Showing posts with label ജിജോപുത്തൻപുരയിൽ. Show all posts
Showing posts with label ജിജോപുത്തൻപുരയിൽ. Show all posts

ചാള അയല കിളിമീനേയ്‌

Image may contain: 1 person

...കൂയ്‌..ചാള അയല കിളിമീനേയ്‌....
എടീ സാറക്കുട്ടി ...മീൻ വേണോടി ഉച്ചക്ക്‌ വറുക്കാൻ? ജോണിക്കുഞ്ഞ്‌ പശുവിന്‌ വെള്ളം കൊടുക്കുമ്പോൾ വിളിച്ച്‌ ചോദിച്ചു.
വാങ്ങ്‌ ഇച്ചായാ....ചാള വാങ്ങിക്കോ....നല്ല നെയ്യുള്ള സമയമാ, വറുക്കാം...നെറ്റിയിലെ വിയർപ്പ്‌ തുടച്ച്‌ സാറക്കുട്ടി മൺചട്ടിയെടുത്ത്‌ മുൻ വശത്തേക്ക്‌ ചെന്നു. അപ്പോഴേക്കും ജോണിക്കുഞ്ഞും വന്നിരുന്നു.
അപ്പുറത്തെ പിശുക്കൻ തോമാ അര കിലോ മീൻ വാങ്ങി മീന്‌ ഒടുക്കത്ത വിലയാന്ന് പറഞ്ഞ്‌ പിറു പിറുത്ത്‌ കൊണ്ട്‌ പോകുന്നത്‌ നോക്കി അവർ രണ്ട്‌ പേരും ഊറി ചിരിച്ചു.
അല്ലേലും തോമാ അങ്ങനാ...അഞ്ച്‌ രൂപയുടെ സാധനമാണേലും കരഞ്ഞ്‌ നിലവിളിക്കും.
അപ്പോഴേക്കും മീൻകാരൻ ജോസ്‌ വലിയ വായിൽ മീനേ....കിളിമീനേ എന്ന് കൂവി അവരുടെയടുത്ത്‌ വന്നു.
മീൻ കൊട്ട കാലിയാണേലും സൈക്കിളിൽ പോവുമ്പോൾ ജോസിടക്കങ്ങനെ കൂവും...ശീലമായി പോയില്ലേ. വർഷം കുറച്ചായില്ലിയോ ഈ പണി തുടങ്ങിയിട്ട്‌
ജോണിചേട്ടാ നല്ല പിടക്കണ ചാളയുണ്ട്‌ എടുക്കട്ടയോ..
എന്നതാ വില ജോസച്ചായാ...
ഓ ഇന്നതികം വിലയില്ലാന്നെ കിലോ 30, ഒരു രണ്ട്‌ കിലോ തൂക്കട്ടെയോ?
രണ്ട്‌ കിലോയോ! ആര്‌ തിന്നാനാ ഇത്രയും...മക്കളാണേൽ ഇവിടില്ല. പിന്നെ ഞങ്ങൾ രണ്ടാളും...ഒരു കിലോ മതി ജോസച്ചായാ.
ശരി...നല്ല മീനാ കടലീന്ന് ഇന്ന് പിടിച്ചതാ.
സാറക്കുട്ടി ചട്ടി കൊണ്ട്‌ വന്നെങ്കിലും ജോസ്‌ തേക്കിലയിൽ പൊതിഞ്ഞേ മീൻ കൊടുക്കൂ...അതിലൊരു ജോലി സുഖമുണ്ടെന്ന് ചോദിക്കുമ്പോൾ പറയും.
അങ്ങനെ സാറക്കുട്ടി മീൻ നന്നാക്കി മഞ്ഞപ്പൊടിയും പച്ചക്കുരുമുളക്‌ അരച്ചതും ഉപ്പും ചേർത്ത്‌ പുരട്ടി വച്ചു.
കുറച്ച്‌ കഴിഞ്ഞ്‌ അരി വെന്ത്‌ വാർത്ത്‌ ചട്ടിയിലെണ്ണയൊഴിച്ച്‌ നെയ്ച്ചാള ഇട്ട്‌ പൊരിക്കുമ്പോൾ ആ പരിസരം മുഴുവൻ കൊതിപ്പിക്കുന്ന വറവ്‌ മണമായിരുന്നു.
അല്ലേലും സാറക്കുട്ടിയുടെ മീൻ കറിയും മീൻ വറുത്തതും ഒന്ന് കഴിക്കേണ്ടത്‌ തന്നെ എന്തൊരു രുചിയാണെന്നോ.
ഇച്ചായോ....ഇച്ചായോ....!
എന്നതാടി സാറാക്കുട്ടി...
പറമ്പീന്ന് വന്നേ ചോറ്‌ കാലായിട്ടുണ്ട്‌.
ദാ വരണൂ...ഈ കപ്പയുടെ ചുവട്‌ കൂടെ ചെത്തട്ടെ.. ഇതും കൂടി ചെത്തിയാൽ തീർന്നു.
ഈ അച്ചായാന്റെ ഒരു കാര്യം...
ജോണിക്കുഞ്ഞ്‌ അങ്ങനാ. ഒരു പണി തുടങ്ങിയാലത്‌ തീർക്കാതെ ഒരു സുഖവുമുണ്ടാവില്ല. ചിലപ്പോഴൊക്കെ ഉച്ച കഴിഞ്ഞ്‌ മൂന്ന് മണിയാവും പറമ്പീന്ന് കേറുമ്പോൾ. സാറാക്കുട്ടി വിളിച്ച്‌ വിളിച്ച്‌ മടുക്കും. എന്നിരുന്നാലും ജോണിക്കുഞ്ഞ്‌ വന്നിട്ടേ സാറാക്കുട്ടി കഴിക്കൂ...
ജോണിക്കുഞ്ഞ്‌ വന്ന് മുഖവും കാലും കഴുകി അടുക്കളപ്പുറത്തിരുന്നു. അവിടിരുന്നു ചോറ്‌ തിന്നുന്നത്‌ ഒരു പ്രത്യേക സുഖമാണെന്ന് ജോണിക്കുഞ്ഞ്‌ പറയും.
ഒരു പിഞ്ഞാണത്തിൽ ചക്കക്കുരുവും മാങ്ങയും മുരിങ്ങാക്കോലും ഇട്ട്‌ വെച്ച കൂട്ടാനും, വാട്ടിയ വാഴയിലയിൽ വറുത്ത ചാളയും സാറാകുട്ടി എടുത്ത്‌ വച്ചു. അരികത്തവളും ഇരുന്നു.
ഒരു സമാധാനപൂർണ്ണമായ ആഹാരം കഴിക്കൽ. ഇന്ന് സ്വപ്നം കാണുന്ന ജീവിത രീതി.
സാറാക്കുട്ടി... നല്ല രുചി മീന്‌ ! ഒരെണ്ണം കൂടിയിങ്ങെടുത്തേടി...അല്ലേലും നീയുണ്ടാക്കുന്ന മീൻ രണ്ടാമത്‌ ചോദിക്കാത്തവരുണ്ടോടി.
ഓ പിന്നെ...ഈ ഇച്ചായൻ ചുമ്മാ പറയുവാ.
അല്ലെടി പെണ്ണേ...സത്യമാ. ഇവിടെ പണിക്ക്‌ വരുന്നവരെല്ലാം പറയുന്നത്‌ കേൾക്കാം. അവർ പറഞ്ഞില്ലെങ്കിലും നിന്റെ ഇച്ചായന്‌ ഇഷ്ടമല്ലിയോ എന്റെ സാറാക്കുട്ടിയുടെ കൈപുണ്യം.
ഇച്ചായാ... പോ മിണ്ടാതെ അൽപം നാണം വന്ന പോലെ സാറാക്കുട്ടി പറഞ്ഞു..
സാറാക്കുട്ടിക്ക്‌ ഈ നാണം സ്ഥിരം ഉള്ളതാ.
നാണം വന്ന് ഇച്ചായാന്ന് വിളിക്കുന്നത്‌ കേൾക്കാൻ ജോണിക്കുഞ്ഞിന്‌ വല്ല്യ ഇഷ്ടമാ.
ഇച്ചായാ ഞാനൊരു കാര്യം പറയട്ടെ!
എന്നതാടി കൊച്ചേ
അതേ, നമ്മുടെ മോൾ ടിൻസിമോൾക്ക്‌ നാട്ടിൽ വന്ന് പഠിക്കണമെന്ന്. ബാംഗളൂര്‌ അവൾക്ക്‌ മടുത്തെന്ന്.
നീയെന്നാടി പറയുന്നെ , അവൾ പഠിക്കുകയല്ലേ അവിടെ.
അതൊക്കെ നേരാ...എന്നാലും അവൾക്ക്‌ വീട്ടിൽ നിൽക്കുന്നതാ ഇഷ്ടന്ന്. ഇവിടാവുമ്പോൾ സന്തോഷവും സമാധാനാവുമുണ്ടെന്ന്, അത്‌ മാത്രമല്ല നേരാം വണ്ണം ആഹാരവും കഴിക്കാലോന്ന്. പിന്നെ നമ്മളെ പിരിഞ്ഞിരിക്കാൻ അവൾക്ക്‌ വയ്യാന്ന്.
(അത്‌ ശരിയാ സ്നേഹമുള്ള അപ്പനേം അമ്മയേം പിരിഞ്ഞിരിക്കാൻ ഒരു മക്കളും ആഗ്രഹിക്കില്ല. അവരൊട്ട്‌ കുരുത്തക്കേടുകൾ ഒപ്പിക്കുകയുമില്ല)
അവളന്ന് പറഞ്ഞതാ വീടിനടുത്തെ കോളേജിൽ ഡിഗ്രിക്ക്‌ പൊക്കോളാന്ന്. എല്ലാവരും പറഞ്ഞ്‌ നിർബന്ധിപ്പിച്ചിട്ടല്ലേ എഞ്ചിനീയറിങ്ങിന്‌ പോയത്‌. അതവൾകൊട്ട്‌ ഇഷ്ടവുമല്ലായിരുന്നു.
ങാ..ഇനി പറഞ്ഞിട്ടെന്താ കാര്യം. ഒരു വർഷായില്ലേ അവിടായിട്ട്‌. ഇനി അത്‌ തീർക്കാൻ പറ.
അവൾക്ക്‌ പറ്റണില്ലാ ഇച്ചായാ. അവൾ കരയുവാരുന്നു. അവൾക്കിഷ്ടം ഇവിടെ വന്ന് പഠിക്കാനാ. അവൾക്കിഷ്ടമില്ലാത്ത കാര്യം നമ്മൾ തന്നെയല്ലേ നിർബന്ധിപ്പിച്ചത്‌.
വർക്കിച്ചന്റെ മക്കളും ജോസഫിന്റെ മക്കളും അമേരിക്കയിലാണ്‌ , അവർ പറഞ്ഞിട്ടല്ലിയോ ഇതിന്‌ നിർബന്ധിപ്പിച്ചത്‌. അവളുടെ ഇഷ്ടം നമ്മൾ നോക്കിയില്ല.
ഹാ...തെറ്റ്‌ പറ്റിയെടി സാറാക്കുട്ടി. അവളെ തിരിച്ച്‌ കൊണ്ടുവരാം. ഇവിടുത്തെ കോളേജിൽ ഡിഗ്രിക്ക്‌ ചേർക്കാം. അവർക്കിഷ്ടമുള്ളത്‌ പഠിക്കട്ടെ അല്ലിയോ.
എനിക്കും അത്‌ തന്നെയാ തോന്നണത്‌. വിദേശ ജോലിയും അഭിമാനവുമൊക്കെ മക്കളുടെ ജീവിതം വെച്ച്‌ വേണ്ടാ ഇച്ചായാ.
മക്കൾക്ക്‌ ഇഷ്ടമുള്ളത്‌ പഠിക്കട്ടെ, അല്ലിയോ
നേരാടി സാറാക്കുട്ടി, അവളെ ഞാൻ പോയി കൊണ്ടുവരാം. അവിടെ കൊടുത്തിരിക്കുന്ന സെർട്ടിഫികറ്റും മറ്റും ഞാൻ സൂത്രത്തിൽ മേടിപ്പിക്കാം.
ഇവിടെയാണ്‌ തീരുമാനങ്ങളുടെ പ്രസക്തി.
ജോണിക്കുഞ്ഞിനും സാറാക്കുട്ടിക്കും മക്കളുടെ മനസ്സ്‌ പൂർണ്ണമായി മനസ്സിലായത്‌ ഇപ്പോഴാണ്‌.
അവർ മനസ്സ്‌ തിരുത്തി
കുറച്ച്‌ കാശ്‌ നഷ്ടമായെങ്കിലും ടിൻസിമോൾ തിരിച്ച്‌ വരികയും ഒരു രാഷ്ട്രീയ നേതാവിന്റെ ശുപാർശയിൽ സർക്കാർ കോളേജിൽ അവൾക്കിഷ്ടമുള്ള വിഷയം പഠിക്കാൻ അവസരം കിട്ടുകയും ചെയ്തു.
ഇതാണ്‌ കുടുംബം...സ്നേഹമുള്ള കർഷക കുടുംബം. മകൻ ടോണി ഒരു മാസത്തെ സ്പെഷ്യൽ ട്രയിനിങ്ങിന്‌ ഹൈദ്രാബാദ്‌ പോയിരിക്കുവാരുന്നു. അവനും വന്നു.
ജോണിക്കുഞ്ഞും സാറാക്കുട്ടിയും മക്കളും സന്തോഷായി ജീവിക്കുന്നു.
അങ്ങനെ കുറച്ച്‌ കർഷകരും പണ്ട്‌ ജീവിച്ചിരുന്നു...ഇങ്ങനെ സ്നേഹത്തോടെ....
ഇന്നും ചിലരുണ്ട്‌...ഇവരെപ്പോലെ
എടീ സാറാക്കുട്ടിയെ കുറച്ച്‌ കഞ്ഞിവെള്ളം ഉപ്പിട്ടിങ്ങെടുത്തേടി. ജോണിക്കുഞ്ഞ്‌ പറമ്പീന്ന് വിളിച്ച്‌ പറഞ്ഞു
ഇച്ചായാ ദാ ഇപ്പൊ കൊണ്ടു വരാം...
ഈ കർഷക സ്നേഹം തുടരുന്നു.
ജിജോ പുത്തൻപുരയിൽ

സംരക്ഷകനാകേണ്ടടത്ത് സംരക്ഷിക്കുക, അതാണ് മനുഷ്യത്വം , അതാണ് സ്നേഹം


അമ്മേ, അമ്മേ...ഈ "ബലാത്സംഗം" എന്ന് വച്ചാൽ എന്താമ്മേ?
8 വയസ്സുള്ള ശ്രുതിമോളുടെ ചോദ്യത്തിൽ അമ്മ ഒന്നു പതറി.
എന്താ മോളെ നീ ചോദിച്ചെ?
എന്റെ ക്ലാസ്സിലെ കൂട്ടുകാരി ശാലുമോൾ മരിച്ചത് ഒരാൾ പിടിച്ചോണ്ട് പോയി ബലാത്സംഗം ചെയ്തിട്ടാന്ന് ടീച്ചർമാർ പറയുന്നത് കേട്ടമ്മേ.
എങ്ങനാമ്മേ ഈ ബലാത്സംഗം ചെയ്‌താൽ മരിച്ചു പോകുന്നേ? എന്നേം അങ്ങനെ ആരേലും ചെയ്യുവോ അമ്മേ.
മോളുടെ ചോദ്യത്തിന് എങ്ങനെ മറുപടി പറയണമെന്നറിയാതെ അമ്മ അജിത ആകെ വെട്ടിലായി.
എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഈ കുട്ടിയെ. ഏതൊരു കുട്ടിയും ചോദിക്കാൻ സാധ്യതയുള്ള ചോദ്യം.
മോളിപ്പോ സ്‌കൂളിലേക്കു ചെല്ല് ...വൈകുന്നേരം വരുമ്പോൾ പറഞ്ഞു തരാട്ടോ
ശരി അമ്മേ..
ശ്രുതിമോൾ സ്‌കൂളിൽ പോയതിനു ശേഷം അജിതക്ക് മോളുടെ ചോദ്യത്തെക്കുറിച്ചായി ചിന്ത . എങ്ങനെ കുട്ടിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കും. കാര്യങ്ങളൊക്കെ കുട്ടികൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു.
സ്‌കൂള് വിട്ടപ്പോൾ ചെറിയ ചാറ്റൽ മഴയെ ഉണ്ടാരുന്നുള്ളു. ശ്രുതിമോൾക്ക് മഴ നനയാൻ ഇഷ്ടായോണ്ട് തുള്ളിച്ചാടി വീട്ടിലേക്കു നടന്നു. കുറച്ച് ദൂരം നടന്നപ്പോഴേക്കും ആകെ നനഞ്ഞ് കുതിർന്നിരുന്നു.
കൂട്ടുകാരെല്ലാം പല വഴിക്കായി തിരിഞ്ഞു പോയി. വീട്ടിലേക്കിനി കുറച്ച് ദൂരം കൂടിയുണ്ട്.
4 മണി കഴിഞ്ഞു ദൈവമേ , ശ്രുതിമോള് കുടയെടുക്കാതെയാ സ്‌കൂളി പോയിരിക്കുന്നത്. ആകാശം കറുത്തിരുണ്ടിരിക്കുന്നു , ഇപ്പോൾ ശക്തമായ മഴ പെയ്യും.
എന്റെ കുട്ടി എവിടെയാണാവോ. രാവിലെ സ്‌കൂളിൽ പോവുമ്പോൾ തെളിഞ്ഞ മാനമായിരുന്നു. അത് കൊണ്ട് കുടയെടുത്തില്ല. രണ്ടു കിലോമീറ്റർ നടന്നു വേണം വീട്ടിൽ എത്താൻ. ദൈവമേ ശ്രീമോളെ കാത്തോളണേ . ശ്രുതിമോളുടെ അമ്മ അജിത വേവലാതിപ്പെടാൻ തുടങ്ങി.
നല്ല കാറ്റ് ശക്തിയായി വീശുന്നല്ലോ ദൈവമേ. അവളിപ്പോ പകുതി ദൂരമേ ആയിട്ടുണ്ടാവുകയുള്ളു , വീട്ടിലെത്താൻ ഇനിയും 1 കിലോ മീറ്റർ ഉണ്ട് . നെഞ്ചിടിപ്പ് കൂടിയ അമ്മ കുടയുമെടുത്തോണ്ട് ഓടി. അപ്പോഴേക്കും ശക്തമായ മഴ പെയ്യാൻ തുടങ്ങിയിരുന്നു. വഴിയിൽ വച്ച് അടുത്തുള്ള രണ്ട് ആൺകുട്ടികൾ വരുന്നു.
"മക്കളെ ശ്രുതിമോളെ കണ്ടോ..?
"ഇല്ലല്ലോ ചേച്ചി".
അജിത വേഗം വഴിയിലൂടെ നടക്കാൻ തുടങ്ങി.
എട്ട് വയസ്സേ ഉണ്ടായിരുന്നുവെങ്കിലും 12 വയസ്സുള്ള ഒരു കുട്ടിയുടെ വളർച്ച ശ്രുതിമോൾക്കുണ്ടായിരുന്നു.
അതേ സമയം, ചാറ്റൽ മഴയിൽ നനഞ്ഞൊട്ടിയ ശരീരവുമായി ഇടവഴിയിലൂടെ നടന്നു നീങ്ങിയ അവളുടെ ആ ശരീരം ഒരു കഴുകൻ കണ്ണുകൾ അവിചാരിതമായി കണ്ടത് അവളറിഞ്ഞില്ല.
ആ കണ്ണുകളിൽ അൽപ നേരത്തേക്കൊരു കാമ ഭാവം വിടർന്നുവോ?
അപ്പോഴേക്കും മഴ ആർത്തലച്ച് പെയ്യാൻ തുടങ്ങിയിരുന്നു.
അതൊന്നുമറിയാതെ ആർത്തലച്ച മഴയിൽ അല്പം വിരണ്ടു പോയ ശ്രുതി മോൾ വഗം നടക്കാൻ തുടങ്ങി.
ആ ഒരു നിമിഷ നേരത്തേക്ക് കാമത്താൽ അന്ധനായ അയ്യാൾ വേഗത്തിൽ അവൾക്കടുത്തേക്ക് നടന്നു നീങ്ങി.
അപ്പോഴേക്കും ഇടിയും മിന്നലും ശക്തമായി തുടങ്ങി. ആകെ വിരണ്ടു പോയ ശ്രുതിമോൾ കരയാൻ തുടങ്ങി
അമ്മേ ....അച്ഛാ ....അവൾ നിലവിളിച്ചു കൊണ്ട് വേഗം നടന്നു.
പെട്ടെന്ന് തന്റെ പുറകിൽ ആരോ വരുന്നതറിഞ്ഞ ശ്രുതിമോൾ തിരിഞ്ഞു നോക്കി. പരിചയമുള്ള മുഖം. ശ്രുതിമോളുടെ പേടി പകുതിയായി കുറഞ്ഞു. അവൾ അയ്യാളെ നോക്കി ഒന്ന് ചിരിച്ചു.
അയാളിൽ ചിരി വന്നില്ല. എങ്ങനെ വരും, പൊരിഞ്ഞ മഴയിലും അയ്യാളിലപ്പോൾ ആളി കത്തുന്നത് കാമത്തിന്റെ അഗ്‌നിയായിരുന്നു.
അവളെ പിടിച്ച് വലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോകാനായി കൈ നീട്ടിയതും,
ഇതൊന്നുമറിയാതെ അവൾ ഒന്നുടെ ആ മുഖത്തേക്ക് നോക്കി ചിരിച്ചു, എന്നിട്ട് ചാടിക്കേറി ആ കൈകളിൽ പിടിച്ചിട്ട് പറഞ്ഞു.
"അങ്കിളേ , എനിക്ക് പേടിയാവുന്നു, വാ പോകാം , എന്നെ വീട്ടിൽ കൊണ്ടാകുമോ"
ശ്രുതിമോൾ തന്റെ കൈകളിൽ പിടിച്ചത് കാമത്തിനല്ല സംരക്ഷണത്തിനാണെന്നു പെട്ടെന്ന് തന്നെ അയാൾക്ക് ഒരു ബോധോദയമുണ്ടായി.
പെട്ടെന്ന് അയ്യാളുടെ സുബോധം നേരെ വീണു. ആ ഭയാനകമായ ഇടിയും മിന്നലുമുള്ള മഴയിൽ , പേടിച്ചരണ്ട ശ്രുതിമോൾ തന്നെ കണ്ടപ്പോൾആശ്വാസം കൊണ്ട് കരച്ചിൽ നിർത്തിയത്,
തന്റെ അച്ഛനെ പോലൊരാൾ സംരക്ഷിക്കുമെന്നുള്ള ചിന്ത കൊണ്ടല്ലേ?
ഈ ഒരവസ്ഥയിൽ സംരക്ഷകനാകേണ്ട താൻ .. ആ പിഞ്ചു മേനിയിലും കാമം കണ്ടിരിക്കുന്നു. ഈശ്വരാ ഞാനത് ചെയ്തിരുന്നെങ്കിൽ.
ചിരിച്ചു നിൽക്കുന്ന ശ്രുതിമോളെ കണ്ടു അയ്യാൾ ചിരിക്കാൻ ശ്രമിച്ചു ...
മോളെ ...വാ അങ്കിൾ കൂടെ വരാം ... തന്റെ കൈകളിൽ മുറുകെ പിടിച്ച് മഴയത്ത് നടക്കുന്ന ആ ശ്രുതിമോൾ തന്റെ അച്ഛനെ അയാളിൽ കാണുകയായിരുന്നു.
ഇനിയൊന്നും പേടിക്കാനില്ല എന്ന സുരക്ഷിതത്വ ബോധത്തോടെ.
അപ്പോഴേക്കും തന്റെ മകളെ അയ്യാൾ അവളിൽ കണ്ടിരുന്നു.
കുറച്ച് ദൂരം കഴിഞ്ഞപ്പോഴേക്കും ശ്രുതിമോളുടെ അമ്മയതാ ഓടിവരുന്നു. ശ്രുതിമോൾ അടുത്ത വീട്ടിലെ ആൾക്കൊപ്പം കൈ പിടിച്ച് വരുന്നത് കണ്ട അമ്മയുടെ ശ്വാസം നേരെ വീണു.
"ശ്രുതിമോൾ ഒത്തിരി പേടിച്ചിരുന്നു. ഞാൻ കടയിൽ പോയി വരുന്ന വഴിക്കു കണ്ടു കൂടെ കൂട്ടി"
അയ്യാൾ പറഞ്ഞൊപ്പിച്ചു ..അത് പറയുമ്പോൾ അയ്യാളുടെ ശബ്ദം ഇടറിയിരുന്നോ?
ശ്രുതിമോൾ സന്തോഷത്തോടെ അമ്മക്കൊപ്പം വീട്ടിലേക്കു തിരിച്ചു.
വീട്ടിൽ വന്ന അയ്യാൾ മുറിയിൽ പോയി ഒത്തിരി കരഞ്ഞു .. ചിന്തയിലെങ്കിലും വലിയൊരപരാതം ചെയ്ത താൻ തന്റെ മക്കളുടെ അച്ഛൻ എന്ന സ്ഥാനത്തിനും യോഗ്യതയില്ല.
കരഞ്ഞു പശ്ചാത്താപ വിവശനായ അയ്യാൾ ഉറങ്ങുകയായിരുന്ന സ്വന്തം മക്കളുടെ കാലു പിടിച്ച് മാപ്പു പറഞ്ഞു. നെറ്റിയിൽ ചുംബിച്ചു.
അതെ അയ്യാൾ മാറി. ആ മാറ്റം വികല ചിന്തയുള്ള എല്ലാവരിലും ഉണ്ടാവട്ടെ.
സംരക്ഷകനാകേണ്ടടത്ത് സംരക്ഷിക്കുക, അതാണ് മനുഷ്യത്വം , അതാണ് സ്നേഹം.
പുരുഷനാവുക, നന്മയുള്ളവനാവുക.
പിന്നീടുള്ള ദിവസങ്ങളിൽ ശ്രുതിമോൾക്ക് അമ്മ ബലാത്സംഗം എന്താനെന്നും, ലൈംഗീക ചൂഷണം എങ്ങനെ തടയാമെന്നും അവൾക്ക് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുത്തു.
എന്ത് സംഭവിച്ചാലും വീട്ടിൽ വന്നു പറയണമെന്നും. ഒന്നും മറച്ച് വെയ്ക്കരുതെന്നും അവൾക്കുപദേശിച്ചു കൊടുത്തു
ജിജോ പുത്തൻപുരയിൽ

ഫിലിപ്പിനി പെണ്ണിനെ കെട്ടിയാൽ


ഫിലിപ്പിനി പെണ്ണിനെ കെട്ടിയാൽ
അങ്ങനെയിരിക്കുമ്പോഴാണ് തെക്കേവീട്ടിലെ ചെറിയാൻ ചേട്ടന്റെ മോൻ ജോബിക്ക് ഫിലിപ്പീൻസിൽ ഉന്നത പഠനത്തിന് അവസരം കിട്ടിയത്. കിട്ടിയ അവസരം മുതലാക്കി കാര്യങ്ങളൊക്കെ ശരിയാക്കി ജോബിക്കുട്ടൻ വിമാനം കയറി.
അവൻ കയറിയ ആദ്യ വിമാനം സിംഗപ്പൂർ എത്തി, പിന്നെ വേറോരു വിമാനം കയറി ഫിലിപ്പീൻസിലെ മാനിലയിൽ വിമാനമിറങ്ങി.
ഫിലിപ്പീൻസിൽ ചെന്നതും ജോബിയുടെ മനസ്സേതോ ആംഗലേപനം പുരട്ടിയ രാജ തോഴിമാരുള്ള കൊട്ടാരത്തിൽ ചെന്നൊരു അവസ്ഥയായി. നാട്ടിലെ ഒരു കുഗ്രാമത്തിൽ വളർന്ന ജോബിക്ക് ഫിലിപ്പീൻസിലെ പ്രകൃതി സൗന്ദര്യം , അതിലുമുപരി വെളുത്ത മനില സുന്ദരിമാരുടെ കുണുങ്ങി നടത്തവും നന്നായി ബോധിച്ചു.
തികച്ചും ഒരു ദൈവ ഭക്തനായത് കൊണ്ട് ഒരു നോട്ടം കൊണ്ട് പോലും വ്യഭിചാരം ചെയ്യരുതെന്ന അപ്പന്റെ ഗുണപാഠങ്ങൾ മനസ്സിൽ കിടന്നു ഞെളിപിരി കൊണ്ടു. ഓണത്തിന് വടം വലിക്കുന്ന പോലെ വ്യഭിചാര ചിന്തയും സന്മാർഗ്ഗ ചിന്തയും തമ്മിൽ പൊരിഞ്ഞ യുദ്ധം.
ഏത് ഇന്ദ്രിയ ജയമുള്ളവനെയും തകർത്ത് തരിപ്പണമാക്കുന്ന താറാവിന്റെ കുണുങ്ങി നടത്തവും മേലോടൊട്ടിച്ചേർന്ന് കിടക്കുന്ന ബിക്കിനി പോലത്തെ വസ്ത്രവുമുള്ള ഫിലിപ്പിനി പെണ്ണുങ്ങളുടെ സെക്സ് അപ്പീൽ ഏത് ദൈവ ഭക്തനേയും തെല്ലൊന്ന് പാപം ചെയ്യിക്കും.
എന്തായാലും ആ വടം വലിയിൽ, സന്മാർഗ്ഗം ചെറുതായൊന്നു വര ഭേദിച്ച് കടക്കും. വീണ്ടും തിരിച്ച് ജയിക്കും. അങ്ങനെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വടം വലിയിൽ സന്മാർഗ്ഗം തോൽക്കാറായപ്പോൾ, നമ്മുടെ ജോബിക്കുട്ടൻ കടുത്തൊരു തീരുമാനമെടുത്തു.
ഒരു ഫിലിപ്പിനിയെ കല്ല്യാണം കഴിക്കുക. അവന്റെ മനസ്സ് കുളിർക്കുന്ന വെളുത്ത സുന്ദരിയെ എങ്ങനെയെങ്കിലും സ്വന്തമാക്കണം.
കൂടെ പഠിക്കുന്ന തന്നെപോലെ ഭക്തിയുടെ മാർഗ്ഗത്തിൽ ജീവിക്കുന്ന ഫിലിപ്പീനി സുന്ദരിയോട് ചെന്ന് പറഞ്ഞു "പ്രിയേ ഞാൻ നിന്നെ സ്നേഹിക്കുന്നു , വിവാഹം കഴിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കൊണ്ടു പൊയ്ക്കോട്ടേ"
അത് കേട്ട പാതി കേൾക്കാത്ത പാതി മുളംകമ്പ്‌ കൊണ്ടുണ്ടാക്കിയ വീട്ടിൽ താമസിക്കുന്ന സുന്ദരി ചിരട്ട പാറക്കല്ലിലിട്ടുരക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
"എനിക്കും ഇഷ്ടമാണ്"
അങ്ങനെ ജോബിയുടെയും എലീനയുടെയും പ്രേമം പൂത്ത് വിടർന്നു. നാല് വർഷത്തെ പഠനത്തിനും പ്രേമത്തിനുമൊടുവിൽ ജോബി എലീനയെ വിവാഹം കഴിക്കാനുള്ള തീരുമാനം വീട്ടിൽ പറഞ്ഞു.
അത് കേട്ടതും ചെറിയാൻ ചേട്ടൻ മുറുക്കാൻ വായിലിട്ടോണ്ട് പറഞ്ഞു .. "ഫ.... എരണം കെട്ടവനെ, പട്ടിയെ തിന്നുന്ന പെണ്ണുങ്ങളല്ലാതെ നിനക്ക് വേറൊരു പെണ്ണിനേയും കിട്ടിയില്ലേടാ മണകുണാസാ. നിന്നെ ഫിലിപ്പീൻസിലേക്ക് അയച്ചപ്പോഴേ എനിക്ക് തോന്നിയതാ എന്തേലും കുരുത്തക്കേടൊപ്പിക്കുമെന്ന്. നിന്റെ തന്തയായ എനിക്ക് നിന്നെയറിയാവുന്നതിൽ കൂടുതൽ ആർക്കറിയാമെടാ"
അത് കേട്ട നിന്ന ജോബിയുടെ അമ്മ വത്സമ്മ പറഞ്ഞു
അപ്പന്റെയല്ലേ മോൻ ഇതല്ല ഇതിനപ്പുറം ചെയ്യും
കെട്ട്യോളെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് ചെറിയാച്ചൻ പറഞ്ഞു. നിന്റെ തള്ളയെ ഞാൻ പ്രേമിച്ച് കെട്ടിയത് കൊണ്ട് നിന്നെ ഒന്നും പറയുന്നില്ല. എന്നാ വേണേലും ചെയ്യ്.
അങ്ങനെ ജോബിയുടെയും എലീനയുടേയും കല്ല്യാണം ഫെറോന മേരിമാതാവിന്റെ പള്ളിയിൽ വെച്ച് നടന്നു.
കല്യാണം കഴിഞ്ഞ നവദമ്പതികളെ കാണാൻ നാട്ടിലെ എല്ലാവരും തടിച്ച് കൂടി.എങ്ങനെ കൂടാതിരിക്കും , വെളു വെളുത്ത് മദാമ്മമാരെ പോലിരിക്കുന്ന ഒരു പെണ്ണാദ്യമായിട്ടാ ആ ഗ്രാമത്തിൽ പ്രവേശിക്കുന്നത്.
അവൾ വീട്ടിലേക്ക് കേറാൻ നേരം അമ്മ വത്സമ്മ പച്ചമലയാളത്തിൽ പറഞ്ഞു, മോളെ വലത് കാല് വെച്ച് കേറൂ . എലീനക്കുണ്ടോ മലയാളം മനസ്സിലാവുന്നു. അവൾ അവളുടെ വെളുത്ത ഇടതു കാൽ വെച്ച് തന്നെ കേറി.
പിന്നെയങ്ങോട്ട് ഫിലിപ്പിനിയും വീട്ടുകാരുമായി സംസാരം. അവൾ എന്തേലും പറഞ്ഞാൽ അവർക്കോ അവരെന്തെലും പറഞ്ഞാൽ അവൾക്കോ മനസ്സിലാവാതെ നാളുകൾ നീങ്ങി.
ചെറിയാച്ചൻ അവളുടെ മുന്നിൽവെച്ച് വത്സമ്മയോട് പറഞ്ഞു . ഇതൊരു വല്ലാത്ത ചതിയായി പോയി. മരുമോളോടൊരു വാക്ക് മിണ്ടിയും പറഞ്ഞുമിരിക്കാന്ന് വച്ചാൽ നടക്കില്ലല്ലോ . ഇടയിലുമല്ല കോണാത്തിലുമല്ല എന്നവസ്ഥയായി.
പറഞ്ഞിട്ടെന്താ കാര്യം മക്കൾ ചൊവുള്ളതെങ്കിൽ ഈ വെള്ളപാറ്റ ഇവിടെ വരുമോ.
എലീനക്ക് മനസ്സിലായി അവരെന്തോ തന്നെക്കുറിച്ചാണ് മോശമായി പറയുന്നെന്ന്.
അ..പ്പ..ച്ച , എ...ന്താ പരഞ്ഞെ ( മുറി മലയാളത്തിൽ അവൾ ചോദിച്ചു.
ഞാൻ പരഞ്ഞതോ കോണകം.. അല്ലാ പിന്നെ.
അ...പ്പ...ച്ചാ വാറ്റ് ഈസ് കോനകം...
അതോടെ കേട്ടതും ചെറിയാച്ചൻ കലി തുള്ളി ഇറങ്ങി പോയി
ഫിലിപ്പീനിക്കുണ്ടോ ഒരു കൂസൽ. അവൾ മുട്ടുവരെയുള്ള പാവാടയിട്ട് സോഫയിൽ കമിഴ്ന്ന് കിടന്ന് ബുക്ക് വായിക്കാൻ തുടങ്ങി. അത് കണ്ടു കേറി വന്ന അവറാച്ചന് വീണ്ടും ദേഷ്യം കേറി. പുള്ളി സകല ഒച്ചയുമെടുത്ത് അലറി
എടീ വത്സമ്മേ എടീ വത്സമ്മേ.
എന്തോന്നാ മനുഷ്യാ, കിടന്ന് കാറുന്നെ?
കുടുംബത്തിൽ പിറന്ന പെൺപിള്ളേരാണേൽ ഇങ്ങനെ കാലും കാണിച്ച് കമിഴ്ന്നു കിടന്ന് കാർന്നോന്മാരുടെ മുന്നിൽ കിടക്കുമോടി.
ഓ എന്നാ ചെയ്യാനാ ഇവളെ പറഞ്ഞിട്ടെന്നാ കാര്യം, പുന്നാര മോനില്ലേ അവനോടു പറ.
ഒരു ദിവസം മുറ്റത്തിരിക്കുമ്പോൾ അപ്പുറത്തെ തൊമ്മിച്ചന്റെ വീട്ടിൽ വളർത്തുന്ന പാണ്ടൻ പട്ടി മുറ്റത്തേക്ക് വന്നതും, എലീന സ്നേഹത്തോടെ കൊതിയോടെ പട്ടിയെ നോക്കുന്നത് ചെറിയാച്ചൻ ശ്രദ്ധിച്ചു. പിന്നെ ഒന്നും നോക്കിയില്ല ഒരു കല്ലെടുത്ത് പട്ടിയുടെ കാലിനിട്ടെറിഞ്ഞു, കൗ കൗ കു കരഞ്ഞോണ്ട് പട്ടി ഓടിയ വഴിക്ക് പുല്ല് മുളക്കില്ല.
എന്നിട്ട് മനസ്സിൽ പറഞ്ഞു - എടി മരുമോളെ നിന്നെ ഞാൻ പട്ടിയിറച്ചി തീറ്റിക്കാടി പുന്നാര മോളെ. അവളുടെ നോട്ടം കണ്ടില്ലേ.
അങ്ങനെ ഭാഷാ പ്രശ്നത്തിലും, ജീവിത ശൈലി വിത്യാസത്തിലും അവർ ഒത്തു ചേരാതെ അല്ലറ ചില്ലറ ചിരിക്കാൻ പറ്റുന്ന കാര്യങ്ങളൊക്കെ ആയി മുന്നോട്ടു പോയി.
അതിനിടക്ക് എലീന ഗർഭിണിയായി പ്രസവിച്ചു. കുട്ടിയേം കൊണ്ട് വീട്ടിൽ വന്നതും ചെറിയാച്ചനും വത്സമ്മയും ആകെ വെട്ടിലായി.
ഫിലിപ്പീനി ശൈലിയിൽ കുട്ടിയെ കളിപ്പിക്കുകയും കുളിപ്പിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ അവരുടെ കരളു പറിഞ്ഞു പോകുന്ന പോലെ തോന്നി. അതുപോലെയല്ലേ ലെ ലവൾ കുട്ടിയെ എടുത്ത് അഭ്യാസമുറകൾ കാണിക്കുന്നത്.
എങ്കിലും കുട്ടിയൊക്കെയായപ്പോ ആംഗ്യങ്ങൾ കാണിച്ചും മറ്റുമൊക്കെ എലീനയും അമ്മായിയപ്പൻ ചെറിയാച്ചനും ചെറുതായി അടുത്തു.
ഒരു ദിവസം എലീന കുട്ടിയ കളിപ്പിച്ച് കൊണ്ടിരിക്കുമ്പൾ, പുള്ള മുള്ളി. എലീന മൂത്രത്തുണിയെടുത്ത് മൂത്രം തുടച്ചു എന്നിട്ടാ തുണി കയ്യിലെടുത്ത് കുട്ടിയുടെ കളിയും ചിരിയും കണ്ട് കൊണ്ടടുത്തിരുന്ന പുന്നാര അമ്മായിയപ്പനെ നോക്കി വാത്സല്യപൂർവം വിളിച്ചു
അ..പ്പ....ച്ചാ
മരുമോളുടെ സ്നേഹമുള്ള ആ മയക്കുന്ന വിളിയിലലിഞ്ഞ് ചെറിയാൻ തലയുയർത്തി നോക്കിയതും.
അവളെന്തോ ഇംഗ്ലീഷിൽ പറഞ്ഞിട്ട് ആ മൂത്ര തുണി പുള്ളിക്കാരന്റെ മുഖം നോക്കിയൊരേറ്.
ഓർക്കാപ്പുറത്ത് മൂത്രത്തുണി മുഖത്ത് വീണ ചെറിയാച്ചൻ ഞെട്ടിപ്പോയി. ഒന്നുംമിണ്ടാതെ അവിടുന്നെഴുനേറ്റു പോയ പുള്ളിക്കാരൻ ജോബി വന്നപ്പോൾ മൂത്രത്തുണിയെറിഞ്ഞ സംഭവം വേദനയോടെ പറഞ്ഞപ്പോൾ അവൻ ഇങ്ങനെ പറഞ്ഞെന്ന്.
ഫിലിപ്പീൻസിൽ സ്നേഹംകൂടുമ്പോൾ ഫിലിപ്പീനി പെണ്ണുങ്ങൾ ഇങ്ങനൊക്കെ ചെയ്യാറുണ്ടെന്ന്.
പിന്നെ എലീന കുട്ടിയെ കളിപ്പിക്കുമ്പോൾ ചെറിയാച്ചൻ അടുത്തിരിക്കാറില്ല. കാരണം കൊച്ച് അപ്പിയിടുന്ന സമയത്ത് ഫിലിപ്പീനി മരുമകൾക്ക് സ്നേഹം കൂടിയാലുള്ള അവസ്ഥയാലോചിച്ച് സ്വയം പിന്മാറുകയായിരുന്നു.
നമ്മുടെ കേരളത്തിൽ എനിക്കറിയാവുന്ന ഒരു കുടുംബത്തിൽ സംഭവിച്ചതാണ്. വേറൊരു സംസ്ക്കാരവും ഭാഷയും, വസ്ത്രവുമൊക്കെ ഒരിടത്തേക്ക് വരുമ്പോൾ സംഭവിക്കാവുന്ന ചിലത്. ആ ദമ്പതികളിന്നും നന്നായി ജീവിക്കുന്നുണ്ട് കേട്ടോ.
ജിജോ പുത്തൻപുരയിൽ

സാറാക്കുട്ടി


സാറാക്കുട്ടി
ഭാര്യയെ അരികിലേക്ക് തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചിട്ട് ജിമ്മിച്ചൻ ചോദിച്ചു.
എന്റെ സാറാക്കുട്ടിക്ക് ഇച്ചായനെന്താ വാങ്ങി തരേണ്ടത്.
അവളവനെ മുറുകെ കെട്ടിപ്പിടിച്ച് നെറ്റിയിലൊരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു
എന്റെ ഇച്ചായന്റെ ഈ സ്നേഹമുള്ള വാക്കുകൾ തന്നെ എ്നിക്ക് തരേണ്ടത് തന്നു. എന്റിച്ചായന്റെ ഈ സ്നേഹം മാത്രം മതി ഈ സാറാക്കുട്ടിക്ക്. വേറൊന്നും വേണ്ട.
സ്നേഹത്തോടെയുള്ള ജിമ്മിച്ചന്റെ ആ ഒരൊറ്റ വാക്കിൽ ലോകം മുഴുവൻ കിട്ടിയപോലുള്ള സന്തോഷമായിരുന്ന് സാറാക്കുട്ടിക്ക്.
അതല്ലേലും നേരാ സ്നേഹിക്കുന്ന ഒരു ഭർത്താവുണ്ടേൽ ഭാര്യമാരുടെ മുഖം എന്നും പ്രസന്നമായിരിക്കും.
എടി സാറാക്കുട്ടി പെണ്ണേ...!
എന്നാ ഇച്ചായാ..!
അല്ല ഞാനാലോചിക്കുവാരുന്നു, നിന്നെ പെണ്ണ് കാണാൻ വന്നപ്പോഴുണ്ടായ നിന്റെ ഒരു നാണം. ഇന്നത്തെ കാലത്തെ ഏതെങ്കിലും പെണ്ണിനുണ്ടോടി ഈ നാണം എന്ന സാധനം. ഒന്ന് കൂവിയാൽ രണ്ടിങ്ങോട്ട് കൂവുന്ന പെണ്ണുങ്ങളല്ലിയോ ഇപ്പോഴുള്ളത്.
അയ്യേ, എനിക്ക് നാണമോ. അത് കൊള്ളാം. അപ്പൊ എന്നെക്കുറിച്ച് എന്റിച്ചായന്‌ ഒന്നുമറിയില്ലെന്ന് ചുരുക്കം.
കോളേജിലെ ലേഡി ചട്ടമ്പിയായിരുന്നു ഞാൻ. ആണുങ്ങളൊക്കെ ഒന്നു കൂവിയാൽ രണ്ടല്ല പത്ത് കൂവി നാണം കെടുത്തിയ മുതലാ ഞാൻ.
കാഞ്ഞിരപ്പള്ളിയിൽ അവറാച്ചന്റെ രണ്ടാമത്തെ മകൾ സാറയെക്കുറിച്ച് കോട്ടയം സി എം സ് കോളേജിൽ പോയി മിസ്റ്റർ ജിമ്മിച്ചൻ ഒന്ന് ചോദിച്ച് നോക്ക്. അപ്പോഴറിയാം കാര്യങ്ങൾ. ചോദിച്ചിട്ട് പിന്നെ എന്നെ കോലേക്കേറി ഭാര്യയെന്ന് വിളിച്ചെക്കരുത് കേട്ടോ ഇച്ചായാ.
അമ്പടി, അപ്പൊ, നിന്റെ നാണം ലജ്ജ. നിന്നെ കണ്ടാൽ പറയില്ലലോ, എന്തൊരു പാവമായിരുന്നു പെണ്ണുകാണലിന് എനിക്ക് ചായ തന്നപ്പോൾ, സംസാരമൊക്കെ എന്തൊരു വിനയമായിരുന്നു.
അതൊക്കെ വിവാഹമെന്ന നാടകത്തിലെ രംഗങ്ങളല്ലേ ..ഹിഹി.
അമ്പടി കേമി സാറാക്കുട്ടി, നിനക്കിട്ടു ഞാൻ വച്ചിട്ടുണ്ട്. നീ ആളു കൊള്ളാലൊ കാഞ്ഞിരപ്പിള്ളിയിൽ അവറാച്ചന്റെ രണ്ടാമത്തെ മകളെ, നിന്നെ ഞാൻ ഡിവോഴ്സ് ചെയ്തിരിക്കുന്നു.
ഉവ്വ ഉവ്വ ഇമ്മിണി പുളിക്കും, ഡൈവോഴ്‌സും കൊണ്ടു ഇങ്ങോട്ടേക്ക് വാ. ബാക്കി അന്നേരം പറയാം കാട്ടുമാക്കാനേ.
കർത്താവേ, ഈ കുരിശിനെയാണോ എന്റെ തലയിൽ കെട്ടി വച്ചത്
അതേലോ ജിമ്മി ഭക്ത വത്സലാ, ഇനി നീ ചുമന്നേ പറ്റൂ - കർത്താവിനു പകരം സാറാക്കുട്ടി മറുപടി പറഞ്ഞു
ശരി കർത്താവേ ഞാൻ ചുമന്നോളാം. ചുമ്മന്നല്ലേ പറ്റൂ.
ഇച്ചായാ, ഇച്ചായന്റെ സാറാക്കുട്ടി ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ
നീ പറയെന്റെ സാറാക്കുട്ടി
എനിക്കിനി പ്രസവിക്കാൻ പറ്റില്ലേ ഇച്ചായാ ?
അതൊന്നും നമ്മളല്ലല്ലോ തീരുമാനിക്കുന്നത്. ദൈവം തമ്പുരാനല്ലേ. നമ്മൾ ചെയ്യാത്ത പരിശോധനകളില്ല. ആർക്കും കുഴപ്പമില്ലെന്നല്ലേ ഡോക്ടർമാരും ആയുർവേദ വൈദ്യന്മാരും പറഞ്ഞത്. നമ്മുക്ക് കാത്തിരിക്കാം സാറാക്കുട്ടി.
ഞാൻ വേറൊരു കാര്യം പറഞ്ഞാൽ പറയട്ടെ ആരോടും ചോദിക്കാനൊന്നും പോകരുത്.
എന്തിനാ സാറാക്കുട്ടി നിനക്ക് പതിവില്ലാത്ത മുഖവുര. നീ പറ മോളെ.
നമ്മുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ ആറാമത്തെ വർഷമല്ലേ. ഇച്ചായന്റെ ചില ബന്ധുക്കളും നാട്ടുകാരും അമ്മയോട് സാറാ ഇനി പ്രസവിക്കില്ലേ, അവൾക്കെന്തെങ്കിലും കുഴപ്പമുണ്ടോ, ഇനിയൊരു തലമുറ കാണാൻ പറ്റില്ലേ എന്നൊക്കെ സ്വകാര്യം ചോദിക്കുന്നത് കേട്ടു. ഞാൻ മച്ചിയാണെന്നൊക്കെ.
അതിനമ്മ എന്താ മറുപടി പറഞ്ഞത്?
അമ്മ കൂടുതലൊന്നും പറഞ്ഞില്ല. പരിശോധനയിൽ കുഴപ്പമില്ലെന്നും, വേറെ എന്തേലുമൊക്കെയാവും എന്നൊക്കെ പറഞ്ഞ് അവസാനിപ്പിച്ചു. എനിക്കെത്ര ആത്മ വിശ്വാസം ഉണ്ടേലും ഇങ്ങനൊക്കെ കേൾക്കുമ്പോൾ ഏതൊരു സ്ത്രീക്കും വിഷമമമുണ്ടാവില്ലേ. ചെറിയൊരു സങ്കടം തോന്നി.
ആഹാ അത്രേ ഉള്ളോ കാര്യം, സാറാകുട്ടി ഇനി നിന്റെ ഇച്ചായനൊരു കാര്യമങ്ങോട്ടു ചോദിക്കട്ടെ.
കാഞ്ഞിരപ്പള്ളിയിൽ അവറാച്ചന്റെ രണ്ടാമത്തെ മകളെ കെട്ടിയതാരാ !
പോറ്റുമനയിലെ ഉലഹന്നാന്റെ മൂത്ത പുത്രൻ ജിമ്മിച്ചൻ - സാറാക്കുട്ടി ഉടനെ മറുപടി പറഞ്ഞു
ആണല്ലോ, അങ്ങനെയെങ്കിൽ ജിമ്മിച്ചന്റെ ഭാര്യ പ്രസവിക്കുമോ ഇല്ലയോ എന്നതൊക്കെ ഈ ജിമ്മിച്ചന്റെയും ജിമ്മിച്ചന്റെ സഹധർമ്മിണി സാറാക്കുട്ടിയുടെയും മാത്രം സ്വകാര്യ സംഗതിയാ.
അതിലൊരാളും ഇടപെടേണ്ട. ഇനി ആരേലും എന്തേലും പറഞ്ഞാൽ ഇച്ചായൻ മറുപടി കൊടുത്തോളാം.
നാട്ടുകാരോടും ചൊറിച്ചിലുള്ള ചില ബന്ധുക്കളോടും, ഇനിയിപ്പോൾ സ്വന്തം വീട്ടുകാരാണേലും പോകാൻ പറ.
മനസ്സിലായോ എന്റെ സാറാക്കുട്ടിക്ക്
ഉം
എന്നാൽ സാറാക്കുട്ടി ഇങ്ങടുത്തേക്ക് വന്നേ ,
പോടാ കൊച്ചു കള്ളാ, നിന്റെ സൂത്രം എനിക്ക് മനസ്സിലായി, അങ്ങനിപ്പോ കെട്ടിപ്പിടിച്ച് സുഖിക്കണ്ട.
അയ്യടി പെണ്ണേ, നിന്നെയല്ലാതെ അപ്പുറത്തെ അഞ്ജലിയെ കെട്ടിപ്പിടിക്കാൻ പറ്റുമോ, അവളുടെ ആങ്ങളമാർ എടുത്തിട്ട് പെരുമാറില്ലേ.
പോടാ കള്ളാ തെമ്മാടി, വൃത്തികേട് മാത്രമേ ചിന്തിക്കു. അഞ്ജലിയെ സ്വപ്നത്തിൽ പോലും കെട്ടിപ്പിടിച്ചെന്നറിഞ്ഞാൽ ഉലഹന്നാന്റെ മകൻ ജിമ്മിച്ചന്റെ മുട്ടുകാല് ഞാൻ തല്ലിയൊടിക്കും.
അങ്ങനെ നീ മുട്ട് കാലൊന്നും തല്ലിയൊടിക്കണ്ട, ഇങ്ങോട്ടേക്ക് വന്നേ.
ഞാൻ വരാം, അധിക നേരമൊന്നും കെട്ടിപ്പിടിക്കാൻ പറ്റില്ല, പെട്ടെന്ന് വിട്ടേക്കണം, എനിക്കടുക്കളയിൽ പണിയുള്ളതാ പറഞ്ഞേക്കാം.
അവളെ കെട്ടിപ്പിടിച്ച് ജിമ്മിച്ചൻ പറഞ്ഞു - എന്റെ സാറാക്കുട്ടിക്ക് നിന്റെ ഇച്ചായനില്ലേ. നാട്ടുകാരൊക്കെ എന്തേലും പറഞ്ഞോട്ടെ. എന്റെ കള്ളി പെണ്ണ് വിഷമിക്കണ്ട കേട്ടോ.
ഉം, എന്റിച്ചായൻ കൂടെയുള്ളപ്പോൾ ഈ സാറാക്കുട്ടി വിഷമിക്കില്ലാട്ടോ.
സാറാക്കുട്ടി അടുക്കളയിലെ പണികളൊക്കെ മറന്നു പോയി, എന്തോരും നേരം അങ്ങനെ കെട്ടിപിടിച്ച് ഓരോന്ന് പറഞ്ഞ് നിന്നെന്നറിയില്ല.
അതങ്ങനെയാണ്‌ സ്നേഹത്തിന്റെ മാസ്മരിക വലയത്തിൽ പെട്ടാൽ മറ്റൊന്നിനും ഒരു പ്രാധാന്യവുമുണ്ടാവില്ല.
കുറച്ച് കഴിഞ്ഞപ്പോൾ സാറാക്കുട്ടി ജിമ്മിച്ചന്റെ സ്നേഹ വലയമൊക്കെ ഭേദിച്ച് കൊണ്ട് പറഞ്ഞു.
എടാ ജിമ്മിക്കള്ളാ, തെമ്മാടി എന്റെ സമയം മുഴുവൻ പോയി, വന്നേ ഇന്ന് നമ്മൾ രണ്ടും പാചകം. പോയി വേഗം സാറാക്കുട്ടിക്ക് വേണ്ടി ആ പാത്രമൊക്കെ കഴുകിക്കെ
ഇതൊരു വല്ലാത്ത പണിയായി പോയി, കെട്ടി പിടിച്ചൊരു ഉമ്മ തന്നതിന് ഇത്രയും ശിക്ഷയോ.
പോടാ ഇച്ചായാ..!
അങ്ങനെ ജിമ്മിച്ചനും സാറാക്കുട്ടിയും കളികൾ പറഞ്ഞും, തമാശകൾ പറഞ്ഞും, ദേഷ്യപ്പെട്ടും, പിണങ്ങിയും, ഇണങ്ങിയും സ്നേഹത്തോടെ ജീവിക്കുന്നു.
ഭാര്യയുടെ സങ്കടങ്ങളിൽ അവൾക്കൊരു കൈത്താങ്ങൽ കൊടുക്കാൻ ഭർത്താക്കന്മാർക്ക് മാത്രമേ പറ്റൂ.
ഇവിടെ സാറാക്കുട്ടിയുടെ സങ്കടം പമ്പ കടക്കാൻ എന്തോരും നേരം വേണ്ടി വന്നു. ഒരു വാക്ക് പറയുന്ന സമയം. സ്നേഹമുള്ള ഇമ്പമുള്ള "നിനക്ക് ഞാനുണ്ട് സാറാക്കുട്ടി" എന്ന ഒറ്റ വാക്ക്. അല്ലേ!
ജിജോ പുത്തൻപുരയിൽ

മഹാ ദുരന്തം


ഭാര്യയെ വിളിച്ചപ്പോൾ അവൾ ചോദിച്ചു. അവധിക്ക്‌ വന്നാൽ എവിടേക്കൊക്കെയാ യാത്ര പോകുന്നതെന്ന്?
ഞാൻ പറഞ്ഞു, നിന്റെ വീട്ടിൽ പോകാം. അടുത്തുള്ള ബന്ധുക്കളുടെ വീട്ടിൽ പോകാം, നമ്മുടെ ഓർമ്മകൾ പൂക്കുന്ന പുളിമാവിൻ ചുവട്ടിൽ പൊയിരിക്കാം.പിന്നെ ആനയെ പട്ടിയെ പൂച്ചയെ കാണിച്ച്‌ തരാം.
ഇങ്ങനെ പറഞ്ഞോണ്ടിരുന്നതും
അവളിടയിൽ കയറി പറഞ്ഞു, എത്ര സ്നേഹമുള്ള എന്റെ ഭർത്താവ്‌.. എന്നെ ഇങ്ങനെ മോഹിപ്പിക്കല്ലേ, കേട്ടിട്ട്‌ കൊതിയാവുന്നു.
പിന്നെ ചേട്ടായി, എന്നെ
കാഴ്ച്ച ബംഗ്ലാവിൽ കോണ്ടോയി കുരങ്ങിനെ കാണിച്ചു തരാവോ?
അതെന്താടി വർഗ്ഗ സ്നേഹം കൂടിയോ നിനക്കെന്ന് പറഞ്ഞ്‌ ഞാനൊരു വലിയ തമാശ പറഞ്ഞെന്ന അഭിമാനത്തിൽ ചിരിക്കാൻ വാ പൊളിച്ചതും അവൾ കാച്ചി.
അതെ ചിരിക്കാൻ വരട്ടെ, കുരങ്ങിനെ കാണണമെന്ന് പറഞ്ഞത്‌ വർഗ്ഗ സ്നേഹം മൂത്തിട്ടല്ല, കുറേ നാളായി നിങ്ങടെ ഓഞ്ഞ മോന്ത കണ്ട്‌ മടുത്തു. അതിനേക്കാൾ എത്രയോ ഭേദമാ കുരങ്ങിന്റെ മോന്ത. അതൊന്ന് കാണാൻ വേണ്ടിയാ. എന്റെ ഒരു അഗ്രഹമാ സാധിച്ച്‌ തരണം.
രണ്ടായിരത്തി പതിനേഴിലെ മഹാ ദുരന്തം. ലോകത്തിലെ ഒരു ഭർത്താവിനും ഇതു പോലൊരു ഭാര്യാ ഗതി വരുത്തല്ലേ എന്ന് അറിയാതെ പ്രർത്ഥിച്ച്‌ പോയി പ്ലിങ്ങിയ മുഖത്തോടെ ഞാൻ ഫോൺ വെച്ചു.
അല്ലാതെന്ത്‌ ചെയ്യാൻ...അല്ലേ. നിന്നെ കട്ടുറുമ്പ്‌ കടിക്കുമെടി ഭാര്യേ

By
Jijo P

ഓക്‌സാന - സുന്ദരിയായ റഷ്യൻ അഭിസാരിക


ഓക്‌സാന - സുന്ദരിയായ റഷ്യൻ അഭിസാരിക
ദുബായിൽ വിമാനമിറങ്ങി ഒരു ടാക്സി പിടിച്ച് ഹോട്ടലിൽ പോകാൻ തുടങ്ങുമ്പോഴാണ്
എക്സ് ക്യൂസ് മി സർ... എന്നൊരു മനോഹരമായ പെൺ ശബ്ദം കേട്ട് ഞാൻ തിരിഞ്ഞ് നോക്കിയത്.
സ്വർണ്ണമുടിയുള്ള ഒരു ചെരുപ്പാകാരി, അവൾക്ക് താങ്ങുവാൻ വയ്യാത്ത ഒരു ബാഗുമായി അടുത്തെത്തി നിൽക്കുന്നു.
ഞാൻ ചോദിച്ചു ,ഹൌ ക്യാൻ ഐ ഹെല്പ് യു ലേഡി ?
അത്രക്ക് രസമല്ലാത്ത ഇംഗ്ലീഷിൽ അവൾ പറഞ്ഞൂ, "ഞാൻ ആദ്യമായാണ് ദുബായിൽ. എനിക്ക് ഒരു ദിവസം ഹോട്ടലിൽ താമസിക്കണം. ഇവിടെ ഏറ്റവും പൈസ കുറവുള്ള ഒരു ഹോട്ടൽ പറയാമോ?
ഓഹ്, ഞാനും ഒരു ഹോട്ടലിലേക്കാണ് പോകുന്നത്, താല്പര്യമെങ്കിൽ എന്റെ കൂടെ പോന്നോളൂ അമ്പത്തിരണ്ട് (52$) അമേരിക്കൻ ഡോളറാണ് വാടക.
എനിക്കറിയാവുന്നതിൽ ഏറ്റവും കുറവുള്ളതാണ്.
അതിലും കുറവുള്ളത് കിട്ടുമോ? അവളുടെ നിരാശ കലർന്ന ചോദ്യത്തിൽ എനിക്കാകെ അസ്വസ്ഥത തോന്നി.
മാസം എട്ടായിരം ഡോളർ ശമ്പളം (അഞ്ച് ലക്ഷത്തി ഇരുപതിനായിരം) വാങ്ങുന്ന ചില സായിപ്പന്മാർ ഒരു ഡോളറിനു വേണ്ടി കരയുന്നത് പലപ്പോഴും കണ്ടത് കൊണ്ടാവാം, മനോഹരമായി വസ്ത്രമിട്ട സുന്ദരിയായ യുവതി ഏറ്റവും പൈസ കുറവുള്ള ഹോട്ടൽ തേടുന്നത് കണ്ടപ്പോൾ ദേഷ്യം തോന്നിയത്.
എനിക്കറിയില്ല ചങ്ങാതി. താങ്കൾ പോരുന്നു എങ്കിൽ പോരൂ.
ഒരു നിമിഷം ആലോചിച്ച് നിന്ന അവൾ എന്റെ ഒപ്പം വരാൻ തയ്യാറായി.
ബർ ദുബായിലെ എന്റെ കൂട്ടുകാരൻ ശരിയാക്കി തന്ന ഒരു ഹോട്ടൽ അപ്പാർട്മെന്റിലേക്ക് ടാക്സിയിലിരിക്കുമ്പോൾ, അവൾ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് അവളുടെ ബാഗ് തുറക്കുകയും പഴ്‌സെടുത്ത് കയ്യിലുള്ള നോട്ടുകളെണ്ണുന്നുണ്ടായിരുന്നു.
ബർ ദുബായിലെ ഞാൻ താമസിക്കേണ്ടുന്ന ഹോട്ടലിൽ ഞാനും അവളും ഇറങ്ങി, ടാക്സിക്ക് കൊടുക്കേണ്ടുന്ന പൈസ ഞാൻ കൊടുത്തു.
റിസപ്ഷനിൽ ഞങ്ങൾ ഒരുമിച്ച് ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന മലയാളികൾ അർത്ഥം വെച്ചെന്നെ നോക്കി. അതൊന്നും കാര്യമാക്കാതെ അവൾക്ക് വേണ്ടിയൊരു മുറി ഞാൻ സംസാരിച്ച് ശരിയാക്കി.
ഞങ്ങൾ രണ്ടു പേർക്കും കിട്ടിയത് ആറാമത്തെ നിലയിലെ മുറികളായിരുന്നു. മുറിയിൽ വന്ന് ഞാൻ കുളിച്ച് ഫ്രഷായി കിടക്കുമ്പോഴാണ് കോളിംഗ് ബെല്ലടിച്ചത്. ഹോട്ടൽ ജീവനക്കാരായിരിക്കുമെന്ന് കരുതി വാതിൽ തുറന്നപ്പോൾ അതാ ആ റഷ്യൻ സുന്ദരി മുന്നിൽ നിൽക്കുന്നു. അവളും കുളിച്ച് വസ്ത്രം മാറിയിട്ടുണ്ട്.
"ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം, എനിക്ക് വിശക്കുന്നു ഭക്ഷണം വല്ലതും കിട്ടുമോ, വിരോധമില്ലെങ്കിൽ എന്നോടൊപ്പം പുറത്ത് വരാമോ. ഭക്ഷണം മേടിച്ച് ഉടനെ തിരികെ വരാം"
എനിക്കാകെ ദേഷ്യം വന്നെങ്കിലും, വളരെ താഴ്മയോടെ അപേക്ഷിച്ചപ്പോൾ സഹായിക്കണമെന്ന് തോന്നി.
അങ്ങനെ ഞാനും അവളുടെയൊപ്പം പുറത്തേക്ക് പോയി. പോകുന്ന വഴിയിലാണ് ഞങ്ങൾ ശരിക്കും പരിചയപ്പെടുന്നത്. എനിക്കൊരു ഷേക്ക് ഹാൻഡ്‌സ് തന്നിട്ടവൾ പറഞ്ഞു
ഞാൻ ഓക്‌സാന...!
ഞാനെന്റെ പേര് പറഞ്ഞിട്ട് ചോദിച്ചു. നിങ്ങൾ എങ്ങോട്ട് പോകുന്നു, എന്തിനാണ് ദുബായിൽ വന്നത്?
എന്റെ ചോദ്യം കേട്ടപ്പോൾ അവൾ പറഞ്ഞു, എനിക്കാദ്യം ആഹാരം കഴിക്കണം, എന്നിട്ട് നമുക്ക് സംസാരിക്കാം, വിരോധമില്ലല്ലോ.
ഇന്ത്യൻ ആഹാരം കഴിക്കാൻ താല്പര്യമുണ്ടോ ഓക്‌സാനക്ക്.
അയ്യോ സുഹൃത്തേ, എനിക്ക് എരിവ് ഇഷ്ടമല്ല , ഞാൻ കേട്ടിട്ടുണ്ട് ഇന്ത്യക്കാർ അധികം എരിവ് കഴിക്കുന്നവരാണെന്ന്. അങ്ങനെയല്ലേ..!
ഞാൻ കഴിക്കും, കഴിക്കാത്തവരും ഉണ്ട് ഓക്‌സാന.
എന്നെ ഓക്ക എന്ന് വിളിച്ചാൽ മതി, അതാണെന്റെ ചുരുക്കപ്പേര്.
ഓ ശരി ഓക്ക, എനിക്കിഷ്ടായി നിന്റെ പേര്
നന്ദി ജോ!
ബർ ദുബായിലെ തെരുവിലൂടെ നടക്കുമ്പോൾ ഒരു യൂറോപ്യൻ റെസ്റ്റോറന്റ് കാണുകയും ഞാനും ഓക്കയും അവിടെ കയറി.
അവൾക്കിഷ്ടമുള്ള രണ്ട് സാൻഡ് വിച്ചും, രണ്ട് കോളയും വാങ്ങി.
"വരൂ നമുക്ക് പോകാം" എന്നവൾ പറഞ്ഞു
ഓക്‌സാന ക്ഷമിക്കണം ഓക്ക എന്തിനാണ് ദുബായിൽ വന്നത്, സ്ഥലങ്ങൾ സന്ദർശിക്കാനാണോ?
അല്ല ജോ, ഞാനിവിടെ ഒരു ജോലിക്കാണ് വന്നത്.
അപ്പോൾ കമ്പനിയിലെ ആരും വന്നില്ലേ കൊണ്ട് പോവാൻ.
ഇല്ല, എന്റെ കൂട്ടുകാരിയിവിടെ ജോലി ചെയ്യുന്നുണ്ട്. അവൾക്കിന്ന് ജോലിയുള്ളത് കൊണ്ട് എന്നെ സ്വീകരിക്കുവാൻ സാധിച്ചില്ല. നാളെ അവൾ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് ടാക്സി വിളിച്ച് പോണം, പിന്നെ അവൾ എല്ലാം നോക്കിക്കോളും.
ഓക്‌സാനയുടെ സംസാരത്തിൽ എനിക്കത്ര ഒരു സുഖം തോന്നിയില്ല. എങ്കിലും ഞാൻ എല്ലാതും മൂളിക്കേട്ടു.
എന്ത് ജോലിയാണ് ഓക്‌സാന?
അതിനു മറുപടിയായി അവൾ ഒരു ചോദ്യം എന്നോട് ചോദിച്ചു
എന്നെ കാണാൻ സുന്ദരിയാണോ, ഒരു പുരുഷന് ആകർഷണം തോന്നുമോ?
പെട്ടെന്നങ്ങനെ ചോദിച്ചത് കൊണ്ടാവാം, ഞാൻ തെല്ലൊന്നമ്പരന്നു. എങ്കിലും അവളോട് പറഞ്ഞു.
നിങ്ങൾ മനോഹാരിയാണ് ഓക്ക, നിങ്ങളെ ഏത് പുരുഷനും ഇഷ്ടപ്പെടും.
നന്ദി ജോ, ഒരു പക്ഷേ നാളെ മുതൽ എന്റെ ഈ ശരീരം ഇഷ്ടപ്പെടുന്ന പുരുഷന്മാർ ഇഷ്ടം പോലെയുണ്ടാകും.
നീ എന്താണ് സംസാരിക്കുന്നത്, എനിക്കൊന്നും മനസ്സിലാവുന്നില്ല ഓക്ക.
അത് ജോ, ഞാനിവിടെ വന്നത് വേശ്യാവൃത്തിക്കാണ്. എന്റെ കൂട്ടുകാരി സമ്പന്നരുല്ലസിക്കുന്നൊരു ബാറിൽ നർത്തകിയാണ്. രാത്രിയിൽ അവരുടെ ആവശ്യങ്ങളും ചെയ്യണം. ഒത്തിരി പണം കിട്ടുന്നുണ്ട്.
ഞാനും നാളെ അവിടേക്കാണ് പോകുന്നത്. ആവശ്യത്തിൽ കൂടുതൽ പണം അവളുണ്ടാക്കിക്കഴിഞ്ഞു. അവളുടെ ബുദ്ധിമുട്ടുകൾ തീർന്നു. അവളും ഞാനും ചെയ്യുന്നത് ന്യായികരിക്കുന്നില്ല. എന്നാൽ..എന്നാൽ..
എനിക്കും പണം ഉണ്ടാക്കണം, എനിക്കെന്റെ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. ആഹാരം കഴിക്കുവാനോ, പാർക്കുവാനോ എനിക്ക് പണമില്ല, സ്ഥലമില്ല. ജോലി ചെയ്തിട്ട് ഒരു വഴിക്കുമെത്തുന്നില്ല. എനിക്ക് രണ്ടു കുഞ്ഞുങ്ങൾ, കാമുകന്റെ സമ്മാനം. അവൻ ഇട്ടിട്ട് പോയി. അവർക്ക് സ്‌കൂളിൽ പോകാൻ ബാഗ് വാങ്ങിക്കൊടുക്കാൻ കഴിയാത്തൊരമ്മയാണ് ഞാൻ. ഇത്ര നാളും പിടിച്ച് നിന്നു.
കുഞ്ഞുങ്ങളെ എന്റെ മമ്മിയുടെ അടുത്താക്കിയിട്ടാണ് വന്നത്. ഇനി പണം ഉണ്ടാക്കിയിട്ടേ തിരിച്ച് പോകുന്നുള്ളൂ.
എനിക്കിഷ്ടമുണ്ടായിട്ടല്ല ജോ, നിവൃത്തിയില്ലാത്തത് കൊണ്ടാണ്. ഇപ്പോൾ എന്നെ കൂടെ കൂട്ടിയതിൽ ജോ ഖേദിക്കുന്നുണ്ടോ?
ഇത്രയും പറയുമ്പോഴേക്കും അവളുടെ കണ്ണിൽ നനവ് പടർന്നിരുന്നു.
ഇല്ല ഓക്‌സാന , നിന്നോടെനിക്കെന്ത് പറയണമെന്നറിയില്ല. എനിക്ക് ...
ബാക്കി ഓക്‌സാനയാണ് മുഴുമിപ്പിച്ചത്. അതെ ജോ, നിനക്ക് സഹായിക്കാൻ പറ്റില്ലെന്നറിയാം. ഞാൻ തീരുമാനിച്ച് കഴിഞ്ഞു. ഇനി ലക്ഷ്യത്തിലേക്കുള്ള യാത്രകൾ മാത്രം.
അപ്പോഴേക്കും ഞാനും അവളും സാൻഡ് വിച്ച് കഴിച്ച് കഴിഞ്ഞിരുന്നു. പണമില്ലാതിരുന്നിട്ടും സാൻഡ് വിച്ച് എനിക്കും കൂടി വാങ്ങിയ ആ അപരിചിതയുടെ മനസിലെ കരുതൽ ഞാൻ മനസ്സിലാക്കി.
വൈകുന്നേരം കാണാമെന്ന് പറഞ്ഞവൾ റൂമിലേക്ക് പോയി. ഞാനെന്റെ റൂമിലേക്കും.
വൈകിട്ട് ഏഴ് മണിയായിക്കാനും, എന്റെ റൂമിലെ ബെല്ലടിച്ചു. കതക് തുറക്കുന്നതിനു മുന്നേ അത് ഓക്‌സാനയാണെന്ന് അറിയാമായിരുന്നു.
ഞാൻ അപ്പോഴേക്കും കുളിച്ച് ഒരുങ്ങിയിരുന്നു. വാതിൽ തുറന്നപ്പോൾ ഓക്‌സാന ഉച്ചക്ക് കണ്ടതിനേക്കാൾ എത്രയോ സുന്ദരിയായിരിക്കുന്നു. ആദ്യമായാണ് ഇത്രക്ക് ഭംഗിയുള്ളൊരു റഷ്യൻ സുന്ദരിയെ അടുത്ത് കാണുന്നതും സംസാരിക്കുന്നതും.
ഞങ്ങൾ വീണ്ടും നടക്കുവാനിറങ്ങി. ബർ ദുബായിലെ മലബാർ ഹോട്ടൽ തപ്പി ഞങ്ങളിറങ്ങി. എന്റെ നിർബന്ധത്തിന് വഴങ്ങി എരിവില്ലാത്ത കേരള ആഹാരം കഴിക്കാമെന്നവളേറ്റു.
ഞാൻ ബിരിയാണിയും ചിക്കൻ കറിയും വെവ്വേറെ വാങ്ങി, ചപ്പാത്തിയും എരിവില്ലാത്ത പരിപ്പ് കറിയും ഓർഡർ ചെയ്തു.
അവൾക്കെന്തോ ബിരിയാണി ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു, വിശപ്പ് മാറുന്ന വരെ കഴിച്ചു. ഒരു ചപ്പാത്തിയും പരിപ്പ് കറിയും അവൾ തിന്നു.
"പ്രതീക്ഷിച്ച പോലെയല്ല നല്ല രുചിയുണ്ടല്ലോ"
ആഹാ അപ്പോൾ നിനക്ക് ഇഷ്ടപെട്ടല്ലേ എന്ന് ചോദിച്ച് തമാശയായി ഞാൻ പറഞ്ഞു "വിശക്കുന്നവർക്ക് ഏത് ആഹാരവും നല്ല രുചിയാണ് കൂട്ടുകാരി"
അവളൊന്ന് ചിരിച്ചെങ്കിലും പെട്ടെന്ന് മുഖം മ്ലാനവതിയായി. എന്നിട്ട് മന്ത്രിച്ചു
മൈ കിഡ്സ്
ഞാൻ പറഞ്ഞു , കം ഓൺ ഗേൾ, യു വിൽ ബി ഓൾറൈറ്
എന്നെയും റഷ്യൻ സുന്ദരിയേയും കണ്ടപ്പോൾ മലബാർ ഹോട്ടലിൽ വന്ന എല്ലാ മലയാളികളും എന്നേയും അവളേയും തുറിച്ച് നോക്കുകയായിരുന്നു. ആ നോട്ടം കണ്ടപ്പോൾ മനസ്സിലായി, ഞാനവളെ ഒരു രാത്രിക്ക് വേണ്ടി വിലക്ക് വാങ്ങിയെന്നുള്ള ഭാവമാണെന്ന്.
ഒരാണിനേയും പെണ്ണിനേയും ഒരുമിച്ച് കണ്ടാൽ നീതിക്ക് നിരക്കാത്ത അർത്ഥങ്ങൾ മെനയുന്നവർ. നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കുവെന്ന ചൊല്ല് അന്വർത്ഥമാക്കുന്നവർ.
അവരുടെ ഭാവവും നോട്ടവും വക വെയ്ക്കാതെ ഞാൻ ബില്ലടച്ച് ഇറങ്ങി.
ഞങ്ങൾ വെറുതെ ബർ ദുബായിലെ തെരുവിലൂടെ കുറേ നേരം നടന്നു. ആ സമയത്തിനിടക്ക് അവളൊത്തിരി സംസാരിച്ചു. ജീവിതത്തെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും.
നമ്മൾ പലപ്പോഴും ചിന്തിക്കുന്നതിനേക്കാൾ വേദനയുളവാക്കുന്ന ജീവിതം. തൊലിവെളുപ്പിലല്ല സമ്പന്നതയെന്നെനിക്ക് വ്യക്തമായി ബോധ്യപ്പെട്ട ദിവസം.
ഞാനും എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും സംസാരിച്ചു.
രാത്രി ഒമ്പതരയായപ്പോഴക്കും ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലെത്തി. എനിക്ക് വെളുപ്പിന് നാല് മണിക്ക് അടുത്ത വിമാനം കയറി അഫ്‌ഗാനിസ്ഥാനിലേക്ക് പോകേണ്ടതുള്ളത് കൊണ്ട് ഞാനവളോട് വിട പറഞ്ഞു.
വെളുപ്പിനെഴുന്നേറ്റ ഞാൻ കുളിച്ച് റെഡിയായി താഴെ വന്നപ്പോൾ എനിക്കത്ഭുതം തോന്നി. ഓക്‌സാന ചിരിച്ച് കൊണ്ട് താഴെ റിസെപ്ഷന്റെ അവിടെ നിൽക്കുന്നു. എന്റേയും അവളുടേയും വാടകയെല്ലാം അടച്ച് അവളുടെ അടുത്ത് ചെന്നപ്പോൾ, അവൾ കരയുകയായിരുന്നു. അവളുടെ ചിരി കരച്ചിലാവാൻ അധിക നേരം വേണ്ടി വന്നില്ല എനിക്കാകെ വല്ലാതെയായി.
അവൾ പറഞ്ഞു, "ഞാൻ മൂന്ന് മണിക്ക് തന്നെ താഴെയിറങ്ങി കാത്തിരിക്കുകയായിരുന്നു. ഒരു ദിവസമെങ്കിലും എനിക്കൊരു നല്ല സൗഹൃത്തിനെ കിട്ടിയിട്ട്, യാത്ര പറഞ്ഞില്ലെങ്കിൽ സ്നേഹത്തിനെന്തർത്ഥം, അല്ലേ ജോ?"
ഇഫ് യു ഡോണ്ട് മൈൻഡ് എന്ന് പറഞ്ഞവൾ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു.
എനിക്കെന്തോ ഒരു സങ്കടം തോന്നി, എന്റെ വാലറ്റ് തുറന്ന് അവൾക്കൊരു നൂറു ഡോളർ കയ്യിൽ വച്ച് കൊടുത്തിട്ടു പറഞ്ഞു
പ്ളീസ് കീപ് ഇറ്റ്.
ആദ്യം നിരസിച്ചെങ്കിലും എന്റെ നിർബന്ധത്തിന് വഴങ്ങി അവളത് വാങ്ങി
അവൾ പറഞ്ഞു "യു ആർ എ ഗുഡ് മാൻ ആൻഡ് ഗുഡ് ഫ്രണ്ട്"
ഒരു സ്ത്രീയൊരു പുരുഷനെ നോക്കി ഇങ്ങനെ പറയുന്നെങ്കിൽ പുരുഷന് എന്നും അഭിമാനിക്കാവുന്നതാണ്.
പോകുവാൻ നേരം അവളെന്നോട്എന്റെ ഇമെയിൽ ഐഡി ചോദിച്ചു. അവൾക്കെഴുതിക്കൊടുത്ത്‌ ഞാൻ നനവാർന്ന മിഴിയോടെ നിസ്സഹായകനായി അവിടുന്നു ദുബായി എയർ പോർട്ട് ലക്ഷ്യമാക്കി ടാക്സിയിൽ പൊന്നു.
പിന്നീട് കുറച്ച് ദിവസം കഴിഞ്ഞവളെ ഓർത്തപ്പോൾ , ഇമെയിൽ വെറുതെ ചെക്ക് ചെയ്തു. എന്നാൽ ഒന്നും കണ്ടില്ല. പെട്ടെന്നാണെന്റെ മനസ്സിൽ കൊള്ളിയാൻ പോലെ ഒന്ന് മിന്നിയത്. ഓ, ഞാൻ അവൾക്ക് കൊടുത്തത് ജിമെയിൽ ഐഡിയിലെ പേരും യാഹൂ ഡൊമൈനും. തെറ്റിയെഴുതിയതാ.
അവൾ തീർച്ചയായും ഇമെയിൽ അയച്ചിട്ടുണ്ടാവും. എനിക്കെവിടെ കിട്ടാൻ. ഇനി ഒരിക്കലും ഓക്കയെ കാണാൻ പറ്റില്ലെന്ന വിശ്വാസവുമായി ഞാനിന്നും ആ കഥയോർക്കുന്നു.
അതെ , അവളിന്ന് ദുബായിലുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ ഏതെങ്കിലുമൊരു ബാറിൽ മക്കൾക്ക് വേണ്ടി ഉടുതുണിയഴിച്ച് ന്യത്തവും , സമ്പന്നരുടെ കിടപ്പറയിൽ നീറുന്ന മനസ്സോടെ ഡോളറുകൾ സമ്പാദിക്കുന്നുണ്ടവും.
വേശ്യാവൃത്തിയെ ഞാനൊരിക്കലും പിന്തുണക്കുന്നില്ല, എങ്കിലും ചില മനുഷ്യരുടെ ജീവിതകഥകൾ അവരുടെ മോഹിപ്പിക്കുന്ന ശരീരം ആഗ്രഹിച്ച് ചെല്ലുന്നവരറിയാൻ ശ്രമിക്കാറില്ല. അഥവാ ഇനി അറിഞ്ഞിട്ടെന്ത് കാര്യം, അല്ലേ?
അതെ അവൾ വെറുമൊരു മൂന്നാം കിട വേശ്യ...എന്റെയും നിങ്ങളുടേയും കണ്ണിൽ.
എന്നാൽ അവളുടെ മക്കൾ വയർ നിറച്ച് ആഹാരം കഴിക്കുമ്പോൾ , മറ്റുള്ള കുട്ടികളുടെയൊപ്പം സ്‌കൂളിൽ പോകുമ്പോൾ അവൾ അവളെ സ്വയം വേശ്യയെന്ന് വിളിക്കുമോ?
ഒരിക്കൽ കൂടി ഓക്കയെ കാണണമെന്നുണ്ട്, അവളുടെ യുക്തിയിൽ യാഹൂ മാറ്റി ജിമെയിൽ എഴുതി ഇമെയിൽ അയക്കുമോ. അറിയില്ല. കാത്തിരിക്കുന്നു.
ജിജോ പുത്തൻപുരയിൽ

ഐഡിയ


അവളെ ഫോൺ വിളിച്ചപ്പോൾ അവളുടെ ഭർത്താവാണ്‌ എടുത്തത്‌. സംഗതി പാളിയെന്ന് മനസ്സിലായ അവന്റെ കുബുദ്ധി ആ നിമിഷത്തിൽ തന്നെ മയിൽ പീലി പോലെ വിടർന്നു. അവൻ സുന്ദരമായ ശബ്ദത്തിൽ വച്ച് കാച്ചി
"ഐഡിയയിലേക്ക്‌ സ്വാഗതം
മലയാളത്തിൽ കേൾക്കുവാൻ ഒന്നമർത്തുക, ഇംഗ്ലീഷിൽ കേൾക്കുവാൻ രണ്ടമർത്തൂ...ഹിന്ദി...." എന്ന് പറഞ്ഞ്‌ മുഴുമിപ്പിച്ചില്ല
പെട്ടെന്നവിടെ നിന്ന് മറുപടി വന്നു. എയർട്ടെൽ മൊബൈലിലേക്ക്‌ വിളിച്ച്‌ ഐഡിയയുടെ പരസ്യം പറയുന്നത്‌ അദ്യമായിട്ടാ കേൾക്കുന്നത്‌ ചങ്ങാതി.
അല്ലേലും ഇത്തരം ആപത്ഘട്ടത്തിലുണ്ടാവുന്ന വെപ്രാളത്തിൽ മൊബൈൽ കമ്പനിയൊക്കെ ആര് നോക്കാൻ അല്ലേ. ആർക്കും തെറ്റി പോവും സാരമില്ല.
ഈ പുതിയ ഐഡിയ ആശയം എനിക്കിഷ്ടായി, സുരേഷിന്റെ ഫോണല്ലേ , ഷാജിയുടെ ഫോണല്ലേ, സോറി റോങ്ങ് നമ്പർ എന്നൊക്കെ പറഞ്ഞ് തടി തപ്പുന്ന പഴയ ഡയലോഗുകൾ കൊണ്ട് വന്നില്ലല്ലോ.
മോനേ കുട്ടപ്പാ വേല എന്റെയടുത്ത്‌ വേണ്ട. ഇവിടെ എഫ്‌ ബി ഫ്രണ്ട്‌ എന്ന ഡിസ്പ്ലെ വന്നിട്ടുണ്ട്‌. അതായത് എന്റെ ഭാര്യ കൂടി അറിഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് മനസ്സിലായി. പിന്നെ നിങ്ങൾ നല്ല ചങ്ങാതിമാരാണെങ്കിൽ എനിക്ക് കുഴപ്പമില്ല കേട്ടോ. പിന്നെ കുഴപ്പം തോന്നിയത്, ആള് മാറിയെന്നറിഞ്ഞപ്പോഴുള്ള നിന്റെ ഐഡിയ നമ്പർ കേട്ടപ്പോഴാണ്.
അഞ്ച്‌ മിനിറ്റ്‌ കഴിഞ്ഞ്‌ വിളിക്ക്‌ അവൾ കുളിക്കുവാ. അന്നേരം വിളിക്കണം കേട്ടോ, അവൾക്കും നിനക്കും ഈ രാത്രിയിൽ എന്താ സംസാരിക്കാനുള്ളതെന്ന് എനിക്ക് കൂടി കേൾക്കാലോ.
പിന്നെ ഞങ്ങളാരും ഐഡിയ ഉപയോഗിക്കാത്തത് കൊണ്ട് എയർടെൽ ഓഫർ വല്ലോം ഉണ്ടോ ചേട്ടാ, ഒന്ന് പറയണേ. നല്ല ഓഫർ തരണേ.
ഇത്രയും കേട്ട് നിൽക്കാനേ നമ്മുടെ ചെക്കന് പറ്റിയുള്ളൂ. ആകാശം ഇടിഞ്ഞ് വീഴുന്ന പോലെ തോന്നിയ അവന്, മനസ്സിൽ കെട്ടിപ്പൊക്കിയ താജ് മഹൽ നിമിഷങ്ങൾക്കകം തകർന്ന് പോയ പോലെ തോന്നി. തോന്നലല്ല തകർന്നു
ഐഡിയക്കാരൻ ചെക്കന്റെ ഫോൺ കട്ട് ആവുന്നതാണ് അടുത്ത രംഗം.
എല്ലാ ശനിയാഴ്ച്ചകളിൽ മാത്രം ജോലി കഴിഞ്ഞ്‌ വീട്ടിൽ വന്നോണ്ടിരുന്ന അവളുടെ ഭർത്താവ്‌ പിറ്റേ ദിവസം ഹർത്താലായത്‌ കൊണ്ട്‌ വെള്ളിയാഴ്ച എത്തി. അതറിയാതെ രാത്രി പത്തരയായപ്പോൾ പാവം ചെക്കൻ പതിവ്‌ വിളി വിളിച്ചതാ.
അവിടെ ഇനി എന്താ സംഭവിക്കുന്നതെന്ന് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ.
കുറിപ്പ്‌ : ബുദ്ധി വേണമെടാ മക്കളെ ബുദ്ധി. അവളുമാർ വിളിക്കാൻ പറഞ്ഞ്‌ പച്ചക്കൊടി കാണിക്കുമ്പോൾ മാത്രം വിളിക്കുക. ആക്രാന്തം കാണിച്ചാൽ ഇങ്ങനെയിരിക്കും.
പറഞ്ഞിട്ടേ വിളിക്കാവൂ എന്ന് പറഞ്ഞ്‌ കൊടുക്കണ്ടേ എന്റെ ചേച്ചിമാരേ.. ഹി ഹി ഹി
പിന്നെ അവൻ ആരേയും ഫോൺ വിളിച്ചിട്ടില്ല.
ആശയവും എഴുത്തും ഞാൻ തന്നെ..

By
Jijo Puthanpurayil

ബ്രയിൻ വാഷ് ചെയ്യപ്പെടുന്ന കൗമാരക്കാർ.


ബ്രയിൻ വാഷ് ചെയ്യപ്പെടുന്ന കൗമാരക്കാർ.
അമ്മേ എനിക്ക് കന്യാസ്ത്രീയാകണം
എന്ത് കന്യാസ്ത്രീയാകണമെന്നോ ?
അതെ അമ്മേ, എനിക്കാകണം, ഞാൻ അടുത്ത മാസം മുതൽ മഠത്തിൽ ചേരാൻ പോവാ.
മോളെ സവിതേ, നീയെന്താ പറയുന്നത്. ഇത്രനാളും നിനക്ക് പഠിക്കണമെന്നും, നല്ലൊരു നർത്തകിയാവണമെന്നും പറഞ്ഞിട്ട്, ഇപ്പോഴെന്താ ഇങ്ങനൊരു തീരുമാനം?
അമ്മേ ധ്യാനത്തിന് പോയപ്പോൾ, യുവജനങ്ങൾക്കുള്ള പ്രത്യേക ധ്യാനത്തിൽ കന്യാസ്ത്രീകളാവാൻ ആഹ്വാനം ചെയ്ത് പ്രസംഗിച്ചമ്മേ. അത് മാത്രമല്ല ഞങ്ങൾ ഓരോരുത്തരെയും വ്യക്തിപരമായി വിളിച്ച് കുറേ സംസാരിച്ചു.
കന്യാസ്ത്രീ ആയാൽ സമൂഹത്തിൽ വിലയുണ്ടാവുമെന്നും, ആളുകൾ ശ്രദ്ധിക്കുമെന്നും, ദൈവത്തിന് ഇഷ്ടമാണെന്നും, അൽഫോൻസാമ്മയെ പോലെയാകുമെന്നും, അങ്ങനെ കുറേ നല്ല കാര്യങ്ങൾ പറഞ്ഞമ്മേ
അമ്മേ, കന്യാസ്ത്രീയാവുകയെന്ന് വെച്ചാൽ പുണ്യമായ പ്രവൃത്തിയാണമ്മേ. സാമൂഹിക ആതുര ശ്രുശ്രൂഷാ രംഗത്ത് ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യാം അമ്മേ.
സാമൂഹ്യ പ്രവർത്തനം ചെയ്യാൻ, നല്ല കാര്യങ്ങൾ ചെയ്യാൻ കന്യാസ്ത്രീ ആവണമെന്ന് നിർബന്ധമുണ്ടോ മോളെ!
അതെ, ദൈവം നമ്മളെ അനുഗ്രഹിക്കും അമ്മേ , സഭയെയും അനുഗ്രഹിക്കും, സഭ വളരണമെങ്കിൽ കന്യാസ്ത്രീകളാവണമെന്ന് ദൈവത്തിന്റെ ഇഷ്ടമാണെന്നും അവർ പറഞ്ഞു.
അത് ശരി, അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ നിന്നെ പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നത് . അഞ്ച് ദിവസത്തെ ധ്യാനത്തിന് വിട്ടപ്പോൾ, ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല നിന്നെയവർ ഇങ്ങനെ ബ്രയിൻവാഷ് ചെയ്ത് വിടുമെന്ന്.
അതെ സവിതയുടെ അമ്മ പറഞ്ഞത് നേരാണ്, ആ സ്ത്രീക്ക് വിവരമുണ്ട് കാരണം.
ഇന്നത്തെക്കാലത്ത് അച്ഛനാവാനും കന്യാസ്ത്രീയാവാനും ആളുകളെ കിട്ടാതായപ്പോൾ ക്യാമ്പെന്നും ധ്യാനമെന്നും പറഞ്ഞ് പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ള കുട്ടികളെ ഭക്തിയെന്ന വൈകാരിക ലോകത്തേക്ക് ആനയിച്ച്, ജീവിതം ഇങ്ങനെയാ ജീവിതം അങ്ങനെയാ എന്നൊക്കെ പറഞ്ഞ് പിടിപ്പിച്ച്.
അവരുടെ മനസ്സിനെ പ്രശസ്തിയുടെ ലോകത്തേക്ക് (പ്രശസ്തരായ മത വിശുദ്ധരുടെ) കൈ വിരൽ ചൂണ്ടി കാണിച്ച്, ദൈവം അനുഗ്രഹിക്കുമെന്നും, ദൈവത്തിന്റെ പ്രസാദം കൂടുതൽ കിട്ടുമെന്നും ഒരിക്കൽ വലിയ വ്യക്തികളാവുമെന്നൊക്കെ പറഞ്ഞ്, ഒരു മായാലോകത്തേക്കവരെ കൊണ്ട് പോയി, ആ മാസ്മരികതയിൽ നിലനിൽക്കുമ്പോൾ തന്നെ അവരെക്കൊണ്ട് വൈകാരിക തീരുമാനമെടുപ്പിക്കുന്നതാണ് ഇന്നത്തെ പല സന്യാസ ജീവിതത്തിന്റെ തുടക്കത്തിന്റെ സത്യാവസ്ഥ.
അങ്ങനെ തീരുമാനമെടുത്ത പല കുട്ടികളെയും ആ പ്രായത്തിൽ മത സ്ഥാപനങ്ങളിൽ കൊണ്ട് പോയി പാർപ്പിക്കുകയും, അവിടുത്തെ ജീവിത രീതികളോട് പിന്നെ പൊരുത്തപ്പെടാൻ പറ്റാതായാൽ ദൈവ ക്രോധം വരുമെന്നും, പിന്മാറി തിരിച്ച് വീട്ടിൽ പോയാൽ മാതാപിതാക്കൾക്കൊരു അപമാനമാകുമെന്നും അങ്ങനെ പലതും പറഞ്ഞ് കുട്ടികളെ തളച്ചിടുകയും. ബൈബിളിനേക്കാൾ കൂടുതൽ മത ചട്ടങ്ങളും നിയമങ്ങളും കുത്തി നിറച്ച് മൂരാച്ചികളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്.
എന്നാൽ ചില കുട്ടികൾ തീരുമാനമെടുക്കാനുള്ള പക്വതയെത്തുമ്പോൾ തന്നെത്താൻ ഇറങ്ങി പോരാറുണ്ട്. അവരെ പിന്നെ സഭയിൽ രണ്ടാം കിടക്കാരായാണ് ആളുകളും, അച്ചന്മാരും, കന്യാസ്ത്രീകളും കാണുന്നത്.
പണ്ടൊക്കെ വീട്ടിൽ അഞ്ചും പത്തും കുട്ടികളുണ്ടായിരുന്നത് കൊണ്ടും, സാമ്പത്തികം കുറവായത് കൊണ്ടും, രണ്ടോ മൂന്നോ പിള്ളേരെ മഠത്തിലയക്കുക പതിവായിരുന്നു. എന്നാൽ ആത്മ സമർപ്പണത്തോടെ പോയവരും ഉണ്ട്. അതൊക്കെ വേറെ കഥ.
നന്നായി കലാ സാംസ്ക്കാരിക മേഖലകളിൽ ഉന്നതി പ്രാപിച്ച സവിതയെ ആ ധ്യാനക്കാർ ബ്രെയിൻ വാഷ് ചെയ്തതിൽ അത്ഭുതമില്ല. ഇപ്പോളവൾ മഠത്തിൽ വെള്ള വസ്ത്രമിട്ട്, വലിയ "അമ്മയുടെ" ആട്ടും തുപ്പും, അടി വസ്ത്രവും കഴുകി ഒരു പക്ഷെ അവരുടെ ലൈംഗീക ആവശ്യങ്ങൾക് വേണ്ടി കിടന്ന്‌ കൊടുക്കുകയും ചെയ്യുന്നുണ്ടാവും.
ഇതൊക്കെ ഉണ്ടാവാം ഉണ്ടാവാതിരിക്കാം ഇന്ന് കാണുന്ന പല സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഇല്ലെന്ന് ആർക്ക് പറയാൻ പറ്റും.
ഒരു കന്യാസ്ത്രീയെ എനിക്കറിയാം (ഇപ്പോൾ രേഖകളിൽ മാത്രം കന്യക) ഒരച്ചനുമായി അവളുടെ വീട്ടിൽ പതിവായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടാറുണ്ട്. എന്നാൽ അവർ രണ്ടും ഇപ്പോഴും സഭയിൽ പ്രവർത്തിക്കുന്നു.
അല്ല സഭയിൽ വിവാഹം ഏർപ്പെടുത്തിയാൽ എന്താ കുഴപ്പം. ഇഷ്ടമുള്ളവർ കഴിക്കട്ടെ, ഇഷ്ടമില്ലാത്തവർ വേണ്ട. അതല്ലേ അതിന്റെ ശരി.
ഈ കാര്യങ്ങളെല്ലാം മനസ്സിലായ സവിതയുടെ അമ്മ അവളെ യഥാർത്ഥ ലോകത്തേക്ക് തിരിച്ച് കൊണ്ട് വരാൻ സംസാരിച്ച് നോക്കിയെങ്കിലും. "പലരും മോളെ പിന്മാറ്റാൻ ശ്രമിക്കും, അത് മാതാപിതാക്കളായാലും പതറരുത്, സാത്താൻ പലരിലൂടേയും പ്രവർത്തിക്കുമെന്നും മറ്റും ഒരു സിസ്റ്റർ പറഞ്ഞത് കൊണ്ട് സവിത പിന്മാറിയില്ല.
ഇങ്ങനെ എത്രയോ പെൺകുട്ടികളും ആൺകുട്ടികളും, ഭക്തിയെന്ന മായാലോകത്തിൽ പെട്ട് ജീവിതം കളഞ്ഞിരിക്കുന്നു. ഇപ്പോൾ പലർക്കും ബോധം വന്നെങ്കിലും സമൂഹത്തെ ഭയന്നും, അപമാന ഭാരമോർത്തും മഠത്തിൽ കഴിയുന്നു.
അവരുടെ ലൈംഗികതയും, കുടുംബ ജീവിതവും , സാമൂഹിക ജീവിതവും കെട്ടപ്പെടുന്നു. വിവാഹം കഴിക്കാതെ സന്യസിക്കണമെന്ന് ഒരു ബൈബിളും പറയുന്നില്ല.
എന്നാൽ സാമൂഹിക ആത്‌മീയ പ്രവർത്തനങ്ങൾക്ക് വിവാഹം വേണ്ടന്ന് വെയ്ക്കുന്നത് വ്യക്തി താല്പര്യമാണ്. ( അത് പോലെ ബ്രഹ്മചര്യത്തിന്റെ ശുദ്ധി ശരീരത്തിലും മനസ്സിലും പരിപാലിക്കണം) ആരുണ്ട് അത്രയും ശുദ്ധിയുള്ളവർ?
എന്നാലിവിടെ ബ്രഹ്മചര്യം ചട്ടങ്ങളാൽ കെട്ടപ്പെട്ട് കിടക്കുകയാണ്.
ഈ ചട്ടം മാർപ്പാപ്പയൊന്ന് ഭേദഗതി ചെയ്ത് നോക്കട്ടെ. ഒരു മാസത്തിനുള്ളിൽ എത്ര അച്ഛന്മാരും കന്യാസ്ത്രീകളും വിവാഹിതരായി കുടുംബ ജീവിതം നയിക്കുമെന്ന് കൺ കുളിർക്കെ കാണാം.
പിന്നെ നല്ല വിദ്യാഭ്യാസമുള്ള അച്ചനും കന്യാസ്ത്രീകളും ജോലി ചെയ്ത കിട്ടുന്ന വരുമാനം സഭക്ക് തന്നെയാണ് കിട്ടുന്നത്. അവരുടെ ചിലവിനും അല്പം വട്ടച്ചിലവിനും ഉള്ളത് കൊടുക്കുമെന്നല്ലാതെ, വേറൊരു ഗുണവുമില്ല.
അവരെ പറഞ്ഞ് പിടിപ്പിച്ചിരിക്കുന്നത് ആതുര സേവനവും, എന്നാൽ വിദ്യാർത്ഥികളിൽ നിന്നും ലക്ഷങ്ങൾ ഫീ വാങ്ങി സഭ സമ്പന്നമാവുന്നത് കച്ചവടവും.
എന്റെ അഭിപ്രായത്തിൽ ചെറു പ്രായത്തിൽ കന്യാസ്ത്രീ മഠത്തിലും സെമിനാരിയിലും കുട്ടികൾ പോകുന്നത് നിയമം കൊണ്ട് എതിർക്കണം.
പതിനെട്ട് വയസ്സ് പക്വതയുടെ പ്രായമെന്ന് നിയമം പറയുന്നെങ്കിൽ, ആ പ്രായ പരിധി ഇങ്ങനെയുള്ള തീരുമാനങ്ങളെടുക്കാനും കുട്ടികളിലും മാതാപിതാക്കളിലും നിർബന്ധമാക്കണം.
ശരിക്കും ചിന്തിക്കുവാനുള്ള പ്രായമാവുമ്പോൾ കുട്ടികൾക്കിഷ്ടമുള്ളത് പോലെ ചെയ്തു കൊള്ളട്ടെ.
എന്നാൽ പക്വതയെത്താത്ത പ്രായത്തിൽ ഇങ്ങനെ ബ്രെയിൻ വാഷ് ചെയ്യിപ്പിക്കുന്നത് നിർത്തിക്കണം.
കുട്ടികളുടെ ചിന്തകൾ, ഭാവി, സ്വപ്നങ്ങൾ, സ്വാതന്ത്ര്യം, ലൈംഗീകത, തുടങ്ങിയവയാണ് ചൂഷണം ചെയ്യപ്പെടുന്നത് .
കുട്ടികളും മുതിർന്നവരും വൈകാരിക ഭക്തിക് അടിമപ്പെടരുത്. ചിന്തിക്കു നല്ലത് തീരുമാനിക്ക്. ക്രിതുവിന്റെ സന്ദേശത്തിലുള്ള ആതുര പ്രവർത്തനം ഇതല്ല എന്ന് മനസ്സിലാക്കണം.
ആത്മ സമർപ്പണമുള്ള ആതുര ശ്രുശ്രുഷ മനസ്സുള്ളവർ എന്നും ബഹുമാനത്തിനർഹരാണ്‌. അങ്ങനെ ആത്മാർത്ഥതയുള്ള കന്യാസ്ത്രീയോ അച്ചനോ ആരായാലും ഈ ഗണത്തിൽ പെടില്ല

ജിജോ പുത്തൻപുരയിൽ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo