മെഡിക്കല്‍ കോളേജ് വാരന്തയിലൂടെ ധൃതിയില്‍ അകത്ത് കടന്നപ്പോള്‍ കാലുകള്‍ തളരുന്നതു പോലെ കൈകള്‍ വിറക്കുന്നത് പോലെ. രാവിലെ യൂസുഫാണ് വിളിച്ച് പറഞ്ഞത് രാജന്‍ മാഷ് ഹോസ്പിറ്റലിലാണെന്നും ഒരല്‍പ്പം സീരിയസ്സാണെന്നും. അറിഞ്ഞയുടനെ ഓഫീസില്‍ നിന്ന് ലീവെടുത്ത് ഓടിക്കിതച്ചാണ് അവിടെയെത്തിയത്. പ്രതീക്ഷിച്ചത് പോലെ അദ്ദേഹത്തിന്റെ ബന്ധുക്കളും വിദ്യാര്‍ഥികളുമൊക്കെ ഹോസ്പിറ്റലില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഒരു പക്ഷെ, ഏറ്റവും വൈകി അറിഞ്ഞത് ഞാനാവും. ഒരല്‍പം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ബന്ധുക്കളോട് പറയുന്നത് കേട്ടു അറിയിക്കേണ്ടവരെയൊക്കെ അറിയിച്ചേക്കാന്‍. വിശ്രമ ഇരിപ്പിടത്തില്‍ തരിച്ചിരുന്ന എന്റെ മനസ്സില്‍ വര്‍ഷങ്ങള്‍ക്കു മുമ്പത്തെ മറ്റൊരു ഹോസ്പിറ്റല്‍ വരാന്ത ഓര്‍മ്മ വന്നു. അന്ന് ഞാനായിരുന്നു രോഗി, മഞ്ഞപ്പിത്തം ബാധിച്ച് ക്ലാസില്‍ തലചുറ്റി വീണ എന്നെ വാരിയെടുത്ത് തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് രാജന്‍ മാഷ് ഓടുകയായിരുന്നത്രെ. ഇടയ്ക്ക് മാഷിന്റെ ഷര്‍ട്ടിലേക്ക് ചര്‍ദ്ദിച്ചിട്ടും അതൊന്നും വകവെക്കാതെ എന്നെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിലായിരുന്നു മാഷിന് ധൃതി. എന്റെ മുഖത്തെ ചര്‍ദ്ദിലിന്റെ അവശിഷ്ഠങ്ങള്‍ കഴുകി വൃത്തിയാക്കിയതും രാജന്‍ മാഷായിരുന്നെന്ന് കൂട്ടുകാര്‍ അന്നെന്നോട് പറഞ്ഞു. എന്റെ ഉമ്മയും മാമിയുമൊക്കെ ഹോസ്പിറ്റലില്‍ എത്തിയിട്ടും മാഷ് പോകാന്‍ കൂട്ടാക്കിയില്ലത്രെ. ഞാന്‍ കണ്ണു തുറന്ന് എനിക്ക് സുഖമാണെന്നുറപ്പു വരുത്തിയിട്ടാണ് മാഷ് അന്ന് വീട്ടിലേക്ക് വണ്ടി കയറിയത്.
രാജന്‍ മാഷ് ഞങ്ങളുടെ സ്‌കൂളിലേക്ക് വന്നത് ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ഇരു നിറം, കറുത്ത തിങ്ങിനില്‍ക്കുന്ന താടി ,വെള്ളകരയുള്ള മുണ്ടും ഷര്‍ട്ടും നിറഞ്ഞ പുഞ്ചിരിയും ഇതായിരുന്നു രാജന്‍ മാഷ്. ഞങ്ങളുടെ ക്ലാസ് ടീച്ചറായിട്ടായിരുന്നു സാറിന്റെ സ്‌കൂളിലെ തുടക്കം, മാഷിന്റെ വിഷയമാകട്ടെ എനിക്കൊട്ടും പിടികിട്ടാത്ത ഇംഗ്ലീഷും. ക്ലാസിലേക്ക് ചൂരലുമായാണ് ആദ്യ പിരീഡ് തന്നെ സാര്‍ കടന്നു വന്നത്. ചൂരല്‍ അന്നും ഇന്നും എനിക്കൊരല്‍പ്പം ഭയമാണെ.... പക്ഷെ പിന്നീട് മനസ്സിലായി ക്ലാസില്‍ ശബ്ദമുയരുമ്പോള്‍ മേശപ്പുറത്ത് ചെറുതായ് രണ്ടടി, അതല്ലെങ്കില്‍ ബോര്‍ഡില്‍ കളര്‍ ചോക്കു കൊണ്ട് കള്ളികളിലായ് എഴുതിവെച്ച ഇംഗ്ലീഷ് പദങ്ങള്‍ തൊട്ടു കാണിക്കാനുള്ള ഉപകരണം അത്ര മാത്രമേ സാറിന് ചൂരല്‍ കൊണ്ടുപകാരമുണ്ടായിരുന്നുള്ളു. ഇന്നു വരെ ഒരു വിദ്യാര്‍ഥിയെ നോവിപ്പിച്ചു കൊണ്ട് സാര്‍ ഒന്നും പഠിപ്പിച്ചിരുന്നില്ല. ഇംഗ്ലീഷ് ക്ലാസിലെ എന്റെ ഉള്‍വലിയലുകളും ചോദ്യത്തോടുള്ള ഭയവും സാര്‍ ശ്രദ്ധിച്ചിരുന്നു. ഇടയ്‌ക്കെപ്പോയോ നടത്തിയ ക്ലാസ് ടെസ്റ്റില്‍ എനിക്കായിരുന്നു ഏറ്റവും മാര്‍ക്ക് കുറവ്. ഒരു വെള്ളിയാഴ്ച്ച ദിവസം വൈകുന്നേരത്തുള്ള വിശ്രമവേളയില്‍ വരാന്തയിലൂടെ നടക്കുന്ന എന്നെ രാജന്‍ മാഷ് സ്റ്റാഫ് റൂമിലേക്ക് വിളിച്ചു. മാര്‍ക്ക് കുറഞ്ഞതില്‍ ചീത്ത പറയാനോ ഉപദേശിക്കാനോ ആവുമെന്ന് കരുതി ഭയപ്പാടോടെയാണ് സാറിനടുത്തേക്ക് ചെന്നത്. ചിരിച്ചു കൊണ്ട് സാര്‍ വീട്ടിലെയും മറ്റും വിശേഷങ്ങള്‍ അന്വേഷിച്ചു. പിന്നെ ഒരു A4 ഷീറ്റ് മടക്കി കൈയ്യില്‍ തന്നിട്ടു പറഞ്ഞു, കഴിഞ്ഞ ക്ലാസില്‍ മാഷ് പഠിപ്പിച്ച കവിതയുടെ വാക്കര്‍ത്തവും വിവര്‍ത്തനവുമാണതിലുള്ളത്. 2 ദിവസം സമയമുണ്ട് തിങ്കളാഴ്ച്ച വരുമ്പോള്‍ കവിത മുഴുവന്‍ അര്‍ഥം പഠിച്ചു വരണം. പോകാന്‍ നേരം ഇത് മറ്റാരും അറിയേണ്ടെന്നു പറഞ്ഞ് തോളില്‍ രണ്ടു തട്ടും തന്നു. രണ്ട് ദിവസം ഉറക്കമൊഴിച്ച് ഒരു വിധം ഞാന്‍ പദങ്ങളുടെ അര്‍ത്ഥവും കവിതയുടെ വിവര്‍ത്തനവും മനപ്പാഠമാക്കി തിങ്കളാഴ്ച്ച അതിരാവിലെ തന്നെ സ്‌കൂളിലെത്തി. ഫസ്റ്റ് ബെല്ലടിച്ചതും രാജന്‍ മാഷ് പതിവ് പുഞ്ചിരിയോട് ക്ലാസിലെത്തി. പേരു വിളിച്ച് ഹാജരെടുത്തതിന് ശേഷം സാര്‍ ക്ലാസ് തുടങ്ങി, കഴിഞ്ഞ ക്ലാസിലെടുത്ത കവിത അര്‍ഥ സഹിതം തെറ്റില്ലാതെ ഇന്നാരു പറയുന്നോ അവര്‍ക്ക് സമ്മാനമുണ്ടെന്ന് പ്രഖ്യാപിച്ചു. ആദ്യം തന്നെ ക്ലാസിലെ പഠിപ്പിസ്റ്റുകളോടാണ് കവിത വായിച്ചര്‍ഥം പറയാന്‍ ആവശ്യപ്പെട്ടത്. ഓരോരുത്തരായ് പരാജയപ്പെട്ടപ്പോള്‍ എന്റെ മനസ്സിലെ ഭയം ഇരട്ടിക്കുകയായിരുന്നു. എന്നോടുടനെ ചോദ്യം ഉണ്ടാവുമെന്ന് ഞാന്‍ കണക്കു കൂട്ടി. ഒടുവില്‍ പ്രതീക്ഷിച്ചത് പോലെ എന്നോടും കവിത വായിക്കാനാവശ്യപ്പെട്ടു. ഞാന്‍ വായിച്ചു തുടങ്ങി. വിക്കി വിക്കിയാണെങ്കിലും കവിത മുഴുവന്‍ അര്‍ഥ സഹിതം ഞാന്‍ വായിച്ചു. വായന കഴിഞ്ഞപ്പോയാണ് ഞാന്‍ ക്ലാസ് ശ്രദ്ധിച്ചത്. എല്ലാവരുടെ മുഖത്തും അത്ഭുതം കലര്‍ന്ന അവശ്വസനീയത തളം കെട്ടിനില്‍ക്കുന്നു. ക്ലാസ് ഒന്നടങ്കം നിശബ്ദം. നിശബ്ദദയെ കീറിമുറിച്ച് മാഷിന്റെ ശബ്ദമുയര്‍ന്നു. എല്ലാ വിദ്യാര്‍ഥികളും എഴുന്നേറ്റ് നിന്ന് അജ്മലിന് വേണ്ടി കൈയ്യടിക്കു. എന്നെ പരിഹസിച്ചിരുന്നവരും പഠിപ്പിസ്റ്റുകളുമൊക്കെ എഴുന്നേറ്റു നിന്നു കൈയ്യടിച്ചു. ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച കൈയ്യടികളായിരുന്നു, ജീവിതത്തിലാദ്യമായ് ഞാന്‍ നേടിയ അംഗീകാരമായിരുന്നു രാജന്‍മാഷ് അന്നെനിക്ക് സമ്മാനിച്ചത്. ജീവിതത്തില്‍ അന്നു തൊട്ട് ഇന്നു വരെ ആ കൈയ്യടികള്‍ എന്റെ കൂടെയുണ്ടായിരുന്നു.
സ്‌കൂള്‍ ജീവിതം കഴിഞ്ഞ് പിന്നീട് പലപ്പോഴും പലയിടത്തായ് സ്വതസിദ്ധമായ പുഞ്ചിരിയോടെ മാഷിനെ കണ്ടു മുട്ടാറുണ്ടായിരുന്നു. പക്ഷെ പിന്നീട് മാഷിന്റെ വഴികളില്‍ നിന്ന് ഞാന്‍ ഒഴിഞ്ഞു മാറാന്‍ തുടങ്ങി. സാറിന്റെ പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ സാധിക്കാത്തതിന്റെ വിഷമം കാരണമായിരുന്നത്. ഇപ്പോള്‍ മാഷ് മരണത്തെ പ്രണയിക്കുമ്പോള്‍ ഞങ്ങള്‍ പ്രാര്‍ഥനയോടെ പുറത്തിരിക്കുകയാണ.് ഞങ്ങളുടെ മാഷിനോടുള്ള പ്രണയം സാറിന്റെ മരണത്തെ അതിജീവിച്ചിരുന്നെങ്കില്‍...
അജ്മല്‍.സി.കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക