Slider

കുമ്പസാര രഹസ്യം

0


നഗരത്തിന്റെ അങ്ങേ അറ്റത്ത്‌ ഒരു കോളനി ഉണ്ട്..അതില്‍ ഒരേ ഡിസൈന്‍ ഉള്ള വെളുത്ത പെയിന്റ് അടിച്ച കുറെ വീടുകള്‍ ഉണ്ടായിരുന്നു.ആ വീടുകളില്‍ ഒന്നില്‍ ഒരു വാടക കൊലയാളി താമസിച്ചിരുന്നു..
വളരെ രഹസ്യമായി ആളുകളെ ‘ഒഴിവാക്കുന്ന’ ജോലി ആയിരുന്നു അയാളുടേത്.നഗരങ്ങള്‍ കേന്ദ്രീകരിച്ച അധോലോകത്തില്‍ അയാള്‍ അജ്ഞാതനായ എന്നാല്‍ പ്രശസ്തനായ ഒരു പ്രഫഷണല്‍ ആയിരുന്നു.ഓരോ ഇടപാടിനും അയാള്‍ വന്‍തുക പ്രതിഫലം കൈ പറ്റിയിരുന്നു.
ഓരോ ജോലിയും കഴിഞ്ഞു അയാള്‍ ആ നഗരത്തിലേക്ക് തിരിച്ചു വരും..ഓരോ വരവിലും അയാളുടെ വണ്ടിയില്‍ ധാരാളം പുസ്തകങ്ങള്‍ ഉണ്ടാകും..രാത്രി വെളുക്കുവോളം അയാള്‍ പുസ്തകങ്ങള്‍ വായിക്കും.ഇന്റ‍ര്നെറ്റില്‍ പരതും.പകല്‍ ജനാല വിരികള്‍ താഴ്ത്തി അയാള്‍ ഉറങ്ങും.
ചതഞ്ഞ ജമന്തി പൂവുകളുടെ ഗന്ധം ഉള്ള ആ ചേരിയില്‍ പോലീസുകാര്‍ വരാറില്ലായിരുന്നു.ആരും ആരെയും കുറിച്ച് അന്വേഷിക്കാന്‍ മിനക്കെടാന്‍ സമയമില്ലാത്ത നഗരത്തില്‍ ,ആ വെളുത്ത കെട്ടിടങ്ങള്ക്കിടയില്‍ അയാള്‍ സുരക്ഷിതനായിരുന്നു.
അങ്ങിനെ ഉള്ള ഒരു രാത്രി ആണ് അയാള്‍ ആ പുസ്തകം വായിച്ചതു.’വിശുദ്ധ കുമ്പസാരത്തിന്റെ ഏഴു രഹസ്യങ്ങള്‍’ എന്ന വിന്നി ഫ്ലിന്‍ എന്ന അമേരിക്കക്കാരന്‍ ഒരു നൂറ്റാണ്ട് മുന്പ് എഴുതിയ പുസ്തകം.അതില്‍ സത്യസന്ധമായി ഉള്ള കുമ്പസാരം ആണെങ്കില്‍ അത് കേള്‍ക്കുന്ന വൈദികന്‍ ആ പാപങ്ങള്‍ മറക്കും എന്ന കാര്യം വായിച്ചതു അയാളെ പ്രത്യേകം ആകര്‍ഷിച്ചു.
പിറ്റേന്ന് പകല്‍ അയാള്‍ ഉറങ്ങി.ഉറക്കത്തില്‍ അയാള്‍ ഒരു സ്വപ്നം കണ്ടു.അയാള്‍ വധിച്ച ആളുകള്‍ ജമന്തി പൂക്കള്‍ വിതറിയ നിരത്തിലൂടെ വരി വരിയായി തന്റെ വീട്ടിലേക്ക് വരുന്നു.കോളനിയിലെ വെളുത്ത കെട്ടിടങ്ങളുടെ നിറം മാറി അവ ചുവക്കുന്നു.മരങ്ങളില്‍ നിന്ന് ചുവന്ന മഴ പെയ്യുന്നു.
അയാള്‍ ഞെട്ടി ഉണര്‍ന്നു .ജനാല തുറന്നു.പുറത്തു ശൂന്യമായ നിരത്ത്.കടുത്ത ഉച്ച ചൂടില്‍ ഉരുകി നില്ക്കു ന്ന വെളുത്ത വീടുകള്‍.ആദ്യമായി അയാള്‍ക്ക് കടുത്ത പാപ ഭാരം തോന്നി.
അയാള്‍ പുറത്തിറങ്ങി.ഗ്രാമങ്ങള്‍ ആരംഭിക്കുന്ന വഴിയിലേക്ക് അയാള്‍ കയറി .ഇരു വശത്തും കൊക്കോ തോട്ടങ്ങള്‍ നിറഞ്ഞ വഴിയിലൂടെ അല്പം മുന്നോട്ട് നീങ്ങിയപ്പോള്‍ നഗരത്തിന്റെ ചൂട് കുറയുന്നത് പോലെ.അല്പം മുന്നോട്ട് ചെന്നപ്പോള്‍ ഒരു കുന്നിന്‍ ചരിവ് കണ്ടു.അതിന്റെ മുകളില്‍ ഒരു പള്ളി ഉണ്ടായിരുന്നു.
അയാള്‍ താഴെ നിന്ന് പള്ളിയിലേക്ക് നോക്കി.പ്രതീക്ഷയുടെ ചിഹ്നം പോലെ ഒരു കുരിശു നീലമേഘങ്ങള്ക്കിടയിലൂടെ അയാളെ നോക്കി.അയാളുടെ മനസ്സ് ഒന്ന് തണുത്തു.ആദ്യമായി താന്‍ ചെയ്യുന്ന ജോലി അവസാനിപ്പിക്കണം എന്നും ഒരു നീണ്ട കുമ്പസാരത്തില്‍ തന്റെ പാപങ്ങള്‍ കഴുകണം എന്നും അയാളുടെ ആത്മാവ് അഭിപ്രായം പറയുന്നത് അയാള്‍ കേട്ടു.എങ്കിലും വൈദികന്‍ ആ പാപങ്ങള്‍ ഓര്‍ക്കുമോ എന്നും ,തുടര്‍ന്ന് എങ്ങെനെ ജീവിക്കും എന്നും ബുദ്ധി വ്യാകുലപ്പെട്ടു.
അയാള്‍ തിരിച്ചു നടന്നു.അന്ന് രാത്രി അയാള്‍ക്ക് ഒരു പുതിയ ജോലിക്കുള്ള ഓഫര്‍ ലഭിച്ചു.ഇര ആ നഗരത്തിലെ തന്നെ ഒരാള്‍ ആണെന്നും റിസ്ക്‌ കൂടുതല്‍ ആണെന്നും ഇടനിലക്കാരന്‍ അയാളോട് പറഞ്ഞു.ഒരു റിയല്‍ എസ്റ്റെയിറ്റ് ഭീമന് വേണ്ടിയാണ് കൃത്യം ചെയ്യേണ്ടിയിരുന്നത്.അയാള്ക്ക് ആ ഓഫര്‍ ഏറ്റെടുക്കുവാന്‍ മടുപ്പ് തോന്നി.ഒന്നാമത് ,താമസിക്കുന്ന നഗരത്തിലെ ആരെയും ഇതിനു മുന്പ് അയാള്‍ വധിച്ചി രുന്നില്ല.കൂടാതെ മനസ്സില്‍ തോന്നി തുടങ്ങിയ കുറ്റബോധം.ജോലി ഒഴിവാക്കാന്‍ അയാള്‍ വളരെ വലിയ ഒരു പ്രതിഫലം ചോദിച്ചു.ജീവിത കാലം മുഴുവന്‍ ഒരു ജോലിയും ചെയ്തില്ലെങ്കിലും ജീവിക്കാന്‍ വേണ്ടുന്ന ഒരു തുക.ഇടനിലക്കാരന്‍ വ്യവസായിയോട് ചോദിച്ചു പിന്നീട് വിളിക്കാമെന്നു പറഞ്ഞു.
കൊലയാളിയെ ഞെട്ടിച്ചു കൊണ്ട് ഇടനിലക്കാരന്‍ വിളിച്ചു.വ്യവസായി ആ തുക സമ്മതിച്ചിരിക്കുന്നു!ഇരയുടെ ചിത്രവും വിവരങ്ങളും കൊല നടത്തേണ്ട ദിവസം അയക്കുമെന്നും അത് കഴിഞ്ഞാല്‍ നഗരം വിടണം എന്നും അയാള്‍ കൊലയാളിയോട് പറഞ്ഞു..അയാള്‍ സമ്മതിച്ചു.ഒരു പ്രഫഷണല്‍ എന്ന നിലയില്‍ അയാളുടെ കരിയറില്‍ ഇത് വരെ വാക്ക് വ്യത്യാസം ഉണ്ടായിട്ടില്ല.അത് അറിയാവുന്ന ഇടനിലക്കാരന് അയാളെ വിശ്വാസവും ആയിരുന്നു.
രണ്ടു ദിവസം കഴിഞ്ഞു ഒരു പുലര്‍ച്ചെ അയാള്‍ വീണ്ടും ആ പള്ളിക്ക് സമീപം എത്തി. ഏറ്റവും ഒടുവില്‍ ഏറ്റെടുത്ത ജോലി റിസ്ക്‌ കൂടുതല്‍ ആണെന്ന് അയാളോട് ആത്മാവ് പറഞ്ഞു കൊണ്ടിരുന്നു.ഇനി കുമ്പസാരിക്കാന്‍ ഒരു സാധ്യത ഇല്ലെങ്കില്‍...
അയാള്‍ പള്ളിയിലേക്ക് ഉള്ള നടകള്‍ കയറി.ആകാശം ഇരുണ്ടിരുന്നു.കാര്‍മേഘങ്ങള്ക്കി ടയിലൂടെ കുരിശു അയാളുടെ വരവ് കണ്ടു നിന്നു.
പള്ളി വിജനമായിരുന്നു.പള്ളിമേടക്ക് സമീപം ഉള്ള ജാതി മരത്തിനു ചുവട്ടില്‍ ഒരു ചൂരല്‍ കസേരയില്‍ ഒരു വൃദ്ധ വൈദികന്‍ ഉറങ്ങുന്നുണ്ടായിരുന്നു.അയാള്‍ മുരടനക്കിയപ്പോള്‍ വൈദികന്‍ പള്ളിയിലേക്ക് വന്നു.
കൊലയാളി കുമ്പസാര കൂട്ടില്‍ കയറി മുട്ടു കുത്തി.
വൈദികന്‍ വിശുദ്ധ ‘ഊറാല’ കഴുത്തില്‍ ധരിച്ചു കുമ്പസാര കൂട്ടില്‍ വന്നിരുന്നു.നേര്‍ത്ത നെറ്റിനിടയിലൂടെ പരസ്പരം കാണാതെ വൈദികന്‍ അയാളെ അനുഗ്രഹിച്ചു.കൊലയാളി അയാളുടെ പാപങ്ങള്‍ പറയാന്‍ തുടങ്ങി.ചെറുപ്പത്തില്‍ നാട് വിട്ടു,നഗരങ്ങള്‍ തോറും യാത്ര ചെയ്തു രഹസ്യമായി കൊന്നോടുക്കിയ ആളുകളുടെ കണക്കുകള്‍...അയാളുടെ ഉള്ളില്‍ നിന്ന് പാപ ഭാരം അണക്കെട്ട് തുറന്നത് പോലെ ഒഴുകി.അയാള്‍ അറിയാതെ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.താന്‍ ഏറ്റവും ഒടുവില്‍ ഏറ്റെടുത്ത ജോലി വരെ ഉള്ള കാര്യങ്ങള്‍ അയാള്‍ പറഞ്ഞു.വൈദികന്‍ എല്ലാം നിശബ്ധമായി കേട്ടിരുന്നു.
പൊടുന്നനെ അയാളുടെ മൊബൈല്‍ ശബ്ദിച്ചു.അത് ഒരു സന്ദേശം ആയിരുന്നു.ഇരയുടെ ചിത്രവും വിവരവും അതില്‍ ഉണ്ടായിരുന്നു.ഇര ആ വൈദികന്‍ ആയിരുന്നു.കൊലയാളി ഞെട്ടി.താന്‍ കൊടുത്ത വാക്ക്..പൊടുന്നനെ അയാള്‍ ആ വാടകകൊലയാളി ആയി മാറി...അയാള്‍ പോക്കറ്റില്‍ കിടന്ന റിവോള്‍വറില്‍ കൈ വച്ചു.
“ എന്താ കാര്യം.” വൈദികന്‍ ചോദിച്ചു.
“എനിക്ക് അച്ചനെ വധിക്കണം...എന്റെ അവസാനത്തെ ഇര അങ്ങാണ് ..”
ഒരു നിമിഷത്തെ നിശബ്ധതക്ക് ശേഷം അച്ചന്‍ പറഞ്ഞു.
“നീ ചെയ്യാന്‍ പോകുന്നത് തെറ്റാണു.എങ്കിലും നിനക്ക് അത് ചെയ്യണം എന്നുണ്ടെങ്കില്‍ ചെയ്യാം.ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.”
വൈദികന്‍ അയാളുടെ നേര്‍ക്ക് കുരിശു അടയാളം വരച്ചു.
അപ്പോള്‍ ആകാശചരിവില്‍ നിന്ന് ഒരു ഇടി വെട്ടി.കാര്‍മേഘങ്ങള്ക്കി ടയില്‍ നിന്ന് ഒരു മിന്നല്‍ പുളഞ്ഞു.അതിന്റെ തിളക്കത്തില്‍ മേഘങ്ങള്ക്കി ടയിലേക്ക് നോക്കി നിന്ന കുരിശു മിന്നി.
മഴ തുടങ്ങി.
തന്നില്‍ നിന്ന് എന്തോ അടര്‍ന്നു പോയതായി കൊലയാളിക്ക് തോന്നി.താന്‍ എന്തോ മറന്നിരിക്കുന്നു.
അയാള്‍ കുമ്പസാരകൂട്ടില്‍ നിന്ന് ഇറങ്ങി,പുറത്തെ വെളുത്ത മഴയിലേക്ക് നടന്നു തുടങ്ങി.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo