Slider

വരികളുടെ കാവൽക്കാരൻ

0

നിലാവ് ഇരുട്ടിനെ ആലിംഗനം ചെയ്യുന്ന നിമിഷവും കോലായിലെ ഉമ്മറപടിയിലിരുന്നു കഥ കേട്ടിരുന്ന എന്റെ ചെറു കണ്ണുകളിൽ നനവു പടർന്നിരുന്നു ....
ഇടക്ക് മുറ്റത്ത് അടർന്ന കൽകെട്ടുകൾക്കിടയിലായ് തല കുനിച്ചു നിൽക്കണ തുളസി ചെടിയിലേക്ക് നോട്ടം അറിയാതെ പതിക്കുമ്പോൾ എന്റെ കുഞ്ഞു മനസ്സ് അറിയാതെ വിങ്ങുന്ന പോലെ ... ഒരു ദീർഘനിശ്വാസം വിട്ട് കാല് മടക്കി വച്ച് കണ്ണുകൾ വലതു കൈ കൊണ്ട് അമർത്തി തുടക്കുമ്പോൾ ... അമ്മയുടെ ചോദ്യം എന്റെ പൊന്നിൻ കുടം കരയുകയാണോ കരയരുത് അത് ചേട്ടന് ഇഷ്ടല്ല ട്ടോ ...
അമ്മയെന്നെ മാറോട് ചേർത്ത് നെറ്റിയിൽ ഒരുമ്മ തന്ന് പറയുമ്പോഴും ആ മനസ്സ് വിങ്ങുന്നത് എനിക്ക് കേൾക്കാം നിശബ്ദമായ ഇരുളിൽ മനസ്സെന്ന ചക്രത്തെ ഒരു നിമിഷം പത്ത് വർഷം പുറകിലേക്ക് കൊണ്ടുപോയിരിക്കുന്നു ... കഥകളുടെ തിരശ്ശീല മാറ്റി യദാർത്ഥ ജീവിതത്തിന്റെ ഓല മേഞ്ഞ കുടിലിന്റെ മുറ്റത്ത് വെപ്രാളത്തിൽ നടക്കുന്നു എന്റെ അച്ഛൻ ദൃതിയിൽ നടക്കുമ്പോഴും കൈലിയുടെ തുമ്പിലായി പിടിച്ച കൈവിറക്കുന്നുണ്ട് ...
പഞ്ചായത്ത് വെട്ടിത്തെളിച്ച മൺവഴിയിലൂടെ ഓടി അണച്ച് വരുന്നു എന്റെ മാമൻ ...
വെപ്രാളം തളം കെട്ടിയ മുഖത്തെ രോമങ്ങൾ എഴുന്നേറ്റ് നിന്നു ആകാംഷയുടെ നൂറു ചോദ്യങ്ങളുമായി മാമന്റെ മുഖത്ത് ... ഒന്നും അച്ഛനോട് ചോദിക്കാനാവാതെ മുറ്റത്തെ ഇളകിയ മണ്ണുപ്പിടിച്ച കല്ലിൽ മാമൻ ഇരിക്കുമ്പോൾ അച്ഛന്റെ ചേദ്യം ...
എന്താ മുരളിയെ നിന്റെ വിരല് മുറിഞ്ഞിരിക്കണെ ...ഒന്നൂല്ല അളിയാ വെപ്രാളത്തിൽ നടന്നപ്പോൾ കാലോന്ന് തട്ടിയതാ ചെരിപ്പ് പൊട്ടി പോയെന്നെ .... അളിയാ അവൾക്കെങ്ങനെയുണ്ട് .... ഒന്നൂല്ലട താഴെന്ന് വൈറ്റാട്ടി തങ്ക വന്നിട്ടുണ്ട് ... വയറ് കണ്ടമാനം വലുതയിട്ടുണ്ട് മുരളിയെ ദേവീ സുഖമായി അവളെയും കുട്ടിയെയും രണ്ടും രണ്ടായി കാത്തോളണെ ....
അളിയാ എനിക്ക് എന്തൊ വെപ്രാളം പോലെ നമുക്ക് ആശുപത്രിയിൽ കൊണ്ടു പോവാം അവളെ ...... ഇല്ലടാ പറ്റില്ല തങ്ക സമ്മതിക്കണില്ലടാ മുത്തെ .... തീരെ വയ്യ അവൾക്ക് ....
മുറ്റത്തെ മണൽത്തരികൾ പോലും നിറകണ്ണോടെ അടഞ വാതിലിന്റെ ഓലയിൽ മേഞ്ഞ കഥക് തുറന്ന് കുഞ്ഞിന്റെ കരച്ചിലിനായ് കാതോർത്ത് ഇരുന്നു ...
ഗോപിയെ ഗോപിയെ ... ഓടി വായോ അകത്ത് നിന്നും അലറി വിളിച്ച അയലത്തെ സരോജിനി അമ്മയുടെ സ്വരം അന്തരീക്ഷത്തെ ഭയത്തിലാഴ്ത്തി പുറത്ത് കാത്തുനിന്ന അച്ഛനും മാമനും കതക് വലിച്ച് തുറന്ന് ഓടിക്കയറി നോക്കുമ്പോൾ കണ്ട കാഴ്ച്ചയിൽ പുറത്ത് ആകാംഷയോടെ കാത്തു നിന്ന കാറ്റു പോലും കണ്ണുപൊത്തി പൊട്ടിക്കരഞ്ഞു പോയിരുന്നു ...
രക്തത്തിൽ കുളിച്ച രണ്ട് മാംസക്കഷണങ്ങൾ വേർപെട്ടുവോ എന്നു പോലും അറിയാത്തവണ്ണം പായിൽ കിടന്ന എന്റെ അമ്മയെയും കുഞ്ഞിനെയും വാരി പൊത്തി അലറിക്കരഞ്ഞോടുമ്പോൾ ദൈവം പോലും ഒരു നിമിഷം മൗനം പാലിച്ചിരുന്നിരിക്കാം അതാണല്ലോ ആശുപത്രിയിലെ ഏറ്റവും സജ്ജീകരണങ്ങളുള്ള മുറിയിൽ നിറ കണ്ണോടെ മൗനം മാത്രമായ് കിടന്ന എന്റെ അമ്മയുടെ അരികത്ത് കൊതിയോടെ ആകാംഷയോടെ പത്തുമാസം താലോലിച്ച് നടന്ന പൈതൽ ഇല്ലാതിരുന്നത് ....
ആകാശത്ത് നിശബ്ദമായി പറന്നകലുന്ന കിളികളുടെ ഇടയിൽ എന്റെ ചേട്ടന്റെ ആത്മാവ് പറന്നകലുമ്പോൾ ഒരു നോക്കു കാണാനാവാതെ എന്റെ അമ്മയുടെ മനസ്സ് എത്രമാത്രം വേദനിച്ചിരിക്കാം ആകുഞ്ഞിന് പകരമാവില്ല ഞാനെന്ന മനുഷ്യൻ എന്നാലും അവനാണ് ഞാൻ
പിന്നീട് എന്റെ അമ്മയുടെ പൈതലായ് അച്ഛന്റെ സ്വപ്നമായ് മണ്ണിലേക്ക് പിറന്നു വീണ ഈ അക്ഷരത്തിൻ ഉടമ ഈ വരികളുടെ കാവൽക്കാരൻ .... ഈ കഥ എഴുതുമ്പോഴും അവൻ എന്റെ അടുത്തുണ്ട് തെളിഞ മുഖമോടെ നിറഞ്ഞ ചിരിയോടെ ....
സിജു ഗോപിനാഥൻ
Iiiiiii llllllll lllllll lllll734
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo