Showing posts with label രാധാസുകുമാരൻ. Show all posts
Showing posts with label രാധാസുകുമാരൻ. Show all posts

സാമൂഹ്യപാഠം (സോഷ്യല്‍സ്റ്റഡീസ്)


സാമൂഹ്യപാഠം (സോഷ്യല്‍സ്റ്റഡീസ്)... മേരിടീച്ചര്‍ ക്ളാസെടുക്കുകയാണ്.. റിപ്പബ്ളിക് എന്ന ഭരണസംവിധാനമാണ് ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഗവണ്മെന്റാണ് നമുക്കുള്ളത്. ഭരണഘടന അനുശാസിയ്ക്കുന്ന ചില ചുമതലകളും അവകാശങ്ങളുമുണ്ട്...കുറച്ചൊക്കെ ശ്രദ്ധിച്ചിരിയ്ക്കുമെങ്കിലും എനിയ്ക്കെന്തോ വലിയ താത്പര്യമില്ലാത്ത വിഷയമായിരുന്നു സാമൂഹ്യപാഠം. ഞാനും മീനയും കൂടി ഡെസ്ക്കിനടിയില്‍ മറച്ചുവെച്ച് ആള്‍ജിബ്ര സൂത്രവാക്യങ്ങള്‍ എഴുതിപ്പഠിയ്ക്കുകയാണ്. എക്സും വൈയും കയ്യിലുണ്ടെങ്കില്‍ എന്തിനും ഉത്തരം കണ്ടെത്താന്‍ എന്തെളുപ്പം! ഇന്ത്യന്‍ പൗരന്റെ ഫണ്‍ഡമെന്റല്‍ റൈറ്റ്സ് പരീക്ഷയ്ക്കുവേണ്ടി കാണാപ്പാഠം പഠിച്ചാല്‍ മതിയല്ലോ. ഞങ്ങള്‍ സ്വയം ന്യായീകരിച്ചു. ടീച്ചര്‍ ഒരുതവണ സൂക്ഷിച്ചു നോക്കിയെങ്കിലും ഒന്നും പറയാതെ ക്ളാസ് തുടര്‍ന്നു. തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. വോട്ടവകാശം വിനിയോഗിയ്ക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു തീരുമ്പോഴേയ്ക്കും ഞങ്ങള്‍ക്ക് എല്ലാ ഫോര്‍മുലകളും ഹൃദിസ്ഥമായിക്കഴിഞ്ഞിരുന്നു. ബെല്ലടിയ്ക്കുന്നതിന് അല്പം മുമ്പ് ടീച്ചര്‍ ക്ളാസ് നിര്‍ത്തി. സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനുള്ള സമയമാണിത്. മനസ്സിലായോ എന്ന് ടീച്ചര്‍ വീണ്ടും ഉറപ്പു വരുത്തുകയാണ്. ബെല്ലടിച്ച് ക്ളാസില്‍ നിന്ന് പോകുന്നതിനു മുമ്പ് ടീച്ചര്‍ ഞങ്ങളെ വിളിച്ചു.. ഈശ്വരാ, ശരിയ്ക്കും പേടിച്ചു. പുഞ്ചിരിയോടെത്തന്നെയാണ് പറഞ്ഞത്, "സാമൂഹ്യപാഠം ഇഷ്ടമല്ല അല്ലേ? നിങ്ങള്‍ നന്നായി പഠിയ്ക്കുന്നവരാണെന്നറിയാം. ഈവിഷയവും നിങ്ങള്‍ പഠിച്ചെടുക്കുമെന്നും. സാമൂഹ്യപാഠത്തിനപ്പുറം സാമൂഹ്യബോധം എന്നൊന്നുണ്ട്. അതു നഷ്ടപ്പെടരുത്.". ടീച്ചര്‍ പറഞ്ഞു നിര്‍ത്തി. നിറകണ്ണുകളോടെ ക്ഷമാപണം നടത്തി ഞങ്ങള്‍ ഇനി ഇതാവര്‍ത്തിയ്ക്കില്ലെന്ന് പറഞ്ഞ് രക്ഷപ്പെട്ടു. പിന്നെ പത്താംക്ളാസ് കഴിഞ്ഞു പോകും വരെ മേരിടീച്ചര്‍ ഞങ്ങള്‍ക്കു പ്രിയങ്കരിയായി. മറ്റു വിഷയങ്ങളേക്കാള്‍ അല്‍പം കുറവാണെങ്കിലും സാമൂഹ്യപാഠത്തിലും നല്ല മാര്‍ക്കു തന്നെ കിട്ടി. സ്വാഭാവികമായും ആ വിഷയം പിന്നീട് പഠിയ്ക്കാന്‍ തിരഞ്ഞെടുത്തില്ല. വര്‍ഷങ്ങളെത്രയോ കഴിഞ്ഞിരിയ്ക്കുന്നു. ജനാധിപത്യസംവിധാനമില്ലാത്ത രാജ്യത്ത് രണ്ടരപ്പതിറ്റാണ്ട് ജീവിച്ചു തീര്‍ത്തു. വോട്ടവകാശം വിനിയോഗിച്ചത് വിരലിലെണ്ണാവുന്ന തവണ മാത്രം. എക്സും വൈയും ഇപ്പോഴും കൂടെയുണ്ട്. ഏതു ചോദ്യത്തിനും ഉത്തരം കണ്ടെത്താനതുമാത്രം പോരെന്ന് ഇപ്പോളെനിയ്ക്കറിയാം. സമൂഹത്തില്‍, രാജ്യത്തില്‍, ഉത്തരവാദിത്വമുള്ള പൗരനായി ജീവിയ്ക്കാന്‍ സാമൂഹ്യബോധം അത്യാവശ്യമാണെന്ന് മേരിടീച്ചര്‍ പറഞ്ഞത് എത്ര ശരിയാണെന്നും. ജനപിന്തുണയും പങ്കാളിത്തവുമുള്ള ഭരണസംവിധാനം രാജ്യപുരോഗതിയ്ക്ക് കൂടിയേ തീരൂ. അതു ജനനന്മയ്ക്കും ലോകസമാധാനത്തിനും കൂടി വഴിയൊരുക്കുമെങ്കില്‍! റിപ്പബ്ളിക്ദിനാശംസകള്‍! ജയ്ഹിന്ദ്! രാധാസുകുമാരന്‍.

കിഴക്കുദിച്ച താരകം.


കിഴക്കുദിച്ച താരകം... ദിക്കുകള്‍തികച്ചുംആപേക്ഷികമാണെന്ന് മലഞ്ചെരുവിലെ ആകാശക്കീറില്‍ ഉദിച്ചുയരുമ്പോള്‍ കുഞ്ഞുനക്ഷത്രത്തിനറിയില്ലായിരുന്നു. വിജനമായ വഴിത്താരകളില്‍ മിഴിനട്ട് ആരെങ്കിലും വഴിയറിയാതെ അലയുന്നുണ്ടോ എന്നോര്‍ത്ത് വെറുതെ മിന്നിക്കൊണ്ടിരുന്നു. ക്രിസ്തുമസ് കഴിഞ്ഞതോടെ നക്ഷത്രവിളക്കുകള്‍ അപ്രത്യക്ഷമായിരിയ്ക്കുന്നു. മരച്ചില്ലകള്‍ക്കിടയിലൂടെ മങ്ങിക്കാണുന്ന വെളിച്ചം റോസ് മേരിയുടെ മുറിയില്‍ നിന്നായിരുന്നു. ഞെട്ടിയുണര്‍ന്ന് ലൈറ്റിട്ടതാണ്. ഉറങ്ങിയതായിരുന്നില്ല, അറിയാതെ മയങ്ങിപ്പോയതാണ്. രാത്രി പാതിയും പിന്നിട്ടിരിയ്ക്കുന്നു. കണ്ണീര്‍ തുടച്ച് അവള്‍ വേഗം വേഷം മാറി. ഒരുമാസം മുമ്പ് ഇതേപോലൊരു രാത്രിയാണ് തന്റെ ജീവിതം താറുമാറായതെന്നോര്‍ത്തപ്പോള്‍ വീണ്ടും കണ്ണുനിറഞ്ഞു. അലക്സിനോടൊത്തുള്ള വിവാഹജീവിതത്തിന് ആറുമാസമേ ആയുസ്സുണ്ടായിരുന്നുള്ളു. താനൊരമ്മയാവുന്നുവെന്നറിഞ്ഞ നിമിഷം സന്തോഷം അടക്കാനാവാതെ അലക്സിനെ മൊബൈലില്‍ വിളിച്ചറിയിച്ചതാണ്. ഇതാ എത്തികെട്ടോ എന്നു പറഞ്ഞ് ബൈക്കില്‍ പാഞ്ഞുവന്നതാണ്. കാത്തിരുന്ന തന്റെ ഫോണിലേയ്ക്ക് പിന്നെ വന്ന വിളി പോലീസിന്റേതായിരുന്നു. അപകടത്തെത്തുടര്‍ന്ന് ആശുപത്രിയിലാണെന്നറിഞ്ഞ് ഓടിയെത്തിയപ്പോഴേയ്ക്കും മോര്‍ച്ചറിയിലേയ്ക്കു മാറ്റിയ വിറങ്ങലിച്ച ശരീരമാണ് കാണാന്‍ കഴിഞ്ഞത്. പിന്നീട് ഒരര്‍ദ്ധബോധാവസ്ഥയിലാണ് അലക്സിന്റെ ശവസംസ്ക്കാരചടങ്ങുകള്‍ നടന്നതറിയുന്നത്. വാടകവീട്ടില്‍ നിന്നും അലക്സിന്റെ അനിയനും കുടുംബവും താമസിയ്ക്കുന്ന തറവാട്ടുവീട്ടിലേയ്ക്ക് വന്നിട്ട് ഒരുമാസമാവുന്നതേയുള്ളു. അകലെയുള്ള തന്റെ വീടിനെക്കുറിച്ചോര്‍ത്ത് റോസ് മേരി നടുങ്ങി. അപ്പന്റെ മദ്യാസക്തിയും, രണ്ടാനമ്മയുടെ ക്രൂരതയും മാത്രംകണ്ടുവളര്‍ന്ന ബാല്യകൗമാരങ്ങള്‍. പരിമിതമായ വിദ്യാഭ്യാസം കൊണ്ടുകിട്ടിയ സെയില്‍സ്ഗേള്‍ ജോലിയുമായി നിറംമങ്ങിയ ദിനങ്ങള്‍ നീങ്ങുന്നതിനിടയ്ക്കാണ് അലക്സിനെ കണ്ടുമുട്ടുന്നത്. പരിചയം പ്രണയമായപ്പോഴും വിശ്വാസം കൂടിയതേയുള്ളു. അതുകൊണ്ടാണ് ഒരുതിരിച്ചുപോക്കുണ്ടാവില്ലെന്നറിഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. മനസ്സില്ലാ മനസ്സോടെ പള്ളിയില്‍ വിവാഹത്തിന് കൂടിയെങ്കിലും ഇനിയങ്ങോട്ട് സ്വന്തവും ബന്ധവും പറഞ്ഞു വരേണ്ടന്ന് അപ്പന്‍ തീര്‍ത്തുപറഞ്ഞതാണ്. ഭര്‍തൃഗൃഹത്തില്‍ വലിയ അകല്‍ച്ചയൊന്നും കണ്ടില്ലെങ്കിലും അല്പം വിട്ടുനില്‍ക്കാനായിരുന്നു അലക്സിന്റെ തീരുമാനം. അങ്ങിനെയാണ് ഒരു വാടകവീട്ടില്‍ ജീവിതം തുടങ്ങിയത്. സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായിരുന്നു. മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ജോലിയുമായി ധാരാളം യാത്രകളുണ്ടായിരുന്നെങ്കിലും അധികവും രാത്രി തിരിച്ചെത്താന്‍ അലക്സിനു കഴിയുമായിരുന്നു. ഇടയ്ക്കെല്ലാം അനിയനും കുടുംബവും അമ്മയും വീട്ടില്‍ വന്നന്വേഷിയ്ക്കും. ചിലപ്പോഴൊക്കെ അങ്ങോട്ടും പോകാറുണ്ട്. സന്തോഷം നിറഞ്ഞ ദിനങ്ങള്‍ ഓടിമറഞ്ഞതറിഞ്ഞതേയില്ല. ഏതാണ് സ്വപ്നം, ഏതാണ് യാഥാര്‍ത്ഥ്യം എന്ന് തിരിച്ചറിയാനാവാതെ റോസ് മേരി അന്ധാളിച്ചുനിന്നു. ഉള്ളിലൊരു കുരുന്നുജീവനും തന്നോടൊപ്പം കരഞ്ഞുവളരുന്നുണ്ടെന്ന ഓര്‍മ്മവരുമ്പോള്‍ എന്തെങ്കിലും കഴിച്ചെന്നു വരുത്തി പ്രാര്‍ത്ഥനയോടെ ഒതുങ്ങിക്കൂടുകയായിരുന്നു. ഭര്‍തൃസഹോദരന്റെ കണ്ണിലെ വന്യമായ തിളക്കം സ്നേഹത്തിന്റേതല്ലെന്നു തിരിച്ചറിഞ്ഞ നിമിഷം റോസ് മേരി മനസ്സിലുറച്ചു. ഇനി മുന്നോട്ടില്ല, എല്ലാവഴികളും അവസാനിച്ചിരിയ്ക്കുന്നു. ശബ്ദമുണ്ടാക്കാതെ മുറി തുറന്ന് പിന്‍വാതിലിലൂടെ പുറത്തുകടന്ന്, ഗേറ്റ് ഒച്ചയുണ്ടാക്കാതെ അകത്തി റോഡിലേയ്ക്കിറങ്ങി. കാലുകള്‍ വലിച്ചുവെച്ച് നടക്കുമ്പോള്‍ പുലര്‍ച്ചെ മൂന്നരയ്ക്കുള്ള ചെന്നൈഎക്സ്പ്റസ്സിന്റെ വേഗതാളമാണ് അവളുടെ മനസ്സിലുണ്ടായിരുന്നത്. ഒരു ഞെട്ടലോടെ മിന്നിയ നക്ഷത്രക്കണ്ണില്‍ തെളിഞ്ഞത് റോസ് മേരിയുടെ കണ്ണീര്‍ത്തുള്ളികള്‍മാത്രം. വിശന്ന് ദാഹിച്ച് അവളുടെയുള്ളിലെ കുഞ്ഞുജീവന്‍ തളര്‍ന്നുറക്കം തുടങ്ങിയിരുന്നു. ഇരുളിന്റെ മറവില്‍ പാളങ്ങള്‍ക്കരികില്‍ നിര്‍വ്വികാരയായി റോസ് മേരി എത്രനേരം നിന്നുവെന്നറിയില്ല. പാഞ്ഞുവരുന്ന രണ്ടു തീക്കണ്ണുകളെ പ്രതീക്ഷയോടെ ഏന്തിനോക്കിയ അവളുടെ മിഴികളില്‍ നക്ഷത്രം ഓടിച്ചെന്നു മിന്നിനിന്നു. അപ്പോളതിന് ഒരു കൊച്ചുകുഞ്ഞിന്റെ ഓമനമുഖമായിരുന്നു. അതിനെ അറിയാതെ പിന്‍തുടര്‍ന്ന്, എങ്ങോട്ടോ എന്തിനോ എന്നറിയാതെ റോസ് മേരി നടന്നു. അവളിപ്പോള്‍ നില്ക്കുന്നത് അല്പമകലെയുള്ള കന്യാസ്ത്രീമഠത്തിനു മുന്നിലെ വലിയമണിയില്‍ നിന്നൂര്‍ന്നു കിടക്കുന്ന കയറില്‍ പിടിച്ചുകൊണ്ടാണ്. അകത്തൊരു മുറിയില്‍ മദര്‍സുപ്പീരിയര്‍ ഗാഢനിദ്രയിലും സ്വപ്നം കാണുന്നത് കാലിത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ പിറന്ന ഉണ്ണിയെക്കാണാന്‍ കിഴക്കുനിന്ന് നക്ഷത്രത്തെ പിന്‍തുടര്‍ന്നെത്തി സ്തുതിയ്ക്കുന്ന രാജാക്കന്മാരേയും മാലാഖമാരേയുമാണ്. മദറിന്റെ കണ്‍പോളകളെ വിടര്‍ത്താനായി അടുത്തുപോയി മിന്നിമിന്നിത്തെളിഞ്ഞ് നക്ഷത്രം വിളിച്ചു.. ഉണരൂ..വേഗം എഴുന്നേല്‍ക്കൂ..മുന്‍വാതില്‍ തുറക്കൂ മദര്‍.. അവിടെ ഉള്ളില്‍തുടിയ്ക്കുന്ന ജീവനോടൊപ്പം സ്വന്തംജീവനും ത്യജിയ്ക്കാനുള്ള മനസ്സുമായി നിസ്സഹായയായ ഒരമ്മ നില്‍പ്പുണ്ട്. അവരെ സ്വീകരിയ്ക്കൂ.. സംരക്ഷിയ്ക്കൂ.. ഓരോ ജനനവും തിരുപ്പിറവിപോലെ ആഘോഷിയ്ക്കേണ്ടതല്ലേ? ഓരോശിശുവിലും രക്ഷകനെകണ്ടെത്താന്‍ ശ്രമിയ്ക്കൂ. മദര്‍ വേഗം പുറത്തു വന്ന് മുന്‍വാതില്‍ തുറന്നു. മണിയടിയ്ക്കാനുള്ള ശക്തിപോലുമില്ലാതെ തളര്‍ന്നു നില്‍ക്കുന്ന റോസ് മേരിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് അകത്തേയ്ക്കു കയറ്റി.. വരൂ കുഞ്ഞേ.. നല്ല ക്ഷീണമുണ്ടല്ലോ! അല്പം വിശ്രമിയ്ക്കൂ.. കുടിയ്ക്കാനെന്തെങ്കിലുമെടുക്കാം.. എന്നിട്ടു വിവരങ്ങളെല്ലാം പറയണം. ഒന്നുകൊണ്ടുംപേടിയ്ക്കേണ്ട. റോസ് മേരി കണ്ടത് മദറിനുമപ്പുറം അകത്തളത്തിലെ രൂപക്കൂട്ടില്‍ ഉണ്ണിയെക്കയ്യിലേന്തി മറുകൈനീട്ടി വിളിയ്ക്കുന്ന കന്യാമാതാവിന്റെ പ്രതിമയാണ്. സൂക്ഷിച്ചുനോക്കവേ ആ കണ്ണിലെ അലിവില്‍ ഒരു നക്ഷത്രത്തിളക്കം കണ്ട് അവള്‍ തരിച്ചുനിന്നു. നേരം പുലരുന്നതേയുള്ളു. അല്പം മങ്ങിയാണെങ്കിലും ഒന്നുകൂടി മിന്നി നക്ഷത്രം താഴേയ്ക്കു നോക്കി.. അതെ, വഴികള്‍ ഒരുപാടുണ്ട്.. നേരായ വഴിയാണ് കണ്ടെത്തേണ്ടത്, അതു തന്നെയാണ് കാട്ടിക്കൊടുക്കേണ്ടത്. ചാരിതാര്‍ത്ഥ്യത്തിന്റെ പുഞ്ചിരിയോടെ താരകം മെല്ലെ ആകാശച്ചെരുവിലെവിടെയോ വിലയിച്ചു. കിഴക്ക് ഇനിയുദിയ്ക്കേണ്ടത് സൂര്യനാണല്ലോ!! രാധാസുകുമാരന്‍..

മഞ്ഞുറക്കം(ഹൈബര്‍നേഷന്‍)


മഞ്ഞുറക്കം(ഹൈബര്‍നേഷന്‍)...... ശൈത്യം പിടിമുറുക്കുകയാണ്. ഇളംവെയിലിനെ ഊതിക്കെടുത്തുന്ന ശീതക്കാറ്റ്. ഇലപൊഴിഞ്ഞൊഴിഞ്ഞ മരം നഗ്നതയൊളിപ്പിയ്ക്കാനാവാതെ കുനിഞ്ഞുനില്ക്കുമ്പോഴാണ് മഞ്ഞുപരലുകള്‍ വന്നുമൂടിയത്. താഴെ മണ്ണില്‍ ഉണങ്ങിവീണ പാഴ് വിത്തുകള്‍ മരവിച്ചുതുടങ്ങിയിരുന്നു. ഒടുവിലത്തെ പഴുത്തില കൂടി മേലെയിട്ട് മൂടിയപ്പോള്‍ മരം മെല്ലെ മന്ത്രിച്ചു...പുതച്ചിരിയ്ക്കുക, ഇനിവരുന്നത് അതിജീവനത്തിന്റെ പരീക്ഷണനാളുകള്‍! കട്ടിയുള്ള തോടിനുള്ളില്‍ കിട്ടുന്ന ചൂടില്‍ മനംതളരാതെയുറങ്ങുക! അത്യാവശ്യം ജീവനോപാധികള്‍ നിങ്ങള്‍ക്കുള്ളിലുണ്ട്. ഒരുകണക്കിനിപ്പോള്‍ നിങ്ങള്‍ സുരക്ഷിതമേഖലയിലാണ്. കൊത്തിത്തിന്നാനിവിടെ കിളികളോ പുഴുക്കളോ വരില്ല. എല്ലാവരും സ്വരക്ഷയേ നോക്കൂ. ജീവന്റെ നാമ്പുകള്‍ എവിടെയൊളിച്ചിരിയ്ക്കുന്നുവെന്ന് നോക്കാന്‍ ആര്‍ക്കും സമയം കാണില്ല. ജീവോഷ്മാവ് ഉള്ളില്‍ത്തന്നെ തേടി പല ജീവികളും നിദ്രാവസ്ഥ പൂകുകയാകും. വേരാഴത്തില്‍ ഭൂമിയുടെ ഹൃദയതാളം ഞാന്‍ തൊട്ടറിയുന്നുണ്ട്. ഒരു താരാട്ടുപോലെ ആ സ്പന്ദനം കേട്ട് ചായുറങ്ങുക. മഞ്ഞിന്റെ കമ്പളത്തിനുള്ളിലും ജീവന്റെ ഊഷ്മളത കാത്തുവെയ്ക്കുക. മഞ്ഞുരുകിമാറും വരെ മതികെട്ടുറങ്ങിത്തീര്‍ക്കുമ്പോഴും പുതുനാമ്പെന്ന സ്വപ്നം കാണാതിരിയ്ക്കരുത്. ഈറന്‍മണ്ണില്‍ നേരിയചൂടുള്ള സൂര്യരശ്മികള്‍ വന്നുവിളിച്ചുണര്‍ത്തുമ്പോള്‍ മാത്രം കണ്ണുതുറന്നാല്‍മതി. തോടുപൊട്ടി നാമ്പെടുത്തു പുറത്തെത്താന്‍ പ്രത്യേക പരിശീലനം വേണ്ടിവരില്ല. കണ്ണടഞ്ഞുതുടങ്ങിയ വിത്തുകള്‍ ഒന്നുമൂളിയെന്നു വരുത്തി ഉറക്കം തുടങ്ങി. കാറ്റിലുലഞ്ഞ്, വെണ്‍മ വിരിച്ച് മഞ്ഞുപെയ്തുതുടങ്ങിയിരിക്കുന്നു. 

രാധാസുകുമാരന്‍

ഒരു ക്രിസ്മസ് കരോള്‍...


കാലിത്തൊഴുത്തിലുംകൂരിരുള്‍മേട്ടിലും ഉണ്ണിപിറന്നതുരക്ഷകരൂപമായ്! സത്യവുംനീതിയുംമര്‍ത്യസമത്വവും കരുണതന്നലിവുംത്യാഗമഹിമയും ദൈവതനയന്നുജീവിതദൗത്യമായ്! ശുദ്ധജലത്തിനുംമുന്തിരിച്ചാറിന്റെ സ്നേഹമാധുര്യംതൊട്ടറിയിച്ചവന്‍! നിന്നെയുമെന്നെയും നിന്നയല്പക്കത്തെച്ചങ്ങാതിയേയും ചേര്‍ത്തുനിര്‍ത്താന്‍പഠിപ്പിച്ചവന്‍! വിദ്വേഷഭാവത്തെവെല്ലുവാനെപ്പോഴും സ്നേഹശക്തിയ്ക്കാകുമെന്നോര്‍പ്പിച്ചവന്‍! ദിവ്യതാരമിന്നുംതെളിയട്ടെ! മിന്നാമിന്നുകള്‍വീഥിതെളിയ്ക്കട്ടെ! ദേവതകളിന്നുവാഴ്ത്തിസ്തുതിയ്ക്കട്ടെ! സ്നേഹസങ്കീര്‍ത്തനംവീണ്ടുംമുഴങ്ങട്ടെ!തിരുപ്പിറവിയൊരുത്സവമാകട്ടെ! ശാന്തിസന്ദേശമഹോത്സവമാകട്ടെ!! 

രാധാസുകുമാരന്‍

കലണ്ടര്‍......


 അവസാനതാളായി ഭിത്തിയോടു ചേര്‍ന്നമര്‍ന്ന് ഒരുചെറിയ കുരുക്കിനുള്ളില്‍പ്പെട്ട് തൂങ്ങിക്കിടക്കുമ്പോള്‍ ഡിസംബറിന് മടുപ്പുതോന്നി. ഒടുവിലായെത്തുന്ന ഊഴംകാത്തുള്ള ഈകാത്തിരിപ്പു തുടങ്ങിയിട്ട് എത്രനാളായി! ഇപ്പോഴാണൊന്ന് മുമ്പിലെത്തിയത്. എന്നിട്ടോ? എങ്ങിനെയെങ്കിലുമൊന്നവസാനിപ്പിച്ച് പുതിയൊരു തുടക്കമിടാനാണ് ഏവര്‍ക്കും തിടുക്കം. പുതിയ കലണ്ടര്‍ വാങ്ങിയാല്‍ ചിലരെങ്കിലും അത് തന്റെ മുകളില്‍ കൊണ്ടുചാര്‍ത്തിത്തരാറുണ്ട്. ജനുവരിയുടെ തുടുത്ത ചിരിമുഖം കാണാനെന്താണിത്ര ധൃതി? പുതിയപ്രതീക്ഷകളും ഭാഗ്യവുമെല്ലാം നവവത്സരസമ്മാനമായെത്തിയ്ക്കുന്നത് ജനുവരിയാണെന്നാണ് പൊതുവെയുള്ള വിശ്വാസം. നല്ലതുടക്കം പാതിവഴി പിന്നിടും എന്ന വിശ്വാസത്തെ കൂട്ടുപിടിച്ച് ജനുവരിയും ഫെബ്രുവരിയും കൈകോര്‍ത്തുപിടിച്ച് കടന്നുപോകും. പ്രത്യാശയുടെ ഇളംകുളിരും വാലന്റൈന്‍ സ്നേഹോഷ്മളതകളുമായി രണ്ടുതാളുകള്‍ വേഗം മറിഞ്ഞുപോകും. പരീക്ഷാച്ചൂടുമായെത്തുന്ന മാര്‍ച്ചിനു തീരെ ക്ഷമയില്ല. പുസ്തകങ്ങളും വിദ്യാലയങ്ങളും പൂട്ടിയടച്ച് അതുവേഗം മറയുന്നു. ഏപ്രിലിന് അല്പം അഹങ്കാരമുണ്ട്. താനാണ് മലനാട്ടിലും മറ്റുപലനാടുകളിലും പുതുവര്‍ഷാഗമനം കുറിയ്ക്കാനെത്തുന്നതെന്നാണ് ഭാവം. കൊന്നപ്പൂക്കുലയും, വിഷുക്കണിയും, ഉയിര്‍ത്തെഴുന്നേല്പും പഴമാങ്ങയും ചക്കയുമായി ആകെ ആഘോഷമായിട്ടാണ് കടന്നുപോവുക. മെയ് മാസമാണെങ്കില്‍ വരള്‍ച്ചയുടെ, ആലസ്യത്തിന്റെ ലഹരിയില്‍ മെല്ലെയാണ് നടന്നുനീങ്ങുന്നത്. ജൂണാണെങ്കില്‍ പുത്തന്‍കുടയും പുസ്തകങ്ങളുമായി പുതിയൊരു അദ്ധ്യയനവര്‍ഷത്തിനു തുടക്കം കുറിയ്ക്കാനെത്തുന്നത് മഴയുടെ അകമ്പടിയുമായാണ്.പിന്നെ പെയ്തുപെയ്ത് കിണറും, കുളവുമൊക്കെ നിറച്ചാണ് തിരിച്ചുപോകുന്നത്. രാമായണശീലുകള്‍ മൂളിയെത്തുന്ന കര്‍ക്കിടകം ജൂലൈമാസത്തെ ഭക്തിസാന്ദ്രമാക്കുന്നു. ദുര്‍ഘടമൊന്നു കഴിഞ്ഞുകിട്ടിയെങ്കില്‍ എന്ന പ്രാര്‍ത്ഥനയ്ക്കൊടുവിലാണ് ആഗസ്തില്‍ ചിങ്ങം പിറക്കുന്നത്. കൊയ്ത്തുത്സവവും ഓണാഘോഷവും കഴിഞ്ഞ് സപ്തംബറിനൊപ്പം നടന്നുമറയുമ്പോഴാണ് വര്‍ഷം പകുതിയിലേറെ കഴിഞ്ഞല്ലോ എന്ന തിരിച്ചറിവുണ്ടാകുന്നത്. നവരാത്രിപൂജയും ദീപാവലിയുമായി ഒക്ടോബറിന്റെ താളും മറിഞ്ഞുതീരുമ്പോള്‍ നഷ്ടങ്ങളുടെ കണക്കെടുക്കാനെന്നോണം നവംബറെത്തുന്നു. നേട്ടങ്ങളെ വാഴ്ത്തിപ്പാടിയുറക്കി ശരണംവിളിച്ച്, കോട്ടങ്ങളെ കൊട്ടിഘോഷിച്ചാണീ കണക്കെടുപ്പു് തുടങ്ങുന്നത്. ലാഭനഷ്ടക്കള്ളികളും വരവുചിലവു കോളങ്ങളും വേറെവേറെ കൂട്ടിക്കിഴിച്ച് ധാരണയിലെത്താനുള്ള ശ്രമമാണ് തുടങ്ങുന്നത്. അവസാനതാളായി മറിഞ്ഞെത്തിയ ഡിസംബര്‍ പകച്ചുനില്‍ക്കുകയാണ്. ഇനിയെന്താണ് ചെയ്യേണ്ടത്? വേഗം കടന്നുപോവുകയല്ലാതെ! നിറയെ ഒഴിവുദിവസങ്ങള്‍, തിരുപ്പിറവി ഉത്സവവും പുതുവത്സരാഘോഷങ്ങളും ഒന്നിച്ചാണെത്തുന്നത്. ലാഭനഷ്ടക്കണക്കുകളെല്ലാം മറവിയിലാഴുന്നോ? ഡിസംബര്‍ ചിന്തയിലാണ്ടു. ഓരോ ദിനവും നിമിഷവും നാഴികയും വിനാഴികയും വിലപ്പെട്ടതാണ്. ജീവിതം മാറ്റിമറിയ്ക്കാന്‍ കഴിവുള്ളവയാണ്. ഒരുനല്ല തുടക്കമിടാന്‍ എന്തിനു ജനുവരിയെ കാത്തിരിയ്ക്കണം! കാലരഥത്തിന്റെ കടിഞ്ഞാണ്‍ ജനുവരിയ്ക്കു കൈമാറുന്നത് താന്‍ തന്നെയല്ലേ! വെറുതെ ചിന്തിച്ചു കാടുകയറി. ഡിസംബര്‍ സ്വയം ആശ്വസിച്ചു. മിച്ചമുള്ള ദിവസങ്ങളെണ്ണി ഭിത്തിയില്‍ തൂങ്ങിക്കിടന്നു. വര്‍ണ്ണാഭമായ പുതിയകലണ്ടര്‍ ഊഴം കാത്ത് സന്തോഷത്തോടെ ചുരുണ്ടിരിപ്പുണ്ടായിരുന്നു. രാധാസുകുമാരന്‍

നിലാവഴികള്‍


നിയോണ്‍ബള്‍ബുകളുടെ മഞ്ഞവെളിച്ചത്തിനു പിന്നില്‍ നിലാവ് ഒളിച്ചു കാത്തിരുന്നു. സന്ധ്യ മയങ്ങിയതും രാത്രിയായതുമറിയാതെ, സൂര്യനുറങ്ങിയതും ചന്ദ്രനുണര്‍ന്നതുമറിയാതെ.സെന്‍സര്‍ ഘടിപ്പിച്ച വഴിവിളക്കുകളാണെങ്കില്‍ ഇരുളും വെളിച്ചവും തീരെ മായാതെ കാക്കാന്‍ നിയോഗപ്പെട്ടവയും. അവയുടെ കറുപ്പും വെളുപ്പും കളങ്ങളില്‍ നിലാവിന്റെ നീലവെളിച്ചത്തിന് ഇടമില്ലായിരുന്നു. അര്‍ദ്ധചാലകപ്രസരണങ്ങളുടെ തെളിഞ്ഞപ്രകാശത്തില്‍ നിഴലുകളുമായി കണ്ണുപൊത്തിയ്ക്കാനാവാതെ നിലാവ് തരിച്ചുനിന്നു. കാതടപ്പിയ്ക്കുന്ന ഡെസിബെല്‍ ഡിസ്ക്കോസംഗീതവീചികളില്‍ തട്ടി സാന്ദ്രമായ ഗന്ധര്‍വ്വസംഗീതം അലകളില്ലാതെയകന്നു. ഉഷ്ണവായുവിലെ വിഷപ്പുകയേറ്റ് പൂമൊട്ടുകള്‍ വിടരാതെ കൂമ്പിയടഞ്ഞു. ചീറിപ്പാഞ്ഞുവന്ന് ടയറുരഞ്ഞ് സഡന്‍ബ്രേക്കിട്ട സ്പോര്‍ട്സ് കാറിന്റെ കണ്ണഞ്ചിപ്പിയ്ക്കുന്ന ഹെഡ് ലൈറ്റിനു മുന്നില്‍ വീണുടയാതെ നിലാവ് വിളറി മാറിനിന്നു. പൊള്ളലേറ്റു വിങ്ങുന്ന മണല്‍ത്തരികള്‍ നൊന്തുവിളിച്ചു.. പോകല്ലെ, ഒരല്പം കുളിരെങ്കിലും ഇനിയെവിടെ? നിലാവ് തിരിഞ്ഞുനിന്നു. ആകാശത്ത് തെളിഞ്ഞുവന്ന ചന്ദ്രക്കലയുമായി മിഴിചേര്‍ത്ത് മന്ത്രിച്ചു.. ഇനിഞാന്‍ എവിടെ... എന്ത്? ചന്ദ്രബിംബം നിര്‍വ്വികാരമായി മൊഴിഞ്ഞു.. ഞാനെന്തു പറയാന്‍.. പൗര്‍ണ്ണമിയടുക്കുമ്പോള്‍ വിടര്‍ന്ന് വെട്ടം പൊഴിയ്ക്കാന്‍ എനിയ്ക്കിപ്പോള്‍ മടിയാണ്. കൂരിരുട്ടിന്റെ മറവില്‍ നടക്കുന്ന ക്രൂരതയ്ക്കും അസന്മാര്‍ഗകൃത്യങ്ങള്‍ക്കും എന്തിന് ദൃക് സാക്ഷിയാവണം! വഴിമാറിനടക്കുന്നതാണ് ബുദ്ധി.. നിലാവൊന്ന് പരുങ്ങി,.. എങ്ങോട്ട്? കാറ്റിലൂടെയൊരു മാറ്റൊലിയുയര്‍ന്നു.. നേരും നന്മയുമുള്ള ഹൃദയങ്ങളില്‍ പോയി രാപ്പാര്‍ക്കുൂ.. നോവുകളില്‍ കാണാസ്പര്‍ശമായി സാന്ത്വനമേകുക..കണ്ണീരുണങ്ങാത്ത നനവുകളെ ഊതിയുണക്കുക. നിലാവൂറിച്ചിരിച്ചു കൊണ്ട് മെല്ലെയൊന്ന് തിരിഞ്ഞുനോക്കി. ഒരല്പം ആര്‍ദ്രവര്‍ണ്ണം പകര്‍ന്നു നല്കാന്‍ ഒരു കൈക്കുമ്പിള്‍ പോലും കാണാതെ മെല്ലെ നടന്നകന്നു. അകലങ്ങളിലെ അറിയാവഴികളിലൂടെ.. രാധാസുകുമാരന്‍

സൂര്യമാനസം


ചക്രവാളത്തിനപ്പുറത്ത് പടിഞ്ഞാറെ ആഴിയില്‍ മുങ്ങിത്താഴുന്നതിനു മുമ്പ് വിങ്ങുന്ന ഹൃദയത്തോടെ സൂര്യന്‍ തിരിഞ്ഞു നോക്കി. ഭൂമിയെത്ര കരിഞ്ഞു തളര്‍ന്നിരിയ്ക്കുന്നു!! കടല്‍ത്തീരത്ത് അസ്തമയം കാണാനെത്തിയവര്‍ ഉത്സാഹത്തിലാണ്. അല്ലെങ്കിലും ഭൂമിയുടെ വേദന അവരെ അലട്ടുന്നില്ലല്ലോ! കടലിലൂടെ മുങ്ങാംകുളിയിട്ടു നീങ്ങവേ സൂര്യനോര്‍ത്തു... എത്ര പ്രസന്നവതിയായിരുന്നു അവള്‍! നീഹാരപുഷ്പങ്ങളണിഞ്ഞ് ഉദയവേളയില്‍ വ്രീളാവതിയായി ആദ്യചുംബനത്തിനായി കാത്തുനിന്നിരുന്നവള്‍. സൂര്യകാന്തിയായി തനിയ്ക്കൊപ്പം കണ്ണാലനുയാത്ര ചെയ്യുന്നവള്‍. ഉഷ്ണകിരണങ്ങളെ മന്ദസ്മിതത്താല്‍ ഊതിയൊതുക്കുന്നവള്‍.. വിടപറയാന്‍ മടിയോടെ യാത്രാമംഗളമേകുന്നവള്‍. വസുധേ എന്നാണ് നീ മാറിത്തുടങ്ങിയത്? പച്ചപ്പട്ടുചേല പിഞ്ഞിത്തുടങ്ങിയതറിഞ്ഞോ? തീരാഭാരം നിന്റെ തലകുനിച്ചോ? എന്റെ ആലിംഗനത്തില്‍ നിന്ന് കുതറി മാറുന്നോ? പുതയ്ക്കാനുള്ള ഓസോണ്‍ രക്ഷാപാളികളിലും വിള്ളല്‍ വീണെന്നോ! സര്‍വ്വംസഹയായ നിന്റെ കണ്ണിലും നോവുറയുന്നോ? സൂര്യന്‍ നിസ്സഹായനായി യാത്ര തുടര്‍ന്നു. രാവേറെയായിട്ടും ഭൂമി ഉറങ്ങിക്കാണില്ല. ഉഷ്ണവാതങ്ങളിലെരിഞ്ഞങ്ങിനെ തപിച്ചു കിടക്കുകയായിരിയ്ക്കും. കിഴക്കുണരേണ്ട സമയമടുക്കുന്നോ? നിന്റെ ക്ഷീണിച്ച മുഖമാണോ കണികാണേണ്ടത്? നില്ക്കാനോ തിരിച്ചു നടക്കാനോ ആവുന്നില്ല. വസുധേ മാപ്പ് !! 

രാധാസുകുമാരന്‍

വേരുകള്‍ നഷ്ടപ്പെട്ടവര്‍


ഫാത്ത്മ പത്തുവര്‍ഷത്തിലധികമായി എന്റെ അയല്‍ക്കാരിയാണ്. അവര്‍ പൊതുവെ ഉംമെഹ്മൂദ് എന്നപേരിരലാണ് സ്വയം പരിചയപ്പെടുത്തുക. 
അതായത് മെഹ്മൂദിന്റെ അമ്മ. 
കുറച്ചടുപ്പമായതിനു ശേഷമാണ് സ്വന്തം പേരു പറഞ്ഞു തന്നത്. 
ഫാത്മ പാലസ്തീന്‍ സ്വദേശിയാണ്. 
ഈജിപ്തുകാരനായ ഭര്‍ത്താവിനും നാലു കുട്ടികള്‍ക്കുമൊപ്പം ഖത്തറില്‍ താമസമായിട്ട് ഇരുപതു വര്‍ഷമായത്രെ. സമ്പന്നമായ കുടുംബം. ഇംഗ്ളീഷ് വളരെക്കുറച്ചേ വഴങ്ങൂ, അതുകൊണ്ട് എപ്പോഴെങ്കിലുമേ ഞങ്ങള്‍ സംസാരിയ്ക്കൂ, അതും അറബിയും ആംഗ്യവും കലര്‍ത്തി. ചിലപ്പോള്‍ അവരുടെ മകള്‍ ദ്വിഭാഷിയായുണ്ടാവും. ഉയരുന്ന ജീവിതച്ചിലവിനെപ്പറ്റി, വീട്ടുവാടകയെപ്പറ്റി, കാലാവസ്ഥാവ്യതിയാനങ്ങളെപ്പറ്റി ഞങ്ങള്‍ ഉത്കണ്ഠപ്പെടാറുണ്ട്. ഇന്ത്യയെപ്പറ്റി, കേരളമെന്ന നാടിനെപ്പറ്റി ഒരുപാട് ചോദ്യങ്ങളുമുണ്ട്. 
ഇടയ്ക്കെല്ലാം ഭക്ഷണങ്ങള്‍ കൈമാറാറുമുണ്ട്. അങ്ങിനെയൊരിയ്ക്കലാണ് നിറകണ്ണുകളോടെ പറഞ്ഞത്.. 
അവര്‍ക്ക് സ്വദേശത്തേയ്ക്കൊരു മടക്കമില്ല. ആഭ്യന്തരകലാപവേളയില്‍ കുടുംബമൊത്ത് പലായനം ചെയ്യുകയായിരുന്നു. അമ്മയും ഏഴു കൂടപ്പിറപ്പുകളും ഇവിടെത്തന്നെ. എല്ലാവരും സാമാന്യം നല്ലനിലയില്‍, പക്ഷേ സ്വന്തം നാടില്ല. ഫാത്മയുടെ കുട്ടികള്‍ക്ക് അച്ഛന്റെ രാജ്യത്തെ പൗരത്വമുണ്ട്. അവര്‍ അവധിയ്ക്ക് അവിടെ പോയി വരാറുണ്ട്. 
ഫാത്മയ്ക്ക് പക്ഷെ യാത്രാരേഖകളോ അനുമതിപത്രമോ ഇല്ല. അതുകൊണ്ടുതന്നെ, അവര്‍ ഇവിടം വിട്ടുപോകാതെ തുടരുകയാണ്. ബാല്യകാലം ചിലവഴിച്ച തന്റെനാടിനെക്കുറിച്ച് ആവേശപൂര്‍വ്വം പറഞ്ഞതോര്‍ക്കുന്നു. മുഴുവല്‍ മനസ്സിലായില്ലെങ്കിലും അരുവികളും പാറക്കെട്ടുകളും മലനിരകളുമുള്ള ഒരുനാടും, ആട്ടിന്‍പറ്റങ്ങളും പൂന്തോട്ടവുമുള്ള ഒരുവീടും ഞാന്‍ സങ്കല്പത്തില്‍ കണ്ടു. ഇന്നങ്ങിനെയൊരു വീടവിടെയില്ല എന്ന് ഞെട്ടലോടെയറിഞ്ഞു. 
അങ്ങിനെ വേരുകള്‍ നഷ്ടപ്പെട്ട എത്രയോ പേര്‍!! മറ്റൊരു നാട്ടില്‍ വേരുപിടിപ്പിയ്ക്കാന്‍ നിര്‍ബന്ധിയ്ക്കപ്പെട്ടവര്‍. സ്വന്തം നാടിനു പകരം മറ്റൊന്നുമില്ലന്ന് വിശ്വസിയ്ക്കുന്നവര്‍.. 
ദീപാവലിയ്ക്ക് ഉമ്മറവാതിലിനപ്പുറം മണ്‍ചെരാതുകളില്‍ ദീപം തെളിയിയ്ക്കുമ്പോള്‍ പതിവുപോലെ ഫാത്മ വാതില്‍തുറന്നു. ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ്സ്..ഞാന്‍ വിശദീകരിച്ചു.. ഒരല്പം മധുരവും കൊടുത്തു. യെസ്.. അവര്‍ തലകുലുക്കി. പിന്നെ സുഖാന്വേഷണങ്ങള്‍.. സ്ഥിരം ചോദ്യവും, വെന്‍ ഗോയിംഗ് ഇന്ത്യ? ഞാന്‍ പറഞ്ഞു..ഇന്‍ഷാ അള്ളാഹ് നെക്സ്റ്റ്ഇയര്‍ . 
പിന്നെ മടിച്ചാണെങ്കിലും ചോദിച്ചു.. യൂ ട്രാവെലിംഗ് ദിസ് ഇയര്‍? ഫാത്മ സങ്കടത്തോടെ നിഷേധപൂര്‍വ്വം തലയാട്ടി. എല്ലാംശരിയാവുമെന്ന എന്റെ ഭംഗിവാക്ക് അവര്‍ക്കാശ്വാസമാവുമോ? ഇന്‍ഷാള്ളാ നെക്സ്റ്റിയര്‍ ഗോ.. ഞങ്ങളൊന്നിച്ചു പറഞ്ഞു.. ചെരാതിലെ ദീപനാളങ്ങള്‍ ഒന്നുലഞ്ഞു വീണ്ടും തെളിഞ്ഞുകത്തി. ജന്മനാടിനെക്കുറിച്ചോര്‍ക്കാന്‍ ഫാത്മ ഒരു നിമിത്തമായതും ഇന്നു കേരളപ്പിറവിദിനമായതും കേവലം യാദൃച്ഛികമല്ല, മനഃപൂര്‍വ്വം മാത്രം. നാളികേരത്തിന്റെനാട്ടിന്ല്‍ സ്വന്തമായി ഒരുപിടി മണ്ണും ഒരുകൊച്ചുകൂടും ഉള്ളതെത്ര ആശ്വാസവും അഭിമാനവുമാണ്!! 
ആഴത്തിലോടുന്ന വേരുകള്‍ തന്നെയാണ് പ്രവാസമെന്ന സ്ഥാനപ്പകര്‍ച്ചയെ ഏതുമണ്ണിലും പിടിച്ചു നിര്‍ത്തുന്നത്. .... 

രാധാസുകുമാരന്‍.

കാറ്റ് പറഞ്ഞ കഥ..


അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുയര്‍ത്തിയ ചൂടുകാറ്റ് ഈന്തപ്പനയേയും പിടിച്ചുകുലുക്കാന്‍ ശ്രമിയ്ക്കുകയാണ്. ഉറച്ച തടിയോടും തായ് വേരുകളോടുമായ് പിടിവലി നടത്തി പിന്‍തിരിഞ്ഞ്, ഓലകള്‍ക്കിടയിലൂടെ ഒളിച്ചു കയറി മന്ത്രിച്ചു... കേള്‍ക്കുക!! എന്റെ ഉത്ഭവസ്ഥലത്തു വെച്ച് കടല്‍ത്തിരകള്‍ നിനക്കായ് അയച്ചൊരു സന്ദേശമാണിത്.. ഇനി വരാനിരിയ്ക്കുന്നത് അത്യുഷ്ണത്തിന്റേയും തീവ്രതാപത്തിന്റേയും തപ്തദിനങ്ങള്‍.. തയ്യാറെടുപ്പോടെ കരുതിയിരിയ്ക്കുക.. പഴങ്ങളാല്‍ കനം വെച്ച കുലകളെ മാറോടണച്ച് പന കാതോര്‍ത്തു.. ഉഷ്ണവായുവിലുരുകി എത്രയോ ദിനങ്ങള്‍ പിന്നിടേണ്ടതുണ്ട്. പഴങ്ങളെല്ലാം മൂത്തു പഴുത്ത് പൊന്‍നിറമാകാന്‍ അനിവാര്യമാണത്. വ്രതശുദ്ധിയുടെ, സഹനത്തിന്റെ നാളുകളാണിത്. ഒരിതള്‍ ഈന്തപ്പഴവും, ഒരിറക്കു വെള്ളവും സഹജീവികള്‍ക്കേകി അവര്‍ക്കൊപ്പം നോമ്പുതുറന്ന പ്രവാചകന്റെ മണ്ണില്‍ വളരുന്നത് ഒരു നിയോഗമായെടുക്കുക. കുടിലിലും കൊട്ടാരത്തിലും എത്താനായി ഫലങ്ങളെ പാകപ്പെടുത്താന്‍ തീച്ചൂടിലുരുകുക. ഇത് നിന്റെ മാത്രം ദൗത്യം. പിന്നെ, വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വാടിക്കരിഞ്ഞ്, കടലിന്നഗാധഗര്‍ത്തങ്ങളില്‍ വീണടിഞ്ഞ്, അതിമര്‍ദ്ദത്തിലമര്‍ന്ന്, നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരു ഫോസില്‍ ഇന്ധനമായ് പുനര്‍ജ്ജനിച്ച്, നാടിന്റെ വികസനത്തില്‍ പങ്കാളിത്തമേകുക. തിരിച്ചറിയപ്പെടാതെ, അംഗീകരിയ്ക്കപ്പെടാതെ, എത്രയോ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നതിനും സാക്ഷിയാവുക. അതിജീവനമന്ത്രം ഗ്രഹിച്ച ഈന്തപ്പന നിവര്‍ന്നു നിന്നു. ഓലകളിലൂടെ ഒന്നുകൂടി ചുറ്റിയടിച്ച് കാറ്റ് മെല്ലെയകലങ്ങളിലേയ്ക്ക് നീങ്ങി. പനയോലകള്‍ ഇളകിയാര്‍ത്തു ചിരിച്ചു............................................................................................................ കുറിപ്പ്... ഇതൊക്കെ ഞാനെങ്ങിനെയറിഞ്ഞെന്നല്ലേ!!!! പതിവുപോലെ സന്ധ്യയ്ക്കു ശേഷം നടക്കാനിറങ്ങിയപ്പോള്‍, ഈ നേരത്തുംഎന്തൊരു ചൂട്! എന്നൊരു ആത്മഗതത്തോടെ മടങ്ങാനൊരുങ്ങവേ, കാറ്റിന്റെ മര്‍മ്മരം എന്റെ കാതില്‍ പതിഞ്ഞതിങ്ങനെയാണ്... RadhaSukumaran

അര്‍ദ്ധനാരീശ്വരം


െന്തേ? എത്രയോ തപഃസിദ്ധി കൊണ്ട് ലഭിച്ച ഈ സൗഭാഗ്യം നിസ്സാരമെന്ന് ഒരുനിമിഷമെങ്കിലും തോന്നിയോ? ഉമയുടെ ഉള്ളൊന്നു പിടഞ്ഞു. നൂറ്റൊന്നു ശിവപഞ്ചാക്ഷരം ജപിച്ച് കണ്ണടച്ചു കാത്തിരുന്നു. കേവലമൊരു പ്രേമദ്വേഷത്തിന്റെ പേരില്‍ കൈലാസം വിട്ടിറങ്ങിയ മഹേശന്റെ നിലയും മറ്റൊന്നായിരുന്നില്ല. സ്നേഹം തിരികത്തുന്ന ഉമയുടെ നിറമിഴികള്‍ പിന്‍തുടരുന്ന പോലെ. സതിയായ് ഹരനോട് ചേര്‍ന്ന് മുഴുമിപ്പിയ്ക്കാനാവാത്ത സ്നേഹഗാഥ തുടരാനായ് പുനര്‍ജ്ജനിച്ച ഉമയോടെങ്ങിനെ പരിഭവിയ്ക്കാന്‍?കൊടുംവിഷജ്വാലകളെപ്പോലും കൈകൊണ്ടമര്‍ത്തി തന്നെ നീലകണ്ഠനാക്കിയത് ഉമയുടെ പ്രേമം തന്നെയല്ലേ? ശിവശക്തിപൂരകമല്ലാതെയെങ്ങിനെ നിലനില്‍ക്കാന്‍? ഒരു മലര്‍മാല്യവുമായി മഹേശന്‍ ദേവിയ്ക്കരികിലെത്തി. കണ്ണടച്ചു ജപിയ്ക്കുന്ന ഉമയെ ചേര്‍ത്തുപിടിച്ചു കാതില്‍ മന്ത്രിച്ചു.പാതിയുടലും മുഴുവന്‍ മനസ്സും ഇതാ ഭവതിയ്ക്കു സ്വന്തം. ഇനിയെല്ലാം... ഉമയ്ക്കു വിശ്വസിയ്ക്കാനായില്ല. ശംഭോ ഇത്...? മഹേശന്റെ കണ്ണില്‍ കുസൃതി തിളങ്ങി. മന്വന്തരങ്ങള്‍ കഴിഞ്ഞാലും ഏതു യുഗത്തിലായാലും പത്നിയെ സ്നേഹമറിയിയ്ക്കാന്‍ പുരുഷനെത്ര പെടാപ്പാടു പെടേണ്ടി വരുമെന്നോര്‍ത്ത് മഹാദേവന്‍ ഊറിച്ചിരിച്ചു. ഭര്‍തൃസ്നേഹം ഇടയ്ക്കിടെ ഊട്ടിയുറപ്പിയ്ക്കുന്നതെത്ര നല്ലതെന്ന അറിവു പകര്‍ന്ന് ഉമയും അമര്‍ത്തിച്ചിരിച്ചു. 

രാധാസുകുമാരന്‍

അക്ഷരങ്ങള്‍


നാവുറച്ചിരുന്നില്ലെങ്കിലും നേരറിഞ്ഞു തന്നെയാണ് ആദ്യാക്ഷരം ഞാന്‍ പറഞ്ഞൊപ്പിച്ചത്. അത് അമ്മയെന്നും അച്ഛനെന്നുമൊക്കെ വ്യാഖ്യാനിയ്ക്കപ്പെട്ടപ്പോള്‍ ആനന്ദത്തിന്റെ ശബ്ദവീചികള്‍ എനിയ്ക്കു ചുറ്റും അലയടിയ്ക്കുകയായിരുന്നു. അങ്ങിനെ അക്ഷരമെനിയ്ക്കു സ്നേഹമായി. വിദ്യാരംഭനാള്‍ വാഗ്ദേവതയ്ക്കു മുന്നില്‍ വിളക്കു തെളിയിച്ചു ഗുരുനാഥന്‍ പൊന്‍മോതിരം കൊണ്ടു നാവിലും, വിരലുകള്‍ കൊണ്ട് അരിയിലും അക്ഷരം തൊട്ടുഴിഞ്ഞു. വാമൊഴിയായും വരമൊഴിയായും അക്ഷരമെനിയ്ക്ക് വിദ്യയാവുകയായിരുന്നു. ക്ളാസില്‍ പഠിപ്പിച്ചതെല്ലാം ഗൃഹപാഠമായും മനഃപാഠമായും പഠിച്ച് പരീക്ഷാതാളില്‍ പകര്‍ത്തിയപ്പോള്‍ അക്ഷരം വച്ചുനീട്ടിയത് വിജയവും. 
പിന്നെ നോവായും ശാന്തിയായും സൗഹൃദമായും അക്ഷരമെനിയ്ക്കൊപ്പം വളര്‍ന്നു. കഥയും കവിതയുമായുമായെത്തിയപ്പോള്‍ അക്ഷരമൊരു കണ്ണാടിയായി. കരിമഷിക്കണ്ണിലെ കിനാവുകളില്‍ സ്വയമലിഞ്ഞ് ആദ്യമായെഴുതിയ അക്ഷരങ്ങള്‍ക്ക് പ്രണയവര്‍ണ്ണങ്ങളായിരുന്നു. 
നിയമനഉത്തരവില്‍ കയ്യൊപ്പായി പതിഞ്ഞ് പിന്നെ അക്ഷരമൊരുപജീവനമന്ത്രമോതി. അതിജീവനത്തിന്റെ പാതയില്‍ മാര്‍ഗ്ഗദീപമായതും അക്ഷരങ്ങള്‍ തന്നെ. തനിയാവര്‍ത്തനവിരസതയായി ചിലപ്പോഴൊക്കെ അക്ഷരങ്ങള്‍ ബോറടിപ്പിച്ചിട്ടുമുണ്ട്. പഠിച്ചത് കുറെയൊക്കെ പഠിപ്പിയ്ക്കാന്‍ ശ്രമിച്ചപ്പോഴും, അക്ഷരങ്ങള്‍ പ്രഹേളികയായി മുന്നിലെത്തി. ഇന്നിവിടെ തുളസിത്തറയില്‍ ദീപം തെളിയിച്ചിരിയ്ക്കെ, വിറയാര്‍ന്ന വിരലുകളിലുടക്കുന്ന ജപമാലയില്‍ അക്ഷരങ്ങള്‍ വന്നൊളിയ്ക്കുന്നു. അകാരം ഓംകാരത്തിലലിയുന്നു.............. 

രാധാസുകുമാരന്‍

കാവേരി..



കാവേരി.......... 

അതെ, ഞാന്‍തന്നെ.. കാലാകാലങ്ങളായി കളകളം പൊഴിച്ച് നിങ്ങള്‍ക്കിടയിലൂടെ ഒഴുകിക്കൊണ്ടിരിയ്ക്കുന്നവള്‍. ദക്ഷിണഗംഗയെന്ന് എനിയ്ക്ക് വിശേഷണമുണ്ട്. പുരാണങ്ങളില്‍, കൃത്യമായി പറഞ്ഞാല്‍ സ്കന്ദപുരാണത്തില്‍ ഞാന്‍ ബ്രഹ്മപുത്രിയായും, അഗസ്ത്യപത്നിയായും, മോക്ഷദായിനിയായ ലോപമുദ്രയായുമൊക്കെ പരാമര്‍ശിയ്ക്കപ്പെട്ടിട്ടുണ്ട്. 

ദക്ഷിണഭാരതത്തില്‍, കര്‍ണ്ണാടകത്തിലെ കുടകിനടുത്തുള്ള തലക്കാവേരിയില്‍ നിന്നുത്ഭവിച്ചുള്ള എന്റെ പ്രയാണം ആദ്യമൊക്കെ വളരെ സുഗമമായിരുന്നു. ഒരായിരം നഗരഗ്രാമപഥങ്ങളിലൂടെ, കബിനി, ഭവാനി, അമരാവതി തുടങ്ങി ഒരുപാടു സഖികളോടൊത്ത് കൈവഴികളായിട്ടുള്ള യാത്ര ചെന്നവസാനിയ്ക്കുന്നത് ബംഗാള്‍ ഉള്‍ക്കടലിലാണ്. തീരപ്രദേശങ്ങളെ കുളിര്‍പ്പിച്ച്, പോഷിപ്പിച്ചു തന്നെയാണ് ഞാനെന്നും നിങ്ങള്‍ക്കിടയിലൂടെ ഒഴുകുന്നത്. 

നദീതടസംസ്ക്കാരങ്ങളും ജനങ്ങളും തമ്മിലുള്ള അഭേദ്യബന്ധത്തെക്കുറിച്ച് ഞാനും ഒരുപാട് അഭിമാനിച്ചിട്ടുണ്ട്. മംഗല്യവതികളായ സ്ത്രീകള്‍ തങ്ങളിലൊരാളായി എന്നെയും പൂജകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. മഞ്ഞള്‍ കുങ്കുമം പൂശിയ, പട്ടുചേലയണിഞ്ഞ സുന്ദരിമാരോടൊപ്പം നെടുമംഗല്യപൂജയും സീമന്തവുമൊക്കെ ആഘോഷിച്ചത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. ഇതിനിടയിലെപ്പോഴോ ആണ് വ്യത്യസ്ത നാമങ്ങളുള്ള സംസ്ഥാനങ്ങളിലായിട്ടാണ് എന്റെ സഞ്ചാരപഥമെന്നും, എത്ര ചതുരശ്രയടി ജലവ്യാപ്തിയാണുള്ളതെന്നും അളന്നു തീര്‍ച്ചയാക്കപ്പെട്ടത്. അധികം വൈകാതെ ഒരു ജലസംഭരണിയുടെ ഭാരം കൂടി എന്നെ തളര്‍ത്തി. അതോടെ ദേവീഭാവവും സുഹൃദ്ഭാവവും എനിയ്ക്കന്യമായി. വെറുമൊരു ജീവനോപാധി മാത്രമായി മാറിയോ ഞാന്‍? ഇപ്പോള്‍ ഓരോ സഞ്ചാരഘട്ടങ്ങളിലും നിയമപരമായി, തുള്ളികള്‍ക്കു പോലും കണക്കുപറഞ്ഞു ജലമൂറ്റുമ്പോള്‍ , കൊടുക്കല്‍ വാങ്ങലിനും വിപ്ളവത്തിനുമുള്ള സാദ്ധ്യതയായി മാത്രം എന്നെ മാറ്റുമ്പോള്‍ എന്റെ ഉള്‍ത്തടങ്ങള്‍ നീറുകയാണ്. എന്റെ പേരില്‍ മനുഷ്യജീവന്‍ ഹോമിയ്ക്കപ്പെടുമ്പോള്‍ , ഞാന്‍, മോക്ഷപ്രദയായ കാവേരി ദുഃഖത്താല്‍ വരളുകയാണ്. കാലത്തിന്റെ, ഏതനിവാര്യതയുടെ പേരിലായാലും ഇതെനിയ്ക്കസഹനീയം!! അഗസ്ത്യമുനിയുടെ കമണ്ഡലുവില്‍ തിരിച്ചു കയറിയൊളിയ്ക്കാന്‍ ബ്രഹ്മദേവാ!! ഏതു കൊടുംതപസ്സാണ് ഞാന്‍ അനുഷ്ഠിയ്ക്കേണ്ടത്??..... 

രാധാസുകുമാരന്‍

പാഠം ഒന്ന്..അമ്മ ...


അമ്മയെനിയ്ക്ക് കാച്ചിയ പാല്‍ തരും. അത് കുടിയ്ക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്? ... ക്ളാസില്‍ ടീച്ചര്‍ പാഠം തുടരുകയാണ്. അവന്‍ കയ്യില്‍ തിണര്‍ത്തു കിടക്കുന്ന പാടുകളിലേയ്ക്ക് നോക്കി.നല്ല നീറ്റലുണ്ട്. വിശന്നിട്ടാണെങ്കില്‍ വയര്‍ പുകയുന്നു. കഞ്ഞി ചോദിച്ചതിനാണ് രാവിലെ അമ്മ അടിച്ചത്. എന്തു പറഞ്ഞാലും ഇപ്പോള്‍ മര്‍ദ്ദനമാണ്. ദേഹം മുഴുവന്‍ വേദനയാണ്. രാത്രി ഉറക്കം പിടിച്ചപ്പോഴായിരുന്നു അച്ഛന്റെ വരവ്. കാലുകള്‍ നിലത്തുറയ്ക്കാതെ, എന്തോ പുലമ്പി, എന്തൊക്കെയൊ എടുത്തെറിഞ്ഞുടച്ച്... അച്ഛാ.. എന്നു വിളിച്ചതേയുള്ളു, കയ്യില്‍കിട്ടിയതെടുത്ത് പൊതിരെയടിയായിരുന്നു. ബോധം കെട്ടതാണോ, ഉറങ്ങിപ്പോയതാണോ, ഓര്‍മ്മയില്ല. ടീച്ചര്‍ തുടരുകയാണ്.. എന്തിനാണ് അമ്മ കരയുന്നത്? ഞാന്‍ അച്ഛനേക്കാള്‍ വലുതാവണം... അവനൊന്നും മനസ്സിലായില്ല. കണ്ണുകളടയുകയാണ്, തൊണ്ട വരളുന്നു, ഒരിറ്റ് വെള്ളം കിട്ടിയെങ്കില്‍.. അടുത്തിരിയ്ക്കുന്ന കുട്ടിയെ മെല്ലെ തൊട്ടു വിളിച്ചു.. എനിയ്ക്ക് തീരെ വയ്യ... പിന്നെ ഒന്നും ശരിയ്ക്കോര്‍മ്മയില്ല. ക്ളാസ് മുറിയും ടീച്ചറും കുട്ടികളും എല്ലാം മാഞ്ഞു പോവുന്നു..... ഇപ്പോളിവിടെ വേറൊരു മുറിയിലാണ്. ദേഹത്തെവിടെയൊക്കെയോ ട്യൂബുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. വേദനയല്ല, ഒരു തരിപ്പു മാത്രം. ആരോ പേരു ചോദിച്ചു. അപ്പോള്‍ ബോധമുണ്ട്. നഴ്സുമാര്‍ അടക്കം പറയുന്നു... എന്നാലും ഇങ്ങിനെയൊക്കെ തല്ലിച്ചതയ്ക്കാമോ? പാവം കുട്ടി. ഡോക്ടര്‍മാരോടൊപ്പം വന്ന ഒരു സാറു പറഞ്ഞു, ഒന്നും പേടിയ്ക്കണ്ട, അസുഖമൊക്കെ വേഗം മാറും, എന്നിട്ട് ബാലനികേതനിലേയ്ക്ക് പോകാം, ആരും ഇനി ഉപദ്രവിയ്ക്കില്ല. കണ്ണുകളടച്ചു കിടന്നു. മയക്കത്തിലും ആരോ പറയുന്നതു കേട്ടു, അമ്മയേയും അച്ഛനേയും പോലീസ് അറസ്റ്റ് ചെയ്തത്രേ! അമ്മ കരയുന്നുണ്ടാവുമോ? എന്തിനാണ് അമ്മ കരയുന്നത്?ഉറക്കത്തിലേയ്ക്ക് വഴുതിവീഴുന്നതിന് മുമ്പ് അവന്‍ മനസ്സില്‍ പറഞ്ഞു, വേണ്ട, അമ്മ കരയണ്ട........

 രാധാസുകുമാരന്‍

Radha Sukumaran

മുക്കുറ്റിപ്പൂ പറഞ്ഞത്...................



 മുറ്റത്ത് മുഗ്ദ്ധയായി വിരിഞ്ഞപ്പോഴും മുക്കുറ്റിപ്പൂ മടിച്ചു നിന്നു. പൂക്കൂടയുമായി കുട്ടികളൊന്നും ഇപ്പോള്‍ എത്താറില്ല.
 ചാണകം മെഴുകിയ പൂത്തറയിലെ നെടുനായകസ്ഥാനവും ഇപ്പോഴില്ല. ശ്രീപാര്‍വ്വതിയുടെ മൂക്കുത്തിയെന്നോ, ദശപുഷ്പങ്ങളിലെ മംഗല്യപ്പൂവെന്നോ ആരും ഉപമ പറയാറുമില്ല. വേലിയ്ക്കല്‍ വിരിഞ്ഞു നില്‍ക്കുന്ന കാക്കപ്പൂവിന്റെ കടുംനിറം പോലും തന്റേതിനേക്കാള്‍ മെച്ചമല്ലേ? ലോറികളില്‍ അയല്‍നാടുകളില്‍ നിന്നെത്തി റോഡരികില്‍ കൂമ്പാരമായി കിടക്കുന്ന പലതരം ഹൈബ്രിഡ് പൂക്കള്‍. കണ്ണഞ്ചിപ്പിയ്ക്കുന്ന വര്‍ണ്ണപ്പൊലിമ. കളം നിറയ്ക്കാനെന്തെളുപ്പം! 

ദിവസം മുഴുവന്‍ മങ്ങാതെ വാടാതിരിയ്ക്കുകയും ചെയ്യും. ഇളംകാറ്റിലുലയുമ്പോള്‍ മുക്കുറ്റിപ്പൂവിനു കുളിരു തോന്നി.കുഞ്ഞിതളുകള്‍ മലര്‍ക്കെ തുറന്നു പിടിച്ച് നിസ്സംഗതയോടെ നിന്നു. ആരുടെ കണ്ണിലും പെടാതെ... 
എല്ലാം കണ്ടുകൊണ്ട്............................. 
ആത്മഗതം.......................... 
പതിനാലുസെക്കന്റല്ല, 
ഒരുസെക്കന്റ് മാവേലിത്തമ്പുരാന്റെ വാത്സല്യദൃഷ്ടിയൊന്ന് പതിഞ്ഞെങ്കില്‍!!

By: രാധ സുകുമാരന്‍

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo