നാവുറച്ചിരുന്നില്ലെങ്കിലും നേരറിഞ്ഞു തന്നെയാണ് ആദ്യാക്ഷരം ഞാന്‍ പറഞ്ഞൊപ്പിച്ചത്. അത് അമ്മയെന്നും അച്ഛനെന്നുമൊക്കെ വ്യാഖ്യാനിയ്ക്കപ്പെട്ടപ്പോള്‍ ആനന്ദത്തിന്റെ ശബ്ദവീചികള്‍ എനിയ്ക്കു ചുറ്റും അലയടിയ്ക്കുകയായിരുന്നു. അങ്ങിനെ അക്ഷരമെനിയ്ക്കു സ്നേഹമായി. വിദ്യാരംഭനാള്‍ വാഗ്ദേവതയ്ക്കു മുന്നില്‍ വിളക്കു തെളിയിച്ചു ഗുരുനാഥന്‍ പൊന്‍മോതിരം കൊണ്ടു നാവിലും, വിരലുകള്‍ കൊണ്ട് അരിയിലും അക്ഷരം തൊട്ടുഴിഞ്ഞു. വാമൊഴിയായും വരമൊഴിയായും അക്ഷരമെനിയ്ക്ക് വിദ്യയാവുകയായിരുന്നു. ക്ളാസില്‍ പഠിപ്പിച്ചതെല്ലാം ഗൃഹപാഠമായും മനഃപാഠമായും പഠിച്ച് പരീക്ഷാതാളില്‍ പകര്‍ത്തിയപ്പോള്‍ അക്ഷരം വച്ചുനീട്ടിയത് വിജയവും.
പിന്നെ നോവായും ശാന്തിയായും സൗഹൃദമായും അക്ഷരമെനിയ്ക്കൊപ്പം വളര്‍ന്നു. കഥയും കവിതയുമായുമായെത്തിയപ്പോള്‍ അക്ഷരമൊരു കണ്ണാടിയായി. കരിമഷിക്കണ്ണിലെ കിനാവുകളില്‍ സ്വയമലിഞ്ഞ് ആദ്യമായെഴുതിയ അക്ഷരങ്ങള്‍ക്ക് പ്രണയവര്‍ണ്ണങ്ങളായിരുന്നു.
നിയമനഉത്തരവില്‍ കയ്യൊപ്പായി പതിഞ്ഞ് പിന്നെ അക്ഷരമൊരുപജീവനമന്ത്രമോതി. അതിജീവനത്തിന്റെ പാതയില്‍ മാര്‍ഗ്ഗദീപമായതും അക്ഷരങ്ങള്‍ തന്നെ. തനിയാവര്‍ത്തനവിരസതയായി ചിലപ്പോഴൊക്കെ അക്ഷരങ്ങള്‍ ബോറടിപ്പിച്ചിട്ടുമുണ്ട്. പഠിച്ചത് കുറെയൊക്കെ പഠിപ്പിയ്ക്കാന്‍ ശ്രമിച്ചപ്പോഴും, അക്ഷരങ്ങള്‍ പ്രഹേളികയായി മുന്നിലെത്തി. ഇന്നിവിടെ തുളസിത്തറയില്‍ ദീപം തെളിയിച്ചിരിയ്ക്കെ, വിറയാര്‍ന്ന വിരലുകളിലുടക്കുന്ന ജപമാലയില്‍ അക്ഷരങ്ങള്‍ വന്നൊളിയ്ക്കുന്നു. അകാരം ഓംകാരത്തിലലിയുന്നു..............
രാധാസുകുമാരന്‍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക