Slider

അച്ഛന്റെ നിധി

0

നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com ======
വർത്തമാനവും, ഭാവിയുമൊന്നുമില്ല ഇനി ആ അമ്മയ്ക്ക്. എല്ലാം അവരുടെ മനസിൽ എന്നേ മരിച്ചു വേർപെട്ടു പോയി. യാന്ത്രികമായി കാലത്തിനൊപ്പം ഇഴഞ്ഞു നീങ്ങുകയാണ്_ ഭൂതകാലത്തിനൊപ്പം.അവിടുന്നു വരാൻ പിന്നെ അവർ ഒരുങ്ങിയില്ല. അതിനെ സ്നേഹിച്ചു, ലാളിച്ചു അവിടെത്തന്നെ നില്പാണ് ആ അമ്മ. കൂട്ടിന് തിരിച്ചറിവ് നല്കാൻ ദൈവം മറന്ന് പോയ ആ സുന്ദരി മോളും . നിഷ്ങ്കളങ്കമായ ആ
മുഖത്തേയ്ക്ക് നോക്കിയാവാം ആ ജീവൻ ഒന്ന് തുടിക്കുന്നത്. ഇല്ലായിരുന്നെങ്കിൽ..... .........
ആ കണ്ണുകളിൽ പ്രത്യേകിച്ച് ഒരു ഭാവവും ഇന്നില്ല.അവര് അവിടെയാണ് ആ ഭൂതകാലത്തിൽ ,ആ അമ്മയോടൊപ്പം ഞാനും പോയി ഓർമ്മകളിലൂടെ .
നർമ്മം അവന്റെ മുതല്ക്കൂട്ടായിരുന്നു. എന്തിലും, ഏതിലും അവൻ അത് തേടി കൊണ്ടുവന്നു. അതാവും മുഖമെന്നും പ്രസന്നം. സുസ്മേരവദനൻ എന്ന് എല്ലാരും വിളിച്ചു. അതായിരുന്നു അവന് യോജിച്ചത്. അച്ഛന്റേയും, അമ്മയുടേയും പ്രിയ പുത്രൻ. വാക്കുകൾ കൊണ്ട് അമ്മാനമാടുന്നവൻ, സദാ ഉന്മേഷഭരിതൻ അങ്ങിനെയേ കാണാറുള്ളൂ അവനെ.
വളർന്നു ബിരുദധാരിയായിട്ടും മുഖത്ത് ഓമനത്തം തത്തിക്കളിക്കുന്നു. ആ സ്നേഹസ്വരൂപൻ അവന്റെ കോളേജ് ജീവിതവും കഥയും,കവിതയും, നാടകവും വിതച്ച്വർണ്ണമയമാക്കിയിരുന്നു. അതു കൊണ്ടാവാം അവിടെ ഒരു പ്രണയിനിയേയും വളരെ വേഗംഅവൻ സമ്പാദിച്ചു വച്ചിരുന്നു.
റോഡിന് വശമുള്ള ആ വീട്ടിന് മുന്നിലോടെ പോകുന്നവർക്കും അവിടേക്ക് അടുക്കുമ്പോൾ ഒരു പ്രത്യേക ഉണർവ്വായിരുന്നു,___ അവന്റെ സംഗീതശേഖരത്തിൽ നിന്നും ഒഴുകി വരുന്ന ആ നാദങ്ങൾ നമ്മളേയും ഒന്ന് അവിടെ നിശ്ചലരാക്കുമായിരുന്നു .
ബുദ്ധിയുറക്കാത്ത കൊച്ഛു പെങ്ങൾക്ക് അവനായിരുന്നു എല്ലാം. ഏട്ടന്റെ കൈ വേണം കുളിപ്പിക്കാനും,പൊട്ട് കുത്താനും, ഉടുപ്പിടാനും, ഊഞ്ഞാലാടാനും. അവന്ടെ കളങ്കമില്ലാത്ത സ്നേഹം നല്കി അവൻ ആ വീട് സ്വർഗ്ഗമാക്കിയിരുന്നു. വിദേശത്ത് നിന്ന് പൊന്നുമോനെ നിരന്തരം വിളിച്ച് സ്നേഹിക്കുന്ന അച്ഛന് നിധിയായിരുന്നു ആ മകൻ. കാലം അവനിൽ കൈക്കരുത്തേകിയിട്ടും അച്ഛന് അരുമയായും, വഴികാട്ടിയായും നിറഞ്ഞ് ആടിക്കൊണ്ടിരുന്നു ആ മകൻ.
ഓർക്കുന്നു ഞാൻ...അന്നൊരു ഞായറാഴ്ചയായിരുന്നു.
വീട്ടിലെ തൊടിയിലെ മാവിന്റെ മുകളിൽ തൂങ്ങി നില്പാണ് അവൻ.
" അമ്മേ..... മതിയോ? അച്ചാറിടാനാണോ? ഉപ്പിലിടാനാണോ? ഇത്രയധികം എന്തിനാ ? അച്ഛന് കൊടുത്തു വിടാനാണോ? ഈ മാങ്ങ പഴുത്താലല്ലേ കൂടുതൽ രുചി. പഴുപ്പിക്കാം നമുക്ക് ല്ലേ.....????
"ആ, മതി നീ ഇറങ്ങിക്കോ മോനെ." അവൻ നിലം തൊടീച്ച മാങ്ങകൾ സന്തോഷത്തോടെ പെറുക്കിക്കൂട്ടി ആ അമ്മ.
മാവീന്ന് ഇറങ്ങിയ അവനൊരു മോഹം!!!! വീടിന്നോരംച്ചേർന്ന് ഒഴുകുന്ന ആ പുഴയിലൊന്ന് നീന്തി തുടിക്കാൻ! അമ്മ കാണാതെ തോർത്തെടുത്ത് അരയിൽ ചുറ്റി കൂട്ടുകാരനേയും കൂട്ടി അവൻ മെല്ലെ പുഴയോരത്തേക്ക് .
ശാന്തമായി ഒഴുകുന്ന ആ പുഴയിൽ ഒച്ഛവയ്ക്കാതെ കളിക്കുന്ന കുഞ്ഞോളങ്ങൾ അവനെ മാടി വിളിക്കുന്നു., ഒഴുകി വന്നനേർത്ത കാറ്റിന്റെ തലോടൽ അവന്ടെ ഉടലൊന്നാകെ പൊതിഞ്ഞു. ആ പുഴയുടെ ആഴങ്ങളിലേക്ക് ,,, അഗാധതയിലേക്ക് ,,അതിന്റെ കൊതിതീരാത്ത വിസ്മയങ്ങളിലേക്ക്!!!! ഇറങ്ങിച്ചെല്ലാനുള്ള അവന്ടെ കൊതി!! നീന്താനുള്ള വേഗതയൊന്നും വശമില്ല, ഒരു വിധം കൈകാലിട്ടു കൊണ്ട് ഓളങ്ങളെ സ്നേഹിക്കാം അത്രയേ അവന് വശമുണ്ടായിരുന്നുള്ളൂ.
"എന്നാ ഇറങ്ങാം ഇല്ലെടാ?
അവരിറങ്ങി. പതിയെ ആ തണുത്ത ജലാശയം അവനെ കഴുത്തോളം ആഴ്ത്തി കൊതിപ്പിച്ചു കൊണ്ടിരുന്നു. മേഘങ്ങൾ എപ്പൊ പതിക്കണം എന്ന മട്ടിൽനില്പുണ്ട്.
"ഡാ.. ഈ മഴ താഴെ എത്തും മുന്പെ വീടെത്തണം. ഇല്ലെങ്കിൽ അമ്മ... നീ എന്നെ
ഒന്ന് ശരിക്ക് പഠിപ്പിക്കെടാ ഈ അഭ്യാസം".
പൊതുവെ ഉത്സാഹവാനായ അവന് ആ കഞ്ഞോളങ്ങൾ ഇരട്ടി ആഹ്ലാദം പകരുകയായിരുന്നു. മെല്ലെ, മെല്ലെ അവൻ ഊളിയിട്ടു പൊങ്ങിക്കൊണ്ടിരുന്നു. പൊടുന്നനെയാണ് അത് സംഭവിച്ചത്.!!!!!
അവന്റെ കാലുകൾ എവിടെയോ നിശ്ചലമാകുന്ന പോലെ, ഉടലുകളുടെ ഊർജജസ്വലത നഷ്ടപ്പെട്ടത് പോലെ. കൈകൾ കുഴയുന്നത് പോലെ... ,നീന്താൻ ഒട്ടും അറിയാത്ത കൊച്ഛ് കുട്ടിയെ പോലെ അവൻ മുങ്ങി താണു കൊണ്ടിരുന്നു. കൂട്ടുകാരൻ ഉച്ഛത്തിൽ നിലവിളിച്ച് കൊണ്ട് കൈകൾ നീട്ടിക്കൊടുത്തു. എത്തി പിടിക്കാൻ അവൻ ആവുന്നത്ര പരിശ്രമിച്ചിട്ടും പിന്നീന്ന് ആ പുഴ അവനെ പുണർന്നുക്കൊണ്ടേയിരുന്നു. ഏതോ ഒരു വള്ളിതേടി പിടിച്ചു ,. ആ ഒഴുക്കിലേക്ക് ഇട്ടു കൊടുത്തു സ്നേഹിതൻ. അതിൽ ഒരു പിടി കിട്ടാൻ വേണ്ടി അവൻ വെപ്രാളപ്പെടുന്നുണ്ട്. പക്ഷെ അവന്ടെ കൈകൾ ആ വള്ളിയിൽ സ്പർശിച്ചില്ല. മൂന്ന് വട്ടം പൊങ്ങി വന്ന അവൻ പിന്നെ ആ വള്ളിതേടി വന്നില്ല. പെട്ടെന്ന് ആ പുഴയുടെ ഭാവം മാറി. ഓളങ്ങൾക്ക് ഒച്ഛകൂടി. ഏതോ "നിധി" കിട്ടിയ പോലെ പുഴ ഇളകി മറിഞ്ഞു. അതെ അച്ഛന്റെ നിധിയെ ആ പുഴയുടെ കൈകൾ ആഴങ്ങളിലേക്ക് കൊണ്ടുപോയി. വിങ്ങി നിന്ന മേഘങ്ങൾ ആ നിമിഷം വർഷിച്ചത് അഗ്നിയായിരുന്നു, ആരെയൊക്കെയോ അത് ചുട്ടുപൊള്ളിച്ചു.
കാതിനെ ഭയപ്പെടുത്തുന്നശബ്ദം കേട്ട് ആ അമ്മ പുറത്തേക്ക് വന്നു. ചീറി പാഞ്ഞു പോകുന്നുണ്ട് വീടിന് മുൻപിലൂടെ ആംബുലൻസ് അതു പുഴ ലക്ഷ്യമാക്കി ഓരിയിട്ടു പോയി.
"ഈശ്വരാ... എന്താ ഈ വണ്ടി പോകുന്നേ.. ൻറെ മോൻ എവിടെയാവും "..... അസ്വസ്ഥമായ മനസ്സോടെ അവർ റോഡിലിറങ്ങി.,
ആരോ വന്ന് അവരെ എന്തോ കള്ളം പറഞ്ഞ് അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ചിരിക്കാനും, ചിരിപ്പിക്കാനും കഴിവില്ലാത്ത അവന്ടെ ചേതനയറ്റ ശരീരം ആരോ കരയ്ക്കെടുത്തിട്ടു. മരണമെന്ന ദൂതനെ തിരിച്ചയക്കാൻ മാത്രം അവന്റെ നർമ്മങ്ങൾക്ക് സാധിച്ച് കാണില്ല.
സൗഹൃദം കൊണ്ട് ഒരു വലയം തന്നെ തീർത്ത അവന്റെ വീട്ടിലേക്ക് ജനപ്രവാഹമായിരുന്നു പിന്നീട്. അവൻടെ മുഖമൊന്നു കാണാൻ തടിച്ചു കൂടിയ ആൾക്കാരുടെ ഇടയിലൂടെ ഞാനും നടന്നു. അവന്ടെ ചിരിക്കുന്ന മുഖവും, ചിരിപ്പിക്കുന്ന വാക്കുകളും എന്ടെ മനസിലൂടെ മിന്നലിന്റെ വേഗേന ഓടി കളിക്കുന്നുണ്ടായിരുന്നു.
കൂടി നില്ക്കുന്നവരുടെ ഇടയിലൂടെ ഞാൻ കണ്ടു.- - ആ മാതാവിനെ _ കൈകൾ ആരെയോ പരതുന്നു, ചുണ്ടുകൾ എന്തൊക്കെയോ പിറുപിറുക്കുന്നു, കണ്ണുകൾ എന്തന്നില്ലാത്ത ഭയത്തോടെ എവിടെയും ദൃഷ്ടി പതിക്കാതെ ആ മുറിക്കകമൊന്നാകെചുറ്റം വയ്ക്കുന്നു .
".ഒന്നാരേലും കൈ പിടിക്കാൻ ഉണ്ടായിരുന്നെങ്കിൽ ൻറ്റെ മോനിപ്പം ഇവിടെ ഉണ്ടായിരുന്നേനെ........" ആർക്കും നിറവേറ്റാൻ പറ്റാത്ത വ്യർത്ഥമായ ആ ആഗ്രഹം സഫലമായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ നിമിഷം.
ജീവന്റെ ജീവനായ മകനെ വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നു .ആ മുഖമൊന്നു കൈവെള്ളയിൽ ഒതുക്കി ഒരു ചുംബനം അതേ ആ അച്ഛൻ ചെയ്തുള്ളൂ. കലങ്ങിയ കണ്ണുകൾ ആരേയും കാണിക്കാതെ അയാൾ ആ മൂലയിൽ കുനിഞ്ഞിരുന്നു.
"എന്തിനാ ഏട്ടനെ മണ്ണിൽ കുഴിച്ചിട്ടേ"..
. തിരിച്ചറിവില്ലാത്ത അനുജത്തിയുടെ ചോദ്യങ്ങൾക്ക് വാത്സല്യത്തോടെ ഉത്തരം കൊടുക്കാൻ ആരുമില്ലേയെന്ന് അവൻ സങ്കടപ്പെടുന്നുണ്ടാവും. അത്രയ്ക്ക് ജീവനായിരുന്നു അവന് ആ കുഞ്ഞുപെങ്ങളെ.!
വിധി! ഒടുക്കം-- അതിൽ അടങ്ങി എല്ലാം. വന്നവർ ,വന്നവർ പിരിഞ്ഞു പോയി.
നിശ്ശബ്ദ്ദത തളം കെട്ടിയ വീടിന്റെ ഉമ്മറത്ത് അയാൾ ഇരിപ്പുണ്ട്. പതിയെ ആ ഇരിപ്പ് മകന്ടെ കുഴിമാടത്തിലേക്ക് മാറ്റി അയാൾ. അവിടെ കുത്തിയിരുന്നു ആരോടെന്നില്ലാതെ കഥകൾ പറഞ്ഞു. ദിവസം പിന്നിടുമ്പോഴും അയാൾ ആ ആറടി മണ്ണിനെ പുല്കി തന്നെയിരുന്നു.
കോളേജിൽ അവന്ടെ ഓർമ്മയിൽ മാഗസിൻ ഇറങ്ങി. പാതി വഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന പ്രണയത്തെ ശപിച്ചു കൊണ്ട്, ഈറനണിഞ്ഞ കണ്ണും, കരളുമായി അവൾ നടന്നു പോകുന്നത് ഞാൻ കണ്ടു.
അവന്റെ അച്ഛന് ഒരു മാറ്റം ആവശ്യമായിരുന്നു. വിദേശത്തെ ആ നല്ല ജോലിയുടെ കാലാവധി ഇനി അധികനാളില്ല. അയാളെ പറഞ്ഞ് വിടാൻ അവന്റെ കൂറേ സുഹൃത്തുക്കൾ വീണ്ടും അവിടെയെത്തി.
"എന്തിന് മക്കളെ ഇനി ആർക്കാ ഞാൻ സമ്പാദിക്കേണ്ടത്? എട്ടും, പൊട്ടും തിരിയാത്ത ഈ മോൾക്കോ? ഞങ്ങളെ സമ്പാദ്യം പോയില്ലേ.... മക്കളേ...ഇനി വയ്യ. അയാൾ പൊട്ടിക്കരഞ്ഞു.
' പക്ഷെ കൂട്ടുകാരുടേയും, ബന്ധുക്കളുടേയും നിർബന്ധത്താൽ വീണ്ടും തിരക്ക് പിടിച്ച ജീവിതത്തെ തേടി ആ അച്ഛൻ പുറപ്പെട്ടു. അച്ഛന്റെ പൊന്നുമോൻ ഉറങ്ങുന്ന മണ്ണും വിട്ടു, ഏഴാം കടലും കടന്നു ശൂന്യമായ മനസ്സോടെ അയാൾ പോയി.
പ്രവാസിയുടെ ഒറ്റപ്പെടൽ അയാളെ വേട്ടയാടി തുടങ്ങിയിരിക്കാം. മുറിയിൽ എങ്ങോട്ട് നോക്കിയാലും അവന്റെ ചിരിക്കുന്ന മുഖം., കുസൃതി നിറഞ്ഞ അവന്റെ കളിതമാശകൾ കാതിൽ ഇരമ്പുന്നു. അയാൾക്ക് ഉറങ്ങാനെ കഴിഞ്ഞില്ല. കണ്ണടയ്ക്കുമ്പോൾ "അച്ഛാ " എന്ന വിളി. അതു മാത്രം. ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി,,അയാൾ ചിതറിയ മനസ്സോടെ വീട്ടിലേക്ക് വിളിച്ചു.
കുറച്ചു നാളായി പ്രേതാലയം പോലെ ഉറങ്ങിക്കിടക്കുന്ന ആ വീട്ടിലേക്ക് വലിയ ശബ്ദ്ദത്തോടെ ഫോൺ ബെല്ലടിച്ചു.
" വരണ്ട് ഉണങ്ങിയ ഒരു ഹലോ "... അവന്റെ അമ്മയാണ്.
"ഞാനാ.. അയാൾ പറഞ്ഞു. "എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല ,, നമ്മളെ മോൻ എന്നെ ഉറങ്ങാൻ സമ്മതിക്കുന്നില്ല. നീ എനിക്ക് ഉറങ്ങാൻ എന്തേലും മരുന്ന് കൊടുത്ത് വിടുമോ?... " അയാൾക്ക് നെഞ്ച് പൊട്ടുന്നത് പോലെ തോന്നി.
കൊടുത്ത് വിടാമെന്ന മറുപടിയിൽ നേരിയ
ആശ്വാസം കിട്ടി അയാൾ ഫോൺ വച്ചു.
അച്ഛനെ തേടി അവൻ അന്നും വന്നിരിക്കാം. ഉറങ്ങാൻ മരുന്ന് എത്തും മുൻപെ ,,, അയാൾ ഒരു മുഴം കയറിൽ എന്നെന്നേക്കുമായി ഉറങ്ങാൻ പോയി. അച്ഛന്റെ നിധിയുടെ അടുത്തേക്ക്.
ആ അമ്മ കരഞ്ഞില്ല. തിരിച്ചറിവില്ലാത്ത തന്റെ പൊന്നുമോളുടെ ചോദ്യങ്ങൾക്ക് നടുവിൽ വികാരങ്ങളൊന്നുമില്ലാതെ ജീവിതം ഒരു നെടുവീർപ്പോടെ തള്ളി നീക്കുന്നു.
ഇന്നവിടെ സംഗീതമില്ല, കളിയില്ല, ചിരിയില്ല ആരുടേയോ നിശ്ശബ്ദ്ദമായ ഒരു തേങ്ങൽ കേൾക്കാം കാതോർത്താൽ.. ആ പുഴയത് കേൾക്കുന്നുണ്ടാവാം ..,, അത് ഇന്നും ഒഴുകുന്നുണ്ട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ.

By: ShamseeraShameer
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo