- "പുലിമുരുകന് പോവാച്ചാ, പൂജ വെച്ചില്ലേ "
ഇളയ മകളുടെ മുഖം കണ്ടപ്പോൾ വഴക്കു പറയാൻ തോന്നിയില്ല. ഉടുപ്പും മേശവലിപ്പും തപ്പി നോക്കി. ഭാഗ്യം....
ദക്ഷിണ കിട്ടിയത് കൈയ്യിൽ തടഞ്ഞു. പൂജവെപ്പായിരുന്നതിനാൽ അന്നു നടയ്ക്കൽ നല്ല വരുമാനമുണ്ടായിരുന്നു. കിട്ടിയതേറെയും ദേവനാണെന്നു മാത്രം.
- "നിനക്കു ജ്യോതിഷം കൂടി പഠിച്ചു ചെയ്തൂടെ, അവർക്കൊക്കെ എന്താ വരുമാനം", കടം ചോദിക്കുമ്പോൾ ഓപ്പയെപ്പോഴും പറയും.
- "ആളുകളെ പറ്റിക്കാൻ മനസ്സു വരണില്ല ഓപ്പേ" - എന്നുമെൻ്റെ മറുപടി അതായിരുന്നു
ടിക്കറ്റെടുത്തു കഴിഞ്ഞപ്പോൾ ബാക്കി വന്നത് ഇരുപത്തഞ്ചു രൂപ .
പീറ്റർ ഹയൻ്റെ സംഘട്ടനത്തേക്കാൾ വലുതെൻ്റെ മനസ്സിൽ നടന്നു. ഇന്റർവെല്ലിനു മക്കൾ കഴിക്കാനെന്തെങ്കിലും ചോദിച്ചാൽ ...........
മൾട്ടിപ്ളെക്സുകളിൽ വറുത്ത കടല കിട്ടില്ലല്ലോ....
വീണ്ടും ഭാഗ്യം ..മറ്റൊരു പുതിയ പടത്തിൻ്റെ ട്രെയ്‌ലർ ഇട്ടിരുന്നതിനാൽ ആഹാരത്തിൻ്റെ കാര്യമവർ മറന്നുവെന്നു തോന്നി.
പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഇളയവൾ വീണ്ടും കയ്യിൽ തൂങ്ങി .
- "പോറ്റി ഹോട്ടലീന്ന് മസാല ദോശേം വടേം കഴിച്ചിട്ട് പോവാച്ചാ"
ദേഷ്യത്തോടെ ഭാര്യ , ' എന്താ കുട്ടീ, പൂജാവെപ്പല്ലേ , പുറത്തൂന്ന് ആഹാരം കഴിക്കാൻ പാടില്ല..വ്രതം ഉണ്ടെന്നത് മറന്നോ ..."
ഒരു കൈ കൊണ്ടവളെ ചേർത്തു പിടിച്ചു റോഡ് മുറിച്ചു കടക്കുമ്പോൾ ആ മുഖത്തേക്കൊന്നു പാളി നോക്കി ഞാൻ....
സങ്കടങ്ങൾ ...സങ്കടങ്ങൾ ....
By: UnnyMadhavan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക