Slider

ഓർക്കുക

0


മാപ്പു ചോദിച്ചു ഞാനെത്തിയീ
മാറാല മൂടിയ പടിവാതിലിൽ
വീണു ചിതറിയോടുകൾ
താഴെയീ കരിയിലക്കൂട്ടത്തിലെവിടെയും
ചിതലരിച്ചൊരുത്തരക്കൂടിന്നു
വെയിലിലും മഴയിലും നാണിച്ചു
തളരാതെയിവിടെന്റെ മുന്നിൽ
ഉമ്മറത്തെ കാലൊടിഞ്ഞ
ചാരുകസേരയ്ക്കരികിൽ
ഉണ്ണിയായിത്തിരി നേരമിരുന്നെന്റെ
അച്ഛന്റെ കാൽച്ചുവടെന്നു കരുതി
പതിയെ വിളിച്ചു ഞാനമ്മയെ
അടുക്കള നോക്കിയറിയാതെ
പുച്ച പെറ്റുറങ്ങും അടുപ്പിനരികിലമ്മ
വെച്ചതിൻ മിച്ചമേറെത്തിരഞ്ഞു
വെറുതെയൊരുണ്ണി വിളി കൊതിച്ചു
മാപ്പു ചൊല്ലിത്തിരിഞ്ഞൊടുവിലായാ-
വാസനത്തൈലക്കുളിരേ -
റ്റൊരുരുളയെന്നോർമ്മയിൽ !
കുത്തിവരച്ചെന്റെ കുസ്യതിയ്ക്ക്
തെളിവിന്നും ചുമക്കുമീ
ചുമരോട് ചേർന്നിരുന്നേറെക്കരഞ്ഞു പോയ്...
നഗരത്തിരക്കിൻ
വില നൽകി പൂശിയാ സുഗന്ധത്തി -
ലറിയാതെ പോയൊരെൻ
മണ്ണിന്റെ മണവുമേറെ നാളെന്നെ
ഉറക്കിയെൻ മച്ചുള്ള മുറിയും
അസ്ഥിത്തറയ്ക്കടയാളമറിയാതെ
തെക്കേത്തൊടിയിൽപ്പരതി
പിൻവാങ്ങിയുമ്മറത്തൊന്നിരുന്നു..!!
ഗോപകുമാർ കൈമൾ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo