ദുബായിൽ വിമാനമിറങ്ങി ഒരു ടാക്സി പിടിച്ച് ഹോട്ടലിൽ പോകാൻ തുടങ്ങുമ്പോഴാണ്
എക്സ് ക്യൂസ് മി സർ... എന്നൊരു മനോഹരമായ പെൺ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയത്.
സ്വർണ്ണമുടിയുള്ള ഒരു ചെരുപ്പാകാരി, അവൾക്ക് താങ്ങുവാൻ വയ്യാത്ത ഒരു ബാഗുമായി അടുത്തെത്തി നിൽക്കുന്നു.
ഞാൻ ചോദിച്ചു ,ഹൌ ക്യാൻ ഐ ഹെല്പ് യു ലേഡി ?
അത്രക്ക് രസമല്ലാത്ത ഇംഗ്ലീഷിൽ അവൾ പറഞ്ഞൂ, "ഞാൻ ആദ്യമായാണ് ദുബായിൽ. എനിക്ക് ഒരു ദിവസം ഹോട്ടലിൽ താമസിക്കണം. ഇവിടെ ഏറ്റവും പൈസ കുറവുള്ള ഒരു ഹോട്ടൽ പറയാമോ?
ഓഹ്, ഞാനും ഒരു ഹോട്ടലിലേക്കാണ് പോകുന്നത്, താല്പര്യമെങ്കിൽ എന്റെ കൂടെ പോന്നോളൂ അമ്പത്തിരണ്ട് (52$) അമേരിക്കൻ ഡോളറാണ് വാടക.
എനിക്കറിയാവുന്നതിൽ ഏറ്റവും കുറവുള്ളതാണ്.
എനിക്കറിയാവുന്നതിൽ ഏറ്റവും കുറവുള്ളതാണ്.
അതിലും കുറവുള്ളത് കിട്ടുമോ? അവളുടെ നിരാശ കലർന്ന ചോദ്യത്തിൽ എനിക്കാകെ അസ്വസ്ഥത തോന്നി.
മാസം എട്ടായിരം ഡോളർ ശമ്പളം (അഞ്ച് ലക്ഷത്തി ഇരുപതിനായിരം) വാങ്ങുന്ന ചില സായിപ്പന്മാർ ഒരു ഡോളറിനു വേണ്ടി കരയുന്നത് പലപ്പോഴും കണ്ടത് കൊണ്ടാവാം, മനോഹരമായി വസ്ത്രമിട്ട സുന്ദരിയായ യുവതി ഏറ്റവും പൈസ കുറവുള്ള ഹോട്ടൽ തേടുന്നത് കണ്ടപ്പോൾ ദേഷ്യം തോന്നിയത്.
എനിക്കറിയില്ല ചങ്ങാതി. താങ്കൾ പോരുന്നു എങ്കിൽ പോരൂ.
ഒരു നിമിഷം ആലോചിച്ച് നിന്ന അവൾ എന്റെ ഒപ്പം വരാൻ തയ്യാറായി.
ബർ ദുബായിലെ എന്റെ കൂട്ടുകാരൻ ശരിയാക്കി തന്ന ഒരു ഹോട്ടൽ അപ്പാർട്മെന്റിലേക്ക് ടാക്സിയിലിരിക്കുമ്പോൾ, അവൾ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് അവളുടെ ബാഗ് തുറക്കുകയും പഴ്‌സെടുത്ത് കയ്യിലുള്ള നോട്ടുകളെണ്ണുന്നുണ്ടായിരുന്നു.
ബർ ദുബായിലെ ഞാൻ താമസിക്കേണ്ടുന്ന ഹോട്ടലിൽ ഞാനും അവളും ഇറങ്ങി, ടാക്സിക്ക് കൊടുക്കേണ്ടുന്ന പൈസ ഞാൻ കൊടുത്തു.
റിസപ്ഷനിൽ ഞങ്ങൾ ഒരുമിച്ച് ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന മലയാളികൾ അർത്ഥം വെച്ചെന്നെ നോക്കി. അതൊന്നും കാര്യമാക്കാതെ അവൾക്ക് വേണ്ടിയൊരു മുറി ഞാൻ സംസാരിച്ച് ശരിയാക്കി.
ഞങ്ങൾ രണ്ടു പേർക്കും കിട്ടിയത് ആറാമത്തെ നിലയിലെ മുറികളായിരുന്നു. മുറിയിൽ വന്ന് ഞാൻ കുളിച്ച് ഫ്രഷായി കിടക്കുമ്പോഴാണ് കോളിംഗ് ബെല്ലടിച്ചത്. ഹോട്ടൽ ജീവനക്കാരായിരിക്കുമെന്ന് കരുതി വാതിൽ തുറന്നപ്പോൾ അതാ ആ റഷ്യൻ സുന്ദരി മുന്നിൽ നിൽക്കുന്നു. അവളും കുളിച്ച് വസ്ത്രം മാറിയിട്ടുണ്ട്.
"ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം, എനിക്ക് വിശക്കുന്നു ഭക്ഷണം വല്ലതും കിട്ടുമോ, വിരോധമില്ലെങ്കിൽ എന്നോടൊപ്പം പുറത്ത് വരാമോ. ഭക്ഷണം മേടിച്ച് ഉടനെ തിരികെ വരാം"
എനിക്കാകെ ദേഷ്യം വന്നെങ്കിലും, വളരെ താഴ്മയോടെ അപേക്ഷിച്ചപ്പോൾ സഹായിക്കണമെന്ന് തോന്നി.
അങ്ങനെ ഞാനും അവളുടെയൊപ്പം പുറത്തേക്ക് പോയി. പോകുന്ന വഴിയിലാണ് ഞങ്ങൾ ശരിക്കും പരിചയപ്പെടുന്നത്. എനിക്കൊരു ഷേക്ക് ഹാൻഡ്‌സ് തന്നിട്ടവൾ പറഞ്ഞു
ഞാൻ ഓക്‌സാന...!
ഞാനെന്റെ പേര് പറഞ്ഞിട്ട് ചോദിച്ചു. നിങ്ങൾ എങ്ങോട്ട് പോകുന്നു, എന്തിനാണ് ദുബായിൽ വന്നത്?
എന്റെ ചോദ്യം കേട്ടപ്പോൾ അവൾ പറഞ്ഞു, എനിക്കാദ്യം ആഹാരം കഴിക്കണം, എന്നിട്ട് നമുക്ക് സംസാരിക്കാം, വിരോധമില്ലല്ലോ.
ഇന്ത്യൻ ആഹാരം കഴിക്കാൻ താല്പര്യമുണ്ടോ ഓക്‌സാനക്ക്.
അയ്യോ സുഹൃത്തേ, എനിക്ക് എരിവ് ഇഷ്ടമല്ല , ഞാൻ കേട്ടിട്ടുണ്ട് ഇന്ത്യക്കാർ അധികം എരിവ് കഴിക്കുന്നവരാണെന്ന്. അങ്ങനെയല്ലേ..!
ഞാൻ കഴിക്കും, കഴിക്കാത്തവരും ഉണ്ട് ഓക്‌സാന.
എന്നെ ഓക്ക എന്ന് വിളിച്ചാൽ മതി, അതാണെന്റെ ചുരുക്കപ്പേര്.
ഓ ശരി ഓക്ക, എനിക്കിഷ്ടായി നിന്റെ പേര്
നന്ദി ജോ!
ബർ ദുബായിലെ തെരുവിലൂടെ നടക്കുമ്പോൾ ഒരു യൂറോപ്യൻ റെസ്റ്റോറന്റ് കാണുകയും ഞാനും ഓക്കയും അവിടെ കയറി.
അവൾക്കിഷ്ടമുള്ള രണ്ട് സാൻഡ് വിച്ചും, രണ്ട് കോളയും വാങ്ങി.
"വരൂ നമുക്ക് പോകാം" എന്നവൾ പറഞ്ഞു
ഓക്‌സാന ക്ഷമിക്കണം ഓക്ക എന്തിനാണ് ദുബായിൽ വന്നത്, സ്ഥലങ്ങൾ സന്ദർശിക്കാനാണോ?
അല്ല ജോ, ഞാനിവിടെ ഒരു ജോലിക്കാണ് വന്നത്.
അപ്പോൾ കമ്പനിയിലെ ആരും വന്നില്ലേ കൊണ്ട് പോവാൻ.
ഇല്ല, എന്റെ കൂട്ടുകാരിയിവിടെ ജോലി ചെയ്യുന്നുണ്ട്. അവൾക്കിന്ന് ജോലിയുള്ളത് കൊണ്ട് എന്നെ സ്വീകരിക്കുവാൻ സാധിച്ചില്ല. നാളെ അവൾ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ടാക്സി വിളിച്ച് പോണം, പിന്നെ അവൾ എല്ലാം നോക്കിക്കോളും.
ഓക്‌സാനയുടെ സംസാരത്തിൽ എനിക്കത്ര ഒരു സുഖം തോന്നിയില്ല. എങ്കിലും ഞാൻ എല്ലാതും മൂളിക്കേട്ടു.
എന്ത് ജോലിയാണ് ഓക്‌സാന?
അതിനു മറുപടിയായി അവൾ ഒരു ചോദ്യം എന്നോട് ചോദിച്ചു
എന്നെ കാണാൻ സുന്ദരിയാണോ, ഒരു പുരുഷന് ആകർഷണം തോന്നുമോ?
പെട്ടെന്നങ്ങനെ ചോദിച്ചത് കൊണ്ടാവാം, ഞാൻ തെല്ലൊന്നമ്പരന്നു. എങ്കിലും അവളോട് പറഞ്ഞു.
നിങ്ങൾ മനോഹാരിയാണ് ഓക്ക, നിങ്ങളെ ഏത് പുരുഷനും ഇഷ്ടപ്പെടും.
നന്ദി ജോ, ഒരു പക്ഷേ നാളെ മുതൽ എന്റെ ഈ ശരീരം ഇഷ്ടപ്പെടുന്ന പുരുഷന്മാർ ഇഷ്ടം പോലെയുണ്ടാകും.
നീ എന്താണ് സംസാരിക്കുന്നത്, എനിക്കൊന്നും മനസ്സിലാവുന്നില്ല ഓക്ക.
അത് ജോ, ഞാനിവിടെ വന്നത് വേശ്യാവൃത്തിക്കാണ്. എന്റെ കൂട്ടുകാരി സമ്പന്നരുല്ലസിക്കുന്നൊരു ബാറിൽ നർത്തകിയാണ്. രാത്രിയിൽ അവരുടെ ആവശ്യങ്ങളും ചെയ്യണം. ഒത്തിരി പണം കിട്ടുന്നുണ്ട്.
ഞാനും നാളെ അവിടേക്കാണ് പോകുന്നത്. ആവശ്യത്തിൽ കൂടുതൽ പണം അവളുണ്ടാക്കിക്കഴിഞ്ഞു. അവളുടെ ബുദ്ധിമുട്ടുകൾ തീർന്നു. അവളും ഞാനും ചെയ്യുന്നത് ന്യായികരിക്കുന്നില്ല. എന്നാൽ..എന്നാൽ..
എനിക്കും പണം ഉണ്ടാക്കണം, എനിക്കെന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. ആഹാരം കഴിക്കുവാനോ, പാർക്കുവാനോ എനിക്ക് പണമില്ല, സ്ഥലമില്ല. ജോലി ചെയ്തിട്ട് ഒരു വഴിക്കുമെത്തുന്നില്ല. എനിക്ക് രണ്ടു കുഞ്ഞുങ്ങൾ, കാമുകന്റെ സമ്മാനം. അവൻ ഇട്ടിട്ട് പോയി. അവർക്ക് സ്‌കൂളിൽ പോകാൻ ബാഗ് വാങ്ങിക്കൊടുക്കാൻ കഴിയാത്തൊരമ്മയാണ് ഞാൻ. ഇത്ര നാളും പിടിച്ച് നിന്നു.
കുഞ്ഞുങ്ങളെ എന്റെ മമ്മിയുടെ അടുത്താക്കിയിട്ടാണ് വന്നത്. ഇനി പണം ഉണ്ടാക്കിയിട്ടേ തിരിച്ച് പോകുന്നുള്ളൂ.
എനിക്കിഷ്ടമുണ്ടായിട്ടല്ല ജോ, നിവൃത്തിയില്ലാത്തത് കൊണ്ടാണ്. ഇപ്പോൾ എന്നെ കൂടെ കൂട്ടിയതിൽ ജോ ഖേദിക്കുന്നുണ്ടോ?
ഇത്രയും പറയുമ്പോഴേക്കും അവളുടെ കണ്ണിൽ നനവ് പടർന്നിരുന്നു.
ഇല്ല ഓക്‌സാന , നിന്നോടെനിക്കെന്ത് പറയണമെന്നറിയില്ല. എനിക്ക് ...
ബാക്കി ഓക്‌സാനയാണ് മുഴുമിപ്പിച്ചത്. അതെ ജോ, നിനക്ക് സഹായിക്കാൻ പറ്റില്ലെന്നറിയാം. ഞാൻ തീരുമാനിച്ച് കഴിഞ്ഞു. ഇനി ലക്ഷ്യത്തിലേക്കുള്ള യാത്രകൾ മാത്രം.
അപ്പോഴേക്കും ഞാനും അവളും സാൻഡ് വിച്ച് കഴിച്ച് കഴിഞ്ഞിരുന്നു. പണമില്ലാതിരുന്നിട്ടും സാൻഡ് വിച്ച് എനിക്കും കൂടി വാങ്ങിയ ആ അപരിചിതയുടെ മനസിലെ കരുതൽ ഞാൻ മനസ്സിലാക്കി.
വൈകുന്നേരം കാണാമെന്ന് പറഞ്ഞവൾ റൂമിലേക്ക് പോയി. ഞാനെന്റെ റൂമിലേക്കും.
വൈകിട്ട് ഏഴ് മണിയായിക്കാനും, എന്റെ റൂമിലെ ബെല്ലടിച്ചു. കതക് തുറക്കുന്നതിനു മുന്നേ അത് ഓക്‌സാനയാണെന്ന് അറിയാമായിരുന്നു.
ഞാൻ അപ്പോഴേക്കും കുളിച്ച് ഒരുങ്ങിയിരുന്നു. വാതിൽ തുറന്നപ്പോൾ ഓക്‌സാന ഉച്ചക്ക് കണ്ടതിനേക്കാൾ എത്രയോ സുന്ദരിയായിരിക്കുന്നു. ആദ്യമായാണ് ഇത്രക്ക് ഭംഗിയുള്ളൊരു റഷ്യൻ സുന്ദരിയെ അടുത്ത് കാണുന്നതും സംസാരിക്കുന്നതും.
ഞങ്ങൾ വീണ്ടും നടക്കുവാനിറങ്ങി. ബർ ദുബായിലെ മലബാർ ഹോട്ടൽ തപ്പി ഞങ്ങളിറങ്ങി. എന്റെ നിർബന്ധത്തിന് വഴങ്ങി എരിവില്ലാത്ത കേരള ആഹാരം കഴിക്കാമെന്നവളേറ്റു.
ഞാൻ ബിരിയാണിയും ചിക്കൻ കറിയും വെവ്വേറെ വാങ്ങി, ചപ്പാത്തിയും എരിവില്ലാത്ത പരിപ്പ് കറിയും ഓർഡർ ചെയ്തു.
അവൾക്കെന്തോ ബിരിയാണി ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു, വിശപ്പ് മാറുന്ന വരെ കഴിച്ചു. ഒരു ചപ്പാത്തിയും പരിപ്പ് കറിയും അവൾ തിന്നു.
"പ്രതീക്ഷിച്ച പോലെയല്ല നല്ല രുചിയുണ്ടല്ലോ"
ആഹാ അപ്പോൾ നിനക്ക് ഇഷ്ടപെട്ടല്ലേ എന്ന് ചോദിച്ച് തമാശയായി ഞാൻ പറഞ്ഞു "വിശക്കുന്നവർക്ക് ഏത് ആഹാരവും നല്ല രുചിയാണ് കൂട്ടുകാരി"
അവളൊന്ന് ചിരിച്ചെങ്കിലും പെട്ടെന്ന് മുഖം മ്ലാനവതിയായി. എന്നിട്ട് മന്ത്രിച്ചു
മൈ കിഡ്സ്
ഞാൻ പറഞ്ഞു , കം ഓൺ ഗേൾ, യു വിൽ ബി ഓൾറൈറ്
എന്നെയും റഷ്യൻ സുന്ദരിയേയും കണ്ടപ്പോൾ മലബാർ ഹോട്ടലിൽ വന്ന എല്ലാ മലയാളികളും എന്നേയും അവളേയും തുറിച്ച് നോക്കുകയായിരുന്നു. ആ നോട്ടം കണ്ടപ്പോൾ മനസ്സിലായി, ഞാനവളെ ഒരു രാത്രിക്ക് വേണ്ടി വിലക്ക് വാങ്ങിയെന്നുള്ള ഭാവമാണെന്ന്.
ഒരാണിനേയും പെണ്ണിനേയും ഒരുമിച്ച് കണ്ടാൽ നീതിക്ക് നിരക്കാത്ത അർത്ഥങ്ങൾ മെനയുന്നവർ. നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കുവെന്ന ചൊല്ല് അന്വർത്ഥമാക്കുന്നവർ.
അവരുടെ ഭാവവും നോട്ടവും വക വെയ്ക്കാതെ ഞാൻ ബില്ലടച്ച് ഇറങ്ങി.
ഞങ്ങൾ വെറുതെ ബർ ദുബായിലെ തെരുവിലൂടെ കുറേ നേരം നടന്നു. ആ സമയത്തിനിടക്ക് അവളൊത്തിരി സംസാരിച്ചു. ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും.
നമ്മൾ പലപ്പോഴും ചിന്തിക്കുന്നതിനേക്കാൾ വേദനയുളവാക്കുന്ന ജീവിതം. തൊലിവെളുപ്പിലല്ല സമ്പന്നതയെന്നെനിക്ക് വ്യക്തമായി ബോധ്യപ്പെട്ട ദിവസം.
ഞാനും എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും സംസാരിച്ചു.
രാത്രി ഒമ്പതരയായപ്പോഴക്കും ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലെത്തി. എനിക്ക് വെളുപ്പിന് നാല് മണിക്ക് അടുത്ത വിമാനം കയറി അഫ്‌ഗാനിസ്ഥാനിലേക്ക് പോകേണ്ടതുള്ളത് കൊണ്ട് ഞാനവളോട് വിട പറഞ്ഞു.
വെളുപ്പിനെഴുന്നേറ്റ ഞാൻ കുളിച്ച് റെഡിയായി താഴെ വന്നപ്പോൾ എനിക്കത്ഭുതം തോന്നി. ഓക്‌സാന ചിരിച്ച് കൊണ്ട് താഴെ റിസെപ്ഷന്റെ അവിടെ നിൽക്കുന്നു. എന്റേയും അവളുടേയും വാടകയെല്ലാം അടച്ച് അവളുടെ അടുത്ത് ചെന്നപ്പോൾ, അവൾ കരയുകയായിരുന്നു. അവളുടെ ചിരി കരച്ചിലാവാൻ അധിക നേരം വേണ്ടി വന്നില്ല എനിക്കാകെ വല്ലാതെയായി.
അവൾ പറഞ്ഞു, "ഞാൻ മൂന്ന് മണിക്ക് തന്നെ താഴെയിറങ്ങി കാത്തിരിക്കുകയായിരുന്നു. ഒരു ദിവസമെങ്കിലും എനിക്കൊരു നല്ല സൗഹൃത്തിനെ കിട്ടിയിട്ട്, യാത്ര പറഞ്ഞില്ലെങ്കിൽ സ്നേഹത്തിനെന്തർത്ഥം, അല്ലേ ജോ?"
ഇഫ് യു ഡോണ്ട് മൈൻഡ് എന്ന് പറഞ്ഞവൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.
എനിക്കെന്തോ ഒരു സങ്കടം തോന്നി, എന്റെ വാലറ്റ് തുറന്ന് അവൾക്കൊരു നൂറു ഡോളർ കയ്യിൽ വച്ച് കൊടുത്തിട്ടു പറഞ്ഞു
പ്ളീസ് കീപ് ഇറ്റ്.
ആദ്യം നിരസിച്ചെങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി അവളത് വാങ്ങി
അവൾ പറഞ്ഞു "യു ആർ എ ഗുഡ് മാൻ ആൻഡ് ഗുഡ് ഫ്രണ്ട്"
ഒരു സ്ത്രീയൊരു പുരുഷനെ നോക്കി ഇങ്ങനെ പറയുന്നെങ്കിൽ പുരുഷന് എന്നും അഭിമാനിക്കാവുന്നതാണ്.
പോകുവാൻ നേരം അവളെന്നോട്എന്റെ ഇമെയിൽ ഐഡി ചോദിച്ചു. അവൾക്കെഴുതിക്കൊടുത്ത് ഞാൻ നനവാർന്ന മിഴിയോടെ നിസ്സഹായകനായി അവിടുന്നു ദുബായി എയർ പോർട്ട് ലക്ഷ്യമാക്കി ടാക്സിയിൽ പൊന്നു.
പിന്നീട് കുറച്ച് ദിവസം കഴിഞ്ഞവളെ ഓർത്തപ്പോൾ , ഇമെയിൽ വെറുതെ ചെക്ക് ചെയ്തു. എന്നാൽ ഒന്നും കണ്ടില്ല. പെട്ടെന്നാണെന്റെ മനസ്സിൽ കൊള്ളിയാൻ പോലെ ഒന്ന് മിന്നിയത്. ഓ, ഞാൻ അവൾക്ക് കൊടുത്തത് ജിമെയിൽ ഐഡിയിലെ പേരും യാഹൂ ഡൊമൈനും. തെറ്റിയെഴുതിയതാ.
അവൾ തീർച്ചയായും ഇമെയിൽ അയച്ചിട്ടുണ്ടാവും. എനിക്കെവിടെ കിട്ടാൻ. ഇനി ഒരിക്കലും ഓക്കയെ കാണാൻ പറ്റില്ലെന്ന വിശ്വാസവുമായി ഞാനിന്നും ആ കഥയോർക്കുന്നു.
അതെ , അവളിന്ന് ദുബായിലുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ ഏതെങ്കിലുമൊരു ബാറിൽ മക്കൾക്ക് വേണ്ടി ഉടുതുണിയഴിച്ച് ന്യത്തവും , സമ്പന്നരുടെ കിടപ്പറയിൽ നീറുന്ന മനസ്സോടെ ഡോളറുകൾ സമ്പാദിക്കുന്നുണ്ടവും.
വേശ്യാവൃത്തിയെ ഞാനൊരിക്കലും പിന്തുണക്കുന്നില്ല, എങ്കിലും ചില മനുഷ്യരുടെ ജീവിതകഥകൾ അവരുടെ മോഹിപ്പിക്കുന്ന ശരീരം ആഗ്രഹിച്ച് ചെല്ലുന്നവരറിയാൻ ശ്രമിക്കാറില്ല. അഥവാ ഇനി അറിഞ്ഞിട്ടെന്ത് കാര്യം, അല്ലേ?
അതെ അവൾ വെറുമൊരു മൂന്നാം കിട വേശ്യ...എന്റെയും നിങ്ങളുടേയും കണ്ണിൽ.
എന്നാൽ അവളുടെ മക്കൾ വയർ നിറച്ച് ആഹാരം കഴിക്കുമ്പോൾ , മറ്റുള്ള കുട്ടികളുടെയൊപ്പം സ്‌കൂളിൽ പോകുമ്പോൾ അവൾ അവളെ സ്വയം വേശ്യയെന്ന് വിളിക്കുമോ?
ഒരിക്കൽ കൂടി ഓക്കയെ കാണണമെന്നുണ്ട്, അവളുടെ യുക്തിയിൽ യാഹൂ മാറ്റി ജിമെയിൽ എഴുതി ഇമെയിൽ അയക്കുമോ. അറിയില്ല. കാത്തിരിക്കുന്നു.
ജിജോ പുത്തൻപുരയിൽ
അനുഭവത്തിൽ നിന്നടർത്തിയെടുത്തതോ അല്ലെങ്കിൽ സ്വന്തം ഭാവനയാൽ സൃഷ്ടിച്ചതാണോ എന്നറിയില്ല എങ്കിലും ഓക്സാന എന്ന റഷ്യൻ സുന്ദരി മനസ്സിനെ വല്ലാതെ സ്പർശിച്ചു ..
ReplyDeleteWell writing jijo ..👍