നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#തനിയെ


നേരിയ ചാറ്റൽ മഴ കാറ്റോടു ചേർന്ന് മുഖത്തേക്ക് വീശിയടിച്ചപ്പോഴാണ് കണ്ണ് തുറന്നത്.ട്രെയിൻ ഏതോ പ്ലാറ്റ്ഫോം വിട്ട് പതിയെ നീങ്ങി തുടങ്ങിയിരിക്കുന്നു.എവിടെയെത്തിയെന്ന് ഒരു നിഃശ്ചയവുമില്ലാതെ ചുറ്റിലും നോക്കി.കോഴിക്കോട് നിന്നും കേറുമ്പോൾ കൂടെ ഉണ്ടായിരുന്ന ആ ചേച്ചി ഇറങ്ങി കാണണം.
സ്ലീപ്പർ ക്ലാസ് ആയത് കൊണ്ട് വലിയ തിരക്കില്ലായിരുന്നു.എങ്കിലും അപരിചിതമായ മുഖങ്ങൾ എന്നിൽ ചെറിയ നിരാശയുണ്ടാക്കി.മലയാളികളെന്ന് പറയാൻ രണ്ടോ മൂന്നോ പേർ മാത്രം.അതിലൊരുത്തൻ ഇടയ്ക്കിടെ എന്നെ ശ്രദ്ധിക്കും പോലെ..
ഫോണെടുത്ത് സമയം നോക്കി. യാത്ര ആരംഭിച്ചിട്ടിപ്പോൾ 6 മണിക്കൂർ പിന്നിട്ടിരിക്കുന്നു.എപ്പോഴായിരിക്കും ഞാനുറങ്ങിപ്പോയത് സ്ഥലകാല ബോധമില്ലാതെ എന്തുറക്കമാണ് ഉറങ്ങിയത്?
പുറം കാഴ്ചയിലേക്ക് ശ്രദ്ധ തിരിച്ചിരുന്നെങ്കിലും ഉള്ളിൽ ഒരു നൂറായിരം ആശങ്കകളായിരുന്നു.
ചാറ്റൽ മഴ ശക്തി പ്രാപിക്കാൻ തുടങ്ങി.നട്ടുച്ചയിലും മേഘമിരുണ്ട് ഇരുട്ട് വന്ന് നിറയുന്നുണ്ട്.ട്രെയിനിൽ നേരിയ വെളിച്ചം തെളിഞ്ഞു .വിൻഡോ ഷട്ടർ താഴ്ത്തി വീണ്ടും കണ്ണടച്ച് കിടന്നു.
എം സി എ കഴിഞ്ഞ് ഇതിപ്പോ മൂന്നാമത്തെ ഇന്റർവ്യൂയാണ് നാളെ അറ്റൻഡ് ചെയ്യാൻ പോകുന്നത്.ബാംഗ്ലൂരിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ.
ഇന്ന് ബാംഗ്ലൂരുള്ള അമ്മയുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് നാളെ രാവിലെ ഒമ്പതിന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം.വൈകുന്നേരം ആറു മണിയോടെ ട്രെയിൻ സ്റ്റേഷനിൽ എത്തും അവിടെ അവരാരെങ്കിലും കാത്ത് നിൽക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്.ഇത്രയും ദൂരം ഒറ്റക്കൊരു യാത്ര ആദ്യമായാണ്. ശെരിക്കും പറഞ്ഞാൽ മറ്റുള്ളവരിൽ നിന്നും ഒരൊളിച്ചോട്ടം.
പഠനം കഴിഞ്ഞ ആ മാസത്തിൽ തന്നെ ആയിരുന്നു മനുവുമായുള്ള വിവാഹ നിശ്‌ചയം.ആദ്യമൊക്കെ വളരെ സ്നേഹത്തോടെ സംസാരിച്ചിരുന്ന ആൾ പോകെ പോകെ മറ്റൊരു രീതിയിലായി പെരുമാറ്റം .വിളിക്കുന്നിടത്തെല്ലാം കൂടെ ചെല്ലണമെന്നായി.വിവാഹം കഴിയാതെ ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോൾ പിന്നെ സ്ത്രീധനത്തെ കുറിച്ചായി സംസാരം.അച്ഛൻ ഗൾഫിലാണെങ്കിലും സമ്പാദ്യമെന്ന് പറയാൻ ഞങ്ങൾ മൂന്ന് പെൺമക്കളല്ലാതെ മറ്റൊന്നുമില്ലാത്തത് കൊണ്ട് ,ആദ്യമേ അതേ കുറിച്ച് സംസാരിച്ചതായിരുന്നു.നല്ല വിദ്യാഭ്യാസം ഞാനെന്റെ മക്കൾക്ക് നൽകും അതാണ് ഞാൻ നൽകുന്ന സ്ത്രീധനം എന്നച്ഛൻ പറഞ്ഞിട്ടും,എന്ത് കിട്ടും എന്നതിനെ കുറിച്ച് അയാൾ അന്വേഷിച്ച് കൊണ്ടേയിരുന്നു .സഹികെട്ട് എനിക്കീ വിവാഹം വേണ്ടച്ഛ എന്ന് പറയുമ്പോൾ അച്ഛനെന്റെ കൂടെ നിന്ന് ആശ്വസിപ്പിച്ചു.വിവാഹത്തിന് ഒരു മാസം മുമ്പേ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു.പക്ഷെ ബന്ധുക്കളെന്ന് അറിയപ്പെടുന്നവർ തന്നെ പലതും പറഞ്ഞു നടന്നു.എല്ലാവരുടെയും ചോദ്യങ്ങൾക്കും കുത്ത് വാക്കുകൾക്കും ഇടയിൽ നിന്നും താത്കാലികമായി ഒരൊളിച്ചോട്ടം.
അമ്മ പല തവണ പറഞ്ഞതാണ് തനിയെ ഒരു യാത്ര വേണ്ട.അമ്മാവന്റെ മോൻ കൂട്ട് വന്നോളുമെന്ന് .ഒറ്റക്ക് പൊയ്ക്കോളാം എന്ന് എനിക്കായിരുന്നു നിർബന്ധം.അല്ലേലും അവനെ കൂടെ കൂട്ടിയിട്ട് എന്ത് കാര്യം.ആണുങ്ങളെ പൊതുവെ വിശ്വസിക്കാൻ കൊള്ളില്ല .അവനെ തീരെയും.ജോലികിട്ടിയാലും ഇടക്കുള്ള യാത്രകൾ ഞാൻ ഒറ്റക്ക് തന്നെ ചെയ്യണ്ടേ? എന്റെ മുടന്തൻ ന്യായങ്ങൾക്ക് മുന്നിൽ അമ്മയുടെ വാ അടഞ്ഞു.പക്ഷെ ഇപ്പൊ എന്തോ മനസ്സിന് വല്ലാത്തൊരു ഭാരം.ഫോണെടുത്ത് അമ്മയുടെ ഫോണിലേക്കു ഡയൽ ചെയ്‌തെങ്കിലും കിട്ടുന്നെ ഇല്ലായിരുന്നു.
"എന്താ കാൾ കണക്ട് ആവുന്നില്ലേ?"
വീണ്ടും വീണ്ടും ഡയൽ ചെയ്യുന്നത് കാണ്ടാവണം എതിർ സീറ്റിലിരുന്ന അവനെന്നോട് ചോദിച്ചു.
ഉള്ളിലുള്ള നിരാശ മുഖത്തേക്ക് പ്രതിഫലിപ്പിക്കാതിരിക്കാൻ പാടുപെട്ട് ഒരു പുച്ഛ ഭാവത്തോടെ ഞാനവനെ നോക്കി.
മറുപടിയൊന്നും പറയാത്തത് കൊണ്ടാകാം പിന്നെ ഒന്നും മിണ്ടിയില്ല. പുറത്ത് മഴകനത്ത് കൊണ്ടിരുന്നു.ട്രെയിനിന്റെ വേഗത തീരെ കുറഞ്ഞു കുറഞ്ഞു വന്നു.
ആറു മണിയോടെ യശ്വന്തപുർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരേണ്ട ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് എത്തിയത്.മഴക്ക് നേരിയ ശമനമുണ്ടായിരുന്നു.പുറത്തിറങ്ങിയെങ്കിലും പരിചയമുള്ള ഒരു മുഖവും എനിക്കായ് കാത്തു നിന്നില്ല.ഫോൺ ചാർജ് തീർന്ന് സ്വിച് ഓഫ് ആകാനായിരിക്കുന്നു.കയ്യിലുള്ള നമ്പറിൽ പലതവണ വിളിച്ച് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുമ്പോഴാണ് പിറകിൽ നിന്നും ഒരു ചോദ്യം
"എങ്ങോട്ടാണ് പോകേണ്ടത്?"
തിരിഞ്ഞ് നോക്കിയ ഞാൻ ഞെട്ടി. ട്രെയിനിൽ വെച്ച് കണ്ട അവൻ തന്നെ.
ഇവനെന്തിനാവാം എന്നെ ഇങ്ങനെ പിന്തുടരുന്നത്?
"ഇവിടെ ഈ നേരത്തതിങ്ങനെ ഒറ്റക്ക് നില്കുന്നത് ബുദ്ധിയല്ല .ആർകെങ്കിലും വിളിക്കണമെങ്കിൽ ഇതിൽ നിന്ന് വിളിച്ചോളൂ"
അവൻ ഫോണെടൂത്ത് എന്റെ നേർക്ക് നീട്ടി.
ഞാൻ വലിയ പ്രതീക്ഷയോടെ അത് വാങ്ങി.
ഡയൽ ചെയ്ത നമ്പർ ചെക്ക് ചെയ്യാൻ നിർദേശിച്ച് അതും നിരാശയിൽ അവസാനിച്ചു..
"എവിടേക്കാണ് പോകേണ്ടത്?"
എനിക്ക് പറഞ്ഞു കൊടുക്കാൻ ഈ നമ്പറല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.
"ഞാനിവിടെ ഒരു ഇന്റർവ്യൂന് വന്നതാണ്..നാളെയാണ്..
കുടുംബക്കാരുണ്ട് ഇവിടെ.
വരാമെന്ന് പറഞ്ഞതാണ്...."
സങ്കടവും നിരാശയും ഒന്നിച്ച് വന്നെന്റെ ശബ്ദമിടറി.
"വിരോധമില്ലെങ്കിൽ കൂടെ വന്നോളൂ.ഞാൻ പെങ്ങളുടെയും അളിയന്റെയും കൂടെയാണ് താമസം.അവിടെ എത്തീട്ട് എന്തെങ്കിലും ചെയ്‌യാം ഈ പെരും മഴയിൽ ഇവിടിങ്ങനെ തനിച്ച്..."
എന്റെ അഹങ്കാരത്തിന്റെ മുനയൊടിഞ്ഞു.അഭയ സ്ഥാനം കിട്ടിയ പോലെ ഞാനവന്റെ പിറകെ നടന്നു.നിറഞ്ഞ് വന്ന മിഴികൾ വെറുതെ ആരെയൊക്കെയോ തിരഞ്ഞു.
ഒരു ടാക്‌സി വിളിച്ച് എന്നോടതിൽ കേറാൻ ആവശ്യപ്പെട്ടു.ഇടക്കവൻ ആർക്കൊക്കെയോ വിളിക്കുന്നുണ്ടായിരുന്നെങ്കിലും കാൾ കണക്ട് ആവാതെ പല തവണ ഫോൺ കട്ട് ചെയ്തു .അല്പദൂരം പിന്നിട്ട് ഒരു ഫ്ളാറ്റിന് മുന്നിൽ ആ ടാക്‌സി നിന്നു.ലിഫ്റ്റിന് നേരെ നടക്കുമ്പോൾ ഭയം കൊണ്ടെന്റെ കാലുകൾ വിറക്കുന്നുണ്ടായിരുന്നു.അടുത്ത നിമിഷം എന്തും സംഭവിക്കാം വലിയൊരു ട്രാപ്പിലാണ് നീ വന്ന് പെട്ടതെന്ന് മനസ്സെന്നോട് പറഞ്ഞ് കൊണ്ടേയിരുന്നു.ലിഫ്റ്റിൽ കേറി ഏഴാം നമ്പർ അമർത്തി അവനെന്റെ മുഖത്തേക്ക് നോക്കി.
"എവിടെയാണ് ഇന്റർവ്യൂ?"
പറയാനൊന്നും കിട്ടാതെ ബാഗിൽ നിന്നും കമ്പനിയുടെ അഡ്രെസ്സ് എടുത്ത് ഞാനവന് നേരെ നീട്ടി.എന്റെ കൈ വിറക്കുന്നുണ്ടായിരുന്നു.
"എന്തിനാണിങ്ങനെ പേടിക്കുന്നത്.എന്നെ നല്ലൊരു സുഹൃത്തായി കാണാം"
ഞാൻ ഒന്നും മിണ്ടിയില്ല.
ലിഫ്റ്റിറങ്ങി എഴുപത്തി മൂന്നാം നമ്പർ വാതിലിനരികിലെത്തി.മറ്റു വാതിലുകളെല്ലാം അടഞ്ഞ് കിടക്കുന്നു.ചുറ്റിലും ഭയാനകരമായ നിശബ്‌ദത മാത്രം. അതിനെ കീറിമുറിക്കാനെന്നവണ്ണം മഴ തിമിർത്ത് പെയ്യുന്നു .കാളിങ് ബെൽ അടിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല.
"ഇതെവിടെ പോയി കിടക്ക വിളിച്ചാ ഫോണും എടുക്കില്ല"
പിറുപിറുത്ത് കൊണ്ട് അവൻ വീണ്ടും ഫോണെടുത്ത് ആർക്കോ ഡയൽ ചെയ്തു.ഇപ്രാവശ്യം മറുതലക്കൽ ഒരു സ്ത്രീ ശബ്ദം.
"ചേച്ചീ എവിടാ ?വാതിൽ തുറക്ക്
എന്ത് ?? എപ്പോ ?? എന്തായിരുന്നു ?
ആ ശെരി "
"അവരിവിടെ ഇല്ല.അളിയന്റെ അമ്മാവന്റെ മോൻ ഒരാക്സിഡന്റിൽ മരിച്ചു.പെട്ടന്ന് പോകേണ്ടി വന്നത്രെ"
ഫോൺ വെച്ചു കൊണ്ട് എന്നോടിത് പറയുന്നതിനിടയിൽ ചാരിവെച്ച ഒരു ചെറിയ വിൻഡോയിലൂടെ കയ്യിട്ട് ചാവി എടുത്തുകൊണ്ടവൻ വാതിൽ തുറന്നു.
"പേടിക്കണ്ട കേറി വന്നോളൂ"
ഒരു നിമിഷം എന്ത് വേണമെന്നറിയാതെ ഞാൻ പകച്ചു നിന്നു.
തെരുവിലേക്ക് ഇറങ്ങുന്നതിലും ഭേദം ഇത് തന്നെയാണെന്ന് മനസ്സ് പറഞ്ഞു.
"ആ റൂം ഉപയോഗിച്ചോളൂ .ഇവിടെ രണ്ട് റൂമേ ഒള്ളു അതാണ് ഞാൻ ഉപയോഗിക്കുന്ന റൂം.ഇന്നൊരു ഡേ അല്ലെ ഞാനിവിടെ എവിടേലും കിടന്നോളാ.
ആ പിന്നേയ് അതിന്റെ ലോക്ക് കേടാണ്.അഡ്ജസ്റ്റ് ചെയ്യണം.മറ്റേ റും അവർ ലോക്ക് ചെയ്തിട്ടുണ്ടാകും"
വെള്ളിടിവാൾ ഏറ്റ പോലെ അതെന്റെ കാതിലേക്ക് വീണ്ടും വന്ന് മുഴങ്ങി.ഇറങ്ങി ഓടിയാലോ?പക്ഷെ എവിടെം വരേ?
"വിശക്കുന്നില്ലേ ഞാനെന്തേലും വാങ്ങിയിട്ട് വരാം"
വിശപ്പും ദാഹവുമൊക്കെ ഇല്ലാതായിരിക്കുന്നു.എങ്കിലും ഞാനൊന്നും പറഞ്ഞില്ല.അവൻ പുറത്തേക്ക് പോയതും ഞാനവിടെ ചുറ്റിലും നോക്കി.
ഈശ്വരാ ഞാൻ പെട്ട് പോയോ?ഇവന്റെ കൈ കൊണ്ടായിരിക്കുമോ എന്റെ മരണം.ഒറ്റക്കൊരു ഫ്ലാറ്റിൽ ഒരു യുവാവിന്റെ കയ്യിൽ അകപ്പെട്ടാൽ....
ആവശ്യമില്ലാത്ത പല ചിന്തകളും മനസിലേക്ക് കേറി വന്നു.തല കറങ്ങുന്ന പോലെ തോന്നി.റൂമിൽ കേറി മൊബൈൽ ചാർജിൽ ഇട്ടു. ശേഷം അടുക്കളയിലേക്ക് നടന്നു.ഒരു ചെറിയ ഷെൽഫിന് അരികിൽ കറിക്കത്തി ഇരിക്കുന്നതെന്റെ ശ്രദ്ധയിൽ പെട്ടു.മറ്റൊന്നും ഞാനപ്പോൾ ആലോചിച്ചില്ല.അതുമെടുത്ത് തിരിഞ്ഞ് നടക്കുമ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്.കൈ ഷ്വാളിനകത്തേക്ക് ഒളിപ്പിച്ച് വെച്ച് വാതിൽ തുറന്നതും,കയ്യിൽ രണ്ട് പൊതിയുമായ് അവൻ ചിരിച്ച് നിൽക്കുന്നു.
നിന്റെ ഈ ചിരിയൊക്കെ എന്തിനാണെന്ന് എനിക്ക് നന്നായിട്ടറിയാം ഞാൻ മനസ്സിൽ പറഞ്ഞ് കൊണ്ട് തിരിഞ്ഞ് നടന്നു.
കഴിച്ചെന്ന് വരുത്തി തീർത്ത് എഴുന്നേറ്റു. ചാർജിൽ വെച്ചിരുന്ന ഫോൺ സ്വിച് ഓൺ ചെയ്ത് നോട്ട് പാഡിൽ അവൻ ടാക്‌സിക്കാരനോട് പറഞ്ഞ സ്ഥലവും ഫ്ലാറ്റ് നമ്പറും കുറിച്ച് വെച്ചു.കൂടെ ഞാനൊരു അപകടത്തിൽ പെട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും ടൈപ്പ് ചെയ്ത് സേവ് എന്നമർത്തി.ഒരപകടം എപ്പോഴും പ്രതീക്ഷിക്കാം.പെട്ടെന്നെടുത്ത് ആർക്കെങ്കിലും സെന്റ് ചെയ്യാൻ വേണ്ടിയായിരുന്നു അത്.
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും സമാധാനം കിട്ടിയില്ല .ലൈറ്റ് അണക്കാനെന്തോ ധൈര്യവുമില്ലായിരുന്നു.കത്തി തലയിണക്ക് താഴെ തന്നെ കരുതി.എപ്പോഴും തുറക്കപ്പെടാവുന്ന ചാരിയ വാതിലിലേക്ക് തന്നെ മിഴികൾ തുറന്ന് കിടന്നു.
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.ചാരിയ വാതിൽ ചെറിയൊരു ശബ്ദത്തോടെ പതിയെ തുറക്കപ്പെട്ടു.ഭയം കൊണ്ട് ഞാൻ കണ്ണുകൾ ഇറുകെ അടച്ചു.കൈ തലയിണക്കടിയിലൂടെ കത്തിയിൽ മുറുക്കെ പിടിച്ചു.നിമിഷങ്ങൾക്ക് ശേഷവും അനക്കമൊന്നുമില്ലാതായപ്പോൾ പതിയെ മിഴികൾ തുറന്ന് നോക്കി .എനിക്ക് അഭിമുഖമായുള്ള ഷെൽഫിൽ നിന്നും ഏതോ ബുക്ക് തിരയുകയാണവൻ .ശ്വാസം അടക്കി പിടിച്ച് ഉറക്കം നടിച്ച് തന്നെ കിടന്നു.ഏതോ പേപ്പർസ് കയ്യിലെടുത്ത് അവൻ ശബ്ദമുണ്ടാക്കാതെ തിരിഞ്ഞ് നടന്നു.അപ്പോഴായിരിക്കണം എന്നെ ശ്രദ്ധിച്ചത്.മറ്റൊരു ഷെൽഫിൽ നിന്നും ഒരു പുതപ്പെടുത്ത് എന്നെ പുതപ്പിച്ച് വാതിൽ പതിയെ ചാരി അവൻ പുറത്തേക്ക് പോയി.
ദീര്ഘമായൊരു നിശ്വാസത്തോടെ ഞാൻ കണ്ണ് തുറന്നു.ഹൃദയമിടിപ്പിന്റെ താളം പതിയെ സാധാരണ ഗതിയിലേക്കെത്തുന്നത് ഞാനറിഞ്ഞു .എന്റെ സകല പുരുഷ സങ്കല്പങ്ങളെയും മാറ്റിമറിച്ച് തന്റെ ആരുമല്ലാത്ത ഒരാണിന്റെ സംരക്ഷണം ഞാനാദ്യമായി അനുഭവിച്ചു. ആശ്വാസത്തിന്റെ നീർതുള്ളികൾ എന്റെ അനുവാദത്തിന് കാത്ത് നിൽക്കാതെ പൊഴിഞ്ഞ് കൊണ്ടിരുന്നു.
ചാറ്റൽ മഴയോടെയാണ് പിറ്റേന്നും നേരം പുലർന്നത്.ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് തനിയെ പൊയ്ക്കോളാമെന്ന് പറഞ്ഞെങ്കിലും എന്റെ കൂടെ വന്നു.തിരിച്ച് നാട്ടിലേക്ക് പോകുമ്പോൾ സ്റ്റേഷനിൽ പോകേണ്ട വഴിയും ഓരോ കാര്യങ്ങളും പറഞ്ഞ് തന്നു കൊണ്ടേ ഇരുന്നു.പിരിയാൻ നേരം അവന്റെ നമ്പരാണ് എന്ത് ആവിശ്യമുണ്ടെങ്കിലും വിളിക്കാമെന്ന് പറഞ്ഞ് ഒരു കടലാസ് കഷ്ണം എനിക്ക് നേരെ നീട്ടി.ഞാനത് വാങ്ങി ഒരു നന്ദിവാക്ക് പോലും പറയാതെ തിരിഞ്ഞ് നടന്നു.പതിയെ തുറന്ന് നോക്കി. 'കിരൺ' നീല മഷിയിൽ ഭംഗിയായെഴുതിയ ആ പേര് വീണ്ടും വീണ്ടും വായിച്ചു.ശേഷം കൈ കൊണ്ട് ചുരുട്ടി ആ കടലാസ് തുണ്ട് ദൂരേക്കെറിഞ്ഞു.ഞങ്ങൾ ഇനിയും കാണേണ്ടവരാണ്..മനസ്സ് വെറുതെ പറഞ്ഞു തിരിഞ്ഞ് നോക്കുമ്പോൾ അവൻ നിന്നിടം ശ്യൂന്യമായിരുന്നു.എങ്കിലും നിരാശ തോന്നിയില്ല.ആത്മവിശ്വാസത്തോടെ ഓഫീസിന്റെ പടികൾ കേറുമ്പോൾ മഴ തോർന്നിരുന്നു എന്റെ മനസുപോലെ...
Sebiya thasnim

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot