കുഞ്ഞു മുഹമ്മദിനെ മാറോടണച്ച് മരു ഭൂമിയുടെ മണല്‍ ക്കാടുകള്‍ താണ്ടി ബനൂ സഅധ ലക്ഷ്യമാക്കി ഹലീമയും ഭര്‍ത്താവും നീങ്ങുകയാണ്. യാത്രക്കായി കൊണ്ട് വന്നിരുന്ന കഴുത ക്ക് അപ്പടി യൊരു മാറ്റം. ക്ഷീണിതനായി ഇഴഞ്ഞു നീങ്ങിയിരുന്ന കഴുതയായിരുന്നു ഇങ്ങോട്ട് വന്നപ്പോള്‍ ഉണ്ടായിരുന്നതെങ്കില്‍ തിരിച്ച് പോകുമ്പോള്‍ അവനെന്തൊരു വേഗതയാണ് ..ഉശാരാണ്. മക്കയില്‍ നിന്നും അവസാനം പുറപ്പെട്ടിട്ടും മറ്റുള്ളവരെയൊക്കെ കടത്തി വെട്ടിയാണ് അവന്‍ സഞ്ചരിക്കുന്നത് . ഹലീമ കുട്ടിക്ക് മുല കൊടുക്കാന്‍ തുടങ്ങിയപ്പോള്‍മുലപ്പാല്‍ കൊണ്ട് മുല നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ദൈവമേ ഇതെന്തൊരല്ഭുതം !!!. ക്ഷാമം കാരണംമുലപ്പാല്‍ വറ്റിയ, ശുഷ്കിച്ച ശരീരവുമായാണ് ഹലീമ മക്കയിലേക്ക് പോയത്. അത് കൊണ്ടായിരുന്നു ആരും ഹലീമാക്ക് കുട്ടികളെ നല്‍കാതിരുന്നതും. വീട്ടിലെ ഒട്ടകത്തെ പാല്‍ കറക്കാന്‍ പോയ ഭര്‍ത്താവിന്റെ മുഖവും പ്രസന്നമായിരിക്കുന്നു. ഇതെന്തൊരല്ഭുതം !!!. പാല്‍ ചുരത്താതിരുന്ന ഒട്ടകമിന്നു വേണ്ടുവോളം പാല്‍ തന്നിരിക്കുന്നു. ഹലീമ യും ഭര്‍ത്താവും ഒട്ടകപ്പാല്‍ വേണ്ടുവോളം കുടിച്ച് പരസ്പരം പറഞ്ഞു. ഈ കുഞ്ഞു നമുക്ക് അനുഗ്രഹമായിരിക്കുന്നു.
മരുഭൂമിയിലെ മരു ക്കാറ്റിനോടും മരം കോച്ചുന്ന തണുപ്പിനോടും ഇഴകി ചേര്‍ന്ന് ഹലീമയുടെ മുലയും കുടിച്ച് അവരുടെ മകള്‍ ശയിമ യുടെ ലാളന യില്‍ രണ്ടു വയസ്സ് വരെ മുഹമ്മദ് അവിടെ കഴിഞ്ഞു കൂട്ടി. ഈ അടുത്ത നൂറ്റാണ്ടില്‍ വരെ അറബികള്‍ ക്കിടയില്‍ കുട്ടികളെ മരുഭൂമിയിലേക്ക് ഇങ്ങനെ പറഞ്ഞു വിടുന്ന ആചാരം ഉണ്ടായിരുന്നു എന്നാണു പറയപ്പെടുന്നത്. മരുഭൂമിയിലെ ശുദ്ധ വായു ശ്വസിച്ചും, ശുദ്ധ ഭാഷ സ്വായത്തമാക്കിയും അവിടത്തെ പരുക്കന്‍ ജീവിതത്തോടു ഇണങ്ങി ചേര്‍ന്നുള്ള ജീവിതം പില്‍ക്കാലത്ത് കുട്ടികളുടെ ശരീര പ്രകൃതി യും സ്വഭാവവും രൂപികരിക്കുന്നതില്‍ ഗുണപരമായ പങ്കു വഹിക്കുമെന്നുള്ള വിശ്വാസമായിരിക്കാം ഇതിനു പിന്നില്‍ . ശുദ്ധമായ അറബി സ്വായത്തമാക്കാന്‍ കുട്ടിക്കാലത്തെ ഈ മരുവാസം സഹായിച്ചിരുന്നു എന്ന് പ്രവാചകന്‍ (സ ) തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. രണ്ടു വയസ്സായപ്പോള്‍ കുട്ടിയെ തിരിച്ചേല്‍പ്പിക്കാന്‍ ഹലീമ മാതാവ് ആമിന യുടെ അടുത്തേക്ക് വന്നെങ്കിലും കുട്ടിയെ മരുഭൂമിയിലേക്ക് തന്നെ അവര്‍ തിരിച്ചയക്കുകയാണ് ഉണ്ടായത്. ആ കാലത്ത് മക്കയില്‍ പടര്‍ന്നു പിടിച്ചൊരു പകര്‍ച്ച വ്യാധിയില്‍ നിന്ന് മകനെ രക്ഷപ്പെടുത്താനായിരുന്നു അവര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഐശ്വര്യങ്ങള്‍ നല്‍കുന്ന കുട്ടിയെ തിരിച്ച് കൊണ്ട് പോകാന്‍ ഹലീമയും ആഗ്രഹിച്ചിട്ടുണ്ടാകം. ഇങ്ങനെ രണ്ടു പ്രാവശ്യം കൂടി കുട്ടിയെ മക്കയിലേക്ക് കൊണ്ട് വരികയും വീണ്ടും മരുഭൂമി യിലേക്ക് തന്നെ തിരിച്ച് കൊണ്ട് പോവുകയും ചെയ്തു. അങ്ങനെ അഞ്ചു വയസ്സുള്ള ബാലനാകുന്നത് വരെ മുഹമ്മദ് ബനൂ സഅദില്‍ തന്നെ വളര്‍ന്നു. മരുഭൂമിയുടെ പരുക്കന്‍ സാഹചര്യങ്ങളോട് ഇഴകി ചേര്‍ന്ന് , സ്വച്ഛവും സ്വതന്ദ്രവുമായി, മാനസികമോ ശാരിരികാമോ ആയ ബന്ധനങ്ങള്‍ ഇല്ലാതെ ആ ബാലന്‍ വളര്‍ന്നു വന്നു.
ഇതിനിടയില്‍ നടന്ന രണ്ടു പ്രധാന സംഭവങ്ങള്‍ ഒന്ന് മൂന്നാമത്തെ വയസ്സില്‍ മാലാഖമാര്‍ വന്നു അദ്ദേഹത്തിന്‍റെ ഹൃദയം മുറിച്ച് ശുദ്ധീകരിച്ഛതാണ്. കൂട്ടുകാരോനോടൊപ്പം കളിക്കുകയായിരുന്ന മുഹമ്മദിനെ രണ്ടു ശുഭ വസ്ത്ര ധാരികള്‍ വന്നു മലര്‍ത്തി കിടത്തി ഹൃദയം കീറി മുറിക്കുകയും അത് ശുദ്ധിയാക്കുകയും ചെയ്തു. മുഹമ്മദിനെ ആരോ കൊല്ലുന്നു എന്ന് വിളിച്ച് പറഞ്ഞു ആ കുട്ടി ഹലീമയുടെ അടുത്തേക്ക് ഓടി വന്നു. ഹലീമ പോയി നോക്കുമ്പോള്‍ വിവര്‍ണ്ണനായി നില്‍ക്കുന്ന മുഹമ്മദിനെ യാണ് കണ്ടത്. ശുഭ വസ്ത്രധാരികള്‍ തന്നോട് ചെയ്ത കാര്യാങ്ങള്‍ ഒരു മൂന്നു വയസ്സുകാരന്റെ ഭാഷയില്‍ മുഹമ്മദ് ഹലീമയോട് വിഷധീകരിച്ച് കൊടുത്തു. പ്രവാചക ചരിത്രം എഴുതിയവരൊക്കെ പല കോണുകളിലൂടെ ചര്‍ച്ച ചെയ്തൊരു സംഭവമാണിത്. അഞ്ചാം വയസില്‍ ബാലനായ മുഹമ്മദിനെ മാതാവിന്റെ അടുക്കലേക്ക് ഏല്‍പ്പിക്കാന്‍ വരുന്ന വഴിയില്‍ മക്കയോട് അടുത്തു വെച്ച് ഹലീമയുടെ അടുത്തു നിന്നും മുഹമ്മദിനെ കാണാതായതാണ് രണ്ടാമത്തെ സംഭവം. മുഹമ്മദിന്റെ വല്യുപ്പ അബ്ദുല്‍ മുത്തലിബിന്റെ നേത്രത്വ ത്തില്‍ കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തിയപ്പോള്‍ അക്കാലത്തെ വേദ പണ്ഡിതനും ഏക ദൈവ വിശ്വാസിയുമായിരുന്ന വറകത്ത് ബിന്‍ നൌഫല്‍ എന്നവരുടെ അടുത്തു നിന്നാണ് കുട്ടിയെ കിട്ടിയത്. മക്കയില്‍ അത്യപൂര്‍വ്വ വ്യക്തിത്വമായിരുന്ന ഏക ദൈവ വിശ്വാസിയായ ഈ പണ്ടിതനിലെക്ക് ഈ കുട്ടി എത്തിപ്പെട്ടത് ഉയര്‍ന്നു വരാന്‍ പോകുന്ന ഒരു മഹാ പുരുഷന്റെ സൂചന യായി മാറുകയായിരുന്നു.
പിന്നീടുള്ള കാലം തന്നെ മുലയൂട്ടി പോറ്റി വളര്‍ത്തിയ ഹലീമയോട് അത്യധികം ബഹുമാനത്തോടും സ്നേഹത്തോടും കൂടിയാണ് മുഹമ്മദ് നബി (സ) പെരുമാറിയത്. ഹലീമ സന്ദര്‍ശിക്കുംബോഴെല്ലാം ബഹുമാനാര്‍ത്ഥം അവര്‍ക്കിരിക്കാന്‍ തന്റെ ശിരോവസ്ത്രം അദ്ദേഹം വിരിച്ച് കൊടുക്കുമായിരുന്നു. ഖദീജ (റ) യുമായുള്ള വിവാഹമൊക്കെ കഴിഞ്ഞ സമയത്ത് ക്ഷാമ കാലത്തിന്റെ ആകുലതകളുമായി വന്ന ഹലീമക്ക് ജലം വഹിക്കാന്‍ പറ്റുന്ന ഒരു ഒട്ടകവും നാലപ്ത് ആടുകളെ യും നല്‍കിയാണ് പ്രവാചകര്‍ അവരെ പറഞ്ഞു വിട്ടത് .
ഇന്നിപ്പോള്‍ ബാലനായ മുഹമ്മദ് മാതാവിന്റെ അടുത്താണ് മുഴുവന്‍ സമയവും . പിതൃ വിയോഗത്തിന്റെ വേദനകള്‍ അറിയാതിരിക്കാന്‍ മകനെ അങ്ങേയറ്റം ലാളന യോട് കൂടി കൊണ്ട് നടന്നിട്ടുണ്ടാവണം മാതാവ് ആമിന. ആറ് വയസ്സായപ്പോള്‍ ആമിന മുഹമ്മദിനെ യും കൂട്ടി ഒരു യാത്രക്ക് തയ്യാറാവുകയാണ്. മദീന യിലെക്കാണ് ആ യാത്ര. അവന്റെ പിതാവ് അബ്ദുള്ള മരണപ്പെട്ടത് അവിടെയാണല്ലോ, പിതാവിന്റെ ഖബറിടം മകന് കാണിച്ച് കൊടുക്കണം. അവിടെ ഉള്ള പിതാവിന്റെ കുടുംബക്കാരെ പരിചയപ്പെടുത്തി കൊടുക്കണം. ഇതൊക്കെയായിരുന്നു യാത്ര ലക്ഷ്യങ്ങള്‍. അബ്ദുള്ള യുടെ അനന്തര സ്വത്തായി അവശേഷിച്ച അടിമ സ്ത്രീയെയും കൂടെ കൂട്ടി ആമിന മുഹമ്മദി നോടൊപ്പം മദീന ലക്ഷ്യമാക്കി നീങ്ങുകയാണ്. പക്ഷെ ഈ യാത്ര അവസാനിപ്പിച്ചത് മറ്റൊരു ദുരന്തമായിരുന്നു....എന്തൊരു പരീക്ഷണം !!!
(തുടരും )
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക