Slider

ഇങ്ങനെയും ചിലനിമിഷങ്ങൾ

0


എന്റെ ചില നല്ലകുട്ടുകാരിൽ ഒരാളായിരുന്നു വിനോദ്. ഞങ്ങൾ ജോലിചെയ്തിരുന്നതും താമസിച്ചിരുന്നതും ഒന്നിച്ചായിരുന്നു. പൊതുവെ ശാന്ത സ്വഭാവക്കാരനായിരുന്നു അവൻ, പാവവും. ചില ദിവസങ്ങളിൽ ജോലിയൊക്കെ കഴിഞ്ഞു ഞങ്ങൾ കറങ്ങാൻ പോകാറുണ്ടാരുന്നു. അങ്ങനെ ഒരു സായാഹ്നത്തിലേക്കാണ് ഞാൻ നിങ്ങളെ കൊണ്ടുപോകുന്നത്.
അന്നൊരു ബുധനാഴ്ചയായിരുന്നു ഞങ്ങളിറങ്ങിയപ്പോ ഏകദേശം ഒരു അഞ്ചുമണിയായികാണും. ബീച്ച് ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. രാമനാട്ടുകരയിൽ നിന്നും ആണ് ഞങ്ങൾ ബസ്സ് കയറിയത്. കേറിയപാടെ ഞങ്ങൾക്കു സീറ്റ് കിട്ടുകയും ചെയ്തു. ഓഫിസിൽ അന്നാണെങ്കിൽ നല്ല തിരക്കാരുന്നു.അതുകൊണ്ടാണെന്നു തോനുന്നു കേറിയപാടെ ഞാനാണെങ്കിൽ ഒന്നുമയങ്ങിപോയി. വിനോദ് അടുത്തിരുപ്പുണ്ടാരുന്നു. ഇത്തിരി കഴിഞ്ഞപ്പോ അവൻ എന്നെ വിളിച്ചുണർത്തി. അവനു നെഞ്ചിൽ ചെറുതായിട് വേദനിക്കുന്നു എന്ന് പറഞ്ഞു. ഗ്യാസ്ട്രബിൾ ആയിരിക്കുമെന്ന് പറഞ്ഞു ഞാൻ അവനെ സമാധാനിപ്പിച്ചു. റോഡിൽ നല്ലതിരക്കാരുന്നു. ബസ്സ് പതിയെ ആണ് ഓടിക്കൊണ്ടിരുന്നത് ഞാനാണെങ്കിൽ പിന്നെയും മയങ്ങിപ്പോയി. കുറച്ചുകഴിഞ്ഞു എന്തോ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. നോക്കുമ്പോ ഏതോ ഒരു സ്ത്രീ വിനോദിനെ ചീത്തവിളിക്കുകയാണ്. അവനാണെങ്കിൽ അവരെത്തന്നെ നോക്കികൊണ്ട്‌ പുഞ്ചിരിച്ചോണ്ടു സീറ്റിൽ ചാരിയിരിക്കുകയാണ്. എനിക്കൊന്നും മനസിലായില്ല അവൻ ചിരിക്കുന്നുണ്ടെന്നല്ലാതെ ഒന്നും മിണ്ടുന്നില്ലാരുന്നു. കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ മുഖമായിരുന്നവനപ്പോ. പിന്നെയാണ് ഞാൻ അവന്റെ മുഖത്തു ചുവന്നുകിടക്കുന്ന അടിയുടെ പാടുകണ്ടത്.എനിക്ക് ഏകദേശം കാര്യങ്ങൾ മനസിലായി ഞാനുറങ്ങിയപ്പോ വിനോദ് എന്തോ ഒപ്പിച്ചിട്ടുണ്ട്. അതിനു ആ സ്ത്രീ അവനെ തല്ലിയതിന്റെ ഒച്ചയാണ് കേട്ടത്. ഞാൻ അവരോട് കാര്യം തിരക്കി. അവൻ കണ്ണുകൾ കൊണ്ട് അവരോട് എന്തൊക്കെയാ ആഗ്യം കാട്ടിയെന്നാണവർ പറഞ്ഞത്. ഞാൻ ഞെട്ടിപ്പോയി കാരണം ഇന്നുവരെ വിനോദിന് അങ്ങനെ ഒരു ശീലം ഉള്ളതായി എനിക്കറിയില്ലാരുന്നു. അവനാണെങ്കിൽ ഒന്നും മിണ്ടുന്നതും ഇല്ല. എത്രയും ആയപ്പോഴേക്കും രംഗം വഷളായി. വളരെ പെട്ടന്നുതന്നെ അടിച്ച സ്ത്രീ മറ്റുയാത്രക്കാരുടെ അമ്മയും പെങ്ങളും ഒക്കെയായി മാറുന്ന അവസ്ഥവരെയെത്തി കാര്യങ്ങൾ. ഞാൻ അവരെ പറഞ്ഞുമനസിലാക്കാൻ വെറുതെ ഒരു ശ്രമം നടത്തിനോക്കി. ഇവിടെ നില്ക്കാൻ, മുഖത്തേക്ക് ഒരു കൈപാഞ്ഞുവന്നതേ കണ്ടുള്ളു. പിന്നെ എവിടെയൊക്കയോ കുറെ നക്ഷത്രങ്ങൾ മിന്നിക്കൊണ്ടിരുന്നു. കുറെ നേരത്തേക് വണ്ടുകൾ തലക്കുചുറ്റും പറന്നുകളിച്ചു. ഇത്രയൊക്കെ നടന്നിട്ടും ആ സ്ത്രീയെ തന്നെ നോക്കി അതെ പുഞ്ചിരിയോടെ ഇരിക്കുന്ന വിനോദിനെ കണ്ടപ്പോ അന്നാദ്യമായിട് എനിക്കവനെ കൊല്ലാനാണ് തോന്നിയത്. കാരണം ആളുകൾ ഞങ്ങളെ അത്രക്കും പറയുന്നുണ്ടാരുന്നു. അപ്പോഴാണ് അവനു നെഞ്ചുവേദനിക്കുന്നു എന്ന് പറഞ്ഞകാര്യം ഞാൻ ഓർക്കുന്നതുതന്നെ. എന്റെ മനസ്സിൽ അപ്പോ എന്തായിരുന്നു എന്ന് എനിക്കിപ്പോ പറയാനേ സാധിക്കില്ല. അവന്റെ മുക്കിനടുത്തേക് ഞാൻ എന്റെ വിരലുകൾ പതിയെ കൊണ്ടുചെന്നു. വിരലുകൾ അവിടിരുന്നു വിറകൊണ്ടതുമാത്രമേ എനിക്കോർമയുള്ളു. മുഖത്തേക് വെള്ളം വീണപ്പോളാണ് പിന്നെ കണ്ണ്തുറന്നത്. ഞാൻ ബസ്സിന്റെ അകത്തു കിടക്കുയാണ്. കുറച്ചുമുമ്പേ എന്നെ അടിച്ച ആളാണ് മുഖത്തു വെള്ളംതളിച്ചത്. ഞാൻ പതിയെ എഴുനേൽക്കാൻ നോക്കി പറ്റാതായപ്പോ അയാളാണ് പിടിച്ചെഴുനേൽപിച്ചത്. ബസ്സ് മിംസ് ഹോസ്പിറ്റലിന്റെ മുറ്റത്തു കിടക്കുകയാണ്. അതിലുണ്ടായിരുന്നവർ ചില സ്ഥലങ്ങളിലായിക്കൂടി നിൽക്കുന്നുണ്ടാരുന്നു. അവരൊക്കെ എന്നെ നോക്കി എന്തൊക്കയോ പറയുന്നു. എനിക്കൊന്നും മനസിലായില്ല. വിനോദിനെ കാണുന്നുമില്ല. പതിയെ പതിയെ എനിക്ക് കഴിഞ്ഞുപോയ കാര്യങ്ങൾ ഓർമവന്നു. ഞാൻ പിന്നെയും കുഴഞ്ഞുവീഴും എന്ന് തോന്നി. എന്നെ അവർ താങ്ങിപിടിച്ചു ഹോസ്പിറ്റലിന്റെ അകത്തേക്കാണ് കൊണ്ടുപോയത്. വിനോദ് എവിടെയെന്നു ഞാനവരോട് ചോദിച്ചിട്ടു ആരും ഒന്നും മിണ്ടിയുമില്ല. എന്നെ അവർ കൊണ്ട് പോയി അകത്തെ ബെഡിൽ കിടത്തി ഡോക്ടർ വന്നു പരിശോധിച്ചിട് സിസ്റ്ററിന്റടുത് എന്തൊക്കയോ എഴുതികൊടുത്തിട്ടു പോയി. ഞാൻ വിനോദിനെ കാണണം എന്ന് വാശിപിടിച്ചു ഒച്ചയുണ്ടാക്കി. ഇനി ഒളിച്ചിട് കാര്യമില്ല എന്ന് തോന്നിയതിനാലാകണം അവരെന്നെ താങ്ങിയെഴുനേല്പിച്ചു കർട്ടൻ ഇട്ട ഒരു ബെഡിന്റെ അടുത്തേക് കൊണ്ടുപോയി അവിടെ വെള്ളത്തുണികൊണ്ടു മൂടിയ നിലയിൽ വിനോദിനെ കിടത്തിയിരുന്നു. അവന്റെ മുഖം മൂടിയ ഭാഗം അവർ പതിയെ മാറ്റി എന്നെ കാണിച്ചു. അപ്പോഴും അവന്റെ മുഖത്തു നേരത്തെ ഉണ്ടായിരുന്ന അതെ ചിരി ഉണ്ടായിരുന്നു. ദൈവത്തിന്റെ കൈകൾ കടമെടുത്തവരുടെ അടുത്ത് എത്തിയപ്പോഴേക്കും അടുത്തിരുന്ന എന്നോടുപോലും യാത്രപറയാതെ അവൻ പോയിരുന്നു അവകാശികളില്ലാത്ത അവന്റെ ലോകത്തേക്. അപ്പോഴാണ് ഞാൻ വേറെ ഒരു കാഴ്ച കണ്ടത്. മരണവെപ്രാളത്തിലുള്ള അവന്റെ ചേഷ്ടകൾ കണ്ടു അവന്റെ മുഖത്തടിക്കുകയും ചീത്തവിളിക്കുകയും ചെയ്ത ആ സ്ത്രീ അവന്റെ വെള്ളപുതപ്പിച്ച കാലിൽ തലവെച്ചു കരയുന്ന കാഴ്ച. അവരുടെ കണ്ണുനീരുവീണു കുളിർന്നിട്ടായിരിക്കും അവന്റെ മുഖത്തു അപ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നത്. ആർക്കോ സമ്മാനിക്കാൻ മറന്ന അവന്റെ പുഞ്ചിരി. പതിയെ എന്റെ കണ്ണിൽ ഇരുട്ടുവീണ്ടും കയറുന്നത് മാത്രമേ പിന്നെയെനിക്കോർമയുള്ളു. വീണ്ടും എഴുനേറ്റപ്പോ ഞാൻ മിംസ് ഹോസ്പിറ്റലിന്റെ icu ഡിപ്പാർട്മെന്റിൽ ഒരു ഹൃദയം മരവിച്ച രോഗിയായിട്ടു കിടക്കുകയായിരുന്നു. അടുത്തേക് വന്ന വെള്ളയുടുപ്പിട്ട മാലാഖയോട് ഞാൻ വിനോദിനെ തിരക്കി. അവനെ വീട്ടുകാരുവന്നു കൊണ്ടുപോയി എന്നാണവർ പറഞ്ഞത്. മൂന്നു ദിവസം എന്നെ അവിടെ കിടത്തി. ആ സ്ത്രീ എപ്പോഴാണ് പോയതെന്നോ, എങ്ങോട്ടാണ് പോയത് എന്നൊന്നും എനിക്കറിയില്ല, എന്നാലും അവരുടെ മുഖം ഇന്നും എന്റെ മനസിലുണ്ട്. ഒരുനിമിഷത്തിന്റെ തിരിച്ചറിവില്ലായ്മ കൊണ്ട് ജീവിതകാലം മുഴുവൻ കുറ്റബോധംപേറിജീവിക്കേണ്ടി വന്ന അവരെ ഇപ്പോഴും ഇടക്കോർക്കാറുണ്ട് ഞാൻ. അവന്റെ കാലിൽ അന്ന് വീണുതിർന്ന അവരുടെ കണ്ണുനീരിനു ദൈവം എന്ത് വിലയിട്ടുണ്ടാകും ആവൊ......
എല്ലാരുടെ ജീവിതത്തിലും എങ്ങനെ ചില നിമിഷങ്ങൾ ഉണ്ടാകും....
അനിലൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo