"ഡാ...പൊട്ടാ...... എഴുനേല്‍ക്ക്; ഇത് വീടല്ല കിടന്നുറങ്ങാന്‍......"
ഞാന്‍ ഷോക്കടിച്ചപോലെ എഴുന്നേറ്റിരുന്നു. തൃശൂരില്‍നിന്നും ഗുരുവായൂര്‍ക്ക് പോകുന്ന പാസഞ്ചറില്‍ ഇന്ന് തിരക്ക് വളരെ കുറവായതിനാല്‍ ഒന്ന് തലചായ്ച്ചതാണ്. അപ്പോഴേയ്ക്കും
കുതിരകളിച്ചുകൊണ്ട് വന്നു ഒരു പെണ്ണും മൂന്ന് ചെക്കന്‍മ്മാരും. കണ്ടിട്ട് കോളേജ് പിള്ളാരാണെന്ന് തോന്നുന്നു. ആണ്‍പിള്ളാര് ഫ്രീക്കന്‍മാരാണെങ്കിലും അവളൊരു പഴഞ്ചയാണ്. കറുപ്പുംചോപ്പും കലര്‍ന്ന അവളുടെ തന്തപ്പൊക്കണം ചുരിദാറില്‍, അതുപോലെ ഒരെണ്ണത്തിനേകൂടി കൊള്ളും. എന്തായാലും അവളുടെ സ്വഭാവം മഹാമോശമാണ്, അല്ലെങ്കില്‍ പ്രായത്തില് മൂത്ത എന്നെ 'ഡാ....പൊട്ടാ' എന്ന് വിളിക്ക്വോ.....?
മറ്റുയാത്രക്കാരും കേട്ടിരിക്കുന്നു അവളുടെ ആക്രോശം. ചമ്മലിന്‍റെ ഭാരത്താല്‍ എന്‍റെതല നന്നേ താണുപോയി. മൊബൈല്‍ഫോണിന്‍റെ ഉള്ളിലേക്ക് ഇറങ്ങിയിരിക്കുന്ന ആ മൂന്നുപയ്യന്‍മാര്‍ക്കും ചുറ്റുപാടുമായി ഒരു ബന്ധവുമില്ല. അവളും ഫോണിന്‍റെ ഉള്ളിലേക്കൊന്ന് ഇറങ്ങിപ്പോയിരുന്നെങ്കില്‍....... ഞാന്‍ ആശിച്ചുപോയി.
മുന്നിലിരിക്കുന്ന അവളെ ഇടംകണ്ണിട്ട് നോക്കുമ്പോള്‍, അവള്‍ എന്നെതന്നെ നോക്കിയിരിക്കുന്നു....! എന്നെനോക്കി പല്ലുകാണിച്ച് ചിരിച്ച അവള്‍ക്ക് ഞാനും കൊടുത്തു അതുകണക്കിലൊരു ചിരി.
"പൊട്ടാ നിന്‍റെ പല്ല് എന്തൊരു വെളുപ്പാണ്...... !"
അതെ, അവള്‍ പറഞ്ഞത് സത്യമാണ്. എന്‍റെ പല്ലുകള്‍ക്ക് ഭയങ്കര വെളുപ്പാണ്. 'മുല്ലപ്പൂ പല്ല്' എന്ന് കേട്ടിട്ടില്ലേ..... അതാണ് എന്‍റെ പല്ല്!
"എന്താ ഇതിന്‍റെ രഹസ്യം?"
അവളുടെ 'പൊട്ടാ' വിളി എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചുവെങ്കിലും ആ രഹസ്യം ഞാനവള്‍ക്ക് പറഞ്ഞുകൊടുത്തു.
"ഉപ്പുചേര്‍ത്ത ഉമിക്കരി."
അവളെന്നോട് 'ഈ' കാട്ടാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ 'പൊട്ടാ' വിളികള്‍ കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഞാനങ്ങനെ കാണിച്ചു കൊടുത്തു. പല്ലില്‍ സൂക്ഷ്മപരിശോധന നടത്തിയിട്ട് അവള്‍ പിന്‍വാങ്ങി.
ഒരുപല്ല് ഇളകിയിരിക്കുന്ന കാര്യം ഞാന്‍ രഹസ്യമായിതന്നെ വച്ചു. അത് വീട്ടിലെ നന്ദിനിപശു ഇളക്കിയതാണ്. അവളുടെ കാലിലെ മുറിവില്‍ വേപ്പെണ്ണ പുരട്ടാന്‍ പോയപ്പോള്‍ ഒരു വീക്കുവീക്കി, അത്രതന്നെ.
ഒരപരിചിതന്‍റെ വായപൊളിപ്പിച്ച് പല്ലിന്‍റെ ചന്തം നോക്കുന്ന ഇവള്‍ ആരാണ്.......? ഇവള്‍ക്ക് ഭ്രാന്താണോ......? എന്‍റെ സംശയം വളര്‍ന്നുവളര്‍ന്ന് ഒരാനയുടെ അത്രം പോന്നു.
വണ്ടി ഗുരുവായൂരെത്താന്‍ ഒരുമണിക്കൂറാവും. എന്തായാലും ഈ മാരണത്തെ സഹിക്കുകതന്നെ.......
"പൊട്ടാ നീ മാരീഡാണോ.....?"
അതിനുള്ള മറുപടി ഞാന്‍ മനസില്‍ പറഞ്ഞു.
"പൊട്ടന്‍ നിന്‍റെ തന്ത......."
മറുപടി കിട്ടാത്തതിന്‍റെ ദേഷ്യമെന്നോണം അവളുടെ ശബ്ദമുയര്‍ന്നു
"ചോദിച്ചതുകേട്ടില്ലേ........?"
അവിവാഹിതനാണെന്ന എന്‍റെ മറുപടിയ്ക്കുശേഷം ശരങ്ങള്‍ പോലെ അവളില്‍നിന്നും കുറേ ചോദ്യങ്ങള്‍ പാഞ്ഞുവന്നു. അവസാനം ദീപ്തിയെ കുറിച്ച് അവളോട് പറയേണ്ടിവന്നു.
അളിയന്‍റെ കുടുംബത്തിലെ എഞ്ചിനീയറുകുട്ടിയാണ് ദീപ്തിയെന്നും, അവളെ കല്ല്യാണമാലോചിക്കാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞു. വര്‍ഷങ്ങളായി ദീപ്തിയെ നെഞ്ചില്‍ കൊണ്ടുനടക്കുന്ന കാര്യം ഞാന്‍ അവളോട് പറഞ്ഞില്ല. അല്ലെങ്കിലും അതൊക്കെ ഈ അലവലാതിയോട് എന്തിനുപറയണം.......?
"ദീപ്തി സുന്ദരിയാണോ......?"
'അതെ' എന്ന എന്‍റെ മറുപടികൊണ്ട് അവള്‍ക്ക് തൃപ്തിയായില്ല....
"എന്നേക്കാള്‍......."
നിസ്സംശയം ഞാനവള്‍ക്ക് മറുപടി കൊടുത്തു
"അതെ, ദീപ്തി നിന്നേക്കാള്‍ സുന്ദരിയാണ്."
അതുകേട്ടപ്പോള്‍ അവളുടെ മുഖം വാടിയോ.....?
വാടണം, അത്രയ്ക്കുണ്ട് അഹങ്കാരം.
ഞാന്‍ ദീപ്തിയുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ തുടങ്ങി......
ഇരുചെവികളിലും വിരല്‍തുമ്പ് തിരുകിവച്ച് തലതാഴ്ത്തിയിരുന്നുകൊണ്ട് അവളെന്‍റെ ശ്രമത്തെ പരാജയപ്പെടുത്തി.
അവള്‍ ബാഗുതുറന്ന് മനോഹരമായ ഒരു അലാറം ക്ലോക്ക് പുറത്തെടുത്തു. വെള്ളിയും സ്ഫടികവും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന ആ ക്ലോക്ക് അവളുടെ കൈയ്യിലിരുന്ന് വെട്ടിത്തിളങ്ങി. അതിന്‍റെ ഭംഗിയാസ്വദിച്ചുകൊണ്ടിരക്കേ അവളെന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്. ഒരു ബട്ടനില്‍ വിരലമര്‍ത്തിയപ്പോള്‍ അത് നീലവെളിച്ചത്താല്‍ അലങ്കൃതമായി. ആതിന്‍റെ ഉടമസ്ഥയായ അവളോടെനിയ്ക്ക് അസൂയതോന്നി. ആ ക്ലോക്കിനായി ഞാന്‍ കൈനീട്ടിയതും അവളത് ബാഗിലിട്ടടച്ചുവച്ചു. ഞാന്‍ ചുറ്റിലും കണ്ണോടിച്ചു. ഭാഗ്യം..... ചമ്മിയത് ആരും കണ്ടിട്ടില്ല.
ട്രയിന്‍ ഇഴയുകയാണ്..... കംപാര്‍ട്ടുമെന്‍റില്‍ ഹിന്ദി ശോകഗാനം ഒഴുക്കികൊണ്ട് ഒരു കുട്ടിപാട്ടുകാരന്‍ കടന്നുപോയി. യാതൊരു മുന്നറിയിപ്പുമില്ലാതെ ബാഗെന്‍റെ മടിയിലേക്കുവച്ച്, സീറ്റില്‍ പടിഞ്ഞിരുന്നുകൊണ്ട് അവള്‍ സെല്‍ഫോണിലേക്ക് ചേക്കേറി. അധികാരഭാവം കണ്ടാല്‍ ഞാനവളുടെ അമ്മാവനാണെന്ന് തോന്നും....!
കിട്ടിയ അവസരം ഞാനും പാഴാക്കിയില്ല. ബാഗിന്‍റെ വലിപ്പ് തുറന്നുനോക്കി. ഒരു കണ്ണടപെട്ടിയും കുറച്ച് ഗുളികയും ഒരു പേനയുമാണ് അതിലുള്ളത്. ഗുളികയുടെ പേര് മനസില്‍ കുറിച്ചെടുത്ത്, മറ്റൊരു വലിപ്പില്‍നിന്നും നോട്ട്ബുക്കെടുത്ത് നിവര്‍ത്തിനോക്കി.
"നയന
സെവന്‍ത്ത്ഡേ ഹോസ്പിറ്റല്‍
തൃശൂര്‍".
ഓഹോ... ബിഎസ്സ്സി നഴ്സിങ്ങുകാരിയാണ്. അവള്‍ ചികിത്സിക്കാന്‍ പോകുന്ന രോഗികള്‍ക്കുവേണ്ടി ഞാന്‍ മുന്‍കൂര്‍പ്രര്‍ത്ഥന നടത്തി.
സെല്‍ഫോണില്‍ എന്തോ തമാശകണ്ട് അവള്‍ ചിരിയ്ക്കുകയാണ്. ചിരി ഉച്ചത്തിലായപ്പോള്‍ അവളുടെ ചങ്ങാതിമാരുടേയും ശ്രദ്ധയങ്ങോട്ടായി. അതിലൊരുവന് അവളുടെ ഫോണ്‍ വേണമെന്നായി; കൊടുക്കില്ലെന്ന് അവളും. അവര്‍തമ്മില്‍ പിടിയുംവലിയുമായി. അവളുടെ ഉണ്ണിതണ്ടുപോലത്തെ കൈ തിരിച്ചുപിടിച്ചത് കണ്ടപ്പോള്‍ എനിക്ക് വേദനിച്ചു. മര്യാദകെട്ടവളാണെങ്കിലും അവളൊരു പെണ്ണല്ലേ.........?
പേടിതൊണ്ടനാണെന്ന കര്യം മറന്ന് ഞാനൊരു ധീരരക്ഷകനായിമാറി.
"അവളുടെ കൈയ്യിന്ന് വിടടാ......"
കട്ടിമീശക്കാരനായ എന്‍റെ ഗര്‍ജ്ജനം, മീശമുളക്കാത്ത ആ ചെക്കന്‍ ശ്രദ്ധിച്ചതേയില്ല......!
ഞാനവന്‍റെ കൈ പിടിച്ചുമാറ്റാന്‍ ശ്രമിച്ചതും, അവന്‍ മുഷ്ടിചുരുട്ടി മുഖത്തേക്ക് ഒരു ഇടിയാണ്. നന്ദിനിപശു ഇളക്കിവച്ച പല്ല് തെറിച്ചുപോയി............ അതുപോലൊരെണ്ണം അവന് തിരിച്ചുകൊടുക്കാന്‍ തോന്നിയെങ്കിലും എന്നിലെ ബുദ്ധിമാന്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ഇതൊരു പ്രശ്നമാക്കി മാറ്റിയാല്‍ ജനപിന്തുണ കോളേജ്പിള്ളാര്‍ക്കായിരക്കും; കുടുങ്ങുന്നത് ഞാനും. കണക്കുതീര്‍ക്കല്‍ മറ്റൊരു സമയത്തേക്ക് മാറ്റി ഞാന്‍ പോയി വായകഴുകി. വണ്ടി ഗുരുവായൂരെത്തി. യാത്രക്കാര്‍ ഇറങ്ങിതുടങ്ങി. ബോഗിയിലിപ്പോള്‍ അവളുംഞാനും മാത്രമേയുള്ളൂ.....
സീറ്റിനടിയിലേക്ക് വിരല്‍ചൂണ്ടികൊണ്ടവള്‍ പറഞ്ഞു.
"ദേ അങ്ങോട്ടാണു പോയത്...."
അവള്‍ ചുവന്ന ഫ്രെയിമുള്ള കണ്ണട എടുത്തുധരിച്ച്, അതിന്‍റെപെട്ടി എന്‍റെ പോക്കറ്റില്‍ തിരുകിവച്ചു. സീറ്റിനടിയിലുടെ തിരച്ചില്‍തുടങ്ങി . ഫോണിന്‍റെ വെട്ടം കാണിച്ചുകൊടുത്ത് ഞാനുമതില്‍ പങ്കാളിയായി. അവള്‍ തപ്പിയെടുത്ത പല്ല് ഷാളില്‍ പൊതിഞ്ഞുതുടച്ച്, കൈയ്യിലിട്ട് കിലുക്കികളിച്ചു.
അതുകണ്ടപ്പോള്‍ എന്‍റെ വേദന കൂടിവരുന്നതുപോലെ.......
"അവന്‍ നിന്‍റെയാരാ...?"
കണ്ണുകള്‍ മേല്‍പോട്ടുരുട്ടി, കണ്ണടയ്ക്ക് മുകളിലൂടെ നോക്കികൊണ്ടവള്‍ പറഞ്ഞു
"എന്‍റെ അനിയനാ...... ഞങ്ങള്‍ ഇരട്ടകളാണ്"
അവരുടെ ഇടയില്‍ കയറി പല്ലുകളഞ്ഞ എനിക്ക് എന്നോടുതന്നെ പുച്ഛംതോന്നി.
സ്റ്റേഷനുപുറത്തേക്കുള്ള നടത്തത്തിനിടയില്‍ അവളെന്‍റെ ജോലിയെ കുറിച്ച് അന്വേഷിച്ചപ്പോള്‍, പാലക്കാട് ടൗണിലുള്ള 'ഹരിശ്രീവിഷന്‍' എന്ന എന്‍റെ സ്ഥാപനത്തെ പരിചയപ്പെടുത്തി.
വാച്ചില്‍നോക്കി ധൃതികാട്ടികൊണ്ടവള്‍ പറഞ്ഞു
"എനിക്ക് വയലിന്‍ ക്ലാസുണ്ട്. ഞാന്‍ പോട്ടെ"
ഓട്ടോയിലിരുന്ന് കണ്‍മറയുന്നതുവരെ അവള്‍ കൈവീശി കാണിച്ചു; തിരിച്ച് ഞാനും.
അവള്‍ എന്‍റെ പല്ലുംകൊണ്ടാണ് പോയത്....! തെറിച്ചുപോയ പല്ല് ഇനി എനിക്കെന്തിനാണ്......? അതവള്‍ കൊണ്ടുപോട്ടെ.
കൃഷ്ണ തിയേറ്ററിലെ വര്‍ക്കുകഴിച്ച് ഞാന്‍ പാലക്കട്ടേക്ക് ബസ്സുകയറി. കണ്ടക്ടര്‍ പൈസയ്ക്ക് കൈനീട്ടിയപ്പോഴാണത് ശ്രദ്ധയില്‍പെട്ടത്- അവളുടെ കണ്ണടപെട്ടി എന്‍റെ പോക്കറ്റിലിരിക്കുന്നു.....
പെട്ടിതുറന്നപ്പോള്‍, നനുത്ത വെള്ളത്തുണിയില്‍ അവളെഴുതിവച്ച വാചകം എന്നെ ശരിക്കും ഞെട്ടിച്ചു!
"ഐ ലവ് യു പൊട്ടാ"
കണ്ണടപെട്ടിയില്‍ പ്രിന്‍റുചൈത പേരുഞാന്‍ നിരീക്ഷിച്ചു.
"നയന ഒപ്റ്റിക്കല്‍സ്"
ബസ് മുന്നോട്ട് കുതിക്കുമ്പോഴും എന്‍റെ മനസ്സ് ആ തീവണ്ടി ബോഗിയില്‍ വട്ടം കറങ്ങികൊണ്ടിരുന്നു.....
"ബാലാ...... എന്താ ഒരാലോചന....?"
അമ്മ തൊട്ടുവിളിച്ചപ്പോഴാണ് ചോറിന്‍റെ മുന്നിലാണ് ഇരിയ്ക്കുന്നതെന്ന കാര്യംതന്നെ എനിക്കോര്‍മ്മവന്നത്. ചിന്തിച്ചുകൂട്ടിയ ആകെതുകയെ യുക്തികൊണ്ട് ഹരിച്ചെടുത്തപ്പോള്‍ എനിയ്ക്കിങ്ങനെയാണ് തോന്നിയത്.
'നയന ഒപ്റ്റിക്കല്‍ ഒരു പറ്റിക്കലാണ്'
ഇതവളുടെ സ്ഥിരപരിപാടിയായിരിക്കും. വെറുതേ 'ഐലവ്യു' പറഞ്ഞ് ആണുങ്ങളെ വട്ടുപിടിപ്പിക്കുന്നതായിരക്കും അവളുടെ ഇഷ്ടവിനോദം. നിഷ്കളങ്കമായി ചിരിക്കുന്ന ഒരു ക്രൂരജീവിയാണവള്‍......
അവളെ വെറുപ്പോടെ മനസില്‍നിന്നും ആട്ടിപുറത്താത്തി ഞാന്‍ ചോറുണ്ണാന്‍ തുടങ്ങി. മുറിക്കാതെ വറുത്ത ആവോലിയില്‍ നിന്നും ഇറച്ചിയടര്‍ത്തിയെടുക്കുമ്പോഴാണ് അമ്മ ഫോണുമായി വന്നത്.
"ആരോ വിളിക്കുന്നൂ........"
ഞാന്‍ ഫോണ്‍വാങ്ങി കാതോടുചേര്‍ത്തുവച്ചു.
"ഹലോ.......... ഒരു പ്രൊജക്ടര്‍ കേടായീ...... അതൊന്ന് ശരിയാക്കിത്തരണം. അത്യാവശ്യമാണ്......"
'എവിടുന്നാ.....?'
"ഗുരുവായൂരിന്നാ....."
'ആരാ.........?'
"നയന ഒപ്റ്റിക്കല്‍സീന്ന് നയന."
ഈശ്വരാ.... അവള്‍ക്കെന്‍റെ ഫോണ്‍നമ്പര്‍ എങ്ങനെ കിട്ടി....?
നാളെ ഞായറാഴ്ചയാണ്. എന്തായാലുംശരി ഗുരവായൂരുവരെ ഒന്നുപോവുകതന്നെ....... അവളുടെ ഈ സൂക്കേട് ഇതോടെ തീരണം. ഞാന്‍ കണ്ണടപെട്ടിയിലെ തുണിയെടുത്തുമാറ്റി, വെള്ളപേപ്പറില്‍ ഇങ്ങനെ എഴുതിയിട്ടു -
"ഐ ലവ് യു.... മുത്ത്.
എന്ന്
ഹരിശ്രീ ബാലന്‍"
മൈക്രോടിപ് പേനാകൊണ്ട് വളരെ ചെറുതാക്കിയാണ് എഴുതിയത്. ആ പൊട്ടകണ്ണി വായിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടട്ടേ.........
ചെര്‍പ്പുളശ്ശേരി വഴിക്ക് ബസ്സിലാണുയാത്ര. വല്ലപുഴ റെയില്‍വേ ഗേറ്റില്‍ ഇരുപത് മിനിട്ട് തടഞ്ഞുവെച്ചതൊഴിച്ചാല്‍ സുഖയാത്രയായിരുന്നു. ആദ്യം കണ്ണനെ കാണാനാണുപോയത്. തൊഴുകാനുള്ള വരി മഞ്ജുളാലുവരേക്ക് നീണ്ടുപോയിരിക്കുന്നു....!
പുറത്തുനിന്ന് തൊഴുകാന്‍ തീരുമാനിച്ചു. അവിടേയും തിക്കുംതിരക്കുമാണ്. തൊഴുതുമടങ്ങുമ്പോഴാണ് പിന്നില്‍നിന്നും വിളികേട്ടത്.
"മാഷേ......."
നയന........!
തൊട്ടുമുന്നില്‍നിന്നു തൊഴുത കരിനീല പട്ടുപാവാടക്കാരി അവളായിരുന്നോ........?
ഇന്നലെ കണ്ട നയനയല്ല ഇന്ന് മുന്നില്‍ നില്ക്കുന്നത്. രാഗവും ഭാവവും മാറിയിരിക്കുന്നു. ഇന്നലത്തെ പൊട്ടന്‍ ഇന്നവള്‍ക്ക് മാഷാണ്. സന്തോഷം തുടിച്ചിരുന്ന മുഖം ഇന്നത്ര പ്രസന്നമല്ല.
ഫോണ്‍നമ്പര്‍ എങ്ങനെ കിട്ടിയെന്ന് ചോദിക്കുന്നതിനുമുന്‍പേ അവളതിനു മറുപടി പറഞ്ഞു.
"ഞാനിന്നലെ വയലിന്‍ ക്ലാസിലേക്കല്ല, നേരെ ഹരിശ്രീവിഷനിലേക്കാ പോയത്"
അവളാദ്യം എന്നെ കൊണ്ടുപോയത് കടയിലേക്കാണ്. കട അടഞ്ഞുകിടക്കുകയാണ്. 'നയന ഒപ്റ്റിക്കല്‍സ്' എന്നെഴുതിയ ബോര്‍ഡ് നന്നേ മങ്ങിയിരിക്കുന്നു.
''പ്രൊജക്ടര്‍ എവിടെ....? എല്‍സിഡിയാണോ അതോ ഡിഎല്‍പിയോ.....? റസലൂഷന്‍ എത്രയാണ്...?"
എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്നോണം അവള്‍ ആ കണ്ണടപെട്ടി ബലമായി പിടിച്ചുവാങ്ങി.
"വാ.. വീട്ടിലേക്കു പോവാം"
അവളുടെ വീട്ടിലെത്താന്‍ തോടുംപാടവും കടക്കണം. പാവരമ്പത്തുകൂടി അവള്‍ മുന്നിലും ഞാന്‍ പിന്നിലുമായി നടന്നു. ആ നടത്തത്തിനിടയില്‍ അവള്‍, അവളെകുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ എനിക്കവളോടുണ്ടായിരുന്ന ദേഷ്യവും തെറ്റിദ്ധാരണയും മാറികിട്ടി. അവളെകുറിച്ചോര്‍ത്ത് ഞാനാദ്യമായി വിഷമിച്ചതും അപ്പോഴാണ്.
അതിര്‍ത്തിയില്‍ വീരമൃത്യുവരിച്ച സൈനികന്‍റെ മകളാണവള്‍. ആച്ഛന്‍റെ മരണാനന്തരം ലഭിച്ച ജോലിയ്ക്കുവേണ്ടി അമ്മ കശ്മീരിലാണ്. അച്ഛന്‍റെ കുടുംബവുമായി അടുപ്പമില്ലാത്ത ആ ഇരട്ടകുട്ടികളെ വളര്‍ത്തിയത് അമ്മച്ഛനും അമ്മമ്മയുമാണ്. മാസങ്ങള്‍ക്കുമുന്‍പ് അമ്മമ്മയും മരിച്ചുപോയി. അസുരനും കാളിയുമായികഴിയുന്ന ഇരട്ടകളാണവര്‍..... അവന്‍റെ അടുത്തുനിന്നും അവള്‍ക്ക് ശകാരങ്ങള്‍ മാത്രമേ കിട്ടാറുള്ളൂ........ ഇന്ന് അച്ഛന്‍റെ ഓര്‍മകളിലൂടെയാണ് അവള്‍ ജീവിക്കുന്നത്. അതാണവള്‍ക്ക് താങ്ങുംതണലും.
തെങ്ങും കവുങ്ങും ഇടകലര്‍ന്നുനില്ക്കുന്ന തോട്ടത്തിന്‍റെ നടുവിലാണായാണ് ഓടുമേഞ്ഞ വലിയ വീട്. പടികള്‍ക്കിരുവശത്തായി അശോകതെച്ചി പൂത്തുലഞ്ഞുനില്ക്കുന്നു.
എത്ര ശാന്തസുന്ദരമായ അന്തരീക്ഷം....!
സിറ്റൗട്ടിലെ ടീപോയില്‍ പത്രവും ഒരു വയലിനും കിടക്കുന്നുണ്ട്. പൂമുഖവാതില്‍ തുറന്ന് അവള്‍ ഉള്ളിലേക്കുപോയി. ഒരു മരത്തൂണുചാരി ഞാന്‍ പടിയിലിരുന്നു. തൊടിയില്‍ ചെറുകിളികളുടെ ശബ്ദകോലാഹലമാണ്. ചായ കോപ്പ എനിക്കു തന്നിട്ടവള്‍ പരിഭവിച്ചു.
"ഇനി എന്തെങ്കിലും എഴുതിയറിയിക്കുമ്പോള്‍ ഇത്തിരി വലുതാക്കി എഴുതണം. എനിക്ക് കാഴ്ച ഇത്തിരി കുറവാണ്..."
അങ്ങനെ എഴുതാമായിരുന്നെന്ന് എനിക്കും തോന്നി.
"അമ്മച്ഛന്‍ എവിടേ.....?"
'പാടത്തേക്ക് പോയിരിക്ക്യാ'
''അനിയനോ....?"
'അവന്‍ ക്രിക്കറ്റ് കളിക്കാന്‍ പോയതാ... ഇനി രാത്രി നോക്ക്യാതീ...'
ആ അലാറം ക്ലോക്ക് കടലാസില്‍ പൊതിഞ്ഞുകൊണ്ടവള്‍ പറഞ്ഞു.
"ഇത് വര്‍ക്കാവുന്നില്ല. മാഷിതൊന്ന് ശരിയാക്കിതരണം''
ഞാനതു വാങ്ങിവച്ചു.
പാടവരമ്പില്‍നിന്നും പാവാടയില്‍ പറ്റിപ്പിടിച്ച ഏപ്പന്‍പുല്ലിന്‍റെ കതിരുകള്‍ നുള്ളികളഞ്ഞുകൊണ്ടവള്‍ പറഞ്ഞു.
"മേലുദ്യോഗസ്ഥന്‍ പണ്ടൊരിക്കല്‍ അച്ഛന് നല്കിയ ഗിഫ്റ്റാണിത്"
അവളുമാത്രമുള്ള ആ വീട്ടില്‍ കൂടുതലിരിക്കാന്‍ എനിക്കു പേടിതോന്നി. കുറച്ചുകഴിഞ്ഞ് പോകാമെന്ന അവളുടെ ആവശ്യത്തെ നിരസിച്ചുകൊണ്ട് ഞാന്‍ യാത്ര പറഞ്ഞു.
"നാളെ ക്ലാസില്ലേ......"
മുഖം വാട്ടികൊണ്ടാണ് അവള്‍ മറുപടി പറഞ്ഞത്.
"അങ്ങോട്ട് പോണമെന്നേ തോന്നുന്നില്ല........ എല്ലാവരുംഎന്നോട് വഴക്കാണ്. നഴ്സ് സൂപ്രണ്ടിന്‍റെ വക, ഡോക്ടറുടെ വക, പേഴ്യന്‍സിന്‍റ വക. മടുത്തു..."
തെച്ചിചോട്ടില്‍നിന്നും എന്‍റെ കൈതലം പിടിച്ചുകൊണ്ടവള്‍ ചോദിച്ചു.
"ഇനിയെന്ന് കാണും നമ്മള്‍....?"
കണ്ണുനീര്‍ തുള്ളികള്‍ അവളുടെ കണ്ണടക്കടിയിലൂടെ ഉരുണ്ടുവീഴാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നടന്നകന്നു. പാടവരമ്പത്തുനിന്നും തിരിഞ്ഞുനോക്കുമ്പോള്‍ അവള്‍ അവിടെതന്നെ നില്‍ക്കുന്നുണ്ട്. പരസ്പരം കൈകാണിച്ചുകൊണ്ട് ഞങ്ങള്‍ പിരിഞ്ഞു.
നയനയും ദീപ്തിയും. അവര്‍ക്കിടയില്‍ നിന്ന് ചിന്തിക്കുമ്പോള്‍ മനസ് വല്ലാതെ നീറുന്നു. എന്നെ ദീപ്തിയിലേക്ക് അടുപ്പിച്ചത് അവളുടെ സൗന്ദര്യമാണ്. പ്രത്യേകിച്ച് അരക്കെട്ടുവരേക്ക് നീണ്ടുകിടക്കുന്ന അവളുടെ ഇടതൂര്‍ന്നമുടി. ഇഷ്ടമാണെന്ന് അവളോ ഞാനോ ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും കുടുംബത്തില്‍ അതൊരു ചര്‍ച്ചാവിഷയമാണ്. കഴിഞ്ഞ നെന്മാറ പൂരത്തിന് രാത്രി പന്തലുകാണാന്‍ പോയപ്പോള്‍ , വല്ലങ്ങിദേശം പന്തലിനടിയിലേക്ക് അവളെന്നെ ആംഗ്യംകാട്ടി വിളിച്ചത് എന്തുപറയാനായിരിക്കും? അന്നവള്‍ ഒന്നുംപറയാതെ പോയത് എന്തുകൊണ്ടായിരിക്കും?
ദീപ്തിയുടെ കാര്യം ഞാന്‍ പെങ്ങളെ ഏല്‍പിച്ചിരിക്കുകയാണ്. അവസരം കിട്ടിയാല്‍ അവളത് അവതരിപ്പിക്കുകയും ചെയ്യും. ഇന്നുതന്നെ പെങ്ങള്‍ക്കു വിളിച്ചുപറയണം ദീപതിയോടൊന്നും പറയേണ്ടെന്ന്.......
സുന്ദരിയായ ദീപ്തിക്ക്, അരലക്ഷംരൂപ മാസശമ്പളം വാങ്ങുന്ന ദീപ്തിക്ക്...... യോഗ്യനായ മറ്റൊരാള്‍ ഈ ഭൂമുഖത്തുണ്ടാവും. അയാള്‍വന്ന് അവളള്‍ക്ക് താലിചാര്‍ത്തട്ടെ. അവള്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും ഈശ്വരന്‍ അനുഗ്രഹിച്ചു നല്‍കട്ടെ.
എനിക്ക് നയനയെകുറിച്ച് ഒരു സംശയംകൂടി ബാക്കിയുണ്ട്. അവളുടെ ബാഗില്‍കണ്ട ആ ഗുളികകള്‍...?
മെഡിക്കല്‍സ്റ്റോറില്‍ നിന്നും ലഭിച്ച ഉത്തരം എന്‍റെ ഊഹങ്ങള്‍ക്ക് അടിവരയിട്ടു.
" സൈക്കാട്രിസ്റ്റിന്‍റെ കുറിപ്പില്ലാതെ മരുന്നുതരാന്‍ പറ്റില്ല സുഹൃത്തേ......."
വീട്ടില്‍ ചെന്നുകയറിയപ്പോള്‍ ഭയങ്കര ബഹളമാണ്. എല്ലാവരുമുണ്ട്. അച്ഛന്‍, അമ്മ,അളിയന്‍, പെങ്ങള്‍, മരുമകള്‍, അനിയന്‍... എല്ലാവരും കൂടി ഒരു വട്ടമേശ സമ്മേളനം നടത്തുകയാണ്.
എന്താ ഉണ്ടായത് ഇവരിത്ര സന്തോഷിക്കാന്‍.....?
എന്‍റെ പുറത്തടിച്ചുകൊണ്ട് പെങ്ങള്‍ പറഞ്ഞു.
''മോനെ ചിലവുണ്ടേ........"
എനിക്കൊന്നും മനസിലായില്ല.
''മാമാ രണ്ട് ഫൈവ്സ്റ്റാര്‍ വാങ്ങിതന്നാല്‍ ഞാന്‍ പറഞ്ഞുതരാം"
മര്യോളുട്ടിയോട് ഞാന്‍ കാര്യം പറയാന്‍ ആവശ്യപ്പെട്ടു.
"ദീപ്തിചേച്ചിക്ക് മാമയെ ഒരുപാടിഷ്ടമാണത്രേ......."
തുടര്‍ന്നു പറഞ്ഞത് പെങ്ങളാണ്.
"നിനക്കെന്തിനാ ഇത്ര ജാഡയെന്നാ അവള്‍ ചോദിച്ചത്. നിന്‍റെ നാവില്‍നിന്നും ഇഷ്ടമാണെന്നു കേള്‍ക്കാന്‍ അവള്‍ നാളുകുറേയായി കാത്തിരിക്കുന്നതെന്നും പറഞ്ഞു."
ഹൃദയം വാരിയെല്ലുകള്‍ക്കിടയില്‍ കുടുങ്ങി പോയതുപോലെ....
ഞാനെന്‍റെ മുറിയിലേക്ക്പോയി കിടക്കയിലിരുന്നു. ഈ കാര്യത്തില്‍ എന്‍റെ അഭിപ്രായംപോലും ആര്‍ക്കും ആവശ്യമില്ല. ഇതിന് തിരികൊളുത്തിയത് ഞാനാണ്. മറിച്ചെന്തെങ്കിലും പറഞ്ഞാല്‍...... എല്ലാവരുടേയും കണ്ണിലുണ്ണിയായ ബാലന്‍ ഏഴാംകൂലിയായി മാറും. അത് സഹിക്കാം. പക്ഷേ ഞാന്‍ കാരണം പെങ്ങളുടെ ജീവിതത്തില്‍ ഒരു വിള്ളല്‍വീണാല്‍..........?
അതെനിക്ക് ഒാര്‍ക്കാന്‍പോലും വയ്യാ.......
ഞാനാ അലാറംക്ലോക്കെടുത്ത് പുറം മൂടി അഴിച്ചുനോക്കി. ബാറ്ററി തലതിരിച്ചാണിട്ടിരിക്കുന്നത്. ബാറ്ററി പുറത്തെടുത്തപ്പോള്‍ ഒരു കടലാസ്ചുരുള്‍ നിവര്‍ന്നുവന്നു.
"ഇത് എന്‍റെ ഹൃദയമാണ്....
ഇതിനി ബാലേട്ടന്‍റെ അടുത്തിരിക്കട്ടെ.
ഒരിക്കലും തിരിച്ചേല്‍പ്പിക്കില്ലെന്ന വിശ്വാസത്തോടെ.....
ഇന്നുതൊട്ടുഞാന്‍ സ്വപ്നം കാണട്ടെ, നമ്മള്‍ ഒരുമിച്ചുള്ള ദിനരാത്രങ്ങള്‍..........,
എന്ന്
ബാലേട്ടന്‍റെ മുത്ത്"
മറുപടി എഴുതിയേതീരൂ......
തെച്ചിചോട്ടില്‍നിന്ന് കണ്ണീരൊഴുക്കി അവള്‍ ചോദിച്ച ചോദ്യത്തിന് നിറകണ്ണുകളോടെ ഞാന്‍ മറുപടിയെഴുതി.
''നമ്മളിനി ഒരിക്കലും കാണില്ല''
ബാലാ..........
അച്ഛനും അളിയനും ഒപ്പമാണു വിളിച്ചത്.
നാളെ ദീപ്തിയുടെ വീട്ടില്‍പോകാന്‍ എന്‍റെ കാറുകൂടാതെ മറ്റൊന്നുകൂടി ഏല്‍പിക്കണമെന്ന് പറയാനാണ് വിളിച്ചത്. കലണ്ടറില്‍ നാളുനോക്കികൊണ്ട് അച്ഛന്‍ പറഞ്ഞു.
''നാളത്തന്നെ വാക്കാലെ അങ്ങട് ഉറപ്പിക്കാം"
അനിയന്‍ മര്യോളേയും കൂട്ടി അവന്‍റെ ബുള്ളറ്റില്‍ പാഞ്ഞുപോയി. അവര്‍ക്ക് നാളെ പുത്തന്‍ഡ്രസ്സുതന്നെ വേണം. അമ്മയെ ഏതുസാരിയുടുപ്പിക്കുമെന്ന ആശയകുഴപ്പത്തിലാണ് പെങ്ങള്‍.....
ഈസമയം മുറിയില്‍നിന്നും അലാറം നീട്ടിയടിച്ചുകൊണ്ടിരുന്നു. ഞാന്‍ അങ്ങോട്ടുപോയി......
അതെ, അതവളുടെ ഹൃദയമാണ്. ഞാനാ അലാറംക്ലോക്ക് നെഞ്ചോട് ചേര്‍ത്തുവച്ചു.
''ബാലേട്ടന്‍റെ മുത്ത് കരയണ്ടാ..."
_______
Ramesh Parapurath
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക