Slider

ബറാബർ

0

ഇന്ന് ശ്രീകൃഷ്ണ ജയന്തി...
രാവിലെ ,അവധി ദിനത്തിന്റെ സന്തോഷത്തിൽ................................... ഇന്ന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ? ചടഞ്ഞുകൂടി തൂലികയിൽ വല്ല വെർപ്പിക്കലും നടത്തിയാൽ അതായല്ലോ എന്ന് ചിന്തിച്ച് കസേരയിൽ മലർന്ന് കിടന്ന് കണ്ണടച്ചു.
സാധാരണ മലർന്ന് കിടന്ന് കണ്ണടച്ചാലാണ് തൂലികയിലേക്കുള്ള വിഭവം എന്തെങ്കിലും ലഭിക്കാറ്......
പക്ഷെ അധികനേരം അങ്ങനെ ഇരിക്കാൻ കഴിഞ്ഞില്ല !! . എന്റെ തൂലികയുടെ അനുവാചകർക്ക് ഭാഗ്യമില്ല എന്ന് വേണമെങ്കിൽ പറയാം....
കുറച്ച് നേരം കൂടി അങ്ങനെ മലർന്ന് കണ്ണടച്ച് കിടക്കാൻ സ്വസ്ഥത ലഭിച്ചിരുന്നെങ്കിൽ ഇന്ന് അതിമഹത്തായ ഒരു സാഹിത്യ സൃഷ്ടി പിറന്നേനെ....
" ഉപ്പാ ഇവന്റ മുടിയൊന്ന് വെട്ടി ശരിയാക്കണം"
ഇഷ്ക്കുവിനെയും കൊണ്ട് മകൾ അടുത്തുവന്നു.
കണ്ണുതുറന്ന് ഇഷ്ക്കുവിനെ നോക്കി..
ഇഷ്ടൻ യാത്രയ്ക്ക് തയാറായിത്തന്നെ !
ഇപ്പോൾ സ്ക്കൂട്ടറിൽ കയറി എന്നോടൊത്ത് യാത്ര ചെയ്യുന്നതാണവന്റെയൊരു ത്രിൽ....
"മുടി വെട്ടണോ?"
ഞാൻ ഇഷ്ക്കുവിനെ നോക്കി ചോദിച്ചു.
"ങൂം " അവൻ മൂളി...
ഞാൻ മനസ്സില്ലാ മനസ്സോടെ എണീറ്റു .
T ഷർട്ട് എടുത്തണിഞ്ഞു.
"ഇതൊക്കെ അവന്റെ ഉപ്പ ഇവിടുള്ളപ്പോൾ ചെയ്തു കൂടെ..
മനുഷ്യനെ ശല്യം ചെയ്യാൻ...."
മകളെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി ഞാൻ ചോദിച്ചു .
" അവർക്ക് അവരുടെ മുടി മുറിക്കാൻ തന്നെ സമയം ഇല്ല... എന്നിട്ടല്ലേ?"
അവൾ ഇത്തിരി നീരസത്തോടെ മൊഴിഞ്ഞു.
"ശരി... ശരി.... കരയണ്ട ഞാനിപ്പത്തന്നെ കൊണ്ടു പോകാം...."
അതെ ഈ "ടെക്കി "കൾക്ക് മുടി മുറിക്കാൻ പോലും സമയം തികയാത്തതിനാലാകാം പുതിയ പുതിയ ഹെയർ സ്റ്റൈൽ കണ്ടു പിടിക്കുന്നത് ...
ഞാനും ഇഷ്ക്കുവും കൂടിയുള്ള യാത്ര...
സ്കൂട്ടറിൽ അവൻ ഉഷാറായി....
ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ മറുപടിയായി അവ്യക്തമായ ചില അക്ഷരങ്ങളും മൂളലും മാത്രം...
അങ്ങനെ ആസ്വദിച്ച് യാത്ര ചെയ്ത് ബാർബർ ഷോപ്പിലെത്തി.
രണ്ട് മൂന്ന് പേർ വെയിറ്റിംഗ് ലിസ്റ്റിലാണ്...
സ്ഥിരമായി കാണാറുള്ള ഷോപ്പുടമയില്ല.
ഒരു സ്റ്റാഫ് മാത്രം...
ഷോപ്പ് വളരെ നന്നായി നവീകരിച്ചിട്ടുണ്ട്...
വായു ശീതീകരണിയും , LCD ടെലിവിഷനും, ഹോം തിയറ്ററും....
കടയുടെ ചുമരിൽ നാല് മൂലകളിലും വൂഫറുകൾ പിടിപ്പിച്ചിട്ടുണ്ട്...
സംഗീതാസ്വാദകരായ ഇടപാട് കാരെ തൃപ്തിപ്പെടുത്താൻ...
മുഖസൗന്ദര്യ വർദ്ധക വസ്തുക്കളടങ്ങിയ
അലമാരയും ,ടൈൽസ് പാകിയ തറയും,
വാഷ്ബേസിനുൾപ്പെടെയുള്ള ജല സൗകര്യവും... ട്രിമ്മറുകൾ ഉൾപ്പെടെയുള്ള ആധുനിക പണിയായുധങ്ങളുമുള്ള ഒരു ബാർബർ ഷോപ്പ്!!
ഷോപ്പുടമ അസുഖം കാരണം വന്നിട്ടില്ല.
ഓർമകൾ എന്റെ ബാല്യകാലത്തെ കാരക്കാട്ടുളള ബാർബർ ഷോപ്പിലേക്ക്.
ഇഷ്ക്കു അനുസരണക്കേടോ കരച്ചിലോ ഒന്നും ഇല്ലാതെ ,മറ്റു കുട്ടികളെയും മുടിവെട്ടുന്ന ആളേയും മാറി മാറി നോക്കിക്കൊണ്ട് നി:ശബ്ദനായി മടിയിൽ....
പണ്ട് കാരക്കാട് റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള ദിൽക്കൂഷ്മാച്ച് ഫാക്ടറി ഉടമ അബ്ദുറഹിമാൻ ഹാജിയുടെ ( ഞങ്ങൾ തീപ്പെട്ടിക്കമ്പനി അബ്ദുറഹിമാൻ ക്ക എന്ന് വിളിച്ചിരുന്ന ) പീടിക മുറിയിൽ പ്രവർത്തിച്ചിരുന്ന "ചേക്ക് റായിൻ " ക്കയുടെ ഒസ്സാൻ പീടിക ആയിരുന്നു നാട്ടിലെ പ്രധാന ബാർബർ ഷോപ്പും "മെൻസ് ബ്യൂട്ടി പാർലറും " ഒക്കെ !!
കടയിൽ അധികം ഫർണീച്ചറുകളൊന്നും ഉണ്ടായിരുന്നില്ല. ഒരു മരക്കസേര, ഒരു വലിപ്പുള്ള ഡസ്ക്ക്, രണ്ട് കണ്ണാടികൾ, വലുത് മുന്നിലും ചെറിയത് പിന്നിലുമായി ചുമരിൽ തൂക്കിയിട്ടിരിക്കും.
ചുമരിൽ ഉറപ്പിച്ച തുകൽ ബെൽറ്റിൽ കത്തി അണച്ച് മൂർച്ച കൂട്ടുന്നതിനിടയിലും വെറുതെ ഇരിക്കുന്നതിനിടയിലും ചുണ്ടുകൾ ചലിക്കുന്നുണ്ടാകും..
സുബ്ഹാന ളളാ....
വൽ ഹംദുലില്ലാ...
വലാ ഇലാഹ ഇല്ലള്ളാ...
വള്ളാഹു അക്ബർ.....
ആൾ വലിയ ദൈവ വിശ്വാസിയും നമസ്ക്കാരം നോമ്പ് തുടങ്ങി അനുഷ്ടാനങ്ങളിൽ വലിയ കണിശക്കാരനും ആയിരുന്നു.
ഉയരം കുറഞ്ഞ ശരീരം, മൊട്ടത്തല. അരയിൽ പച്ചയോ കറുപ്പോ നിറത്തിലുള്ള വീതിയുള്ള " റാണി " ബെൽറ്റ്.. ഗാന്ധിക്കണ്ണട .. ഷർട്ട് മിക്കവാറും ധരിക്കാറില്ല. ആണെങ്കിൽ തന്നെ വെള്ളവോയിൽ തുണിയിൽ തുന്നിയ മുറിക്കയ്യൻ കുപ്പായം !!
ആൾ സരസനാണ് .. പ്രധാന ഹോബി ഭാരതപ്പുഴയിൽ നിന്നും മീൻപിടുത്തം.
ആയതിനുള്ള വല, കുണ്ട, ഒറ്റാൽ, പെട്രോൾ മാക്സ് മുതലായ എല്ലാ സജ്ജീകരണങ്ങളും കടയിൽ തന്നെ സൂക്ഷിക്കും.
പ്രായമായ, നാട്ടിലെ പ്രമാണിമാരായ വരുടെ വീടുകളിൽ ചെന്നും സേവനം നടത്തിയിരുന്നു.
കൂടാതെ സുന്നത്ത് (അഗ്രചർമവിച്ഛേദനം) കർമം നിർവ്വഹിച്ചിരുന്നതും ഞങ്ങളുടെ പ്രിയപ്പെട്ട ചേക്ക് റായിൻക്കയും സംഘവും ആയിരുന്നു.
എന്റെയും സഹോദരങ്ങളുടെയും ഒരുമിച്ചായിരുന്നു കലാപരിപാടി...
അന്ന് ഈ ചടങ്ങ് വലിയ ആഘോഷമാക്കിയിരുന്നു. വീട്ടിൽ ബന്ധുക്കളെയൊക്കെ വിളിച്ച് നല്ല സദ്യയൊക്കെ നല്കിയിട്ട് വേണം പാവപ്പെട്ട പയ്യൻമാരുടെ അഗ്രചർമം നീക്കം ചെയ്യാൻ ...
ഇന്ന് കാലം മാറി പ്രസവിച്ച് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് തന്നെ ആൺകുട്ടികളുടെഅഗ്രം ആശുപത്രിയിലെ സർജൻ എടുക്കും.
ചേക്ക് റായിൻ (ശരിയായ പേര് ഷേഖ് ഇബ്റാഹിം) എന്നായിരിക്കാം.. വിളിക്കാൻ എളുപ്പത്തിനു വേണ്ടി ഞങ്ങളുടെ കാരണവൻമാർ കനിഞ്ഞരുളിയതാവാം "ചേക്ക് റായിൻ " എന്നത്.
തല മൊട്ടയടിക്കുന്നവരെ അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്..
ആ പ്രവൃത്തിയിൽ അദ്ദേഹത്തിന്റെ ഏഴയലെത്തെത്താൻ കഴിവുള്ള ഒരു ഒസ്സാനും കാരക്കാടെന്നല്ല അടുത്ത പ്രദേശത്തൊന്നും ഉണ്ടായിരുന്നില്ല !!!
ആയതിനാൽ തന്നെ ഇത്തിരി പുരോഗമന വാദികളായ കുട്ടികളും ചെറുപ്പക്കാരും അദ്ദേഹത്തിന്റെ ഇടപാടുകാരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. അത്തരക്കാരെ കാണുന്നത് തന്നെ അദ്ദേഹത്തിന് കലിപ്പ്'
ആയിരുന്നു.
മുസ്ലിംകൾ അല്ലാത്ത ഒരൊറ്റ ഒരുത്തന്റെയും തലയിലും താടിയിലും അദ്ദേഹത്തിന്റെ കരസ്പർശം ഏറ്റിട്ടുണ്ടാകില്ല. അത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല....
ഏതായാലും ഞങ്ങളുടെ പ്രിയപ്പെട്ട മൺമറഞ്ഞു പോയ കാരണവൻമാരുടെ കൂട്ടത്തിൽ ചേക്ക് റായിൻക്കയും...
പരലോകജീവിതം വിജയകരമാകട്ടെ !!
..........................................................
കാത്തിരുന്ന് മടുപ്പ് തുടങ്ങി, മാത്രമല്ല ഇഷ്ക്കു എപ്പോഴാണ് സ്വഭാവം മാറുക എന്നറിയില്ല. കരയാൻ തുടങ്ങിയാൽ പിന്നെ രക്ഷയില്ല.
സീനിയോറിട്ടി പ്രകാരം ഇനി ഒരുത്തൻ കൂടിയുണ്ട് മുന്നിൽ..
സുഹൃത്തിന്റെ മകനാണ്.കൂടാതെ എന്റെ തൂലികയുടെ സ്ഥിരം വായനക്കാരനും.
ഒന്ന് മുട്ടിനോക്കിയാലോ?
മുൻഗണന മറികടക്കാനുള്ള മനുഷ്യസഹജമായ ത്വരയും.,
അവസ്ഥാവിശേഷവും എന്നെക്കൊണ്ട് ചോദിപ്പിച്ചു.
"അനസേ ,ഇനി ഞാൻ കുട്ടിയുടെ മുടി വെട്ടട്ടെ അവൻ കരയാൻ തുടങ്ങുന്നു..
നിനക്കിന്ന് വിശേഷിച്ച് തിരക്കൊന്നുമില്ലല്ലോ '"
പ്രതികരണം എങ്ങനെയാകും എന്ന് അല്പം ഉൾഭയത്തോടെ ധൈര്യം സംഭരിച്ച് കൊണ്ട് ഞാൻ ചോദിച്ചു.
ഇപ്പോഴത്തെ കാലമാണേയ്...
കുട്ടികളിൽ നിന്ന്അത്ര പ്രായപരിഗണനയോ മര്യാദയോ പ്രതീക്ഷിക്കരുത് !!
"ഓ അതിനെന്താ കുട്ടിയെ ഇരുത്തിക്കോളിൻ... "
മറുപടി തൃപ്തനാക്കി.. മനസിൽ പറഞ്ഞു നല്ല മര്യാദയുള്ള കുട്ടി..
ഇഷ്ക്കു വിനെ എടുത്ത് ചെയറിൽ ഇരുത്തി. ബാർബർ സോറി (ബ്യൂട്ടീഷ്യനോട് ) പറഞ്ഞു പുതിയ ഹെയർ സ്റ്റൈൽ തന്നെ ആയ്ക്കോട്ടെ.. അപ്പാഷേ മറ്റോ ആയാലും വിരോധമില്ല..
"അലിക്കാ ഇത് മലയാളിയല്ല ഹിന്ദിക്കാരനാ; "
സീനിയോറിറ്റി ഒഴിഞ്ഞ് തന്ന അനസ് പറഞ്ഞു.
ശരിയാ ,അപ്പോഴാണ് ശ്രദ്ധിച്ചത്, നഗരത്തിലേയും പട്ടണങ്ങളിലേയും ബാർബർഷാപ്പ് മുതൽ ഷോപ്പിംഗ്‌ മാൾ വരെ കയ്യടക്കിയ ഇതര സംസ്ഥാന തൊഴിലാളികളിലൊരുത്തൻ ഇങ്ങ് ഈ കുഗ്രാമമായ കാരക്കാടുള്ള ബാർബർ ഷോപ്പിലും...!!
" അരേ ഭായ് ബച്ഛേ കാ .മുടി ചോട്ടാ വാലാ കരോ?"
എന്റെ ഹിന്ദി കേട്ടതും സുഹൃത്ത് പറഞ്ഞു.
"മലയാളത്തിൽ പറഞ്ഞാ മതി എനിക്ക് മലയാളം അരിയും "
സമാധാനമായി എന്റെ ഹിന്ദി പരിജ്ഞാനം അനസsക്കമുള്ളവരെ അറിയിക്കാതെ കഴിഞ്ഞല്ലോ?
"ങാ ശരി, ഭായ് സ്ഥലം എവിടെയാ?
"ദില്ലി "
"പുരാന ദില്ലി ഹെ ന?"
"ഹാം "
"നാം ക്യാ ഹെ ആപ് കാ?"
" അഫ്സൽ "
ഓ.കെ.
കൂടുതൽ ചോദിക്കാനോ പറയാനോ നിന്നില്ല.
ഇഷ്ക്കുവിനെ പിടിച്ച് ഞാനും
മുടി വെട്ടാൻ അഫ്സൽ ഭായിയും സാഹസപ്പെടുന്നുണ്ടായിരുന്നു.
ഇഷ്കുവിന്റെ ബ്യൂട്ടി വർക്ക് കഴിഞ്ഞ് പോരുമ്പോൾ ഞാൻ പറഞ്ഞു
"അനസിന്റെ വെട്ടിത്തീർന്നാൽ എന്റെ മുടി വെട്ടണം ഞാൻ ബച്ഛേ കോ ഗർമേം ആക്കീട്ട് വരാം ഹെ"
എന്ന് പറഞ്ഞ ഇഷ്ക്കു വിനെ വീട്ടിലാക്കി തിരിച്ച് ഷോപ്പിലെത്തി മുടിയും താടിയും വൃത്തിയാക്കി...
ഇടയ്ക് മീശ ട്രിം കരോ ബായ് എന്ന് പറഞ്ഞു,, മീശ ട്രിമ്മി.
മൂക്കിൽ നിന്ന് പുറത്തേക്കെത്തിനോക്കുന്ന ഒന്ന് രണ്ട് രോമം കാണിച്ച് ഞാൻ പറഞ്ഞു. ഭായ്
"യേ കട്ട് കരോ?"
അഫ്സൽ കത്രികയെടുത്ത് എന്റെ നാസാരന്ദ്രങ്ങളിൽ അധികപ്പറ്റായി എഴുന്ന് നില്ക്കുന്ന രണ്ട് ക്ഷുദ്ര രോമരാജാക്കൻമാരുടെ തല കണ്ഠിക്കാൻ ഒരുങ്ങിയതും... എന്റെ കണ്ണിൽ നിന്നും പൊന്നീച്ച പാറി !!
അഫ്സൽ അറിയാതെ കത്രിക കൊണ്ട് കണ്ഠിച്ചത് എന്റെ മൂക്കിലെ രോമമായിരുന്നില്ല.......
മൂക്കിന്റെ പാലം തന്നെയായിരുന്നു.
അല്പം രോഷത്തോടെയും അതിലേറെ വേദനയോടെയും ഞാൻ ചോദിച്ചു.
"തും ക്യാ കർത്താ ഹെ ?"
"മാപ്പ് കീജിയേ ഭായ്സാബ് ആപ് കാ ഹെയർ ബഹുത് ഹാർഡ് ഹെ "
അതെ, അതെ എന്റെ കുഴപ്പമാണ്, എന്റെ മുടിയും മൂക്കിലെ രോമങ്ങളും മാത്രമല്ല., എന്റെ ആശയാദർശങ്ങളും,
അഭിപ്രായങ്ങളും, മനസ്സും, ശരീരവും എല്ലാമെല്ലാം വളരെ വളരെ ഹാർഡാണ്.
സുദൃഢമാണ്.......
നീ വെറും ബാർബറല്ല അഫ്സലെ,
"ബറാബറാ "ണ്.....
നിനക്കെങ്കിലും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ?......
....................ശുഭം..............................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo