Slider

ഹാപ്പി ജേര്‍ണി

0
Image may contain: 1 person, standing

“ഇതൊരു യാത്രയുടെ കഥയാണ്. ട്വിസ്റ്റും സസ്‌പെന്‍സും ഇല്ലാത്ത രണ്ട് ജീവിതങ്ങളുടെ യാത്രയുടെ കഥ .യാത്രയുടെ കഥ എന്നതിലുപരി ചില തീരുമാനങ്ങളുടെയും കഥയാണിത് .ജീവിതത്തിന്‍റെ നിര്‍ണായക ഘട്ടങ്ങളില്‍ നമ്മള്‍ എടുക്കുന്ന ചില തീരുമാനങ്ങളാണ് നമ്മുടെ ജീവിതം എങ്ങനെയാവും എന്ന് നിശ്ചയിക്കുന്നത്.തീരുമാനങ്ങള്‍ നല്ലതാണെങ്കില്‍ അതിന്‍റെ ഫലവും നല്ലത് തന്നെയായിരിക്കും മറിച്ചാണെങ്കില്‍ മഹാദുരിതവും .എന്നാല്‍ നല്ലതും ചീത്തതും എന്നൊക്കെ പറയുന്നത് യഥാര്‍ത്ഥത്തില്‍ ആപേക്ഷികമല്ലെ ? എനിയ്ക്ക് നല്ലതെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് ചീത്തയായി തോന്നാം അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് നല്ലതെന്ന് തോന്നുന്നത് എനിയ്ക്ക് ചീത്തയായി തോന്നാം .എന്‍റെയൊരു കാഴ്ചപ്പാടില്‍ നല്ലതും ചീത്തയും ആപേക്ഷികമാണ് .അത് എന്തെങ്കിലും ആവട്ടെ പറഞ്ഞുവന്നത് തീരുമാനങ്ങളെ പറ്റിയാണ് .നമ്മുടെ തീരുമാനങ്ങള്‍ ചിലപ്പോ നല്ലതാകം ചിലപ്പോ തെറ്റാകാം എന്ത് തന്നെയായാലും അതിന്‍റെ പരിണിതഫലങ്ങള്‍ അനുഭവിക്കുകയല്ലാതെ വേറെ വഴിയില്ലതാനും .എനിയ്ക്കും ഒരു തീരുമാനം എടുക്കേണ്ടതായ സമയമാണ് ഇപ്പോള്‍ .അയ്യോ എന്‍റെ പേര് പറഞ്ഞില്ലല്ലോ .ഞാന്‍ മീര ഇത് എന്‍റെ കഥയാണ് ...തിരുത്ത് ….എന്‍റെയും ജീവന്‍റെയും കഥയാണ് ...കഥ മുഴുവനാകുമ്പോള്‍ നിങ്ങള്‍ തന്നെ പറയു ആരുടെ തീരുമാനാണ് നല്ലതെന്ന് “
---------------------------------
ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ്
ജീവന്‍റെ ചുമലില്‍ ചാരി കിടക്കുകയായിരുന്നു മീര
“ഇനി വളരെകുറച്ച് മണിക്കൂറുകള്‍ മാത്രം അല്ലേ മീര ? “ അവളുടെ മുടിയിഴയില്‍ തലോടിക്കൊണ്ട് ജീവന്‍ ചോദിച്ചു
“ഒന്‍പത് വര്‍ഷം …...ഒന്‍പത്‌ വര്‍ഷം മീര ….ഒന്‍പത്‌ വര്‍ഷത്തെ നീണ്ട പ്രണയം …….നീ ഓര്‍ക്കുന്നുണ്ടോ മീര നമ്മള്‍ കണ്ടുമുട്ടിയ ആ ദിനം ….അന്ന് നീ പാടിയ ആ പാട്ട് എനിയ്ക്ക് വേണ്ടി ഒരിക്കല്‍ കൂടിയും പാടാമോ മീര “
“എന്തിനാ അന്നത്തെപ്പോലെ ഇന്നും കൂവാനാണോ “ ജീവന്‍റെ വിരലുകളില്‍ അവളുടെ വിരലുകള്‍ ചേര്‍ത്ത് പിടിച്ച് മീര ചോദിച്ചു .ചെറുതായൊന്ന് മന്ദഹസിച്ചുകൊണ്ട് ജീവന്‍ പറഞ്ഞു
“അന്നൊരു പക്ഷെ കൂവിയില്ലെങ്കില്‍ നമ്മള്‍ പരിചയപ്പെടാതെ പോവുമായിരുന്നു…...അന്ന് ഞങ്ങള്‍ കൂവിയപ്പോള്‍ കരഞ്ഞുകൊണ്ട്‌ സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോയ ആ പഴയ മീരയില്‍ നിന്ന് ഇന്ന് നീ ഒരുപാട് മാറിയിരിക്കുന്നു മീര ….കൂവിയതിന് സോറി പറയാന്‍ ഞാന്‍ വന്നപ്പോള്‍ കരഞ്ഞുകൊണ്ട്‌ നിഷ്കളങ്കമായി നിന്‍റെ അച്ഛനോട് പറഞ്ഞുകൊടുക്കും എന്ന് പറഞ്ഞ് തിരിഞ്ഞുനടന്നപ്പോള്‍ നിന്‍റെ മുടിയിഴയില്‍ നിന്ന് അടര്‍ന്ന്‌ വീണ ആ റോസാ പൂ ….ഹോ അതിന്‍റെ സുഗന്ധം എന്‍റെ അസ്ഥിക്കാണ് പെണ്ണെ പിടിച്ചത് ….പിന്നെ എന്നാണ് നമ്മള്‍ അടുത്തത് മീര ? “
“ആ പരീക്ഷ ഹാള്‍ ? “
“മം ….അതെ പരീക്ഷ ഹാളില്‍ വെച്ച് തന്നെ ...അന്ന് ഏതായിരുന്നു എക്സാം ? ഹൃദയത്തിന്‍റെ അറകള്‍ എങ്ങനെ വരയ്ക്കും എന്നാലോചിരുന്ന നിന്‍റെ ഉത്തര കടലാസ്സിലേയ്ക്ക് തൊട്ടപ്പുറത്തിരുന്നിരുന്ന ഞാന്‍ അത് വരച്ച് തന്നപ്പോള്‍ നീ ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞതും പരീക്ഷയ്ക്ക് ശേഷം ആ വരച്ചത് എന്‍റെ ഹൃദയമാണ് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ നിന്‍റെ മുഖത്തെ ഭാവത്തിന്‍റെ അര്‍ഥം മനസ്സിലാക്കാന്‍ പിന്നെയും രണ്ട് ദിവസം എടുത്തു എനിയ്ക്ക് …..അതെന്താ ഈ പെണ്ണുങ്ങള്‍ എല്ലാവരും ഇങ്ങനെ ? ഇഷ്ടമാണെങ്കില്‍ അപ്പൊ തന്നെ തുറന്നു പറഞ്ഞുകൂടെ ...ഈ അലച്ചല്‍ ,പിന്നാലെ നടത്തല്‍ അതിന്‍റെയൊക്കെ ആവശ്യമെന്താ ? …..കാലങ്ങളായി നിങ്ങള്‍ പെണ്ണുങ്ങള്‍ ചെയ്ത് വരുന്ന ആചാരമാണ് അത് ….ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫിലിംസിലും കളര്‍ ഫിലിംസിലും ഒരുപോലെ കാണുന്ന ആചാരം “
“നിങ്ങളെ ഞങ്ങളുടെ പിന്നാലെ നടത്തിക്കാന്‍ കിട്ടുന്ന ആകെയുള്ള ഒരവസരമാണ് അത് ….ഇഷ്ടം ഞങ്ങള്‍ തുറന്ന് പറഞ്ഞാല്‍ കഴിഞ്ഞില്ലേ പിന്നെ ...പിന്നെ ഞങ്ങള്‍ നിങ്ങളുടെ പിന്നാലെ നടക്കണ്ടേ “
“മം …..മീര നമ്മള്‍ പങ്കെടുത്ത ആ NSS ക്യാമ്പ്‌ ? ഓര്‍ക്കുന്നുണ്ടോ മീര ? ഗ്രൂപ്പുകളായി തിരിഞ്ഞ് പരിസരം ശുചിയാക്കുന്നതിനിടയില്‍ മുള്ളുകൊണ്ട് എന്‍റെ വിരലില്‍ ചോര പൊടിഞ്ഞപ്പോള്‍ അതും കണ്ട് ബോധംകെട്ടു വീണ ആ നിഷ്കളങ്കമായ മീരയില്‍ നിന്ന് ഒരുപാട് ഒരുപാട് നീ മാറി മീര …..വേണ്ടായിരുന്നു മീര ആ മാറ്റം ….കുട്ടിത്തം നിറഞ്ഞ ആ മുഖവും നിഷ്കളങ്കമായ ആ ചിരിയും നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു മീര “
“അത് പിന്നെ എനിയ്ക്ക് ഇപ്പോ പതിനേഴ്‌ വയസ്സല്ലല്ലോ ജീവന്‍ “
“ശരിയാണ് മീര …..ശരിയ്ക്കും പറഞ്ഞാല്‍ നമ്മള്‍ ഒരുപാട് വളരാന്‍ പാടില്ല ….ഒരു പതിനേഴ്‌ വയസ്സ് വരെ നില്‍ക്കണം ..….അതിനപ്പുറത്തെയ്ക്ക് വയസ്സ് കൂടാതെ പിടിച്ച് നിറുത്താന്‍ പറ്റിയിരുന്നെങ്കില്‍ ….. അപ്പൊ പിന്നെ പഠനം കഴിഞ്ഞുള്ള ജോലിയ്ക്ക് ആയുള്ള അന്വഷണം വേണ്ട ...പഠിച്ച് ഇത്രക്കാലമായിട്ടും ജോലിയൊന്നും ശരിയായില്ലേ എന്ന ചോദ്യങ്ങള്‍ നാട്ടുക്കാരില്‍ നിന്നും വീട്ടുക്കാരില്‍ നിന്നും കേള്‍ക്കണ്ട…ഇനി ജോലി കിട്ടിയാല്‍ മേലുദ്യോഗസ്ഥരുടെ ശകാരങ്ങള്‍ കേള്‍ക്കണ്ട ...അത് ചെയ്യ് ,ഇത് ചെയ്യ്‌ ,ഇങ്ങനെ ചെയ്യ് ,അങ്ങനെ ചെയ്യ്‌ എന്നുളള ഘോരഘോര നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി കാലത്ത് പോയി വൈകുംവരെ പണിയെടുത്ത് ഇറങ്ങാന്‍ നേരം മറ്റൊരു പണിയുമായി വന്ന് ഇതും ചെയ്തിട്ട് പോയാല്‍ മതിയെന്ന് പറയുന്ന മേലുദ്യോഗസ്ഥരുടെ മുഖത്ത് രണ്ടെണ്ണം കൊടുക്കാന്‍ പറ്റാതെ നിസ്സഹായനായി പറഞ്ഞ ജോലി ചെയ്യാന്‍ നില്‍ക്കണ്ട…....ബാങ്ക് ബാലന്‍സിന്‍റെ ആവശ്യമില്ല ….നോട്ട് നിരോധനത്തെ പറ്റി വ്യാകുലപ്പെടെണ്ട …...ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്‍ ,ടെലിഫോണ്‍ ബില്‍ ,വെള്ളം ബില്‍ ,കറന്റ്‌ ബില്‍ ,ഇന്റര്‍നെറ്റ്‌ ബില്‍ ,ഇന്‍ഷുറന്‍സ് പ്രീമിയം ,പലചരക്ക് കടയിലെ ബില്‍ ,ആ ബില്‍ ,ഈ ബില്‍ ഇതൊന്നും അടക്കേണ്ട ...കല്യാണപ്രായമായാല്‍ എന്തെ കല്യാണം കഴിക്കുന്നില്ലേ ,പെണ്ണൊന്നും ശരിയായില്ലേ എന്ന ചോദ്യം കേള്‍ക്കണ്ട ...ഇനി കല്യാണം കഴിഞ്ഞല്ലോ ഇതുവരെയായും കുട്ടികളായില്ലേ എന്ന് ഇളിച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍ പലരില്‍ നിന്നും കേള്‍ക്കണ്ട ….കുട്ടികള്‍ ആയാല്‍ അവരെ നല്ല രീതിയില്‍ വളര്‍ത്തണം, അവരുടെ പഠിപ്പ് നോക്കണം ആ ചിലവുകളെ പറ്റി ഓര്‍ക്കണ്ട …...കുട്ടികളുടെ പഠനത്തിനോ മറ്റു ആവശ്യങ്ങള്‍ക്കോ ലോണ്‍ എടുക്കണ്ട …..മാസാവസാനം ചിലവുകള്‍ കൂട്ടിമുട്ടിക്കാന്‍ കാശ് കടം വാങ്ങണ്ട ….വാങ്ങിയാല്‍ അത് എങ്ങനെ തിരിച്ചുകൊടുക്കും എന്ന ചിന്ത വേണ്ട ….ടോട്ടലി ഫ്രീ ബേര്‍ഡ്…. സ്വസ്ഥം സുഖം ….വളര്‍ന്നാല്‍ എന്തൊക്കെ ബുദ്ധിമുട്ടാണ് മീര “
മീര അതിന് മറുപടി നല്‍കിയില്ല .കുറച്ചുനേരം അവര്‍ക്കിടയില്‍ നിശബ്ദത ഒരു അതിഥിയെപ്പോലെ ക്ഷണം ചോദിക്കാതെ വന്നു
“ജീവന്‍ “ മൌനത്തിന് അറുതി വരുത്തികൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ മീര ജീവനെ വിളിച്ചു
“മം “ ജീവനൊന്ന് മൂളി
“ജീവന്‍ …..നിനക്ക് എന്നെ കല്യാണം കഴിച്ചൂടെ ജീവന്‍ ? “ ജീവന്‍ ഒന്ന് മന്ദഹസിച്ചു
“ഇനിയും സമയമുണ്ട് ജീവന്‍ ……..എന്നെ വിട്ടിട്ട് എങ്ങനെ പോകാന്‍ പറ്റുന്നു നിനക്ക് ?....നേരത്തെ പറഞ്ഞ മാറ്റങ്ങള്‍ വന്നത് ഇപ്പോ എനിക്കോ നിനക്കോ ? “
“മീര ഈ വിഷയത്തെപ്പറ്റി നമ്മള്‍ ഒരു തീരുമാനം എടുത്തതല്ലേ “
“എന്ത് തീരുമാനം ജീവന്‍ ?....നിന്‍റെ ഈഗോ ….നിന്‍റെ ഈ നശിച്ച യാത്രകള്‍ ...ഇത്രക്കും സെല്‍ഫിഷ് ആവരുത് ജീവന്‍ ….ഒന്നുംരണ്ടും കൊല്ലമല്ല നമ്മള്‍ പ്രണയിച്ചത് ….ഒന്‍പത് കൊല്ലം ...ഒന്‍പത് കൊല്ലം ജീവന്‍ …...ഒരു നസ്രാണി ചെക്കനെ മകളെ കൈപ്പിടിപ്പിച്ച് കൊടുക്കാന്‍ താല്പര്യം ഇല്ലാത്ത എന്‍റെ അച്ഛനെ പറഞ്ഞ് സമ്മതിപ്പിച്ചപ്പോള്‍ നിനക്ക് എന്തായിരുന്നു പ്രോബ്ലം ? “ മീര പൊട്ടിത്തെറിച്ചു
“എന്തായിരുന്നു പ്രോബ്ലം ? നിന്‍റെ അച്ഛന്‍ പറഞ്ഞത് നീയും കേട്ടതല്ലേ …..നിന്‍റെ അച്ഛന്‍റെ ബിസിനസ്‌ ഏറ്റെടുത്ത്‌ നോക്കി നടത്താന്‍ ഒരു മെഷീന്‍ …….സ്വത്തുക്കള്‍ നോക്കി നടത്താനൊരു റോബോട്ട് ….അതല്ലേ നിന്‍റെ അച്ഛന് വേണ്ടത് “
“ആറുമാസം ജോലി പിന്നെയുള്ള ആറുമാസം ജോലി ചെയ്ത കാശുകൊണ്ട് യാത്രകള്‍ ….അങ്ങനെയുള്ള ഒരാള്‍ക്ക് എന്ത് വിശ്വസിച്ച് അച്ഛന്‍ മകളെ കെട്ടിച്ചു കൊടുക്കും….പിന്നെ അച്ഛന്‍റെ സ്വത്തുക്കളും ബിസിനെസ്സും നോക്കിനടത്താന്‍ ജീവനേ ഏല്‍പ്പിച്ചത് നമ്മുടെ കൂടെയും നല്ലതിന് വേണ്ടിയല്ലേ ...എന്നേക്കാള്‍ വലുതാണോ ജീവന് യാത്രകള്‍ …..ഈ നശിച്ച യാത്രകള്‍ നിറുത്തികൂടെ ജീവന് “
“നശിച്ച യാത്രകള്‍ അല്ലേ മീര ...നല്ല പ്രയോഗം ...മനാലിയില്‍ നിന്ന്‍ റോഹ്ത്തങ്ങ് പാസ്സിലെയ്ക്കുള്ള യാത്രയില്‍ എന്നെ കേട്ടിപ്പിടച്ചു കൊണ്ട് എന്‍റെ ബുള്ളറ്റിന്‍റെ പിറകിലിരുന്നു എന്‍റെ കാതില്‍ നീ മന്ത്രിച്ചത് ഇന്നും ഞാന്‍ മറന്നട്ടില്ല മീര ...അന്ന് എന്‍റെ യാത്രകള്‍ നിനക്ക് പ്രിയപ്പെട്ടതായിരുന്നു ….ഇപ്പോ നിനക്കതൊക്കെ നശിച്ച യാത്രകള്‍ അല്ലേ മീര ?....പാന്‍ഗോങ്ങ് നീല തടാകത്തിനെ സാക്ഷിയാക്കി അന്ന് നീ സമ്മാനിച്ച ആ ചുടുചുംബനത്തിന്‍റെ പ്രഭാവം ഇന്നും എന്‍റെ സിരകളില്‍ കാട്ടുതീ പോലെ ഇപ്പോഴും പടരുന്നുണ്ട് മീര ….ആഗുംബെ യാത്ര ഓര്‍മ്മയുണ്ടോ മീര ? …..ആഗുംബെയിലെ മഴക്കാടുകളും സൂര്യാസ്തമയവും അത് കഴിഞ്ഞ് നിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി ജോഗിഗുണ്ടി വെള്ളച്ചാട്ടം കാണാന്‍ പോയതും നക്സലൈറ്റുകളുടെ കൈയില്‍ നിന്ന് അതിസാഹസികമായി നമ്മള്‍ രക്ഷപ്പെട്ടതും ഓര്‍മ്മയുണ്ടോ മീര ? അന്ന് എന്താ നീ പറഞ്ഞത് ജീവിതത്തിന്‍റെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ആണ് നീ കടന്നുപോകുന്നത് എന്ന് …..ഇപ്പോ എന്‍റെ യാത്രകള്‍ നിനക്ക് നശിച്ച യാത്രകള്‍ അല്ലേ മീര ? “
“അതെല്ലാം ശരിയാണ് ജീവന്‍ …..കുറച്ചുകൂടി പ്രാക്ടിക്കല്‍ ആവണം ജീവന്‍….എണ്ണത്തില്‍ വയസ്സിനേക്കാള്‍ കൂടുതല്‍ ജോലികള്‍ ജീവനിപ്പൊ ചെയ്തു കഴിഞ്ഞു...ഇനിയും യാത്രകള്‍ എന്നും പറഞ്ഞ് ജീവിതം നശിപ്പിക്കരുത് ….അച്ഛന്‍ ഉദേശിച്ചതും അതാണ് ജീവന്‍ ….നമ്മുടെ നന്മയ്ക്ക് വേണ്ടിയാണ് അച്ഛന്‍ അന്ന് അങ്ങനെ പറഞ്ഞത് ….ജീവന്‍ തെറ്റിദ്ധരിക്കുകയായിരുന്നു അച്ഛനെ “
“ഹ ഹ ...പിന്‍ ഡ്രോപ്പ് സൈലന്‍സില്‍ ഏസി മുറിക്കുളില്‍ ഇരുന്നുകൊണ്ട് ഒരു ആയുഷ്കാലം മുഴുവന്‍ ജോലി ചെയ്താല്‍ നല്ലൊരു ബാങ്ക് ബാലന്‍സ് ഉണ്ടാക്കാം ,ആഡംബര ജീവിതം നയിക്കാം ,ഒരു സോഷ്യല്‍ ഇമേജ് ഉണ്ടാക്കാം ,അംഗികാരങ്ങള്‍ ,കൈതട്ടലുകള്‍ അതൊക്കെ ലഭിക്കും …..പക്ഷെ എന്തുകാര്യം മീര ?...ഒരിക്കല്‍ പോലും നമ്മള്‍ ഇഷ്ടപ്പെട്ടത് പോലെ നമുക്ക് ജീവിക്കാന്‍ പറ്റാതെ ഒരു മെഷീന്‍ പോലെ അല്ലെങ്കില്‍ റോബോട്ട് പോലെ ആര്‍ക്കോവേണ്ടി ജീവിച്ചിട്ട് എന്തുകാര്യം? ….എനിയ്ക്ക് പറ്റില്ല മീര അങ്ങനെ ജീവിക്കാന്‍ …….എനിക്കിഷ്ടം ദേശാടന പക്ഷികളെ പോലെ ആര്‍ക്കും അവകാശമില്ലാതെ ആരോടും ദേഷ്യവും ഇല്ലാതെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് കൂടുവിട്ട് യാത്ര ചെയ്യാനാണ് …...ഓരോരോ സ്ഥലങ്ങളില്‍ പല മനുഷ്യരോട് ഇടപ്പെട്ട് ഒരു അഗതിയെപ്പോലെ ജീവിക്കാനാണ് എനിക്കിഷ്ടം …...നിനക്കും അറിയുന്നതല്ലേ അതും …..അതൊന്നുമാല്ലാതെ എല്ലാം വെട്ടിപ്പിടിയ്ക്കാനായി ഓടിയിട്ട് അവന്റെതായ ഇഷ്ടങ്ങളെ മറന്ന് ഒടുവില്‍ ആറടി നീളമുള്ള കുഴിയിലേക്ക് അവസാന യാത്ര നടത്തും….എവിടെയാണ് അങ്ങനെയുള്ളവര്‍ ജീവിക്കുന്നത് മീര?..ബാങ്ക് ബാലന്‍സിലും സാമൂഹിക അംഗികാരത്തിലുമല്ല ജീവിതം മീര …..നിന്‍റെ സ്വപ്നങ്ങളെ നീ പിന്തുടരു ….നിന്‍റെ ഇഷ്ടങ്ങളെ അടിച്ചമര്‍ത്തി വെക്കാതെ ആ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ജീവിക്കു മീര….. നീ പറഞ്ഞില്ലേ ആറുമാസം ജോലി അത് കഴിഞ്ഞ് ആ കാശുകൊണ്ട് യാത്രകള്‍ ….ഞാന്‍ ഇങ്ങനെ തന്നെയാണ് മീര ….ഇങ്ങനെ തന്നെയാണ് ….ഇങ്ങനെ തന്നെ തുടര്‍ന്ന് ജീവിക്കാന്‍ ആഗ്രഹിക്കുന്നു ..അതിനെ ഈഗോയെന്നോ അഹങ്കാരമെന്നോ സെല്‍ഫിഷെന്നോ എന്ത് വേണമെങ്കിലും വിളിക്കാം നിനക്ക്…..പക്ഷെ എന്‍റെ പ്രണയം അത് സത്യമായിരുന്നു ….എന്‍റെ യാത്രകളെ പോലെ ഞാന്‍ നിന്നെയും സ്നേഹിക്കുന്നു….ഈ നിമിഷംവരെ ….ഇപ്പോഴും നിന്നെ സ്നേഹിച്ചുകൊണ്ടിരിക്കുകയാണ് മീര “
“അപ്പൊ ജീവിതകാലം മുഴുവന്‍ ഇങ്ങനെ തനിച്ച് ജീവിക്കാന്‍ തീരുമാനിച്ചോ….”
“വിവാഹം ആണ് നീ ഉദേശിച്ചത് എങ്കില്‍ ….ഇല്ല ...അതിനിയില്ല ..അതൊരു പക്ഷെ പ്രണയത്തില്‍ തോറ്റുപോയതുകൊണ്ടല്ല …. .കല്യാണം കഴിച്ചില്ലെങ്കില്‍ രാജാവിനെ പോലെ ജീവിച്ച് പട്ടിയെപ്പോലെ മരിക്കാം ...ഇനി കഴിച്ചാല്ലോ പട്ടിയെപോലെ ജീവിച്ച് ചിലപ്പോ രാജാവായി മരിക്കാം …..ഞാന്‍ രാജാവായി ജീവിക്കാന്‍ തീരുമാനിച്ചു മീര... “
“നിന്നെ ഇപ്പോഴും എനിയ്ക്ക് ഒരുപിടിത്തവും കിട്ടുന്നില്ലല്ലോ ജീവന്‍ “
“ഹ ഹ ...അതത്രേ എളുപ്പവുമല്ല മീര …...നാളെ നിന്‍റെ കല്യാണമാണെന്ന് അറിയാം വൈകിപോയെന്നും അറിയാം …..എന്നാലും ഒരു തവണ കൂടിയും ഞാന്‍ വിളിക്കുകയാണ്‌ ...അന്നത്തെപ്പോലെ ഒരു യാത്ര പോയാലോ വീണ്ടും ? നോണ്‍ഗ്രിയാട്ട് വില്ലേജ് ...ചിറാപുഞ്ചി ...മൂവായിരം പടികളിറങ്ങി കാട്ടിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആ ഗ്രാമത്തിലെ ഹോംസ്റ്റേകളില്‍ തമ്പടിച്ച് റെയിന്‍ബോ ഫാള്‍സ് എന്ന അത്ഭുതത്തിലേക്ക് കൈകള്‍ പിടിച്ചുകൊണ്ട് ഒരിമിച്ച് നടക്കാം ആ പഴയ മീരയായി “.മീര തലകുനിച്ചു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല
“അളവുകള്‍ ഇല്ലാത്ത സ്വാതന്ത്ര്യത്തിലെയ്ക്കാണ് ഞാന്‍ വിളിക്കുന്നത്‌ ...കൈകാലുകളില്‍ കെട്ടുകള്‍ ഇല്ലാത്ത ദേശാടനപക്ഷിയെപ്പോലെ പറക്കാനുള്ള സ്വാതന്ത്ര്യം ... ...സമ്മതമെങ്കില്‍ എന്‍റെ ബുള്ളറ്റിന്‍റെ പിറകില്‍ കയറാം …യാത്ര ആരംഭിക്കാം …..അല്ലെങ്കില്‍ എല്ലാ സ്വാതന്ത്ര്യവും ഇഷ്ടങ്ങളും അടിയറവ് വെച്ച് ഭര്‍ത്താവിന്‍റെ ഇഷ്ടത്തിന് പേരിന്‍റെ ഇനിഷ്യല്‍ മാറ്റി നല്ലൊരു ഭാര്യയായി ജീവിക്കാം നിനക്ക് …..തീരുമാനം നിന്‍റെയാണ് മീര “ അതിനും മറുപടി പറയാതെ മീര അപ്പോഴും തലകുനിച്ചു നില്‍ക്കുകയാണ്
“മം ...ശരി ….വരുന്നില്ലല്ലേ …..സന്തോഷമായിട്ടിരിക്ക് …….ശാദി മുബാറക്ക്‌ “ ജീവന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് യാത്രയായി തന്‍റെ അടുത്ത ഡെസ്സ്റ്റിനെഷന്‍ തേടിയുള്ള യാത്ര
-------------------------------------------------
“ഇതായിരുന്നു എന്‍റെ കഥ .ഇതില്‍ ആരുടെ തീരുമാനം ആയിരുന്നു നന്നായിരുന്നത് എന്ന് എനിയ്ക്ക് അറിയില്ല …..ഞാന്‍ എടുത്ത തീരുമാനം ഇതായിരുന്നു ….എന്‍റെ ശരിയും ഇതായിരുന്നു ...പ്രണയിച്ചവളെക്കാള്‍ യാത്രകളെയാണ് ജീവന്‍ തിരഞ്ഞെടുത്തത് ...അതായിരുന്നു അവന്‍റെ തീരുമാനവും ശരിയും ....കൈകാലുകള്‍ കൂട്ടിക്കെട്ടിയുള്ള അടിമ ജീവിതത്തെക്കാള്‍ സ്വാതന്ത്ര്യത്തിന് ജീവന്‍ മുന്‍ഗണന നല്‍കി ...സ്ഥിരവരുമാനം ഇല്ലാത്ത ഒരാളുടെ കൂടെ അച്ഛനെയും എതിര്‍ത്ത് എന്ത് വിശ്വസിച്ച് ഞാനും ഇറങ്ങി പോകും ?....എന്നിരുന്നാലും ഇപ്പോഴും എനിക്കിഷ്ടമാണ് അവനെയും അവന്‍റെ നശിച്ച യാത്രകളെയും ….നാളെ എന്‍റെ കല്യാണമാണ് ….എന്‍റെ ജീവിതം ഇനിയെങ്ങനെ ആകുമെന്ന് എനിയ്ക്കറിയില്ല ...അതെന്തായാലും എന്‍റെ തീരുമാനത്തിന്‍റെ ഫലമാണ്‌ ...ഞാനും യാത്ര ആരംഭിക്കുകയാണ് …..ഈ നിമിഷം എന്‍റെ യാത്രയും തുടങ്ങുകയാണ് “

By: LijinJohn
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo