Slider

അഗ്നിജ്വാല

0
അഗ്നിജ്വാല
*~*~*~*~*~*~*~*~*~*~
എന്നെ മനസ്സിലായില്ലേ?. ഞാന്‍ ജ്വാല. പേര് പറഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവില്ല. പക്ഷേ, മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സുധീഷ്‌ വധ കേസിലെ പ്രതിയാണ് ഞാന്‍ എന്ന് പറഞ്ഞാല്‍, നിങ്ങള്‍ക്കെന്നെ വേഗം മനസ്സിലാവും. അതേ, പത്രമാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ്, കൊടും ക്രൂരതയുടെ പര്യായമെന്ന് നിങ്ങളെല്ലാവരും മുദ്രക്കുത്തിയ ആ മൂന്നാംലിംഗക്കാരി ഞാനാണ്.
ഇന്ന് ആ കേസിന്‍റെ വിധി പറയുകയാണ്‌. അരമണിക്കൂര്‍കഴിഞ്ഞാല്‍ എന്നെ കോടതിമുറിയിലേക്ക് വിളിപ്പിക്കും..അതിനു മുന്‍പ് എല്ലാ സത്യങ്ങളും നിങ്ങളോട് പറയണമെന്ന് തോന്നി..അതെ..നിങ്ങളോട് മാത്രം..!!!
കൊഞ്ചിക്കാന്‍ ഒരു കുഞ്ഞു പെങ്ങളെ കാത്തിരുന്ന എന്‍റെ മൂന്നു ആങ്ങളമാരുടെ മുന്നിലേക്ക് അമ്മ ഒരു ആണ്‍കുഞ്ഞിനെ കൂടി സമ്മാനിച്ചപ്പോള്‍, അവര്‍ക്ക് തോന്നിയ ഒരു കുസൃതി...എന്നെ പെണ്‍ക്കുഞ്ഞിനെ പോലെ അണിയിച്ചൊരുക്കി കൊഞ്ചിക്കുക അവര്‍ക്കൊരു രസമായിരുന്നു. എന്‍റെ തോല്‍വികള്‍ അവിടെ നിന്നാരംഭിച്ചു....പിന്നീട് ഏട്ടന്മാര്‍ ആ പതിവൊക്കെ നിര്‍ത്തിയെങ്കിലും, ഞാന്‍ പെണ്‍കുട്ടിയെ പോലെ സ്വയം അണിഞ്ഞൊരുങ്ങി സ്കൂളില്‍ പോവാന്‍ തുടങ്ങി..ഒടുവില്‍ കൂട്ടുകാരുടെയും നാട്ടുകാരുടെയും കളിയാക്കലുകള്‍ സഹിക്കാന്‍ വയ്യാതെ വിദ്യ നേടുക എന്ന അഭ്യാസം ഞാന്‍ നാലാം ക്ലാസ്സില്‍ വച്ച് തന്നെ നിര്‍ത്തി.
ഏട്ടന്മാരുടെ ഇഷ്ട്ടം അതോടെ വെറുപ്പായി...ആണുംപെണ്ണും കെട്ടവന്‍ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ തുടങ്ങി..പക്ഷേ എല്ലാവരും വെറുത്തപ്പോഴും ഒരുവള്‍ മാത്രം എന്നെ വെറുത്തില്ല..എന്‍റെ ദേവു...!!!എന്നെ പെണ്ണായി കാണാനുള്ള മനസ്സ് അവള്‍ക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ എന്‍റെ മനസ്സിലേക്ക് തീക്കനല്‍ കോരിയിടുമ്പോഴും, അവള്‍ മാത്രം കുളിര്‍മഴയായി നിലകൊണ്ടു. എന്നും സാന്ത്വനമായി കൂടെയുണ്ടായിരുന്നവള്‍...!!
അവള്‍ തന്നെയാണ് എനിക്ക് സുധിയെ പരിചയപ്പെടുത്തി തന്നത്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആരും മറന്നുപോവാത്ത വാക്ചാതുര്യവും പെരുമാറ്റവും അയാള്‍ക്കുണ്ടായിരുന്നു. ആ പരിചയം പിന്നീട് കോഫി ഷോപ്പുകളിലേക്കും പാര്‍ക്കുകളിലേക്കും ഞങ്ങളെ എത്തിച്ചു. ഒരു പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി നടന്നിരുന്ന എന്നെ നോക്കി " നീ ശരിക്കും ഒരു പെണ്ണായിരുന്നെങ്കില്‍" എന്ന് അവന്‍ പറഞ്ഞപ്പോള്‍, കാലങ്ങളായി കേള്‍ക്കാന്‍ കൊതിച്ചതെന്തോ കേട്ട ആഹ്ലാദമായിരുന്നു എനിക്ക്...ഞാനത് പ്രകടിപ്പിചില്ലെങ്കിലും എന്‍റെ മനസ്സില്‍ ആ വാചകം തിരതല്ലി. പതിവ് കണ്ടുമുട്ടലുകളില്‍ ഒരു നാള്‍, അവന്‍ തന്നെ എന്നോട് ആവശ്യപ്പെട്ടു, ശരിക്കും ഒരു സ്ത്രീയാവുന്നതിനെ പറ്റി നമ്മുക്ക് ആലോചിച്ചാലെന്താ?. . ..പുരുഷന്‍ സ്ത്രീയാവുന്നത് ഇപ്പോള്‍ അത്ര പുതുമയൊന്നുമല്ല..എനിക്ക് നിന്നെ വേണം.. എനിക്ക് നിന്നെ പിരിയാനാവില്ല....ഉള്ളില്‍ അടക്കി വച്ചിരുന്ന മോഹങ്ങളത്രയും സടകുടഞ്ഞെഴുന്നേറ്റു. ഒരു പൂര്‍ണ്ണതയുള്ള സ്ത്രീയാവുക, കൂട്ടിന് തന്നെ സ്നേഹിക്കുന്ന ആണൊരുത്തന്‍..സ്നേഹം എന്തെന്നറിയാത്ത എന്‍റെ മനസ്സ്, അതിനായി ദാഹിച്ചു.അതിനുള്ള പണം ചോദിച്ചപ്പോള്‍ ഏട്ടന്മാര്‍ തരാതിരുന്നതുക്കൊണ്ട്, എനിക്കവകാശപ്പെട്ട സ്വത്ത് ഞാന്‍ വാങ്ങിച്ചു. അതോടെ വീട്ടില്‍ നിന്ന് ഞാന്‍ പുറത്താക്കപ്പെട്ടു.. ഒറ്റപ്പെടുന്നതിന്‍റെ വേദന വരിഞ്ഞുമുറുക്കിയപ്പോഴും ഞാന്‍ ആശ്വസിച്ചു, എല്ലാം സുധിക്ക് വേണ്ടിയല്ലേ..
ഡോക്ടറുമായി സംസാരിച്ചു..രൂപത്തില്‍ മാറ്റം വരുത്തിയാലും ഒരു അമ്മയാവാന്‍ സാധിക്കില്ലെന്ന് അയാള്‍ പറഞ്ഞു.അത് കേട്ടപ്പോള്‍ സുധി എന്നെ വെറുത്താലോ എന്ന് ശങ്കിച്ചു. അതെല്ലാം എന്‍റെ സംശയം മാത്രമാണെന്ന് അവന്‍ പറഞ്ഞു. ഇനി അഥവാ വേണമെങ്കില്‍ തന്നെ ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്നു അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു. എന്‍റെ അറിവില്ലായ്മ അയാള്‍ ശരിക്കും മുതലെടുത്തു.
ഓരോ അവയവങ്ങള്‍ അറുത്ത് മാറ്റുമ്പോഴും, വേദനക്കൊണ്ട് പുളയുമ്പോഴും ഉള്ളില്‍ ഒരുപാട് സന്തോഷിച്ചു. അയാളോടൊത്തുള്ള ജീവിതം മാത്രമായിരുന്നു മുന്നില്‍. ആ സ്ത്രീ രൂപം, അതിന്‍റെ എല്ലാ പരിമിതികളും കടന്നു തന്നെ അയാള്‍ ശരിക്ക് ആസ്വദിച്ചു. പെട്ടന്നൊരുനാള്‍ താന്‍ ബിസ്സിനസ്‌ ആവശ്യത്തിനായി പുറത്തുപോവുന്നു..ഒരാഴ്ച കഴിഞ്ഞേ വരു എന്ന് പറഞ്ഞപ്പോഴും മറ്റൊന്നും കരുതിയതുമില്ല.
ഇതിനിടയില്‍ അയാളുടെ വിവാഹമുറപ്പിച്ചെന്ന് ആരോ എന്നോട് പറഞ്ഞു. പക്ഷെ എനിക്കുറപ്പായിരുന്നു, സുധി അങ്ങനെ ഒരിക്കലും ചെയ്യില്ല. ഒരുപക്ഷെ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അതിന് സമ്മതിച്ചാല്‍ തന്നെ, തലേദിവസമാണെങ്കില്‍ പോലും തന്നെയും കൊണ്ട് നാട് വിടും. എന്നിരുന്നാലും മനസ്സ് അസ്വസ്ഥമായതിനാല്‍, ഞങ്ങള്‍ കണ്ടുമുട്ടാറുള്ള പാര്‍ക്കില്‍ ഇരിക്കാമെന്ന് കരുതി. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച മറ്റൊന്നായിരുന്നു. അയാള്‍ മറ്റൊരു പെണ്ണുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു..ഭാര്യാഭര്‍ത്താക്കന്മാരേ പോലെ..!!
എന്നിട്ടും അയാളെ അവിശ്വസിക്കാന്‍ തോന്നിയില്ല. അവിടെ കണ്ടതെല്ലാം സത്യമാവില്ലെന്ന് വിശ്വസിച്ചുക്കൊണ്ട് ഞാന്‍ അയാളെ ഫോണില്‍ വിളിച്ചു.അയാള്‍ എല്ലാം നിഷേധിക്കുമെന്ന് കരുതിയ ഞാന്‍ ഞെട്ടി.ഒരു കൂസലുമില്ലാതെ അയാള്‍ പറഞ്ഞു." ശരിയാണ്, ജ്വല്ലറി ഉടമയുടെ ഒരേയൊരു മകള്‍..എന്നെയല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ലെന്ന് വാശി പിടിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചു..എന്ന് കരുതി ഞാന്‍ നിന്നെ വേണ്ടെന്നു വെക്കില്ല കേട്ടോ..നമ്മുക്ക് ഇടയ്ക്കിടയ്ക്ക് കാണാം ഇതേപോലെ തന്നെ".ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു. ആ മരവിപ്പില്‍ നിന്ന് കുറെ നേരം എനിക്ക് മോചനമുണ്ടായില്ല.
പിറ്റേന്ന് എന്നെ എതിരേറ്റത് അതിലും വലിയ ദുരന്തമായിരുന്നു. എന്‍റെ ദേവു ആത്മഹത്യ ചെയ്തെന്ന്. എന്നെ ഒരിക്കലും തനിച്ചാക്കില്ലെന്നു വാക്ക് തന്നവള്‍...!!!എന്തിനെന്ന് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല. ഭ്രാന്ത്പിടിക്കുമെന്ന അവസ്ഥയില്‍ ഒരു മുറിയില്‍ അടച്ചിട്ടിരുന്നു. മൂന്നാം ദിവസം എന്നെ തേടി ഒരു എഴുത്ത് വന്നു. ദേവു, മരിക്കുന്നതിനു മുന്‍പ് എനിക്കെഴുതിയ കത്ത്. ..!!
വിറയ്ക്കുന്ന കൈകളാല്‍ അത് പൊട്ടിച്ച് വായിച്ചു. നീ എന്നോട് ക്ഷമിക്കണം, ഇത് നിന്‍റെ കയ്യില്‍ കിട്ടുമ്പോള്‍ ഞാനീ ലോകത്തുണ്ടാവില്ല. അല്ലെങ്കില്‍ തന്നെ അച്ഛനില്ലാത്ത കുഞ്ഞിന് ജന്മം നല്‍കിയവള്‍ എന്ന പഴിയുമായി ജീവിക്കുന്നതിലും ഭേദം അതുതന്നെയല്ലേ..?സുധി, അവന്‍ എന്നെ ചതിച്ചു..എല്ലാ അര്‍ത്ഥത്തിലും. വിവാഹം കഴിയുന്നതുവരെ നീ പോലും അറിയരുതെന്ന് അയാള്‍ ചട്ടം കെട്ടിയിരുന്നു..എന്നെ വെറുക്കരുത്..ഞാന്‍ പോവുന്നു...
കണ്ണുകളില്‍ ഇരുട്ട് കയറി..ലോകം തല കീഴായ്‌ മറിയുന്നതുപോലെ തോന്നി. അയാളോടുള്ള പക ആളിക്കത്തി..ഇനി ഒരു പെണ്ണിന്‍റെയും മാനത്തിനോ ജീവനോ ഭീഷണിയായി അയാള്‍ ഈ ലോകത്തുണ്ടാവാന്‍ പാടില്ല.എല്ലാം മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു. അയാളെ ഫോണ്‍ ചെയ്തു. "ങാ, സുധീ..എനിക്ക് നിന്നെ ഒന്ന് കാണണമല്ലോ.തിരക്കില്ലെങ്കില്‍ നാളെ ഇങ്ങോട്ട് വരുമോ? കല്ല്യാണം കഴിഞ്ഞാല്‍ പിന്നെ നിന്നെ ഇതുപോലൊന്നും കിട്ടില്ല..അതിനു മുന്‍പ് ഒരിക്കല്‍ക്കൂടി..."ഞാന്‍ പ്രതീക്ഷിച്ചത് പോലെ തന്നെ അയാള്‍ സമ്മതിച്ചു.അയാളെ വകവരുത്താനുള്ള എല്ലാ തയ്യാറെടുപ്പുകളുമായി ഞാന്‍ കാത്തിരുന്നു.
പിറ്റേന്ന്, കൃത്യസമയത്ത്തന്നെ അയാള്‍ വന്നു. ഓ..നീ ഇന്ന് പതിവിലേറെ സുന്ദരിയായിരിക്കുന്നല്ലോ എന്ന് അയാള്‍ പറഞ്ഞു.എന്‍റെ കണ്ണിലെ പക അയാള്‍ അറിയാതിരിക്കാന്‍ ഞാന്‍ നന്നേ പണിപ്പെട്ടു. സുധീ നീ ഇവിടെ ഇരിക്ക്. ഞാന്‍ നേരത്തേ തീരുമാനിച്ച പോലെ ഒരു ഗ്ലാസ്‌ ജ്യൂസെടുത്തു, അതില്‍ രണ്ടുമൂന്നു ഉറക്ക ഗുളികകള്‍ ചേര്‍ത്തു അവനു നല്‍കി..നീ ക്ഷീണിച്ചു വന്നതല്ലേ..ഞാന്‍ ആ ഗ്ലാസ്‌ അവനു നേരെ നീട്ടി. അവന്‍ പാതിമയക്കത്തിലായപ്പോള്‍ ആദ്യം അവന്‍റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു, പിന്നെ അവന്‍റെ നാവ്, കൈവിരലുകള്‍, അങ്ങനെ ശരീരത്തിലെ ഓരോ അവയവങ്ങളും ഞാന്‍ അറത്തുമാറ്റി. അയാള്‍ വേദനക്കൊണ്ട് പുളഞ്ഞപ്പോള്‍, ഞാന്‍ സന്തോഷത്താലാറാടി...
അവന്‍റെ പ്രതിശ്രുതവധു എനിക്കെതിരെ കേസ് കൊടുത്തു. മൂന്നാംലിംഗക്കാരിക്ക് സുമുഖനും മാന്യനുമായ ചെറുപ്പക്കാരനോട് തോന്നിയ പ്രണയം. അയാള്‍ അത് നിരസിച്ചപ്പോള്‍ അവള്‍ക്കു അയാളോട് തോന്നിയ പക പൈശാചികമായ കൊലപാതകത്തില്‍ അവസാനിച്ചെന്ന് അവളോടൊപ്പം നാട്ടുകാരും അതേറ്റു പറഞ്ഞു.
തങ്ങളുടെ റേറ്റിംഗ്കൂട്ടാനായി കഥകള്‍ മെനയുന്ന മാധ്യമങ്ങളെയോ, , പണത്തിന്‍റെയും പദവിയുടെയും തുലാസ്സുപയോഗിച്ചു നീതിയും ന്യായവും അളന്നു ഭാഗിക്കുന്ന നിയമവ്യവസ്ഥയിലോ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. അതുക്കൊണ്ട് തന്നെ കോടതിയെ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്നാ ജഡ്ജിയുടെ ചോദ്യത്തിന് ഒന്നും പറഞ്ഞില്ല..അല്ലെങ്കില്‍ തന്നെ എന്തിന്..ഇതുപോലെയുള്ള കാപാലികര്‍ മദിച്ചുനടക്കുന്ന ഈ ഭൂമിയില്‍, എന്നെ പോലുള്ളവര്‍ക്ക് പ്രതീക്ഷിക്കാന്‍ ഇനിയെന്ത്??
ഞാന്‍ അനുഭവിച്ച അപമാനങ്ങള്‍ക്കും , വേദനകള്‍ക്കും, ഒറ്റപ്പെടുത്തലിനും പകരമായി, നിങ്ങള്‍ തരാന്‍ പോകുന്നത് ഒരു തൂക്കുകയറല്ലേ? ഞാന്‍ അയാളെ നോക്കി പുച്ഛത്തോടെ ചിരിച്ചു.
ഓ..സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല....അതാ ജഡ്ജി വിധി വായിച്ചു തുടങ്ങി....കേള്‍ക്കുന്നില്ലേ? "നികൃഷ്ടവും പൈശാചികവുമായ ഈ കൊലപാതകത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന ഗണത്തില്‍ പെടുത്താവുന്നതാണ്. പ്രതി കുറ്റം സമ്മതിക്കുകയും, പൊലീസിന് എല്ലാ തെളിവുകളും കോടതിയില്‍ ഹാജരാക്കാനും സാധിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. തന്‍റെ പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ഒരു പാവം ചെറുപ്പക്കാരന്‍റെ ദാരുണമായ അന്ത്യത്തില്‍ കലാശിച്ചത്.കൊല ചെയ്ത രീതിയില്‍ നിന്ന് തന്നെ പ്രതി എത്ര ക്രൂരനും അപകടകാരിയുമാണെന്ന് ഏവര്‍ക്കും ബോധ്യപ്പെടുന്നതാണ്. വിചാരണ കാലയളവിലോ , ഈ അടുത്ത നിമിഷം വരെയോ തന്‍റെ പ്രവര്‍ത്തിയില്‍ പ്രതിക്ക് പശ്ചാത്താപമോ കുറ്റബോധമോ ഉള്ളതായി ബോധ്യപ്പെട്ടിട്ടില്ല. ആയതിനാല്‍.................!!"
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo