Slider

നൈരന്തര്യം

0
നൈരന്തര്യം
മരണത്തിന്റെ ഉലയൂതിയെത്തുന്ന
രജസ്വലകൾ.
രാജസദസ്സുകളിലിറ്റു വീണു
പൊള്ളിയ ചോരത്തുള്ളികൾ.
നീതിശാസ്ത്രപ്പൊരുളിഴ കീറി
മൗനം വാരിക്കുടിച്ച മഹാരഥർ.
രാജസ്തംഭങ്ങളിൽ പാറിയ കൊടികൾ
താനേയഴിഞ്ഞിറങ്ങി
അപമാനിക്കപ്പെട്ട
കുല നഗ്നതയിൽ കുതിർന്നുവീണു.
മതി,
കഥാതന്തുവായി.
കാലങ്ങളിൽ എഴുതിയും മായ്ച്ചും
പടയിൽ പൊലിഞ്ഞും
മൃത്യുവിന്റെ ഉലയെ ഊതി മിന്നിക്കാൻ,
തലമുറകൾ
വംശഹത്യയെയും മഹാ യുദ്ധത്തെയും
പഠിച്ചു കൊണ്ടിരുന്നു.
പിറവിയുടെ ശോണിമയിൽ
പ്രകൃതിയെ നോവിക്കാൻ
പുതുവഴികൾ തേടി
സൗരയൂഥങ്ങളിൽ
യാത്ര ചെയ്തു കൊണ്ടിരുന്നു.
രജസ്വലയുടെ കണ്ണുനീരിന്നഗ്നിയിൽ
പുറത്തുചാടിയ കുടൽമാലകൾ,
വെന്തെരിഞ്ഞ മഹാകുലങ്ങൾ
ചുറ്റിലും മുളച്ചും പട്ടും പോകുന്ന
വർത്തമാനം പഠിച്ചു കൊണ്ടിരുന്നു.
ഗോത്രയാനങ്ങൾ
കുലസ്ത്രീകളുടെ
വാക്കുകളിലുരഞ്ഞു,
ഗർഭപാത്രങ്ങളെ പൊള്ളിച്ച് ചിന്നിയ
അഗ്നി സ്ഫുരണങ്ങൾ മിന്നിച്ച
വംശഹത്യാവഴികളിലടർന്നു വീണു.
കാട്ടുതിയെ കണ്ണിൽ കുരുക്കിയ,
മൃത്യുവിനെ നാവിൽ തളച്ച,
മഹാപ്രകൃതിയെ ഗർഭത്തിലാക്കിയ
വിശ്വരൂപമേ,
നിന്റെ മാനത്തിന്റെ നാമ്പിൽ
ഈ വിശ്വ പ്രകൃതി പണയപ്പെട്ടു നിൽക്കുന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo