
ദൂരെ മലനിരകൾക്കിടയിലെ
ഒറ്റ വെളിച്ചത്തിന് ഞാൻ നിന്റെ പേരിടട്ടെ?
നടക്കും തോറും ദൂരം കൂടുന്ന
പാതയോരങ്ങളിൽ ലഭിച്ച
പാഥേയത്തിന് സ്നേഹമെന്ന് പേരിടട്ടെ?
മുൾച്ചെടികളിൽ കുരുങ്ങി യ വസ്ത്രാഞ്ചല
മൊന്നയച്ച് ഞാനോടി അരികിലെത്തിയ
നേരം അസ്തമയമായിരുന്നു
വൈകിയെത്തിയ പഥികയ്ക്ക്
നീട്ടിയ മഴച്ചാർത്തിനും വെൺമേഘ
ശകലങ്ങൾക്കും മധുചന്ദ്രികയ്ക്കും
നന്ദി ചൊല്ലി പിരിയില്ല ഞാൻ
കടലിരമ്പങ്ങളിൽ പെരും മുഴക്കങ്ങളിൽ
ഉലയാതെ എരിയുന്ന വേനലിലെ
നനുത്ത മഴ പോലെ നിന്നിലേക്ക്
അമൃതമാം സ്നേഹത്തെ തൂവി
ഞാനിവിടെ തനിച്ചിരിക്കുന്നു
വിശുദ്ധമാം വെണ്മ പോലെ
വിശുദ്ധമാം പ്രാർഥന പോലെ
എന്റെ സ്നേഹം
തെളിവാർന്നനിൻ ശിരസിന് പിന്നിലെ
മഞ്ഞ വലയംപോലെ എൻ നിഷ്കളങ്ക
സ്നേഹംമരണം പോലെ സത്യമായത് അത്.
BY : Ammu Santhosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക