Slider

എന്റെ ദിയമോൾക്ക് വേണ്ടി

0

4 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ദിയയെ ആദ്യമായി കാണുന്നത്.സെമസ്റ്റർ പരീക്ഷ കഴിഞ് 15 ദിവസത്തെ ലീവിൽ നാട്ടിൽ എത്തിയ സമയം.ടൗണിൽ അൽപ്പ സമയം സുഹൃത്തക്കളുടെ കൂടെ ചിലവഴിച്ച് ഞാൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.മെയിൻ റോഡിൽ നിന്ന് ഇടവഴിയിലേക്ക് തിരിയുന്നതിന് അടുത്താണ് മിനി താത്തയും കുടുംബവും താമസിക്കുന്നത്.ഞാൻ അവിടെ എത്തിയതും അവർ എന്നെ പിറകെ നിന്ന് വിളിച്ചു.അവരുടെ മുഖത്ത് ഒരു പരിഭ്രമം എനിക്ക് അനുഭവപ്പെട്ടു.ഞാൻ കാര്യം അന്വേഷിക്കാൻ തുടങ്ങുമ്പോഴേക്കും അവർ എന്നോട് പറഞ്ഞു:
''ഡാ..ഒന്നിവിടെ വരുമോ''??
''എന്തേ താത്ത..''
''ദിയ, അകത്ത്‌ നിന്ന് വാതിൽ പൂട്ടിയിട്ടുണ്ട്..ഞാനെത്ര പറഞ്ഞിട്ടും അവളത് തുറക്കുന്നില്ല...ഭാഗ്യത്തിന് ഒരു ജനൽ തുറന്നിട്ടുണ്ട്.ജനലിലൂടെ കൈ കടത്തിയാൽ വാതിലിലെ താക്കോൽ പിടിക്കാം...പക്ഷെ,എന്റെ കൈ അങ്ങോട്ട് എത്തുന്നില്ല ..അരിയാണേൽ അടുപ്പിലുണ്ട്,അതിപ്പോ തന്നെ വെവേറിയിട്ടുണ്ടാകും''
ഞാൻ സമയം പാഴാക്കാതെ മിനി താത്തയുടെ കൂടെ അവരുടെ സിറ്റ് ഔട്ടിലേക്ക് നടന്നു.അവർ പറഞ്ഞ ജനലിലൂടെ കൈകടത്തി താക്കോൽ പിടിച്ചു.ഒരു വിധം പണിപ്പെട്ട് വാതിൽ തുറന്നു.
വാതിൽ തുറന്നതും മിനി താത്ത ദിയയെ രൂക്ഷമായി നോക്കിക്കൊണ്ട് അടുക്കളയിലേക്ക് ഓടി.ചോറ് അടുപ്പിൽ നിന്ന് ഇറക്കി വെക്കുമ്പോഴും അവർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.ഇതെല്ലാം തന്നെപ്പറ്റിയാണെന്ന് അറിഞ്ഞിട്ടും അവൾ യാതൊരു കൂസലുമില്ലാതെ കയ്യിൽ ഉണ്ടായിരുന്ന കളർ പെൻസിൽ കൊണ്ട് നോട്ടുബുക്കിൽ എന്തെക്കെയോ വരച്ച് രസിക്കുകയായിരുന്നു.
ഞാൻ അവളെ സിറ്റ് ഔട്ടിലേക്ക് വാത്സല്യപൂർവ്വം വിളിച്ചു.അവൾ വരാൻ കൂട്ടാക്കാതെ നാണിച്ചു നിന്നപ്പോൾ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു.
വട്ട മുഖം,മെലിഞ്ഞ ശരീരം,ബേബി ശാലിനിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഹെയർ സ്റ്റൈൽ...കണ്ണെടുക്കാതെ നോക്കി നില്ക്കാൻ തോന്നുന്ന ഒരു കൊച്ചു മാലാഖയയായിരുന്നു അവൾ.ഞാൻ എന്റെ ഇക്കാന്റെ മകന് കൊടുക്കാൻ വേണ്ടി വാങ്ങി വെച്ചിരുന്ന ഒരു ചോക്കലേറ്റ് എടുത്ത് അവളുടെ നേരെ നീട്ടി.അവൾ അത് നാണത്തോടെ വാങ്ങിച്ചതും പിറകെ നിന്ന് അവളുടെ അനിയൻ അദ്നാന്റെ രംഗ പ്രവേശനം.ഒന്നര വയസ്സുള്ള അവൻ കഷ്ടിച്ച് നടക്കാൻ തുടങ്ങുന്നതേയുള്ളൂ.അവൻ ചോക്കലേറ്റിന് വേണ്ടി എന്റെ നേരെ കൈ നീട്ടിയതും ഞാൻ ആകെ വിളറിപ്പോയി.കയ്യിലുണ്ടായിരുന്ന ഒരേയൊരു ചോക്കലേറ്റാണ് ഞാൻ ദിയക്ക് കൊടുത്തത്.എന്റെ ചമ്മൽ കണ്ടു വന്ന മിനിത്താത്ത ദിയയിൽ നിന്നും ആ ചോക്കലേറ്റ് വാങ്ങിയതിന് ശേഷം രണ്ടു പേർക്കും ഭാഗിച്ചു കൊടുത്തു.അവൻ രണ്ട് പേരും അത് ആസ്വദിച്ച്‌ കഴിക്കുന്നത് കണ്ടുകൊണ്ട് ഞാൻ വേഗം വീട്ടിലേക്ക് തിരിച്ചു.
ആറ് മാസത്തിന് ശേഷം എന്റെ എഞ്ചിനീയറിംഗ് കോളേജ് ജീവിതത്തിന് തിരശീല വീണു.അതോടെ ഞാൻ കൂടുതൽ സമയവും വീട്ടിൽ തന്നെ ഇരിപ്പായി.രാവിലെ മുതൽ വൈകുന്നേരം വരെ ടെലിവിഷന് മുന്നിൽ മടിപിടിച് ഇരുന്നിരുന്ന എന്നെ ഉമ്മ വഴക്ക് പറയാൻ തുടങ്ങി.എന്റെ ജീവിത ശൈലിക്ക് മാറ്റം വരുത്താൻ ദിവസവും രാവിലെ എന്തെങ്കിലും കാരണം പറഞ്ഞു കൊണ്ട് ഉമ്മ എന്നെ ടൗണിലേക്ക് പറഞ്ഞയക്കാൻ തുടങ്ങി.
സ്‌കൂളിൽ പോകാൻ മടി കാണിച്ച് കരഞ്ഞിരുന്ന ദിയ,അവളെ ഒരു വലിയ ബലപ്രയോഗത്തിലൂടെ സ്‌കൂൾ ബസ്സിലേക്ക് കയറ്റിവിടാൻ ശ്രമിക്കുന്ന മിനി താത്ത...ആ ദിവസങ്ങളിലെ സ്ഥിരം കാഴ്ചകളിൽ ഒന്നായിരുന്നു അത്..
ദിവസങ്ങൾ വീണ്ടും കടന്നു പോയി. അന്നൊരു വ്യഴാഴ്ച ആയിരുന്നു.ഉച്ചയൂണിന് ശേഷം പതിവുപോലെ ഞാൻ ടീവിയിൽ മാറ്റിനി കണ്ട് കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്നൊരു നിലവിളി ശബ്ദം കേട്ടത്.ഒരു അർദ്ധമയക്കത്തിലായിരുന്ന ഉമ്മ ഞെട്ടിയുണർന്ന് കാര്യമറിയാതെ എന്റെ മുഖത്തേക്ക് നോക്കി.പിന്നെ വാതിൽ തുറന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് ജിജ്ഞാസയോടെ വേഗത്തിൽ നടന്നു.ഉമ്മയെ പിന്തുടർന്ന് ഞാനും.
നടത്തത്തിനിടെ കണ്ണീരൊലിപ്പിച്ച മുഖവുമായി ഞങ്ങൾക്കെതിരെ നടന്നു വരുന്ന ആയിഷുമ്മയെ കണ്ടു.ഞാൻ അവരോട് കാര്യം അന്വേഷിച്ചു.
''ദിയയെ ജീപ്പ് ഇടിച്ചു...അതിന് എന്തോ പറ്റിയിട്ടുണ്ട്...എനിക്കറിയില്ല പടച്ചോനെ''
കേട്ട വാർത്ത സത്യമാകല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞങ്ങൾ അവളുടെ വീട്ടിലേക്ക് പാഞ്ഞു.അപ്പോഴേക്കും അവിടെ കുറെ ആളുകൾ കൂടിയിരുന്നു.
റോഡിന് മധ്യത്തിലായി ഒരു ജീപ്പും അതിന് എതിർവശം നിർത്തിയിട്ടിരിക്കുന്ന ഒരു സ്‌കൂൾ ബസ്സും കാണാം.റോഡിന് ഇരുവശവും വാഹനങ്ങൾ നിർത്തിയിട്ട ആളുകൾ വീട്ടിലേക്ക് ഓടിവരുന്നുണ്ടായിരുന്നു.
ദിയയ്ക്ക് ഒന്നും പറ്റരുതേ എന്ന് മനമുരുകി പ്രാർത്ഥിക്കുമ്പോഴാണ് കൂട്ടത്തിൽ ഒരാൾ മറ്റൊരാളോട് പറയുന്നത് കേട്ടു.
''തലയുടെ മേലെയാണ് ജീപ്പ് കയറിയത്...അപ്പോൾ തന്നെ കഴിഞ്ഞിരുന്നു''
ഹൃദയം നുറുങ്ങുന്ന വേദനയിൽ ഞാൻ ആ മുറ്റത്ത് നിന്നിറങ്ങി.ആരും കാണാതെ ഒന്ന് പൊട്ടിക്കരയാൻ ഞാൻ ആഗ്രഹിച്ചിരുന്നു.പെട്ടെന്നാണ് ഒരു പോലീസ്കാരനെ എന്റെ കാഴ്ചയിൽ പതിഞ്ഞത്.ഗ്ലൗസിട്ട കൈകൊണ്ട് അയാൾ റോഡിൽ നിന്ന് എന്തോ എടുത്ത് ഒരു പ്ലാസ്റ്റിക് കവറിലാക്കുന്നു.ഞാൻ അതിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി.അത് ദിയയുടെ ചിന്നിച്ചിതറിയ തലച്ചോറാണെന്ന ബോധ്യം എനിക്ക് മനംപുരട്ടാൻ കാരണമായി.ഞാൻ ആരെയും കാണാതെ ആർക്കും മുഖം കൊടുക്കാതെ വീട്ടിലേക്ക് നടന്നു.
വീട്ടിലെ ഏകാന്തത എന്റെ വികാരങ്ങളെ സ്വതന്ത്രമാക്കി.ഞാൻ കുറേ നേരം അവിടെ ഇരുന്ന് പൊട്ടിക്കരഞ്ഞു.
എന്റെ ഓരോ ഹൃദയമിടിപ്പിലും അവളുടെ ഓർമ്മകളുടെ സാന്നിധ്യമുണ്ടായിരുന്നു.
അപ്പോഴാണ് കൊച്ചു കുട്ടിയെപ്പോലെ വിതുമ്പി കരഞ്ഞു കൊണ്ട് എന്റെ ഉമ്മ വീട്ടിലേക്ക് കയറിവന്നത്.
''ഏഴാം മാസത്തിൽ പെറ്റു വീണതാണ് ആ കുട്ടി...അതിനെ ഇത്രയും വളർത്തിയെടുക്കാൻ അവൾ എത്ര മാത്രം കഷ്ടപെട്ടിരുന്നു....റബ്ബേ...എന്നിട്ടാണല്ലോ..''
ദിയയുടെ മയ്യിത്ത് കാണാനുള്ള മനക്കരുത്ത് എനിക്കില്ലാത്തത് കൊണ്ട് ഞാനങ്ങോട്ട് പോയില്ല.വളരെ വൈകാതെ തന്നെ അവർ അവളുടെ മയ്യിത്ത് പള്ളിയിലേക്ക് എടുത്തു.അവരെ അനുഗമിച്ച് ഞാനും നടന്നു.
പിറ്റേ ദിവസം രാവിലെ തന്നെ ഉമ്മയും ചില സ്ത്രീകളും കൂടി മിനിത്താത്തയെ ആശ്വസിപ്പിക്കാൻ അവരുടെ വീട്ടിൽ ചെന്നിരുന്നു.അവിടെ നിന്ന് തിരിച്ചെത്തിയ ഉമ്മയോട് ഞാൻ സംഭവത്തിന്റെ നിജ സ്ഥിതി അന്വേഷിച്ചു.
സ്‌കൂൾ ബസ്സിൽ നിന്ന് ഇറങ്ങുകയായിരുന്നു ദിയ.വീട്ട് മുറ്റത്ത് ജോലി ചെയ്യുകയായിരുന്ന മിനി താത്തയെ കണ്ടതും അവൾ ഉമ്മാ എന്ന് വിളിച്ച് അങ്ങോട്ടേക്ക് ഓടി.റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ വളരെ വേഗതയിൽ വന്ന ഒരു ജീപ്പ് അവളെ തട്ടിത്തെറിപ്പിച്ച് അവളുടെ കുഞ്ഞു ശിരസ്സിലൂടെ കയറിയിറങ്ങി.
''മോളെ..'' എന്ന് ആർത്തുവിളിച്ചു അവിടേക്ക് ഓടിച്ചെന്ന മിനിത്താത്ത ദിയയെയും പൊക്കിയെടുത്ത് വീട്ട് മുറ്റത്തേക്ക് കയറി.മടിയിൽ കിടത്തി അവളെ വിളിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അവളുടെ തലക്ക് പിറകിൽ ഒരു വലിയ ദ്വാരം അവരുടെ കണ്ണിൽ പതിഞ്ഞത്. അതോടെ അവർ ബോധരഹിതയായി നിലത്തു വീണു.
സ്‌കൂൾ ബസ്സിലെ ജീവനക്കാരന്റെ അനാസ്ഥയായിരുന്നു സംഭവത്തിന് കാരണമായതെന്ന് വളരെ വ്യക്തമായിരുന്നു.കുട്ടികളെ ബസ്സിൽ നിന്നിറക്കി,അവരെ സുരക്ഷിതമായി വീട്ടുമുറ്റത്തേക്ക് എത്തിക്കേണ്ട ചുമതല ഉണ്ടായിരുന്ന അയാൾ അവളെ വീടിന് എതിർവശത്ത് നിർത്തി ഡ്രൈവറോട് വണ്ടിയെടുക്കാൻ പറയുകയായിരുന്നു.
അന്നത്തെ സിറ്റി ചാനലിലെ പ്രാദേശിക വാർത്തയിലും പിറ്റേ ദിവസത്തെ പത്രങ്ങളിലും ഈ കാര്യം സൂചിപ്പിച്ചിരുന്നു.പിന്നീട് എന്തോ ഒരു പത്രവും ചാനെലും ഈ അനാസ്ഥയെ കുറിച്ച് റിപ്പോർട്ട് ചെയ്തതായി കണ്ടില്ല.നാട്ടിലെ മുസ്ലിം പള്ളിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന സ്‌കൂൾ ആയതിനാലാവാം പ്രതിഷേധിക്കാനും പ്രകടനം നടത്താനും നാട്ടുകാർക്കും മടി.

കുട്ടികളെ അറവുമാടുകളെപ്പോലെ കുത്തി നിറച്ചു കൊണ്ടുപോകുന്ന സ്‌കൂൾ ബസ്സുകളും ഓട്ടോറിക്ഷകളും കാണുമ്പോൾ ഞാൻ എന്റെ ദിയയെ കുറിച്ച് ഓർക്കാറുണ്ട്.പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനം ഉപയോഗിച്ച് നമ്മുടെ വിദ്യാഭ്യാസ മേഖലയെ ഒരു കച്ചവട വസ്തുവാക്കി മാറ്റുന്ന ഇവർക്ക് കുരുന്നു ജീവനുകളുടെ വിലയറിയില്ല.
ദിയയും എന്തോ പറയാൻ ശ്രമിച്ചിരുന്നു.പക്ഷെ പണക്കൊതി മൂത്ത ഇവിടത്തെ അധികാരിവർഗ്ഗം അവളുടെ കുഞ്ഞു ശബ്ദത്തെ എന്നെന്നേക്കുമായി മൂടിക്കളഞ്ഞു.
അത് പുറത്തെത്തിക്കാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഇത്..........
(ദിയ യഥാർത്ഥ പേരല്ല)
സമീർ ചെങ്ങമ്പള്ളി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo