Slider

മഴപോലൊരാൾ.

0
.. Image may contain: 1 person, closeup
............................................
തലേന്ന് രാത്രി മുതലേ പെയ്യാൻ തുടങ്ങിയ മഴ നേരം പുലർന്നിട്ടും പെയ്തു തോർന്നിരുന്നില്ല.
പുലർക്കാല മഴയെ നോക്കിക്കൊണ്ട് വെറുതെ കിടക്കാൻ നല്ല രസമാണ്.
അന്നുമിന്നും മഴയോട് വല്ലാത്തൊരു പ്രണയമാണ്.
എന്തിനാണെന്നറിയാത്ത ഭ്രാന്തമായ ഒരിഷ്ടം.
പ്രിയമുള്ള എല്ലാറ്റിനോടും അങ്ങനെയാണെനിക്ക്.
ലഹരി പോലെ തോന്നുന്ന ചില ഇഷ്ടങ്ങൾ..
സ്നേഹങ്ങൾ....
ഇന്നു കോളേജിൽ പോകുന്നില്ലേന്നുള്ള അമ്മയുടെ ചോദ്യം കേട്ട് മഴക്കാഴ്ചയ്ക്ക്
വിട നൽകി ഞാനെഴുന്നേറ്റ് ഒരുങ്ങിയിറങ്ങുമ്പൊഴേക്കും കുറച്ച് വൈകിപ്പോയിരുന്നു.8.40 നു ക്ലാസ് തുടങ്ങും.രാവിലത്തെ ഷിഫ്റ്റാണ്.
വീട്ടിൽ നിന്നും പത്തു മിനുട്ട് നടക്കാനുള്ള ദൂരമേയുള്ളൂ കോളേജിലേയ്ക്ക്.
അമ്മ അമ്പലത്തിന്നു കൊണ്ടുവന്ന ഇലച്ചീന്തിലെ ചന്ദനത്തിൽ നിന്ന് ഇത്തിരിയെടുത്ത് നെറ്റിയിലൊരു കുറിവരച്ച് പോകാനിറങ്ങി.
ധൃതി പിടിച്ചുള്ള എന്റെ ഓട്ടം കണ്ടപ്പൊ , ഇങ്ങനൊരു മഴപ്രാന്തി ,രാവിലെ മഴയും നോക്കിക്കിടന്നോണ്ടല്ലേ വൈകിയേന്ന്
അമ്മ പറയുന്നുണ്ടായിരുന്നു.
കോളേജിലേക്കുള്ള യാത്ര ഒറ്റയ്ക്കായിരുന്നു.ആ നാട്ടിലെ വാടക വീട്ടിലേക്ക് ഞങ്ങൾ താമസം മാറിയിട്ട് അധികം നാളായിരുന്നില്ല.നാട്ടുകാരെയൊക്കെ പരിചയപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
വീടിനു മുന്നിലൊരു ദേവീക്ഷേത്രമുണ്ട്.
വൈകിയതിനാൽ , അന്നമ്പലത്തിൽ കയറി പ്രാർത്ഥിക്കാൻ നിന്നില്ല.ചെരുപ്പഴിച്ച് വെച്ച്
കയ്യിലെ കുട ഷോൾഡറിലിറുക്കിപ്പിടിച്ച് ,ഉള്ളിലെ വിളക്കുകൾക്കിടയിൽ തെളിഞ്ഞു കാണുന്ന ദേവീ രൂപം നോക്കി ഒരു നിമിഷം പ്രാർത്ഥിച്ചു.
വൈകിയതുകൊണ്ട് ഇത്തിരി വേഗത്തിൽ നടന്നു.റോഡിനെതിർഭാഗത്തായിരുന്നുകോളേജ്.
നല്ല തിരക്കുള്ള മെയിൻ റോഡ് മുറിച്ചു കടക്കണം.റോഡിൽ വാഹനങ്ങളുടെ നീണ്ടനിര.
കുറച്ചു സമയം കാത്തു നിന്നു.
വാഹനങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ലായിരുന്നു.നിർത്തിയിട്ട ഒരു ബസ്സിനു മുന്നിലൂടെ മുന്നോട്ട് നടക്കാനാഞ്ഞതും,
എതിർ വശത്തു നിന്നും നല്ല വേഗത്തിൽ
ഒരു കാറ് ചീറിപ്പാഞ്ഞു വരുന്നതു കണ്ടു.മുന്നോട്ടും ,പിന്നോട്ടും നീങ്ങാനാവാതെ ഒരു നിമിഷം നടുറോഡിൽ സ്തബ്ദയായി നിന്നുപോയ എന്റെ ചുരീദാറിന്റെ ഷോൾ പിന്നിൽ നിന്നും ആരോ പിടിച്ചു വലിക്കുകയായിരുന്നു.കാർ മുന്നോട്ട് പാഞ്ഞു പോയി.ഒരു നിമിഷം എന്താ സംഭവിച്ചതെന്ന് ഓർമ്മയില്ലാത്ത പോലെ.
ദൂരെ എവിടെ നിന്നോ ഒരു ശബ്ദം കാതുകളിൽ മുഴങ്ങുന്ന പോലെ തോന്നി.
"വലിയൊരു ദുരന്തം ഒഴിവായി,ദൈവം കാത്തൂന്നു പറയാം പാവം കുട്ടി പേടിച്ചൂന്ന് തോന്നുന്നു".ബോധത്തിലേക്ക് വരാൻ പിന്നെയും നിമിഷങ്ങളെടുത്തു.തിരിഞ്ഞു നോക്കിയപ്പൊ അച്ഛനെപ്പോലൊരാൾ.
"മോള് പേടിക്കേണ്ടാട്ടോ.ഇത്തിരി വൈകിയാലും സാരമില്ല ഇതുപോലുള്ള റോഡ് ക്രോസ്സ് ചെയ്യുമ്പോ ഒരുപാടു ശ്രദ്ധിക്കണം".
പറയുന്നതിനൊപ്പം സ്ഥാനം തെറ്റിക്കിടന്ന
എന്റെ ഷോൾ നേരെയിടാനും അദ്ദേഹം മറന്നില്ല.
"ഇതിപ്പൊ ദൈവായിട്ടാ മോളെ രക്ഷിച്ചെ".
അദ്ദേഹം പറയുന്നതൊക്കെ കണ്ണ് നിറഞ്ഞോണ്ട് കേട്ടു നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.
കുടിക്കാനെന്തെങ്കിലും വേണോ എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് വേണ്ട എന്ന് ഞാൻ തലയാട്ടി. കാലിന്റെ പെരുവിരൽ മുതൽ വരുന്ന വിറയൽ കാരണം ഒരടി മുന്നോട്ട് നടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.എന്തോ എന്റെ പേടി മനസ്സിലാക്കിയിട്ടാകണം എന്റെ കൈ പിടിച്ച് കോളേജ് ഗേറ്റിനകത്തു വരെ ആ മനുഷ്യൻ കൂട്ടു വന്നു.ഇനി ശ്രദ്ധിച്ചോളാമെന്ന് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചാണ് അദ്ദേഹം തിരിച്ചു പോയത്.
ചിലപ്പൊ ചിലരങ്ങിനെയാണല്ലേ
എവിടെ നിന്നോ വന്ന് ,ഒരു നിമിഷം കൊണ്ട് ,
ഒരു പ്രവൃത്തികൊണ്ട് അല്ലെങ്കിൽ ഒരു വാക്കു കൊണ്ട് നമുക്ക് ആരൊക്കെയോ, എന്തൊക്കെയോ ആയി മാറുന്നവർ...
തിരിച്ചൊരു നന്ദി പറയാൻ പോലും അവസരം തരാതെ, സ്നേഹം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച് ഞൊടിയിട കൊണ്ട് എവിടേക്കോ മറയുന്നവർ.
അവരെ നാമെന്തു പേരിട്ട് വിളിക്കണം?
പിന്നെ ആ കോളേജിൽ തുടർന്ന അഞ്ചു വർഷങ്ങളിലും ഓരോ ദിവസവും ഒരുപാട് തിരയാറുണ്ടായിരുന്നു ആ മുഖം..
ഒന്നിനുമല്ല വെറുതെ...അന്ന് പറയാൻ കഴിയാതെ പോയൊരു നന്ദി പറയാൻ.
ഒരിക്കലും തേടിക്കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.
നീണ്ട ഇരുപത്തിയൊന്നു വർഷങ്ങൾ..
ജീവിതം പല പല മാറ്റങ്ങൾ തന്നു കടന്നുപോയി. ഒരുവട്ടം മാത്രം കണ്ട ആ മുഖവും ഓർമ്മകളുടെ കാലപ്പഴക്കത്തിൽ അവ്യക്തമായിത്തുടങ്ങിയെങ്കിലും വെക്കേഷന് നാട്ടിലെത്തിയാൽ ആൾക്കൂട്ടത്തിലെവിടെയും തിരയാറുണ്ട് ആ സ്നേഹമുഖം. കോളേജിനു മുന്നിലൂടെ യാത്ര ചെയ്യുമ്പോഴും , ഓരോ മഴ കാണുമ്പോഴും ഞാനോർക്കാറുണ്ട്.ആ നിറവാൽസല്യത്തെ.
അറിയില്ല ഇനി കാണാനാവുമോ എന്ന്.. എങ്കിലും ദൈവം നന്മ മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഞാൻ ഒരിക്കലും കണ്ടുമുട്ടാത്ത ആ മനുഷ്യനായി...

By Maya Dinesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo