കാലിനടിയിലെ മണ്ണൊലിച്ചീടവേ
സാമുദായികമായി സംഘടിച്ചീടണം.
സാമുദായികമായി സംഘടിച്ചീടണം.
വിസ്മൃതിയിൽ നിൽക്കും മഹദ്വചനങ്ങളെ
പൊടി തട്ടി വീണ്ടുംപുറത്തെടുത്തീടണം.
പൊടി തട്ടി വീണ്ടുംപുറത്തെടുത്തീടണം.
ഇരുളിലെ വാഴ തൻ തണ്ടുകൾ ചൂണ്ടി
വിഷസർപ്പമാണെന്ന് തട്ടി വിട്ടേക്കണം.
വിഷസർപ്പമാണെന്ന് തട്ടി വിട്ടേക്കണം.
അയലത്തെ വീട്ടിലെ ചട്ടിയിൽ വെന്തത്
ആരാധ്യ വസ്തുവാണെന്ന് പറയണം.
ആരാധ്യ വസ്തുവാണെന്ന് പറയണം.
അപരന്റെ വാക്കിലും കർമ്മത്തിലും തന്റെ
വിശ്വാസ ധ്വംസനം ആരോപിച്ചീടണം.
വിശ്വാസ ധ്വംസനം ആരോപിച്ചീടണം.
അയലത്ത് പാർക്കും സുഹൃത്തിനെ പറ്റിയും
അരുതാത്തവനെന്ന് മുദ്ര പതിക്കണം.
അരുതാത്തവനെന്ന് മുദ്ര പതിക്കണം.
അധികാര ദണ്ഡുകൾ കൈവിട്ട് പോകവെ
സമുദായ സ്നേഹം വെച്ചുവിളമ്പണം.
സമുദായ സ്നേഹം വെച്ചുവിളമ്പണം.
അധികാര പാതയിൽ വിണ്ടും വിളങ്ങവേ
സമുദായ സ്നേഹം ഉറക്കിക്കിടത്തണം.
സമുദായ സ്നേഹം ഉറക്കിക്കിടത്തണം.
ബിരിയാണി വെച്ചും സദ്യ വിളമ്പിയും
ഏമ്പക്കമിട്ട് പിരിഞ്ഞ് പോയീടണം.
ഏമ്പക്കമിട്ട് പിരിഞ്ഞ് പോയീടണം.
വർഗ്ഗവും വർണ്ണവും ദേശവും ഭാഷയും
ജാതി,മതങ്ങളും ഭിന്നമാണെങ്കിലും
സിരകളിലോടുന്ന ചോരയിലേവരും
ഏക മാണെന്നൊരു ബോധം വളരണം.
ജാതി,മതങ്ങളും ഭിന്നമാണെങ്കിലും
സിരകളിലോടുന്ന ചോരയിലേവരും
ഏക മാണെന്നൊരു ബോധം വളരണം.
By:
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക