മുക്കം ഗവണ്‍മെന്റ് ഹോസ്‌പിറ്റല്‍.അവിടെ അഡ്‌മിറ്റായിക്കിടക്കുന്ന ഉമ്മക്ക് കൂട്ടുനില്‍ക്കാനാണ് അവള്‍ വന്നത്.പുറത്ത് കടയില്‍ നിന്നും കൊണ്ടുവന്ന കഞ്ഞി ഉമ്മയെ നിർബന്ധിച്ച് കുടിപ്പിച്ചു ബെഡില്‍ തിരിച്ചു കിടത്താന്‍ പാടുപെടൂമ്പോഴാണ് അവള്‍ക്ക് ഒരു കൈത്താങ്ങുമായി അയാള്‍ വന്നത്.പിന്നെ ചുളിഞ്ഞുകിടന്നിരുന്ന ഉമ്മയൂടെ വിരിപ്പ് ശരിയാക്കിയതും ഉമ്മയെ പുതപ്പിച്ചു കൊടുത്തതും അയാളായിരുന്നു.
തനിച്ചേയുള്ളൂവെന്ന അവന്റെ ചോദ്യത്തിന് അതെയെന്നുത്തരം നല്‍കിയപ്പോള്‍ അവന്‍ പറഞ്ഞു എന്താവശ്യമുണ്ടെങ്കിലും പറയാന്‍ മടിക്കരുതെന്ന്.സ്വന്തം ആങ്ങളയെപ്പോലെ കണ്ടാല്‍ മതിയെന്ന്.
ആ വാക്ക് അവളുടെ മനസില്‍കൊണ്ടു.താനടക്കം അഞ്ചു പെണ്‍മക്കളാണ് ഉമ്മക്കുള്ളത്.ഉപ്പ നേരത്തെ മരിച്ചുപോയി.ഒരാങ്ങളയുണ്ടായിരുന്നെങ്കിലെന്ന് പലപ്പോഴും മനസിലാഗ്രഹിച്ചു പോയിട്ടുണ്ട്.
"എന്താ ആലോചിക്കുന്നത്?''
ഏയ് ഒന്നുമില്ലെന്നുപറഞ്ഞ് അവള്‍ ഒഴിഞ്ഞുമാറി.
"ഇവിടെയുള്ള എല്ലാ ആശുപത്രികളിലും ഞാനിങ്ങനെ സന്ദർശനം നടത്താറുണ്ട്.ബുദ്ധിമുട്ടഌഭവിക്കുന്ന പാവങ്ങള്‍ക്ക് എന്നാല്‍ കഴിയുന്ന സഹായം നല്‍കുന്നു.ചെറുപ്പത്തില്‍ ബാപ്പയോടൊപ്പം ആശുപത്രികള്‍ കയറിത്തുടങ്ങിയതാ.ഇപ്പോ അതൊരു ശീലമായി.''
അയാളുടെ വാക്‌ചാതുരി അവളെ വല്ലാതെ ആകർഷിച്ചു.സംസാരം അറിയാതെ കുറെനേരം നീണ്ടുപോയി.ഉമ്മയുടെ രോഗം വരുത്തിവെച്ച സാമ്പത്തികബാധ്യതയും കെട്ടുപ്രായം കഴിഞ്ഞുനില്‍ക്കുന്ന മൂന്ന് അനിയത്തിമാരെക്കുറിച്ചും ഭർത്താവ് ഉപേക്ഷിച്ചുപോയതിഌ പോയ ശേഷമുള്ള തന്റെ ദുരിതപുർണമായ ജീവിതത്തെക്കുറിച്ചുമെല്ലാം അവള്‍ മനസുതുറന്ന് സംസാരിച്ചു.
അയാളോടവള്‍ക്ക് അങ്ങേയറ്റത്തെ ബഹുമാനം തോന്നി.തന്റെ പരിചയത്തിലുള്ള വിശാല മനസ്‌കരിലാരെങ്കിലും നിന്റെ കഥയറിയുമ്പോള്‍ സഹായിക്കാതിരിക്കില്ലെന്നും ജീവിതത്തില്‍ പ്രതീക്ഷ കൈവെടിയരുതെന്നും പറഞ്ഞാണ് അയാള്‍ അവളുടെ മൊബൈല്‍ നമ്പർ വാങ്ങിയത്.യാത്ര പറഞ്ഞിറങ്ങാനൊരുങ്ങവെ അയാള്‍ ചോദിച്ചു.
"ഇത്രനേരം സംസാരിച്ചിട്ടും ഞാന്‍ പേര് ചോദിക്കാന്‍ മറന്നു.എന്താ പേര്?''
" എന്റെ പേര് സുലൈഖ.''
"ഞാന്‍ മൊയ്‌തീന്‍''
അയാള്‍ ആശുപത്രി വരാന്തയിലൂടെ നടന്ന് പടവുകളിറങ്ങിപ്പോകുന്നതും നോക്കി അവളിരുന്നു.
മുക്കത്തിന്റെ സ്വന്തം,കാഞ്ചനമാലയുടെ സ്വന്തം മൊയ്‌തീനെപ്പോലെ മഌഷ്യസ്‌നേഹിയായ മറ്റൊരു മൊയ്‌തീന്‍.ഇയാള്‍ തനിക്കും കുടുംബത്തിന്നും ഒരു രക്ഷാമാർഗമൊരുക്കിത്തരും എന്ന് അവള്‍ മനസില്‍ ഉറപ്പിച്ചു.
സന്ധ്യമയങ്ങിത്തുടങ്ങി.ഉറക്കത്തിലായിരുന്ന ഉമ്മയുടെയടുത്ത് സ്‌റ്റൂളില്‍ ചുവരും ചാരിയിരുന്ന് അവളോരോന്ന് ആലോചിക്കുകയായിരുന്നു.ജനലിലൂടെ പുറത്തേക്ക് നോക്കിയാല്‍ ദൂരെ ഇരുവഴിഞ്ഞിപ്പുഴ ശാന്തമായൊഴുകുന്നത് കാണാം.
കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞു കടവൊഴിഞ്ഞു.....
മൊബൈലില്‍ വന്ന റിംഗ്‌ടോണാണ് അവളെ ചിന്തകളില്‍ നിന്നുണർത്തിയത്.
മറു തലക്കല്‍ മൊയ്‌തീനായിരുന്നു.നാളെ രാവിലെ പത്തുമണിയാകുമ്പോഴേക്കും നിർബന്ധമായും കോഴിക്കോട്ടെത്തണമെന്ന് ആവശ്യപ്പെട്ടു വിളിച്ചതാണ്.കാര്യം നേരില്‍ കാണുമ്പോള്‍ പറയാമെന്നും നിനക്ക് ഗുണമുള്ള കാര്യത്തിഌമാണെന്ന് പറഞ്ഞത് കൊണ്ടും സുലൈഖ കുടുതലൊന്നും ആലോചിച്ചില്ല.
പിറ്റേന്ന് ഉമ്മയുടെ അടുത്ത് അനിയത്തിയെ നിർത്തി പത്ത് മണിക്ക് മുന്‍പെ അവള്‍ കോഴിക്കോട്ട് മൊയ്‌തീന്‍ പറഞ്ഞ സ്‌ഥലത്തെത്തി.അയാള്‍ അവിടെ അവളെ കാത്തുനില്‍ക്കുകയായിരുന്നു.
കണ്ടയുടനെ അടുത്തുവന്ന് സുലൈഖയോടവന്‍ പറഞ്ഞു
"ഒരു കോളൊത്തു കിട്ടിയിട്ടുണ്ട്.മിക്കവാറും നിന്റെ പ്രശ്‌നങ്ങളെല്ലാം ഇതോടെ തീരും.പാവങ്ങളെ കയ്യയച്ച് സഹായിക്കുന്ന ഒരറബി ഇവിടെ ഹോട്ടലിലുണ്ട്.എന്റെ ഖഫീലായിരുന്നു.ഞാന്‍ പറഞ്ഞാല്‍ അയാള്‍ കേള്‍ക്കും.''
അയാള്‍ അവളെയും കൂട്ടി ഹോട്ടലിനടുത്തെത്തി.
അറബി
റും നമ്പർ 404 ലാണ്.താഴത്തെ നിലയില്‍ ഞാഌമൊരു റൂമൊപ്പിച്ചിട്ടുണ്ട്.302നീ പെട്ടെന്ന് റൂമില്‍ ചെന്ന് പത്തുമണിയാകുമ്പോഴേക്കും ഒന്ന് ഫ്രഷാവാന്‍ നോക്ക്.അപ്പോഴേക്കും ഞാനങ്ങോട്ടെത്തിക്കൊള്ളാം''
ഇത്രയും പറഞ്ഞ് മൊയ്‌തീന്‍ കൊടുത്ത റൂമിന്റെ താക്കോലുമായി റൂമിലേക്ക് ധൃതിയില്‍ നടക്കവെ സുലൈഖയുടെ സന്താഷത്തിന്നതിരില്ലായിരുന്നു.
മുറിയുടെ വാതില്‍ തുറന്ന് അകത്ത് കടന്നു.ചെറിയൊരു ഭയം അവള്‍ക്കു തോന്നാതിരുന്നില്ല.അവള്‍ ചുറ്റുമൊന്ന് കണ്ണോടിച്ചു.മുറിയില്‍ മറ്റാരുമില്ല.
പെട്ടെന്ന്‌തന്നെ കൈയും മുഖവുമൊക്കെയൊന്ന് കഴുകി.മുടിയൊക്കെ ഒന്നുകുടി ഒതുക്കിവെച്ചു.
അല്‍പസമയത്തിനകം മൊയ്‌തീന്‍ മുറിയിലെത്തി.പെട്ടെന്ന് സുലൈഖയെയും കൂട്ടി 404 ാം നമ്പർ മുറിയുടെ മുന്നിലെത്തി.കാളിംഗ് ബെല്ലടിക്കാഌയർത്തിയ കൈ താഴ്‌ത്തിയ മൊയ്‌തീന്‍ സുലൈഖയോടായി പറഞ്ഞു.
"ചതിച്ചല്ലോ സുലൈഖാ.ഞാനിപ്പോഴാ ശ്രദ്ധിക്കുന്നത്.നിന്റെ കൈയിലും കാതിലുമൊക്കെ സ്വർണം.ഇത് കണ്ടാല്‍ അറബിയെങ്ങനെ നിന്നെ സഹായിക്കും.നീന്നെക്കണ്ടാല്‍ പാവപ്പെട്ടവളാണെന്ന് തോന്നേണ്ടേ....ശ്ശൊ...നിനക്കൊരു പർദ്ദയിട്ടുകൂടായിരുന്നോ...?''
അവളുടെ മുഖം മ്ലാനമായി.എല്ലാ പ്രതീക്ഷകളും അസ്‌ഥാനത്താകുമൊയെന്ന ഭയം അവളെ പിടികൂടി.
"നീ ബേജാറാവണ്ട പരിഹാരമുണ്ടാക്കാം.തല്‍ക്കാലം നീയാ മാലയും വളകളും കമ്മലുകളും ഊ ര്.ആ പേഴ്‌സും ഇങ്ങ് താ.ഞാന്‍ റൂമില്‍ കൊണ്ട്‌വെക്കാം.അറബിയെക്കണ്ട് തിരിച്ചുപോകുമ്പോള്‍ എടുത്തിടാമല്ലൊ....''
മൊയ്‌തീന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ക്ക് സമാധാനമായി.അവള്‍ സന്തോഷത്തോടെ ആഭരണങ്ങളെല്ലാം അഴിച്ച് അയാളുടെ കൈയില്‍ കൊടുത്തു.
"അറബി മഹാകണിശക്കാരനാണ്.പത്ത് മണിയാണ് നമ്മളോട് പറഞ്ഞ സമയം.ഇപ്പോള്‍ കൃത്യം പത്ത്‌മണി.നീ കോളിംഗ് ബെല്ലടിച്ചോ.അറബികളല്ലെ എണീറ്റുവാതില്‍ തുറക്കാനൊക്കെ കുറച്ച് സമയമെടുക്കും.അപ്പോഴേക്കും ഞാനിത് റൂമില്‍ കൊണ്ടുവെച്ചു വരാം.''
പെട്ടെന്ന് വരണമെന്ന് പറഞ്ഞ് അവള്‍ കാളിംഗ് ബെല്ലില്‍ വിരലമർത്തി.തുറക്കാന്‍ സമയമെടുക്കുമെന്നല്ലെ മൊയ്‌തീന്‍ പറഞ്ഞത്.അല്‍പനേരം കാത്തിരിക്കാം.അപ്പോഴക്കും മൊയ്‌തീഌെത്തിക്കോട്ടെ.അവള്‍ മനസിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
സമയം കടന്നു പോയി.രണ്ടുമൂന്ന് തവണ ബെല്ലടിച്ചിട്ടും അറബി വാതില്‍ തുറന്നില്ല.റൂമില്‍പോയി വരാമെന്ന് പറഞ്ഞുപോയ ആളെയും കാണുന്നില്ല.അവള്‍ക്കാകെ ആധിയായി.ഇനി അറബി വാതില്‍തുറന്നാല്‍ തന്നെ താനൊറ്റക്കെങ്ങിനെ അറബിയോട് സംസാരിക്കും.ഏതായാലും റൂമില്‍ പോയി മൊയ്‌തീന്റെ കൂടെത്തന്നെ വരാം.അവള്‍ തങ്ങളുടെ മുറി ലക്ഷ്യമാക്കി നടന്നു.വാതില്‍ ചാരിയിട്ടേയുള്ളൂ.അവള്‍ പതിയെ വാതില്‍ തുറന്നു.മൊയ്‌തീനെ മുറിയിലെങ്ങും കണ്ടില്ല.
ആകെ വെപ്രാളപ്പെട്ടു നില്‍ക്കുമ്പോഴാണ് അവളത് കണ്ടത്.മേശപ്പുറത്തൊരെഴുത്ത്.അതിഌ മുകളില്‍ ഒരു ഇരുപത് രൂപാനോട്ടും.ആ എഴുത്തില്‍ എഴുതിയത് ഇങ്ങനെയായിരുന്നു.
"ഇനി എന്നെ അനേ്വഷിക്കേണ്ട.സ്വർണവും പഴ്‌സിലുണ്ടായിരുന്ന നൂറ്റിപ്പത്ത് രൂപയും ഞാനെടുത്തിട്ടുണ്ട്.മുക്കത്തേക്കുള്ള ബസ്‌ചാർജ് ഇതോടൊപ്പം വെക്കുന്നു.എന്ന് നിന്റെ മൊയ്‌തീന്‍.''
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക