നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

"കോടമഞ്ഞ് പോലെ" (കഥ)

"കോടമഞ്ഞ് പോലെ" (കഥ)
=======================
"കുളീം തേവാരോം കഴിഞ്ഞില്ല്യേ ലക്ഷ്മിയുട്ട്യേ?"
"ഉവ്വ് മൂത്തശ്ശീ"
"മൂത്തശ്ശീടെ കാപ്പി കിട്ടീല്ല്യാലോ കുട്ട്യേ"
"ദാ..കൊണ്ടര്ണൂ മൂത്തശ്ശീ"
ലക്ഷ്മി വടക്കിനിയിലേക്ക് നടന്നു. പാത്രത്തിൽ വെള്ളമെടുത്ത് അടുപ്പത്ത് വച്ചു. വിറക് കൊള്ളികൾ അടുപ്പിൽ തിരുകി. തീപ്പെട്ടിയുരച്ച് ഓലക്കൊടി കത്തിച്ചു അടുപ്പിലേക്ക് നീട്ടി. വിറകിൽ തീ കത്തിപ്പിടിക്കുന്നില്ല. അടുപ്പിൽ നിന്ന് പുക വമിക്കുകയാണ്. കുനിഞ്ഞ് നിന്ന് അടുപ്പിലേക്ക് ശക്തിയായി ഊതി. മൂക്കിലും വായിലും പുക കയറിയപ്പോൾ അവൾ വല്ലാതെ ചുമച്ചു.
"ഈശ്വരാ എന്നാ ഈ നരകത്തീന്ന് ഇനിയൊരു മോചനം" അവൾ ആത്മഗതമെന്നോണം പറഞ്ഞു.
അടുപ്പിലെ തീജ്വാലകൾക്കൊപ്പം ലക്ഷ്മിയുടെ മനസ്സിലെ കനലുകളുയർന്നു.
പത്താം തരം ജയിച്ചപ്പോൾ കൂടുതൽ മാർക്ക് നേടാൻ കഴിഞ്ഞില്ല. നായരായിപ്പോയില്ലേ. കോളേജിൽ പ്രവേശനം ലഭിച്ചില്ല. ജാതി സംവരണ വിഭാഗത്തിൽ പെട്ടതിനാൽ, മാർക്ക് വളരെ കുറവായിട്ടും, കൂട്ടുകാരി രാധക്ക് പട്ടണത്തിലെ പ്രസ്തമായ കോളേജിൽ തന്നെ പ്രവേശനവും ലഭിച്ചു. പിന്നീട് രാധ പ്രീഡിഗ്രി തോറ്റുവെങ്കിലും റവന്യു വകുപ്പിൽ L.D ക്ലർക്കായി ജോലി ലഭിച്ചു. ഉദ്യോഗക്കയറ്റം കിട്ടി ഇന്നവൾ തഹസിൽദാറാണ്.
വയസ്സ് മുപ്പത്തിമൂന്നായി തനിക്ക്. എല്ലാ പെൺകുട്ടികളെയും പോലെ വിവാഹ ജീവിതത്തെ കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ കണ്ടു. ഈ പ്രായത്തിൽ ഇനിയൊരു കല്യാണം നടക്കുമെന്ന് തോന്നുന്നില്ല. മുപ്പത്തിയഞ്ച് വയസ്സായ ഏടത്തിയും വീട്ടിലിരിപ്പാണ്. ഏടത്തിക്ക് ചൊവ്വാദോഷം മൂലമാണ് കല്യാണം നടക്കാതെ പോയതെങ്കിൽ ശുദ്ധ ജാതകക്കാരിയായ തനിക്ക് കല്യാണം നടക്കാതെ പോയത് അമ്മാവന്മാരുടെ കടുംപിടുത്തം മൂലമാണ്. എത്ര ആലോചനകൾ വന്നു. "നമുക്ക് ചേർന്ന ബന്ധമല്ല... തറവാടിത്തമില്ല....സർക്കാരുദ്യോഗസ്ഥനല്ല"...അങ്ങനെ പല കാരണങ്ങൾ പറഞ്ഞ് വന്ന ആലോചനകളെല്ലാം മുടക്കിയത് അമ്മാവന്മാരാണ്. അച്ഛനുണ്ടായിരുന്നെങ്കിൽ തങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു. അച്ഛന്റെ വിരലിൽ തൂങ്ങി പറമ്പിലും പാടത്തുമെല്ലാം നടന്നതും...കാണ്ണിമാങ്ങ പെറുക്കിയതും..മുറ്റത്തെ ഇലഞ്ഞിക്കൊമ്പിലിട്ട ഊഞ്ഞാലിൽ അച്ഛന്റെ മടിയിലുരുന്ന് ഊഞ്ഞാലാടിയതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ഒരു ദിവസം ത്രിസന്ധ്യ നേരത്ത് അങ്ങാടിയിൽ നിന്ന് വരുമ്പോൾ സർപ്പക്കാവിനടുത്ത് വച്ച് സർപ്പ ദംശനമേറ്റതും, വിഷ വൈദ്യൻ വീട്ടിൽ വന്നതും... "നേരത്തോട് നേരം കാലം കൂടൂലാ"യെന്നു പറഞ്ഞതും.. നേരം പുലരും മുമ്പേ അച്ഛൻ തങ്ങളെയെല്ലാം വിട്ടു പോയതും..അച്ഛന്റെ വിറങ്ങലിച്ച ശരീരം കെട്ടിപ്പിടിച്ച് കരഞ്ഞതും...........
"കാപ്പി കാലായില്ല്യേ ലക്ഷ്മിയുട്ട്യേ?"
നേര്യേതിന്റെ അറ്റം കൊണ്ട് കണ്ണുകൾ തുടച്ച്, ചൂടുള്ള കാപ്പിയുമായി ലക്ഷ്മി മുത്തശ്ശിയുടെ അരികിലെത്തി.
"സാവിത്രിക്കുട്ടി എണീറ്റില്ല്യേ?"
"ഇല്ല്യാന്ന് തോന്ന്ണൂ"
"നേരത്തെ എണീക്കില്യ...കുളീംല്യ...തേവരോംല്ല്യാ...മച്ചില് ഭഗവതി കുടിയിരിക്ക്ണ തറവാടാന്നുള്ളൊരു വിചാരോം ല്യാണ്ട്....അശ്രീകരം" മുത്തശ്ശി പിറുപിറുത്തു.
ഇങ്ങനെയൊന്നുമല്ലായിരുന്നു ഏടത്തി. നേരത്തെ എണീക്കും...വീട്ടുകാര്യങ്ങൾ ശ്രദ്ധിക്കും...എല്ലാവരോടും വളരെ സ്നേഹത്തിൽ പെരുമാറിയിരുന്നതാണ്. ഇപ്പൊ എല്ലാ കാര്യങ്ങളോടും ഒരു നിഷേധാത്മക മനോഭാവമാണ്. ഒരുപാട് ആലോചനകൾ വന്നതാണ് ഏടത്തിക്ക്. ചൊവ്വാദോഷം മൂലം ഒന്നും ശരിയായില്ല. ഏഴാം ഭാവത്തിൽ ചൊവ്വയുള്ള ഒരു സ്‌കൂൾ മാഷ്‌ടെ ആലോചന വന്നു. അയാൾക്ക് ഏടത്തിയെ ഇഷ്ടായി, ഏടത്തിക്ക് മാഷിനെയും. പക്ഷേ "കുടുംബ പാരമ്പര്യം നമുക്ക് യോജിച്ചതല്ല" എന്ന് വല്യമ്മാവൻ. അതും കൂടി മുടങ്ങിയതോടെയാണ് ഏടത്തി ഈ മാനസികാവസ്ഥയിലായത്.
"സ്വഭാവം പോലെ തന്നെ അവളുടെ കാര്യങ്ങളും" മുത്തശ്ശിയുടെ ശാപവാക്കുകൾ.
"കാര്യങ്ങളാണ് സ്വഭാവം ഇങ്ങനെയാക്കിയത്" എന്ന് പറയണമെന്ന് തോന്നി ലക്ഷ്മിക്ക്. പക്ഷേ "ധിക്കാരം പറയേ" എന്ന് മുത്തശ്ശി ചോദിക്കേണ്ട എന്ന് വിചാരിച്ച് അവളൊന്നും മിണ്ടിയില്ല.
രണ്ടാമത്തെ അമ്മാവൻ കല്യാണം കഴിച്ച്, എല്ലാ നായന്മാരെയും പോലെ ഭാര്യവീട്ടിലാണ് താമസം. ലക്ഷ്മിയെ കൂടാതെ ഏടത്തി സാവിത്രിയും വല്യമ്മാവനും ചെറിയമ്മാവനും മുത്തശ്ശിയും അമ്മയും അമ്മയുടെ അനുജത്തിയുമാണ് ഈ നാലുകെട്ടിൽ താമസക്കാർ. ചെറിയമ്മയും ചൊവ്വാ ദോഷക്കാരിയായതിനാൽ കല്യാണം കഴിക്കാതെ വീട്ടിലിരിപ്പാണ്. വല്യമ്മാവനും ചെറിയമ്മാവനും കല്യാണം കഴിച്ചിട്ടില്ല. ചെറിയാമ്മാവൻ ഒരു പ്രേമനൈരാശ്യക്കാരനാണത്രെ. വല്യമ്മാവൻ കല്യാണം കഴിക്കാതിരുന്നതിന്റെ കാരണം ആർക്കും അറിയില്ല.
 അമ്മാവന്മാർ മൂന്ന് പേരും തൊഴിൽ രഹിതരാണ്. വല്യമ്മാവനാണ് വീട്ടുകാര്യങ്ങൾ നോക്കുന്നത്. ഉണ്ണാനുള്ള അരിക്ക് വേണ്ട കൃഷിയുണ്ട്. വലിയൊരു പറമ്പ്. പറമ്പ് നിറയെ മാവും പ്ലാവും പുളിയും ആഞ്ഞിലിയുമെല്ലാമുണ്ട്. ഒന്ന് രണ്ട് പറമ്പുകൾ വേറെയും. അത്യാവശ്യം നാളികേരമുണ്ട്. വീട്ടുചെലവുകൾ അത് കൊണ്ട് കഷ്ടിച്ച് കഴിയും. മാങ്ങാക്കാലമായാൽ പിന്നെ എല്ലാത്തിനും മാങ്ങയാണ്. കണ്ണിമാങ്ങ കൊണ്ട് കാടുമാങ്ങയുണ്ടാക്കും, മാങ്ങാ അച്ചാറ്, ഉപ്പിലിട്ട മാങ്ങ അടുത്ത മാങ്ങാക്കാലം വരെയുണ്ടാകും. മാങ്ങ പഴുത്താൽ എന്നും മാമ്പഴ പുളിശ്ശേരി, മൽസ്യം വല്ലപ്പോഴുമേ വാങ്ങൂ. വാങ്ങാറില്ല എന്ന് തന്നെ പറയാം. മാംസത്തിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. പരിപ്പ് കൊണ്ടൊരു മുളകൂഷ്യം, കൊണ്ടാട്ട മുളകും. അതാണ് എന്നും ഊണിനുള്ള കൂട്ടാൻ. ഇടക്ക് പപ്പടം കിട്ടിയെങ്കിലായി. ചക്കക്കാലമായാൽ പിന്നെ എല്ലാത്തിനും ചക്ക തന്നെ. ചെറുതാവുമ്പോൾ ഇടിച്ചക്ക, വലുതായാൽ എന്നും ചക്കക്കൂട്ടാൻ. പഴുത്താൽ പിന്നെ എന്നും ഒരു നേരം ചക്ക. അങ്ങനെയൊക്കെയാണ് ഭക്ഷണ രീതി.
സാവിത്രിയും പത്താം തരം പാസ്സായതാണ്. ലക്ഷ്മി പത്തിൽ ജയിച്ച ശേഷം രണ്ട് പേരും കൂടി ടൈപ്പ് റൈറ്റിങ്ങും ഷോർട് ഹാൻഡും പഠിക്കാൻ പോയി. രണ്ട് കൊല്ലം കൊണ്ട് രണ്ട് പേരും ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷും മലയാളവും ലോവറും ഹയറും ഷോർട് ഹാൻഡും പാസ്സായി. L.D ക്ലർക്കിന്റെയും L.D ടൈപ്പിസ്റ്റിന്റെയും സ്റ്റെനോഗ്രാഫറുടെയും PSC പരീക്ഷകൾ പലതും എഴുതി. തൊഴിലിലും നായർക്ക് സംവരണമില്ലല്ലോ. ഒന്നിലും നിയമനം കിട്ടിയില്ല രണ്ട് പേർക്കും.
"കന്നുകളെ മാറ്റിക്കെട്ടീട്ട് തൊഴുത്തിലെ ചാണകം കോരിയൊഴിവാക്കണേ രമേശാ".....പണിക്കാരൻ രമേശനോട് മുത്തശ്ശി വിളിച്ച് പറഞ്ഞു.
"ശരി തമ്പ്രാട്ടീ"
കന്നുകളെ പറമ്പിൽ കൊണ്ടുപോയി കെട്ടിയ ശേഷം രമേശൻ തിരികെ വരുമ്പോൾ വടക്കേ മുറ്റത്ത് വേപ്പില നുള്ളിക്കൊണ്ട് നിൽക്കുന്നു ലക്ഷ്മി.
"ഇന്നെന്താ...വിശേഷം വല്ലതുംണ്ടോ ലക്ഷ്മിത്തമ്പ്രാട്ട്യേ?"
"എന്ത് വിശേഷം രമേശാ...വേപ്പില മുളകൂഷ്യത്തിലിടാനാ"
"ഞാൻ ശ്രദ്ധിക്കാറുണ്ട്..ലക്ഷ്മിത്തമ്പ്രാട്ടീടെ മൊകത്ത് എപ്പളും ഒരു വെഷമം"
"വെഷമംല്ല്യാണ്ടിരിക്ക്വോ...രമേശനറിയാലോ കാര്യങ്ങളൊക്കെ"
"ഞാൻ കൊറേ കാലായി മനസ്സി കരുത്ണ്....പറയാനൊരു അവസരം കാത്തിരിക്ക്യായിരുന്നു"...
"എന്താ രമേശാ കാര്യം?"
"ഞാൻ വിളിച്ചാ തമ്പ്രാട്ടി എന്റെ കൂടെ വര്വോ?" ഒന്ന് ശങ്കിച്ച്, അൽപ്പം ഭയത്തോടെ വിറയാർന്ന സ്വരത്തിലാണ് രമേശൻ ചോദിച്ചത്.
ചോദ്യം കേട്ട് ലക്ഷ്മി അന്ധാളിച്ചുപോയി.
"എന്താ രമേശാ ഈ പറയണേ....ജാതി...കുടുംബം....അമ്മാവന്മാര് കേട്ടാ നിന്നെ കൊന്നുകളയും"...
"തമ്പ്രാട്ടി എന്റെ കൂടെ വര്വോ?...അത് പറഞ്ഞാ മതി"
"എന്നോടുള്ള സഹതാപം കൊണ്ടാണോ?"
"ആദ്യമൊക്കെ സഹതാപമായിരുന്നു...പിന്നെ പിന്നെ എനിക്ക് തമ്പ്രാട്ടിയോട് വല്ലാത്തൊരു ഇഷ്ടം,തമ്പ്രാട്ടി സുന്ദരിയല്ലെ..കല്യാണം കഴിക്കാനൊരു മോഹം".
"നിന്നെക്കാൾ ആറ് വയസ്സ് കൂടുതലുണ്ട് എനിക്ക്"
"വയസ്സൊന്നും എനിക്ക് പ്രശ്നമല്ല"
"എന്നെ ധർമ്മസങ്കടത്തിലാക്കല്ലേ രമേശാ"....
"തമ്പ്രാട്ടീടെ സങ്കടം ഒഴിവാക്കാൻ വേണ്ടിയാ"
"എനിക്കിപ്പം ഒന്നും പറയാൻ പറ്റില്യ"
"പറ്റും...എനിക്കറിയാം...ഇനി ഞാൻ തമ്പ്രാട്ടീന്ന് വിളിക്കൂലാ....ലക്ഷ്മീന്നെ വിളിക്കൂ"....
"എന്നാലും രമേശാ"....
"ഒരു എന്നാലും ല്യ"
അടുത്ത ദിവസം കണ്ടപ്പോൾ ലക്ഷ്മി വളരെ സന്തോഷവതിയായിരുന്നു. ആ മുഖത്ത് നിന്ന് രമേശൻ വായിച്ചെടുത്തു ലക്ഷ്മി രമേശന്റേതാവാൻ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു എന്ന്.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ രമേശനെ കാണാനില്ല.
"ഈശ്വരാ...രമേശന് എന്ത് സംഭവിച്ചു!...മനസ്സിൽ മോഹങ്ങൾ ഉണർത്തിയിട്ട്... അവൻ തന്നെ വഞ്ചിച്ചതാവുമോ?...അതോ അമ്മാവന്മാർ വിവരമറിഞ്ഞിട്ട് അവനെ ഉപദ്രവിച്ചുവോ"....ലക്ഷ്മിയുടെ മനസ്സ് പിടയുകയാണ്.
"രമേശന് ഒന്നും വരുത്തല്ലേ ന്റെ കൃഷ്ണാ"......അമ്പലത്തിൽ പോയി അവൾ ദിവസേന പ്രാർത്ഥിച്ചു.
ഊണും ഇല്ല..ഉറക്കവും ഇല്ല....ഭ്രാന്തിയെപ്പലെ അവൾ ദിവസങ്ങൾ തള്ളിനീക്കി.
"ഭഗവതീ...എന്താ പറ്റ്യേ...ന്റെ കുട്ടിക്ക്"....അമ്മക്ക് ആധിയായി.
ഒരു മാസം കഴിഞ്ഞു. പെട്ടെന്നൊരു ദിവസം രമേശൻ ലക്ഷിമിയുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. തൊഴുത്തിന്റെ പിറകിൽ നിൽക്കുന്ന രമേശന്റെയടുത്തേക്ക് അവൾ ഓടിച്ചെന്നു.കെട്ടിപ്പിടിച്ച് അവന്റെ മാറിൽ തലചായ്ച്ച് അവൾ പൊട്ടിക്കരഞ്ഞു.
"എന്നെ തീ തീറ്റിച്ചൂലോ നിയ്യ്" തേങ്ങിക്കൊണ്ട് അവൾ പറഞ്ഞു.
"ഞാൻ വായനാട്ടിലായിരുന്നു ലക്ഷ്മീ...വല്യച്ഛന്റെ മോൻ ദിനേശൻ അവിടെ കൂപ്പില് പണിയെടുക്കുകയാ...അവിടെ എനിക്കും പണി കിട്ടി...ഒരു മാസം ജോലി ചെയ്തു...രണ്ട് ദിസത്തെ ലീവ് എടുത്ത് ഞാൻ വന്നതാ...നിന്നെ കൊണ്ടുപോകാൻ"....
"അയ്യോ...എങ്ങനെയാ ഇവടന്ന് പുവ്വാ"....
"അതൊക്കെ ണ്ട്..ഞാൻ പറയാം....പിന്നെ ലക്ഷ്മീ..അവിടെ ചെറിയൊരു വീട് ഞാൻ വാടകക്കെടുത്തിട്ടുണ്ട്...അടുത്തടുത്ത് വീടുകളാ....ചെറിയ ക്ലാസ്സിലെ കുട്ടികൾക്ക് നിനക്ക് ട്യൂഷൻ എടുത്ത് കൊടുക്കാനും പറ്റും...നേരം പോയിക്കിട്ടും. പോക്കറ്റ് മണി വല്ലതും കിട്ടുകയും ചെയ്യും"
"ന്നാലും രമേശാ എനിക്ക് പേടിയാവുന്നു."
"ലക്ഷ്മി ഒന്നോണ്ടും പേടിക്കെണ്ടാ.. ഞാനില്ലെ കൂടെ...ലക്ഷ്മിയെ ഞാൻ പൊന്നു പോലെ നോക്കും"
അന്ന് സന്ധ്യക്ക് മുറ്റത്തെ തുളസിത്തറയിൽ വിളക്ക്‌ വയ്ക്കുമ്പോൾ, ആരും കാണാതെ ലക്ഷ്മി കുറെ തുളസിയിലകളും കതിരും നുള്ളിയെടുത്തു.
തെക്കിനിയിൽ ലക്ഷ്മിയും സാവിത്രിയും ഒന്നിച്ചാണ് കിടക്കുന്നത്. നേരം പാതിരാത്രിയായിക്കാണും. ലൈറ്റിട്ടാൽ ഏടത്തി ഉണരും. കരുതിവച്ചിരുന്ന തീപ്പെട്ടിയുരച്ച് ചിമ്മിനി വിളക്ക് കത്തിച്ചു, തിരി താഴ്ത്തി വച്ചു. ഏടത്തി ഉണരുകയാണെങ്കിൽ വിളക്കൂതണം. സന്ധ്യയ്ക്ക് നുള്ളിയെടുത്ത തുളസിയിലയും നൂലുണ്ടയും കട്ടിലിനടിയിൽ ഒളിപ്പിച്ച് വച്ചിരുന്നു. അരണ്ട വെളിച്ചത്തിൽ, തുളസിയിലയും കതിരും നൂലിൽ കോർത്ത് അവൾ ചെറിയ രണ്ട് മാലയുണ്ടാക്കി. ജനവാതിൽ തുറന്ന് വച്ചു.
പുലരാറായപ്പോൾ, മുൻ നിശ്ചയ പ്രകാരം,വീടിന്റെ പിൻഭാഗത്തെ വഴിയിലൂടെ രമേശൻ ജനലിനരികിലെത്തി. വസ്ത്രങ്ങൾ ഒരു തുണിസഞ്ചിയിൽ കരുതിയിരുന്നു. ജനലഴികൾക്കിടയിലൂടെ തുണിസഞ്ചി പുറത്തേക്ക് കൊടുക്കാൻ പറ്റുന്നില്ല. വസ്ത്രങ്ങൾ ഓരോന്നായി അഴികൾക്കിടയിലൂടെ പുറത്തേക്കിട്ടു. പിന്നെ തുണി സഞ്ചിയും. അവ പെറുക്കിയെടുത്ത് രമേശൻ സഞ്ചിയിലാക്കി. തുളസിമാലകളും രമേശനെ ഏൽപ്പിച്ചു.
പതിവുപോലെ അമ്പലത്തിലേക്കെന്ന് പറഞ്ഞ് വെളുപ്പിന് ലക്ഷ്മി വീട്ടിൽ നിന്നിറങ്ങി. രമേശൻ അമ്പലമുറ്റത്ത് കാത്തുനിൽപ്പുണ്ടായിരുന്നു. ശ്രീകോവിലിന് മുന്നിൽ ചെന്ന്, പതിവായി തൊഴുന്ന, ഇഷ്ട ദൈവമായ കൃഷ്ണന്റെ മുൻപിൽ വച്ച് അവർ പരസ്പരം തുളസിമാല ചാർത്തി.
"ത്ര നേരായിട്ടും കുട്ട്യെ എന്താ കാണാത്തെ?" സാവിത്രിയോടായി അമ്മ ചോദിച്ചു.
"ശരിയാണല്ലോ നേരം ശ്ശി ആയാല്ലൊ"
"ഒന്ന് പോയി നോക്കൂ ഭവദാസാ"...ചെറിയമ്മാവനോടായി മുത്തശ്ശി പറഞ്ഞു.
"ങ്ങട് വന്നോളും...ചെറിയ കുട്ടിയൊന്നും അല്ലല്ലോ"
"നേരം എത്രയായീന്നാ നെന്റെ വിചാരം? അത്രടം ഒന്ന് പോയി നോക്കിയാലെന്താ നെനക്ക്?" മൂത്തശ്ശീടെ സ്വരത്തിൽ അമർഷം.
അമ്പലത്തിലും പരിസരത്തുമൊന്നും ലക്ഷ്മിയെ കണ്ടില്ല.
"ലക്ഷ്മിക്കുട്ടി അമ്പലത്തിൽ പോണത് കണ്ടിരുന്നോ രാമൻ നായരെ?"..
റോഡരികിലെ ചായപ്പീടികക്കാരനോട് ചെറിയമ്മാവൻ ചോദിച്ചു.
"കറപ്പന്റെ മോൻ രമേശന്റെ കൂടെ ബസ്സ്‌ കാത്ത് നിക്ക്ണത് കണ്ടൂലോ മേൻനെ....കയ്യിലൊരു സഞ്ച്യൂം ണ്ടാർന്നു"
"എപ്പോ?"
"അതിരാവിലെ...ആറ് മണിക്ക്ള്ള ബസ്സിന്റെ നേരത്ത്"
"ചതിച്ചോ ഭഗവാനെ" ചെറിയമ്മാവന്‌ കാര്യത്തിന്റെ ഗൗരവം മനസ്സിലായി.
"അസത്ത്...തറവാട് മുടിച്ചൂലോ ന്റെ തേങ്ങാത്തക്കോട്ട ഭഗവതീ"....മുത്തശ്ശി വിറകൊണ്ടു.
“എന്താ ഈ കേക്ക്ണത് ന്റെ ദേവ്യെ...ലക്ഷ്മിയുട്ട്യേ..എങ്ങനെ തോന്നീ ന്റെ കുട്ട്യേ നിനക്കിത് ചെയ്യാൻ"...ലക്ഷ്മിയുടെ അമ്മ നെഞ്ചത്തടിച്ച് കരഞ്ഞു.
"ഒപ്പോളൊന്ന് മിണ്ടാണ്ടിരിക്ക്ണ് ണ്ടൊ"....ചെറിയമ്മാവനറെ താക്കീത്.
ഇതികർത്തവ്യതാമൂഡയായി നിലകൊണ്ടു ചെറിയമ്മ. അല്ലേലും ഒരു നിസ്സംഗതയാണല്ലോ എല്ലാ കാര്യത്തിലും ചെറിയമ്മക്ക്.
"നന്നായി...അവളെങ്കിലും രക്ഷപ്പെട്ടൂലോ".... സാവിത്രിയുടെ മനസ്സ് പറഞ്ഞു.
"പൊകഞ്ഞ കൊള്ളി പൊറത്ത്...പടിയടച്ചങ്ങട് പിണ്ഡം വെക്ക്ആ.. അത്രതന്നെ"....വലിയമ്മാവന്റെ കൽപ്പന.
"മൂധേവി.....അങ്ങനെയങ്ങട് വിട്ടാ പറ്റില്ല്യാലോ...നമ്മള് മൂന്ന് ആണുങ്ങളില്ല്യേ ഈ തറവാട്ടില്"....ചെറിയമ്മാവൻ കലി തുള്ളി.
അമ്മാവന്മാർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു.
രണ്ടാഴ്‌ച്ചക്ക് ശേഷം വയനാട്ടിൽ വെച്ച് രമേശനെയും ലക്ഷ്മിയെയും കസ്റ്റഡിയിലെടുത്ത് പോലീസ് അവരെ കോടതിയിൽ ഹാജരാക്കി.
"രമേശൻ നിങ്ങളെ തട്ടിക്കൊണ്ടുപോയതാണോ?" ലക്ഷ്മിയോട് ജഡ്ജി ചോദിച്ചു.
"ഞങ്ങൾ വിവാഹിതരാണ്. ഞാൻ എന്റെ ഭർത്താവിന്റെ കൂടെ പോയതാണ്"
പ്രായപൂർത്തിയായ അവരുടെ കാര്യത്തിൽ കോടതിക്ക് പിന്നെ ഒന്നും പറയാനുണ്ടായിരുന്നില്ല.
ലക്ഷ്മിക്കുട്ടിയുടെ ഒളിച്ചോട്ടം നാട്ടിലാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കുന്ന വിവരമറിഞ്ഞ് നാട്ടുകാർ കുറെ പേർ കോടതിമുറ്റത്ത് തടിച്ചുകൂടിയിരുന്നു.
അവർക്കിടയിലൂടെ, തലയുയർത്തിപ്പിടിച്ച്, ലക്ഷിമിയുടെ കൈ പിടിച്ച് രമേശൻ കോടതി വളപ്പിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, ലക്ഷ്മിയുടെ ചുണ്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത നിറഞ്ഞ പുഞ്ചിരിയും, മുഖത്ത് സന്തോഷവും സുരക്ഷിതത്വ ഭാവവും നിഴലിച്ചിരുന്നു. കോടമഞ്ഞ് പോലെ അലിഞ്ഞലിഞ്ഞില്ലാതാകുന്ന അനിർവചനീയമായ ഒരു അനുഭൂതി അവളിപ്പോൾ അനുഭവിച്ചറിയുന്നുന്നുണ്ടെന്ന്, അവളുടെ ഭാവങ്ങളും ശരീര ചലനങ്ങളും വിളിച്ച് പറയുന്ന പോലെ......
.......തൊട്ടിയിൽ......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot