Slider

മൗനനൊമ്പരം

0


കാലം എത്ര വിചിത്രമായാണ് രണ്ടുപേർക്ക് തമ്മിൽ വീണ്ടും കണ്ടുമുട്ടാൻ സാഹചര്യം ഒരുക്കുന്നതെന്നോർത്തു ഞാനേറേ അത്ഭുതപെട്ടിട്ടുണ്ട്.കാരണം മറ്റൊന്നുമല്ല. ഇനിയൊരിക്കലും കാണില്ലെന്ന് കരുതിയ അവളിതാ എന്റെ കണ്മുന്നിൽ വന്ന് നിൽക്കുന്നു . അന്നത്തെ എന്റെ എല്ലാ ചിന്തകൾക്കും, ചോദ്യങ്ങൾക്കുമുള്ള മറുപടിയുമായി.
മൂന്ന് വർഷങ്ങൾക്ക് മുൻപ്
അന്നൊരു തിങ്കളാഴ്ചയായിരുന്നു. രാവിലെ കോളേജിലേക്കുള്ള ബസ് യാത്രയിൽ,തിരക്കിപിടിച്ച് നിൽക്കുമ്പോഴാണ് പിന്നിൽ നിന്നും
"സ്ക്യൂസ്‌മീ.. ഒരു വഴി തരാമോ?"എന്ന് കേട്ടത്.
തിരിഞ്ഞ് നോക്കിയപ്പോൾ വിടർന്ന കണ്ണുകളുള്ള, ഒരു സുന്ദരി കുട്ടി . കയ്യിൽ ഒരു വലിയ ഹാൻഡ് ബാഗും, തോളിൽ ഒരു കുഞ്ഞു ബാഗുമായി ചിരിച്ച് നിൽക്കുന്നു. എവിടെയോ കണ്ട നല്ല പരിചയം തോന്നിയെങ്കിലും.ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.
ഞാൻ വഴി മാറിക്കൊടുത്ത് അവളെ തന്നെ നോക്കിനിന്നു. ബസ് ഇറങ്ങിയതും ഹെൽമെറ്റ് വെച്ച ഒരു ചെറുപ്പക്കാരന്റെ കൂടെ അവിടെ നിർത്തിയിട്ടിരുന്ന ഒരു ബൈക്കിൽ കേറി അവൾ പോയി.
ആരായിരിക്കും അവൻ ..എവിടെയാണ് ഞാനവളെ ഇതിനു മുൻപ് കണ്ടത്..?
പല ചോദ്യങ്ങളും ചിന്തകളും കാട്
കേറിയെങ്കിലും തൽക്കാലം അതിനെല്ലാം വിരാമമിട്ട് ഞാൻ കോളേജിലേക്ക് നടന്നു.
പിന്നീടുള്ള എല്ലാ തിങ്കളാഴ്ചകളിലും അതൊരു പതിവ് കാഴ്ചയായി. ബസ് വരുന്ന സമയം അവൻ അവൾക്കായി അവിടെ കാത്തു നിൽക്കുന്നുണ്ടാകും.അന്നെല്ലാം എന്റെ മനസ്സിൽ അതെ ചോദ്യം ഉയർന്ന വരും.ആരായിരിക്കും അവൻ?
ഒരു ദിവസം അവളിറങ്ങുമ്പോൾ എവിടെയാ പഠിക്കുന്നതെന്ന് ഞാൻ ചോദിച്ചു. മണ്ണാർക്കാട് എം ഇ എസ് കോളേജ് എന്ന് മാത്രം പറഞ്ഞു. അതിനുശേഷം ഒരിക്കൽ പോലും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ലായിരുന്നു. അല്ലെങ്കിൽ സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് പറയാം.ഞാൻ കേറുമ്പോഴേക്കും നല്ല തിരക്കായിക്കാണും. അവളിറങ്ങാൻ നേരമാണ് തമ്മിൽ കാണുന്നത്. അപ്പോഴെല്ലാം പരസ്പരം ഒരു ചെറുചിരി സമ്മാനിക്കാറുള്ള, പിന്നീട് ജീവിതയാത്രയിൽ ഓർക്കാൻ ഒന്നും ബാക്കിവെക്കാത്ത ഒരു സൗഹൃദം.
******************************************************
മൂന്ന് വർഷങ്ങൾക്കിപ്പുറം, നേരിയ മഞ്ഞു വീഴുന്ന, തണുത്ത ഒരു പ്രഭാതത്തിൽ തികച്ചും യാദൃച്ഛികമായി വീണ്ടും ഞങ്ങൾ തമ്മിൽ കണ്ടു.
ഒരു ബന്ധുവീട്ടിൽ വിരുന്ന് പോയതായിരുന്നു. അവിടുത്തെ ഇളയ കുട്ടിയെ ട്യൂഷൻ ക്ലാസ്സിൽ വിടാൻ വേണ്ടി എന്റെ കളിക്കൂട്ടുകാരികൂടിയായ കസിന്റെ കൂടെ ഞാനും പോയി.അവിടെ വെച്ചായിരുന്നു ആ കൂടിക്കാഴ്ച്ച.
ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാൻ കഴിയുന്ന ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ലെങ്കിലും . അദൃശ്യമായതെന്തോ ഞങ്ങൾക്കിടയിൽ ഉണ്ടായിരിക്കണം. എന്റെ കസിൻ അവളോട് സംസാരിക്കുമ്പോഴെല്ലാം ഞാനോർക്കുകയായിരുന്നു എവിടെയാണീ മുഖം ഞാൻ കണ്ടിട്ടുള്ളതെന്ന്... ഒടുവിലെന്റെ ഓർമയും മറവിയും തമ്മിലുള്ള മത്സരത്തിൽ ഓർമ്മ തോറ്റുപോകുമെന്ന് കരുതിയ നിമിഷത്തിലാണ് പറയുന്നത്, മണ്ണാർക്കാട് എം.ഇ.എസ്.കോളേജിലാണ് പഠിച്ചതെന്ന്. അത് പറഞ്ഞപ്പോൾ എനിക്ക് തീർച്ചയായി. പക്ഷേ അവൾ എന്നെ ഓർക്കുന്നുണ്ടാവില്ലെന്ന ചിന്തയിൽ, പരിചയം പുതുക്കാൻ എന്തോ എനിക്കപ്പോൾ തോന്നിയില്ല.
ഓർമ്മകൾ മായാചിത്രം പോലെ കണ്ണിൽ തെളിഞ്ഞ് നിന്നു.
ബസ്സിൽ വെച്ച് കാണുന്നതിനും മുൻപ് ഞാനവളെ ഈ നാട്ടിൽ വെച്ചായിരിക്കണം കണ്ടിട്ടുള്ളത് .
എനിക്കവളെ കുറിച്ച്‌ കൂടുതലറിയാൻ ആകാംഷയായി.തിരിച്ച് നടക്കുമ്പോൾ ഞങ്ങൾ സംസാരിച്ചത് മുഴുവൻ അവളുടെ കാര്യങ്ങളായിരുന്നു.കേട്ടതെല്ലാം
ഏതോ സിനിമാ കഥ പോലെ വിചിത്രമായിതോന്നി എനിക്ക് .
ആ കഥയിൽ എനിക്കൊരു കോളേജ് കാണാമായിരുന്നു.അവിടെ കർക്കശക്കാരനായ ഒരു നായകനേയും,അവന്റെ ഹൃദയത്തിലൊളിപ്പിച്ച സ്നേഹക്കടൽ കണ്ടെത്തിയ സുന്ദരിയായ നായികയേയും കാണാം, അവരുടെ മനോഹരമായ പ്രണയത്തെ കാണാം,ഒടുവിൽ ഒത്തിരി ത്യാഗങ്ങൾ സഹിച്ച് അവരൊന്നാകാൻ പോകുന്നതും, സ്വപ്‌നങ്ങൾ നെയ്ത് കൂട്ടുന്നതും, ആ സ്വപ്നങ്ങളിൽ ജീവിക്കുന്നതും കാണാമായിരുന്നു.
പക്ഷേ ചില ഭംഗിയുള്ള കാഴ്ചകൾക്ക് കൂടുതൽ ആയുസ്സുണ്ടാകാറില്ല. അതിലേക്ക് ചിലപ്പോഴൊക്കെ രംഗബോധമില്ലാതെ അവൻ കടന്നുവരും..
നാട്ടിൽ വെച്ച് നടന്ന ഒരു ബൈക്ക് ആക്‌സിഡന്റിൽ പെട്ട്, ഒരാൾ കാത്തിരിക്കുന്നുണ്ടെന്ന ചിന്തയില്ലാതെ,അവസാനമായൊന്ന് കാണാൻ പോലും നിൽക്കാതെ അവൻ മരണത്തിന് കീഴടങ്ങി.
അവന്റെ മരണം തെല്ലൊന്നുമല്ലായിരുന്നു അവളെ ബാധിച്ചത്. ശാരീരികമായും മാനസീകമായും തകർന്ന് മാസങ്ങളോളം ആശുപത്രി മുറിയിൽ. അതിനു ശേഷം ഒരു ജീവച്ഛവം പോലെ കുറേ നാളുകൾ വീടിന്റെ നാലു ചുവരുകൾക്കിടയിൽ... എങ്കിലും അവൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചില്ല.അവനില്ലാത്ത ഈ ലോകത്ത് അവന്റെ ഓർമകളുമായി ജീവിക്കാൻ തന്നെ തീരുമാനിച്ചു..
ദിവസങ്ങൾ കടന്ന് പോയി ഒരുവിധം പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നപ്പോൾ,അവളുടെ നല്ല നാളെയെ മുന്നിൽ കണ്ട് എതിർപ്പുകൾ വകവെക്കാതെ വീട്ടുകാർ മറ്റൊരു വിവാഹം ഉറപ്പിച്ചു. ചെക്കനുമായി ഒന്ന് സംസാരിക്കാൻ പോലും അവസരം കൊടുക്കാതെ,ഒരു പെണ്ണുകാണൽ ചടങ്ങിന്റെ അകമ്പടിപോലുമില്ലാതെ പെട്ടന്നുണ്ടായ ഒരു കല്ല്യാണം.
അതിനോടവൾ എങ്ങനെ പൊരുത്തപ്പെട്ടു എന്ന എന്റെ ചോദ്യഭാവത്തെ മനസ്സിലാക്കിയാവണം
"അതിന് ദിവസങ്ങളുടെ ആയുസ്സ് പോലും ഉണ്ടായില്ലെഡീ.. "എന്നവൾ കൂട്ടി ചേർക്കുമ്പോൾ പറഞ്ഞറീക്കാനാവാത്ത ഒരു നിർവികാരീകതയായിരുന്നു എന്നിൽ.
പത്തു മിനിറ്റു മാത്രം നടക്കാൻ ദൂരമുള്ള ട്യൂഷൻ ക്ലാസ്സിൽ നിന്നും അര മണിക്കൂർ എടുത്താണ് ഞങ്ങൾ വീട്ടിലെത്തിയത്.
വീടിനോട് ചേർന്ന വാകമരച്ചോട്ടിലെത്തിയപ്പോഴും തിരിച്ചൊന്നും ചോദിക്കാനാവാതെ വാക്കുകൾക്കായി ഞാൻ പരതുകയായിരുന്നു.
ഞാനവളെ മുൻപ് കണ്ടിട്ടുണ്ടെന്നും, ഈ സൗഹൃദത്തെ എനിക്കൊന്ന് പുതുക്കണമെന്നും. അതിന് നീ സഹായിക്കുമോ എന്നുമുള്ള എന്റെ മറുചോദ്യത്തിന് അവൾ തന്ന മറുപടി ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടത്..
കല്ല്യാണം കഴിഞ്ഞ ഉടനെ അവൾ തലയിടിച്ച് വീണിരുന്നു .അതിനു ശേഷം അവൾക്ക് പഴയ ചില കാര്യങ്ങളൊന്നും ഓർക്കാൻ പറ്റാറില്ല.അതുകൊണ്ടാണവർ ബന്ധം ഒഴിഞ്ഞത്. പക്ഷേ ഒരുപാട് പരിശോധനകൾക്കും, ടെസ്റ്റുകൾക്കുമൊടുവിൽ ഒരു കുഴപ്പവുമില്ലെന്നാണ് ഡോക്ടർസ് വിധി എഴുതിയതെങ്കിലും, അവർക്ക് പോലും കണ്ടുപ്പിടിക്കാനാവാതെ ഒരപൂർവ്വ രോഗം സമ്മാനിച്ച് അവളുടെ ചില ഓർമ്മകൾ എങ്ങോട്ടായിരിക്കും മാഞ്ഞുപോയത് ?.
കുറച്ച് വർഷം കൊണ്ട് എന്തെല്ലാം മാറ്റങ്ങളാണ് ഒരാളുടെ ജീവിതത്തിൽ വരുന്നത്. എന്തൊരു പരീക്ഷണങ്ങളാണിതൊക്കെ ?ഉത്തരമില്ലാത്ത പല ചോദ്യങ്ങളും വെറുതെ എന്റെ മനസ്സിലൂടെ കടന്ന് പോയി.
പെട്ടന്നാണ് ഞാനതോർത്തത് അപ്പൊ ട്യൂഷൻ ??
അവിടെ വേറെ ടീച്ചേർസുണ്ട്. വെറുതെ വീട്ടിലടഞ്ഞിരിക്കേണ്ടെന്ന് കരുതി വീട്ടുകാർ അങ്ങോട്ട് വിടുന്നതാണെന്നും, അങ്ങനെ എന്തൊക്കെയോ പറഞ്ഞവൾ നിർത്തി. ഒന്നും വ്യക്തമായി കേട്ടില്ല. മനസ്സിൽ അപ്പോഴും തെളിഞ്ഞ് നിന്നത് അന്ന് ബസ്സിൽ വെച്ച് കണ്ട,വിടർന്ന കണ്ണുകളുള്ള ആ സുന്ദരമായ മുഖമായിരുന്നു.
പരിചയപ്പെടണമെന്ന് ഞാനുറപ്പിച്ചു.ഒരാളോട് പെട്ടെന്നടുക്കാനുള്ള എന്റെ സാമർഥ്യം കൊണ്ടോ, അവൾക്കും സൗഹൃദങ്ങളോട് അത്രയും ഇഷ്ടമുള്ളത് കാരണമോ അറിയില്ല,
അവിടെ നിന്ന കുറച്ച് ദിവസങ്ങൾക്കൊണ്ട് ഞങ്ങൾ വളരെ അടുത്തു . ഓരോ വൈകുന്നേരങ്ങളിലും ആ മരച്ചോട്ടിൽ വെറുതെ സംസാരിച്ചിരുന്നു. പക്ഷേ അവളെന്നെ മുൻപ് കണ്ടതായി ഓർക്കുന്നെ ഇല്ലെന്ന് ദിവസം ചെല്ലുംതോറും എനിക്ക് വ്യക്തമായികൊണ്ടിരുന്നു. ജീവന് തുല്ല്യം സ്നേഹിച്ച് മരണത്തിലേക്ക് പടിയിറങ്ങിപ്പോയ പ്രിയപ്പെട്ട പ്രണയത്തെപ്പോലും അവളോർക്കുന്നില്ല ..അപ്പോഴല്ലേ വെറും ചിരിയിൽ മാത്രം ഒതുങ്ങി പ്പോയ എന്റെ സൗഹൃദം...
ഒരു കണക്കിനവൾക്കൊന്നും ഓർമയിൽ ഇല്ലാത്തത് നന്നായെന്ന് എനിക്ക് തോന്നാറുണ്ട്. അതുകൊണ്ടാണല്ലോ ഇപ്പോഴും മനസ്സ്‌ തുറന്ന് ചിരിക്കാനാവുന്നത്.
ഞാനവിടെ നിന്നും പോരുന്നതിന്റെ തലേ ദിവസവും ഞങ്ങൾ സ്ഥിരം ഇരിക്കാറുള്ള ആ വാകമരച്ചോട്ടിലിരുന്നു. പക്ഷേ എന്നത്തേയും പോലെ കൂടുതലൊന്നും സംസാരിക്കാനാവാതെ ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി നിന്നു. .ഓരോ ഇളംകാറ്റിൽ പോലും വാകപ്പൂക്കൾ കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. ഞാൻ നാളെ തിരിച്ച് പോകുമെന്നും. ഇനി വരുമ്പോൾ കാണാമെന്നും പറഞ്ഞപ്പോൾ അവളൊന്നും മിണ്ടിയില്ല. ഒടുവിൽ യാത്രപറഞ്ഞവൾ തിരിഞ്ഞ് നടന്നു അപ്പോഴും എന്റെ മനസ്സിൽ വല്ലാത്തൊരു നീറ്റൽ ബാക്കിയായി.
ഞാനും നീയും തമ്മിൽ മുജ്ജന്മ ബന്ധമുണ്ടായിരിക്കണം കൂട്ടുകാരി.. അല്ലെങ്കിൽ വീണ്ടും നീയെന്റെ മുന്നിലിങ്ങനെ... നിന്റെ ഓർമയിൽ പോലുമില്ലാത്ത നമ്മൾ തമ്മിൽ ഇതിനു മുന്പും കണ്ട കാര്യം എന്നിൽ തന്നെ ഒടുങ്ങട്ടെ. അത് പറഞ്ഞാൽ ഒരു പക്ഷേ നീ നിന്റെ പ്രിയപ്പെട്ട പ്രണയത്തെ ഓർത്തെങ്കിലോ... ഒന്നും വേണ്ട.
ഇനി കാണുമ്പോൾ നിന്റെ ഓർമ്മയിൽ ഞാനുണ്ടാകുമോ...?എങ്ങനെയുണ്ടാകാൻ അല്ലേ..ഒന്നും ഓർക്കാൻ നിനക്കാവില്ലല്ലോ.
ഓരോന്നോർത്ത് അവൾ നടന്നു നീങ്ങുന്നതും നോക്കി ഞാൻ വെറുതെ നിന്നു..
പെട്ടന്നാണവൾ തിരിഞ്ഞു നിന്നത്... ഒരു നനുത്ത ചിരിയോടെ എന്റടുത്തേക്ക് നടന്നു വന്നു.
"എനിക്ക് നിന്നെ പൂർണ്ണ വിശ്വാസമാണ്. ഞാനൊരു കാര്യം പറയട്ടെ ?"
ഒന്നും മനസ്സിലാവാതെ,എന്താണിവൾ പറയാൻ പോകുന്നതെന്ന് ഒരു പിടുത്തവുമില്ലാതെ ചോദ്യഭാവത്തിൽ ഞാനവളെ നോക്കി.
"പറയണോ വേണ്ടയോ എന്ന് ഒരുപാടാലോചിച്ചു. നിന്നോടെനിക്ക് പറയണം.
എനിക്കെല്ലാം ഓർമയുണ്ട് ട്ടോ... ഇവിടെ വെച്ച് ആദ്യം കണ്ടപ്പഴേ എനിക്ക് മനസ്സിലായി നിന്നെ... "
ഒന്നും പറയാനാവാതെ ഞാൻ തരിച്ച് നിൽക്കുമ്പോൾ.. എന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ ദൂരേക്ക് നടന്നകന്നിരുന്നു.
ഉൾകിടിലത്തോടെ ഇന്നും എന്റെ ചെവിയിൽ ആ വാക്കുകൾ മുഴങ്ങി നിൽക്കുന്നു
വീണ്ടും ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി.. 

By: Sebiya Thesnim
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo