Slider

സദാചാരപോലീസ്

0

നല്ലെഴുത്തുകളെല്ലാം  വായിക്കാൻ -  http://www.nallezhuth.com ====
മുഖത്തേക്കു വീണ കണ്ണുനീർതുള്ളിയുടെ സ്പർശനം അറിഞ്ഞിട്ടാണ് സുമ മകന്റെ മടിയിൽ നിന്നും തലയുയർത്തി അവന്റെ മുഖത്തേക്കു നോക്കിയത്. സുമയുടെ മുഖം നീരുവന്ന് വീർത്തിരുന്നു. വിനീഷിന്റെ കണ്ണിൽനിന്നും കണ്ണുനീർ സ്ഫടികതുള്ളികൾ പോലെ അപ്പോഴും താഴേക്ക് വീണുകൊണ്ടിരുന്നു. പോലീസ്‌സ്റ്റേഷൻ വരാന്തയിലെ ചാരുബഞ്ചിലായിരുന്നു അവർ. ഇടതടവില്ലാതെ മുഴങ്ങുന്ന വയർലെസ്സ് സംഭാഷണങ്ങൾ അകത്തുനിന്നും കേൾക്കുന്നുണ്ടായിരുന്നു. 303 റൈഫിൾ തറയിലൂന്നി ഒരു കുടവയറൻ പോലീസുകാരൻ സ്റ്റേഷൻ കവാടത്തിന്റെ ഗ്രില്ലിൽ പിടിച്ചുകൊണ്ടു നില്പുണ്ടായിരുന്നു, ഉന്തിയ ചുവന്ന കണ്ണുകളുമായി. അകത്തുനിന്നും ഉച്ചത്തിലുള്ള അസഭ്യവർഷവും അടിയുടെ ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു. "എസ്‌ ഐ ഏമാൻ നിങ്ങളെ വിളിക്കുന്നു.. " സ്റ്റേഷനിൽ ചായകൊണ്ടുവരുന്ന സ്ത്രീ അവരോടു പറഞ്ഞു. വിനീഷ് അമ്മയെ താങ്ങിയെഴുന്നേല്പിച്ചു എസ്‌ ഐ യുടെ ക്യാബിനിലേക്കു വേച്ചു വേച്ചു നടന്നു.
****************-
രാവിലെ നാലരക്ക് തന്നെ അമ്മയും മകനും കൂടെ കാറിൽ തിരുവനന്തപുരത്തേക്കു പോയി. ഇരുട്ടുണ്ടായിരുന്നു വഴിയിൽ. വഴിയരികിലെ പോസ്റ്ററുകളിൽ തന്റെ ഭർത്താവിന്റെ ഫോട്ടോ അവർ കണ്ടു. ഒന്നും മനസ്സിൽ നിൽക്കുന്നില്ല. എല്ലാം നരച്ചു മങ്ങിയതായി സുമക്കു തോന്നി. ഒന്നിനും ഒരു നിറമില്ല. എല്ലാത്തിനും നിറമുണ്ടായിരുന്നു കഴിഞ്ഞമാസം വരെ, ആ ഫോൺ കാൾ വരുന്നതുവരെ.. രാത്രിയിൽ ഏതോ ഒരു സമയത്തു വന്ന ആ ഫോൺ കോളിന് ചോരയുടെ മണമുണ്ടായിരുന്നു. ആർത്തനാദത്തോടെ താഴേക്കു ഊർന്നു വീണത് മാത്രം ഓർമ്മയുണ്ട്. ബോധം വരുമ്പോൾ ആശുപത്രിയിൽ ആയിരുന്നു. വിനീഷ് കൂടെ ഉണ്ടായിരുന്നു. എവിടെയാണ് താൻ.. പെട്ടെന്നോർമ്മ വന്നു.. ആ ഫോൺ കാൾ.
അതിർത്തിയിലെ ബങ്കറുകളിലൊന്നിൽ ശത്രുവിന്റെ വെടിയുണ്ടയിൽ തന്റെ പ്രിയതമൻ രക്തസാക്ഷി ആയെന്നായിരുന്നു ആ ഫോൺ കാളിലെ സന്ദേശം. മരവിപ്പ് സിരകളിൽ പടർന്നു. അദ്ദേഹത്തിന്റെ ചില സ്വകാര്യ സാധനങ്ങൾ (അന്ന് വിട്ടു പോയവ )തിരുവനന്തപുരത്തെ സൈനിക താവളത്തിൽ അയച്ചിട്ടുണ്ടെന്നു ഇന്നലെ അറിയിപ്പ് വന്നു. അദ്ദേഹത്തിന്റെ മണമുള്ള ആ പഴയ ലതർ ജാക്കറ്റ്, കാശ്മീരിത്തൊപ്പി, ആഗ്രയിൽ കഴിഞ്ഞവട്ടം പോയപ്പോൾ വാങ്ങിയ കൂളിംഗ് ഗ്ലാസ്.. പിന്നെ ഒരു പഴയ ആൽബവും. ഇന്ന് പോയി അതെല്ലാം സ്വീകരിക്കാൻ വേണ്ടിയാണു തിരുവനന്തപുരത്തേക്കുള്ള ഈ യാത്ര. വഴിയോരകാഴ്ചകൾ എല്ലാം അതിവേഗം പുറകോട്ടു ഓടുന്നുണ്ടായിരുന്നു. ഒന്നിനും ഒരു പുതുമയും തോന്നിയില്ല. അല്ലെങ്കിലും, അവധിക്കാലങ്ങളിൽ എത്രയോ പ്രാവശ്യം അദ്ദേഹത്തിന്റെ കൂടെ വന്നിട്ടുള്ളതാണ് ഈ വഴിയിലൂടെ. വിനീഷ് ഡ്രൈവിങ്ങിന്റെ ശ്രദ്ധയിൽ ആയിരുന്നു.
****************
ഉച്ചക്ക് രണ്ടുമണിക്ക് സൈനികക്യാമ്പിൽ നിന്നുള്ള മടക്കയാത്രയിൽ രണ്ടുപേരും നിശ്ശബ്ദരായിരുന്നു. സുമയുടെ കൺപോളകൾ വീർത്തിരുന്നു. ഒരുപാടു ഓർമ്മകളുള്ള ആ ജാക്കറ്റ് അടങ്ങിയ പെട്ടി ഏറ്റുവാങ്ങുമ്പോൾ സുമ വിതുമ്പൽ അടക്കിയെങ്കിലും കണ്ണുനീർ അനുസരിച്ചില്ല. ആ ജാക്കറ്റ് പെട്ടിയിൽനിന്നെടുത്തു കയ്യിൽ പിടിച്ചുകൊണ്ടായിരുന്നു സുമ കാറിൽ കയറിയത്.
വിനീഷ് നല്ല സ്പീഡിൽ തന്നെ വണ്ടി ഓടിക്കുന്നുണ്ടായിരുന്നു.
ശക്തമായ ഓക്കാനം കേട്ടുകൊണ്ടാണ് വിനീഷ് തിരിഞ്ഞു നോക്കിയത്. താഴ്ത്തിയ ചില്ലിലൂടെ അമ്മ ഛർദിക്കാൻ ശ്രമിക്കുന്നു. റോഡ് സൈഡിലെ മരചുവട്ടിലേക്കു വിനീഷ് കാർ ഒതുക്കിനിർത്തിയിട്ടു പിൻസീറ്റിലേക്കു വന്നു അമ്മയുടെ മുതുകു മെല്ലെ തടവികൊടുത്തു. മുൻസീറ്റിൽ നിന്നും വെള്ളം നിറച്ച കുപ്പിയെടുക്കാൻ കൈ നീട്ടിയപ്പോഴാണ് ഡ്രൈവിംഗ് സൈഡിലെ ഗ്ലാസിൽ ശക്തമായി ആരോ ഇടിക്കുന്നത് കേട്ടത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ വണ്ടിക്കുചുറ്റും മൂന്നുനാലു പേരെ kanduw, കുടുതലും ചെറുപ്പക്കാർ. ഒരാൾ കൈ ചുരുട്ടി ഡ്രൈവിംഗ് സൈഡിലെ ഗ്ലാസ് ഇടിച്ചു തകർത്തു. "നിനക്കൊന്നും വേറെ സ്ഥലമൊന്നും കിട്ടിയില്ല അല്ലേ... ഇറങ്ങെടാ പുറത്തു.. നിന്റെയൊക്കെ വ്യഭിചാരം ഇന്നത്തോടെ ഞങ്ങൾ അവസാനിപ്പിക്കും.. " കൂടിയവർ ആക്രോശിച്ചു. പുറത്തേക്കിറങ്ങാൻ തുടങ്ങിയ വിനീഷിനെ അവർ വലിച്ചു പുറത്തേക്കിട്ടു നെ ഞ്ചിൽ ആഞ്ഞുചവിട്ടി. സുമ വേച്ചു വേച്ചു പുറത്തേക്കിറങ്ങി അവരെ തടയാൻ ശ്രമിച്ചെങ്കിലും സുമയെയും അവർ തള്ളിതാഴെയിട്ടു. സുമയുടെ മുഖം മുറിഞ്ഞു. എണീൽക്കാൻ ശ്രമിച്ച വിനീഷിനെ അവർ വീണ്ടും ആക്രമിച്ചു. " കാറിനുള്ളിൽ അനാശാസ്യം
" നടത്തിയവരെ കാണാൻ പിന്നെയും ആളുകൾ തടിച്ചുകൂടി. ആരോ അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി.
**********
സുമയും വിനീഷും എസ്‌ ഐ യുടെ മുൻപിലിരുന്നു. അവരെ ആക്രമിച്ചവർ അടിവസ്ത്രം മാത്രം ധരിച്ചു കൊണ്ട് എസ്‌ ഐ യുടെ മുൻപിൽ കൂസലെന്യേ നില്പുണ്ടായിരുന്നു.
" രാജ്യത്തിന് വേണ്ടി ബലിയായിത്തീർന്ന ഒരു ധീരസൈനികന്റെ വിധവയോടും മകനോടും ഞാൻ മാത്രമല്ല, ഈ രാജ്യം മുഴുവനും മാപ്പപേക്ഷിക്കുന്നു... മാപ്പർഹിക്കുന്നില്ലെങ്കിലും.. "
പോലീസുകാരന്റെ ശബ്ദം നേർത്തിരുന്നു.
തിരികെ കാറിൽ കയറുമ്പോൾ, സുമയറിഞ്ഞു, തിരക്കിനിടയിൽ ആ ജാക്കറ്റ് എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു...
പോലീസ്‌സ്റ്റേഷന്റെ ഗേറ്റ് കടക്കുമ്പോൾ കാറിന്റെ പൊട്ടിയ ഗ്ലാസിൽ നിന്നും സ്ഫടികമണികൾ താഴേക്ക് വീഴുന്നുണ്ടായിരുന്നു.. ആ ധീരസൈനികന്റെ രക്തത്തുള്ളികൾ പോലെ....
ബിനു കല്ലറക്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo