌ രണ്ടു കാട്ടു പോത്തുകള്‍.അവ ഉള്ളിലേക്ക് കയറാന്‍ നോക്കുകയാണ്.മുതലാളിയുടെ വിരലുകള്‍ കാഞ്ചിയില്‍ തൊട്ടു.പൊടുന്നനെ സേവ്യര്‍ മുതലാളി ഉറക്കത്തില്‍ നിന്നും ഉണര്ന്നു .
പിന്നെയും കുറെ നേരം ആ സ്വപ്നത്തെ കുറിച്ച് ആലോചിച്ചു കിടന്നു.അപ്പന്‍ ദേവസിയും വല്യപ്പന്‍ വര്ക്കി്യും തോക്ക് ഉപയോഗിക്കുന്നതില്‍ വിദഗ്ദരായിരുന്നു..കുടിയേറി,കാട് വളച്ചെടുത്തു,കങ്കാണിമാരെ വച്ച് പണിയെടുപ്പിച്ച് വലിയ ഭൂസ്വത്ത് ഉണ്ടാക്കിയ പൂര്‍വ്വികര്‍ ....കുടിയേറ്റ കൃഷിക്കാരുടെ ഏറ്റവും വലിയ ശത്രു കാട്ടു മൃഗങ്ങള്‍ ആയിരുന്നു ഒരു കാലത്ത്.ഇപ്പോഴും വീട്ടിലെ ഒരു രഹസ്യസ്ഥാനത്ത് തോക്കും തിരകളും മുതലാളി സൂക്ഷിക്കുന്നുണ്ട്.ഒരു ഓര്‍മ്മ പോലെ.
കടുത്ത ഉഷ്ണം തോന്നിയതിനാല്‍ മുതലാളി എഴുന്നേറ്റ് മേല് ഒന്ന് കഴുകി.ആ രാത്രിയിലെ മൂന്നാമത്തെ കുളി ആയിരുന്നു അത്.സലോമി പോയതിനു ശേഷം മുതലാളിയുടെ ഓര്മ്മയുടെ താക്കോലും കളഞ്ഞു പൊയിരുന്നൂ.ആ വലിയ ബംഗ്ലാവില്‍ മുതലാളിയും പിന്നെ വന്നു കയറിയ പൂച്ചയും മാത്രമേ ഇപ്പോള്‍ ഉള്ളു.
കുളിച്ചതിനു ശേഷം മുതലാളി ജനാല തുറന്നു പുറത്തേക്കു നോക്കി.കുന്നിന്‍ മുകളിലെ ബംഗ്ലാവിന്റെ രണ്ടാമത്തെ നിലയില്‍ നിന്നും വിശാലമായ പൂമറ്റം എസ്റ്റേറ്റ് നിലാവില്‍ മുങ്ങി കിടക്കുന്നത് മുതലാളി നോക്കി നിന്നു.മുന്നൂറു എക്കര്‍ വരുന്ന പൂമറ്റം എസ്റ്റേറ്റ് കൂടാതെ കേരളത്തിലെ പല സ്ഥലത്തും മുതലാളിക്ക് ഭൂസ്വത്തുക്കള്‍ ഉണ്ട്,കൂടാതെ ഹോട്ടലുകള്‍,ക്രഷറുകള്‍...
ഇനി ആരാണ് ഇതൊക്കെ അനുഭവിക്കാന്‍...രണ്ടു ആണ്മ.ക്കള്‍ മാത്രം.മൂത്തവന്‍ തൊമ്മിച്ചന്‍ മരിച്ചു.അവന്റെ ഭാര്യ ഗ്രേസി സ്വന്തം ഫ്ലാറ്റില്‍ കൊച്ചിയില്‍ താമസം.രണ്ടാമന്‍ ജോര്‍ജ് പുരോഹിതനായി.ഇപ്പോള്‍ ബിഷപ്പിന്റെ സെക്രട്ടറി...
ആ പൂച്ച വന്നു കയറിയത് മുതലാണ്‌ എല്ലാത്തിനും തുടക്കം.മുതലാളി ഓര്‍മ്മിച്ചു.
തൊമ്മിച്ചന്‍ മരിച്ചു.ഹാര്‍ട്ട് അറ്റാക്ക്.
പിന്നെ സലോമിയുടെ ഓര്മ്മ നഷ്ടപെട്ടു.ഗ്രേസിയുമായി കലഹം തുടങ്ങി ,അവള്‍ ഗ്രേസിയെ പൂമറ്റം വീട്ടില്‍ നിന്നും ഇറക്കി വിട്ടു.ഇളയ മകന്‍ ജോര്‍ജിനെ സലോമി വെറുത്തു.കാരണം ഒന്നുമില്ലാതെ.
പൂമറ്റം എസ്റ്റെയിറ്റിന്റെ പകുതി,മെഡിക്കല്‍ കോളേജ് നിര്മ്മി്ക്കാന്‍ വിട്ടു കൊടുക്കാമോ എന്ന് ഇളയ മകന്‍ വൈദികന്‍ ചോദിച്ചിരിക്കുന്നു.തീരുമാനം നാളെ പറയാമെന്നു മുതലാളി പറഞ്ഞിരിക്കുകയാണ്.
അലമാര തുറന്നു ഒരു ഗ്ലാസ് ബ്രാണ്ടി കുടിച്ചു.ഉറക്കം പോയിരിക്കുന്നു.
ഒരു ഗ്ലാസ് മദ്യം കൂടി പകര്‍ന്നു മുതലാളി താഴെ സ്വീകരണ മുറിയിലേക്ക് നടന്നു.താഴെ ടി.വി.സ്റ്റാന്ഡില്‍ സീറോ വാട്ടിന്റെ വെളിച്ചത്തില്‍ രണ്ടു മാര്‍ജാര മിഴികള്‍ നീലയായി തിളങ്ങുന്നത് മുതലാളി കണ്ടു..
പൂച്ച മുതലാളിയെ നോക്കി.മുതലാളി പൂച്ചയെയും.
അപ്പോള്‍ മേഘങ്ങുടെ അതിര്‍ വരമ്പുകള്‍ തകര്‍ത്തു പൂര്‍ണ്ണ ചന്ദ്രന്‍ മാനത്ത് പ്രത്യക്ഷപ്പെട്ടു.പ്രപഞ്ചത്തിന്റെ അബോധ മനസ്സിന്റെ ഭിത്തിയില്‍ ഒരു പഴുത് വീണു.അതിലൂടെ മുതലാളി പൂച്ചയുടെ സ്വരം കേട്ടു.
“നിങ്ങള്‍ക്ക് ഉറക്കം വരുന്നില്ല,അല്ലെ.?” പൂച്ച ചോദിച്ചു
.
മറ്റൊരിക്കല്‍ ആയിരുന്നെങ്കില്‍ അത് പൂച്ചയുടെ 'മ്യാവു' എന്ന ശബ്ദം ആയി മാത്രമേ മുതലാളിക്ക് തോന്നുകയുണ്ടയിരുന്നുള്ളൂ
.
മുതലാളി അമ്പരന്നു ഒരു നിമിഷം നോക്കി നിന്നു.
“ങേ ..പൂച്ച..പൂച്ച സംസാരിക്കുന്നോ...”.
“അതെ..ഇത്ര പെട്ടെന്ന് നിങ്ങള്ക്ക് എന്റെ. ഭാഷ മനസ്സിലാകും എന്ന് എനിക്ക് അറിയില്ലായിരുന്നു.എന്തായാലും അവസാന നിമിഷം നിങ്ങള്ക്ക് അത് മനസ്സിലായല്ലോ..” പൂച്ച പറഞ്ഞു.
മുതലാളി താഴെ വന്നു കസേരയില്‍ ഇരുന്നു.വിശാലമായ സ്വീകരണ മുറിയില്‍ അപ്പനും വല്യപ്പനും വെടി വച്ചിട്ട കാട്ടു പോത്തിന്റെ തലകളുടെ അരികില്‍ തൂക്കിയിട്ടിരുന്ന ചിത്രങ്ങളിലൂടെ പൂര്‍വ്വികരും ,വിശുദ്ധന്മാരും ,കര്‍ത്താവും അവരെ നോക്കി.മുതലാളി ഒരു സിപ്പ് മദ്യം കഴിച്ചു.
‘അവസാന നിമിഷം?? ...അത് എനിക്ക് മനസ്സിലായില്ല..”
“പൂച്ചകള്ക്ക് അധിക നേരം സംസാരിക്കാന്‍ കഴിയില്ല.നിങ്ങള്‍ നാളെ കൊല്ലപെടാന്‍ സാധ്യത ഉണ്ട്.മൂത്തമകന്‍ തൊമ്മി മരിച്ചത് പോലെ.."
മുതലാളി ഇത്തവണ ശരിക്കും ഞെട്ടി.
പൂച്ച തുടര്‍ന്നു.
“നിങ്ങളുടെ മൂത്ത മകന്റെ ഭാര്യ ഗ്രേസിയും ഇളയ മകന്‍ പള്ളിയില്‍അച്ചനും തമ്മില്‍ അവിഹിത ബന്ധമുണ്ട്.അവര്‍ തമ്മില്‍ ഉള്ള ബന്ധം ഇടക്ക് തൊമ്മിച്ചന്‍ അറിഞ്ഞു.ഭാര്യയെ ഗാഡമായി സ്നേഹിച്ചിരുന്ന തൊമ്മിച്ചനു അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.അത് ചോദിയ്ക്കാന്‍ ബിഷപ്പ് ഹൌസില്‍ ചെന്ന തൊമ്മിയെ ജോര്ജച്ചന്‍ കഴുത്ത് ഞെരിച്ചു കൊന്നു.പള്ളിവക ഹോസ്പിറ്റലും മറ്റുമുള്ള അയാള്‍ക്ക് അത് ഹാര്ട്ട് അറ്റാക്ക് ആണെന്ന് വരുത്തി തീര്ക്കാ ന്‍ എളുപ്പമായിരുന്നു.പോസ്റ്റ്‌ മോര്ട്ടം നടത്തേണ്ട എന്ന് വാശി പിടിച്ചത് ഗ്രേസി ആണ്.അത് കൊണ്ട് കൊലപാതകത്തിന് തെളിവുകള്‍ ഒന്നും ലഭിച്ചില്ല.സ്വന്തം സഹോദരനെ,അതും ഒരു വൈദികന്‍ ...കൊല ചെയ്യുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ..?
മുതലാളി ഞെട്ടി മരവിച്ച് അത് കേട്ടു.അര്ദ്ധരാത്രിയില്‍ കാണുന്ന ഒരു സ്വപ്നം ആണ് ഇതെന്ന് അദ്ദേഹം ഉള്ളില്‍ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
“ഇതൊക്കെ പൂച്ചക്ക് എങ്ങനെ അറിയാം.”മുതലാളി ചോദിച്ചു.
“പൂച്ചകള്‍ എല്ലാം അറിയുന്നു.തെളിവുകള്‍ ഒന്നും ഇല്ല.പക്ഷേ നിങ്ങളുടെ ഭാര്യ സലോമിക്ക് ഇത് ബോധ്യപെട്ടതാണ്.അത് പക്ഷെ നിങ്ങളോട് പറയാന്‍ അവര്‍ ഭയപ്പെട്ടിരുന്നു..നാളെ നിങ്ങളുടെ ഭൂസ്വത്തു അവര്ക്ക് വിട്ടു കൊടുക്കുന്നതോടെ മെഡിക്കല്‍ കോളെജിനു സ്ഥലം വിട്ടു കൊടുത്തു ബിഷപ്പ് ആവാന്‍ ഉള്ള ജോര്ജിന്റെ കരുനീക്കങ്ങള്‍ ശക്തമാവും.ഏക തടസ്സം നിങ്ങളാണ്. സ്ഥലം തരില്ല എന്ന് പറയുകയാണെങ്കില്‍ നിങ്ങളെയും അവര്‍ വധിക്കും.ഇവിടെ വന്നു.ഈ വീട്ടില്‍ വച്ച്.”
അപ്പോള്‍ പൂര്ണ്ണ ചന്ദ്രന്‍ മേഘങ്ങള്ക്കിടയില്‍ മറഞ്ഞു.പൂച്ച അതിന്റെ തല കമ്പിളി ടര്‍ക്കിയിലേക്ക് നീട്ടി വച്ച് കണ്ണുകള്‍ അടച്ചു.മെഡിക്കല്‍ കോളെജു പണിയുമ്പോള്‍ പൂമറ്റം എസ്റെയിറ്റിലെ കാലങ്ങള്‍ ആയി പണി എടുത്തു കൊണ്ടിരുന്ന തൊഴിലാളി കുടുംബങ്ങളും അവിടുത്തെ പൂച്ചകളും
വനഗര്‍ഭത്തിലെക്ക് ഇറങ്ങി പോവുന്നത് അത് സ്വപ്നം കാണാന്‍ തുടങ്ങി.
മുതലാളി കണ്ണ് തുറന്നപ്പോള്‍ നേരം ഏറെ വൈകിയിരുന്നു..ഉച്ചയാവാന്‍ അധികം നേരമില്ല..എന്തൊരു ഉറക്കം ആയിരുന്നു അത്.തലേന്ന് സംഭവിച്ചത് ആ ദീര്ഘ നിദ്രയിലെ ഒരു സ്വപ്നം മാത്രം ആണെന്ന് അയാള്‍ കരുതി..പൂച്ച മുതലാളിയുടെ കാലില്‍ വന്നു ഉരുമ്മി മ്യാവു ,മ്യാവൂ എന്ന് കരഞ്ഞു..സ്വീകരണ മുറിയിലെ ഫ്രെയിം ഇട്ട ചിത്രത്തില്‍ ഇരുന്നു സലോമി അത് കണ്ടു കൗതുകപൂര്‍വ്വം ചിരിച്ചു.
മുതലാളി ഏറെ നാള്‍ കൂടി തൊമ്മിയുടെ മുറിയില്‍ കയറി..ബിസിനസ് നോക്കി നടത്തിയിരുന്നത് തൊമ്മി ആയതിനാല്‍ അവന്‍ ഡയറി സൂക്ഷിച്ചിരുന്നു എന്ന് മുതലാളിക്ക് അറിയാമായിരുന്നു.അപ്പോള്‍ മുറിയിലേക്ക് പൂച്ച കയറി വന്നു.അലമാരയുടെ ഏറ്റവും അടിയിലെ അറക്ക് സമീപം വന്നു അത് മുതലാളിയെ നോക്കി.മുതലാളി അറ തുറന്നു.
അതില്‍ തൊമ്മിയുടെ ഡയറി ഉണ്ടായിരുന്നു.മരിക്കുന്നതിനു തലേന്ന് തൊമ്മി എഴുതിയ വാചകങ്ങള്‍ മുതലാളി വായിച്ചു.
“ഗ്രേസിയും ജോര്‍ജും തമ്മില്‍ ഒരിക്കലും അങ്ങനെ ഒന്നും ഉണ്ടാകാന്‍ വഴിയില്ല.എങ്കിലും നാളെ ജോര്ജുമായി ഇക്കാര്യം സംസാരിച്ചു ഉള്ളിലെ സംശയം നിവര്‍ത്തി വരുത്തണം.”
മുതലാളി ഡയറി അടച്ചു സ്വീകരണ മുറിയില്‍ വന്നു.അപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു.അത് ജോര്‍ജു അച്ചന്‍ ആയിരുന്നു.
“എസ്റ്റെയിറ്റ് തല്കാലം മെഡിക്കല്‍ കോളെജിനു കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.” മുതലാളി പറഞ്ഞു.
“അപ്പന് എന്താണീ പറയുന്നത്,ഇത് ഒരു നല്ല കാര്യത്തിനല്ലേ..മാത്രമല്ല, പുരോഹിതന്‍ ആണെങ്കിലും അപ്പന്റെ സ്വത്തില്‍ ഒരു ഭാഗം എനിക്കും അവകാശം ഉള്ളതല്ലേ...” അച്ചന്‍ ചോദിച്ചു.അങ്ങനെ ഒരു മറുപടി അച്ചന്‍ പ്രതീക്ഷിച്ചിരുന്നില്ല.
മുതലാളി ഒന്നും പറഞ്ഞില്ല.ഒരു നിമിഷത്തെ മൌനത്തിനു ശേഷം അച്ചന്‍ പറഞ്ഞു.
“ഇന്ന് വൈകുന്നേരം ഞാന്‍ അങ്ങോട്ട്‌ വരും.അപ്പന്‍ അതിനു സമ്മതിക്കും.”
മുതലാളി ഫോണ്‍ വയ്ക്കുന്നതിനു മുന്പ്‌ അച്ചന്‍ ഫോണ്‍ വച്ചു.
നാളുകള്ക്ക് ശേഷം മുതലാളി പുറത്തിറങ്ങി.വിന്റ്റെജ് കാറുകളുടെ കളക്ഷന്‍ ഉണ്ടായിരുന്ന തൊമ്മിയുടെ ഗാരേജില്‍ നിന്ന് ഇപ്പോഴും കണ്ടീഷന്‍ ആയ മോറീസ് മൈനര്‍ കാറില്‍ മുതലാളി പള്ളി സെമിത്തേരിയില്‍ പോയി.സലോമിയും തൊമ്മിയും ഉറങ്ങുന്ന കുടുംബകല്ലറയില്‍ പുല്നാ്മ്പുകള്‍ വളര്ന്നു നില്ക്കു നതു മുതലാളി പറിച്ചു മാറ്റി.കുറെ നേരം കല്ലറയുടെ അരികില്‍ മൌനമായി ഇരുന്നു.തിരികെ വന്നപ്പോള്‍ നേരം സന്ധ്യ ആകാറായിരുന്നു.ചക്രവാളത്തിലെ ജ്വാലാ പഥങ്ങളിലൂടെ അസ്തമയത്തിന്റെ രാജ രഥം തിരികെ പോവുകയാണ്.
മുതലാളി സ്വീകരണ മുറിയില്‍ കയറി ഇരുന്നു.
അല്പം കഴിഞ്ഞപ്പോള്‍ ഗേറ്റില്‍ ഹോണ്‍ കേട്ടു.
മുതലാളി ജനാല വഴി പുറത്തേക്ക നോക്കി.പുറത്തു വാഹങ്ങളുടെ ഒരു നിര.ജോര്ജ് അച്ചനും ഗ്രേസിയും കാറുകളില്‍ നിന്ന് ഇറങ്ങുന്നു..
പൊടുന്നനെ കാട്ടുമൃഗങ്ങളെ വക വരുത്തി ഭൂമി സ്വന്തമാക്കിയ വല്യപ്പന്മാരുടെ രക്തം സേവ്യര്‍ മുതലാളിയുടെ ഉള്ളില്‍ തിളച്ചു.കഴുത്തില്‍ വെന്തിങ്ങ അണിഞ്ഞ അപ്പന്‍ ദേവസിയുടെ ചിത്രത്തിന് ജീവന്‍ വച്ചത് പോലെ.
മുതലാളി ചെന്ന് അപ്പന്റെ ചിത്രം ഉള്ള ഫ്രെയിം എടുത്തു മാറ്റി. ഭിത്തിക്കുള്ളിലെ അറയുടെ പിടി മാത്രം പുറത്തു കാണാം.അത് വലിച്ചു തുറന്നു, ഇരട്ട കുഴല്‍ തോക്കും,തിരകളും എടുത്തു.അതിനു ശേഷം ജനാലയുടെ അരികില്‍ എത്തി.ജോര്ജും ഗ്രേസിയും മുറ്റത്തേക്ക് നടന്നു വരികയാണ്‌.
“മോനെ വെടിയേറ്റ് പോത്ത് വീഴുന്നത് ഉള്ളില്‍ ഓര്ത്തോണ്ട് കാഞ്ചിയില്‍ വിരല് വയ്ക്കണം.കണ്ണ് കാഞ്ചിക്ക് കാവല്‍ ഇരിക്കണം..മനസ്സ് ആണ് ഉന്നം പിടിക്കേണ്ടത്‌...” അപ്പന്‍ ഉള്ളില്‍ ഇരുന്നു പറയുന്നു.
വേലി കടന്നു രണ്ടു കാട്ടു പോത്തുകളുടെ ശിരസ്സുകള്‍ മാത്രമേ മുതലാളി ഇപ്പോള്‍ കാണുന്നുള്ളൂ.
മുതലാളി ഉന്നം പിടിച്ചു..
ടി.വി.സ്റാണ്ടില്‍ കിടന്നു കൊണ്ട് പൂച്ച കണ്ണ് ചിമ്മി.
(അവസാനിച്ചു)

By: 
Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo