മഹാനഗരത്തിന്റ നടുവിൽ നിന്ന് ഒരു കൊച്ചു ഗ്രാമത്തിലേക്ക് എത്തിപ്പെട്ട നാളുകൾ. ഓരോ പുലർച്ചയിലും വാതിൽ തുറന്ന് സൂര്യഭഗവാന്റെ ചുംബനം മിഴികളിൽ ഏറ്റുവാങ്ങുക എന്റെ ഒരു ശീലമായിരുന്നു. അങ്ങനെ ഒരു ദിനം, വീടിന്റെ മുന്നിലെ അരളിക്കാട്ടിൽ ഒരു അനക്കം. ശ്രദ്ധയോടെ ഞാൻ അരളിച്ചെടികളെ വകഞ്ഞുമാറ്റി മെല്ലെ നടന്നു. കുരുവികളുടെ കലപില ശബ്ദത്തോടൊപ്പം ഒരു പാദസ്വരനാദം എന്റെ കാതുകളിലേക്കു എത്തി. ഒപ്പം ആ നാദത്തിന്റെ ഉടമയെയും കാണാനായി. വിടർന്ന കണ്ണുകളും നീണ്ട മൂക്കും മുട്ടറ്റം വരുന്ന മുടി പാറി പറത്തി കൈയിൽ ഒരു പൂക്കൂടയുമായി ഒരു കൊച്ചു സുന്ദരി. അവൾ എന്നെ നോക്കി കുഞ്ഞിരി പല്ലുകാട്ടി ചിരിച്ചു. മനസിന് കുളിർമ്മ നല്കി ആ ചിരി. പലതും ഞാൻ അവളോട് ചോദിച്ചു. ആ നിഷ്കളങ്കമായ ചിരി അല്ലാതെ ഒന്നിനും ഒരു വാക്കുപോലും മറുപടി പറഞ്ഞില്ല അവൾ. എന്നിട്ട് എങ്ങോട്ടോ ഓടിയകന്നു. പിന്നെ ദിനവും അതൊരു പതിവ് കാഴ്ചയായി. അപ്പോഴേക്കും സംസാരശേഷിയില്ലാത്ത ഒരു കുട്ടിയാണവളെന്നു ഞാൻ മനസ്സിലാക്കി. ഒന്നും സംസാരിക്കാതെ അവൾ എന്റെ ചെല്ലകുട്ടിയായി. അവളോടൊപ്പം പൂക്കളടർത്തി കൂടയിലാക്കിയും പൂമ്പാറ്റകളുടെ പിന്നാലെ ഓടികളിച്ചും ദിനങ്ങൾ കടന്നു പോയി. പെട്ടെന്ന് എനിക്ക് ഒന്ന് പഴയ താമസ സ്ഥലത്തോട്ടു പോകേണ്ടി വന്നു. രണ്ടുനാൾ കഴിഞ്ഞു തിരിച്ചെത്തിയ എനിക്ക് പിന്നീട് എന്റെ കൊച്ചു കൂട്ടുകാരിയെ ദിനങ്ങൾ കഴിഞ്ഞിട്ടും കാണാൻ കഴിഞ്ഞില്ല. ഒടുവിൽ ഞാൻ അവളെ തേടി പോകാൻ നിശ്ചയിച്ച് അവൾ പോകാറുള്ള വഴിയിലൂടെ നടന്നു. ആ വഴി ചെന്ന് അവസാനിച്ചത് ജമന്ദിപൂക്കൾ നിറഞ്ഞ ഒരു പാടത്തിന്റെ നടുവിൽ നിൽക്കുന്ന ഒരു കുടിലിന്റെ മുൻപിൽ ആയിരുന്നു. അവിടേക്കു ചെന്നു ഞാൻ എന്റെ കൊച്ചു കൂട്ടുകാരിയെ കുറിച്ച് അന്വേഷിച്ചു. കുടിലിൽ നിന്ന് ഒന്ന് രണ്ടു ആളുകൾ വെളിയിലേക്ക് വന്നു, നിറകണ്ണുകളോടെ അവരെന്നെ തെക്കേപുറത്തുള്ള ഒരു അരളിച്ചെടിയുടെ അരുകിലേക്കു കൊണ്ടുപോയി. അവിടെ ഞാൻ കണ്ടു എന്റെ കൊച്ചു സുന്ദരി അരളിപൂക്കളെ പുതപ്പാക്കി സുഖമായി ഉറങ്ങുന്നു. എനിക്ക് മുൻപ് സമ്മാനിച്ചിരുന്ന ആ പുഞ്ചിരി വീണ്ടും നല്കാനാവാതെ, അപ്പോൾ പിന്നിൽ നിന്ന് ആരോ പറയുന്നത് കേട്ടു, അരളിക്കാട്ടിൽ നിന്ന് പാമ്പു കൊത്തിയതാണത്രെ. എന്റെ കൈയിൽ ഞാനവൾക്കായി അടർത്തിയ പൂക്കളെ കുഴിമാടത്തിലേക്കു അർപ്പിച്ചുകൊണ്ടു നിറകണ്ണുകളാൽ തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു.....അരളിക്കാടു ലക്ഷ്യമാക്കി......*
*മഞ്ജു അഭിനേഷ്*
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക