നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പേ


പേ
***************************************************************************************************************
പകലിന്റെ നിറം മങ്ങി.ഒരു കാത്തിരിപ്പിന്റെ അവസാനമെന്ന പോലെ ആകാശത്തിന്റെ മേഘക്കാടുകളില്‍ നിന്ന് ഇരുട്ട് നഗരത്തിനു മേല്‍ ഒളിഞ്ഞു നോക്കാന്‍ തുടങ്ങുകയാണ്.
നഗരത്തിലെ തിരക്കേറിയ ആ തെരുവില്‍ നിന്ന് കുറച്ചു അകന്നു മാറി,പഴയ പോലീസ് സ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനു സമീപത്തെ ഓട്ടോറിക്ഷയുടെ അടിയില്‍ കിടന്ന ചെമ്പന്‍ മയക്കം വിട്ടുണര്‍ന്നു. .ആ ഓട്ടോ പോലെ പണ്ട് പിടിച്ചിട്ട മറ്റു കുറച്ചു വാഹനങ്ങള്‍ കൂടി അവിടെ കിടപ്പുണ്ട്.എല്ലാ വാഹനങ്ങളും തുര്മ്പ് പിടിച്ചു അവയില്‍ കാട് പടര്‍ന്നു പിടിച്ചു മറഞ്ഞു കിടക്കുകയാണ്.ധാരാളം ആളുകള്‍ വന്നു കൊണ്ടിരുന്ന ആ സ്ഥലം പുതിയ സിവില്‍ സ്റേഷന്‍ വന്നതോട് കൂടി വിജനമായി.ഉപേക്ഷിക്കപ്പെട്ടതിന്റെ മൗനം അവിടമെല്ലാം ഉറഞ്ഞു കിടന്നു.വാഹനങ്ങളിലെ തുരുമ്പ് പോലെ.
ചെമ്പന്‍ തല ഉയര്‍ത്താന്‍ ശ്രമിച്ചു.കഠിനമായ ക്ഷീണവും ,വേദനയും അവനെ പൊതിഞ്ഞു.മൂന്ന് ദിവസം മുന്പ് കഷ്ടിച്ചാണ്‌ അവന്‍ രക്ഷപെട്ടത്.ഏറു കൃത്യമായി വാലിനാണ് കൊണ്ടത്‌. അവിടം ചതഞ്ഞു ,ചോര ഉണങ്ങി പിടിച്ചു കിടക്കുന്നു.പിന്നെ ഒരു കല്ല്‌ പുറം കാലിനു കൊണ്ടു.മുടന്തി കൊണ്ട് പാഞ്ഞു. നഗരത്തിലെ ഊട് വഴികള്‍ നന്നായി അറിയാവുന്നത് കൊണ്ട് കഷ്ടിച്ച് രക്ഷപെട്ടു.ഇപ്പോള്‍ അവനെ ആരും ചെമ്പന്‍ എന്നു വിളിക്കുമെന്ന് തോന്നുന്നില്ല.രോമങ്ങള്‍ മുക്കാലും കൊഴിഞ്ഞിരിക്കുന്നു.ശരീരം നന്നേ ക്ഷീണിച്ചിരിക്കുന്നു.
അല്ലെങ്കില്‍ ഇനി ആരാണ് അവനെ ചെമ്പന്‍ എന്ന് വിളിക്കാന്‍ ഉള്ളത്?ആറു നായകള്‍ ഉണ്ടായിരുന്നു ആ ചെറു പട്ടണത്തില്‍.തെരുവ് നായ്ക്കളുടെ രണ്ടു കുടുംബങ്ങള്‍.നാട്ടിലാകെ തെരുവ് നായ്ക്കളെ കൊല്ലാന്‍ ആരംഭിച്ചതിന്റെ അലയൊലി അവിടെയും എത്തി.ഓരോന്നായി അവന്റെ കൂടപ്പിറപ്പുകളും മാതാപിതാക്കളും കൊല്ലപ്പെട്ടു.ഒടുവില്‍ ചെമ്പന്‍ മാത്രം ബാക്കിയായി.ഒടുവിലത്തെ തെരുവ് നായ്.
തെരുവില്‍ നിന്ന് അകലെയുള്ള വിജനമായ ഈ സ്ഥലത്ത് തളര്‍ച്ചയോടെ മയക്കത്തില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ താന്‍ തനിച്ചാണ് എന്നുള്ള ഓര്‍മ്മ ഒരു വെളിപാട്‌ പോലെ വീണ്ടും ചെമ്പനില്‍ ഉണര്‍ന്നു. .കണ്ണില്‍ നിന്ന് വെള്ളം ധാരയായി ഒഴുകി.ഉണങ്ങി പിടിച്ചു നിന്ന മുഖത്തെ രോമങ്ങള്‍ നനഞ്ഞു.
എല്ലാ നായ്ക്കളെയും കൊന്നത് ഒരാളാണ്.വിജയന്‍.ബിവറെജ് ഷോപ്പിനു സമീപം തട്ടുകട നടത്തുന്നയാള്‍.ക്രൂരത ചുവന്നു കലങ്ങിയ കണ്ണുകള്‍ ഉള്ള മദ്യപാനി.പട്ടണത്തില്‍ നിന്ന് തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യാന്‍ പ്രതിജ്ഞ എടുത്ത പഞ്ചായത്ത് പ്രസിഡന്റ് അനിലിനിന്റെ സഹായി.അനില്‍ പറഞ്ഞാല്‍ അയാള്‍ തെരുവ് നായ്ക്കളെ മാത്രമല്ല മനുഷ്യരെയും ഒരു പക്ഷെ കൊന്നേനെ...തെരുവിനോട് ചേര്‍ന്നുള്ള പുറമ്പോക്കില്‍ ,നഗര വികസനത്തിന് റോഡു വലുതാക്കിയപ്പോള്‍ വിജയന്റെ് കൂര മാത്രം പോയില്ല.പുതുക്കിയ റോഡിന്റെ ഒരു അരികില്‍ ഒരു ഷെഡ്‌ കെട്ടി അയാള്‍ കഴിയുന്നതും തിരക്കേറിയ ബിവറേജ് ഷോപ്പിന്റെ അരികില്‍ തട്ട് കട തുറന്നു നടത്തുന്നതും അനിലിന്റെ കാരുണ്യം കൂടി കൊണ്ടാണ്.
വിശപ്പ്‌ കത്തുകയാണ്‌.ചെമ്പന്‍ ശരീരം പതുകെ ഇഴഞ്ഞു വാഹനത്തിന്റെ വെളിയില്‍ ഇറങ്ങി.നാല് കാലില്‍ നിവര്ന്നു നില്ക്കാ ന്‍ ശ്രമിച്ചു.എന്തെങ്കിലും തിന്നാന്‍ കിട്ടിയിരുന്നെങ്കില്‍!!നഗരത്തിലെ ഹോട്ടലുകളുടെ അരികിലെ കുപ്പകളില്‍ നിന്ന് വയറു നിറയെ തിന്നു ,കടകളുടെ മുന്നിലെ തണുത്ത സിമന്റ് തറകളില്‍ മയങ്ങിക്കിടന്ന നാളുകള്‍ അവന്‍ ഓര്‍മ്മിച്ചു..ആ ഉറക്കത്തില്‍ കണ്ടിരുന്ന അര്‍ത്ഥമില്ലാത്ത സ്വപ്‌നങ്ങള്‍ എന്തിനെയായിരുന്നു സൂചിപ്പിച്ചത്?
ചെമ്പന്‍ റോഡിലേക്ക് മുടന്തി നീങ്ങി.തെരുവിന്റെ അങ്ങേയറ്റത്ത്‌ ഒരു കൂരയുണ്ട്.മിക്കവാറും രാത്രി വൈകുമ്പോള്‍ ചെമ്പന്‍ ആ കൂരക്കു പുറകില്‍ പതുങ്ങിയെത്തും.തട്ടുകട നടത്തുന്ന വിജയന്റെ കൂര.അയാളുടെ മകള്‍ കടയില്‍ നിന്ന് മിച്ചം വന്ന ഭക്ഷണം ബക്കറ്റില്‍ പൊന്തക്ക് അരികില്‍ കൊണ്ടുവന്നു വയ്ക്കും.എല്ലാ ദിവസവും രാത്രി പൊന്തയുടെ പിറകില്‍ നിന്ന് എത്തി വലിഞ്ഞു നോക്കുന്ന ചെമ്പന്‍ നിറമുള്ള നായ ബക്കറ്റ് കൊണ്ട് വയ്ക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ പതുങ്ങി വന്നു തിന്നുന്നത് അവള്‍ നോക്കി നില്ക്കും .തീറ്റക്കിടയില്‍ അവന്‍ തല ഉയര്‍ത്തി അവളെ നോക്കും.തെരുവിലെ വിളക്കുകളുടെ പ്രകാശത്തില്‍ നായയുടെ കണ്ണുകള്‍ നന്ദിപൂര്‍വ്വം തിളങ്ങും.അവളെ നോക്കി അത് വാലാട്ടും.വയറു നിറഞ്ഞതിനു ശേഷം ആ നായ എങ്ങോട്ടോ ഓടി പോകും.
അനിലിനു വേണ്ടി വിജയന്‍ നായകളെ കൊന്നതിനു ശേഷം ചെമ്പന്‍ ഭക്ഷണം തേടി അങ്ങോട്ട്‌ പോയിരുന്നില്ല.ചുവന്നു കലങ്ങിയ കണ്ണുകള്‍ ഉള്ള അയാളോട് ചെമ്പന് പക ഉണ്ടായിരുന്നെങ്കിലും അയാളുടെ പതിനഞ്ചു വയസ്സ് പ്രായം മാത്രമുള്ള മകളോട് നായക്ക് വെറുപ്പ് തോന്നിയിരുന്നില്ല.ഇരുട്ടിന്റെ മറ പറ്റി,അജ്ഞാതമായ ഗന്ധങ്ങള്‍ ശ്വസിച്ചു,അവയില്‍ മനുഷ്യന്റെ ഗന്ധം ഉണ്ടോയെന്നു തിരഞ്ഞു ,നായ കുടിലിനു അരികിലേക്ക് മുടന്തി നീങ്ങി.
വിജയന്റെ ആ കൂരക്കുള്ളില്‍ അയാളും അനിലും ഉണ്ടായിരുന്നു.തട്ട് കട നേരത്തെ അടച്ചു വന്ന വിജയനെ അനില്‍ സല്‍ക്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
“ഇപ്പൊ ഒറ്റ തെരുവ് പട്ടി പോലുമില്ല..എല്ലാം നിന്റെ മിടുക്കാണ്.”ഗ്ലാസില്‍ പതിയെ മദ്യം സിപ്പ് ചെയ്തു കൊണ്ട് അനില്‍ പറഞ്ഞു.
“സാറ് പറഞ്ഞാല്‍ ,തെരുവ് പട്ടിയെ അല്ല മനുഷ്യപട്ടികളെ വരെ ഞാന്‍ കൊല്ലം.”ഒറ്റ വലിക്കു ഗ്ലാസ് കാലിയാക്കി വിജയന്‍ പറഞ്ഞു.
“അടുത്ത ആഴ്ച ബോധവത്ക്കരണ ജാഥയും എനിക്ക് സ്വീകരണവും ഒക്കെയുണ്ട്.”അനില്‍ പറഞ്ഞു.
അനില്‍ വീണ്ടും വീണ്ടും വിജയന് ഒഴിച്ച് കൊടുത്തു കൊണ്ടിരുന്നു.
ചെമ്പന്‍ പൊന്തക്കുള്ളില്‍ നിന്ന് തല ഉയര്‍ത്തി നോക്കി.കൂരക്കുള്ളില്‍ മനുഷ്യര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു.അടുക്കള അടഞ്ഞു കിടക്കുന്നു.താനും ചത്തു എന്ന് വിചാരിച്ചു ഇനി ആ പെണ്‍കുട്ടി മിച്ചം വന്ന ഭക്ഷണം തനിക്ക് കൊണ്ട് വന്നു തരുമോയെന്നു അവന്‍ സംശയിച്ചു.
പൊടുന്നനെ അടുക്കള വാതില്‍ തുറന്നു ആ പെണ്‍കുട്ടി വെളിയില്‍ വന്നു.ചെമ്പന്‍ സ്ഥിരം വരുന്ന പൊന്തക്ക് അരികിലേക്ക് അവള്‍ നിരാശയോടെ നോക്കി.പെട്ടെന്ന് അവള്‍ കണ്ടു.പോന്തയുടെ പുറകില്‍ തിളങ്ങുന്ന നീല കണ്ണുകള്‍.അവളുടെ മുഖം പ്രസന്നമായി.അവള്‍ അകത്തേക്ക് പോയി.
കാളുന്ന വയറുമായി ചെമ്പന്‍ പെണ്കു്ട്ടി വരുന്നത് കാത്തു പൊന്തയുടെ പുറകില്‍ പതുങ്ങി.വാതില്‍ തുറക്കുന്നു ശബ്ദം.കയ്യില്‍ ബക്കറ്റുമായി അവള്‍ അരികിലേക്ക് വരികയാണ്‌.
പെട്ടെന്ന് ഒരു മനുഷ്യ ശബ്ദം കേടു.ഒരു നായയുടെ മുരള്‍ച്ച പോലെ.
“എടീ..”
ചെമ്പന്‍ തല ഉയര്‍ത്തി നോക്കി.അവളുടെ പിറകില്‍ ഒരു പ്രേതാത്മാവിനെ പോലെ വെളുത്ത ഖദര്‍ ധരിച്ച മനുഷ്യന്‍.അയാളെ ചെമ്പന്‍ മുന്പ് കണ്ടിട്ടുണ്ട്.നഗരത്തില്‍ പല സ്ഥലങ്ങളില്‍ വച്ച്.ആര്‍ത്തി പൂണ്ട കണ്ണുകള്‍ ഉള്ള മനുഷ്യരെ പട്ടികള്‍ മറക്കില്ല.ചെമ്പന്‍ വേഗം പുറകോട്ടു മുടന്തി നീങ്ങി.
“എത്ര നാളായി നീ എന്നെ പറ്റിച്ചു നടക്കുന്നു.” അനിൽ അവളുടെ ദേഹത്ത് കൈ വച്ചു.
അവള്‍ കുതറി അയാളുടെ കൈ വിടുവിച്ചു ഓടി.ചെമ്പന്‍ പതുങ്ങിയിരുന്ന പൊന്തക്ക് അരികില്‍ വച്ച് അവള്‍ വേരില്‍ കാലു തട്ടി വീണു.കയ്യില്‍ ഇരുന്ന ബക്കറ്റ് തെറിച്ചു ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെ ചിതറി വീണു.
“നിന്റെ തന്ത അവടെ കുടിച്ചു ബോധമില്ലാതെ കിടപ്പുണ്ട്.ആരും അറിയില്ല.”അവളുടെ വായ്‌ പൊത്തി പിടിച്ചു കൊണ്ട് ഒരു നായയെ പോലെ അയാളുടെ നാവു കൊണ്ട് അവളുടെ മുഖത്ത് നക്കി.
അയാള്‍ അവളെ തനിക്കു മുന്നില്‍ ,വച്ച് കീഴ്പെടുത്തുന്നത് നായ കണ്ടു.
എല്ലാം കഴിഞ്ഞപ്പോള്‍ അയാള്‍ എഴുന്നേറ്റ് മുണ്ടും ഷര്‍ട്ടും അണിഞ്ഞു.
“ഇത് നീ ആരോടും പറയാന്‍ നില്ക്കണ്ട.നിന്റെ തന്തക്കും അറിയാം എനിക്ക് നിന്നെ ആഗ്രഹമുള്ള കാര്യം.ഇവിടുത്തെ കിടപ്പും ആ കടയും ഒക്കെ എന്റെ കാരുണ്യം കൊണ്ടാണെന്ന് നിനക്ക് അറിയാമല്ലോ.” അയാളുടെ ശബ്ദം ഒരു പട്ടിയുടെ മുറുമ്മല്‍ പോലെ ആയിരുന്നു.
പിന്നെ ഉള്ള ദിവസങ്ങളില്‍ വിജയന്റെ മകള്‍ പുറത്തിറങ്ങിയില്ല.അവള്‍ മുറിക്കുളില്‍ തന്നെ ചടഞ്ഞു കൂടി.ദിവസങ്ങള്‍ കടന്നു.അനിലിന്റെ നേതൃതത്തില്‍ പട്ടണത്തിലെ റോഡും പരിസരങ്ങളും ബസ്സ്‌സ്ടാണ്ടും മാലിന്യമുക്തമായി.എല്ലായിടത്തും വേസ്റ്റ്ബക്കറ്റുകള്‍ സ്ഥാപിച്ചു.ജനം അയാളെ അഭിനന്ദിച്ചു.
“ഒറ്റ തെരുവ് പട്ടി പോലുമില്ല ഇപ്പോള്‍ നമ്മുടെ പട്ടണത്തില്‍.”അയാള്‍ അഹങ്കാരത്തോടെ പറഞ്ഞു.
എല്ലാം കഴിഞ്ഞു പഞ്ചായത്തിന്റെ ബോധവത്കരണ ജാഥ നടത്തുന്ന ദിവസം എത്തി.ജാഥയുടെ മുന്‍നിരയില്‍ അനില്‍ തന്നെയായിരുന്നു നായകന്‍.
ജാഥ വിജയന്റെ കൂര ഇരിക്കുന്ന തെരുവില്‍ എത്തിയപ്പോള്‍ ഒരു നിമിഷം നിന്നു.തെരുവിന്റെ അങ്ങേയറ്റത്ത്‌ ജാഥയുടെ എതിരായി റോഡിന്റെ നടുവില്‍ ഒരു നായ പ്രത്യക്ഷപെട്ടു.ചെമ്പന്‍രോമങ്ങള്‍ മൂടിയ കാലുകള്‍ പിന്നോട്ട് പതുക്കി നായ ജാഥയുടെ നേര്‍ക്ക് നോക്കി.
അനില്‍ നായയെ കണ്ടു.അപ്പോള്‍ തന്നെ അയാളുടെ കണ്ണുകള്‍ വിജയന്റെ കൂരക്കു നേരെ പാഞ്ഞു.അവിടെ ഒരു ആള്‍ക്കൂട്ടം ഉണ്ടായിരുന്നു.
“വിജയന്റെ മകള് തൂങ്ങി ചത്തു.കുറച്ചു മുൻപ്.കാരണം അറിയില്ല.” ജാഥയുടെ പിറകില്‍ നിന്ന് ആരോ പിറുപിറുത്തു.
പകയുടെ,ദു:ഖത്തിന്റെ ,ബീജങ്ങള്‍ അടങ്ങിയ പേ വിഷ രക്തം ചെമ്പന്റെ ഞരമ്പുകളിലൂടെ പാഞ്ഞു.ഉമ്മിനീര്‍ കടവായിലൂടെ ഒഴുകി.അവന്‍ അനിലിനു നേര്ക്ക് കുതിച്ചു.
അയാള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല.വിജയന്റെ കൂരക്ക് പിറകിലെ പാഴ് മരത്തിന്റെ കൊമ്പില്‍ തൂങ്ങി കിടക്കുന്ന പെണ്കട്ടിയുടെ പാവാടയുടെ ചുവപ്പ് നിറം അവ്യക്തമായി അയാള്‍ കണ്ടു.അയാളുടെ കാലുകള്‍ നിലത്തുറച്ചു.
നായ അയാളുടെ ദേഹത്തേക്ക് പാഞ്ഞു കയറി.അരികില്‍ നിന്ന ആളുകള്‍ ചിതറിയോടി.അയാളുടെ വെളുത്ത ഷര്‍ട്ട്‌ നായ പിച്ചി ചീന്തി.പിന്നെ പേ പിടിച്ച വിഷപ്പല്ലുകള്‍ കഴുത്തിലേക്ക്‌ ആഴ്ത്തി.
(അവസാനിച്ചു)
By Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot