Slider

കലണ്ടര്‍......

0

 അവസാനതാളായി ഭിത്തിയോടു ചേര്‍ന്നമര്‍ന്ന് ഒരുചെറിയ കുരുക്കിനുള്ളില്‍പ്പെട്ട് തൂങ്ങിക്കിടക്കുമ്പോള്‍ ഡിസംബറിന് മടുപ്പുതോന്നി. ഒടുവിലായെത്തുന്ന ഊഴംകാത്തുള്ള ഈകാത്തിരിപ്പു തുടങ്ങിയിട്ട് എത്രനാളായി! ഇപ്പോഴാണൊന്ന് മുമ്പിലെത്തിയത്. എന്നിട്ടോ? എങ്ങിനെയെങ്കിലുമൊന്നവസാനിപ്പിച്ച് പുതിയൊരു തുടക്കമിടാനാണ് ഏവര്‍ക്കും തിടുക്കം. പുതിയ കലണ്ടര്‍ വാങ്ങിയാല്‍ ചിലരെങ്കിലും അത് തന്റെ മുകളില്‍ കൊണ്ടുചാര്‍ത്തിത്തരാറുണ്ട്. ജനുവരിയുടെ തുടുത്ത ചിരിമുഖം കാണാനെന്താണിത്ര ധൃതി? പുതിയപ്രതീക്ഷകളും ഭാഗ്യവുമെല്ലാം നവവത്സരസമ്മാനമായെത്തിയ്ക്കുന്നത് ജനുവരിയാണെന്നാണ് പൊതുവെയുള്ള വിശ്വാസം. നല്ലതുടക്കം പാതിവഴി പിന്നിടും എന്ന വിശ്വാസത്തെ കൂട്ടുപിടിച്ച് ജനുവരിയും ഫെബ്രുവരിയും കൈകോര്‍ത്തുപിടിച്ച് കടന്നുപോകും. പ്രത്യാശയുടെ ഇളംകുളിരും വാലന്റൈന്‍ സ്നേഹോഷ്മളതകളുമായി രണ്ടുതാളുകള്‍ വേഗം മറിഞ്ഞുപോകും. പരീക്ഷാച്ചൂടുമായെത്തുന്ന മാര്‍ച്ചിനു തീരെ ക്ഷമയില്ല. പുസ്തകങ്ങളും വിദ്യാലയങ്ങളും പൂട്ടിയടച്ച് അതുവേഗം മറയുന്നു. ഏപ്രിലിന് അല്പം അഹങ്കാരമുണ്ട്. താനാണ് മലനാട്ടിലും മറ്റുപലനാടുകളിലും പുതുവര്‍ഷാഗമനം കുറിയ്ക്കാനെത്തുന്നതെന്നാണ് ഭാവം. കൊന്നപ്പൂക്കുലയും, വിഷുക്കണിയും, ഉയിര്‍ത്തെഴുന്നേല്പും പഴമാങ്ങയും ചക്കയുമായി ആകെ ആഘോഷമായിട്ടാണ് കടന്നുപോവുക. മെയ് മാസമാണെങ്കില്‍ വരള്‍ച്ചയുടെ, ആലസ്യത്തിന്റെ ലഹരിയില്‍ മെല്ലെയാണ് നടന്നുനീങ്ങുന്നത്. ജൂണാണെങ്കില്‍ പുത്തന്‍കുടയും പുസ്തകങ്ങളുമായി പുതിയൊരു അദ്ധ്യയനവര്‍ഷത്തിനു തുടക്കം കുറിയ്ക്കാനെത്തുന്നത് മഴയുടെ അകമ്പടിയുമായാണ്.പിന്നെ പെയ്തുപെയ്ത് കിണറും, കുളവുമൊക്കെ നിറച്ചാണ് തിരിച്ചുപോകുന്നത്. രാമായണശീലുകള്‍ മൂളിയെത്തുന്ന കര്‍ക്കിടകം ജൂലൈമാസത്തെ ഭക്തിസാന്ദ്രമാക്കുന്നു. ദുര്‍ഘടമൊന്നു കഴിഞ്ഞുകിട്ടിയെങ്കില്‍ എന്ന പ്രാര്‍ത്ഥനയ്ക്കൊടുവിലാണ് ആഗസ്തില്‍ ചിങ്ങം പിറക്കുന്നത്. കൊയ്ത്തുത്സവവും ഓണാഘോഷവും കഴിഞ്ഞ് സപ്തംബറിനൊപ്പം നടന്നുമറയുമ്പോഴാണ് വര്‍ഷം പകുതിയിലേറെ കഴിഞ്ഞല്ലോ എന്ന തിരിച്ചറിവുണ്ടാകുന്നത്. നവരാത്രിപൂജയും ദീപാവലിയുമായി ഒക്ടോബറിന്റെ താളും മറിഞ്ഞുതീരുമ്പോള്‍ നഷ്ടങ്ങളുടെ കണക്കെടുക്കാനെന്നോണം നവംബറെത്തുന്നു. നേട്ടങ്ങളെ വാഴ്ത്തിപ്പാടിയുറക്കി ശരണംവിളിച്ച്, കോട്ടങ്ങളെ കൊട്ടിഘോഷിച്ചാണീ കണക്കെടുപ്പു് തുടങ്ങുന്നത്. ലാഭനഷ്ടക്കള്ളികളും വരവുചിലവു കോളങ്ങളും വേറെവേറെ കൂട്ടിക്കിഴിച്ച് ധാരണയിലെത്താനുള്ള ശ്രമമാണ് തുടങ്ങുന്നത്. അവസാനതാളായി മറിഞ്ഞെത്തിയ ഡിസംബര്‍ പകച്ചുനില്‍ക്കുകയാണ്. ഇനിയെന്താണ് ചെയ്യേണ്ടത്? വേഗം കടന്നുപോവുകയല്ലാതെ! നിറയെ ഒഴിവുദിവസങ്ങള്‍, തിരുപ്പിറവി ഉത്സവവും പുതുവത്സരാഘോഷങ്ങളും ഒന്നിച്ചാണെത്തുന്നത്. ലാഭനഷ്ടക്കണക്കുകളെല്ലാം മറവിയിലാഴുന്നോ? ഡിസംബര്‍ ചിന്തയിലാണ്ടു. ഓരോ ദിനവും നിമിഷവും നാഴികയും വിനാഴികയും വിലപ്പെട്ടതാണ്. ജീവിതം മാറ്റിമറിയ്ക്കാന്‍ കഴിവുള്ളവയാണ്. ഒരുനല്ല തുടക്കമിടാന്‍ എന്തിനു ജനുവരിയെ കാത്തിരിയ്ക്കണം! കാലരഥത്തിന്റെ കടിഞ്ഞാണ്‍ ജനുവരിയ്ക്കു കൈമാറുന്നത് താന്‍ തന്നെയല്ലേ! വെറുതെ ചിന്തിച്ചു കാടുകയറി. ഡിസംബര്‍ സ്വയം ആശ്വസിച്ചു. മിച്ചമുള്ള ദിവസങ്ങളെണ്ണി ഭിത്തിയില്‍ തൂങ്ങിക്കിടന്നു. വര്‍ണ്ണാഭമായ പുതിയകലണ്ടര്‍ ഊഴം കാത്ത് സന്തോഷത്തോടെ ചുരുണ്ടിരിപ്പുണ്ടായിരുന്നു. രാധാസുകുമാരന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo