Slider

ഒരു നഷ്ടപ്രണയത്തിന്റെ ഓർമയ്ക്കായി .

0

അന്നു ഒക്ടോബർ 16 ആയിരുന്നു .എങ്ങും പോകേണ്ടാത്തതുകൊണ്ട് താമസിച്ചാണ് ഉറക്കമുണർന്നത് .എഴുന്നേറ്റാൽ ഉടൻ എല്ലാവർക്കും മെസ്സേജ് കൊടുക്കുക പതിവായിരുന്നു .അന്നും അതിനായിട്ടാണ് ഫോൺ എടുത്തത് .പതിവില്ലാതെ ഒരു റിക്വസ്റ്റ് വന്നിരുന്നു .ആരാണെന്നറിയാൻ അയാളുടെ പ്രൊഫൈൽ മുഴുവൻ പരിശോധിച്ചെങ്കിലും ഒരുപിടിയും കിട്ടിയില്ല .എങ്കിലും ആ റിക്വസ്റ്റ് സ്വീകരിച്ചു .പിന്നീട് ഒരുവിവരവും ഉണ്ടായില്ല .
രണ്ടുദിവസത്തിനു ശേഷം രാവിലെ മെസ്സഞ്ചറിൽ തന്റെ പിക്ചർ കണ്ടു ഞെട്ടിപ്പോയി .അതും രാത്രിയിലാണ് അയച്ചിരിക്കുന്നതും .പെട്ടെന്നെങ്ങനെ ഒരു ചിത്രം കണ്ടപ്പോൾ ആകെ വിയർത്തുപോയി .അങ്ങേതലക്കലുള്ള ആളെകണ്ടെത്താനും കഴിയുന്നില്ല .മനസ്സിൽ വല്ലാത്തൊരു മരവിപ്പ് ബാധിച്ചിരിക്കവേ ,
അന്നൊരു വെള്ളിയാഴ്ച ആയിരുന്നു ..പതിവില്ലാതെ മെസ്സഞ്ചറിൽ ഒരു കാൾ .ആകാംഷയോടെ ഞാനാ ഫോൺ എടുത്തു .
'എന്നെ മനസ്സിലായോ ' എന്ന ചോദ്യത്തിന് എന്തു ഉത്തരം പറയുമെന്നറിയാതെ ഞാൻ കുഴങ്ങി .
ആളാരാണെന്നു മനസിലാക്കാതെയാണ് റിക്വസ്റ്റ് സ്വീകരിച്ചതെന്ന് എങ്ങനെ പറയും അങ്ങനെ പലവിധ ചിന്തകളോടെ മനസുഴറുമ്പോൾ ഒരോര്മപ്പെടുത്തൽ എന്നവണ്ണം ഞാനാ വാക്കുകൾ കേട്ടു . ,
'സ്കൂളിന്റെ ഇടവഴിയിൽ നീ വരുന്നതും കാത്തു നിന്നിരുന്ന ഒരു പയ്യനെ ഓർക്കുന്നുവോ.ഒന്ന് നോക്കാതെ അഹങ്കാരത്തോടെ നീ നടന്നുപോകുന്നതുനോക്കി എത്രവൈകുന്നേരങ്ങളിൽ ഞാൻ വിഷണ്ണനായി നിന്നിട്ടുണ്ട് .ഇപ്പോളും ഓർക്കുന്നില്ലേ '
മനസ് വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ടുപോയി .ആ വലിയ വിദ്യാലയത്തിന്റെ ഓരോ ഇടനാഴികളും ഞാനോർത്തെടുത്തു .തന്നെ കാത്തുനിന്നിരുന്ന ആ മുഖമാരുടേതായിരുന്നു ...കിട്ടിപ്പോയി .സ്കൂൾ ജീവിതത്തിലെന്നല്ല ഒരിക്കലും മറക്കാനാവാത്ത ഒരു ഓർമ്മപ്പെടുത്തൽ .ദീപ്തമായ ഒരു വൺവേ പ്രണയത്തിന്റെ ,ഞാനറിയാതെപോയ പ്രണയത്തിന്റെ ,പിന്നീടെപ്പോളോ മെലിഞ്ഞു നീണ്ട ആ സുന്ദരനായ പയ്യനോട് എനിക്കും ഇഷ്ടം തോന്നിത്തുടങ്ങിയ ആ മറക്കാനാവാത്ത നിമിഷം ഓർമയിൽ അഭ്രപാളികളിലെന്നപോലെ തെളിഞ്ഞു .
എന്നും സ്കൂൾ വിട്ടാൽ എല്ലാവരേക്കാളും മുന്നേ ഓടിയിറങ്ങുക രസമായിരുന്നു .തുടുത്ത കവിളുകളും നല്ല വണ്ണവും പിടിമുറ്റാത്ത നീളൻ മുടികളുമുള്ള എനിക്കു കൂട്ടുകാർ എന്നുപറയാൻ അധികമാരും ഉണ്ടായിരുന്നില്ല .അതുകൊണ്ടുതന്നെ സ്കൂൾ വിട്ടാൽ വേഗം വീട്ടിൽ ചെല്ലുക പതിവായിരുന്നു .അന്നും അങ്ങനെ ഓടിയിറങ്ങിവരവേ കഥാനായകൻ ഒന്നുരണ്ടു കൂട്ടുകാരുമായി ഇടവഴിയിലെ പ്ലാവിന്റെ വേരുകളിൽ എന്റെ വരവും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു .ഉള്ളിലെ പേടി പുറത്തുകാട്ടാതെ മാറത്തടുക്കി പിടിച്ചിരുന്ന പുസ്തകങ്ങളുമായി ഞാൻ അവരെ അവഗണിച്ചു മുന്നോട്ടോടി കഷ്ടിച്ച് ഒരാൾക്ക് പോകാൻപറ്റുന്ന വഴി .അവർ അതിനിടയിൽ .ഓട്ടത്തിനിടയിൽ ആരുടെയോ കാലിൽ തട്ടി ഞാൻ തെറിച്ചു വീണു .കൈയിലെ പുസ്തകങ്ങൾ ചിതറിത്തെറിച്ചു .നീളൻപാവാട കീറി .മുട്ടിൽ നിന്നും രക്തം പൊടിച്ചു .വേദനയേക്കാൾ സഹിക്കാൻ പറഞ്ഞത് വീണത് അവർ കണ്ടല്ലോ എന്ന സങ്കടമരുന്നു .പുറകിൽ നിന്നും അവരുടെ ചിരിയും കളിയാക്കലും കൂടിയായപ്പോൾ കരച്ചിൽ വന്നുപോയി .എങ്കിലും തലകുനിച്ചു അവിടെനിന്നും എങ്ങനെയോ നടന്നുനീങ്ങി .പിറ്റേന്ന് സ്കൂളിൽ വന്നപ്പോൾ കണ്ണുകൾ പരതി നടന്നത് ആ മുഖമായിരുന്നു .പിന്നീടെപ്പോളോ കണ്ടുവെങ്കിലും മുഖം തരാതെ കടന്നുപോയപ്പോൾ എന്നിൽ ഒരുവീഴ്ചയിലൂടെ ഉടലെടുത്ത ഇഷ്ടവും പൊലിഞ്ഞുതീരുകയായിരുന്നു .
വർഷങ്ങൾക്ക് ശേഷം ആ ശബ്ദം കേട്ടു .അങ്ങേത്തലക്കൽ സംസാരിക്കുന്നത് പണ്ടത്തെ 14 വയസുകാരനായ പയ്യൻ ആണെന്നറിഞ്ഞപ്പോൾ മറുപടിപറയാൻ വാക്കുകൾ കിട്ടാതെ ഞാൻ വിഷമിച്ചു ..
വീണ്ടുമാ സ്കൂൾ ജീവിതം അയവിറക്കാനും ,അത്രമേൽ പ്രണയിച്ചിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോളും ഇന്നുമാ പ്രണയം അതേ അളവിൽ ഉണ്ടെന്നും കേട്ടപ്പോൾ ഓടിച്ചെന്നു ആ കരങ്ങളിൽ മുത്തം കൊടുക്കാനും ,ഒരുനിമിഷമെങ്കിലും എല്ലാം മറന്നു ആ കരങ്ങളിൽ അമരാനും കൊതിച്ചുപോയി
പക്ഷെ പെട്ടെന്ന് തന്നെ ആരോ തന്റെ ഉള്ളിലുരുന്നോര്മപ്പെടുത്തി ,ഞാനിന്നൊരു കുടുംബിനി ആണെന്നുള്ള സത്യം ..
എങ്കിലും വർഷങ്ങൾ എത്രപോയാലും മനസിലാദ്യമായ് അങ്കുരിച്ച പ്രണയം കാലമെത്ര മാറിയാലും എന്നിലെന്നുമുണ്ടാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് നഷ്‌ടമായ പ്രണയത്തിന്റെ ,ജ്വലിക്കുന്ന വാക്കുകളായി എന്നും പ്രതിഫലിക്കണം എന്നാശിച്ചുപോകുന്നു

By: 
Sreelekha Gopeekrishnan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo