Slider

മാനസ്സാന്തരം

0

മാനസ്സാന്തരം
xxxxxxxxxxxxxxxxx
"സോറി ഡാ റിയലി സോറി "
മേസേജിനോടൊപ്പം വന്ന ആ പേരും കൂടി കണ്ടപ്പോൾ പ്രിയയ്ക്ക് ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റിയില്ല. ആ സന്ദേശം മുഴുവനും വായിക്കാനാവാതെ, കൈയ്യിലിരിക്കുന്ന
മൊബൈൽ ഫോൺ കട്ടിലിലേക്കെറിഞ്ഞ്, കമിഴ്ന്ന് കിടന്ന് തലയിണയിൽ മുഖം പൂഴ്ത്തിയപ്പോൾ നിറഞ്ഞൊഴുകിയ കണ്ണുനീരിനിടയിലും അവന്റെ മുഖം അവളിലേക്കോടിയെത്തി.
അവളുടെ ഓർമ്മകൾ പഴയ എട്ടാം ക്ലാസ്സുകാരിയിലേക്ക് തിരിച്ചു പോയി. അച്ഛനും അമ്മയും അനിയത്തിയും അടങ്ങിയ സാധാരണ കുടുംബത്തിലെ മൂത്ത മകളായിരുന്നു അവൾ. അച്ഛൻ ഗൾഫിലായതു കൊണ്ടു തന്നെ കൊച്ചു നാളിൽ തന്നെ അമ്മയോടൊപ്പം വീട്ടിലെ പ്രാരാബ്ധങ്ങൾ മനസ്സിലാക്കിയാണ് വളർന്നത്.
സ്വതവേ പഠിക്കാൻ മിടുക്കിയായിരുന്ന അവളായിരുന്നു ക്ലാസ്സിൽ എപ്പോഴും ലീഡർ സ്ഥാനത്ത്.അന്നും ടീച്ചർ പറഞ്ഞതിനനുസരിച്ച് സ്റ്റാഫ് റൂമിലേക്ക് ബുക്ക് എടുക്കാൻ ചെന്നതായിരുന്നു അവൾ. അപ്പോഴാണ് തൊട്ടടുത്ത ക്ലാസ്സ്റൂമിന്റ വാതിൽക്കൽ ഒരു കുട്ടി നിൽക്കുന്നതായി കണ്ടത്. അവളെ കണ്ടതും അവൻ ജാള്യത മറയ്ക്കാനായി പുറം തിരിഞ്ഞു നിന്നു നിൽപുറപ്പിച്ചു. സ്റ്റാഫ് റൂമിൽ ചെന്ന് ബുക്ക് എടുത്തു തിരിച്ചു വരുവോളം അവന്റെ ആ നിൽപ്പ് തുടരുകയാണ്. ഏതെങ്കിലും ബുക്ക് കൊണ്ടു വരാത്തതിലാവണം ടീച്ചർ ക്ലാസിൽ നിന്ന് പുറത്തു നിർത്തിയിട്ടുണ്ടാവുകയെന്ന് അവൾ ഊഹിച്ചു.കാരണം അത്രയ്ക്ക് മുഷിഞ്ഞതായിരുന്നു അവൻ അന്ന് ഇട്ടിരുന്ന യൂണിഫോം. അവന്റെ ആ നിൽപ്പ് കണ്ടപ്പോൾ അവൾക്കെന്തോ അവനോട് സഹതാപം തോന്നി.
ക്ലാസ്സിൽ തിരിച്ചെത്തിയിട്ടും അവളുടെ മനസ്സ് മുഴുവൻ അവനെ കുറിച്ചോർത്തായിരുന്നു.എന്തിനായിരിക്കും ടീച്ചർ അവനെ ക്ലാസ്സിൽ നിന്ന് വെളിയിൽ നിർത്തിയിട്ടുണ്ടാവുക എങ്ങനെയെങ്കിലും അവനോട് കാര്യങ്ങൾ ചോദിച്ചറിയണമെന്ന് മനസ്സിൽ കണക്കു കൂട്ടി, അവസാന ബെല്ലടിയും കാത്തിരുന്നു സമയം തള്ളി നീക്കി.
അന്നത്തെ ക്ലാസ്സ് കഴിഞ്ഞുള്ള അവസാന ബെല്ലടി മുഴുങ്ങിയപ്പോൾ അവൾ ആദ്യം ഓടിയെത്തി ഗേറ്റിനടുത്തായി നിൽപുറപ്പിച്ചു. പ്രതീക്ഷിച്ചതു പോലെ അൽപ്പസമയത്തിനുള്ളിൽ അവൻ അവിടേക്ക് വരുന്നതായി കണ്ട അവൾ അടുത്തെത്തിയതും അവനെ നോക്കി പറഞ്ഞു.
കുട്ടി ഒന്ന് നിന്നേ.
അവളുടെ ചോദ്യം കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ നടന്നകന്ന അവനോട് അവൾക്കപ്പോൾ ദേഷ്യമാണ് തോന്നിയത്.
പിന്നിടുള്ള രണ്ടു ദിവസവും അവളുടെ കണ്ണുകൾ അവനു വേണ്ടി തിരഞ്ഞുവെങ്കിലും നിരാശയായിരുന്നു ഫലം.
അന്നൊരു ഞായറാഴ്ചയായിരുന്നു. വീട്ടുകാരോടൊത്ത് ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയതായിരുന്നു അവൾ.കല്യാണം കഴിഞ്ഞ് സദ്യയ്ക്കിരുന്നപ്പോഴാണ് ,വിളമ്പാനായുള്ള ഇലയുമായി അവൻ വന്നത്. ഒരു നിമിഷം അവൾ ഒന്ന് പതറിയെങ്കിലും, അവളെ കണ്ടിട്ടും ഭാവഭേദമില്ലാതെ അവൻ തന്റെ ജോലിയിൽ മുഴുകി.
തിരിച്ചു വീട്ടിൽ പോകും വഴി അമ്മയോട് അവനെ പറ്റി പറഞ്ഞപ്പോൾ അവനെ കുറിച്ച് അമ്മയുടെ മനസ്സിലും വിഷമമുളവാക്കി എന്നവൾക്ക് മനസ്സിലായി.
പിറ്റേന്ന് സ്ക്കൂളിൽ ചെന്നപ്പോഴാണ് അപ്രതീക്ഷിതമായി അവൻ അവളുടെ മുന്നിലേക്ക് വന്നു നിന്നത്.
കുട്ടി ഇന്നലെ അവിടെ കണ്ട കാര്യം കൂട്ടുകാരോട് പറയരുത്ട്ടോ.
അവൻ പറഞ്ഞു കഴിഞ്ഞതും നടന്നു നീങ്ങിയപ്പോൾ അവളും അവനെ പിന്തുടർന്നു.അവളുടെ ചോദ്യങ്ങൾക്ക് അവന് മറുപടി പറയാനേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ.
പ്രസാദ് അതായിരുന്നു അവന്റെ പേര്, അച്ഛനില്ലാത്ത വീട്ടിലെ രണ്ടനിയത്തിമാരുടെ ഏട്ടൻ.സുഖമില്ലാത്ത അമ്മ വീട്ടുജോലികൾ ചെയ്ത് കിട്ടുന്ന ഏക വരുമാനമാണ് ജീവിത മാർഗ്ഗം. അനിയത്തിമാർ പഠിക്കാൻ മിടുക്കരായതുകൊണ്ട് ,ഒഴിവു ദിവസങ്ങൾ കൂടാതെ സ്ക്കൂൾ അവധിയെടുത്തും അവൻ അമ്മയെ സഹായിക്കുന്നു. രണ്ട് ദിവസം ക്ലാസ്സിൽ ചെല്ലാത്തതിന്റെ ശിക്ഷയായിട്ടാണ് ടീച്ചർ അന്ന് വെളിയിൽ നിർത്തിയത്. പറഞ്ഞു കഴിഞ്ഞതും നിറഞ്ഞു വന്ന കണ്ണീർ അവൾ കാണാതിരിക്കാനായി അവൻ തിരിഞ്ഞു നടന്നു.
അസ്വസ്ത നിറഞ്ഞ മനസ്സുമായിട്ടാണ് അന്നവൾ വീട്ടിലെത്തിയത്, അമ്മയോടും അച്ഛൻ വിളിച്ചപ്പോഴും അവനെ കുറിച്ചു മാത്രമായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്. മകളുടെ വാക്കുകളിലൂടെ അവന്റെ അവസ്ഥ മനസ്സിലാക്കിയ അവളുടെ വീട്ടുകാർ അങ്ങനെയാണ് അവന്റെ അമ്മയെ വീട്ടുജോലിക്ക് സ്ഥിരമായി ഏർപെടുത്തിയത്. ജോലിക്കാരി എന്നതിലുപരി ആ വീടുമായി നല്ല ബന്ധം സ്ഥാപിക്കാനും, പ്രസാദിനും വീട്ടുകാർക്കും കഴിഞ്ഞു.
അങ്ങനെ +2 പഠനം വരെ അവർ സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു. ഇടയ്ക്കെപ്പോഴേ അവരുടെ ബന്ധം പ്രണയത്തിലേക്ക് വഴിമാറി തുടങ്ങി. പ്രസാദിന്റെ കഴിവിൽ സംതൃപ്തി തോന്നിയ അച്ഛനും ആ ബന്ധം എതിർത്തിരുന്നില്ല.
+2 പഠനത്തിനു ശേഷം എന്ത് എന്ന ചോദ്യത്തിനുത്തരവുമായാണ് ,അവനെ ഗൾഫിലേക്ക് കൊണ്ടുപോകാമെന്ന പ്രിയയുടെ അച്ഛന്റെ ആഗ്രഹം എല്ലാവരും ശരിവെച്ചത്.ബാധ്യതകൾ ഏറെയുള്ള വീട്ടിൽ അതൊരാശ്വാസവുമായിരുന്നു.
എല്ലാം നിശബ്ദമായി കേട്ട് പ്രതികരിക്കാൻ കഴിയാതെ നിൽക്കുന്ന പ്രിയയെ ,എല്ലാം നമുടെ നാളെത്തെ സന്തോഷത്തിനു വേണ്ടിയല്ലേ എന്നവൻ പറഞ്ഞു ആശ്വസിപ്പിക്കുമ്പോൾ അവൾ മനസ്സിലാ മനസ്സോടെ സമ്മതിക്കുകയായിരുന്നു.
അങ്ങനെ ആദ്യമായിഒരു പാട് മോഹങ്ങളും സ്വപ്നങ്ങളുമായി അയാൾ പ്രവാസ ലോകത്തേക്ക് വിമാനം കയറുമ്പോൾ ,അവനു വേണ്ടി ഉള്ളുരുകി പ്രാർത്ഥിക്കാൻ അമ്മയുടേയും, പെങ്ങന്മാരുടേയുമൊപ്പം പ്രിയയുടെ മനസ്സും ഉണ്ടായിരുന്നു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അവന്റെ ബുദ്ധിയും, സാമർത്ഥ്യവുമുപയോഗിച്ച് നല്ലൊരു ജോലി സമ്പാദിക്കാനും, രണ്ട് വർഷത്തിനുള്ളിൽ പെങ്ങന്മാരെ കെട്ടിക്കാനും കഴിഞ്ഞു. അവന്റെ ആ ഉയർച്ചയിൽ പ്രിയയുടെ അച്ഛനും മതിപ്പുളവാക്കി.
രണ്ട് വർഷക്കാലം അവരുടെ പ്രണയവും തളിർത്തു വരികയായിരുന്നു. അവന്റെ വീട്ടുകാർ രക്ഷപെടുന്നതു കാണുമ്പോൾ അവളുടെ മനസ്സും അതിയായി ആഹ്ളാദിച്ചു കൊണ്ടേയിരുന്നു. അനിയത്തിമാരുടെ കല്യാണം നടത്താൻ എല്ലാത്തിനും മുൻപന്തിയിൽ പ്രിയയും വീട്ടുകാരും ആയിരുന്നു.അങ്ങനെ പ്രസാദിന്റെ ഭാവി വധുവായി ജീവിക്കാനുള്ള സ്വപ്നങ്ങൾ നെയ്തു കൊണ്ട് ദിവസങ്ങൾ മുന്നോട്ട് പോകവേ യാണ്..
രണ്ടു ദിവസമായിട്ട് പ്രസാദിന്റെ വിളിയൊന്നും ഇല്ലാത്തത് കൊണ്ട് അവൾ അച്ഛനെ വിളിച്ചന്വേഷിച്ചത്, അദ്ദേഹത്തേയും വിളിച്ചിട്ട് കുറച്ചു ദിവസമായി എന്നായിരുന്നു കിട്ടിയ മറുപടി. ആകെ അസ്വസ്ഥയായിരുന്ന അവളേയും കൂട്ടി പ്രസാദിന്റെ വീട്ടിൽ പോകാനേ ആ അമ്മയ്ക്ക് നിർവ്വാഹമുണ്ടായിരുന്നുള്ളു.
അവിടുന്ന് കിട്ടിയ വാർത്ത വിശ്വസിക്കാനാവാതെ ,അവൾ കുഴഞ്ഞ് വീഴുകയായിരുന്നു.രണ്ട് ദിവസം കഴിഞ്ഞാൽ പ്രസാദ് നാട്ടിൽ വരുന്നുണ്ടത്രേ.... കല്യാണം നടത്താനുള്ള തയ്യാറെടുപ്പോടെ... ഇന്റെർനെറ്റിലൂടെ പരിചയപെട്ട ഗായത്രിയാണ് വധു.
ബോധം തെളിയുമ്പോൾ അവൾ സിറ്റിയിലെ പ്രശസ്തമായ ഹോസ്പിറ്റലിലായിരുന്നു. തികച്ചും മാനസികനില തെറ്റിയ രോഗിയെ പോലെയുള്ള അവളുടെ പെരുമാറ്റം ആ കുടുംബത്തെ തളർത്തുകയായിരുന്നു. മകളുടെ അവസ്ഥയറിഞ്ഞ അച്ഛൻ ജോലി രാജി വെച്ച് അവളുടെ ചികിത്സയ്ക്കായി .ഹോസ്പിറ്റലുകൾ ഓടിയിറങ്ങുകയായിരുന്നു. ജീവിതം തകിടം മറിഞ്ഞ നാളുകൾ.
എല്ലാം അറിഞ്ഞ് അവളെ സ്നേഹിക്കാനും, സ്വീകരിക്കാനും ബന്ധുവും സുഹൃത്തുമായ ഉണ്ണി തയ്യാറായത് ആ കുടുംബത്തിന് വലിയൊരാശ്വാസമായിരുന്നു. ഉണ്ണിയുടെ സ്നേഹവും പരിചരണവും പ്രിയയെ പതുക്കെ പതുക്കെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കാലതാമസം വേണ്ടിവന്നു. ഉണ്ണിയിൽ അവൾ മറ്റൊരു പ്രസാദിനെ കണ്ടെത്തിയിരിക്കുന്നു എന്ന കാര്യം ആ വീട്ടുകാർ സന്തോഷത്തോടു കൂടിയാണ് ഉൾകൊണ്ടത്.
ഒരു ദിവസമെങ്കിലും ഉണ്ണിയേട്ടന്റെ പെണ്ണായി ജീവിക്കണം എന്ന അവളുടെ വാക്കുകൾ യാഥാർത്ഥ്വമാകാൻ ഇനി ദിവസങ്ങൾ ബാക്കി നിൽക്കെയാണ്,
ആ സന്ദേശം അവളെ തേടിയെത്തിയത്.
ഭാര്യയും കുട്ടിയുമായി പ്രസാദ് എവിടെയോ ജീവിക്കുന്നുണ്ടെന്നാണ് അമ്മയിൽ നിന്ന് കിട്ടിയ വിവരം, കൂടുതൽ ചോദിക്കാനും പറയാനും തനിക്കെന്താവകാശം?
ഓർമ്മകളെ ചികഞ്ഞുമാറ്റികൊണ്ട് ഒരിക്കൽ കൂടി അവൾ ഫോൺ കൈയ്യിലെടുത്ത് ആ സന്ദേശം മുഴുവനുo വായിച്ചു.
"മാപ്പ് പറയാൻ പോലും എനിക്ക് അർഹതയില്ലെന്ന് അറിയാം.എങ്കിലും എന്റെ സമാധാനത്തിനു വേണ്ടി നീയിത് അറിയണം. തന്നെ തള്ളി പറഞ്ഞതിനുള്ള ശിക്ഷ മറ്റൊരു രൂപത്തിലാണ് ദൈവം എനിക്ക് വിധിച്ചത്.ഗായത്രി അവൾ ഇന്ന് എന്നോടൊപ്പം ഇല്ല. എന്നെ കൂടാതെ മറ്റൊരു കാമുകൻ കൂടി അവൾക്കുണ്ടെന്ന സത്യം വൈകിയാണ് ഞാൻ അറിഞത്. ഡൈവേഴ്സിനു വേണ്ടി ഞാനിന്ന് കോടതികൾ കയറിയിറങ്ങുന്നു. എന്റെ മോൻ അവന് വേണ്ടിയാണ് ഇനി ഞാൻ ജീവിക്കുന്നത്. തന്റെ കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു. ഭാവി ജീവിതത്തിന് ആശംസകൾ"
സന്ദേശം വായിച്ചു കഴിഞ്ഞ അവളിൽ ചെറിയൊരു നടുക്കമുണ്ടാക്കിയെങ്കിലും, മനോധൈര്യം വീണ്ടെടുത്ത് അവന്റെ മുഖത്തോടൊപ്പം ആ നമ്പർ കൂടി ബ്ലോക്ക് ചെയ്തപ്പോൾ മനസ്സിൽ വല്ലാത്തൊരു സംതൃപ്തി തോന്നി.
മനസ്സുകൊണ്ടുo, ശരീരം കൊണ്ടും ഉണ്ണിയുടെ പെണ്ണായി മാറാൻ തയ്യാറെടുത്ത്, അവൾ അവന്റെ വിളിക്കായി കാeതാർത്തിരുന്നു.
ശുഭം
.....................................................................................
സമർപ്പണം.. ആത്മാർത്ഥ പ്രണയത്തിന്റെ പേരിൽ ചതിക്കപ്പെടേണ്ടി വന്ന എല്ലാ പെൺകുട്ടികൾക്കും.
bye
.......... പത്മിനി നാരായണൻ.............
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo