Slider

അഘോര - ഹൊറർ നോവൽ - ഭാഗം 2

0


രചന : അജ്മല്‍ സി കെ
കുറേ നേരമായി നങ്ങേലി ഈ കിടപ്പ് കിടക്കുന്നു. വാതത്തിന്റേയും ആസ്മയുടെയും ശല്ല്യം കലശലായുള്ളതിനാല്‍ ഉറക്കം വല്ലപ്പോഴും മാത്രം വരുന്ന വിരുന്നാളിയാണ് അവര്‍ക്ക് . ഇരുട്ടിലേക്ക് നോക്കി എങ്ങനേലും നേരം വെളുപ്പിക്കും. മൂത്രശങ്ക വന്നപ്പോള്‍ റൂമിന് വെളിയിലുള്ള ബാത്ത്‌റൂമിലേക്ക് പോകാനിറങ്ങിയപ്പോയാണ് നങ്ങേലി ആ കാഴ്ച്ച കാണുന്നത്. ആരോ നടുത്തളത്തില്‍ ഉലാത്തുന്നു. ആരാണെന്ന് പിടികിട്ടുന്നില്ല, പ്രായം ഒരുപാടായില്ലെ കണ്ണ് തീരെ പിടിക്കുന്നില്ല.
ആരാ അവിടെ ?
ഞാനാ അമ്മേ ദത്തന്‍
എന്താ ദത്തന്‍ കുഞ്ഞേ ഉറങ്ങാറായില്ലേ ഇതുവരെ?
ഒന്നൂല്ല, ഉറക്കം വരുന്നില്ല, അമ്മ പോയ് കിടന്നോളു, ഞാന്‍ ഇത്തിരി കഴിഞ്ഞുറങ്ങികോളാം.
ദത്തന് തിരുമേനിക്ക് വെറുതെയല്ല ഉറക്കം നഷ്ടപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സകല അനിഷ്ടസംഭവങ്ങള്‍ക്കും ഏക പുരുഷ ദൃസാക്ഷിയാണയ്യാള്‍. ഇന്ന് മഹിയുടെ വരവ് അയ്യാളില്‍ എന്തെന്നില്ലാത്ത ഭയം നിറച്ചിരിക്കുകയാണ്. ചരിത്രം ആവര്‍ത്തിക്കുമോയെന്ന അകാരണമായ ഒരു ഭീതി ആ മനസ്സിനെ കാര്‍ന്നു തിന്നുകയാണ്. അറിയാതെയെന്നാണം അയ്യാളുടെ കാലുകള്‍ മഹിയുടെ മുറിയിലേക്ക് ചലിച്ചു. കതക് തുറന്ന് നോക്കുമ്പോള്‍ മഹി കമഴ്ന്ന് കിടന്ന് നല്ല ഉറക്കം. ശല്ല്യപ്പെടുത്താതെ തിരിഞ്ഞു നടക്കാനൊരുങ്ങിയ ദത്തന്‍ ആരോ പിടിച്ചു നിര്‍ത്തിയത് പോലെ നിന്നു. മഹി ഉറക്കത്തില്‍ എന്തൊക്കെയോ പിറു പിറുക്കുന്നത് പോലെ. കട്ടിലിനരികിലെത്തിയ ദത്തന്‍ തന്റെ ചെവി മഹിയുടെ ചുണ്ടിനോടടുപ്പിച്ച് കാതോര്‍ത്തു. മഹി എന്തൊക്കെയോ മന്ത്രങ്ങള്‍ ഉരുവിടുന്നു. ശരീരമാകെ വെട്ടിവിറക്കുന്നുണ്ട് ഒപ്പം വിയര്‍ത്തു കുളിച്ചിട്ടുമുണ്ട്. നെറ്റിയില്‍ കൈ കൊണ്ട് തൊട്ട് നോക്കിയ ദത്തന്‍ തീയില്‍ തൊട്ടത് പോലെ കൈ പിന്‍ വലിച്ചു. അത്രക്ക് ചുട്ടുപൊള്ളുന്നുണ്ടായിരുന്നു അവന്റെ ശരീരം. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു അയ്യാള്‍. പിന്നെ തറവാട്ടില്‍ നിന്നിറങ്ങി മോഹനന്‍ വൈദ്യര്‍ടെ വീട് ലക്ഷ്യമാക്കി വേഗത്തില്‍ നടന്നു.
വൈദ്യരെ വിളിച്ചുണര്‍ത്തി തറവാട്ടിലേക്ക് കൂട്ടി കൊണ്ടുവന്നപ്പോഴേക്ക് ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു. അവിടെത്തും മുമ്പ് തന്നെ ദത്തന്‍ ഇന്നലെ മുതല്‍ മഹിക്ക് സംഭവിച്ച ഓരോ കാര്യങ്ങളും വൈദ്യരോട് എണ്ണിപ്പറഞ്ഞു. വൈദ്യര്‍ മഹിയെ പരിശോധിച്ചപ്പോയാകാട്ടെ മഹിയുടെ ശരീരം തണുത്ത് മരവിച്ച് കിടക്കുന്നു. ശ്വാസഗതി സാധാരണ ഗതിയില്‍ തന്നെയായിരുന്നു. ശാന്തനായ് കിടന്നുറങ്ങുന്ന മഹിയെ നോക്കി വൈദ്യര്‍ പറഞ്ഞു.
'രാത്രി വല്ല സ്വപ്‌നവും കണ്ട് ഭയന്നതാവും. പേടിക്കാനില്ല, ഇനി ജ്വരം വരുകയാണേല്‍ ഈ മരുന്ന് ചൂടാക്കി തുണിയില്‍ പൊതിഞ്ഞ് നെറ്റിയില്‍ വെച്ച് കൊടുക്കു എല്ലാം ശരിയാകും'
വൈദ്യര്‍ തിരികെ മടങ്ങിയിട്ടും ദത്തന്‍ തിരുമേനി ആ മുറിയില്‍ നിന്ന് മടങ്ങുവാന്‍ തോന്നിയില്ല. മഹിയുടെ കട്ടിലിനരികില്‍ ചാരുകസേരയില്‍ ഇരുന്ന് അയ്യാള്‍ വീണ്ടും ചിന്തകളില്‍ മുഴികി. എപ്പോഴോ അയ്യാള്‍ പോലുമറിയാതെ ഒന്നു മയങ്ങി. ഉറക്കം വിട്ടുണര്‍ന്ന് നോക്കുമ്പോള്‍ മഹിയെ കട്ടിലില്‍ കാണുന്നില്ല. നേരം ഇനിയും വെളുത്തിട്ടില്ല. ബോധം കെട്ടുറങ്ങുകയായിരുന്ന അവനീ നേരത്തിതെവിടെ പോയി. തറവാട്ടിലാകെ തിരഞ്ഞിട്ടും മഹിയെ കണ്ടില്ല. പുറത്തേക്കിറങ്ങാന്‍ വേണ്ടി ചൂട്ട് കത്തിച്ച് തയ്യാറായപ്പോയാണ് പുറത്ത് നിന്ന് കാലൊച്ച കേട്ടത്. നോക്കുമ്പോള്‍ മഹി എവിടുന്നോ കയറിവരുന്നു.
നീയിതെവിടെയാ പോയത് മഹി? എന്തിനാ ഞങ്ങളെ ഇങ്ങനെ തീ തീറ്റിക്കുന്നത്?
ദത്തന്റെ ചോദ്യം കേട്ട ഭാവം കേള്‍ക്കാതെ മഹി അവന്റെ കിടപ്പറയിലേക്ക് നടന്നു നീങ്ങി. ഇവിടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ദത്തന്‍ കുഴങ്ങി. അവന്റെ പിറകെ പോകാന്‍ മനസ്സിനത്ര ധൈര്യം പോരാത്ത പോലെ. ഈ നശിച്ച രാത്രി ഒന്നു കഴിഞ്ഞു കിട്ടിയിരുന്നുവെങ്കിലെന്ന് അയ്യാല്‍ അതിയായ് ആശിച്ചു. സഹസ്ര നാമങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിട്ട് അയ്യാള്‍ പൂമുഖത്തെ ചാരുപടിയിലേക്ക് ചെരിഞ്ഞ് കിടന്നു.
പുലര്‍ച്ചെ മുറ്റത്ത് ഉറക്കെയുള്ള ബഹളം കേട്ടാണ് മഹി ഉണര്‍ന്നത്. കുറച്ചധികം പേരുണ്ടെന്ന് തോന്നുന്നു. ഇന്നു വരെ ഈ തറവാട്ട് മുറ്റത്ത് വന്ന് ആരും ബഹളമുണ്ടാക്കിയതായോര്‍മ്മയില്ല. എന്തായാലും പോയി നോക്കുക തന്നെ. തലയില്‍ അമ്മിക്കല്ല് വെച്ച് കെട്ടിയപോലെ നല്ല ഭാരം. പുറത്തെത്തിയ മഹി കാണുന്നത്. ഇറച്ചി കാദറിനേയും കൂട്ടറേയുമാണ്. പ്രദേശത്തെ പ്രദാന കന്നുകാലി വില്‍പ്പനക്കാരനാണ് കാദര്‍. കന്നു കാലി വില്‍പ്പനയോടൊപ്പം അത്യാവശ്യം ചട്ടമ്പിത്തരവും കാദറിന്റെ കൂടപ്പിറപ്പാണ്. വളര്‍ത്താനാണെങ്കില്‍ അങ്ങനെ, ഇറച്ചിക്കാണേല്‍ അങ്ങനെ ആട്, മാട് , പോത്ത്, പശു, എരുമ ഏതിനവും കാദറിന്റെ കൈയ്യിലുണ്ടാവും. മൂപ്പരെന്തിനാണ് സസ്സ്യ ബുക്കുകളായ ഞങ്ങളുടെ കുടുംബ മുറ്റത്ത് നിക്കുന്നത് മഹിക്ക് മനസ്സിലായില്ല. മഹിയെ കണ്ടതും എല്ലാവരും മഹിക്ക് നേരെ വിരല്‍ ചൂണ്ടി സംസാരിക്കാന്‍ തുടങ്ങി. ദത്തന്‍ എല്ലാവരേയും പറഞ്ഞാശ്വസിപ്പിച്ച് മഹിയുടെ അടുത്തേക്ക് നടന്നു.
മോനെ, എന്തൊക്കെയാടാ നീ ചെയ്തു കൂട്ടുന്നത്, അവര് പറയുന്നത് നീയിന്നലെ രാത്രി അവരുടെ ആലയിലെ രണ്ട് മുട്ടനാടുകളെ കൊന്നുവെന്നാ, സത്യമാണോ ഇതൊക്കെ?
'മാടിനെ കൊന്നതല്ല, കഴുത്ത് വെട്ടി രക്തം ഊറ്റികുടിക്കുകയായിരുന്നു ആ ശൈതാന്‍, കള്ളം പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിക്കണ്ട ഈ നില്‍ക്കുന്ന നാല് പേരും അത് കണ്ടതാ' കാദര്‍ ഇടയ്ക്ക് കയറി ഉച്ചത്തില്‍ പറഞ്ഞു.
'കാദറേ അനാവശ്യം പറയരുത്. ഇന്നലെ മുഴുവന്‍ ഉറങ്ങി കിടക്കുവാര്‍ന്നു ഞാനെന്റെ കിടപ്പറയില്‍. തറവാട്ടില്‍ പിറന്നവരെ കുറിച്ച് എന്ത് അസംബദ്ധവും പറയാമെന്നായോ'
എവിടുന്നോ വന്ന ധൈര്യത്തില്‍ എടുത്തപടി മഹി അവന് മറുപടി കൊടുത്തു. ഇതു കേട്ടതും കാദറിന് അരിശം അടിമുടി ഇരച്ചു കയറി. എളിയിലെ ഉറയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് വീശി അവന്‍ മഹിയുടെ നേര്‍ക്ക് കുതിച്ചു. തൊട്ടടുത്തെത്തിയതും കാദര്‍ ചങ്ങലക്കിട്ടത് പോലെ നിന്നു കഴുത്ത് പിറകിലോട്ട് മടങ്ങി ശരീരം മൊത്തം കോച്ചി വലിച്ച് രക്തം തുപ്പി അവന്‍ തറവാട്ട് മുറ്റത്ത് കുഴഞ്ഞ് വീണു. ചുറ്റുമുള്ളവര്‍ക്കാര്‍ക്കും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ല. മഹിക്ക് പോലും അവിടെ സംഭവിച്ചതെന്താണെന്ന് അറിയുന്നുണ്ടായിരുന്നില്ല. കാദര്‍ അരികിലേക്ക് ഓടിയെത്തിപ്പോള്‍ മനസ്സായിരം വട്ടം ഒഴിഞ്ഞു മാറാന്‍ പറഞ്ഞിട്ടും താനെന്തിനാണ് അവിടെ തന്നെ നിന്നത്. അരികിലെത്താറായപ്പോള്‍ തന്റെ ചുണ്ടുകള്‍ എന്തോ മന്തിക്കുന്നുണ്ടായിരുന്നു. ഇതുവരെ കേട്ട് പരിചയമില്ലാത്ത ഏതോ മന്ത്രം. അവന്‍ ചുറ്റിലും നോക്കി എല്ലാവരും തന്നെ നോക്കി പ്രേതത്തെ കണ്ടത് പോലെ ഭയന്ന് വിറക്കുന്നു. ആരൊക്കെയോ ചേര്‍ന്ന് കാദറിനെ താങ്ങിയെടുത്ത് ആ മുറ്റത്ത് നിന്നിറങ്ങി ഓടി. നിമിശഷങ്ങള്‍ക്കകം തന്നെ തറവാട്ട് മുറ്റം കാലിയായി.
ഇതേ സമയം ഇതെല്ലാം കണ്ട് കൊണ്ട് നിന്നിരുന്ന ദത്തന്‍ തറയില്‍ അന്താളിച്ചിരിക്കുകയായിരുന്നു. നങ്ങേലി അമ്മൂമക്ക് തലചുറ്റുന്നത് പോലെ തോന്നി. ദത്തന്റെ അരികിലേക്ക് നങ്ങേലി വേച്ച് വേച്ച് നടന്നു.
മോനേ ദത്താ എന്താ ഇതിന്റെയൊക്കെ അര്‍ത്ഥം? ഇവിടെ എന്താ നടക്കുന്നത്?
അമ്മേ കാദര്‍ തളര്‍ന്ന് വീഴുന്നേരം ഞാന്‍ മഹിയുടെ കണ്ണുകള്‍ കണ്ടതാ, ആ കണ്ണുകള്‍ വെള്ളാരം കല്ലുകള്‍ പോലെ തിളങ്ങുന്നുണ്ടായിരുന്നു. അമ്മയ്‌ക്കോര്‍മ്മയില്ലെ ആ കണ്ണുകള്‍.?
തലയക്കടിയേറ്റത് പോലെ നങ്ങേലി തറയിലേക്ക് വേച്ചിരുന്നു പോയി...
ദത്താ അപ്പോള്‍ നീ പറഞ്ഞു വരുന്നത്?
അതേ അമ്മേ, ആ കണ്ണുകള്‍ പ്രതാപവര്‍മ്മയുടേതാണ്, മഹിയുടെ അച്ഛന്റെത്.....
തുടരും
അടുത്ത  അദ്ധ്യായം നാളെ ഇതേ സമയം നല്ലെഴുത്ത് പേജിൽ  or Check this link - എല്ലാ ഭാഗവും വായിക്കാൻ https://www.nallezhuth.com/search/label/Aghora
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo