"മാധവേട്ടന്റെ വീട്ടില് ഇന്ന് ചുട്ട കോഴീനെ പറപ്പിക്ക്ണ്‌ണ്ട്" കാണാൻ പോവ്വാ?
ക്ലബ്ബിൽ കാരംസ് ക്ളിച്ചുകൊണ്ടിരിക്കെ കൂട്ടുകാരിലൊരാൾ ചോദിച്ചു.
"ആ പോവാം" എല്ലാവരുടെയും ഒന്നിച്ചുള്ള മറുപടി.
മാധവേട്ടന്റെ മോൻ സഹദേവന് എന്തോ മാനസിക പ്രശ്‍നം. ചിലപ്പോൾ മൗനി, അല്ലാത്തപ്പോൾ അവൻ പിച്ചും പേയും പറഞ്ഞു നടക്കുന്നു.
"പ്രേതബാധയാണ്" നാട്ടുകാർ വിധിയെഴുതി.
ബാധയകറ്റാൻ നിലമ്പൂർ നിന്ന് ഒരു മുസ്ല്യാർ വരുന്നു. വളരെ പ്രശസ്തനാണ് കക്ഷി. ചുട്ട കോഴിയെ പറപ്പിക്കുന്ന കേമൻ, ഏതു ബാധയും അകറ്റാൻ കെൽപ്പുള്ള വിദ്വാൻ എന്നൊക്കെയാണ് മുസ്ല്യാരെ പറ്റി പൊതുജന സംസാരം.
സന്ധ്യ മയങ്ങിയപ്പോൾ ഞങ്ങൾ കുറച്ചു പേർ മാധവേട്ടന്റെ വീട്ടിലെത്തി ചുട്ട കോഴിയെ പറപ്പിക്കുന്നത് കാണാൻ. ബന്ധുക്കളും അയൽവാസികളുമായി കുറച്ചു പേർ അവിടെ എത്തിയിട്ടുണ്ട്.
അകത്ത് ഒരു പുൽപ്പായയിൽ മുസ്ല്യാർ ഇരിക്കുന്നു. എന്തൊക്കെയോ ഉരുവിട്ട ശേഷം മുസ്ല്യാർ കണ്ണുമടച്ചു ധ്യാനനിമഗ്നനായി. അൽപ്പം കഴിഞ്ഞ് കണ്ണ് തുറന്ന മുസ്ല്യാർ ഉരിയാടി "തെക്ക് നിന്ന് പെണ്ണൊരുത്തി ചെമ്പ് തകിടിൽ സഹറ് (കൂടോത്രം) ചെയ്ത് കൊണ്ടുവന്ന് കുടത്തിലാക്കി മുറ്റത്ത് കുയിച്ചിട്ടിട്ടുണ്ട്". എന്തിനും തയ്യാറായി നിൽക്കുന്ന ബന്ധുക്കൾ, മുസ്ല്യാർ പറഞ്ഞത് കേട്ട പാതി, കേൾക്കാത്ത പാതി, കൈക്കോട്ടെടുത്ത് മുറ്റം മുഴുവൻ കിളച്ചു മറിച്ചു. നിരാശയായിരുന്നു ഫലം.
"കുയിച്ചിട്ടോട്ത്ത് കെളച്ചീല" അതായിരുന്നു മുസ്ല്യാരുടെ മറുപടി.
ചെയ്ത കൂടോത്രത്തിന് പ്രതിവിധിയായി മുസ്ല്യാർ ചെമ്പ് തകിടിൽ എന്തൊക്കെയോ കുറിച്ചിട്ടു, തകിട് ചുരുട്ടി ചെറിയ കുപ്പികളിലാക്കി വീടിന്റെ നാല് മൂലയിലും കഴുക്കോലിൽ കെട്ടിത്തൂക്കി.
കൂടോത്രം മൂലം സഹദേവന് ഏറ്റ ബാധയകറ്റാനുള്ള ഒരുക്കങ്ങളാണ് ഇനി.
മുസ്ല്യാർ എന്തൊക്കെയോ ഉരുവിടുന്നുണ്ട്.ആർക്കും ഒന്നും മനസ്സിലാവുന്നില്ല. ജപിച്ച് സഹദേവന്റെ കയ്യിൽ നൂല് കെട്ടുന്നു, തലയിൽ മന്ത്രിച്ച് ഊതുന്നു. തല കുനിച്ച് ഒരേ ഇരിപ്പാണ് സഹദേവൻ.
പരികർമ്മിയുടെ പക്കലുണ്ടായിരുന്ന തുണിസഞ്ചിയിൽ നിന്ന് വളരെ ചെറിയൊരു ഓലച്ചൂട്ട് പുറത്തെടുത്ത് അതുകൊണ്ട് മുസ്ല്യാർ സഹദേവനെ അടിമുടി ഉഴിഞ്ഞ്, മന്ത്രിച്ച് ശിരസ്സിൽ ഊതി.മുസ്ല്യാരും പരികർമ്മിയും കൂടി സഹദേവനെ പുറത്തേക്കു കൊണ്ട് വന്നു, അവിടെ കൂടിയിരുന്നവരെല്ലാം പിന്നാലെയും. മുറ്റത്ത് നിർത്തി ചൂട്ടുകൊണ്ട് ഒന്നുകൂടി ഉഴിഞ്ഞശേഷം ചൂട്ട് കത്തിച്ച് നിലത്ത് വച്ചു. അത്ഭുതം എന്ന് പറയട്ടെ. ചൂട്ട് പിടയുന്നു, പിന്നെ ഇളകി മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങുന്നു.
"ഈശ്വരാ" പെണ്ണുങ്ങൾ മൂക്കത്ത് വിരൽ വച്ചു.
"ശൈത്താൻ പോണ പോക്ക് കണ്ടീലെ?" പരികർമ്മി പ്രഖ്യാപിച്ചു.
"തടുക്കണ്ട പൊയ്ക്കോളും" കൂടി നിന്നവരോടായി മുസ്ല്യാരുടെ കൽപ്പന.
സഹദേവനെയും കൊണ്ട് മുസ്ല്യാരും പരികർമ്മിയും അകത്തേക്ക് കയറി, മറ്റുള്ളവർ പിന്നാലെയും.
ഞങ്ങൾ ചൂട്ടിന് പിന്നാലെ പോയി. ഒരൽപം നീങ്ങിയ ചൂട്ട് അവിടെ തന്നെ കിടപ്പുണ്ട്. ചൂട്ട് കയ്യിലെടുക്കാനായി ഞാൻ കുനിഞ്ഞു.
"തൊടണ്ടടാ പ്രേതം" കൂട്ടുകാരൻ വിലക്കി.
"എന്ത് പ്രേതം?" ഞാൻ ചൂട്ട് കയ്യിലെടുത്തു.
കയ്യിലെന്തോ പിടഞ്ഞ പോലെ തോന്നി. അറിയാതെ പെട്ടന്ന് ഞാൻ പിടി വിട്ടു. ചൂട്ട് താഴെ വീണു. നോക്കിയപ്പോഴുണ്ട് ചൂട്ടിന്റെയുള്ളിൽ മൃതപ്രാണനായ വലിയൊരു പോക്കാച്ചി തവള കിടന്നു പിടയുന്നു. ചാക്ക് നൂല് കൊണ്ട് വളരെ സമർത്ഥമായി കാലുകൾ പുറത്തേക്കാക്കി തവളയെ ചൂട്ടിൽ ബന്ധിച്ചിരിക്കുന്നു. കത്തിച്ച ഭാഗത്തിന്റെ എതിർ ദിശയിലേക്കാണ് തവളയുടെ തലഭാഗം. അതിനാൽ ഭാരം കുറഞ്ഞ വളരെ ചെറിയ ആ ചൂട്ട് താവളക്ക് ഒരൽപം മുന്നോട്ട് വലിച്ചു കൊണ്ട് പോകാൻ കഴിഞ്ഞു.
സഹദേവനെ അകത്ത് കൊണ്ടുപോയി ഇരുത്തിയ പരികർമ്മി പെട്ടെന്ന് പുറത്തേക്കിറങ്ങി വന്ന് ചൂട്ട് തിരയുന്നത് കണ്ടു. കള്ളി വെളിച്ചത്താകാതിരിക്കാൻ ചൂട്ടിൽ നിന്ന് തവളയെ വേർപെടുത്താൻ ആയിരിക്കണം അയാൾ ചൂട്ട് തിരയുന്നത്. അതിന് മുൻപ് തന്നെ, ചൂട് തട്ടി പൃഷ്‌ഠഭാഗം വെന്ത തവളയെ കെട്ടഴിച്ച് വിട്ട് ഞങ്ങൾ ചൂട്ട് ദൂരേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞിരുന്നു.
ചൂട്ട് കാണാതെ പരികർമ്മി അകത്തേക്ക് കയറി, ഞങ്ങൾ പിന്നാലെയും.
മുസ്ല്യാർ ഒരു പലകയിൽ ഇരിക്കുന്നു, അഭിമുഖമായി സഹദേവനും. എന്തൊക്കെയോ മന്ത്രിച്ച് സഹദേവന്റെ ശിരസ്സിൽ ഊതുന്നു. ഒരു പൂവൻ കോഴിയേയും കയ്യിൽ പിടിച്ച് പരികർമ്മി അരികിൽ നിലയുറപ്പിച്ചിരുന്നു.
"എണീക്ക്" മുസ്ല്യാർ കൽപ്പിച്ചു.
സഹദേവൻ അനുസരണയുള്ള കുട്ടിയായി എണീറ്റ് നിന്നു. പരികർമ്മിയിൽ നിന്ന് കോഴിയെ വാങ്ങി എന്തൊക്കെയോ മന്ത്രിച്ച് കോഴി കൊണ്ട് മുസ്ല്യാർ സഹദേവനെ അടിമുടി ഉഴിഞ്ഞു. ഒരു കയ്യിൽ കോഴിയും മറു കയ്യിൽ സഹദേവനെയും പിടിച്ച് മുസ്ല്യാരും ഒപ്പം പരികർമ്മിയും തൊട്ടു പിന്നാലെ മറ്റുള്ളവരും മുറ്റത്തേക്കിറങ്ങി. അവിടെ വച്ച് മുസ്ല്യാർ ഒരു തവണ കൂടി സഹദേവനെ കോഴി കൊണ്ട് അടിമുടി ഉഴിഞ്ഞു.
ഇനിയാണ് ചുട്ട കോഴിയെ പറപ്പിക്കുന്ന ചടങ്ങ്.
മുറ്റത്ത് ആഴത്തിൽ ഒരു കുഴി എടുത്തിട്ടുണ്ട്. മുസ്ല്യാർ കുഴിയിലേക്ക് ഇറങ്ങി നിന്ന്, കോഴിയെ കുഴിയിൽ നിർത്തി വലിയൊരു മൺകലം കൊണ്ട് കോഴിയെ മൂടി. അതിന് മേലെ മണ്ണിട്ട് കുഴി മൂടി. മൂടിയ മണ്ണിനു മുകളിൽ വിറകും ചിരട്ടയും കൂട്ടിയിട്ട് തീയിട്ടു. മുസ്‌ലിയാർ എന്തൊക്കെയോ ജപിച്ച് തീയിലേക്ക് എറിഞ്ഞു. ഏകദേശം പത്ത് മിനുട്ട് കഴിഞ്ഞു, തീ കെടുത്തി. തീക്കനൽ മാറ്റി പരികർമ്മി മണ്ണ് നീക്കി. മൺകലത്തിന് മീതെ കിടന്ന മണ്ണ് ഞങ്ങൾ തൊട്ടുനോക്കി. അൽപ്പം പോലും ചൂട് അങ്ങോട്ട് എത്തിയിട്ടില്ല. ആ നിലക്ക് അതിലും താഴെ മൺകലത്തിന് ഉള്ളിൽ നിൽക്കുന്ന കോഴിക്ക് എങ്ങിനെ ചൂട് തട്ടാനാണ്?! മാത്രവുമല്ല ഒരു കോഴിക്ക് പത്ത് മിനുട്ട് ശ്വസിക്കാനുള്ള വായു ആ വലിയ മൺകലത്തിനകത്ത് ഉണ്ട് താനും. മൺകലം മാറ്റി മുസ്ല്യാർ കോഴിയെ പുറത്തെടുത്തു. കോഴിയുടെ പുറത്ത് മുസ്ല്യാർ ഒന്ന് കൊട്ടി. ചിറകടിച്ചു കൊണ്ട് "കോ" എന്ന് കോഴി ഉച്ചത്തിൽ ശബ്ദിച്ചു. രണ്ടു കൈ കൊണ്ടും പിടിച്ച് മുസ്ല്യാർ കോഴിയെ മുകളിലേക്ക് പറപ്പിച്ചു. ചൂട് പോലും ഏൽക്കാത്ത കോഴി സുന്ദരമായി പറന്ന് പുരപ്പുറത്ത് കയറി നിന്ന് ഉച്ചത്തിൽ കൂവി "കൊക്കക്കോക്കോ". മുസ്ല്യാരെ കളിയാക്കിയാണ് കോഴി കൂവിയത് എന്ന് പറഞ്ഞ് ഞങ്ങൾ ചിരിച്ചു.
തീർന്നില്ല കഥ!
സഹദേവന്റെ അച്ഛൻ മാധവേട്ടനും തെക്കേ അയൽവാസി വിജയേട്ടനും തമ്മിൽ ഒരു അതിർത്തിത്തർക്കം പണ്ടേ നിലവിലുണ്ട്. ഇപ്പഴിതാ മുസ്ല്യാർ വെളിപ്പെടുത്തിയിരിക്കുന്നു "തെക്കു നിന്നുള്ള പെണ്ണൊരുത്തിയാണ് കൂടോത്രം ചെയ്തിട്ടുള്ളത്" എന്ന്. അതോടെ ഇരു കൂട്ടരും തമ്മിലുള്ള കലഹം മൂർച്ഛിച്ചു. പിറ്റേന്ന് സഹദേവന്റെ അമ്മ ശാന്തേടത്തിയും വിജയേട്ടന്റെ ഭാര്യ ലീലേടത്തിയും തമ്മിൽ വമ്പിച്ച ലഹള നടന്നു.
"മാരണം ചെയ്‌ത് ഇന്റെ മോനെ പ്രാന്തനാക്കാൻ നോക്കീലെടീ ജ്ജ്" എന്ന് ശാന്തേടത്തി തുടങ്ങി വച്ചു.
"മാരണം ചെയ്യലൊക്കെ അന്റെ തന്തന്റെ പണിയല്ലെടീ" ലീലേടത്തി തിരിച്ചടിച്ചു.
"ഇന്റെ തന്തക്ക് വിളിക്കാൻ മാത്രമായെടീ ജ്ജ്" ശാന്തേടത്തിക്കു രോഷം അണപൊട്ടി.
"വിളിച്ചാ ജ്ജ് എന്താടീ ചെയ്യാ?" ലീലേടത്തിയും വിട്ടില്ല.
"ചെയ്യണത് ഞാൻ കാണിച്ച് തരാടീ" എന്ന് പറഞ്ഞ് മുണ്ട് പൊക്കിക്കൊണ്ട് ശാന്തേടത്തി ലീലേടത്തിയുടെ നേരെ പാഞ്ഞടുത്തു.
വാക്ക് തർക്കം മൂത്ത് തെറി പൂരമായി, പിന്നീട് കയ്യാങ്കളിയിലെത്തി. അതുവരെ കണ്ടും കേട്ടും ആസ്വദിച്ചു നിന്ന അയലത്തെ പെണ്ണുങ്ങൾ രണ്ടു പേരെയും പിടിച്ചു മാറ്റി അവരവരുടെ വീടുകളിലെത്തിച്ചു.
സഹദേവന്റെ ബാധയകറ്റൽ കർമ്മം കഴിഞ്ഞിട്ടും മുസ്ല്യാരും പരികർമ്മിയും നിലമ്പൂരിലേക്ക് മടങ്ങിയില്ല. ആ പരിസരത്തെ മിക്ക വീടുകളിലും പിന്നീട് മുസ്ല്യാരുടെ മന്ത്രവാത കർമ്മങ്ങൾ നടന്നു. ചൂട്ടിൽ ആവാഹിച്ച് ശൈത്താനെ പുറത്താക്കിയ കേമനല്ലേ കക്ഷി. മുസ്ല്യാർക്കും പരികർമ്മിക്കും ബഹു കുശാൽ. നല്ല താമസം, നല്ല ഭക്ഷണം. മന്ത്രവാദത്തിന് ഉപയോഗിക്കുന്ന കോഴികൊണ്ടുള്ള വിഭവങ്ങൾ. ചുട്ടു പറപ്പിച്ച കോഴിയെ അവർക്ക് ഫ്രൈ ആയി കിട്ടണം എന്നതാണ് നാട്ടുനടപ്പ്. പക്ഷേ സഹദേവന്റെ ചുട്ടു പറപ്പിച്ച കോഴിയെ മാത്രം മുസ്ല്യാർക്കും പരികർമ്മിക്കും ഭക്ഷിക്കാൻ കിട്ടിയില്ല. കാരണം, പറന്ന് പുരപ്പുറത്ത് കയറി നിന്ന് കൂവിയ കോഴിയെ പിടിക്കാൻ പ്രയാസപ്പെട്ട് ഒരു വിധം പരികർമ്മി പുരപ്പുറത്ത് കയറിപ്പറ്റി. പിടി കിട്ടിയ നേരം, പേടിച്ചരണ്ട കോഴി വാലിലെ രണ്ടു തൂവൽ പരികർമ്മിയുടെ കയ്യിൽ ഏൽപ്പിച്ചിട്ട്, അവിടെ നിന്ന് പറന്ന് തൊട്ടടുത്ത് ഉയരമുള്ള ഒരു മരത്തിന്റെ കൊമ്പിൽ നിലയുറപ്പിച്ചു. പരികർമ്മി നിരാശനായി താഴെയിറങ്ങി. കോഴി പിറ്റേന്നാണ് ആ മരക്കൊമ്പിൽ നിന്ന് താഴെയിറങ്ങിയത്.
ചൂട്ടിലാവാഹിച്ചെടുത്ത ശൈത്താൻ നടന്നുപോയിട്ടും, ചുട്ട കോഴിയെ പറപ്പിച്ചിട്ടും സഹദേവന്റെ പിച്ചും പേയും പറച്ചിലിന് ഒരു മാറ്റവുമുണ്ടായില്ല, അത് പൂർവ്വാധികം ശക്തിയോടെ തുടർന്നു കൊണ്ടേയിരുന്നു.
അതിന് രസകരമായ മറ്റൊരു നിഗൂഢ കാരണമുണ്ടായിരുന്നുവത്രെ.
by: Thottiyil mangalam
പണ്ടൊക്കെ ഈ കഥയിൽ പറഞ്ഞിരുന്നതൊക്കെ സ്ഥിരമായി ഉണ്ടായിരുന്നതായി കേട്ടീട്ടുണ്ട്. ഇപ്പഴതൊക്കെയുണ്ടോ?
ReplyDeleteഉണ്ടാവാം.. രോഗം, ദാരിദ്യം, അറിവില്ലായ്മ, സത്സർഗ്ഗമില്ലായ്മ എന്നിങ്ങനെയുള്ളയിടങ്ങളിൽ ഉണ്ടാവാം....