ആളുകൾ
__________
__________
'നീ വരുന്നുണ്ടോ ഇല്ലയോ?'
' എന്തിനാ നീ ഇത്ര ചൂടാവുന്നേ? ഒരു പത്ത് മിനുട്ട് വെയ്റ്റ് ചെയ്യ്.'
' സമയം എന്തായെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ? 10 മണിക്കാണു ലാസ്റ്റ് ബസ്. എന്നെ ഒന്നു ബസ് കയറ്റി വിട്ടിട്ട് നീ ഫ്രൺസുമായി പോയി അടിച്ചു പൊളിക്ക്.'
'ഇപ്പോ അതിനു 9.30 ആയതല്ലേ ഉള്ളൂ. പാർട്ടി ഇപ്പോ തീരും. ഞാൻ നിന്നെ പെട്ടെന്ന് കൊണ്ടാക്കാം.'
'വേണ്ട. ഞാൻ തന്നെ വണ്ടി വിളിച്ചു. പൊക്കോളാം. നിന്നെ പോലെ ഒരു പൊട്ടനെ സ്നേഹിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ. '
'മതിയെടി വാചകമടി'
'ഇന്നത്തെ കാലമാണ് എന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ....'
'നിന്നെ ഞാൻ സഹിക്കുന്നതുപോലെ വേറെ ആരും സഹിക്കീല്ലെടീ. നിന്നെ പിടീച്ചോണ്ടു പോകാൻ മാത്രം ഗതികേടുള്ള ആരും ഈ ലോകത്തില്ല'.
'അത്രയും കഷ്ടപ്പെട്ട് ആരും എന്നെ സഹിക്കേണ്ട.'
ദേഷ്യത്തിൽ ഞാൻ ഫോൺ കട്ട് ചെയ്തു. എന്നിട്ട് ഓട്ടോ പിടിച്ചു ബസ് സ്റ്റോപ്പിലെത്തി. അവിടെ ആകെ ഒരു സ്ത്രീ മാത്രമേ ഉള്ളൂ. സാധാരണ അല്പം തിരക്കുള്ള സ്ഥലമാണ്. ഉള്ളിൽ ചെറിയ പേടി തോന്നി തുടങ്ങി. അ സ്ത്രീ ഒന്ന് ശ്രദ്ധിക്കുന്നതു കൂടി ഇല്ല. ഒരു വണ്ടി അപ്പോൾ മുൻപിൽ കൂടെ പോയി. ആ വെളിച്ചത്തിൽ ഞാൻ ആ സ്ത്രീയെ കണ്ടു. ഞെട്ടി തരിച്ചു.
അവർ ഒരു ട്രാൻസ്ജെൻടറായിരുന്നു. എന്റെ പേടി ഇരട്ടിച്ചു. അവരിൽ നിന്ന് അല്പം മാറി നിന്നു. ഞാൻ ഇടം കണ്ണിട്ടു ഇടയ്ക്ക് ഇടയ്ക്ക് അവരെ വീക്ഷിച്ചുകൊണ്ടിരുന്നു. എന്റെ ശ്വസനത്തിന്റെ ശബ്ദം ഹൃദയമിടിപ്പിനെക്കാൾ വേഗത്തിലായി. നാക്കു വറ്റി വരണ്ടു. ബോധം പോകരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു അപ്പോൾ. വണ്ടിയും വരുന്നില്ല. അരുണിനോടു വഴക്ക് ഇടണ്ടായിരുന്നു. ദൈവമേ... ഞാൻ പറഞ്ഞത് അറം പറ്റുമോ? അവരെന്റെ അടുത്തേക്ക് നീങ്ങി നിന്നു തുടങ്ങി. എന്റെ കിലുകൾക്ക് ചലനശേഷി നഷ്ടമായത് പോലെ. അവർ കരങ്ങൾ എനിക്ക് നേരെ നീട്ടി. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. അവരുടെ കൈ എന്റെ മേൽ സ്പർശിച്ചില്ല. ശബ്ദം കേട്ട് നോക്കിയപ്പോൾ എന്റെ പുറകിലായി ഒരുത്തൻ, അയാളെ തല്ലി വിരട്ടുകയാണ് അവർ.
അവരോടുള്ള പേടി കാരണം ഞാൻ ചുറ്റും ശ്രദ്ധിച്ചില്ലായിരുന്നു. ശരീരത്തിൽ എന്തോ മുട്ടുന്നതായി തോന്നിയതും ഞാൻ കാര്യമായി എടുത്തില്ല.' രാത്രി പെൺകുട്ടികളെ കിട്ടിയാൽ അവരെ കേറി പിടിക്കുമോടാ' എന്നു ചോദിച്ചാ അവർ അയാളെ തല്ലുന്നത്. വണ്ടി അപ്പോഴത്തേക്കും എത്തി. ഒരു നന്ദി പോലും പറയാതെ ഞാൻ വണ്ടിയിൽ കേറി. വണ്ടിയിലെ ആളുകളെല്ലാം അ അടി രംഗം നന്നായി കണ്ടു ആസ്വദിക്കുന്നുണ്ട്.
'അല്ലേലും ഇവറ്റകളൊക്കെ ഇങ്ങനെയാണ് ഒരാണിനെ തനിച്ചു കിട്ടിയാൽ.... കാശിനു വേണ്ടിയാ. എന്തൊരു ജന്മം."
വണ്ടിയിലെ സഹയാത്രകയുടെ പുച്ഛം നിറഞ്ഞ കമന്റ് കേട്ട് തിരിച്ചു ഒന്നു പറയാതെ ഞാൻ ഇരുന്നു. ഒരു നന്ദികെട്ടവളായി........
~ചാരു.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക